ഗുരുദക്ഷിണപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രാചീന മലയാളകാവ്യമാണ് ഗുരുദക്ഷിണപ്പാട്ട്. ഇതിന്റെ കർത്താവാരെന്നു നിശ്ചയമില്ല. കിളിപ്പാട്ടുരീതിയിലുള്ള ഗാനങ്ങളിൽ കാലപ്പഴക്കംകൊണ്ട് പ്രാചീനമാണ് ഈ കൃതി. 16-ാം ശതകത്തിനു മുമ്പുണ്ടായതാവാം എന്നു കരുതപ്പെടുന്നു. തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിൽ പ്രഥമാങ്കമായി ഈ കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 4 പാദങ്ങളായി വിഭജിച്ചിരിക്കുന്നു.

ഇതിവൃത്തം[തിരുത്തുക]

ശ്രീകൃഷ്ണനും ബലഭദ്രനും സാന്ദിപനിമഹർഷിയോടു വിദ്യാഭ്യാസം ചെയ്യുന്നതും ഗുരുവിന്റെ അഭീഷ്ടമറിഞ്ഞ ശ്രീകൃഷ്ണൻ യമലോകത്തു പോയി മൃതനായ ഗുരുപുത്രനെ കൊണ്ടുവന്നു് അദ്ദേഹത്തിനു ദക്ഷിണീകരിക്കുന്നതുമാണു് ഇതിവൃത്തം. ഗുരുദക്ഷിണപ്പാട്ട് പഠിച്ചുചൊല്ലുന്നവർക്കും കേൾക്കുന്നവർക്കും വിഷ്ണുപാദങ്ങൾ പ്രാപിക്കാൻ കഴിയും എന്ന ഫലശ്രുതിയോടുകൂടിയാണ് ഗ്രന്ഥം അവസാനിക്കുന്നത്.

ഘടന[തിരുത്തുക]

കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി മംഗലാചരണഘട്ടത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ബ്രഹ്മാവു, ശിവൻ ഇവർക്കു പുറമേ ഇന്ദ്രനെയും


വന്ദിക്കുന്നു. ഗ്രന്ഥാരംഭത്തിൽ ദിൿപാലസ്തോത്രം പ്രാചീന ഭാഷാകവികളുടെ പരിപാടികളിൽ ഒന്നാണു്: അതു രാമചരിതകാരനും മറ്റും അംഗീകരിച്ചിട്ടുമുണ്ടു്. ഒന്നും മൂന്നും പാദങ്ങളിൽ കാകളിയും രണ്ടും നാലും പാദങ്ങളിൽ കേകയുമാണു് വൃത്തങ്ങളെങ്കിലും അവയ്ക്കു ഭാഷയിൽ നില ഉറച്ചുകിട്ടുന്നതിനു മുൻപു നിർമ്മിച്ച ഒരു കൃതിയാണു് ഗുരുദക്ഷിണപ്പാട്ടു് എന്നുള്ളതിനു സംശയമില്ല. പ്രഥമപാദം ആരംഭിക്കുന്ന

