സാമുവല്‍ ജോണ്‍സണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സാമുവല്‍ ജോണ്‍സണ്‍ | |
|---|---|
സാമുവല്‍ ജോണ്‍സണ്‍ c. 1772, വരച്ചത്: സര്‍ ജോഷ്വാ റെയ്നോള്‍ഡ്സ് |
|
| ജനനം | 18 സെപ്റ്റംബര്‍ 1709 (O.S. 7 സെപ്റ്റംബര്‍) ലിച്ച്‌ഫീല്‍ഡ്, ഇംഗ്ലണ്‌ട് |
| മരണം | 13 ഡിസംബര്‍ 1784 (വയസ്സ് 75) ലണ്ടണ്‍, ഇംഗ്ലണ്ട് |
| തൊഴില്‍ | ലേഖകന്‍, നിഘണ്ടുകാരന്‍, ജീവചരിത്രകാരന്‍, കവി |
| ജീവിതപങ്കാളി(കള്‍) | ഇലിസബത്ത് ജെര്‍വിസ് പോര്‍ട്ടര്‍ |
ഡോക്ടര്‍ ജോണ്‍സണ്‍ എന്നും അറിയപ്പെടുന്ന സാമുവല്‍ ജോണ്‍സണ്‍ (18 സെപ്റ്റംബര്‍ 1709 [O.S. 7 സെപ്റ്റംബര്‍] – 13 ഡിസംബര്‍ 1784) ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവര്‍ത്തകനായി ഉപജീവനം ആരംഭിച്ച്, കവി, ഉപന്യാസകാരന്‍, ധാര്‍മ്മികചിന്തകന്‍, ആഖ്യായികാകാരന്‍, സാഹിത്യവിമര്‍ശകന്‍, ജീവചരിത്രകാരന്‍, എഡിറ്റര്‍, നിഘണ്ടുകാരന്‍ എന്നീ നിലകളില്‍ കാലാതിവര്‍ത്തിയായ സംഭാവനകള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നല്‍കി. അടിയുറച്ച ആംഗ്ലിക്കന്‍ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോണ്‍സണ്‍, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകന്‍(Man of letters) എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] ജോണ്‍സന്റെ ദീര്‍ഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെല്‍ എഴുതിയ 'സാമുവല്‍ ജോണ്‍സന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.[2]
സ്റ്റാഫോര്‍ഡ്ഷയറിലെ ലിച്ച്‌ഫീല്‍ഡില്‍ ജനിച്ച ജോണ്‍സണ്‍ ഒരു വര്‍ഷം ഒക്സ്ഫോര്‍ഡിലെ പെംബ്രോക്ക് കലാലയത്തില്‍ പഠിച്ചശേഷം സാമ്പത്തികപരാധീനതമൂലം പഠനം നിര്‍ത്തി അദ്ധ്യാപകവൃത്തി തുടങ്ങി. പിന്നീട് ലണ്ടണിലെത്തി ജെന്റില്‍മാന്‍സ് മാസികയില്‍ എഴുത്തുകാരനായി. അദ്ദേഹത്തിന്റെ ആദ്യകാലരചനകളില്‍ "റിച്ചാര്‍ഡ് സാവേജിന്റെ ജീവിതം" എന്ന ജീവചരിത്രകൃതി, 'ലണ്ടണ്‍', "മനുഷ്യകാമനകളുടെ വ്യര്‍ഥത" (The Vanity of Human Wishes) എന്നീ കവിതകള്‍, 'ഐറീന്‍' എന്ന നാടകം എന്നിവ ഉള്‍പ്പെടുന്നു.
ഒന്‍പതുവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോണ്‍സന്‍റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ല്‍ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാംവിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നെന്ന് അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്".[3]നിഘണ്ടു ജോണ്‍സണ് ജനപ്രീതിയും വിജയവും നേടിക്കൊടുത്തു. 150 വര്‍ഷത്തിനുശേഷം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു പൂര്‍ത്തിയാകുന്നതുവരെ, ജോണ്‍സന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാന നിഘണ്ടു ആയി പരിഗണിക്കപ്പെട്ടിരുന്നു.[4] അദ്ദേഹത്തിന്റെ പില്‍ക്കാലസൃഷ്ടികളില്‍ ഉപന്യാസങ്ങള്‍, വില്യം ഷേക്സ്പിയറുടെ നാടകങ്ങളുടെ പ്രത്യേകം സംശോധിതമായ ഒരു പതിപ്പ്, റാസ്സെലാസിന്റെ കഥ എന്ന നോവല്‍ എന്നിവ ഉള്‍പ്പെടുന്നു. 1763-ല്‍ ജെയിംസ് ബോസ്വെലുമായി സൗഹൃദത്തിലായ ജോണ്‍സണ്‍ അദ്ദേഹത്തോടൊപ്പം സ്കോട്ട്ലണ്ടിലേക്ക് യാത്ര ചെയ്തു; സ്കോട്ട്ലണ്ടിലെ പടിഞ്ഞാറന്‍ ദ്വീപുകളിലേക്കുള്ള യാത്ര എന്ന കൃതിയില്‍ ജോണ്‍സന്‍ ഈ യാത്രയുടെ കഥ പറയുന്നു. ജീവിതാവസാനത്തോടടുത്ത് അദ്ദേഹം "ഏറ്റവും പ്രഗത്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം" എന്ന ബൃഹദ് രചന നിര്‍വഹിച്ചു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് കവികളുടെ ജീവിതകഥകളും വിലയിരുത്തലുമായിരുന്നു അത്.
കരുത്തുള്ള ശരീരപ്രകൃതിയായിരുന്നു ജോണ്‍സന്‍. എന്നാല്‍ അദ്ദേഹത്തിന്റെ വിചിത്രമായ ആംഗ്യങ്ങളും അംഗവിക്ഷേപങ്ങളും (tics) ആദ്യ പരിചയത്തില്‍ പലര്‍ക്കും ചിന്താക്കുഴപ്പമുണ്ടാക്കി. ബോസ്വെല്‍ എഴുതിയ ജീവചരിത്രവും മറ്റുള്ളവര്‍ ജോണ്‍സണെക്കുറിച്ച് എഴുതിയ വിവരണങ്ങളും ചേര്‍ന്ന്, ജോണ്‍സന്റെ പെരുമാറ്റത്തേയും ചേഷ്ടാവിശേഷങ്ങളേയും അതിവിശദമായി രേഖപ്പെടുത്തിയിരുന്നതിനെ ആശ്രയിച്ച്, അദ്ദേഹത്തിന് ടൂറേറ്റിന്റെ രോഗം എന്ന അവസ്ഥയായിരുന്നെന്ന് മരണശേഷം കണ്ടെത്തിയിട്ടുണ്ട്.[5] പതിനെട്ടാം നൂറ്റാണ്ടില്‍ ഈ രോഗത്തെക്കുറിച്ച് അറിവില്ലായിരുന്നു. രോഗങ്ങളുടെ ഒരു പരമ്പരക്കുശേഷം 1784, ഡിസംബര്‍ 13-ന് അദ്ദേഹം അന്തരിച്ചു. വെസ്റ്റ് മിന്‍സ്റ്റര്‍ പള്ളിയിലാണ് ജോണ്‍സണെ സംസ്കരിച്ചത്. മരണത്തെ തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍, ആംഗലഭാഷയിലെ നിരൂപണത്തെ അഗാധമായി സ്വാധീനിച്ച വ്യക്തിയായും, ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച ഒരേയൊരു മഹാനിരൂപകന്‍ തന്നെയായും ജോണ്‍സണ്‍ അംഗീകരിക്കപ്പെട്ടു.[6]
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലജീവിതവും വിദ്യാഭ്യാസവും
1709 സെപ്റ്റംബര്‍ 18-ന്, ഒരു പുസ്തകവ്യാപാരിയായ മൈക്കിള്‍ ജോണ്‍സന്റേയും ഭാര്യ സാറാ ഫോര്‍ഡിന്റേയും മകനായി ജനിച്ച[7] സാമുവല്‍ ജോണ്‍സണ്‍, താന്‍ വളര്‍ന്നത് ദാരിദ്യത്തിലായിരുന്നെന്ന് അവകാശപ്പെട്ടിരുന്നു. മാതാപിതാക്കള്‍ ഇരുവരുടേയും കുടുംബങ്ങള്‍ ധനസ്ഥിതിയുള്ളവയായിരുന്നു. മൈക്കിളിന്റേയും സാറായുടേയും വിവാഹത്തിനും, മൂന്നുവര്‍ഷത്തിനുശേഷം സാമിന്റെ ജനനത്തിനും ഇടക്ക്, അവരുടെ സാമ്പത്തികസ്ഥിതി ഇങ്ങനെ മാറാന്‍ കാരണം എന്തെന്ന് വ്യക്തമല്ല.[8] സ്റ്റാഫോര്‍ഡ്ഷയറിലെ ലിച്ചഫോര്‍ഡില്‍, പിതാവിന്റെ പുസ്തകക്കടയ്ക്ക് മുകളിലുള്ള കുടുംബവീട്ടിലാണ് ജോണ്‍സണ്‍ ജനിച്ചത്.[7] സാം ജനിക്കുമ്പോള്‍ അമ്മ സാറായ്ക്ക് നാല്പതുവയസ്സിലേറെ ആയിരുന്നതുകൊണ്ട്, ഒരു "ആണ്‍-മിഡ്‌വൈഫിനേയും" പേരുകേട്ട ഒരു ശസ്ത്രക്രിയാവിദഗ്ധനേയും സഹായത്തിനു വിളിച്ചിരുന്നു.[9] ജനിച്ചപ്പോള്‍, കുട്ടി കരഞ്ഞില്ല. കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ജോണ്‍സന്റെ അമ്മായി പിന്നീട് പറഞ്ഞത്, "അതുപോലൊരു ജീവി വഴിയില്‍ കിടക്കുന്നതുകണ്ടാല്‍ താന്‍ എടുക്കുമായിരുന്നില്ല എന്നാണ്".[10] കുഞ്ഞ് മരിച്ചുപോയേക്കുമെന്ന ഭയം മൂലം വിശുദ്ധമാതാവിന്റെ പള്ളിയിലെ വികാരിയെ വരുത്തി ജ്ഞാനസ്നാനം നല്‍കി.[11] വൈദ്യനും ഓക്സ്ഫോര്‍ഡിലെ പെമ്പ്രോക്ക് കലാലയത്തില്‍ നിന്ന് ബിരുദം എടുത്തിരുന്നവനുമായ സാമുവല്‍ സ്വിന്‍ഫെന്നും, വക്കീലും ലിച്ച്‌ഫീള്‍ഡിലെ പട്ടണഗുമസ്തനുമായ റിച്ചാര്‍ഡ് വേക്ക്‌ഫീല്‍ഡും അദ്ദേഹത്തിന്റെ തലതൊട്ടപ്പന്മാരായി[12]
ജോണ്‍സന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടു. കുട്ടിയെ മുലയൂട്ടാനായി ജൊവാന്‍ മാര്‍ക്ക്‌ലൂവെന്ന സ്ത്രീയെ നിയോഗിച്ചിരുന്നു. താമസിയാതെ കുട്ടിക്ക് സ്ക്രോഫുല രോഗം പിടിപെട്ടു.[13] രാജകുടുംബത്തിലുള്ളവരുടെ സ്പര്‍ശനത്താന്‍ ആ രോഗം സുഖപ്പെടുമെന്ന വിശ്വാസം മൂലം, അത് രാജതിന്മ (King's Evil)എന്നും അറിയപ്പെട്ടിരുന്നു. ചാള്‍സ് രണ്ടാമന്‍ രാജാവിന്റെ മുന്‍വൈദ്യനായിരുന്ന സര്‍ ജോണ്‍ ഫ്ലോയര്‍, കുഞ്ഞുജോണ്‍സണ് രാജസ്പര്‍ശനം കൊടുക്കണമെന്ന് വിധിച്ചു. [14] 1712 മാര്‍ച്ച് 30-ന് ജോണ്‍സണ് ബ്രിട്ടണിലെ രാജ്ഞിയായിരുന്ന ആനിയുടെ സ്പര്‍ശനം കിട്ടി. ആ ആനുഷ്ടാനം കൊണ്ടു ഒരു പ്രയോജനവും കിട്ടാതിരുന്നതിനെ തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയ, ജോണ്‍സന്റെ മുഖത്തും ഉടലിലും വടുക്കള്‍ അവശേഷിപ്പിച്ചു.[15] ഏതാനും മാസത്തിനുശേഷം ജോണ്‍സന്റെ സഹോദരന്‍ നഥാനിയേലിന്റെ ജനനം കഴിഞ്ഞപ്പോള്‍, മൈക്കിള്‍ ഏറെ കടത്തിലായി, കുടുംബത്തിന് നേരത്തേ ശീലിച്ച രീതിയില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതായി.[16]
| “ | കുഞ്ഞു ജോണ്‍സണ്‍ വായിക്കാന്‍ പഠിച്ച് ഏറെക്കഴിയുന്നതിനുമുന്‍പ്, ഒരുദിവസം രാവിലെ അമ്മ, ആംഗ്ലിക്കന്‍ സഭയുടെ പൊതുപ്രാര്‍ഥനാപുസ്തകത്തില്‍ ആ ദിവസത്തെ പ്രാര്‍ത്ഥന കാണിച്ചുകൊടുത്തിട്ട്, "സാം, നീ ഇത് മന:പാഠമാക്കണം" എന്നു പറഞ്ഞു. കുട്ടിയെ പഠിക്കാനേല്പച്ചിട്ട് അമ്മ മുകളിലത്തെ നിലയിലേക്കുപോയി. എന്നാല്‍ അവര്‍ രണ്ടാം നിലയില്‍ എത്തിയപ്പോള്‍ തന്നെ, കുട്ടി പുറകേ വരുന്ന ശബ്ദം കേട്ടു. "എന്താണ് കാര്യം" എന്ന് അവര്‍ ചോദിച്ചപ്പോള്‍ "എനിക്കിപ്പോള്‍ അത് പറയാന്‍ പറ്റും" എന്നായിരുന്നു കുട്ടിയുടെ മറുപടി; രണ്ടുവട്ടത്തിലധികം അത് വായിച്ചിട്ടില്ലായിരുന്നെങ്കിലും, ആ പ്രാര്‍ഥന ജോണ്‍സണ്‍ വ്യക്തതയോടെ ആവര്‍ത്തിച്ചു.[17] | ” |
| – സാമുവല്‍ ജോണ്‍സന്റെ ജീവിതം: ജെയിംസ് ബോസ്വെല്‍- | ||
ജോണ്‍സണ്‍ ചെറിയ പ്രായത്തിലേ ഏറെ ബുദ്ധി പ്രകടിപ്പിച്ചു. മകന്റെ "പുതിയ നേട്ടങ്ങള്‍" മാതാപിതാക്കന്മാര്‍ മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിച്ചിരുന്നത് ജോണ്‍സണെ വിഷമിപ്പിച്ചിരുന്നു. [18] പൊതുപ്രാര്‍ഥനാപുസ്തകത്തിലെ ഭാഗങ്ങള്‍ മന:പാഠമാക്കി ആവര്‍ത്തിക്കാന്‍ പരിശീലിപ്പിച്ച അമ്മയാണ് മൂന്നാം വയസ്സില്‍ ജോണ്‍സന്റെ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്.[19] നാലുവയസ്സായപ്പോള്‍ അടുത്തുള്ള ഒരു സ്കൂളില്‍ പോകാന്‍ തുടങ്ങിയ ജോണ്‍സന്‍, ആറുവയസ്സുള്ളപ്പോള്‍, ജോലിയില്‍ നിന്ന് നിവൃത്തിയെടുത്ത ഒരു ചെരുപ്പുകുത്തിയുടെയടുത്ത് തുടര്‍ന്നു പഠിക്കാനായി പോയി. [20] ഒരു വര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ അദ്ദേഹം ലിച്ച്‌ഫീല്‍ഡിലെ വ്യാകരണപാഠശാലയില്‍ ചേര്‍ന്നു. അവിടെ ജോണ്‍സണ്‍ ലത്തീനില്‍ ഏറെ ശോഭിച്ചു.[21] പില്‍ക്കാലത്ത് ജനങ്ങളുടെ മനസ്സില്‍ രൂപപ്പെട്ട ജോണ്‍സന്റെ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്ന, മരണശേഷം ടൂറേറ്റിന്റെ രോഗം എന്ന കണ്ടെത്തലില്‍ കലാശിച്ച, വിചിത്ര അംഗവിക്ഷേപങ്ങള്‍ അദ്ദേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്. [22] പഠനത്തില്‍ നന്നായി ശോഭിച്ച ജോണ്‍സണ്‍, ഒന്‍പതാം വയസ്സില്‍ മുകളിലത്തെ ക്ലാസില്‍ പ്രവേശിച്ചു.[21] ഈ സമയത്ത് തന്റെ ജനനത്തെ സഹായിച്ച ആണ്‍-മിഡ്‌വൈഫ് ജോര്‍ജ്ജ് ഹെക്ടറുടെ അനന്തിരവനായ എഡ്മണ്ട് ഹെക്ടറുമായും ജോണ്‍ ടൈലറുമായും ജോണ്‍സന്‍ സൗഹൃദത്തിലായി. ടൈലറുമായുള്ള സൗഹൃദം ജോണ്‍സന്റെ ജീവിതകാലമത്രയും നിലനിന്നു.[23]
പതിനാറാമത്തെ വയസ്സില്‍ ജോണ്‍സണ് റോച്ചസ്റ്ററിലെ പെദ്മോറില്‍ ബന്ധുക്കളായ ഫോര്‍ഡുമാരോടൊപ്പം കഴിയാന്‍ അവസരം കിട്ടി.[24] അവിടെ അദ്ദേഹം കൊര്‍ണേലിയസ് ഫോര്‍ഡുമായി ഉറ്റ സൗഹൃദത്തിലായി. ക്ലാസ്സിക്കുകളില്‍ നല്ല അറിവുണ്ടായിരുന്ന കൊര്‍ണേലിയസ്, ഒഴിവുസമയങ്ങളില്‍ ആ അറിവ് ജോണ്‍സണ് പകര്‍ന്നുകൊടുത്തു.[25] പണ്ഡിതനായി അംഗീകരിക്കപ്പെട്ടവനും പിടിപാടുള്ളവനുമായിരുന്നെങ്കിലും മദ്യത്തിനടിമയായിരുന്ന ഫോര്‍ഡ്, ജോണ്‍സന്റെ സന്ദര്‍ശനം കഴിഞ്ഞ് ആറുവര്‍ഷത്തിനുള്ളില്‍ മരിച്ചു.[26] ബന്ധുക്കളോടൊത്ത് ആറുമാസം ചെലവഴിച്ചശേഷം ജോണ്‍സന്‍ ലിച്ച്‌ഫീല്‍ഡില്‍ മടങ്ങിയെത്തി. ദീര്‍ഘമായ ഈ അസാന്നിദ്ധ്യം ഉത്തരവാദിത്വമില്ലായ്മയായെടുത്ത ഹെഡ്മാസ്റ്റര്‍ ഹണ്ടര്‍, ലിച്ച്‌ഫീല്‍ഡിലെ വ്യാകരണപാഠശാലയില്‍ പഠനം തുടരാന്‍ ജോണ്‍സണെ അനുവദിച്ചില്ല. [27] ലിച്ച്‌ഫീല്‍ഡിലെ പഠനം സാധ്യമല്ലെന്നായപ്പോള്‍ ജോണ്‍സണ്‍ സ്റ്റൂര്‍ബ്രിഡ്ജില്‍ എഡ്‌വേര്‍ഡ് ആറാമന്‍ രാജാവിന്റെ പേരിലുള്ള വ്യാകരണപാഠശാലയില്‍ ചേര്‍ന്നു.[25] പാഠശാല പെഡ്മോറിന് അടുത്തായിരുന്നതുകൊണ്ട്, ഫോര്‍ഡുമാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ജോണ്‍സണ് അവസരം കിട്ടി. അദ്ദേഹം കവിതകളും ഗദ്യപരിഭാഷകളും രചിക്കാന്‍ തുടങ്ങി.[27] എന്നാല്‍ സ്റ്റൂര്‍ബ്രിഡ്ജില്‍ ആറുമാസം കൂടിമാത്രം കഴിച്ചുകൂട്ടിയിട്ട് അദ്ദേഹം ലിച്ച്‌ഫീല്‍ഡില്‍ മാതാപിതാക്കന്മാരുടെ അടുത്തേക്ക് മടങ്ങി..[28]
ഇക്കാലമത്രയും, കുടുംബത്തിന്റെ ദാരിദ്യവും പിതാവിന്റെ കടങ്ങളും മൂലം, ജോണ്‍സണ്‍ ഭാവിയെക്കുറിച്ചുള്ള ആകാക്ഷയിലായിരുന്നു.[29] ജോണ്‍സണ്‍ പിതാവിനൊപ്പം പുസ്തകങ്ങള്‍ തുന്നിക്കെട്ടുന്ന ജോലി ചെയ്തിരുന്നു. അതിനിടെ അദ്ദേഹം വായിച്ച അനേകം പുസ്തകങ്ങള്‍ ജോണ്‍സന്റെ വിപുലമായ സാഹിത്യജ്ഞാനത്തെ സഹായിച്ചിട്ടുണ്ടാകാം. അവര്‍ ദാരിദ്ര്യത്തില്‍ തന്നെ തുടര്‍ന്നു. ഇതിന് അറുതിവന്നത് 1728-ല്‍, ബന്ധു എലിസബത്ത് ഹാരിയറ്റിന്റെ മരണത്തെ തുടര്‍ന്ന് വലിയൊരു സംഖ്യ ജോണ്‍സന്റെ അമ്മ സാറാ ജോണ്‍സണ് അവകാശമായി കിട്ടിയതോടെയാണ്. അതോടെ ജോണ്‍സണ് കോളജ് വിദ്യാഭ്യാസം തുടങ്ങാമെന്നായി.[30] 1728 ഒക്ടോബര്‍ 31-ന്, പത്തൊന്‍പത് വയസ്സ് തികഞ്ഞ് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ്, ജോണ്‍സണ്‍, ഓക്സ്ഫോര്‍ഡിലെ പെംബ്രോക്ക് കലാലയത്തില്‍ ചേര്‍ന്നു.[31] സാറാ ജോണ്‍സണ് കിട്ടിയ പണം പെംബ്രോക്കിലെ ചെലവ് മുഴുവന്‍ താങ്ങാന്‍ മതിയാവുമായിരുന്നില്ല. എന്നാല്‍, സുഹൃത്തും സഹവിദ്യാര്‍ഥിയും ആയിരുന്ന അന്‍ഡ്രൂ കോര്‍ബറ്റ് ആ കുറവ് നികത്താമെന്നേറ്റു.[30]
പെംബ്രോക്കില്‍ ജോണ്‍സണ്‍ ഏറെ വായിക്കുകയും പുതിയ സുഹൃത്തുക്കളെ നേടുകയും ചെയ്തു. അക്കാലത്തെ "അലസജീവിതത്തെക്കുറിച്ചുള്ള" കഥകള്‍ പിന്നീട് ജോണ്‍സണ്‍ പറഞ്ഞിരുന്നു. [32] ക്രിസ്മസ് കാലത്ത് ഗൃഹപാഠമായി അദ്ധ്യാപകന്‍ കൊടുത്തത് അലക്സാണ്ടര്‍ പോപ്പിന്റെ 'മിശിഹാ' എന്ന കവിത ലത്തീനിലേക്ക് പരിഭാഷപ്പെടുത്താനായിരുന്നു.[33] പരിഭാഷയുടെ പകുതി ജോണ്‍സണ്‍ ഒരു സായാഹ്നത്തിലും, അവശേഷിച്ചത് അടുത്ത പ്രഭാതത്തിലും തീര്‍ത്തു. ആ പരിഭാഷ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തെങ്കിലും അതില്‍ നിന്ന് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ച സാമ്പത്തികലാഭം ഉണ്ടായില്ല.[34]പെംബ്രോക്കില്‍ അദ്ധ്യാപകനായിരുന്ന ജോണ്‍ ഹസ്ബന്‍ഡ്സ് സംശോധനചെയ്ത് പിന്നീട് പ്രസിദ്ധീകരിച്ച പലവകകവിതകള്‍ എന്ന പ്രസിദ്ധീകരണത്തില്‍ ആ കവിതയും ഉള്‍പ്പെട്ടിരുന്നു. ജോണ്‍സന്റെ ഇന്നു ലഭ്യമായ പ്രസിദ്ധീകൃതരചനകളില്‍ ഏറ്റവും ആദ്യത്തേതാണത്. അവശേഷിച്ച സമയമത്രയും, ക്രിസ്മസ് അവധിക്കാലമടക്കം, ജോണ്‍സണ്‍ പഠനത്തില്‍ മുഴുകി. "അഡ്‌വേഴ്സേറിയ" എന്ന പേരില്‍ ഒരു പഠനപദ്ധതിപോലും ജോണ്‍സണ്‍ എഴുതിയുണ്ടാക്കി. അത് അദ്ദേഹം പൂര്‍ത്തിയാക്കിയില്ല. അതിനിടെ ഫ്രഞ്ച് ഭാഷ പഠിക്കാനും, ലത്തീനിലുള്ള ജ്ഞാനം പുഷ്ടിപ്പെടുത്താനും ഒക്കെ അദ്ദേഹം സമയം കണ്ടെത്തി.[35]
സാമ്പത്തികപരാധീനതമുലം ബിരുദം എടുക്കാതെ, പതിമൂന്നു മാസത്തിനുള്ളില്‍ ഓക്സ്ഫോര്‍ഡ് വിടാന്‍ ജോണ്‍സന്‍ നിര്‍ബന്ധിതനായി. അദ്ദേഹം ലിച്ച്‌ഫീല്‍ഡിലേക്കു മടങ്ങി.[36] ഓക്സ്ഫോര്‍ഡിലെ ജോണ്‍സന്റെ താമസത്തിന്റെ അവസാനഭാഗത്തിനടുത്ത്, അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന ജോര്‍ഡന്‍ പെംബ്രോക്ക് വിട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് വന്നത് വില്യം ആഡംസ് ആണ്. അദ്ധ്യാപകനെന്ന നിയയില്‍ ജോണ്‍സണ്‍ ആഡംസിനെ ഇഷ്ടപ്പെട്ടു. എന്നല്‍ ഡിസംബര്‍ മാസമായപ്പോള്‍, ജോണ്‍സന്‍ ഫീസില്‍ മൂന്നുമാസത്തെ കുടിശിക വരുത്തിയിരുന്നു. വീട്ടിലേക്കുമടങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പിതാവിന്റെ വക പുസ്തകങ്ങള്‍ പലതും ജോണ്‍സണ്‍ പഠനത്തില്‍ ഉപയോഗിക്കാനായി പെംബ്രോക്കിലേക്ക് കൊണ്ടുവന്നിരുന്നു. അവ തിരികെകൊണടുപോകാനുള്ള ചെലവ് താങ്ങാന്‍ കഴിവില്ലാതിരുന്നതുകൊണ്ടും, എന്നെങ്കിലും താന്‍ മടങ്ങി വരുമെന്നതിന്റെ സൂചനയായും, ജോണ്‍സന്‍ അവ കോളേജില്‍ ഉപേക്ഷിച്ചുപോയി.[37]
