പൂക്കിപ്പറമ്പ് ബസ് അപകടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2001 മാർച്ച് 11ന് നടന്ന കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടമാണ് പൂക്കിപ്പറമ്പ് ബസ് അപകടം. ഗുരുവായൂരിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന പ്രണവം എന്ന ബസ് ദേശിയപാത 17 ൽ കോട്ടക്കൽ കോഴിച്ചെന എ.ആർ ക്യാമ്പിന് സമീപത്തെ പൂക്കിപ്പറമ്പിൽ വെച്ച് റോഡിലെ ഇറക്കത്തിൽ ഷാഫ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു മറിഞ്ഞു തീപിടിക്കുകയായിരുന്നു. 44 പേരാണ് അപകടത്തിൽ വെന്തു മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പെട്രോൾ ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിനു മുന്നേ ബസ് അമിതവേഗതയിൽ ആയിരുന്നു എന്നും മുന്നിൽ പോകുക ആയിരുന്ന KSRTC ബസിനെ മറികടക്കാൻ ഉള്ള ഡ്രൈവറുടെ ശ്രമം ആണ് അപകടത്തിലേക് നയിച്ചത് എന്നും അപകടത്തിൽ നിന്നും രക്ഷപെട്ട യാത്രക്കാർ മൊഴി നൽകി

അനന്തരഫലം[തിരുത്തുക]

പൂക്കിപ്പറമ്പ് ബസ്സപകടത്തെ തുടർന്ന് ബസ്സ്‌ യാത്രികരുടെ സുരക്ഷയെ കുറിച്ച് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കി. വാതിലുകൾ അടിയിൽ വരുന്ന രീതിയിൽ മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത് എന്നതിനാൽ എമർജൻസി എക്സിറ്റ് ഡോറുകൾ എല്ലാ ബസ്സുകളിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം ഇറങ്ങി. അപകടത്തിൽ മരിച്ചവരിൽ കൂടുതലും മുൻഭാഗത്തിരുന്ന സ്ത്രീകളായതിനാൽ സ്ത്രീകളുടെ സീറ്റുകൾ പിൻഭാഗത്തേക്ക് മാറ്റിയെങ്കിലും പ്രായോഗികമല്ലാത്തതിനാൽ ഏതാനും ദിവസങ്ങൾക്കകം പഴയപടിയാക്കി.

അവലംബം[തിരുത്തുക]

http://www.madhyamam.com/news/344357/150310 Archived 2015-03-11 at the Wayback Machine.