വഴിതെറ്റിവന്ന മാലാഖ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴിതെറ്റിവന്ന മാലാഖ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1959

വഴിതെറ്റിവന്ന മാലാഖ, മലയാളത്തിലെ ജനപ്രിയസാഹിത്യകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ഒരു നോവലാണ്. 1959 ൽ ഡി.സി. ബുക്സ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

കഥാസാരം.[തിരുത്തുക]

ദരിദ്രനും എന്നാൽ വളരെ അഭിമാനിയുമായ കല്ലുവെട്ടുകാരൻ പപ്പുവിന്റെ സുന്ദരിയായ മകളാണ് ഭവാനി. അവൾ നാട്ടിലെ കള്ളനും കൊള്ളരുതാത്തവനുമായി ഗോപലന്റെ മകനായ ഗോവിന്ദനോട് സ്നേഹം തോന്നുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്താലാണ് ഗോവിന്ദൻ തെമ്മാടിയായി മാറുന്നത്. അയാളെ നന്മയിലേയ്ക്കു നയിക്കുവാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസം ഭവാനിക്കുണ്ടായിരുന്നു. ഗ്രാമത്തിൽ ഒരു നല്ലവനായ ഡോക്ടറുണ്ട്.  ഗോവിന്ദനെ മാറ്റിയെടുക്കാനുള്ള പ്രയത്നത്തിന് ഡോക്ടറുടെ സഹായവും ഭവാനിക്കു ലഭിക്കുന്നു. ഭവാനി ഗോവിന്ദനെ പ്രണയിക്കുന്നത് പപ്പുവിന് ഇഷ്ടമല്ല. ഭവാനിയെ ഗോവിന്ദനു വിവാഹം കഴിപ്പിച്ചുകൊടുക്കാനും അയാൾ സന്നദ്ധനല്ല. ഡോക്ടറും ഭവാനിയുമായുള്ള സൌഹൃദം നാട്ടിൽ അപവാദം പ്രചരിക്കുവാൻ‌ ഇടയാക്കുന്നു. ഇതു പ്രചരിപ്പിക്കുന്നതിൽ ഗോവിന്ദനു ഭാഗഭാക്കായി. അയാൾ ഭവാനിയെ ഒരു ശത്രുവിനെപ്പോലെ പരിഗണിക്കുന്നു. പക്ഷേ ഗോവിന്ദനെ വെറുക്കുവാൻ ഭവാനിക്കാകുമായിരുന്നില്ല. അപവാദ പ്രചരണത്തിനു ശേഷവും അവൾ ഡോക്ടറുടെ സഹായം തേടിയിരുന്നു. ഡോക്ടറുടെ ആശുപത്രിയിലെ ഒരു നഴ്സാണ് സരസ. സരസയ്ക്കു ഡോക്ടറോട് അനുരാഗം തോന്നുന്നു. എന്നാൽ ഈ ബന്ധത്തിന് ഡോക്ടർ അനുകൂലമല്ല. അവൾ ഡോക്ടറുടെ ശത്രുവായി മാറുകയും ചെയ്തു. ഡോക്ടറെ ഉപദ്രവിക്കുന്ന കാര്യത്തിൽ അവൾ ഗോവിന്ദനെ ഒപ്പം കൂട്ടി. താമസിയാതെ സരസ ജോലിയിൽനിന്നു പിരിച്ചു വിടപ്പെട്ടു. ഡോക്ടർ ദിവാകരനോടും ഭവാനിയോടുമുള്ള വൈരാഗ്യത്തിന്റെ പേരിൽമാത്രം ഗോവിന്ദൻ സരസയെ വിവാഹം കഴിക്കുന്നു. വിധിയുടെ വിളയാട്ടത്തിൽ ഭവാനിയ്ക്കു ഡോക്ടറുടെ വീട്ടിൽ അഭയം തേടേണ്ട സാഹചര്യമുണ്ടാകുന്നു. അതിനിടെ ഗോവിന്ദൻ കൊലചെയ്യപ്പെടുന്നു. മരിക്കുന്നതിന് മുമ്പ് അയാൾ തന്റെ തെറ്റുകളിൽ പശ്ചാത്തപിക്കുകയും ഭവാനിയോട് മാപ്പപേക്ഷിക്കുയും ചെയ്യുന്നു.

ഡോക്ടർ ദിവാകരൻ മുൻകയ്യെടുത്ത് ഭവാനിയുടെ കല്ല്യണത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. എന്നാൽ നാട്ടിൽ പരന്ന അപവാദങ്ങളുടെ ഫലമായി വിവാഹത്തിന്റെ മുഹൂർത്തത്തിൽ വരൻ എത്തിച്ചേരുന്നില്ല. ഈ അപമാനകരമായി സാഹചര്യത്തിൽനിന്ന് ഭവാനിയേയും കുടുംബത്തേയും രക്ഷിക്കുവാൻ ഡോക്ടർ ദിവാകരൻ ഭവാനിയുടെ കഴുത്തിൽ താലികെട്ടുന്നു. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾക്ക് മുട്ടത്തുവർക്കിയുടെ നോവലുകളിൽ സ്ഥാനമില്ല. പകരം മനുഷ്യന്റെ ഹൃദയബന്ധങ്ങളാണ് നോവലുകളിൽ മുന്നിട്ടുനിൽക്കുന്നത്.

അവലംബം[തിരുത്തുക]