ഒടുവില്‍ ജോണ്‍സണ് ബിരുദം ലഭിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം, അദ്ദേഹത്തിന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുന്‍പാണ്. അന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല അദ്ദേഹത്തെ എം.ഏ.(Master of Arts) ബിരുദം നല്‍കി ബഹുമാനിച്ചു.[38] 1765-ല്‍ ഡബ്ലിനിലെ ട്രിനിറ്റി കോളേജും 1775-ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ജോണ്‍സണ് ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദവും നല്‍കി. [39] 1776-ല്‍ ജെയിംസ് ബോസ്‌വെലിനൊപ്പം പെംബ്രോക്ക് സന്ദര്‍ശിക്കാനെത്തിയ ജോണ്‍സണ്‍ അപ്പോഴേക്ക് അതിന്റെ മേധാവിയായിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പഴയ അദ്ധ്യാപകന്‍ ആഡംസിനൊപ്പം അവിടം ചുറ്റിനടന്നു കണ്ടു. അപ്പോള്‍ അദ്ദേഹം കോളേജില്‍ താന്‍ ചിലവിട്ട കാലത്തെക്കുറിച്ചും, തന്റെ ആദ്യകാല സാഹിത്യസംരംഭങ്ങളെക്കുറിച്ചും, പ്രിയപ്പെട്ട പഴയ അദ്ധ്യാപകന്‍ ജോര്‍ഡണെക്കുറിച്ചും എല്ലാം സംസാരിച്ചു.[40]
[തിരുത്തുക] ആദ്യകാലസംരംഭങ്ങള്‍
1729-നും 1731-നും ഇടക്കുള്ള ജോണ്‍സന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളു; അക്കാലത്ത് അദ്ദേഹം മാതാപിതാക്കന്മാര്‍ക്കൊപ്പം ജീവിക്കുകയായിരുന്നിരിക്കാം. രോഗാവസ്ഥയില്‍ ജോണ്‍സണ്‍, മാനസികവൈഷമ്യങ്ങളിലും ശരീരവേദനയിലും കൂടി കടന്നുപോയി. [41] "ടൂറെറ്റിന്റെ രോഗം" കൊടുത്ത വിചിത്രചലങ്ങളും അംഗവിക്ഷേപങ്ങളും ഏറെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. [42] 1731 ആയപ്പോള്‍ ഏറെ കടത്തിലായ ജോണ്‍സന്റെ പിതാവിന് ലിച്ച്‌ഫീല്‍ഡില്‍ ഉണ്ടായിരുന്ന ബഹുമാന്യതയൊക്കെ നഷ്ടപ്പെട്ടു. സ്റ്റൂര്‍ബ്രിഡ്ജിലെ വ്യാകരണവിദ്യാലയത്തില്‍ ഒഴിവുവന്ന ഒരു ജോലി കിട്ടുമെന്ന് ജോണ്‍സണ്‍ ആശിച്ചെങ്കിലും ബിരുദം ഇല്ലെന്ന കാരണം പറഞ്ഞ് 1731 സെപ്റ്റംബര്‍ 6-ന് ജോണ്‍സന്റെ അപേക്ഷ തള്ളപ്പെട്ടു.[41] ഏതാണ്ട് ഇതേസമയം രോഗബാധിതനായ ജോണ്‍സന്റെ പിതാവ്, 1731 ഡിസംബറില്‍ മരിച്ചു.[43] ഒടുവില്‍ ബിരുദം ഇല്ലാതെ തന്നെ ബോസ്വര്‍ത്ത് മാര്‍ക്കറ്റില്‍ സര്‍ വോള്‍ട്ടണ്‍ ഡിക്സി നടത്തിയിരുന്ന സ്കൂളില്‍ ജോണ്‍സണ് സഹാദ്ധ്യാപകനായി നിയമനം കിട്ടി.[44] അവിടെ പരിചാരകനോടെന്നവണ്ണമുള്ള പെരുമാറ്റമാണ് കിട്ടിയിരുന്നതെങ്കിലും,[45] അദ്ദേഹം അദ്ധ്യാപനത്തില്‍ ആനന്ദം കണ്ടെത്തി. എന്നാല്‍, 1732-ല്‍ ഡിക്സിയുമായുണ്ടായ ഒരു വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്‍സന്‍ ജോലി ഉപെക്ഷിച്ച് വീട്ടിലേക്കു മടങ്ങി.[46]
ലിച്ച്‌ഫീല്‍ഡില്‍ തന്നെ ഏതെങ്കിലും സ്കൂളില്‍ ജോലി കിട്ടുമോയെന്ന അന്വേഷണം ജോണ്‍സണ്‍ തുടര്‍ന്നു. ആഷ്ബോണില്‍ ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്, അദ്ദേഹം സുഹൃത്ത് എഡ്മണ്ട് ഹെക്ടര്‍ക്കൊപ്പം താമസമാക്കി. ഹെക്ടര്‍ അപ്പോള്‍ പ്രസാധകനായ തോമസ് വാറന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. വാറന്‍ അദ്ദേഹത്തിന്റെ "ബിര്‍മിങ്ങാം പത്രിക" തുടങ്ങാന്‍ പദ്ധതിയിടുകയായിരുന്നു. അദ്ദേഹം ജോണ്‍സന്റേയും സഹായം തേടി.[47] വാറനുമായുള്ള ഈ ബന്ധം കൂടുതല്‍ ബലപ്പെട്ടപ്പോള്‍ ജോണ്‍സണ്‍, അബിസീനിയക്കാരെക്കുറിച്ച് ജെറോനിമോ ലോബോ എഴുതിയ കൃതി പരിഭാഷ ചെയ്തു പ്രസിദ്ധീകരിക്കാമെന്നു നിര്‍ദ്ദേശിച്ചു.[48] ആബേ ജോവാക്കിം ലെ ഗ്രാന്റിന്റെ ഫ്രഞ്ച് പരിഭാഷ വായിച്ചിരുന്ന ജോണ്‍സണ്‍ ഇംഗ്ലീഷില്‍ ഒരു സംഗ്രഹപതിപ്പ് ഉപയോഗപ്രദവും ലാഭകരവും ആയിരിക്കുമെന്ന് കരുതി.[49] പരിഭാഷ മുഴുവന്‍ സ്വയം എഴുതുന്നതിനുപകരം, ജോണ്‍സണ്‍ ഹെക്ടര്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തത്. കയ്യെഴുത്തുപ്രതി പ്രസാധകനെ ഏല്പ്പിച്ചതും ആവശ്യമനുസരിച്ച് തിരുത്തിയയും ഹെക്ടര്‍ തന്നെയായിരുന്നു. "അബിസീനിയയിലേക്കുള്ള യാത്ര" പ്രസിദ്ധീകരിച്ചത് ഒരുവര്‍ഷം കഴിഞ്ഞാണ്.[49] 1734-ല്‍ ലിച്ച്‌ഫീല്‍ഡിലേക്കു മടങ്ങിയ ജോണ്‍സണ്‍, പോളിസിയാനോയുടെ ലത്തീന്‍ കവിതകളുടെ ഒരു സംശോധിതപതിപ്പും പെട്രാര്‍ക്ക് മുതന്‍ പോളിസിയാനോവരെയുള്ള കാലത്തെ ലത്തീന്‍ കവിതയുടെ ഒരു ചരിത്രവും തയ്യാറാക്കാന്‍ തുടങ്ങി; അതിന്റെ അച്ചടി താമസിയാതെ തുടങ്ങിയെങ്കിലും സാമ്പത്തിക ഞെരുക്കം ഇടക്ക് പുരോഗതിക്ക് തടസ്സം നിന്നു.[50]
ജോണ്‍സണ്‍ സുഹൃത്ത് ഹാരി പോര്‍ട്ടറുടെ രോഗാവസ്ഥയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[51] 1734 സെപ്റ്റംബര്‍ മൂന്നാം തിയതി പോര്‍ട്ടര്‍ മരിച്ചു. അദ്ദേഹത്തിന്റെ 41 വയസ്സുണ്ടായിരുന്ന വിധവ, എലിസബത്ത് ജെര്‍വിസ് പോര്‍ട്ടര്‍, ടെറ്റി എന്നും അറിയപ്പെട്ടിരുന്നു. അവര്‍ക്ക് മൂന്നു കുട്ടികളുണ്ടായിരുന്നു.[52] കുറേ മാസങ്ങള്‍ക്കുശേഷം ജോണ്‍സണ്‍ അവരുമായി അടുപ്പത്തിലായി. ബന്ധുക്കളുടെയെല്ലാം എതിര്‍പ്പിനെ അവഗണിച്ച് അതിന് മുന്‍കൈ എടുത്തത് എലിസബത്താണെന്ന് റെവറന്റ് വില്യം ഷാ അവകാശപ്പെടുന്നു.[53] ഇത്തരം കാര്യങ്ങളില്‍ ജോണ്‍സണ്‍ അനുഭവസ്ഥനല്ലായിരുന്നു. സാമ്പത്തികഭദ്രതയുണ്ടായിരുന്ന എലിസബത്ത്, അവരുടെ ഗണ്യമായ സ്വത്തില്‍ നിന്ന് ജോണ്‍സണെ സഹായിക്കാമെന്ന് വാക്കുകൊടുത്തു.[54]1735 ജൂലൈ ഒന്‍പതാം തിയതി ഡെര്‍ബിയിലെ വിശുദ്ധ വെര്‍ബര്‍ഗിന്റെ പള്ളിയില്‍, അവര്‍ വിവാഹിതരായി.[55] ഈ ബന്ധത്തെ പോര്‍ട്ടര്‍ കുടുംബം അംഗീകരിച്ചില്ല. 25 വയസ്സുമാത്രമുണ്ടായിരുന്ന ജോണ്‍സണേക്കാള്‍ എലിസബത്തിനുണ്ടായിരുന്ന പ്രായക്കൂടുതലായിരുന്നു എതിര്‍പ്പിന്റെ കാരണങ്ങളിലൊന്ന്. ഈ ബന്ധത്തെ ഏറെ വെറുത്ത എലിസബത്തിന്റെ മകന്‍ ജെര്‍വിസ് അമ്മയുമായുള്ള ബന്ധം വിഛേദിച്ചു. [56] എന്നാല്‍ അവരുടെ മകള്‍ ലൂസി ഈ ബന്ധത്തെ ആദ്യം മുതലേ അംഗീകരിച്ചിരുന്നു. എലിസബത്തിന്റെ മറ്റൊരു മകന്‍ ജോസഫ് പിന്നീട് അവരുമായി രമ്യതയിലായി.[57]
1735 ജൂണില്‍ തോമസ് വിറ്റ്ബിയുടെ കുട്ടികളുടെ ട്യൂട്ടറായിരിക്കെ, സോളിഹള്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകന്റെ ജോലിക്ക് ജോണ്‍സണ്‍ അപേക്ഷ സമര്‍പ്പിച്ചു.[58] വാമസ്ലിയുടെ പിന്തുണ ഉണ്ടായിരുന്നിട്ടും ജോണ്‍സന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ജോണ്‍സന്റെ "മോശം പ്രകൃതിയും അഹംഭാവവും" ആണ് സ്കൂളിന്റെ ഡയറക്ടര്‍മാര്‍ ഇതിന് കാരണമായി പറഞ്ഞത്. മന:പൂര്‍വമല്ലെങ്കിലും ജോണ്‍സണ്‍ ഇടക്കിടെ മുഖം വക്രീകരിക്കുന്നത് കുട്ടികളെ ബാധിച്ചേക്കാമെന്നും ഡയറക്ടര്‍മാര്‍ കരുതി.[59] വാമസ്ലിയുടെ പ്രോത്സാഹനത്തിന്റെ ബലത്തില്‍, അദ്ധ്യാപകനെന്ന നിലയില്‍ വിജയിക്കാന്‍ സ്വന്തം വിദ്യാലയം തുടങ്ങുകയാണ് വേണ്ടതെന്ന് ജോണ്‍സണ്‍ തീരുമാനിച്ചു. [60] 1735-ലെ ശരദ്ക്കാലത്ത് ലിച്ച്‌ഫീല്‍ഡിനടുത്തുള്ള എഡിയലില്‍, "എഡിയല്‍ സ്കൂള്‍" എന്ന പേരില്‍ ജോണ്‍സണ്‍ ഒരു സ്വകാര്യ അക്കാദമി തുടങ്ങി. മൂന്നു വിദ്യാര്‍ഥികളേ ഉണ്ടായിരുന്നുള്ളു: ലോറന്‍സ് ഓഫ്ലിയും, ജോര്‍ജ്ജ് ഗാറിക്കും, പതിനെട്ടുവയസ്സുണ്ടായിരുന്ന ഡേവിഡ് ഗാറിക്കും. ഡേവിഡ് പിന്നീട് അഭിനേതാവെന്ന നിലയില്‍ പേരെടുത്തു[59] ഈ സംരംഭം വിജയിച്ചില്ല. ടെറ്റിയുടെ സമ്പാദ്യത്തില്‍ ഒരു വലിയ ഭാഗം ഇതില്‍ നഷ്ടമായി. വിജയിക്കാത്ത സ്കൂള്‍ നടത്തുന്ന ശ്രമം ഉപേക്ഷിച്ച്, ജോണ്‍സണ്‍ തന്റെ ആദ്യത്തെ പ്രധാനകൃതിയായ "ഐറീന്‍" എന്ന ചരിത്രനാടകത്തിന്റെ രചനയില്‍ മുഴുകി. ഐറീന്‍ ഒരു ദുരന്തനാടകമായിരുന്നു.[61] ടൂറെറ്റിന്റെ അവസ്ഥ, സ്കൂള്‍ ആദ്ധ്യപകനോ ട്യൂട്ടറോ ഒക്കെ ആയി ജോലി ചെയ്യുന്നതിന് അദ്ദേഹത്തെ അസമര്‍ഥനാക്കിയെന്നാണ് ജീവചരിത്രകാരനായ റോബര്‍ട്ട് ഡി-മരിയ അഭിപ്രായപ്പെട്ടിട്ടുള്ളത്; ഇതായിരിക്കാം, എഴുത്തുകാരന്റെ സ്വകാര്യലോകത്തേക്ക് ജോണ്‍സണെ ആകര്‍ഷിച്ചത്.[22]
തന്റെ പഴയ വിദ്യാര്‍ഥി ഡേവിഡ് ഗാറിക്കുമൊത്ത് ജോണ്‍സണ്‍ 1737 മാര്‍ച്ച് രണ്ടാം തിയതി ലണ്ടണിലേക്കുപോയി. അദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചത് ആ ദിവസമായിരുന്നു. കയ്യില്‍ പണമോ മനസ്സില്‍ പ്രതീക്ഷയോ ഇല്ലാതെയായിരുന്നു ജോണ്‍സന്റെ യാത്ര. എന്നാല്‍ ഭാഗ്യത്തിന്, ഗാറിക്കിന് ലണ്ടണില്‍ പരിചയക്കാരുണ്ടായിരുന്നു. അയാളുടെ അകന്ന ബന്ധു, റിച്ചാര്‍ഡ് നോറിസിനൊപ്പം അവര്‍ക്ക് താമസിക്കാനായി.[62] വൈകാതെ ജോണ്‍സണ്‍, ഐറീന്‍ എഴുതിത്തീര്‍ക്കാനായി, ഗ്രീന്‍വിച്ചില്‍ ഗോള്‍ഡന്‍ ഹാര്‍ട്ട് ഭോജനശാലക്കടുത്തേക്ക് താമസം മാറ്റി.[63] 1737 ജൂലൈ പന്ത്രണ്ടാം തിയതി, പാവോലോ സാര്‍പി 1619-ല്‍ എഴുതിയ "ത്രെന്തോസ് സൂനഹദോസിന്റെ ചരിത്രം" പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് നിര്‍ദ്ദേശിച്ച് ജോണ്‍സണ്‍ എഡ്‌വേര്‍ഡ് കേവിന് എഴുതി. ഈ നിര്‍ദ്ദേശം കേവ് സ്വീകരിച്ചത് മാസങ്ങള്‍ കഴിഞ്ഞാണ്. [64] 1737 ഒക്ടോബറില്‍ ജോണ്‍സണ്‍ ഭാര്യയെ ലണ്ടണിലേക്ക് കൊണ്ടുവന്നു. ജോണ്‍സണ് കേവിന്റെ കീഴില്‍ ജെന്റില്‍മാന്‍സ് മാസികയില്‍ എഴുത്തുകാരനായി ജോലി കിട്ടി.[65] ജെന്റില്‍മാന്‍ മാസികക്കും മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി, ഇക്കാലത്ത് ജോണ്‍സണ്‍ നിര്‍വഹിച്ച രചനകള്‍ എണ്ണത്തിലും വൈവിദ്ധ്യത്തിലും ഏറെയാണ്. ചിതറിക്കിടന്ന ആ രചനകളുടെ ഒരു പൂര്‍ണ്ണ പട്ടിക ഉണ്ടാക്കാന്‍ ജോണ്‍സണ് പോലും കഴിഞ്ഞില്ല.[66]
1738 മേയ് മാസത്തില്‍ ജോണ്‍സന്റെ മുഖ്യകൃതികളില്‍ ആദ്യത്തേതായ 'ലണ്ടണ്‍' എന്ന കവിത പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ചു. [67] റോമന്‍ ഹാസ്യകവിയായ ജൂവെനലിന്റെ റോമില്‍ റോമാക്കാര്‍ക്ക് ഇടമില്ല എന്ന കൃതിയെ ആശ്ച്ച്ചെഴുതിയ ആ കവിത, തേല്‍സ് എന്ന കഥാപാത്രം കുറ്റകൃത്യങ്ങളും അഴിമതിയും, ദീനദയാരാഹിത്യവും നിറഞ്ഞ ലണ്ടണില്‍ നിന്ന് രക്ഷപെടാനായി വെയില്‍സിലേക്ക് പോകുന്നത് വിവരിക്കുന്നു.[68] തനിക്ക് കവിയെന്ന നിലയില്‍ എന്തെങ്കിലും മഹത്വം നേടിത്തരുന്ന രചനയായി ഈ കവിതയെ ജോണ്‍സണ്‍ കണക്കാക്കിയില്ല.[69] ആ കവിത എഴുതിയ ആള്‍ താമസിയാതെ പ്രസിദ്ധനാകുമെന്ന് അലക്സാണ്ടര്‍ പോപ്പ് അഭിപ്രായപ്പെട്ടെങ്കിലും അത് സംഭവിക്കാന്‍ പതിനഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു.[67]
ആയിടക്ക്, ഓക്സ്ഫോര്‍ഡിലോ കേംബ്രിഡ്ജിലോ നിന്നുള്ള എം.എ. ബിരുദം ഇല്ലെന്ന കാരണം പറഞ്ഞ് ആപ്പിള്‍ബി വ്യാകരണവിദ്യാലയത്തിലെ അദ്ധ്യാപകസ്ഥാനത്തിനുള്ള ജോണ്‍സന്റെ അപേക്ഷ തള്ളിപ്പോയി. തന്റെ സ്വാധീനം ഉപയോഗിച്ച് ജോണ്‍സണ് ഒരു ബഹുമതി ബിരുദം (Honourary Degree) നേടിക്കൊടുത്ത് ഈ "അയോഗ്യതക്ക്" അവസാനമുണ്ടാക്കാന്‍ അലക്സാണ്ടര്‍ പോപ്പ് ഗോവര്‍ പ്രഭുവിനോട് അഭ്യര്‍ഥിച്ചു.[10] അങ്ങനെ ഒരു ബിരുദം കൊടുക്കാന്‍ ഗോവര്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും "അതിരുകടന്ന ആവശ്യം" എന്നുപറഞ്ഞ് ആ അഭ്യര്‍ഥന സര്‍വകലാശാല തള്ളിക്കളഞ്ഞു.[70] തുടര്‍ന്ന് ഗോവര്‍, ഡബ്ലിന്‍ സര്‍വകലാശാലയില്‍ നിന്ന് ജോണ്‍സണ് ഒരു ബിരുദം നേടിക്കിട്ടാന്‍ സഹായിക്കാന്‍ ഒരു സുഹൃത്തുവഴി, ജോനാഥന്‍ സ്വിഫ്റ്റിനോട് അഭ്യര്‍ഥിച്ചു. ഡബ്ലിനിലെ ബിരുദത്തിന്റെ ബലത്തില്‍ ഓക്സ്ഫോര്‍ഡ് ബിരുദം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ശ്രമം.[70] എന്നാല്‍ ജോണ്‍സന്റെ കാര്യത്തില്‍ ഇടപെടാന്‍ സ്വിഫ്റ്റ് വിസമ്മതിച്ചു.[71]
1737-നും 1739-നും ഇടക്ക് ജോണ്‍സണ്‍ റിച്ചാര്‍ഡ് സാവേജുമായി സൗഹൃദത്തിലായി.[72] ഭാര്യയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നതിലെ കുറ്റബോധം മൂലം ജോണ്‍സണ്‍ ടെറ്റിയുടെ വീട്ടിലെ താമസം അവസാനിപ്പിച്ച് സാവേജിനോടൊപ്പം കഴിയാന്‍ തുടങ്ങി. ദരിദ്രരായിരുന്ന അവര്‍, ഭോജനാലയങ്ങളിലും നിശാസങ്കേതങ്ങളിലും(night cellars) കഴിയുകയും അതിനുപോലും പണമില്ലാതിരുന്ന രാത്രികളില്‍ തെരുവുകളില്‍ അലഞ്ഞുതിരിയുകയും ചെയ്തു.[73] സാവേജിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് വെയില്‍സിലേക്ക് പോയി ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ബ്രിസ്റ്റളില്‍ ചെന്നുപെടുകയും വീണ്ടും കടത്തിലാവുകയും ചെയ്തു. ഒടുവില്‍ അധമര്‍ണ്ണരുടെ ജെയിലിലായ സാവേജ് 1743-ല്‍ മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ജോണ്‍സണ്‍ റിച്ചാര്‍ഡ് സാവേജിന്റെ ജീവിതം, എന്ന ഹൃദയസ്പര്‍ശിയായ രചന നിര്‍വഹിച്ചു. ജീവചരിത്രസാഹിത്യത്തിന്റെ ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച രചന എന്നാണ്, ജീവചരിത്രകാരനും വിമര്‍ശകനുമായ വാള്‍ട്ടര്‍ ജാക്സന്‍ ബേറ്റ് ഈ കൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.[74]
[തിരുത്തുക] ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു
1746-ല്‍ ഒരു കൂട്ടം പ്രസാധകര്‍ ഇംഗ്ലീഷ് ഭാഷക്ക് ഒരു ആധികാരികനിഘണ്ടു എന്ന് ആശയവുമായി ജോണ്‍സണെ സമീപിച്ചു.[67] 1746 ജൂണ്‍ പതിനെട്ടാം തിയതി പ്രഭാതത്തില്‍ ജോണ്‍സണും വില്യം സ്ട്രഹാന്‍ കമ്പനിയുമായി 1500 ഗിനിയുടെ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു.[75] പദ്ധതി മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തനിക്കാകുമെന്ന് ജോണ്‍സന്‍ അവകാശപ്പെട്ടു. ഫ്രഞ്ച് ഭാഷാ നിഘണ്ടുവിന്റെ നിര്‍മ്മാണത്തിന് നാല്പ്പതു പണ്ഡിതന്മാര്‍ നാല്പതുവര്‍ഷം പ്രയത്നിക്കേണ്ടിവന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ജോണ്‍സന്റെ മറുപടി ഇതായിരുന്നു: "അതുതന്നെയാണ് അതിന്റെ ശരിയായ അനുപാതവും. നാല്പതിന്റെ നാല്പതിരട്ടി ആയിരത്തിഅറുനൂറാണ്. ഫ്രഞ്ചുകാരനും ഇംഗ്ലീഷുകാരനും തമ്മിലുള്ള അനുപാതം മൂന്നും ആയിരത്തിഅറുനൂറും തമ്മിലുള്ളതാണ്."[67] മൂന്നുവര്‍ഷം കൊണ്ട് നിഘണ്ടു പൂര്‍ത്തിയാക്കാന്‍ ജോണ്‍സണ് കഴിഞ്ഞില്ലെങ്കിലും ഒന്‍പതുവര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കി അദ്ദേഹം തന്റെ വീമ്പിനെ ഒരളവുവരെ ക്ഷമിക്കാവുന്നതാക്കി.[67] ഏറെ പ്രതികൂലസാഹചര്യങ്ങളില്‍ ഒരു വ്യക്തിയുടെ പാണ്ഡിത്യത്തിന് കൈവരിക്കാവുന്ന ഏറ്റവും വലിയ നേട്ടം എന്ന്, ജോണ്‍സന്റെ നിഘണ്ടുവിനെ ജീവചരിത്രകാരന്‍ ബേറ്റ് വിശേഷിപ്പിച്ചിട്ടുണ്ട്.[3]
