വെട്ടത്തു സമ്പ്രദായം
ആദ്യകാല രാമനാട്ടത്തിനു ശേഷം ഉണ്ടായ പരിഷ്കാരങ്ങളിൽ വെട്ടത്ത് രാജാവ് ആവിഷ്‌കരിച്ചവയെ വെട്ടത്ത് സമ്പ്രദായം എന്നറിയപ്പെടുന്നു. കഥകളിയിലെ പരിഷ്കാരങ്ങൾ വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വർഷങ്ങൾക്കിടയിൽ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. ഈ സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങൾ പൊതുവിൽ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധർമ്മത്തിനും പ്രവൃത്തികളേയും പൂർവ്വാധികം വ്യക്തമാക്കാൻ പോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഉപാംഗങ്ങൾ മുതൽ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോൻ അഭിപ്രായപ്പെടുന്നു.
ചരിത്രം[തിരുത്തുക]
കൊല്ലവർഷം ഒൻപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങൾക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതർ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങൾക്ക് വെളിച്ചമേകി.
പരിഷ്കാരങ്ങൾ[തിരുത്തുക]
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ ഇപ്രകാരമായിരുന്നു
- വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
- രാമലക്ഷ്മണന്മാർക്ക് ഉപയോഗിച്ചിരുന്ന നീലയ്ക്കുപകരം പച്ചയാക്കുക
- ഉത്തമകഥാപാത്രങ്ങൾക്ക് കണ്ണുവാലിട്ടെഴുതി ചുണ്ടപ്പൂവിട്ട് ചുവപ്പിയ്ക്കുക
- അസുരവേഷങ്ങളുടെ മുഖമ്മൂടി മാറ്റി പച്ചയ്ക്കുമീതേ കറുത്ത മഷി കൊണ്ട് വരയ്ക്കുക
- വാനരമുഖ്യൻമാർക്ക് തേപ്പ് ആക്കുക
- ചുവന്നതാടി ഏർപ്പെടുത്തി
- മഹർഷിവേഷങ്ങൾക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏർപ്പെടുത്തുക
- തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക
അവലംബം[തിരുത്തുക]
കഥകളിയുടെ രംഗപാഠചരിത്രം ISBN81-8264-458-5