ʻʻവാനവർതൊഴും പരമൻ വാരണവടിവിനാലെ മാമലമകളോടും പോയ്ക്കാനനേ കളിച്ച കാലംˮ

എന്ന വരികൾ രാമചരിതത്തിലെ ʻʻവേന്റർ കൊന്റയനാകി വിണ്ണവർക്കമുതായുള്ളിൽˮ ഇത്യാദി പാട്ടുകളിൽക്കാണുന്ന കഴിൽനെടിലടി ആചിരിയവിരുത്തത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. ʻപരമൻʼ എന്ന പദത്തിൽ രേഫത്തെ രാʼ എന്നു നീട്ടി ഉച്ചരിക്കേണ്ടതുണ്ടു്. ആ പാദത്തിന്റെ അവസാനത്തിലുള്ള ʻʻഅന്തണൻതന്നോടനുജ്ഞ ചെയ്തങ്ങനേ ആരണരാശി ചൊല്ലിയാശ്രമം പുകുന്താരന്നേˮ എന്ന ഈരടിയിൽ പൂർവഖണ്ഡം കാകളിയിലും ഉത്തരഖണ്ഡം ആചിരിയവിരുത്തത്തിലും നിബന്ധിച്ചിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്ന ʻʻകൃഷ്ണനാം മധുവൈരി കെല്പോടു യമപുരത്തിൽപ്പുക്കതുനേരമവിടെപ്പുണ്യപാപങ്ങൾ കണ്ടാൻˮ എന്ന ഈരടിയിലും ആ വൃത്തംതന്നെയാണു് കാണുന്നതു്. ʻമധുʼ എന്നതു ʻമാധുʼ എന്നും ʻപുക്കതുനേരമവിടെʼ എന്നതു് ʻപുക്കതു നേർമ്മവീടേʼ എന്നും പാടിയൊപ്പിച്ചാലേ വൃത്തഭംഗത്തിൽനിന്നൊഴിയുവാൻ കഴികയുള്ളൂ. ʻഗോപുരം നാലിൽ കിഴക്കും വടക്കേതും ഗുണമുടയ ജന്തുക്കൾ പൂവാൻ ചമച്ചതുംʼ എന്ന അടുത്ത ഈരടിയിൽ ഒന്നാമത്തെ അടി കാകളിയിലും രണ്ടാമത്തേതു മണികാഞ്ചിയിലും രചിച്ചിരിക്കുന്നു. പിന്നെയും ആ പാദത്തിലെ ʻകണ്ടാലഴകേറും കാറൊളിമേനിയൻ കരുണയോടു കരതളിരിൽ വിലസിന ശരങ്ങളുംʼ എന്ന ഈരടിയിൽ രണ്ടാമത്തെ അടി കളകാഞ്ചിയായി കാണുന്നു. സാധാരണമായി കവി ഈരടികളിൽ എതുകയുടേയോ മോനയുടേയോ മാത്രം ആവർത്തനംകൊണ്ടു ചരിതാർത്ഥനാകുന്നതിനു പുറമേ ʻʻദാനവും ദക്ഷിണതൽപ്രധാനങ്ങളിൽ സാരമായുള്ളതു ചൊല്ലുകടിയനു്ˮ തുടങ്ങിയ ചില വരികളിൽ പ്രാസദീക്ഷ കൂടാതെതന്നെ കവനം ചെയ്യുവാൻ ഒരുമ്പെടുന്നുമുണ്ടു്. നിരണത്തു പണിക്കന്മാരുടെ കാലത്തു നടപ്പുണ്ടായിരുന്ന ʻവെന്റിʼ, ʻഉരത്തുʼ, ʻഒൺമറയോൻʼ, ʻപുകുന്തു,ʼ ʻവല്ല്, (ബലം) ʻഒന്നിʼ (യോജിച്ചു്ʼ) ʻമാൽʼ (വിഷ്ണു) ʻവേലʼ (സമുദ്രം) ʻആവിʼ (ഹൃദയം) ʻഉറയുകʼ (താമസിക്കുക) മുതലായ പദങ്ങളും, ʻനീലനിറമുട മൂർത്തി,ʼ ʻഏറുണ്ടു്ʼ (ഏറെയുണ്ടു്) ʻമേഘനിറത്തവൻ,ʼ ʻഒക്കളന്നിടുംʼ (ഒക്കെയളന്നിടും) ʻകൂർമ്മമാനവʼ (കൂർമ്മമായവനേ) തുടങ്ങിയ പ്രയോഗവിശേഷങ്ങളും ഈ പാട്ടിൽ കാണാം. ഇതിൽനിന്നെല്ലാം പ്രസ്തുതകൃതി എഴുത്തച്ഛന്റെ കാലത്തിനു മുൻപു കൊല്ലം ഏഴാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ആവിർഭവിച്ചതാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.[1]

വൃത്തങ്ങൾ[തിരുത്തുക]

കേക, കാകളി, കളകാഞ്ചി മുതലായ വൃത്തങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. തമിഴ്വാക്കുകൾ ധാരാളം കലർന്നിരിക്കുന്നതിനാൽ തെക്കൻ കേരളത്തിലായിരിക്കണം ഇതു പ്രചരിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. [2]

അവലംബം[തിരുത്തുക]

  1. കേരള സാഹിത്യ ചരിത്രം വോള്യം 2, ഉള്ളൂർ
  2. "ഗുരുദക്ഷിണപ്പാട്ട്". സർവ്വവിജ്ഞാനകോശം (web-edition.sarvavijnanakosam.gov.in). കേരള സർക്കാർ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഗുരുദക്ഷിണപ്പാട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗുരുദക്ഷിണപ്പാട്ട്&oldid=3661547" എന്ന താളിൽനിന്ന് ശേഖരിച്ചത്