ജോണ്‍സന്റെ നിഘണ്ടു ആദ്യത്തേതോ അസാധാരണമോ ആയിരുന്നില്ല. എന്നാല്‍ അതിന്റേയും 1928-ല്‍ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റേയും പ്രസിദ്ധീകരണങ്ങള്‍ക്കിടയിലുള്ള 150 വര്‍ഷക്കാലം, അത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്ത നിഘണടു ആയിരുന്നു. നാഥാന്‍ ബെയ്‌ലിയുടെ "ഡിക്‌ഷ്ണേറിയം ബ്രിട്ടാനിക്കം" പോലുള്ള നിഘണ്ടുക്കളില്‍, ആധികം വാക്കുകള്‍ ഉണ്ടായിരുന്നു.[4] ജോണ്‍സന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിനു തൊട്ടുമുന്‍പുള്ള 150 വര്‍ഷക്കാലം ഇരുപതോളം മറ്റും നിഘണ്ടുക്കള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.[76] എന്നാല്‍ അക്കാലങ്ങളില്‍ നിഘണ്ടുക്കളെക്കുറിച്ച് വ്യാപകമായ അസംതൃപ്തി നിലനിന്നിരുന്നു. 1741-ല്‍ ഡേവിഡ് ഹ്യൂം ഇങ്ങനെ പറഞ്ഞു: "ശൈലിയുടെ ഉദാത്തതയും അനുയോജ്യതയും നമുക്കിടയില്‍ വിസ്മൃതമായിരിക്കുന്നു. നമുക്ക് നമ്മുടെ ഭാഷയുടെ ഒരു ഒരു നിഘണ്ടുവില്ല. എടുത്തുപറയാവുന്ന ഒരു വ്യാകരണഗ്രന്ഥവുമില്ല."[77] ജോണ്‍സന്റെ നിഘണ്ടുവില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ചിത്രം പ്രതിഫലിക്കുന്നു. "സാധാരണജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷയുടെ ഒരു വിശ്വസ്ഥരേഖ" എന്ന പ്രാധാന്യവും അതിനുണ്ട്.[4] അത് വെറും റെഫറന്‍സ് ഗ്രന്ഥമല്ല; ഒരു സാഹിത്യസൃഷ്ടിയാണത്[76]
നിഘണ്ടുവിന്റെ പണി ഒരു ദശാബ്ദക്കാലം ജോണ്‍സന്റേയും ടെറ്റിയുടേയും ജീവിതത്തെ ഇളക്കിമറിച്ചു. പകര്‍ത്തിയെഴുത്തിനും സാങ്കേതികജോലികള്‍ക്കുമായി ജോണ്‍സണ് കുറേ സഹായികളെ നിയമിക്കേണ്ടിവന്നത് പരിസരമാകെ കോലാഹലഭരിതമാക്കി. അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങള്‍ക്കുനടുവില്‍ തിരക്കിലായിരുന്നു. ലേഖകനായ ജോണ്‍ ഹോക്കിന്‍സ് ആ രംഗം ഇങ്ങനെ വിവരിക്കുന്നു[78]: "നിഘണ്ടുവിനുവേണ്ടി ജോണ്‍സന്‍ ഉപയോഗിച്ചത് സ്വന്തം ശേഖരത്തിലുണ്ടായിരുന്ന പരിതാപകരമാംവിധം കീറിപ്പറിഞ്ഞ കണക്കറ്റ ഗ്രന്ഥങ്ങളും, മറ്റുള്ളവരില്‍ നിന്ന് വാങ്ങിയവയും ആണ്; മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ ഭാഗ്യത്തിന്, കൈവശം വക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ തിരികെ കിട്ടിയെങ്കിലായി."[79] ടെറ്റിയുടെ ആരോഗ്യപ്രശ്നങ്ങളും ജോണ്‍സണെ അലട്ടിയിരുന്നു. അവരുടെ മരണത്തില്‍ കലാശിച്ച രോഗം തുടങ്ങിക്കഴിഞ്ഞിരുന്നു.[78] ജോലിയുടേയും കുടുംബത്തിന്റേയും സൗകര്യം പരിഗണിച്ച്, ജോണ്‍സണ്‍, ഗൗ സ്ക്വയറിലുള്ള വില്യം സ്ട്രഹാന്റെ അച്ചടിശാലക്കടുത്തേക്ക് താമസം മാറ്റി.[80]
ജോണ്സണ് ആദ്യം നിഘണ്ടുവിന്റെ ഒരു രചനാപദ്ധതി എഴുതിയുണ്ടാക്കി. ഈ പദ്ധതിക്ക്, ജോണ്‍സന്റെ ഇഷ്ടത്തെ മറികടന്ന്, ചെസ്റ്റര്‍ഫീല്‍ഡിലെ പ്രഭു, ഫിലിപ്പ് സ്റ്റാന്‍ഹോപ്പ്, രക്ഷാധികാരിയായി.[81] പദ്ധതിയുടെ കാര്യത്തില്‍ ജോണ്‍സണുമായി കൂടിക്കണ്ട് ഏഴുവര്‍ഷത്തിനു ശേഷം, "ദ വേള്‍ഡ്" എന്ന പ്രസിദ്ധീകരണത്തില്‍ ചെസ്റ്റര്‍ഫീല്‍ഡ്, നിഘണ്ടുവിനെ ശുപാര്‍ശചെയ്ത് രണ്ടു ലേഖനങ്ങള്‍ പേരുവക്കാതെ എഴുതി.[82] അലങ്കോലപ്പെട്ടുകിടക്കുന്ന ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു അത്യാവശ്യമാണെന്ന് അവയില്‍ അദ്ദേഹം വാദിച്ചു. എന്നാല്‍ ലേഖനങ്ങളില്‍ ചെസ്റ്റര്‍ഫീല്‍ഡ് കാട്ടിയ ഭാവം ജോണ്‍സണെ അരിശം കൊള്ളിക്കുകയാണുണ്ടായത്. രക്ഷാധികാരിയെന്നനിലയില്‍ ചെസ്റ്റര്‍ഫീല്‍ഡ് ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കരുതി. [83] ഈ നിലപാട് പ്രകടിപ്പിച്ചും, ചെസ്റ്റര്‍ഫീല്‍ഡിനെ നിശിതമായി വിമര്‍ശിച്ചും അയച്ച കത്തില്‍ ജോണ്‍സണ്‍ ഇങ്ങനെ എഴുതി: "വെള്ളത്തില്‍ വീണ് മുങ്ങിച്ചാകാന്‍ പോകുന്നവനെ കൈനീട്ടി സഹായിക്കാതിരുന്നിട്ട്, അവന്‍ ഏതെങ്കിലും വിധം സ്വയം കരയെത്തുമ്പോള്‍ സഹായവുമായി ഓടിയെത്തി വിഷമിപ്പിക്കുന്നവനല്ലേ പ്രഭോ, രക്ഷാധികാരി? എന്റെ കാര്യത്തില്‍ അങ്ങു കാണിക്കുന്ന താത്പര്യം നേരത്തേ ഉണ്ടായിരുന്നെങ്കില്‍, ഔദാര്യമായേനെ: എന്നാല്‍ ഞാന്‍ അതില്‍ താത്പര്യമില്ലാത്തവനും അതിനെ പ്രയോജനപ്പെടുത്താന്‍ കഴിവില്ലാത്തവനും ആകുവോളം അത് വൈകിയിരിക്കുന്നു; ഏകനായ എനിക്ക്, അതിന്റെ സന്തോഷം ആരുമായും പങ്കുവക്കാനില്ല; അറിയപ്പെടുന്നവനായിക്കഴിഞ്ഞ എനിക്ക് അതിന്റെ ആവശ്യവുമില്ല."[84] ഈ ശകാരം ചെസ്റ്റര്‍ഫീല്‍ഡ് പരിഭവമില്ലാതെ സ്വീകരിച്ചു. കത്തിന്റെ ഭാഷയുടെ ആകര്‍ഷണത്തിലായ അദ്ദേഹം, ആര്‍ക്കും വായിക്കത്തക്കവണ്ണം അതിനെ ഒരു മേശയില്‍ പ്രതിഷ്ഠിച്ചെന്ന് പറയപ്പെടുന്നു.[84]
ജോണ്‍സന്റെ ഈ കത്ത് സാഹിത്യത്തിലെ രക്ഷാധികാരവ്യവസ്ഥയുടെ പഠനങ്ങളിലും അല്ലാതെയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടണ്ട്. പ്രഖ്യാതചരിത്രകാരനായ തോമസ് കാര്‍ലൈല്‍ ഉള്‍പ്പെടെയുള്ളവര്‍ അതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. "സാഹിത്യകാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനം", "ആധുനികകാലത്തെ മാഗ്നകാര്‍ട്ട" എന്നൊക്കെ അത് വിശേഷിക്കപ്പെട്ടിട്ടുമുണ്ട്. രക്ഷാധികാരി(Patron) യെന്നതിന് തന്റെ നിഘണ്ടുവില്‍ ജോണ്‍സണ്‍ കൊടുത്ത നിര്‍വചനം "അഹങ്കാരത്തോടെ സഹായിച്ച് മുഖസ്തുതി പ്രതിഫലമായി വാങ്ങുന്ന നികൃഷ്ടന്‍"(a wretch who supports with insolence and is paid with flattery) എന്നാണ്.
നിഘണ്ടുവിനുവേണ്ടിയുള്ള ജോലിക്കിടെ ജോണ്‍സണ്‍ സാമ്പത്തികസഹായത്തിനുവേണ്ടി പല അഭ്യര്‍ഥനകളും ഇറക്കി: ധനസഹായം കൊടുക്കുന്നവര്‍ക്ക് നിഘണ്ടുവിന്റെ നിര്‍മ്മാണത്തില്‍ നല്‍കിയ സഹകരണത്തിന് സമ്മാനമായി, ആദ്യപതിപ്പ് ഇറങ്ങിയാലുടനെ അതിന്റെ പ്രതി നല്‍കുമെന്ന വാഗ്ദാനത്തോടെയായിരുന്നു ഈ അഭ്യര്‍ഥന. 1752 വരെ ഈ അഭ്യര്‍ഥനകള്‍ തുടര്‍ന്നു. നിഘണ്ടു 1755-ല്‍ ഇറങ്ങിയപ്പോള്‍, ആ നേട്ടം കണക്കിലെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ജോണ്‍സണ് എം.എ. ബിരുദം നല്‍കി എന്ന അറിയിപ്പ് പുറംചട്ടയില്‍ ഉണ്ടായിരുന്നു.[85] നിഘണ്ടു ഒരു കൂറ്റന്‍ ഗ്രന്ഥമായിരുന്നു. അതിന്റെ പുറങ്ങള്‍ക്ക് പതിനെട്ടിഞ്ച് നീളവും തുറന്നുവച്ചാല്‍ ഇരുപതിഞ്ച് വ്യാസവും ഉണ്ടായിരുന്നു; അതില്‍ 42,773 വാക്കുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള പതിപ്പുകളില്‍ കൂടുതല്‍ വാക്കുകള്‍ ചേര്‍ത്തു. 4 പൗണ്ട് പത്തു ഷില്ലിങ്ങ് ആയിരുന്നു നിഘണ്ടുവിന്റെ വില. ഇന്നത്തെ 350 പൗണ്ടിനു തുല്യമായി അതിനെ കണക്കാക്കാം.[86] ഇംഗ്ലീഷിലെ നിഘണ്ടുനിര്‍മ്മാണത്തില്‍ ജോണ്‍സണ്‍ കൊണ്ടുവന്ന ഒരു പ്രധാന പരിഷ്കാരം വാക്കുകളുടെ അര്‍ഥത്തെ സാഹിത്യ ഉദ്ധരണികള്‍ വഴി ഉദാഹരിക്കുക എന്നതായിരുന്നു. ജോണ്‍സന്റെ നിഘണ്ടുവില്‍ അത്തരം 114,000 ഉദ്ധരണികള്‍ ഉണ്ടായിരുന്നു. ഉദ്ധരണികള്‍ക്ക് ഏറെയും ആശ്രയിച്ചത്, വില്യം ഷേക്സ്പിയര്‍, ജോണ്‍ മില്‍ട്ടണ്‍, ജോണ്‍ ഡ്രൈഡന്‍ തുടങ്ങിയ ഒന്നാം കിടയിലെ എഴുത്തുകാരുടെ രചനകളെയാണ്.[87] "ജോണ്‍സന്റെ നിഘണ്ടു" ലാഭമുണ്ടാക്കാന്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഗ്രന്ഥകാരനുള്ള റോയറ്റി എന്ന സങ്കല്പം അക്കാലത്ത് അജ്ഞാതമായിരുന്നതിനാല്‍, പുസ്തകം നിര്‍മ്മിക്കാനുള്ള ഉടമ്പടി നടപ്പായിക്കഴിഞ്ഞതില്‍ പിന്നെ ജോണ്‍സണ് വില്പ്പനയില്‍ നിന്ന് പ്രതിഫലമൊന്നും കിട്ടിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം, ജോണ്‍സന്റെ നിഘണ്ടുവിലുണ്ടായിരുന്ന ഉദ്ധരണികളില്‍ പലതും വെബ്സ്റ്ററുടെ നിഘണ്ടുവും പുതിയ ഇംഗ്ലീഷ് നിഘണ്ഡുവും ഉപയോഗിച്ചു.[88]
ഈ ഒന്‍പതുവര്‍ഷക്കാലം നിഘണ്ടുസംബന്ധമായി ജോലിക്കു പുറമേ, ജോണ്‍സന്‍ അനേകം ലേഖങ്ങളും, പ്രഭാഷണങ്ങളും കവിതകളും എഴുതി.[89] 'റാംബ്ലര്‍' എന്ന പേരില്‍ ലേഖനങ്ങളുടെ ഒരു പരമ്പര എഴുതി ചൊവ്വഴ്ചകളിലും ശനിയാഴ്ചകളിലും രണ്ടു പെനിക്ക് വില്‍ക്കാന്‍ ജോണ്‍സന്‍ തീരുമാനിച്ചു. റാംബ്ലര്‍ എന്ന പേരിനെ വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ പ്രഖ്യാതചിത്രകാരന്‍ സര്‍ ജോഷ്വാ റെയ്നോള്‍ഡിന് ജോണ്‍സന്‍ വിശദീകരിച്ചുകൊടുത്തത് ഇങ്ങനെയാണ്. "അതിന് എന്തുപേരാണ് കൊടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. ഒരുദിവസം, പേര് ഉറപ്പിക്കുന്നതുവരെ ഉറങ്ങുകയില്ലെന്ന് തീരുമാനിച്ച് ഞാന്‍ കിടക്കയില്‍ ഇരുന്നു. മനസ്സില്‍ തോന്നിയ പേരുകളില്‍ 'റാംബ്ലര്‍' ഏറ്റവും നല്ലതാണെന്ന് തോന്നിയപ്പോല്‍ ഞാനത് സ്വീകരിച്ചു."[90] ധാര്‍മ്മികവും മതപരവുമായ വിഷയങ്ങളെ സംബന്ധിച്ച ആ ലേഖനങ്ങള്‍, പരമ്പരയുടെ പേര് സൂചിപ്പിച്ചതിനേക്കാള്‍ ഗൗരവമുള്ളവയായിരുന്നു; ഈ പ്രാര്‍ഥനയോടെയാണ് ജോണ്‍സണ്‍, 'റാംബ്ലര്‍' പരമ്പര തുടങ്ങിയത്: "ഈ സംരംഭത്തില്‍ അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് മറച്ചുവക്കാതെ ഞാന്‍ അവിടുത്തെ മഹത്വത്തിനും എന്റേയും മറ്റുള്ളവരുടേയും രക്ഷക്കും ഉതകുന്നതുചെയ്യാന്‍ ഇടയാക്കണമേ".[90] റാംബ്ലര്‍ പരമ്പരയിലെ ലേഖനങ്ങള്‍ സമാഹരിച്ചതോടെ അവയുടെ ജനസമ്മതി പെരുകി; ജോണ്‍സന്റെ ജീവിതകാലത്തുതന്നെ അവയ്ക്ക് ഒന്‍പതുപതിപ്പുകള്‍ ഇറങ്ങി. ലേഖനങ്ങള്‍ ഏറെ ആസ്വദിച്ച എഴുത്തുകാരനും അച്ചടിക്കാരനുമായ സാമുവല്‍ റിച്ചാര്‍ഡ്സണ്‍, പ്രസാധകനോട് ആരാണ് അവ എഴുതിയതെന്ന് ആരാഞ്ഞു; പ്രസാധകനും ജോണ്‍സന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരും മാത്രമേ, ജോണ്‍സണാണ് 'റാംബ്ലര്‍' ലേഖനങ്ങള്‍ എഴുതിയതെന്ന് അറിഞ്ഞിരുന്നുള്ളു.[91] ജോണ്‍സന്റെ സുഹൃത്തായിരുന്ന ഷാര്‍ലോട്ട് ലെനോക്സ് 1752-ല്‍ പ്രസിദ്ധീകരിച്ച അവരുടെ "പെണ്‍ക്വിക്സോട്ട്" എന്ന നോവലില്‍ റാംബ്ലറെ പുകഴ്ത്തുന്നുണ്ട്. അതില്‍ ഒരിടത്ത് കഥാപാത്രങ്ങളില്‍ ഒരാളായ ഗ്ലാന്‍വില്‍ ഇങ്ങനെ പറയുന്നു: "ഒരു യങ്ങിന്റെയോ, റിച്ചാര്‍ഡ്സന്റെയോ, ജോണ്‍സന്റെയോ സൃഷ്ടിയില്‍ നിങ്ങള്‍ കുറ്റം കണ്ടെത്താന്‍ ശ്രമിച്ചേക്കാം; മുന്‍നിശ്ചിതമായ വെറുപ്പോടെ റാംബ്ലര്‍ക്കെതിരെ ആക്രോശിച്ചേക്കാം; കുറ്റമൊന്നും കാണാനാവത്തപ്പോള്‍ അതിലെ മഹത്തായ സാരോപദേശത്തെ അവഹേളിച്ചേക്കാം." (പുസ്തകം 6, അദ്ധ്യായം 11). "ഈ യുഗത്തിലെ ഏറ്റവും മഹാനായ പ്രതിഭ" എന്നും നോവലില്‍ മറ്റൊരിടത്ത് അവര്‍ ജോണ്‍സണെ വിശേഷിപ്പിക്കുന്നുണ്ട്.[92]
| “ | തന്റെ നാടകത്തിന്റെ റിഹേഴ്സലിലും അവതരണത്തിലും അദ്ദേഹത്തിന് ഏടുക്കേണ്ടിവന്ന തത്പര്യം നടീനടന്മാരില്‍ പലരുമായും ജോണ്‍സണെ പരിചയത്തിലാക്കി. "റിച്ചാര്‍ഡ് സാവേജിന്റെ ജീവിതം" എന്ന കൃതിയില്‍ അദ്ദേഹം പ്രകടിപ്പിച്ചതിനേക്കാള്‍ അനുകൂലമായ മനോഭാവം നാടകരംഗത്തുള്ളവരെക്കുറിച്ച് ഉണ്ടാകാന്‍ ഈ ഇടപെടല്‍ കാരണമായി. ചമയമുറിയില്‍ വന്ന് അവിടത്തെ ആള്‍ക്കൂട്ടവുമായി ഇടകലര്‍ന്നും രസകരമായ സംഭാഷണങ്ങളില്‍ പങ്കുചേര്‍ന്നും തന്റെ വിഷാദഭാവം മാറ്റാന്‍ ജോണ്‍സണ്‍ ശ്രമിച്ചിരുന്നു. ഗാറിക്കില്‍ നിന്ന് കേട്ടതനുസരിച്ച് ഡേവിഡ് ഹ്യൂം എന്നോട് പറഞ്ഞത് ജോണ്‍സണ്‍ തന്റെ കണിശമായ സദാചാരബോധത്തെ മുന്‍നിര്‍ത്തി ഈ നേരമ്പോക്ക് പിന്നീട് വേണ്ടെന്നുവച്ചു എന്നാണ്. "ഡേവിഡ്, ഞാന്‍ നിങ്ങളുടെ തിരശീലക്കുപിന്നില്‍ ഇനി വരില്ല; നിങ്ങളുടെ നടിമാരുടെ പട്ടുകാലുറകളും വെളുത്ത വക്ഷസുകളും എന്നെ ഉത്തേജിപ്പിക്കുന്നു".[93] | ” |
| – സാമുവല്‍ ജോണ്‍സന്റെ ജീവിതം - ബോസ്വെല്‍ | ||
ജോണ്‍സന്റെ രചനാവൈഭവം പ്രകടമായത് റാംബ്ലറില്‍ മാത്രമായിരുന്നില്ല. മനുഷ്യകാമനകളുടെ വ്യര്‍ഥത, എന്ന കവിത എഴുതിയ അസാമാന്യവേഗത കണക്കിലെടുത്ത് ജോണ്‍സണ്‍ നിത്യകവി ആയിരുന്നെന്ന് ബോസ്വെല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.[94] ജൂവനലിന്റെ പത്താം സറ്റയറിന്റെ അനുകരണമായ ആ കൃതിയില്‍ മനുഷ്യരുടെ വ്യര്‍ഥമോഹങ്ങള്‍ക്കുള്ള മറുമരുന്ന് വ്യര്‍ഥതതീണ്ടാത്ത ആത്മീയമോഹങ്ങളാണെന്ന് ജോണ്‍സന്‍ സ്ഥാപിക്കുന്നു.[95]"സാമൂഹ്യപശ്ചാത്തലത്തില്‍ വ്യക്തിയുടെ നിസ്സഹായത", "മനുഷ്യരെ വഴിതെറ്റിക്കുന്ന ആത്മവഞ്ചന" തുടങ്ങിയവയും ആകൃതിയില്‍ ജോണ്‍സന്റെ വിഷയങ്ങളാണ്.[96] വിമര്‍ശകര്‍ ആ കവിതയെ പുകഴ്ത്തിയെങ്കിലും അത് ജനസമ്മതി നേടുന്നതില്‍ പരാജയപ്പെട്ടു. ജോണ്‍സന്റെ 'ലണ്ടന്‍' എന്ന കവിതയേക്കാള്‍ കുറച്ചുമാത്രമാണ് അത് വിറ്റഴിഞ്ഞത്.[97] 1749-ല്‍ ഐറീനെ സ്റ്റേജില്‍ അവതരിപ്പിക്കാമെന്ന തന്റെ വാക്ക് ഗാറിക്ക് പാലിച്ചു. എന്നാല്‍ സ്റ്റേജില്‍ സ്വീകാര്യത കിട്ടാന്‍ വേണ്ടി, മുഹമ്മദും ഐറീനും എന്ന മാറിയ പേരിലായിരുന്നു അവതരണം.[98] ആ നാടകം ഒന്‍പതുദിവസം അരങ്ങേറി.[99]
ലണ്ടണിലായിരുന്ന സമയം മിക്കവാറും ടെറ്റി ജോണ്‍സണ്‍ രോഗാവസ്ഥയിലായിരുന്നു. 1752-ല്‍ ജോണ്‍സണ്‍ നിഘണ്ടുവിന്റെ ജോലിയുടെ തിരക്കിലായിരിക്കെ അവര്‍ നാട്ടിന്‍പുറത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 1752 മാര്‍ച്ച് 17-ന് അവര്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ജോണ്‍സന്‍ തനിക്കെഴുതിയ കത്തില്‍ പ്രതിഫലിച്ചതുപോലെയുള്ള ദുഖപ്രകടനം താന്‍ വായിച്ചിട്ടില്ലെന്നാണ് ജോണ്‍സന്റെ സുഹൃത്ത് ടെയ്‌ലര്‍ നിരീക്ഷിച്ചത്.[100] അവരുടെ സംസ്കാരസമയത്ത് വായിക്കാനായി ജോണ്‍സണ്‍ ഒരു പ്രഭാഷണം എഴുതിയെങ്കിലും അജ്ഞാതമായ കാരണങ്ങളാന്‍ ടെയ്‌ലര്‍ അത് വായിച്ചില്ല. ഭാര്യയുടെ മരണത്തെതുടര്‍ന്ന് ഒറ്റപ്പെട്ടവനായെന്ന തോന്നല്‍ ജോണ്‍സണെ അലട്ടി. ജോണ്‍സന്റെ നിരാശാവസ്ഥയില്‍ ശവസംസ്കാരം ഏര്‍പ്പാടാക്കിയത് പുസ്തകപ്രസാധകനായ ജോണ്‍ ഹോക്ക്‌സണാണ്. താന്‍ ടെറ്റിയെ ദരിദ്രാവസ്ഥയിലാക്കിയതായും അവരെ അവഗണിച്ചതായുമൊക്കെയുള്ള തോന്നല്‍ ജോണ്‍സണ് കുറ്റബോധം കൊടുത്തു. അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു. സ്വന്തം മരണം വരെ അവരുടെ മരണവുമായി ബന്ധപ്പെട്ട വിലാപങ്ങളും പ്രാര്‍ഥനകളുമായിരുന്നു അദ്ദേഹത്തിന്റെ ഡയറിയിലാകെ. അവരായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം. തന്റെ രചനാസംരംഭങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അവരുടെ മരണം തടസ്സപ്പെടുത്തി.[101]
[തിരുത്തുക] പില്‍ക്കാലജീവിതം
1756 മാര്‍ച്ച് 16-ന് 5 പൗണ്ട് 18 ഷില്ലിങ്ങിന്റെ ഒരു കടത്തിന്റെപേരില്‍ ജോണ്‍സണെ അറസ്റ്റുചെയ്തു. മറ്റാരെങ്കിലുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ജോണ്‍സണ്‍ എഴുത്തുകാരനും പ്രസാധകനുമായ സാമുവല്‍ റിച്ചാര്‍ഡ്സനുമായി ബന്ധപ്പെട്ടു. മുന്‍പും ജോണ്‍സണ് പണം കടം കൊടുത്തിട്ടുണ്ടായിരുന്ന റിച്ചാര്‍ഡ്സണ്‍, ജോണ്‍സണ് സൗമനസ്യപൂര്‍വം 6 പൗണ്ട് അയച്ചുകൊടുത്തു. തുടര്‍ന്ന് അവര്‍ സുഹൃത്തുക്കളായി.[102] താമസിയാതെ ജോണ്‍സണ്‍ ചിത്രകാരനായ ജോഷ്വാ റെയ്നോള്‍ഡ്സിനെ പരിചയപ്പെട്ടു. റെയ്നോള്‍ഡ്സിനെ ജോണ്‍സണ്‍ ഏറെ ഇഷ്ടപ്പെട്ടു. "ഞാന്‍ സുഹൃത്തെന്നുവിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരേയൊരു മനുഷ്യന്‍" എന്നുവരെ അദ്ദേഹം റെയ്നോള്‍ഡ്സിനെ വിശേഷിപ്പിച്ചു.[103]അവര്‍ ഒന്നിച്ചുകഴിഞ്ഞ സമയത്തെക്കുറിച്ച് റെയ്നോള്‍ഡ്സിന്റെ ഇളയ സഹോദരി ഫ്രാന്‍സിസ് പറയുന്നത്, "സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ജോണ്‍സണു ചുറ്റും കൂടി അദ്ദേഹത്തിന്റെ ചലനങ്ങളും അംഗവിക്ഷേപങ്ങളും കണ്ടു ചിരിച്ചു" എന്നാണ്.[104] റെയ്നോള്‍ഡിനുപുറമേ ജോണ്‍സന്റെ അടുത്ത സുഹൃത്തുക്കളായിരുന്നത് ബെന്നറ്റ് ലാങ്ങ്‌ടണും ആര്‍തര്‍ മര്‍ഫിയുമാണ്. ജോണ്‍സണുമായി ഒരു കൂടിക്കാഴ്ച വളരെ ബുദ്ധിമുട്ടി നേടിയെടുത്തശേഷം ഒടുവില്‍ അദ്ദേഹത്തിന്റെ ദീര്‍ഘസൗഹൃദം സമ്പാദിച്ച പണ്ഡിതനും ആരാധകനുമായിരുന്നു ലാങ്ങ്‌ടണ്‍. റാംബ്ലറിന്റെ 190-ആം ലക്കം അബദ്ധത്തില്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടതിനെതുടര്‍ന്ന് 1754-ലെ വേനല്‍ക്കാലത്ത് ജോണ്‍സണെ വന്നു കാണുകയും തുടര്‍ന്നു സൗഹൃദത്തിലാവുകയും ചെയ്തയാളാണ് മര്‍ഫി.[105] ഇക്കാലത്തിനടുത്ത് കവയത്രി അന്നാ വില്യംസ് ജോണ്‍സണൊപ്പം താമസിക്കാന്‍ തുടങ്ങി. കവിതകളുടെ പേരില്‍ ഏറെ പ്രശസ്തിയോ പണമോ ഇല്ലാത്ത അന്നയുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. അവര്‍ക്ക് താമസിക്കാനിടം നല്‍കിയും, തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോണ്‍സണ്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചു. അന്നയാകട്ടെ ജോണ്‍സന്റെ വീട്ടുസൂക്ഷിപ്പുകാരിയുമായി.[106]
തിരക്കിലായിരിക്കാനായി ജോണ്‍സന്‍ "യൂണിവേഴ്സല്‍ റിവ്യൂ" എന്നും അറിയപ്പെട്ട "സാഹിത്യമാസിക"-യുടെ പണി തുടങ്ങി. അതിന്റെ ആദ്യലക്കം 1756 മാര്‍ച്ച് പത്തൊന്പതാം തിയതി പുറത്തിറങ്ങി. സപ്തവത്സരയുദ്ധത്തിന്റെ തുടക്കവും അതിനെ നിശിതമായ എതിര്‍ത്തുകൊണ്ട് ജോണ്‍സന്‍ എഴുതിയലേഖനങ്ങളും, സാഹിത്യമാസികയുടെ ഉദ്ദേശത്തെക്കുറിച്ചുള്ള ആശയപരമായ തര്‍ക്കങ്ങള്‍ക്ക് കാരണമായി. അക്കാലത്ത് "മാസിക" പ്രസിദ്ധീകരിച്ച അനേകം നിരൂപണങ്ങളില്‍ 34 എണ്ണമെങ്കിലും ജോണ്‍സന്റേതായിരുന്നു.[107] മാസികയുടെ പണിയില്‍ നിന്ന് ഒഴിവുകിട്ടിയപ്പോള്‍ ഗ്യൂസപ്പേ ബാരെറ്റി, വില്യം പെയ്ന്‍, ഷാര്‍ലോട്ട് ലെനോക്സ് തുടങ്ങിയ എഴുത്തുകാര്‍ക്കുവേണ്ടി ആമുഖങ്ങളുടെ ഒരു പരമ്പരതന്നെ ജോണ്‍സണ്‍ എഴുതി.[108] ഇക്കാലത്ത് ലെനോക്സും അവരുടെ രചനകളുമായി ജോണ്‍സണ് അടുത്ത ബന്ധമുണ്ടായിരുന്നു. അവര്‍ ജോണ്‍സണെ ഏറെ ആശ്രയച്ചു. അവരുടെ സാഹിത്യജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്വാധീനം അദ്ദേഹമായിരുന്നു.[109] അവരുടെ രചനകളുടെ ഒരു പുതിയ പതിപ്പിറക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിട്ടും പ്രസിദ്ധീകരണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കത്തക്കവണ്ണം ആരും ആ രചനകളില്‍ താത്പര്യം കാട്ടിയില്ല.[110] ജോണ്‍സണ്‍ അദ്ദേഹത്തിന്റെ വിവിധ പദ്ധതികളുടെ തിരക്കിലായിരിക്കുമ്പോള്‍ വീട്ടുകാര്യങ്ങളില്‍ സഹായിക്കാനായി, ജോണ്‍സന്റെ ക്ലബിലെ അംഗവും ഭിഷഗ്വരനുമായിരുന്ന റിച്ചാര്‍ഡ് ബാത്തസ്റ്റിന്റെ നിര്‍ബ്ബന്ധത്തില്‍ ജോണ്‍സന്‍, ഫ്രാന്‍സിസ് ബാര്‍ബര്‍ എന്നുപേരുള്ള സ്വതന്ത്രനാക്കപ്പെട്ട അടിമയെ പരിചാരകനായി എടുത്തു.[111]
ഈ സംരംഭങ്ങള്‍ ജോണ്‍സന്റെ പ്രയത്നത്തിന്റെ ഒരു ഭാഗം മാത്രമേ ആയിരുന്നുള്ളു. ഷേക്സ്പിയര്‍ നാടകങ്ങളുടെ ഒരു സംശോധിതപതിപ്പ് തയ്യാറാക്കുന്ന ജോലിയിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. 1756 ജൂണ്‍ എട്ടാം തിയതി, ഷേക്സ്പിയര്‍ നാടകങ്ങളുടെ ഒരു പുതിയ പതിപ്പ്, മുന്‍കൂര്‍ വരിക്കാരുടെ സഹായത്തോടെ (by subscription) പ്രസിദ്ധീകരിക്കുന്നതിന് ഒരു പദ്ധതി ജോണ്‍സണ്‍ പ്രസിദ്ധീകരിച്ചു. നാടകങ്ങളുടെ പഴയ പതിപ്പുകള്‍ തെറ്റായി സംശോധനം ചെയ്യപ്പെട്ടവയാണെന്നും അവ തിരുത്തേണ്ടത് ആവശ്യമാണെന്നും അതില്‍ അദ്ദേഹം വാദിച്ചു.[112] എന്നാല്‍ ഈ സംരംഭം മുന്നോട്ടുപോയത് വളരെ മെല്ലെയായിരുന്നു. 1757 ഡിസംബറില്‍ സംഗീതചരിത്രകാരനായ ചാള്‍സ് ബര്‍ണിയോട് ജോണ്‍സണ്‍ പറഞ്ഞത്, അത് പൂര്‍ത്തിയാകാന്‍ അടുത്ത മാര്‍ച്ച് മാസം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്. എന്നാല്‍ അതിനുമുന്‍പേ 1758 ഫെബ്രുവരിയില്‍ ജോണ്‍സണ്‍ വീണ്ടും അറസ്റ്റിലായി. 40 പൗണ്ടിന്റെ കടത്തിന്റെ പേരിലായിരുന്നു ഇത്തവണ അറസ്റ്റ്. ഷേക്സ്പിയര്‍ പതിപ്പിന്റെ പ്രസിദ്ധീകരണത്തിന് ജോണ്‍സണുമായി ഉടമ്പടിയിലേര്‍പ്പെട്ടിരുന്ന ജേക്കബ് ടോണ്‍സണ്‍ കടം വീട്ടി. ഈ ഔദാര്യം വീട്ടുകയെന്നതും ഷേക്സ്പിയര്‍ പതിപ്പ് ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് ജോണ്‍സണ് ഒരു കാരണമായി. പദ്ധതി പൂര്‍ത്തിയാകാന്‍ ഏഴുവര്‍ഷം കൂടി എടുത്തെങ്കിലും അതിനോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാനായി ഷേക്സ്പിയറുടെ ഏതാനും വാല്യങ്ങള്‍ അദ്ദേഹം ഉടന്‍ പ്രസിദ്ധീകരിച്ചു.[113]
1758 ഏപ്രിലില്‍ ജോണ്‍സണ്‍ 'സമയംകൊല്ലി' (Idler) എന്ന പേരില്‍ ഒരു പ്രതിവാരപരമ്പര എഴുതാന്‍ തുടങ്ങി. അത് 1760 ഏപ്രില്‍ വരെ തുടര്‍ന്നു. റാംബ്ലറിനേക്കാള്‍ ചെറുതായിരുന്ന ഈ പരമ്പരക്ക് അതിന്റെ പല പ്രത്യേകതകളും ഇല്ലായിരുന്നു. റാംബ്ലര്‍ ജോണ്‍സണ്‍ സ്വയം പ്രസിദ്ധീകരിച്ചപ്പോള്‍, സമയംകൊല്ലി, ജോണ്‍ പെയ്ന്‍, ജോണ്‍ ന്യൂബെറി, റോബര്‍ട്ട് സ്റ്റീവെന്‍സ്, വില്യം ഫാഡന്‍ തുടങ്ങിയവര്‍ പിന്തുണച്ചിരുന്ന "യൂണിവേഴ്സല്‍ ക്രോണിക്കിള്‍" എന്ന പത്രികയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. [114] 'സമയംകൊല്ലി'-ക്ക് ജോണ്‍സന്റെ പ്രയത്നം മുഴുവന്‍ ആവശ്യമില്ലാതിരുന്നതിനാല്‍, "അബിസീനിയയിലെ രാജപുത്രന്‍ റസ്സേലാസിന്റെ ചരിത്രം" എന്ന തത്ത്വചിന്താപരമായ ലഘുനോവല്‍ 1759-ല്‍ ഏപ്രിലില്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ചെറിയ കഥപ്പുസ്തകം എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. അബിസീനിയയില്‍, സന്തുഷ്ടിയുടെ താഴ്വരയില്‍ വളര്‍ന്ന റസ്സേലാസിന്റേയും അയാളുടെ സഹോദരി നെകായായുടേയും കഥയാണ് അത് പറഞ്ഞത്. ഒരുവിധത്തിലുമുള്ള പ്രശ്നങ്ങളില്ലാത്തതും എല്ലാ ആഗ്രഹങ്ങളും ഉടന്‍ പൂര്‍ത്തീകരിച്ചുകിട്ടിയിരുന്നതുമായ സ്ഥലമായിരുന്നു ആ താഴ്വര. എന്നാല്‍ നിരന്തരമായ സുഖം സംതൃപ്തിയിലേക്ക് നയിച്ചില്ല. ഒടുവില്‍ ഇംലാക്ക് എന്ന തത്ത്വചിന്തകന്റെ സഹായത്തോടെ താഴ്വരയില്‍ നിന്ന് രക്ഷപെട്ട് ലോകം ചുറ്റിക്കറങ്ങുന്ന റസ്സേലാസ്, പുറംലോകത്തെ സമൂഹവും ജീവിതവും ദുരിതപൂര്‍ണ്ണമാണെന്ന് കണ്ടെത്തുന്നു. അവര്‍ അബിസീനിയയിലേക്ക് മടങ്ങിയെങ്കിലും സന്തുഷ്ടിയുടെ താഴ്വരയിലെ നിരന്തരമായ സുഖാനുഭവത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചില്ല. [115] ജോണ്‍സണ്‍ അമ്മയുടെ ശവസംസ്കാരത്തിന്റെ ചെലവിനും അവരുടെ കടങ്ങള്‍ തീര്‍ക്കാനുമായി ഒരാഴ്ചകൊണ്ട് എഴുതിയതാണ് റസ്സേലാസ്. അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവര്‍ഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട ജെയിന്‍ ഐര്‍, ക്രാന്‍ഫോര്‍ഡ്, ഹൗസ് ഓഫ് സെവന്‍ ഗേബിള്‍സ് എന്നീ കഥകളില്‍ അത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതിന്റെ പ്രശസ്തി ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാടുകളില്‍ മാത്രമായി ഒതുങ്ങിയില്ല: പ്രസിദ്ധീകരിച്ച ഉടനെ അത് ഫ്രഞ്ച്, ഡച്ച്, ജര്‍മ്മന്‍, റഷ്യന്‍, ഇറ്റാലിയന്‍ ഭാഷകളിലേക്കും, പിന്നീട് മറ്റു പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു.[116]
1762 ആയപ്പോള്‍, ജോണ്‍സന്റെ രചനാസംരംഭങ്ങളുടെ മെല്ലെപ്പോക്ക് കുപ്രസിദ്ധമായി; അക്കാലത്ത ഹാസ്യകവി ചാള്‍സ് ചര്‍ച്ചില്‍, ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന ജോണ്‍സന്റെ ഷേക്സ്പിയര്‍ പതിപ്പ് വൈകുന്നതിനെച്ചൊല്ലി ജോണ്‍സണെ കളിയാക്കി: "വരിക്കാരെ ചൂണ്ടയിട്ട് കാശുവാങ്ങിയിട്ട് പുസ്തകമെവിടെ?"[117] ഈ കളിയാക്കല്‍ ഷേക്സ്പിയര്‍ പതിപ്പിന് കൂടുതല്‍ സമയം ചെലവാക്കാന്‍ ജോണ്‍സണെ പ്രേരിപ്പിച്ചു. 1762 ജൂലൈ ഇരുപതാം തിയതി സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷന്റെ ആദ്യഗഡു കിട്ടിയതോടെ ഷേക്സ്പിയര്‍ പതിപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് കിട്ടി.[117] 24 വയസ്സുണ്ടായിരുന്ന ജോര്‍ജ്ജ് മൂന്നാമന്‍ രാജാവാണ് നിഘണ്ടു വഴി നല്‍കിയ സേവനത്തിന്റെ പേരില്‍ ജോണ്‍സണ് മുന്നൂറു പൗണ്ട് വാര്‍ഷിക പെന്‍ഷനായി അനുവദിച്ചത്.[39] പെന്‍ഷന്‍ അദ്ദേഹത്തെ ധനവാനാക്കിയില്ലെങ്കിലും, ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്ന ഇരുപത്തിരണ്ടുവര്‍ഷം, താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിലും സൗകര്യത്തിലും കഴിയാന്‍ അത് അദ്ദേഹത്തെ സഹായിച്ചു.[118] തോമസ് ഷെരിഡന്‍, ബ്യൂട്ടിലെ പ്രഭു ജോണ്‍ സ്റ്റുവാര്‍ട്ട് എന്നിവരുടെ പരിശ്രമം മൂലമാണ് അത് അനുവദിച്ചുകിട്ടിയത്. പെന്‍ഷന്‍ ഏതെങ്കിലും രാഷ്ട്രീയകാര്യപരിപാടിയെയോ, ഉദ്യോഗസ്ഥന്മാരെയോ പിന്തുണക്കാന്‍ തനിക്ക് ബാധ്യതവരുത്തുമോ എന്ന് ജോണ്‍സണ്‍ ചോദിച്ചപ്പോള്‍, ബ്യൂട്ട് പറഞ്ഞത് "താങ്കള്‍ ചെയ്യേണ്ടതായുള്ള എന്തിന്റെയെങ്കിലും പേരിലല്ല, ചെയ്തു കഴിഞ്ഞതിന്റെ പേരിലാണ് പെന്‍ഷന്‍ നല്‍കിയത്" എന്നാണ്".[119]
ജോണ്‍സന്റെ പ്രഖ്യാതമായ ജീവചരിത്രം എഴുതിയ ജെയിംസ് ബോസ്വെല്ലിനെ ജോണ്‍സണ്‍ ആദ്യം കണ്ടത് 1763 മേയ് 16-ന്, സുഹൃത്ത് ടോം ഡേവീസിന്റെ പുസ്തകക്കടയിലാണ്. ബോസെല്ലിന് സ്കോട്ട്ലണ്ടിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രകളിലും മറ്റുമായി മാസങ്ങളോളം മാറിനില്‍ക്കേണ്ടിവന്നെങ്കിലും അവര്‍ക്കിടയില്‍ ദൃഢമായ സൗഹൃദം വളര്‍ന്നു.[120] 1763-ലെ വസന്തകാലത്ത് ജോണ്‍സണ്‍ തന്റെ ക്ലബ്ബ് രൂപീകരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചിത്രകാരന്‍ ജോഷ്വാ റെയ്നോള്‍ഡ്സ്, രാഷ്ട്രതന്ത്രജ്ഞന്‍ എഡ്മണ്ട് ബര്‍ക്ക്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, സാഹിത്യകാരന്‍ ഒലിവര്‍ ഗോള്‍ഡ്സ്മിത്ത് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു സാമൂഹ്യ കൂട്ടായ്മയായിരുന്നു അത്. പിന്നീട് അതില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആഡം സ്മിത്ത്, ചരിത്രകാരന്‍ എഡ്‌വേര്‍ഡ് ഗിബ്ബണ്‍ തുടങ്ങിയവരും ഉള്‍പ്പെട്ടു. തിങ്കളാഴ്ചകളില്‍ വൈകിട്ട് ഏഴുമണിക്ക് സോഹോയില്‍ ജെരാര്‍ഡ് തെരുവിലെ ടര്‍ക്ക്‌സ് ഹെഡ് എന്ന ഭോജനാലയത്തില്‍ സമ്മേളിക്കാന്‍ അവര്‍ തീരുമാനിച്ചു. ക്ലബ്ബിന്റെ സ്ഥാപകന്മാരുടെ മരണത്തിനുശേഷവും വര്‍ഷങ്ങളോളം ഈ സമ്മേളനങ്ങള്‍ തുടര്‍ന്നു.[121]
| “ | കൂടിക്കാഴ്ചയുടെ സമയമത്രയും ജോണ്‍സണ്‍ തിരുമേനിയോട് അങ്ങേയറ്റം ബഹുമാനപൂര്‍വമെങ്കിലും, ഉറപ്പോടെയും തന്റേടത്തോടെയും, തന്റെ മുഴക്കമുള്ള സാധാരണ സ്വരത്തിലും സംസാരിച്ചു. രാജദര്‍ശനങ്ങളിലും അകത്തളങ്ങളിലും പതിവുള്ള പതിഞ്ഞ സ്വരം അദ്ദേഹം ഉപയോഗിച്ചതേയില്ല. രജാവ് വിടവാങ്ങിക്കഴിഞ്ഞപ്പോള്‍, തിരുമേനിയുടെ സംഭാഷണത്തിലും കുലീനമായ പെരുമാറ്റത്തിലും ജോണ്‍സണ്‍ ഏറെ സന്തുഷ്ടനായി കാണപെട്ടു. അദ്ദേഹം മിസ്റ്റര്‍ ബര്‍നാര്‍ഡിനോട് ഇങ്ങനെ പറഞ്ഞു: "സര്‍, രാജാവിനെക്കുറിച്ച് അവര്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ; എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും മാന്യനായ മനുഷ്യനാണ് അദ്ദേഹം".[122] | ” |
| – സാമുവല്‍ ജോണ്‍സന്റെ ജീവിതം - ബോസ്വെല്‍ | ||
1765 ജനുവരി ഒന്‍പതാം തിയതി മര്‍ഫി, മദ്യവ്യാപാരിയും പാര്‍ലമെന്റ് അംഗവുമായിരുന്ന ഹെന്റി ത്രേല്‍, അദ്ദേഹത്തിന്റെ പത്നി ഹെസ്റ്റര്‍ ത്രേല്‍ എന്നിവരെ ജോണ്‍സണ് പരിചയപ്പെടുത്തി. അവര്‍ക്കിടയില്‍ പെട്ടന്ന് സൗഹൃദം രൂപപ്പെട്ടു; ജോണ്‍ണോട് അവര്‍ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി. ഷേക്സ്പിയര്‍ പതിപ്പിന്റെ പണിയില്‍ മുഴുകാന്‍ ജോണ്‍സണ് ഒരിക്കല്‍ കൂടി പ്രചോദനം കിട്ടി.[123] തുടര്‍ന്ന്, 1781-ല്‍ ഹെന്റിയുടെ മരണം വരെയുള്ള പതിനേഴുവര്‍ഷക്കാലം ജോണ്‍സണ്‍ ത്രേല്‍മാര്‍ക്കൊപ്പം താമസിച്ചു. ചിലപ്പോഴൊക്കെ അദ്ദേഹം ത്രേലിന്റെ സൗത്ത്‌വാര്‍ക്കിലുള്ള മദ്യനിര്‍മ്മാണശാലയോടുചേര്‍ന്നുള്ള മുറിയിലും താമസിച്ചു.[124] ഇക്കാലത്തെ ജോണ്‍സന്റെ ജീവിതത്തെപ്പറ്റി ഹെസ്റ്റര്‍ ത്രേല്‍ അവരുടെ ഡയറിയിലും കത്തുകളിലും രേഖപ്പെടുത്തിയത്, ജോണ്‍സന്റെ മരണശേഷം ജീവചരിത്രകാരന്മാര്‍ക്ക് വിലപ്പെട്ട രേഖയായി.[125]
ജോണ്‍സന്റെ ഷേക്സ്പിയര്‍ നാടകപ്പതിപ്പ്, 1765 ഒക്ടോബര്‍ പത്താം തിയതി, എട്ടുവാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ആയിരം പ്രതികളാണ് അച്ചടിച്ചത്. ആദ്യപതിപ്പ് പെട്ടെന്ന് വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് രണ്ടാമതൊരു പതിപ്പിറക്കി.[126] ഷേക്സ്പിയര്‍ നാടകങ്ങളുടെ ഒരു പ്രത്യേകപാഠമാണ് ജോണ്‍സണ്‍ ഉപയോഗിച്ചത്. കയ്യെഴുത്തുപതിപ്പുകളുടെ പരിശോധനയില്‍ ശരിയായതെന്ന് ജോണ്‍സണ് തോന്നിയ പാഠമായിരുന്നു അത്. നാടകങ്ങളിലെ സങ്കീര്‍ണ്ണഭാഗങ്ങളും നേരത്തേ തെറ്റായി പകര്‍ത്തികിട്ടിയ ഭാഗങ്ങളും വായനക്കാര്‍ക്ക് മനസ്സിലാകാനായി, നാടകഭാഗങ്ങള്‍ക്ക് സമാന്തരമായി കുറിപ്പുകള്‍ എഴുതിച്ചേര്‍ത്തത് ജോണ്‍സണ്‍ കൊണ്ടുവന്ന ഒരു വലിയ നവീനതയായിരുന്നു.[127] കുറിപ്പുകളില്‍ ഷേക്സ്പിയറുടെ മുന്‍ സംശോധകര്‍ക്കും പതിപ്പുകള്‍ക്കും നേരേയുള്ള ആക്രമണവും ഉള്‍ക്കൊള്ളിച്ചിരുന്നു.[128] വര്‍ഷങ്ങള്‍ക്കുശേഷം ജോണ്‍സന്റ് സുഹൃത്തും പ്രശസ്ത ഷേക്സ്പിയര്‍ പണ്ഡിതനുമായ എഡ്മണ്ട് മാലോണ്‍ പറഞ്ഞത്, ജോണ്‍സന്റെ ചടുലവും വിശദവുമായ സമീപനം ഷേക്സ്പിയറെ മനസ്സിലാക്കുന്നതില്‍ ഏറെ സഹായകമായെന്നും ഇക്കാര്യത്തില്‍ ജോണ്‍സന്റെ സംഭാവന അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ എല്ലാം ചേര്‍ന്ന് നല്‍കിയതിനേക്കാള്‍ അധികമാണെന്നുമാണ്. [129]
1767 ഫെബ്രുവരി മാസത്തില്‍ ജോണ്‍സണ് ജോര്‍ജ്ജ് മൂന്നാമന്‍ രാജാവുമായി ഒരു കൂടിക്കാഴ്ചക്ക് അവസരംകിട്ടി. രാജ്ഞിയുടെ കൊട്ടാരത്തോടുചേര്‍ന്നുള്ള ഗ്രന്ഥാലയത്തില്‍ നടന്ന ഈ കൂടിക്കാഴ്ച ഏര്‍പ്പാടാക്കിയത് രാജാവിന്റെ ലൈബ്രേറിയനായിരുന്ന ഫ്രെഡറിക് അഗസ്റ്റാ ബര്‍ണാര്‍ഡായിരുന്നു.[130] ജോണ്‍സണ്‍ ലൈബ്രറി സന്ദര്‍ശിക്കുമെന്നറിഞ്ഞ രാജാവ്, തനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി തരാന്‍ ബര്‍ണാര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.[131] ഹ്രസ്വമായ ആ കൂടിക്കാഴ്ചയില്‍ ജോണ്‍സണ്‍ രാജാവിനെ ഇഷ്ടപ്പെടുകയും തങ്ങളുടെ സംഭാഷണത്തില്‍ സംതൃപ്തനാവുകയും ചെയ്തു.[122]
[തിരുത്തുക] അന്തിമരചനകള്‍
1773 ഓഗസ്റ്റ് ആറാം തിയതി, ബോസ്വെലുമായി പരിചയപ്പെട്ട് പതിനൊന്നുവര്‍ഷം കഴിഞ്ഞ്, തന്റെ സുഹൃത്തിനെ സ്കോട്ട്ലന്‍ഡില്‍ സന്ദര്‍ശിക്കാന്‍ ജോണ്‍സണ്‍ പുറപ്പെട്ടു. ഈ യാത്രയുടെ 1775-ലെ വിവരണത്തിന് ജോണ്‍സണ്‍ പേരിട്ടത്, "സ്കോട്ട്ലന്‍ഡിന്റെ പടിഞ്ഞാറന്‍ ദ്വീപുകളിലേക്കുള്ള യാത്ര" എന്നാണ്. [133] സ്കോട്ട്ലണ്ടിലെ ജനങ്ങളെ ബാധിച്ച സവിശേഷമായ സാമൂഹ്യപ്രശ്നങ്ങളേയും സംഘര്‍ഷങ്ങളേയും കുറിച്ചെഴുതുകയായിരുന്നു ലക്ഷ്യം. ഒപ്പം അവിടത്തെ സമൂഹത്തിന്റെ പല നല്ലവശങ്ങളേയും അദ്ദേഹം എടുത്തുപറഞ്ഞു പുകഴ്ത്തി. എഡിന്‍ബറോയിലെ ബധിര-മൂകവിദ്യാലയം അദ്ദേഹത്തിന്റെ പ്രത്യേകപ്രശംസ പിടിച്ചുപറ്റി.[134] ജെയിംസ് മാക്പേഴ്സന്റെ ഓസ്സിയന്‍ കവിതകളെക്കുറിച്ച് ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടാനും അദ്ദേഹം ഈ കൃതി അവസരമാക്കി. ആ കവിതകള്‍ പുരാതന സ്കോട്ട്ലന്‍ഡിലെ സാഹിത്യത്തില്‍ നിന്നുള്ള പരിഭാഷയായിരിക്കാന്‍ സാധ്യതയില്ലെന്ന് ജോണ്‍സണ്‍ വാദിച്ചു. അക്കാലങ്ങളില്‍ ഗേലിക് (Gaelic) ഭാഷയില്‍ ഒന്നും എഴുതപ്പെട്ടിട്ടില്ലായിരുന്നു എന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ ന്യായം.[135] മക്പേഴ്സണും ജോണ്‍സണുമായി ചൂടുപിടിച്ച വാദപ്രതിവാദം നടന്നു. ജോണ്‍സന്റെ ഒരു കത്തനുസരിച്ച് മാക്പേഴ്സണ്‍ ജോണ്‍സണെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു.[136] ഈ യാത്രയെ തുടര്‍ന്ന്, ഹെബ്രൈഡ്സ് യാത്രക്കുറിപ്പ് എന്നപേരില്‍ ബോസ്വെല്‍ എഴുതിയ വിവരണം അദ്ദേഹം പിന്നീടെഴുതിയ ജീവചരിത്രത്തിന്റെ മുന്നോടിയായിരുന്നു. അതില്‍ അദ്ദേഹം അനേകം ഉദ്ധരണികളും സംഭവവിവരണങ്ങളും സ്കോട്ട്ലന്‍ഡിലെ രീതിയില്‍ വസ്ത്രധാരിച്ച ജോണ്‍സണ്‍ ഒരു ഇരുതലവാള്‍ എടുത്തുവീശുന്നതും, നൃത്തം ചെയ്യുന്നതും മറ്റും പോലുള്ള രസകരമായ സന്ദര്‍ഭങ്ങളുടെ ചിത്രീകരണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.[137]
അദ്യമൊക്കെ സര്‍ക്കാരിനെ എതിര്‍ത്തിരുന്ന ജോണ്‍സണ്‍, 1770-കളില്‍ അതിന്റെ നയങ്ങളെ പിന്തുണച്ച് ഏതാനും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ കോളനികളെ സംബന്ധിച്ച ജോര്‍ജ്ജ് മൂന്നാമന്‍ രാജാവിന്റെ നയങ്ങളുടെ വലിയ വിമര്‍ശകനായിരുന്ന ജോണ്‍ വില്‍ക്ക്‌സിനെ വിമര്‍ശിച്ച്, "അനാവശ്യമായ പേടിപ്പെടുത്തല്‍" എന്നപേരില്‍ ഒരു ലഘുലേഖ ജോണ്‍സണ്‍ പ്രസിദ്ധീകരിച്ചത് 1770-നായിരുന്നു. 1771-ല്‍ ഫാക്ക്‌ലാന്‍ഡ് ദ്വീപിന്റെ കാര്യത്തില്‍ സ്പെയിനുമായി യുദ്ധത്തിനുപോകുന്നതിനെ എതിര്‍ത്തും അദ്ദേഹം എഴുതി.[138] 1774-ല്‍, "രാജ്യസ്നേഹി" എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം, കപടദേശസ്നേഹം എന്ന് അദ്ദേഹം കരുതിയ നിലപാടിന്റെ നിശിതവിമര്‍ശനമായിരുന്നു."ദേശസ്നേഹം തെമ്മാടിയുടെ അവസാനഅഭയസ്ഥാനമണ്" എന്ന പ്രഖ്യാതമായ പ്രസ്താവന ജോണ്‍സണ്‍ നടത്തിയത് 1775 ഏപ്രില്‍ 7-നാണ്.[139] ഈ വരികള്‍, പലരും കരുതുന്നതുപോലെ, ദേശസ്നേഹത്തിന്റെ പൊതുവായ വിമര്‍ശനമായിരുന്നില്ല. "ദേശസ്നേഹത്തിന്റെ മന്ത്രി" ആയിരുന്ന ബ്യൂട്ടിലെ പ്രഭുവും അദ്ദേഹത്തെ പിന്തുണച്ചവരും ആ സങ്കല്പത്തെ ദുരുപയോഗിച്ചതിനെ മാത്രമാണ് ജോണ്‍സണ്‍ വിമര്‍ശിച്ചത്; രാജ്യസ്നേഹികളെന്ന് സ്വയം ഘോഷിച്ചുനടന്നവരെ ജോണ്‍സണ്‍ പൊതുവെ വെറുത്തു. എന്നാല്‍ യഥാര്‍ഥ രാജ്യസ്നേഹമെന്ന് തനിക്ക് തോന്നിയതിനെ അദ്ദേഹം എപ്പോഴും വിലമതിച്ചിരുന്നു.[140]
1775-ല്‍ ഇറക്കിയ അവസാനത്തെ ലഘുലേഖയുടെ പേര് "നികുതിപിരിവ് ഭീകരയല്ല" എന്നായിരുന്നു. അമേരിക്കന്‍ കോളനികളുടെ കാര്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ച കര്‍ക്കശനിയമങ്ങളെ (Coercive Acts) ന്യായീകരിക്കുകയും, പ്രാതിനിധ്യം ഇല്ലാതെയുള്ള നികുതിപിരിവിനെ എതിര്‍ത്ത ഒന്നാം അമേരിക്കന്‍ ഭൂഖണ്ഡസമ്മേളനത്തെ (First Continental Congress) വിമര്‍ശിക്കുകയുമാണ് ഈ ലഘുലേഖയില്‍ ജോണ്‍സണ്‍ ചെയ്തത്.[141] അമേരിക്കയിലേക്ക് കുടിയേറുകവഴി കോളനിക്കാര്‍ അവരുടെ സമ്മതിദാനാവകാശം സ്വയം ഉപേക്ഷിച്ചെന്നും എന്നാല്‍ അവര്‍ക്ക് ഇപ്പോഴും പാര്‍ലമെനിന്റില്‍ ഒരുതരത്തിലുള്ള പ്രാതിനിധ്യം ഉണ്ടെന്നും ജോണ്‍സണ്‍ വാദിച്ചു. പഴയ കോണ്‍വാളിലെ ആദിവാസികള്‍ക്ക് അനുവദിച്ചുകൊടുക്കാവുന്നത്ര സ്വയംഭരണത്തിനുമാത്രമേ അമേരിക്കന്‍ കോളനിവാസികള്‍ക്കും അവകാശമുള്ളു എന്ന് അദ്ദേഹം പരിഹസിച്ചു. പാര്‍ലമെനിന്റില്‍ പങ്കെടുക്കണെമെന്നുണ്ടെങ്കില്‍ കോളനിക്കാര്‍ ഇംഗ്ലണ്ടില്‍ വന്ന് ഭൂമിവാങ്ങി താമസിക്കുകയാണ് വേണ്ടത്.[142] കോളനിക്കാരെ പിന്തുണച്ച നാട്ടുകാരെ അദ്ദേഹം രാജ്യദ്രോഹികളെന്നുവിളിച്ചു. തര്‍ക്കം രക്തച്ചൊരിച്ചിലില്ലാതെ പരിഹരിക്കപ്പെടുമെന്ന ആശപ്രകടിപ്പിച്ചതിനൊപ്പം, ഒടുവില്‍ "ഇംഗ്ലണ്ടിന്റെ മേല്‍ക്കോയ്മയും അമേരിക്കയുടെ അനുസരണയും" ആണ് സ്ഥാപിക്കപ്പെടേണ്ടത് എന്നും അദ്ദേഹം എഴുതി.[143] വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോണ്‍സണ്‍, ഇംഗ്ലണ്ടും ഫ്രാന്‍സും ആദിമജനതകളില്‍ നിന്ന് ഭൂമി മോഷ്ടിക്കുന്ന രണ്ടു കള്ളന്മാരാണെന്നും രണ്ടുകൂട്ടര്‍ക്കും അമേരിക്കയില്‍ അവകാശമൊന്നുമില്ലെന്നും വാദിച്ചിരുന്നു.[107] കോളനിവാസികള്‍ ബ്രിട്ടണെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന്, 1783-ല്‍ പാരീസിലെ സന്ധി ഒപ്പുവക്കപ്പെട്ടപ്പോള്‍, "ഈ രാഷ്ട്രത്തിന്റെ അവസ്ഥ" ഓര്‍ത്ത് ജോണ്‍സണ്‍ പരിതപിച്ചു.[144]
| “ | മിസ്റ്റര്‍ ത്രേലിന്റെ മരണം ജോണ്‍സണ് വലിയ നഷ്ടമായി. അതിന്റെ പ്രത്യാഘാതങ്ങള്‍ മുഴുവനായി ജോണ്‍സണ്‍ മുന്‍കൂട്ടികണ്ടിരുന്നില്ലെങ്കിലും, ത്രേലിന്റെ കുടുംബം തനിക്ക് ലഭ്യമാക്കിയ സൗകര്യങ്ങള്‍ മിക്കവാറും ഇല്ലാതാകുമെന്ന് അദ്ദേഹം മനസ്സിലാക്കി.[145] | ” |
| – - ബോസ്വെല്‍ - സാമുവല്‍ ജോണ്‍സന്റെ ജീവിതം | ||
1777-ല്‍ പുരോഹിതനായ വില്യം ഡൊഡിനെ തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളുടെ നടുക്കായിരിക്കെ, "ഇംഗ്ലീഷ് കവികളെക്കുറിച്ചുള്ള ഒരു ചെറിയ ഗ്രന്ഥത്തിനുവേണ്ടി, ചെറിയ ജീവചരിത്രങ്ങളും ചെറിയ അവതരണങ്ങളും" എഴുതിക്കൊണ്ടിരിക്കുകയാണ് താനെന്ന് ജോണ്‍സന്‍ ബോസ്വെലിനെ അറിയിച്ചു.[146] ഇംഗ്ലീഷ് കവികളുടെ ജീവിതം എന്ന തന്റെ അവസാനത്തെ ഈ കൃതി, ടോം ഡേവീസും, വില്യം സ്ട്രഹാനും, തോമസ് കാഡലും ആവശ്യപ്പെട്ടതനുസരിച്ചാണ് ജോണ്‍സന്‍ എഴുതിയത്. അതിന് പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത്, ലഭിക്കുമായിരുന്നതില്‍ വളരെക്കുറച്ച്, കേവലം ഇരുനൂറ് പൗണ്ട് മാത്രമാണ്.[147] ജീവചരിത്രവും വിമര്‍ശനവും ഒരുമിച്ചുചേര്‍ന്നിരുന്ന ഈ "ജീവിതങ്ങള്‍" ഓരോ കവിയുടേയും രചനകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത മാതൃകകള്‍ക്കൊപ്പമാണ് അവതരിപ്പിച്ചിരുന്നത്. പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് ആദ്യം കരുതിയിരുന്നതിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു.[148] 1781 മാര്‍ച്ചില്‍ പൂര്‍ത്തിയായ ഈ രചന ആറുവാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിനെക്കുറിച്ചുള്ള ഒരു അറിയിപ്പില്‍ ജോണ്‍സണ്‍ പറഞ്ഞത്, ഓരോ കവിയുടെ രചനക്കും, ഫ്രാന്‍സില്‍ പതിവുള്ളതുപോലെ, ജീവചരിത്രത്തിലെ നാഴികക്കല്ലുകളും സ്വഭാവസവിശേഷതകളും അടങ്ങുന്ന ഓരോ 'പലവക' പരസ്യം ഇറക്കുകയാണ് താന്‍ ചെയ്തതെന്നാണ്. "[149]
ഈ വിജയം ആസ്വദിക്കാന്‍ ജോണ്‍സണ് കഴിഞ്ഞില്ല. ജോണ്‍സണ്‍ പ്രിയ സുഹൃത്ത് ഹെന്റി ത്രേലിനൊപ്പമാണ് താമസിച്ചിരുന്നത്. 1781 ഏപ്രില്‍ 4-ന് ത്രേല്‍ മരിച്ചു.[150] ഹെസ്റ്റര്‍ ത്രേല്‍ താമസിയാതെ ഇറ്റാലിക്കാരന്‍ സംഗീതാദ്ധ്യാപകന്‍ ഗബ്രിയേല്‍ മരിയ പിയോസിയില്‍ താല്പര്യം കാട്ടാന്‍ തുടങ്ങിയതോടെ, ജോണ്‍സന്റെ ജീവിതമാകെ മാറി. അതുവരെയുള്ള ജീവിതരീതി മാറ്റാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായി.[151] വീട്ടില്‍ തിരികെയെത്തിയ ജോണ്‍സണ്‍, അവിടെ വാടകക്ക് താമസിക്കുകയായിരുന്ന സുഹൃത്ത് റോബര്‍ട്ട് ലെവറ്റിന്റെ മരണത്തെക്കുറിച്ചറിഞ്ഞ് വേദനിച്ചു.[152] 1762 മുതല്‍ ജോണ്‍സന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന ലെവറ്റിന്റെ മരണം ജോണ്‍സണ് വലിയ ആഘാതമായി.[153] താമസിയാതെ ജോണ്‍സണുണ്ടായ ജലദോഷം ക്രമേണ ശ്വാസകോശത്തെ ബാധിച്ച് മാസങ്ങളോളം നീണ്ടുനിന്നു. ലെവറ്റിന്റെ മരണത്തെ തുടര്‍ന്ന്, ജോണ്‍സന്റെ സുഹൃത്ത് തോമസ് ലോറന്‍സും വീട്ടുകാര്യസ്ഥന്‍ വില്യംസും കൂടി മരിച്ചപ്പോള്‍ തോന്നിയ ഏകാന്തതാബോധം ആരോഗ്യത്തെ പിന്നെയും മോശമാക്കി.[154]
[തിരുത്തുക] ജീവിതാന്ത്യം
ഓഗസ്റ്റ് മാസത്തോടെ ജോണ്‍സണ്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും, ത്രേല്‍ കുടുംബത്തോടൊപ്പം താന്‍ പങ്കിട്ട വീട് ത്രേലിന്റെ ഭാര്യ വില്‍ക്കുകയാണെന്നറിഞ്ഞത് ജോണ്‍സണെ വേദനിപ്പിച്ചു. അവരുടെ സഹചാരിത്വം തനിക്ക് ഇല്ലാതാകുമെന്ന തോന്നലാണ് ജോണ്‍സണെ ഏറ്റവുമധികം വേദനിപ്പിച്ചത്.[155] 1782 ഒക്ടോബര്‍ 6-ന് ജോണ്‍സണ്‍, അവസാനമായി പള്ളിയിലെ ആരാധനയില്‍ പങ്കെടുത്തു. പള്ളിയിലേക്കുള്ള നടത്തം തളര്‍ച്ചയുണ്ടാക്കിയെങ്കിലും അദ്ദേഹം പരാതി പറഞ്ഞില്ല.[156] പള്ളിയിലായിരിക്കുമ്പോള്‍, ത്രേല്‍ കുടുംബത്തിനുവേണ്ടി അദ്ദേഹം ഒരു പ്രാര്‍ഥന എഴുതി:
കര്‍ത്താവേ, അങ്ങയുടെ പൈതൃകസംരക്ഷണത്തിന് ഞാന്‍ ഈ കുടുംബത്തെ സമര്‍പ്പിക്കുന്നു. ഈ ലോകയാത്രക്കൊടുവില്‍, യേശുവിന്റെ നാമത്തില്‍, അങ്ങയുടെ സാന്നിധ്യത്തിന്റെ നിത്യസന്തോഷം അനുഭവിക്കാന്‍ ഇടവരുമാറ്, അവരെ അനുഗ്രഹിക്കുകയും, നയിക്കുകയും, സംരക്ഷിക്കുകയും ചെയ്താലും, ആമേന്‍.[157]
ഹെസ്റ്റര്‍ ത്രേല്‍ ജോണ്‍സണെ പൂര്‍ണ്ണമായും കൈവെടിഞ്ഞില്ല. ബ്രൈറ്റണിലേക്കുള്ള ഒരു കുടുംബയാത്രയില്‍ ചേരാന്‍ അവര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു.[156] അദ്ദേഹം അതിന് സമ്മതിക്കുകയും 1782 ഓക്ടോബര്‍ 7 മുതല്‍ നവംബര്‍ 20 വരെ അവര്‍ക്കൊപ്പം ഉണ്ടായിരിക്കുകയും ചെയ്തു.[158] മടങ്ങിയെത്തിയശേഷം അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടും മോശമാകാന്‍ തുടങ്ങി. 1783 മേയ് 29-ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ജെയിംസ് ബോസ്വെല്‍ സ്കോട്ടലന്‍ഡില്‍ പോയി മടങ്ങിവരുവോളം അദ്ദേഹം ഒറ്റക്കായി.[159]
1783 ജൂണ്‍ 17-ന് രക്തചംക്രമണസംബന്ധമായ പ്രശ്നങ്ങള്‍ മൂലം ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന്.[160] തനിക്ക് സംസാരശേഷി നശിച്ചെന്ന് ജോണ്‍സണ്‍ അയല്‍ക്കാരന്‍ എഡ്മണ്ട് അലന് എഴുതി.[161] ജോണ്‍സണെ പരിശോധിക്കാന്‍ രണ്ടു വൈദ്യന്മാരെ കൊണ്ടുവന്നു; സംസാരശേഷി രണ്ടുദിവസത്തിനകം തിരിച്ചുകിട്ടി.[162] താന്‍ മരിക്കുകയാണെന്ന് ഭയപ്പെട്ട ജോണ്‍സണ്‍ ഇങ്ങനെ എഴുതി:
കറുത്ത പട്ടിയെ ചെറുക്കാനാകുമെന്നും സമയത്തിന് തല്ലിയോടിക്കാനാകുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അക്കാര്യത്തില്‍ എന്നെ സഹായിച്ചിരുന്നവരൊന്നും ഇപ്പോഴില്ല. അയല്പക്കം ദരിദ്രമായിരിക്കുന്നു. ഒരിക്കല്‍ കയ്യെത്താവുന്ന ദൂരത്തില്‍ റിച്ചാര്‍ഡ്സണും ലോറന്‍സും ഉണ്ടായിരുന്നു. അല്ലന്റെ വീട്ടുകാരി മരിച്ചു. എന്റെ വീട്ടിലാണെങ്കില്‍, എല്ലാക്കാര്യങ്ങളിലും താത്പര്യമെടുക്കുന്നവനും അതുകൊണ്ട്, സംസാരിച്ചിരിക്കാന്‍ പറ്റിയവനുമായ ലെവറ്റ് മരിച്ചു. ശ്രീമതി വില്യംസ് ആകെ ക്ഷീണിച്ച്, കൂട്ടിനാളാകാന്‍ പറ്റാത്ത സ്ഥിതിയിലായി. ഉണര്‍ന്നുകഴിഞ്ഞാല്‍ എന്റെ പ്രഭാതഭക്ഷണം ഒറ്റക്കാണ്. അതില്‍ പങ്കുപറ്റാന്‍ കറുത്ത പട്ടി മാത്രം കാത്തിരിക്കുന്നു. പ്രഭാതം മുതല്‍ രാത്രിവരെ അതു കുരച്ചുകൊണ്ടിരിക്കും. ഡോക്ടര്‍ ബ്രോക്കിള്‍സ്ബി ഇത്തിരിനേരത്തേക്ക് അവനെ അകറ്റി നിര്‍ത്തിയിരിക്കുന്നെന്നു മാത്രം. രോഗിയായ ഒരു സ്ത്രീക്കൊപ്പമുള്ള അത്താഴം ഒറ്റക്കുള്ളതിനേക്കാള്‍ ഒട്ടും ഭേദമാവില്ലെന്ന് ആരും സമ്മതിക്കും. അത്താഴത്തിനുശേഷം, നാഴികകള്‍ എണ്ണി ഉറക്കം പ്രതീക്ഷിച്ചു കിടക്കുക അല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്? ഉറക്കമാണെങ്കില്‍ എളുപ്പമൊന്നും വരുകയുമില്ല. അവസാനം രാത്രി വരുന്നു. അസ്വസ്ഥതയുടേയും ചിന്താക്കുഴപ്പത്തിന്റേയും ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഏകാന്തതയുടെ ഒരു പകല്‍ കൂടി വരുന്നു. ഇതുപോലൊരു വീട്ടില്‍ നിന്ന് കറുത്തപട്ടിയ അകറ്റിനിര്‍ത്താന്‍ എന്താണുള്ളത്?[163]
ഈ സമയമായപ്പോഴേക്ക് ജോണ്‍സണ്‍ സന്ധിവാതത്തിന്റേയും മറ്റുരോഗങ്ങളുടേയും പിടിയിലായിരുന്നു. അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി. ചാള്‍സ് ബര്‍ണിയുടെ മകളും നോവലിസ്റ്റുമായ ഫ്രാന്‍സസ് ബര്‍ണിയെപ്പോലെ അവശേഷിച്ചിരുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തിന് കൂട്ടായി.[164] 1783 ഡിസംബര്‍ 14 മുതല്‍ 1784 ഏപ്രില്‍ 21 വരെ അദ്ദേഹം തന്റെ മുറിയില്‍ തന്നെയായിരുന്നു.[165]
1784 മേയ് മാസമായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചമാകാന്‍ തുടങ്ങി. ബോസ്വെലിനൊപ്പം അദ്ദേഹം മേയ് അഞ്ചാം തിയതി ഓക്സ്ഫോര്‍ഡ് സന്ദര്‍ശിച്ചു.[165] ജൂലൈ മാസമായപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ മിക്കവരും അകലെയായിരിക്കുകയോ മരിക്കുകയോ ചെയ്തു; ബോസ്വെല്‍ സ്കോട്ട്ലന്‍ഡിലേക്ക് പോയി. ഹെസ്റ്റര്‍ ത്രേലാകട്ടെ പിയോസ്സിയുമായി വിവാഹനിശ്ചയത്തിലാവുകയും ചെയ്തു. ആരും സന്ദര്‍ശിക്കാന്‍ ഇല്ലെന്നായപ്പോള്‍ ജോണ്‍സണ്‍ ലണ്ടണില്‍ വച്ച് മരിക്കാന്‍ ആഗ്രഹിച്ച്, 1784 നവംബര്‍ 16-ന് അവിടെയെത്തി. എന്നാല്‍, നവംബര്‍ 25-ന് തന്നെ സന്ദര്‍ശിച്ച ഫ്രാന്‍സസ് ബര്‍ണിയോട് അദ്ദേഹം ലണ്ടണില്‍ നിന്ന് പോകുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. താമസിയാതെ അദ്ദേഹം ഇസ്ലിങ്ങ്‌ടണില്‍ ജോര്‍ജ്ജ് സ്ട്രഹാന്റെ വീട്ടിലേക്ക് പോയി.[166] അവസാനനിമിഷങ്ങള്‍ മാനോവേദനയും വിഭ്രാന്തികളും നിറഞ്ഞതായിരുന്നു; ചികത്സകനായിരുന്ന തോമസ് വാറന്‍ "സുഖം തോന്നുന്നുണ്ടോ" എന്ന് അന്വേഷിച്ചപ്പോള്‍ ജോണ്‍സന്‍ രോഷാകുലനായി പൊട്ടിത്തെറിച്ചള് "ഇല്ല സര്‍; ഞാന്‍ എത്ര വേഗമാണ് മരണത്തോടടുക്കുന്നതെന്ന് താങ്കള്‍ക്ക് മനസ്സില്ലാക്കാന്‍ കഴിയില്ല". [167]
| “ | മരണത്തിന് ഏതാനും ദിവസം മുന്‍പ്, മരണാനന്തരനടപടികള്‍ക്ക് ചുമതലപ്പെടുത്തപ്പെട്ടവരില്‍ ഒരാളായിരുന്ന സര്‍ ജോണ്‍ ഹോക്കിന്‍സിനോട്, തന്നെ എവിടെയാണ് സംസ്കരിക്കുക എന്ന് അദ്ദേഹം ചോദിച്ചു. "ഉറപ്പായും വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയില്‍ തന്നെ" എന്ന മറുപടി, സ്വാഭാവികമായും, കവിയായ ജോണ്‍സണ് സംതൃപ്തി നല്‍കിയതായി തോന്നി.[168] | ” |
| – ബോസ്വെല്‍ - സാമുവല്‍ ജോണ്‍സന്റെ ജീവിതം | ||
മരണശയ്യയിലായിരുന്ന ജോണ്‍സണെ സന്ദര്‍ശിക്കാന്‍ പലരും എത്തിയെങ്കിലും അദ്ദേഹം ലാങ്ങ്‌ടന്റെ സാന്നിദ്ധ്യം മാത്രമേ ആഗ്രഹിച്ചുള്ളു.[167] ജോണ്‍സന്റെ അവസ്ഥയെക്കുറിച്ചറിയാന്‍ ബര്‍ണിയും മറ്റുള്ളവരും പുറത്ത് കാത്തിരുന്നു.[169] 1784 ഡിസംബര്‍ 13-ന് വേറെ രണ്ടുപേരെ അദ്ദേഹം കണ്ടു. മോറിസ് എന്നുപേരുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഒരാള്‍. ജോണ്‍സണ്‍ അവളെ അനുഗ്രഹിച്ചു. ഫ്രാന്‍സെസ്കാ സാസ്ട്രെസ് എന്നു പേരുള്ള ഒരു ഇറ്റാലിയന്‍ അദ്ധ്യാപിക ആയിരുന്നു രണ്ടാമത്തെയാള്‍. ജോണ്‍സന്റെ അന്ത്യവചനങ്ങള്‍ അവളോടായിരുന്നു: "മരിക്കാന്‍ പോകുന്ന ഞാന്‍" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.[170] താമസിയാതെ ബോധം നഷ്ടപ്പെട്ട അദ്ദേഹം വൈകിട്ട് ഏഴുമണിക്ക് അന്ത്യശ്വാസം വലിച്ചു.[169]
മരണവാര്‍ത്തയോട് തന്റെ മനസ്സ് പ്രതികരിച്ച രീതി, ബോസ്വെല്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "മരവിപ്പിന്റെ ഒരു ദീര്‍ഘഖണ്ഡം എന്റെ മുന്‍പിലുണ്ടെന്ന് തോന്നി.... എനിക്കത് വിശ്വസിക്കാനായില്ല. എന്റെ മനസ്സിന് ബോദ്ധ്യമാകാത്തതുപോലെ തോന്നി."[170]
1784 ഡിസംബര്‍ 20-ന് അദ്ദേഹത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്റെ കല്ലറയില്‍ ലത്തീന്‍ ഭാഷയില്‍ എഴുതിവച്ചത് ഇങ്ങനെയാണ്:
- സാമുവല്‍ ജോണ്‍സണ്‍ എല്‍.എല്‍.ഡി.
- കര്‍ത്താവിന്റെ വര്‍ഷം 1784
- ഡിസംബര്‍ പതിമൂന്നിന്
- എഴുപത്തിയഞ്ച് വയസ്സുള്ളപ്പോള്‍
- മരണമടഞ്ഞു.[171]
[തിരുത്തുക] സാഹിത്യനിരൂപകന്‍
ജോണ്‍സണ്‍ തന്റെ രചനകളില്‍, പ്രത്യേകിച്ച് "കവികളുടെ ജീവിതം" എന്ന പരമ്പരയില്‍, ഉത്തമസാഹിത്യത്തിന്റെ പ്രത്യേകതകള്‍ എടുത്തുപറയുന്നു. ഒന്നാം തരം കവിത സമകാലീനഭാഷയെയാണ് ആശ്രയിക്കുകയെന്ന് വിശ്വസിച്ച ജോണ്‍സണ്‍, ആലങ്കാരികഭാഷയേയും, അനവസരത്തില്‍ പ്രയോഗിക്കപ്പെടുന്ന പുരാതനഭാഷയേയും വെറുത്തു.[172] മില്‍ട്ടന്റെ കാവ്യഭാഷയെ അദ്ദേഹം സംശയദൃഷ്ടിയോടെ വീക്ഷിച്ചു. അത്തരം ശൂന്യപദ്യങ്ങള്‍(Blank verse) മോശമായ അനുകരണങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് ജോണ്‍സണ്‍ കരുതി. തന്റെ സമകാലീനനായിരുന്ന തോമസ് ഗ്രേയുടെ കാവ്യഭാഷയേയും ജോണ്‍സണ്‍ വെറുത്തു.[173] മില്‍ട്ടന്റെ ലിസിഡാസിലും മറ്റും കാണുന്നതുപോലുള്ള അവ്യക്തപരാമര്‍ശനങ്ങള്‍ അധികപ്പറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാതി; എളുപ്പം വായിച്ചുമനസ്സിലാക്കാവുന്ന കവിതയായിരുന്നു ജോണ്‍സണു പ്രിയം.[174] ഭാഷയേക്കുറിച്ചുള്ള ഈ നിലപാടുകള്‍ക്ക് പുറമേ, ഉത്തമകവിത നവവും അസാധാരണവുമായ ഒരു ഭാവനയെ ഉള്‍ക്കോണ്ടിരിക്കണമെന്നും ജോണ്‍സണ്‍ വിശ്വസിച്ചു.[175]
തന്റെ ലഘുകവിതാസൃഷ്ടികളില്‍ അദ്ദേഹം ഉപയോഗിച്ചത്, ആര്‍ദ്രതയോടെ എഴുതപ്പെട്ട ചെറിയവരികളാണ്. [176] ജൂവനലിനെ അനുകരിച്ചുള്ള ആദ്യരചനയായ "ലണ്ടണ്‍" എന്ന കവിതയില്‍ ജോണ്‍സന്‍, രഷ്ട്രനീതിസംബന്ധമായ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ കവിതയെ മാധ്യമമാക്കുകയും, വിഷയത്തെ യുവസഹജമായ ഹര്‍ഷോല്ലാസങ്ങളോടെ സമീപിക്കുകയും ചെയ്തു.[177] എന്നാല്‍, ജൂവനലിനെ അനുകരിച്ചുതന്നെ എഴുതിയ "മനുഷ്യമോഹങ്ങളുടെ വ്യര്‍ഥത" എന്ന പില്‍ക്കാലരചന ഇതില്‍ നിന്ന് വ്യത്യസ്ഥമാണ്; അതിന്റേയും ഭാഷ ലളിതമായിരുന്നെങ്കിലും, സങ്കീര്‍ണ്ണമായ ഒരു ക്രൈസ്തവസദാചാരത്തെ വിശദീകരിക്കാനുള്ള ജോണ്‍സന്റെ ശ്രമം വായന ബുദ്ധിമുട്ടുള്ള കവിതയിലാണ് കലാശിച്ചത്.[178] അതില്‍ ജോണ്‍സണ്‍ വിവരിക്കുന ക്രൈസ്തവമൂല്യങ്ങള്‍ ആ കവിതയുടെ മാത്രം പ്രത്യേകതയല്ല. ജോണ്‍സന്റെ മിക്കവാറും രചനകളില്‍ അവ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹത്തെ വിവരിച്ച് സല്പ്രവര്‍ത്തികള്‍ സന്തുഷ്ടിയിലേക്കുള്ള മാര്‍ഗ്ഗമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ജോണ്‍സണ്‍ ചെയ്തത്.[179]
ജീവചരിത്രങ്ങളുടെ കാര്യത്തില്‍ ജോണ്‍സന്റെ നിലപാട് പ്ലൂട്ടാര്‍ക്കിന്റേതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു. ജീവചരിത്രങ്ങളുടെ ലക്ഷ്യം അവക്കു വിഷയമായ വ്യക്തികളുടെ പുകഴ്ചയോ വായനക്കാരന് ഗുണപാഠം പകര്‍ന്നുനല്‍കലോ ആയിരിക്കരുതെന്ന് ജോണ്‍സണ്‍ കരുതി. വ്യക്തികളെ സത്യസന്ധമായും ദോഷങ്ങള്‍ മറച്ചുവക്കാതെയും വര്‍ച്ചുകാട്ടുകയാണ് ജീവചരിത്രങ്ങള്‍ ചെയ്യേണ്ടത്. ജീവചരിത്രങ്ങളുടെ കൃത്യതയുടെ കാര്യത്തില്‍ ജോണ്‍സന്റെ നിലപാട് അക്കാലത്ത് വിധ്വംസകമായി കണക്കാക്കപ്പെട്ടു. വ്യക്തികളുടെ പ്രശസ്തിയെ ബാധിക്കുന്ന ജീവചരിത്രപരമായ വിശദാംശങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിച്ച സമൂഹവുമായി ജോണ്‍സണ് മല്ലിടേണ്ടിവന്നു; ജോണ്‍സന്റെ 'റാംബ്ലര്‍' മാസികയുടെ അറുപതാം ലക്കത്തിന്റെ വിഷയം തന്നെ ഇതായിരുന്നു.[180] ജീവചരിത്രങ്ങള്‍ക്കു വിഷയീഭവിക്കേണ്ടത് പ്രശസ്തവ്യക്തികള്‍ മാത്രമല്ലെന്നും, അപ്രശസ്തരുടെ ജീവിതങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും ജോണ്‍സണ്‍ വിശ്വസിച്ചു;[181] അതിനാല്‍, "കവികളുടെ ജീവിതം" എന്ന കൃതിയില്‍ ജോണ്‍സണ്‍ അപ്രശസ്തരായ കവികളേയും ഉള്‍പ്പെടുത്തി. സാധാരണഗതിയില്‍ അപ്രസക്തമെന്ന് കരുതപ്പെട്ടേക്കാവുന്ന വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാലേ ജീവചരിത്രങ്ങള്‍ക്ക് മിഴിവും പൂര്‍ണ്ണതവരുകയുള്ളു എന്നും ജോണ്‍സണ്‍ കരുതി. [182] ആത്മകഥകള്‍ക്കും താനുള്‍പ്പെടെയുള്ളവരുടെ ഡയറികള്‍ക്കും ജോണ്‍സണ്‍ ഏറെ പ്രാധാന്യം കല്പിച്ചു. Johnson; "സമയംകൊല്ലി"-യുടെ എണ്‍പത്തിനാലാം ലക്കത്തില്‍, ആത്മകഥാകാരന്മാര്‍ തങ്ങളുടെതന്നെ ജീവിതത്തെ വളച്ചൊടിക്കാന്‍ താരതമ്യേന സാധ്യത് കുറവാണെന്ന് ജോണ്‍സന്‍ വാദിച്ചു. [183]
ജീവചരിത്രത്തെക്കുറിച്ചുള്ള ജോണ്‍സന്റെ നിലപാട്, നിരൂപകന്റെ യഥാര്‍ഥദൗത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടിരുന്നു. തന്റെ രചനകളെയെല്ലാം അദ്ദേഹം സാഹിത്യവിമര്‍ശനത്തിന്റെ ഉപാധികളായാണ് കണ്ടത്. നിഘ്ണ്ടുവിന്റെ കാര്യത്തില്‍ ഇത് ഏറെ ശരിയാണ്. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: "ഇറ്റലിയിലേയും ഫ്രാന്‍സിലേയും അക്കാദമികള്‍ പ്രസിദ്ധീകരിച്ചതരം ഒരു നിഘണ്ടു ഞാന്‍ ഈയിടെ പ്രസിദ്ധീകരിച്ചു. വിമര്‍ശനത്തില്‍ കൃത്യതയും ശൈലിയും ഗാംഭീര്യവും ലക്ഷ്യം വക്കുന്നവരുടെ ഉപയോഗത്തിനായാണ് അത് പ്രസിദ്ധീകരിച്ചത്".[184] നിഘണ്ടുവിന്റെ ഒരു ചെറിയ പതിപ്പാണ് വ്യാപകമായി പ്രചരിച്ചതെങ്കിലും, ജോണ്‍സന്റെ പൂര്‍ണ്ണ നിഘണ്ടു, വാക്കുകള്‍, പ്രത്യേകിച്ച് സാഹിത്യസൃഷ്ടികളില്‍, എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് കാണിക്കുന്ന പഠനസാമിഗ്രിയായിരുന്നു. ഈ ലക്ഷ്യം സാധിക്കാനായി, ഏറ്റവും പ്രധാനമെന്ന് അദ്ദേഹം കരുതിയ സാഹിത്യമേഖലകളായ പ്രകൃതിശാസ്ത്രം, തത്ത്വചിന്ത, കവിത, ദൈവശാസ്ത്രം എന്നിവയില്‍, ഹുക്കര്‍, മില്‍ട്ടണ്‍, ഷേക്സ്പിയര്‍, സ്പെന്‍സര്‍ തുടങ്ങിയവരുടെ രചനകളില്‍ നിന്നുള്ള ഉദ്ധരണികള്‍ ജോണ്‍സണ്‍ സമൃദ്ധമായി ഉപയോഗിച്ചു. ഉദ്ധരണികളേയും പ്രയോഗങ്ങളേയും അവധാനതയോടെ താരതമ്യപ്പെടുത്തി വിശദീകരിക്കുന്ന നിഘണ്ടു, സാഹിത്യസൃഷ്ടികളില്‍ വാക്കുകള്‍ക്ക് ഓരോ സന്ദര്‍ഭത്തിലും എന്തര്‍ഥമണുള്ളതെന്ന് മനസ്സിലാക്കാന്‍ ആസ്വാദകനെ സഹായിക്കുന്നു.[185]
താത്വികനല്ലായിരുന്ന ജോണ്‍സണ്‍ സാഹിത്യത്തിന്റെ വിശകലനത്തെ സഹായിക്കുന്ന ലാവണ്യനിയമങ്ങളൊന്നും സൃഷ്ടിച്ചില്ല. പകരം, സാഹിത്യരചനകളുടെ ഫലപ്രദമായ വായനയിലും ആസ്വാദനത്തിലും മറ്റുള്ളവരെ സഹായിക്കാന്‍ തന്റെ വിമര്‍ശനത്തെ അദ്ദേഹം ഉപയോഗിച്ചു.[186] ഷേക്സ്പിയര്‍ നാടകങ്ങളുടെ കാര്യത്തില്‍, ഭാഷയുടെ അസ്വാദനത്തില്‍ വായനക്കാരനുള്ള പങ്ക് അദ്ദേഹം ഏടുത്തുപറഞ്ഞു: "ഷേക്സ്പിയറുടെ രചനകള്‍ മറ്റുള്ളവരുടേതിനേക്കാള്‍ കഠിനമാണെങ്കില്‍ അതിനുകാരണം നിത്യജീവിതത്തില്‍ നാഴികതോറും അലസമായി ഇന്ന് നാം കേള്‍ക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവക്ക് സമാനമായ ആലങ്കാരികഭാഷയില്‍, സൂചകപ്രയോഗങ്ങളും, പഴമൊഴികളും, വക്രോക്തികളും കലര്‍ത്തി എഴുതാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നെന്നതാണ്."[187]
ഷേക്സ്പിയറെ സംബന്ധിച്ച ജോണ്‍സന്റെ രചനകള്‍ ഷേക്സ്പിയറെ മാത്രമല്ല വിഷയമാക്കിയത്. സാഹിത്യത്തിന്റെ പൊതുവെയുള്ള പഠനമായിരുന്നു അവ; ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് താനിറക്കിയ പതിപ്പിനെഴുതിയ അവതാരികയില്‍ ജോണ്‍സണ്‍, അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രത്തില്‍ നിന്ന് കടംകൊണ്ട നാടകത്തിന്റെ ക്ലാസ്സിക്കല്‍ ചട്ടക്കുടിനെ(Classical Unities) തള്ളിപ്പറയുകയും നാടകം ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് വാദിക്കുകയും ചെയ്തു.[188] ഷേക്സ്പിയറെ പിന്തുണക്കുകമാത്രമല്ല ജോണ്‍സണ്‍ ചെയ്തത്; സദാചാരരാഹിത്യം, വഴിവിട്ട തമാശകള്‍, അശ്രദ്ധമായ കഥാഘടന, വാക്കുകളുടേയും അവയുടെ ക്രമത്തിന്റേയും തെരഞ്ഞെടുപ്പില്‍ ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അനൗചിത്യം തുടങ്ങിയവയുടെ പേരില്‍ ജോണ്‍സണ്‍ ഷേക്സ്പിയറെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.[189]എഴുത്തുകാരന്റെ സൃഷ്ടിയെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പാഠം സ്ഥാപിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും ജോണ്‍സണ്‍ ഊന്നിപ്പറഞ്ഞു. ഉദാഹരണമായി, അനേകം പതിപ്പുകള്‍ ഇറങ്ങിയ ഷേക്സ്പിയറുടെ കൃതികളില്‍ ഓരോ അച്ചടിക്കിടെ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ബുദ്ധിമുട്ടുള്ള വാക്കുകളെ തെറ്റായ വാക്കുകളായി കരുതി, പുതിയപതിപ്പുകളില്‍ തോന്നിയതുപോലെ മാറ്റിയെഴുതിയ അസമര്‍ഥരായ സംശോധകര്‍ ഈ പ്രശ്നം കൂടുതല്‍ വഷളാക്കി. പാഠത്തെ അങ്ങനെ മാറ്റിയെഴുതാന്‍ സംശോധകന് ഒരുകാര്യവുമില്ലെന്ന് ജോണ്‍സന്‍ കരുതി.[190]
[തിരുത്തുക] സ്വഭാവചിത്രം
| “ | പള്ളിയില്‍ നിന്ന് പുറത്തുവന്നുകഴിഞ്ഞ്, ദ്രവ്യം എന്നൊന്ന് ഇല്ലെന്നും പ്രപഞ്ചത്തിലുള്ളതിനൊക്കെ കേവലം ആശയപരമായ അസ്ഥിത്വം മാത്രമാണുള്ളതെന്നും തെളിയിക്കുന്നതില്‍ ബെര്‍ക്കിലി മെത്രാന്‍ കാണിച്ച അസാധാരണവൈഭവത്തെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ കുറേനേരം ചെലവിട്ടു. ആ സിദ്ധാന്തം ശരിയല്ലെന്ന് ഉറപ്പാണെങ്കിലും അതിനെ നിഷേധിക്കുക ബുദ്ധിമുട്ടാണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അതിന് മറുപടിപറഞ്ഞപ്പോള്‍ ജോണ്‍സണ്‍ പ്രകടിപ്പിച്ച ഭാവം എനിക്ക് ഒരിക്കലും മറക്കാനാവുകയില്ല. മുന്നില്‍ കണ്ട ഒരു വലിയ കല്ലിനെ കാലുകൊണ്ട് ശക്തിയായി ഇടിച്ചുകൊണ്ട് "അതിനെ ഞാന്‍ 'ഇങ്ങനെ' നിഷേധിക്കുന്നു" എന്ന പറയുകയാണ് ജോണ്‍സണ്‍ ചെയ്തത്.'[191] | ” |
| – ബോസ്വെല്‍ - സാമുവല്‍ ജോണ്‍സന്റെ ജീവിതം | ||
ജോണ്‍സന്റെ ഉയര്‍ന്ന് തടിച്ച രൂപവും വിചിത്രമായ അംഗവിക്ഷേപങ്ങളും ചിലര്‍ക്കൊക്കെ ചിന്താക്കുഴപ്പമുണ്ടാക്കി; സാമുവല്‍ റിച്ചാര്‍ഡ്സന്റെ വീട്ടിലെ ഒരു ജനാലക്കരുകില്‍ തലകുലുക്കിയും, അപഹാസ്യമായ രീതിയില്‍ ചുറ്റിത്തിരിഞ്ഞും നിന്നിരുന്ന ജോണ്‍സണെ ആദ്യം കണ്ട വില്യം ഹോഗാര്‍ത്ത്, "ബന്ധുക്കള്‍ കയ്യൊഴിഞ്ഞതുമൂലം റ്ച്ചാര്‍ഡ്സന്റെ ചുമതലയിലായ ഏതോ മന്ദബുദ്ധിയാണ്" എന്നാണ് കരുതിയത്.[192] എന്നാല്‍ ആ വലിയ രൂപം പെട്ടന്ന്, ഹോഗാര്‍ത്തും റിച്ചാര്‍ഡ്സണും ഇരിക്കുന്നതിനടുത്തേക്ക് നീങ്ങി, അസാമാന്യമായ വാക്‌ചാതുര്യത്തൊടെ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നതുകണ്ടപ്പോള്‍, താന്‍ കണ്ട 'മന്ദബുദ്ധി' പെട്ടെന്ന് ദൈവപ്രചോദിനായെന്ന് ഹോഗാര്‍ത്തിന് തോന്നി.[192] ജോണ്‍സന്റെ രൂപവൈചിത്ര്യം ഏല്ലാവരേയുമൊന്നും തെറ്റിദ്ധരിപ്പിച്ചില്ല; ആഡം സ്മിത്ത് പറഞ്ഞത്, ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ പുസ്തകപരിചയം ജോണ്‍സണുണ്ടെന്നാണ്.[193] എഡ്മണ്ട് ബര്‍ക്ക് ആകട്ടെ, ജോണ്‍സണ്‍ പാര്‍ലിമെന്റ് അംഗമായാല്‍, അതിലെ എക്കാലത്തേയും ഏറ്റവും മഹാനായ പ്രഭാഷകന്‍ ആകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.[194] ഒരു പ്രത്യേക ഇനത്തില്‍ പെട്ട വാദശൈലിയാണ് ജോണ്‍സണ്‍ ഉപയോഗിച്ചത്. ദ്രവ്യത്തിന് അസ്തിത്വം ഇല്ലെന്നും അത് ഉള്ളതായി കാണപ്പെടുക മാത്രമാണെന്നും വാദിച്ച ബെര്‍ക്കിലിമെത്രാന്റെ ആശയമാത്രസിദ്ധാന്തത്തെ ജോണ്‍സണ്‍ നേരിട്ടരീതി പ്രസിദ്ധമാണ്:[195] ജെയിംസ് ബോസ്വെലുമായുള്ള ഒരു സംഭാഷണത്തിനിടെ അടുത്തുകിടന്നിരുന്ന ഒരു വലിയ കല്ലിനെ ശക്തിയായി ചവിട്ടിത്തള്ളിക്കൊണ്ട് ജോണ്‍സണ്‍ പറഞ്ഞത് "അതിനെ(ബെര്‍ക്കിലിയുടെ സിദ്ധാന്തത്തെ) ഞാന്‍ ഇങ്ങനെ നിഷേധിക്കുന്നു" (I refute it 'thus')എന്നാണ്.[191]
ഭക്തനും യാഥാസ്ഥിതിക ആംഗ്ലിക്കന്‍ മതവിശ്വാസിയുമായിരുന്ന ജോണ്‍സണ്‍, ആര്‍ദ്രഹൃദയനായിരുന്നു. സ്വന്തം കാര്യങ്ങള്‍ നോക്കുവാന്‍ ആകാത്ത അവസ്ഥയിലായിരുന്നപ്പൊഴും അദ്ദേഹം കുറേ സുഹൃത്തുക്കളെ വീട്ടില്‍ പരിപാലിച്ചു.[39] ജോണ്‍സന്റെ ക്രൈസ്തവസദാചാരം അദ്ദേഹത്തിന്റെ രചനകളിലെല്ലാം കടന്നുചെന്നു. ധാര്‍മ്മികവിഷയങ്ങളെക്കുറിച്ച് അധികാരത്തോടെയും ബോദ്ധ്യത്തോടെയും അദ്ദേഹം എഴുതിയതുകണ്ട് വാള്‍ട്ടര്‍ ജാക്ക്‌സണ്‍ ബേറ്റ് അവകാശപ്പെട്ടത് "ചരിത്രത്തിലെ മറ്റൊരു ധര്‍മ്മോപദേശകനും അദ്ദേഹത്തെ അതിശയിക്കുകയോ, അടുത്തുപോലും എത്തുകയോ ചെയ്തിട്ടില്ല" എന്നാണ്.[196] അതേസമയം, ചിലതരം പെരുമാറ്റങ്ങളെ പിന്തുണക്കുമ്പോഴും, ജോണ്‍സന്റെ ധാര്‍മ്മികരചനകള്‍, മുന്‍നിശ്ചിതവും അംഗീകൃതവുമായ ഒരു പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ഗ്രീന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[197] ജോണ്‍സന്റെ വിശ്വാസം മറ്റുള്ളവരുടെനേരേയുള്ള മുന്‍വിധിയായില്ല. ക്രിസ്തുവിന്റെ ആദര്‍ശങ്ങളോട് പ്രതിബദ്ധതകാട്ടിയ ഇതരക്രൈസ്തവവിഭാഗങ്ങളിലുള്ളവരേയും ജോണ്‍സണ്‍ ബഹുമാനിച്ചിരുന്നു.[198] ജോണ്‍ മില്‍ട്ടന്റെ കവിതയെ ജോണ്‍സണ്‍ ബഹുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്യൂരിട്ടന്‍-ഗണതന്ത്ര വിശ്വാസങ്ങള്‍ ഇംഗ്ലണ്ടിന്റേയും ക്രിസ്തുമതത്തിന്റേയും ചൈതന്യത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം കരുതി.[199] അടിമത്തത്തെ, ധാര്‍മ്മികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ ഒരു പാനോപചാരാശംസ (Toast) "പശ്ചിമദ്വീപുകളിലെ കറുത്തമനുഷ്യരുടെ അടുത്ത കലാപത്തിന്റെ" വിജയത്തിനായിരുന്നു.[200] മനുഷ്യര്‍ക്കുപുറമേ അദ്ദേഹത്തിന് പൂച്ചകളേയും ഇഷ്ടമായിരുന്നു.[201] ഹോഡ്ജ്, ലില്ലി എന്നീ പേരുകള്‍ വിളിച്ചിരുന്ന തന്റെ രണ്ടു പൂച്ചകളെ അദ്ദേഹം പ്രത്യേകം ഇഷ്ടപ്പെട്ടു. [201] "അദ്ദേഹം തന്റെ പൂച്ച, ഹോഡ്ജിനോടു കാട്ടിയ വാത്സല്യം എനിക്ക് മറക്കാനാവില്ല" എന്നാണ് ബോസ്വെല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.[202]
യാഥാസ്ഥിതികക്ഷിയുടെ ഉറച്ച അനുയായിയായാണ് ജോണ്‍സണ്‍ അറിയപ്പെട്ടിരുന്നതെങ്കിലും, യുവപ്രായത്തില്‍ അദ്ദേഹം സ്റ്റൂവര്‍ട്ട് വംശത്തിലെ രാജാക്കന്മാരുടെ പിന്തുടര്‍ച്ചക്ക്‌വേണ്ടി നിലകൊണ്ട ജേക്കബിയന്‍ വിഭാഗത്തോട് അനുഭാവി കാട്ടിയിരുന്നു. എന്നാല്‍ ജോര്‍ജ്ജ് മൂന്നാമന്‍ രാജാവിന്റെ ഭരണകാലമായപ്പോള്‍, അദ്ദേഹം ഉള്‍പ്പെട്ട ഹാനോവേറിയന്‍ രാജാക്കന്മാരുടെ പിന്തുടച്ച ജോണ്‍സണ് സ്വീകാര്യമായി.[199] ജോണ്‍സണ്‍ കടുത്ത യാഥാസ്ഥിതികനായിരുന്നെന്ന ധാരണ പ്രചരിപ്പിച്ചത് ബോസ്വെലാണ്. ജോണ്‍സണെ വര്‍ഷങ്ങള്‍ക്കുശേഷം ജനങ്ങള്‍ എങ്ങനെ വിലയിരുത്തണമെന്ന് തീരുമാനിച്ചതും ബോസ്വെല്‍ തന്നെയായിരുന്നു. എന്നാല്‍ ജോണ്‍സണ്‍ രാഷ്ട്രീയമായി ഏറെ സക്രിയമായിരുന്ന രണ്ട് കാലഘട്ടങ്ങളില്‍ ബോസ്വെല്‍ കൂടെയുണ്ടായിരുന്നില്ല: വാള്‍പ്പോള്‍ പാര്‍ലമെന്റിനെ നിയന്ത്രിച്ചിരുന്ന കാലത്തും സപ്തവത്സരയുദ്ധത്തിന്റെ കാലത്തും. 1770-കളില്‍ ജോണ്‍സണോടൊപ്പം ഉണ്ടായിരുന്ന ബോസ്വെല്‍ അക്കാലത്ത് അദ്ദേഹം എഴുതിയ നാലുലഘുലേഖകളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അവയെ വിശദമായി ചര്‍ച്ച ചെയ്യുന്നില്ല. ബോസ്വെലിന് കൂടുതല്‍ താത്പര്യം, ജോണ്‍സണോടൊപ്പം തന്റെ ജന്മനാടായി സ്കോട്ട്ലന്‍ഡിലേക്കു നടത്തിയ യാത്രയുടെ കഥ പറയാനാണ്. "കപട മുന്നറിയിപ്പ്", "നികുതിപിരിവ് അടിച്ചമര്‍ത്തലല്ല" എന്നീ ലഘുലേഖകളില്‍ ജോണ്‍സണ്‍ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങളോട് ബോസ്വെലിന് വിയോജിപ്പായിരുന്നെന്നത് കാര്യങ്ങളെ പിന്നെയും സങ്കീര്‍ണ്ണമാക്കി. ഈ അഭിപ്രായങ്ങളുടെ പേരില്‍ ബോസ്വെല്‍ ജോണ്‍സണെ ജീവചരിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്.[203]
ജീവചരിത്രത്തില്‍ ബോസ്വെല്‍ "ഡോക്ടര്‍ ജോണ്‍സണ്‍" എന്ന് ആവര്‍ത്തിച്ച് വിളിച്ചതുമൂലം ജോണ്‍സണ്‍ ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ അങ്ങനെ വിളിക്കുന്നത് അദ്ദേഹം വെറുത്തിരുന്നു. ബോസ്വെലിന്റെ ചിത്രീകരണത്തില്‍ പ്രത്യക്ഷമാകുന്നത് ഭോജനാലയങ്ങളിലെ സന്ദര്‍ശകനായിരുന്ന പില്‍ക്കാലങ്ങളിലെ വൃദ്ധനാണ്. ഈ ചിത്രീകരണത്തിന് ഒരുതരം ആകര്‍ഷണീയതയുണ്ട്.[204] സ്കോട്ട്ലന്‍ഡുകാരനായ ബോസ്വെല്‍ ജോണ്‍സന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തും സഹചാരിയും ആയിരുന്നെങ്കിലും, അക്കാലത്തെ പല ഇംഗ്ലീഷുകാരേയും പോലെ ജോണ്‍സണും, സ്കോട്ട്ലന്‍ഡിനേയും അവിടത്തെ ജനങ്ങളേയും വെറുത്തിരുന്നു. സ്കോട്ട്ലന്‍ഡിലൂടെയുള്ള അവരുടെ യാത്രക്കിടയില്‍ പോലും ജോണ്‍സണ്‍, "മുന്‍വിധിയും ഇടുങ്ങിയ പ്രാദേശികതയും പ്രകടമാക്കി."[205] ജോണ്‍സന്റെ ദേശീയവാദത്തെയും സ്കോട്ട്ലന്ഡ് വിരോധത്തെയും സംബന്ധിച്ച് ഹെസ്റ്റര്‍ ത്രേല്‍ ഇങ്ങനെ എഴുതി: "സ്കോട്ട്ലന്‍ഡുകാരെ ശകാരിക്കുന്നതും, അവരില്‍ നിന്ന് ശകാരം തിരികെ വാങ്ങുന്നതും ജോണ്‍സണ് എത്ര ഇഷ്ടമായിരുന്നെന്ന് നമുക്കൊക്കെ അറിയാം.[206]
[തിരുത്തുക] ആരോഗ്യം
കുട്ടിക്കാലത്ത് പിടിപെട്ട സ്ക്രോഫുല, സന്ധിവാതം, വൃക്ഷണാര്‍ബുദം, അവസാനനാളുകളില്‍ വന്നുപെട്ട് സംസാരശക്തിപോലും ഇല്ലാതാക്കിയ ഹൃദയാഘാതം തുടങ്ങി പലരോഗങ്ങളും ജോണ്‍സണെ അലട്ടിയിട്ടുണ്ട്; ജോണ്‍സന്റെ മരണാന്തരപരിശോധന, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, അക്കാലത്ത് അജ്ഞാതമായിരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അതുമൂലമുണ്ടായ ഹൃദയസ്തംഭനം എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടിയത്. അക്കാലത്തെ പൊതുനിലവാരത്തിനൊപ്പം നില്‍ക്കുന്ന ആരോഗ്യം ജോണ്‍സണുണ്ടായിരുന്നിരിക്കാമെങ്കിലും,[207] പലരോഗങ്ങളുടേയും ലക്ഷണങ്ങളായ വിഷാദഭാവം, ടൂറെറ്റിന്റെ അവസ്ഥ തുടങ്ങിയവ അദ്ദേഹത്തെ അലട്ടിയിരുന്നു.
ഭ്രാന്തെന്നുപോലും അദ്ദേഹം സംശയിച്ച വിഷാദരോഗം ജോണ്‍സണെ അലട്ടിയതിന്റെ പല വിവരണങ്ങളുമുണ്ട്. "സാഹിത്യത്തിന് സാമാന്യബുദ്ധിയും വസ്തുനിഷ്ടയാഥാര്‍ഥ്യവുമായുള്ള ബന്ധത്തിന്റെ ഏറ്റവും ശക്തവും ആധികാരികവുമായ പ്രതീകമായി പില്‍ക്കാലത്ത് അറിയപ്പെട്ട ജോണ്‍സണ്‍, ഇരുപതാമത്തെ വയസ്സില്‍ പ്രായപൂര്‍ത്തിയിലേക്ക് കടന്നത്, കടുത്ത ആകാക്ഷയിലും, നിലവിട്ട നിരാശയിലും, അദ്ദേഹത്തിന്റെ സ്വന്തം വിലയിരുത്തല്‍ വച്ചുനോക്കിയാല്‍ ഭ്രാന്തെന്നു തന്നെ പറയാവുന്ന അവസ്ഥയിലും ആയിരുന്നുവെന്നത് സാഹിത്യചരിത്രത്തിലെ വലിയ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്" എന്ന് വാള്‍ട്ടര്‍ ജാക്ക്‌സണ്‍ ബേറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[208] ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ ജോണ്‍സണ്‍ നിരന്തരം പലതരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയെങ്കിലും അതില്‍ നിന്ന് ഫലം കിട്ടിയില്ല. ഒരു ഘട്ടത്തില്‍ ആത്മഹത്യാചിന്ത നിരന്തരം ജോണ്‍സണോടൊപ്പമുണ്ടായിരുന്നെന്ന് ടൈലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.[209] "വിഷാദാവസ്ഥയും, പൊറുതികേടും, ആകാംക്ഷയും, നഷ്ടചിന്തയും, ശൂന്യതാബോധവും പിടിമുറുക്കിയതുമൂലം, ജോണ്‍സണ് ജീവിതം ദുരിതപൂര്‍ണ്ണമായി" എന്ന് ബോസ്വെലും എഴുതിയിട്ടുണ്ട്.[210]
ആദ്യകാലത്ത് കടങ്ങള്‍ കൊടുത്തുവീട്ടാന്‍ പറ്റാതെവന്ന അവസ്ഥയിലായ ജോണ്‍സണ്‍, എഴുത്ത് ജീവിതവൃത്തിയാക്കിയ മറ്റുള്ളവരുമായി അടുത്തപ്പോള്‍, തന്റെ അവസ്ഥയെ അവരുടേതുമായി താരതമ്യം ചെയ്തു.[212] അക്കാലത്ത് ക്രിസ്റ്റഫര്‍ സ്മാര്‍ട്ട് എന്ന കവി തീരാക്കടത്തിലേക്കും ഭ്രാന്തിലേക്കും കൂപ്പുകുത്തുന്നത് കണ്ട ജോണ്‍സണ്‍, താനും ആ വഴി പിന്തുടരുമോ എന്നു ഭയപ്പെട്ടു.[212] സ്മാര്‍ട്ടിന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍, "എന്റെ സുഹൃത്തായ ജൊണ്‍സണ്‍, ഒരു ആപ്പില്‍ പോലും തനിക്ക് വെളിവുകേടുണ്ടാക്കിയേക്കാമെന്ന് ഭയപ്പെടുന്നയാളാണ്" എന്ന് ഹെസ്റ്റര്‍ ത്രേല്‍ പിയോസി പറഞ്ഞിട്ടുണ്ട്.[125] ക്രിസ്റ്റഫര്‍ സ്മാര്‍ട്ടിനെപ്പോലെ ഭ്രാന്താശുപത്രികളില്‍ എത്തിച്ചേര്‍ന്നവരില്‍ നിന്ന് ജോണ്‍സണെ മാറ്റിനിര്‍ത്തിയത് തന്റെ ഭീതികളും വികാരങ്ങളും തന്നില്‍തന്നെ ഒതുക്കി നിര്‍ത്താനുള്ള കഴിവാണെന്നും ഹെസ്റ്റര്‍ അഭിപ്രായപ്പെട്ടു.[125]
ടൂറെറ്റിന്റെ അവസ്ഥയാണ് ജോണ്‍സണെ അലട്ടിയിരുന്നതെന്നുള്ള കണ്ടെത്തല്‍ ജോണ്‍സണ്‍ മരിച്ച് ഇരുനൂറ് വര്‍ഷം കഴിഞ്ഞ് പരക്കെ അംഗീകരിക്കപ്പെട്ടു.[213] ജോണ്‍സന്റെ കാലത്ത് ഈ രോഗം കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ബോസ്വെല്‍ വിവരിക്കുന്ന ജോണ്‍സന്റെ വിചിത്രചലനങ്ങളും മറ്റും അതിന്റെ ലക്ഷണങ്ങളുമായി ഒത്തുപോകുന്നവയാണ്.[214][215]"അദ്ദേഹം സാധാരണയായി തല ഒരുവശത്തേക്ക ചാച്ചുനിര്‍ത്തി ... ശരീരത്തെ മുന്നോട്ടും പുറകോട്ടും ചലിപ്പിച്ചു, അതേ ദിശയില്‍ തന്നെ ഇടംകാല്‍ മുട്ടിനെ കൈപ്പത്തികൊണ്ട് തടവി ... ഒരു പകുതി വിസില്‍ ശബ്ദംപോലെയോ പിടക്കോഴി കൊക്കുന്നതുപോലെയോ ഒക്കെ [അദ്ദേഹം] പലതരം സ്വരങ്ങള്‍ പുറപ്പെടുവിച്ചു. ഇതൊക്കെ ചിലപ്പോള്‍ ചിന്താഭാരമുള്ള നോട്ടത്തോടൊപ്പമോ അല്ലെങ്കില്‍ വെറുതേ ചിരിയോടൊപ്പമോ ആണ് നടന്നിരുന്നത്. സാധാരണ, ഒരു ചര്‍ച്ചയില്‍ തന്റെ ഭാഗം വാദിച്ച് ആക്രമണത്തിന്റെ ശക്തിയിലും ശബ്ദബഹളത്തിലും തളര്‍ന്നുകഴിയുമ്പോള്‍, ഒരു തിമിംഗലത്തെപ്പോലെ അദ്ദേഹം വായു ഊതിവിടുമായിരുന്നു."[216] ഇതുപോലെ വേറെയും വിവരണങ്ങളുണ്ട്; ജോണ്‍സണ്‍ തന്റെ അംഗവിക്ഷേപങ്ങള്‍ കൂടുതലും നടത്തിയിരുന്നത് വീടുകളുടെ വാതിലുകള്‍ക്കുമുന്‍പിലും ഇടനാഴികളിലും ആയിരുന്നത്രെ.[217] ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കയും ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നതെന്തിനെന്ന് ഒരു കൊച്ചുപെണ്‍കുട്ടി ചോദിച്ചപ്പോള്‍, "ശീലദോഷം കൊണ്ട്" എന്നായിരുന്നു ജോണ്‍സന്റെ മറുപടി."[216] ടൂറെറ്റിന്റെ അവസ്ഥ എന്ന കണ്ടെത്തല്‍ ആദ്യം നടന്നത് 1967-ലെ ഒരു റിപ്പോര്‍ട്ടിലാണ്.[218] ഈ അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ആര്‍തര്‍ കെ. ഷാപ്പിറോ, ടൂറെറ്റിന്റെ അവസ്ഥയുടെ അരുതായ്കകളെ നേരിടാന്‍ ജീവിതത്തെ രൂപപ്പെടുത്തി, ഏറ്റവുമേറെ വിജയിച്ച വ്യക്തി എന്ന് ജോണ്‍സണെ വിശേഷിപ്പിച്ചു.[219] ബോസ്വെലും ഹെസ്റ്റര്‍ ത്രേലും മറ്റുള്ളവരും തന്നിരിക്കുന്ന വിശദാംശങ്ങള്‍ ഈ രോഗനിര്‍ണ്ണയത്തെ ശരിവക്കുന്നു. ഇതുസംബന്ധിച്ച ഒരു പഠനം സമാപിക്കുന്നത് ഇങ്ങനെയാണ്:
ഈ അവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ ഭ്രമജന്യനിര്‍ബ്ബന്ധങ്ങളും പെരുമാറ്റവിശേഷങ്ങളും (obsessional-compulsive traits) ജോണ്‍സണ്‍ പ്രകടമാക്കി ... ഈ രോഗം ഇല്ലയിരുന്നെങ്കില്‍ സാഹിത്യത്തിന് ജോണ്‍സണ്‍ സമര്‍പ്പിച്ച ശ്രദ്ധേയമായ സംഭാവനകളും, മഹത്തായ നിഘണ്ടുവും, അദ്ദേഹത്തിന്റെ തത്ത്വവിചാരങ്ങളും, പേരുകേട്ട സംഭാഷണങ്ങളും സംഭവിക്കുമായിരുന്നില്ലെന്ന് കരുതാവുന്നതാണ്; ജീവചരിത്രങ്ങളില്‍ ഏറ്റവും മഹത്തായതിന്റെ സൃഷ്ടാവായിത്തീര്‍ന്ന ബോസ്വെലും അറിയപ്പെടാത്തവനായിരുന്നേനെ.
—വൈദ്യശാസ്ത്രരാജകീയസഭാപത്രികയുടെ 1994 ജൂലൈ പതിപ്പില്‍, ജെ.എം.എസ്. പിയേഴ്സ്[220]
[തിരുത്തുക] ജോണ്‍സന്റെ പ്രാധാന്യം
ജോണ്‍സണ്‍ അറിയപ്പെടുന്ന എഴുത്തുകാരനും പണ്ഡിതനുമെന്നതിനുപുറമേ ഒരു 'വാര്‍ത്താവിഷയം'(Celebrity) കൂടി ആയിരുന്നെന്ന് സ്റ്റീവന്‍ ലിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[221] അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ആരോഗ്യനിലയുമെല്ലാം പത്രങ്ങള്‍ക്കും പത്രികകള്‍ക്കും വാര്‍ത്തയായിരുന്നു. ഒന്നും എഴുതാനില്ലാത്തപ്പോള്‍, അവ എന്തെങ്കിലുമൊക്കെ ചമച്ചുകൂട്ടി എഴുതി.[222] ജീവചരിത്രങ്ങളെ ഇഷ്ടപ്പട്ടിരുന്ന ജോണ്‍സണ്‍ ജീവചരിത്രങ്ങളെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറ്റിമറിച്ചുവെന്ന് ബേറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഒരു പരിണാമം "മുഴുവന്‍ സാഹിത്യത്തിലേയും ഏറ്റവും പ്രസിദ്ധമായ ഏക ജീവചരിത്രകലാസൃഷ്ടി" എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ബോസ്വെലിന്റെ പ്രഖ്യാതഗ്രന്ഥമാണ്. ഇതിനുപുറമെ മറ്റനേകം അനുസ്മരണങ്ങളും ജീവചരിത്രങ്ങളും ജോണ്‍സണെപ്പറ്റി അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടിട്ടുണ്ട്.[2] ഇവയില്‍ തോമസ് ടൈലര്‍ എഴുതിയ "സാമുവല്‍ ജോണ്‍സന്റെ ജീവിതചിത്രം(1784)"[223]; ബോസ്വെലിന്റെ തന്നെ "ഹെബ്രൈഡുകളിലേക്കുള്ള യാത്രയുടെ പത്രിക(1785)"; ഹെസ്റ്റര്‍ ത്രേല്‍ 'ത്രേലിയാന' എന്ന അവരുടെ ഡയറിയേയും മറ്റു കുറിപ്പുകളേയും ആശ്രയിച്ചെഴുതിയ "സാമുവല്‍ ജോണ്‍സണുമായി ബന്ധപ്പെട്ട സംഭവങ്ങള്‍"[224]; ജോണ്‍സന്റെ ആദ്യത്തെ മുഴുനീളജീവചരിത്രമെന്നു പറയാവുന്ന ജോണ്‍ ഹോക്കിന്‍സിന്റെ "സാമുവല്‍ ജോണ്‍സന്റെ ജീവിതം(1787)"[225]; ആര്‍തര്‍ മര്‍ഫി എഴുതിയ "സാമുവല്‍ ജോണ്‍സന്റെ ജീവിതത്തേയും പ്രതിഭയേയും കുറിച്ച് ഒരു പ്രബന്ധം( 1792)"[226] എന്നിവ ഉള്‍പ്പെടുന്നു. പ്രധാനപ്പെട്ട മറ്റൊരു രേഖ, "ഈ രാജ്യത്ത്, സാഹിത്യരംഗത്തെ അംഗീകൃതനേതാവ്" എന്നു ജോണ്‍സണെ വിശേഷിപ്പിച്ച ഫാനി ബര്‍ണിയുടെ കുറിപ്പുകളായിരുന്നു. മറ്റു ജീവചരിത്രങ്ങളിലില്ലാത്തെ പലവിവരങ്ങളും ആ കുറിപ്പുകളില്‍ ഉണ്ടായിരുന്നു.[227] സാധാരണവായനക്കാരുടെ ഇടയില്‍ ജോണ്‍സന്റെ ഏറ്റവും അറിയപ്പെടുന്ന ജീവചരിത്രം ബോസ്വെലിന്റേതാണ്. ഡൊണാള്‍ഡ് ഗ്രീനിനെപ്പോലുള്ള വിമര്‍ശകന്മാര്‍ യഥാര്‍ഥ ജീവചരിത്രം എന്ന നിലയിലുള്ള അതിന്റെ മൂല്യത്തെ ചോദ്യം ചെയ്തെങ്കിലും ആ ഗ്രന്ഥം വലിയ വിജയം കണ്ടെത്തി. അതിനെ പ്രചരിപ്പിക്കാനുള്ള ബോസ്വെലിന്റേയും സുഹൃത്തുക്കളുടേയും ശ്രമം, ഇതരജീവചരിത്രങ്ങളുടെ അവഗണനക്ക് കാരണമായി എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[228]
സാഹിത്യവിമര്‍ശനത്തെ ജോണ്‍സണ്‍ മൗലികമായ രീതിയില്‍ സ്വാധീനിച്ചു. എന്നാല്‍ എല്ലാവരും അദ്ദേഹത്തിന്റെ സംഭാവനകളെ അനുകുലമായ രീതിയിലല്ല വിലയിരുത്തിയത്. മക്കോളേ ജോണ്‍സണെ, കൊള്ളാവുന്ന ചിലരചനകള്‍ സൃഷ്ടിച്ച ഒരു വികലപ്രതിഭയായി(Idiot savant) കരുതി. കാല്പ്പനികകവികളാകട്ടെ, സാഹിത്യത്തേയും കവിതയേയും, പ്രത്യേകിച്ച് ജോണ്‍ മില്‍ട്ടന്റെ കവിതയെ സംബന്ധിച്ച, ജോണ്‍സന്റെ വീക്ഷണങ്ങളെ നിശിതമായി വിമര്‍ശിച്ചു.[229] എന്നാല്‍ അവരുടെതന്നെ സമകാലീനരില്‍ എല്ലാവരും ഇക്കാര്യത്തില്‍ അവരോട് യോജിച്ചില്ല: ഫ്രഞ്ച് എഴുത്തുകാരനായ സ്റ്റെന്‍ഡാളിന്റെ "റസീനും ഷേക്സ്പിയറും" എന്ന സമാഹാരം ഒരളവുവരെ ഷേക്സ്പിയറെ സംബന്ധിച്ച ജോണ്‍സന്റെ വീക്ഷണത്തെ ആശ്രയിച്ചെഴുതിയതാണ്.[188] ജേന്‍ ഓസ്റ്റന്റെ രചനാശൈലിയിലും തത്ത്വചിന്തയിലും ജോണ്‍സന്റെ സ്വാധീനം പ്രകടമാണ്.[230] പില്‍ക്കാലത്ത് ജോണ്‍സന്റെ രചനകള്‍ക്ക് കൂടുതല്‍ സ്വീകര്യതകിട്ടി. "ഇംഗ്ലീഷ് കവികളുടെ ജീവിതം" എന്റെ ജോണ്‍സന്റെ ഗ്രന്ഥത്തില്‍ കാണുന്ന ജോണ്‍ മില്‍ട്ടണ്‍, ജോണ്‍ ഡ്രൈഡന്‍, അലക്സാണ്ടര്‍ പോപ്പ്, ജോസഫ് ആഡിസണ്‍, ജോനാഥന്‍ സ്വിഫ്റ്റ്, തോമസ് ഗ്രേ എന്നിവരുടെ ജീവിതങ്ങള്‍, മാതൃകാചിത്രങ്ങളാണെന്നും, അവയിലെക്ക് മടങ്ങിച്ചെല്ലുന്നവരെ അവ നഷ്ടപ്പെട്ട വഴി കണ്ടെത്താന്‍ സാഹായിക്കുമെന്നും പ്രഖ്യാതവിമര്‍ശകന്‍ മാത്യൂ ആര്‍നോള്‍ഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്."[231]
ജോണ്‍സണ്‍ മരിച്ച് ഒരു നൂറ്റാണ്ടിലേറെക്കഴിഞ്ഞ്, ടി.ഏസ്. ഇലിയറ്റിനെപ്പോലുള്ള എഴുത്തുകാര്‍ ജോണ്‍സണെ ഗൗരവമായി പഠിക്കേണ്ട ഒരു വിമര്‍ശകനായി കണക്കാക്കി. ജോണ്‍സന്റെ വിമര്‍ശനത്തിന്റെ പഠനത്തില്‍ അവര്‍ പ്രധാനമായ ശ്രദ്ധയൂന്നിയത് ഷേക്സ്പിയര്‍ പതിപ്പിലും കവികളുടെ ജീവിതത്തിലും ജോണ്‍സണ്‍ ഉള്‍പ്പെടുത്തിയ വിശകലനപഠനങ്ങളിലാണ്. [229] സാഹിത്യപ്രതിഭകളില്‍ ഏറ്റവും ദുര്‍ല്ലഭമായുള്ളത് വലിയ വിമര്‍ശകരാണെന്നും ഇംഗ്ലീഷ് വിമര്‍ശകരില്‍ ആ വിശേഷണം അര്‍ഹിക്കുന്ന ഒരേയൊരാള്‍ ജോണ്‍സണാണെന്നും, അമേരിക്കന്‍ കവി യ്വോര്‍ വിന്റേഴ്സ് അവകാശപ്പെട്ടിട്ടുണ്ട്.[6] എഫ്. ആര്‍ ലീവിസ് ഇതിനോട് യോജിക്കുകയും ജോണ്‍സന്റെ വിമര്‍ശനം വായിക്കുമ്പോള്‍, സാഹിത്യരംഗത്ത് ഇടനിലക്കാരുടെ സഹായത്തോടെയല്ലാതെ ഇടപെടുന്നു ഒരു മഹാപ്രതിഭയെ കണ്ടെത്താനാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതാണ് ശരിയായ വിമര്‍ശനം എന്ന് നമുക്ക് നിസ്സംശയം ജോണ്‍സന്റെ രചനകളെക്കുറിച്ച് പറയാമെന്നും അദ്ദേഹം കരുതി.[232] ഇംഗീഷ് വിമര്‍ശനപാരമ്പര്യത്തിലെ ഏറ്റവും തിളക്കവും മൂര്‍ച്ചയുമുള്ള രചനകളാണ് ജോണ്‍സന്റെ കവികളുടെ ജീവിതവും ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് അദ്ദേഹം എഴുതിയ ആമുഖങ്ങളും വിശദീകരണങ്ങളുമെന്ന് ഏഡ്മണ്ട് വില്‍സണ്‍ അഭിപ്രായപ്പെട്ടു.[6] വിമര്‍ശകന്‍ സാഹിത്യത്തിലെ ഭാഷയെ പ്രത്യേകം പരിഗണിക്കണമെന്ന ജോണ്‍സന്റെ നിലപാട് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടു.[233]
1838-ല്‍ ലിച്ച്‌ഫീല്‍ഡിലെ മാര്‍ക്കറ്റ് സ്ക്വയറിയില്‍ ജോണ്‍സണ്‍ ജനിച്ച വീടിനെ അഭിമുഖീകരിച്ച് അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടു. ലണ്ടണില്‍ ഉട്ടോക്സെറ്ററിലും അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്.[234]
സാമുവല്‍ ജോണ്‍സന്റെ ജീവിതത്തിന്റേയും രചനകളുടേയും പഠനത്തിന് സമര്‍പ്പിക്കപ്പെട്ട അനേകം സംഘടനകളുണ്ട്. 1984-ല്‍, ജോണ്‍സന്റെ മരണത്തിന്റെ ഇരുനൂറാം വാര്‍ഷികാവസരത്തില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സംഘടിപ്പിച്ച ഒരാഴ്ചനീണ്ട സമ്മേളനത്തില്‍, 60-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ആ സമയത്ത് ഗ്രേറ്റ് ബ്രിട്ടണിലെ ആര്‍ട്ട്‌സ് കൗണ്‍സില്‍ ജോണ്‍സന്റെ ചിത്രങ്ങളുടേയും മറ്റു സ്മരണികകളുടേയും ഒരു പ്രദര്‍ശനവും സംഘടിപ്പിച്ചു. ലണ്ടണ്‍ ടൈംസ് ദിനപ്പത്രവും പഞ്ച് മാസികയും, ജോണ്‍സന്റെ ശൈലിയുടെ ഹാസ്യാനുകരണങ്ങളും അവതരിപ്പിച്ചു. [235] 1999-ല്‍ ബി.ബി.സി. ടെലിവിഷന്‍ ചാനല്‍ സാമുവല്‍ ജോണ്‍സന്റെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തി.[236]
[തിരുത്തുക] മുഖ്യരചനകള്‍
| ലേഖനങ്ങള്‍, ലഘുലേഖകള്‍, ആനുകാലികങ്ങള്‍, പ്രഭാഷണങ്ങള്‍ | |
| 1732–33 | ബിര്‍മിങ്ങാം പത്രിക |
| 1747 | ഇംഗ്ലീഷ് ഭാഷാ നിഘണ്ടുവിന്റെ പദ്ധതി |
| 1750–52 | റാംബ്ലര്‍ |
| 1753–54 | നാടോടി |
| 1756 | ലോകസഞ്ചാരി |
| 1756- | സാഹിത്യമാസിക(യൂണിവേഴ്സല്‍ റിവ്യൂ) |
| 1758–60 | സമയം കൊല്ലി(ദ ഐഡ്‌ലര്‍)(1758–1760) |
| 1770 | കപടമുന്നറിയിപ്പ് |
| 1771 | ഫാക്ക്‌ലാണ്ട് ദ്വീപിന്റെ കാര്യത്തില്‍ ഈയിടെ നടന്ന കൈമാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ |
| 1774 | ദേശസ്നേഹി |
| 1775 | സ്കോട്ട്‌ലന്‍ഡിലെ പശ്ചിമദ്വീപുകളിലേക്ക് ഒരു യാത്ര |
| നികുതിപിരിവ് അടിച്ചമര്‍ത്തലല്ല | |
| 1781 | ജോണ്‍സന്റെ സൗന്ദര്യങ്ങള്‍ |
| കവിത | |
| 1728 | മിശിഹാ(ലത്തീന്‍ കവിത), അലക്സാണ്ടര്‍ പോപ്പിന്റെ കവിതയുടെ പരിഭാഷ |
| 1738 | ലണ്ടണ്‍(കവിത - 1738) |
| 1747 | ഡ്രൂറി ലേനില്‍ തിയേറ്റര്‍ തുടങ്ങിയപ്പോഴത്തെ പ്രഭാഷണം |
| 1749 | മനുഷ്യമോഹങ്ങളുടെ വ്യര്‍ഥത |
| ഐറീന്‍(ദുരന്തനാടകം) | |
| ജീവചരിത്രം, വിമര്‍ശനം | |
| 1744 | റിച്ചാര്‍ഡ് സാവേജിന്റെ ജീവിതം |
| 1745 | ഹാംലെറ്റ് - ഷേക്സ്പിയറുടെ ദുരന്തനാടകത്തെക്കുറിച്ച് |
| 1756 | ബ്രൗണിന്റെ ജീവിതം |
| വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ മുന്‍കൂര്‍ വരിക്കാരുടെ പിന്തുണയോടെ പ്രസിദ്ധീകരിക്കാനുള്ള നിര്‍ദ്ദേശം | |
| 1765 | വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ക്ക് ആമുഖം |
| ഷേക്സ്പിയറുടെ നാടകങ്ങള്‍ | |
| 1779–81 | ഏറ്റവും പ്രഗത്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം |
| നിഘണ്ടു | |
| 1755 | ഇംഗ്ലീഷ്ഭാഷാ നിഘണ്ടുവിന് ഒരാമുഖം |
| ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു | |
| ലഘുനോവലുകള്‍ | |
| 1759 | അബിസീനിയയിലെ രാജകുമാരന്‍ റസ്സേലാസിന്റെ ചരിത്രം |
[തിരുത്തുക] അവലംബം
- ↑ Rogers, Pat (2006), "Johnson, Samuel (1709–1784)", Oxford Dictionary of National Biography (online ed.), Oxford University Press, http://www.oxforddnb.com/view/article/14918, retrieved on 25 August 2008
- ↑ 2.0 2.1 Bate 1977, p. xix
- ↑ 3.0 3.1 Bate 1977, p. 240
- ↑ 4.0 4.1 4.2 Lynch 2003, p. 1
- ↑ Murray 1979 and Stern 2005
- ↑ 6.0 6.1 6.2 Winters 1943, p. 240
- ↑ 7.0 7.1 Bate 1977, p. 5
- ↑ Lane 1975, pp. 13–14
- ↑ Lane 1975, pp. 15–16
- ↑ 10.0 10.1 Watkins 1960, p. 25
- ↑ Lane 1975, p. 16
- ↑ Bate 1977, pp. 5–6
- ↑ Lane 1975, pp. 16–17
- ↑ Lane 1975, p. 18
- ↑ Lane 1975, pp. 19–20
- ↑ Lane 1975, pp. 20–21
- ↑ Boswell 1986, p. 38
- ↑ Bate 1977, pp. 18–19
- ↑ Bate 1977, p. 21
- ↑ Lane 1975, pp. 25–26
- ↑ 21.0 21.1 Lane 1975, p. 26
- ↑ 22.0 22.1 DeMaria 1994, pp. 5–6
- ↑ Bate 1977, p. 23, 31
- ↑ Lane 1975, p. 29
- ↑ 25.0 25.1 Wain 1974, p. 32
- ↑ Lane 1975, p. 30
- ↑ 27.0 27.1 Lane 1975, p. 33
- ↑ Bate 1977, p. 61
- ↑ Lane 1975, p. 34
- ↑ 30.0 30.1 Bate 1977, p. 88
- ↑ Lane 1975, p. 39
- ↑ Bate 1977, pp. 90–100. പഠനത്തിലെ മികവ് കണക്കാക്കാന്‍ ജോണ്‍സണ്‍ ഉപയോഗിച്ച മാനദണ്ഡം വളരെ ഉയര്‍ന്നതായിരുന്നെന്ന് ജീവചരിത്രകാരനായ ബേറ്റ് എഴുതിയിട്ടുണ്ട്. ഒരാളും ആവശ്യത്തിന് അദ്ധ്വാനിച്ച് പഠിക്കുന്നത് താന്‍ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത് ഇതിന് തെളിവാണ്.
- ↑ Boswell 1986, pp. 91–92
- ↑ Bate 1977, p. 92
- ↑ Bate 1977, pp. 93–94
- ↑ Bate 1977, p. 87
- ↑ Bate 1977, pp. 106–107
- ↑ Lane 1975, pp. 128–129
- ↑ 39.0 39.1 39.2 Bate 1955, p. 36
- ↑ Bate 1977, p. 99
- ↑ 41.0 41.1 Bate 1977, p. 127
- ↑ Wiltshire 1991, p. 24
- ↑ Bate 1977, p. 129
- ↑ Boswell 1986, pp. 130–131
- ↑ Hopewell 1950, p. 53
- ↑ Bate 1977, pp. 131–132
- ↑ Bate 1977, p. 134
- ↑ Boswell 1986, pp. 137–138
- ↑ 49.0 49.1 Bate 1977, p. 138
- ↑ Boswell 1986, pp. 140–141
- ↑ Bate 1977, p. 144
- ↑ Bate 1977, p. 143
- ↑ Boswell 1969, p. 88
- ↑ Bate 1977, p. 145
- ↑ Bate 1977, p. 147
- ↑ Wain 1974, p. 65
- ↑ Bate 1977, p. 146
- ↑ Bate 1977, pp. 153–154
- ↑ 59.0 59.1 Bate 1977, p. 154
- ↑ Bate 1977, p. 153
- ↑ Bate 1977, p. 156
- ↑ Bate 1977, p. 164–165
- ↑ Boswell 1986, pp. 168–169
- ↑ Wain 1974, p. 81; Bate 1977, p. 169
- ↑ Boswell 1986, pp. 169–170
- ↑ Bate 1955, p. 14
- ↑ 67.0 67.1 67.2 67.3 67.4 Lynch 2003, p. 5
- ↑ Bate 1977, p. 172
- ↑ Bate 1955, p. 18
- ↑ 70.0 70.1 Bate 1977, p. 182
- ↑ Watkins 1960, pp. 25–26
- ↑ Watkins 1960, p. 51
- ↑ Bate 1977, pp. 178–179
- ↑ Bate 1977, pp. 180–181
- ↑ Hitchings 2005, p. 54
- ↑ 76.0 76.1 Lynch 2003, p. 2
- ↑ Lynch 2003, p. 4
- ↑ 78.0 78.1 Lane 1975, p. 109
- ↑ Hawkins 1787, p. 175
- ↑ Lane 1975, p. 110
- ↑ Lane 1975, pp. 117–118
- ↑ Lane 1975, p. 118
- ↑ Lane 1975, p. 121
- ↑ 84.0 84.1 Bate 1977, p. 257
- ↑ Bate 1977, pp. 256, 318
- ↑ "Currency Converter", The National Archives, Kew, Richmond, Surrey, http://www.nationalarchives.gov.uk/currency/, retrieved on 24 July 2008
- ↑ Lynch 2003, pp. 8–11
- ↑ Bate 1955, p. 25
- ↑ Lane 1975, p. 113
- ↑ 90.0 90.1 Lane 1975, p. 115
- ↑ Lane 1975, p. 116
- ↑ Lynn 1997, p. 241
- ↑ Boswell 1986, p. 67
- ↑ Bate 1955, p. 22
- ↑ Weinbrot 1997, p. 49
- ↑ Bate 1977, p. 281
- ↑ Lane 1975, pp. 113–114
- ↑ Lane 1975, p. 114
- ↑ Bate 1955, p. 17
- ↑ Bate 1977, pp. 272–273
- ↑ Bate 1977, pp. 273–275
- ↑ Bate 1977, p. 321
- ↑ Bate 1977, p. 324
- ↑ Murray 1979, p. 1611
- ↑ Bate 1977, pp. 322–323
- ↑ Martin 2008, p. 319
- ↑ 107.0 107.1 Bate 1977, p. 328
- ↑ Bate 1977, p. 329
- ↑ Clarke 2000, pp. 221–222
- ↑ Clarke 2000, pp. 223–224
- ↑ Bate 1977, pp. 325–326
- ↑ Bate 1977, p. 330
- ↑ Bate 1977, p. 332
- ↑ Bate 1977, p. 334
- ↑ Bate 1977, pp. 337–338
- ↑ Bate 1977, p. 337
- ↑ 117.0 117.1 Bate 1977, p. 391
- ↑ Bate 1977, p. 356
- ↑ Boswell 1986, pp. 354–356
- ↑ Bate 1977, p. 360
- ↑ Bate 1977, p. 366
- ↑ 122.0 122.1 Boswell 1986, p. 135
- ↑ Bate 1977, p. 393
- ↑ Wain 1974, p. 262
- ↑ 125.0 125.1 125.2 Keymer 1999, p. 186
- ↑ Bate 1977, p. 395
- ↑ Bate 1977, p. 397
- ↑ Wain 1974, p. 194
- ↑ Bate 1977, p. 396
- ↑ Boswell 1986, p. 133
- ↑ Boswell 1986, p. 134
- ↑ Yung 1984, p. 14
- ↑ Bate 1977, p. 463
- ↑ Bate 1977, p. 471
- ↑ Johnson 1970, pp. 104–105
- ↑ Wain 1974, p. 331
- ↑ Bate 1977, pp. 468–469
- ↑ Bate 1977, pp. 443–445
- ↑ Boswell 1996, p. 182
- ↑ Griffin 2005, p. 21
- ↑ Bate 1977, p. 446
- ↑ Ammerman 1974, p. 13
- ↑ DeMaria 1994, pp. 252–256
- ↑ Griffin 2005, p. 15
- ↑ Boswell 1986, p. 273
- ↑ Bate 1977, p. 525
- ↑ Bate 1977, p. 526
- ↑ Bate 1977, p. 527
- ↑ Clingham 1997, p. 161
- ↑ Bate 1977, pp. 546–547
- ↑ Bate 1977, pp. 557, 561
- ↑ Bate 1977, p. 562
- ↑ The Samuel Johnson Encyclopedia, Pat Rogers, Greenwood Publishing Group, Westport, CT, London, 1996
- ↑ Martin 2008, pp. 501–502
- ↑ Bate 1977, p. 566
- ↑ 156.0 156.1 Bate 1977, p. 569
- ↑ Boswell 1986, p. 284
- ↑ Bate 1977, p. 570
- ↑ Bate 1977, p. 575
- ↑ Wiltshire 1991, p. 51
- ↑ Watkins 1960, p. 71
- ↑ Watkins 1960, pp. 71–72
- ↑ Watkins 1960, p. 72
- ↑ Watkins 1960, p. 73
- ↑ 165.0 165.1 Watkins 1960, p. 74
- ↑ Watkins 1960, pp. 76–77
- ↑ 167.0 167.1 Watkins 1960, p. 78
- ↑ Boswell 1986, p. 341
- ↑ 169.0 169.1 Watkins 1960, p. 79
- ↑ 170.0 170.1 Bate 1977, p. 599
- ↑ Boswell 1986, pp. 341–342
- ↑ Needham 1982, pp. 95–96
- ↑ Greene 1989, p. 27
- ↑ Greene 1989, pp. 28–30
- ↑ Greene 1989, p. 39
- ↑ Greene 1989, pp. 31, 34
- ↑ Greene 1989, p. 35
- ↑ Greene 1989, p. 37
- ↑ Greene 1989, p. 38
- ↑ Greene 1989, pp. 62–64
- ↑ Greene 1989, p. 65
- ↑ Greene 1989, p. 67
- ↑ Greene 1989, p. 85
- ↑ Greene 1989, p. 134
- ↑ Greene 1989, pp. 134–135
- ↑ Greene 1989, p. 140
- ↑ Greene 1989, p. 141
- ↑ 188.0 188.1 Greene 1989, p. 142
- ↑ Needham 1982, p. 134
- ↑ Greene 1989, p. 143
- ↑ 191.0 191.1 Boswell 1986, p. 122
- ↑ 192.0 192.1 Bate 1955, p. 16 quoting from Boswell
- ↑ Hill 1897, p. 423 (Vol. 2)
- ↑ Bate 1955, pp. 15–16
- ↑ Bate 1977, p. 316
- ↑ Bate 1977, p. 297
- ↑ Greene 1989, p. 87
- ↑ Greene 1989, p. 88
- ↑ 199.0 199.1 Bate 1977, p. 537
- ↑ Boswell 1986, p. 200
- ↑ 201.0 201.1 Skargon 1999
- ↑ Boswell 1986, p. 294
- ↑ Greene 2000, p. xxi
- ↑ Boswell 1986, p. 365
- ↑ Rogers 1995, p. 192
- ↑ Piozzi 1951, p. 165
- ↑ Murray 2003
- ↑ Bate 1955, p. 7
- ↑ Bate 1977, p. 116
- ↑ Bate 1977, p. 117
- ↑ Lane 1975, p. 103
- ↑ 212.0 212.1 Pittock 2004, p. 159
- ↑ Stern 2005
- ↑ Pearce 1994, p. 396
- ↑ Murray 1979, p. 1610
- ↑ 216.0 216.1 Hibbert 1971, p. 203
- ↑ Hibbert 1971, p. 202
- ↑ McHenry 1967, pp. 152–168 and Wiltshire 1991, p. 29
- ↑ Shapiro 1978, p. 361
- ↑ Pearce 1994, p. 398
- ↑ Lynn 1997, p. 240
- ↑ Lynn 1997, pp. 240–241
- ↑ Hill 1897, p. 335 (Vol. 2)
- ↑ Bloom 1998, p. 75
- ↑ Davis 1961, p. vii
- ↑ Hill 1897, p. 355
- ↑ Clarke 2000, pp. 4–5
- ↑ Boswell 1986, p. 7
- ↑ 229.0 229.1 Lynn 1997, p. 245
- ↑ Grundy 1997, pp. 199–200
- ↑ Arnold 1972, p. 351
- ↑ Wilson 1950, p. 244
- ↑ Greene 1989, p. 139
- ↑ Statue Reference
- ↑ Greene 1989, pp. 174–175
- ↑ BBC - BBC Four - Samuel Johnson Prize 2008, BBC, http://www.bbc.co.uk/bbcfour/books/features/samueljohnson/, retrieved on 25 August 2008.
[തിരുത്തുക] ഗ്രന്ഥസൂചി
- Ammerman, David (1974), In the Common Cause: American Response to the Coercive Acts of 1774, New York: Norton, ISBN 0393007871.
- Arnold, Matthew (1972), Ricks, Christopher, ed., Selected Criticism of Matthew Arnold, New York: New American Library, OCLC 6338231
- Bate, Walter Jackson (1977), Samuel Johnson, New York: Harcourt Brace Jovanovich, ISBN 0151792607.
- Bate, Walter Jackson (1955), The Achievement of Samuel Johnson, Oxford: Oxford University Press, OCLC 355413.
- Bloom, Harold (1998), "Hester Thrale Piozzi 1741–1821", in Bloom, Harold, Women Memoirists Vol. II, Philadelphia: Chelsea House, pp. 74–76, ISBN 0791046559.
- Boswell, James (1969), Waingrow, Marshall, ed., Correspondence and Other Papers of James Boswell Relating to the Making of the Life of Johnson, New York: McGraw-Hill, OCLC 59269.
- Boswell, James (1986), Hibbert, Christopher, ed., The Life of Samuel Johnson, New York: Penguin Classics, ISBN 0140431160.
- Clarke, Norma (2000), Dr Johnson's Women, London: Hambledon, ISBN 1852852542.
- Clingham, Greg (1997), "Life and literature in the Lives", in Clingham, Greg, The Cambridge companion to Samuel Johnson, Cambridge: Cambridge University Press, pp. 161–191, ISBN 0521556252
- Davis, Bertram (1961), "Introduction", in Davis, Bertram, The Life of Samuel Johnson, LL. D., New York: Macmillan Company, pp. vii–xxx, OCLC 739445.
- DeMaria, Jr., Robert (1994), The Life of Samuel Johnson, Oxford: Blackwell, ISBN 1557866643.
- Fine, LG (May–June 2006), "Samuel Johnson's illnesses", J Nephrol 19 (Suppl 10): S110–4, PMID 16874722, http://www.sin-italy.org/vecchiosito/jnonline/Vol19S10/110.html, retrieved on 27 August 2008.
- Greene, Donald (1989), Samuel Johnson: Updated Edition, Boston: Twayne Publishers, ISBN 0805769625.
- Greene, Donald (2000), "Introduction", in Greene, Donald, Political Writings, Indianapolis: Liberty Fund, ISBN 0865972753.
- Griffin, Dustin (2005), Patriotism and Poetry in Eighteenth-Century Britain, Cambridge: Cambridge University Press, ISBN 0521009596.
- Grundy, Isobel (1997), "Jane Austen and literary traditions", in Copeland, Edward; McMaster, Juliet, The Cambridge companion to Jane Austen, Cambridge: Cambridge University Press, pp. 189–210, ISBN 0521498678
- Hawkins, John (1787), Life of Samuel Johnson, LL.D., London: J. Buckland, OCLC 173965.
- Hibbert, Christopher (1971), The Personal History of Samuel Johnson, New York: Harper & Row, ISBN 0060118792.
- Hitchings, Henry (2005), Dr Johnson's Dictionary: The Extraordinary Story of the Book that Defined the World, London: John Murray, ISBN 0719566312.
- Hill, G. Birkbeck, editor (1897), Johnsonian Miscellanies, London: Oxford Clarendon Press, OCLC 61906024.
- Hopewell, Sydney (1950), The Book of Bosworth School, 1320–1920, Leicester: W. Thornley & Son, OCLC 6808364.
- Johnson, Samuel (1952), Chapman, R. W., ed., Letters, Oxford: Clarendon, ISBN 0198185383.
- Johnson, Samuel (1970), Chapman, R. W., ed., Johnson's Journey to the Western Islands of Scotland and Boswell’s Journal of a Tour to the Hebrides, Oxford: Oxford University Press, ISBN 0192810723.
- Johnson, Samuel (2000), Greene, Donald, ed., Major Works, Oxford: Oxford University Press, ISBN 0192840428.
- Kammer, Thomas (2007), "Mozart in the Neurological Department: Who has the Tic?", in Bogousslavsky, Julien; Hennerici, M, Neurological Disorders in Famous Artists, Part 2, pp. 184–92, ISBN 978-3805582650, PMID 17495512.
- Keymer, Thomas (1999), "Johnson, Madness, and Smart", in Hawes, Clement, Christopher Smart and the Enlightenment, New York, NY: St. Martin's Press, ISBN 0312213697.
- Lane, Margaret (1975), Samuel Johnson & his World, New York: Harper & Row Publishers, ISBN 0060124962.
- Leavis, FR (1944), "Johnson as Critic", Scrutiny 12: 187–204.
- Lynch, Jack (2003), "Introduction to this Edition", in Lynch, Jack, Samuel Johnson's Dictionary, New York: Walker & Co, pp. 1–21, ISBN 0802714218.
- Lynn, Steven (1997), "Johnson's critical reception", in Clingham, Greg, Cambridge Companion to Samuel Johnson, Cambridge: Cambridge University Press, ISBN 0521556252
- Martin, Peter (2008), Samuel Johnson:A Biography, Cambridge, Massachusetts: Belknap Press, ISBN 9780674031609.
- McHenry, LC Jr (April 1967), "Samuel Johnson's tics and gesticulations", Journal of the History of Medicine and Allied Sciences 22 (2): 152–68, PMID 5341871
- Murray, TJ (16 June 1979), "Dr Samuel Johnson's Movement Disorder" (PDF), British Medical Journal 1 (6178): 1610–14, PMID 380753, http://www.pubmedcentral.nih.gov/picrender.fcgi?artid=1599158&blobtype=pdf, retrieved on 10 July 2008.
- Murray, TJ (July–August 2003), "Samuel Johnson: his ills, his pills and his physician friends", Clin Med 3 (4): 368–72, PMID 12938754.
- Needham, John (1982), The Completest Mode, Edinburgh: Edinburgh University Press, ISBN 0852243871.
- Pearce, JMS (July 1994), "Doctor Samuel Johnson: 'the Great Convulsionary' a Victim of Gilles de la Tourette's Syndrome" (PDF), Journal of the Royal Society of Medicine 87: 396–399, PMID 8046726, http://www.pubmedcentral.nih.gov/picrender.fcgi?artid=1294650&blobtype=pdf, retrieved on 24 July 2008.
- Piozzi, Hester (1951), Balderson, Katharine, ed., Thraliana: The Diary of Mrs. Hester Lynch Thrale (Later Mrs. Piozzi) 1776-1809, Oxford: Clarendon, OCLC 359617.
- Pittock, Murray (2004), "Johnson, Boswell, and their circle", in Keymer, Thomas; Mee, Jon, The Cambridge companion to English literature from 1740 to 1830, Cambridge: Cambridge University Press, pp. 157–172, ISBN 0521007577.
- Rogers, Pat (1995), Johnson and Boswell: The Transit of Caledonia, Oxford: Oxford University Press, ISBN 0198182597.
- Sacks, Oliver (19–26 December 1992), "Tourette's Syndrome and Creativity: Exploiting the Ticcy Witticisms and Witty Ticcicisms" (PDF), British Medical Journal 305 (6868): 1515–16, PMID 1286364, http://www.pubmedcentral.nih.gov/picrender.fcgi?artid=1884721&blobtype=pdf, retrieved on 24 July 2008, "... the case for Samuel Johnson having the syndrome, though [...] circumstantial, is extremely strong and, to my mind, entirely convincing".
- Shapiro, Arthur K (1978), Gilles de la Tourette syndrome, New York: Raven Press, ISBN 0890040575.
- Skargon, Yvonne (1999), The Importance of Being Oscar: Lily and Hodge and Dr. Johnson, London: Primrose Academy, OCLC 56542613.
- Stern, JS, Burza S, Robertson MM (January 2005), "Gilles de la Tourette's syndrome and its impact in the UK", Postgrad Med J 81 (951): 12–9, doi:, PMID 15640424, "It is now widely accepted that Dr Samuel Johnson had Tourette’s syndrome".
- Wain, John (1974), Samuel Johnson, New York: Viking Press, OCLC 40318001.
- Watkins, WBC (1960), Perilous Balance: The Tragic Genius of Swift, Johnson, and Sterne, Cambridge, MA: Walker-deBerry, Inc., OCLC 40318001.
- Weinbrot, Howard D. (1997), "Johnson's Poetry", in Clingham, Greg, Cambridge Companion to Samuel Johnson, Cambridge: Cambridge University Press, ISBN 0521556252.
- Wilson, Edmund (1950), "Reexamining Dr. Johnson", in Wilson, Edmund, Classics and Commercials, New York: Farrar, Straus & Giroux, OCLC 185571431.
- Wiltshire, John (1991), Samuel Johnson in the Medical World, Cambridge: Cambridge University Press, ISBN 0521383269.
- Winters, Yvor (1943), The Anatomy of Nonsense, Norfolk, Conn.: New Directions, OCLC 191540.
- Yung, Kai Kin (1984), Samuel Johnson, 1709–84, London: Herbert Press, ISBN 090696945X.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- സാമുവല്‍ ജോണ്‍സണ്‍ at the Open Directory Project
- Life Of Johnson by James Boswell, abridged by Charles Grosvenor Osgood in 1917 "... omitt[ing] most of Boswell's criticisms, comments and notes, all of Johnson's opinions in legal cases, most of the letters, ..." (Project Gutenberg)
- Samuel Johnson Page, links collected by Rutgers scholar Jack Lynch.
- The Samuel Johnson Project and sculpture initiative in Lichfield.
- The Samuel Johnson Sound Bite Page, comprehensive collection of Samuel Johnson quotations
- Works by or about സാമുവല്‍ ജോണ്സണ് in libraries (WorldCat catalog)
- Samuel Johnson എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- The History Page at Dr. Johnson's House, London