കുട്ട്യാലി മരയ്ക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടി അലി മരയ്ക്കാർ
Nicknameക്യാപ്റ്റൻ കുട്ട്യാലി
ദേശീയതകോഴിക്കോട് രാജ്യം
വിഭാഗംസാമൂതിരി സൈന്യം
പദവിസഹ നാവിക സേനാധിപൻ
യൂനിറ്റ്മരയ്ക്കാർ സൈന്യം
Commands held
സഹ സൈന്യാധിപൻ, (മരയ്ക്കാർ സേന)

സഹ നാവിക സേനാധിപൻ കോഴിക്കോട് രാജ്യം

മധ്യകാല കേരളത്തിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പടപൊരുതിയ മരയ്ക്കാർ യോദ്ധാക്കളിലെ പുകഴ്പെറ്റ രണ വീരനാണ് കുട്ട്യാലി മരയ്ക്കാർ. ചോര വീഴ്ത്തി മലയാള കടൽത്തീരങ്ങളുടെ ചെങ്കോലേന്താൻ വന്ന പറങ്കി പടയുടെ ഹൃദയത്തിൽ ഭീതിയുടെ കൊടുങ്കാറ്റ് വിതച്ച കോഴിക്കോട് രാജ്യ നാവിക പടയുടെ ഈ രണ്ടാം അഡ്മിറലിനെ മികച്ച സൈനിക തന്ത്രജ്ഞനായാണ് ആധുനിക ലോകം വാഴ്ത്തുന്നത്.[1] ചരിത്ര പ്രസിദ്ധമായപോർ പറവകൾ ഗറില്ല ശിൽപ്പി എന്ന നിലയിൽ ഇദ്ദേഹം ഇന്നും നാവിക പഠന പുസ്തകങ്ങളിൽ ജീവിക്കുന്നു.[2]

ജീവിത രേഖ[തിരുത്തുക]

കുട്ട്യാലി മരയ്ക്കാരുടെ ജീവ രേഖ അത്ര കണ്ട് വ്യക്തമല്ല. വെട്ടത്ത് നാട്ടിൽ (താനൂർ) കപ്പലുകളും, ഓടങ്ങളും സ്വന്തമായി ഉണ്ടായിരുന്ന വലിയ ധനാഢ്യനായിരുന്നു കുട്ട്യാലി മരയ്ക്കാർ എന്നും കോഴിക്കോട് രാജ്യത്തിനെതിരെ പറങ്കി ആക്രമണം ശക്തമായപ്പോൾ ഖാദിരിയ്യ ആത്മീയ നായകനായിരുന്ന മഖ്ദൂം ഒന്നാമൻറെ നിർദ്ദേശമനുസരിച്ചു അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാവുകയും പിന്നീട് കോഴിക്കോട് നാവിക സേനയായ മരയ്ക്കാർ സൈന്യത്തിൽ പങ്കാളിയാവുകയുമായിരുന്നു എന്നാണ് പ്രബലമായ നിരീക്ഷണം. [3] കൊച്ചിയിൽ നിന്നും പൊന്നാനിയിലേക്ക് ചേക്കേറിയ മരയ്ക്കാർ പോരാളികളുടെ കൂട്ടത്തിലായിരുന്നു കുട്ട്യാലി മറയ്ക്കാറിൻറെ സ്ഥാനമെന്ന് കരുതുന്നവരുമുണ്ട്. [4] ഇതേ പ്രകാരം മരയ്ക്കാർ സേനയിലെ പ്രമുഖനായതിനാൽ കുഞ്ഞാലി പട്ടം ഇദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്ന് നിരൂപണം നടത്തിയ ചരിത്രകാരന്മാരും കുറവല്ല.[5]

പോരാട്ടങ്ങൾ[തിരുത്തുക]

കൊച്ചി രാജ്യത്തിലെ പറങ്കി ആസ്ഥാനങ്ങളെ ആക്രമിച്ച പൊന്നാനി യോദ്ധാക്കളുടെ കൂടെയായിരുന്നു പറങ്കികൾക്കെതിരായ കുട്ട്യാലി മരയ്ക്കാരുടെ അരങ്ങേറ്റം. പിന്നീട് മമ്മാലി മരയ്ക്കാറിന്റെ കൂടെ പറങ്കികൾക്കെതിരെ യുദ്ധം നയിച്ചു. 1507 ഇൽ കുഞ്ഞാലി ഒന്നാമൻ അധികാരമേറ്റതോടെ കപ്പൽ പട തലവനായി കുട്ട്യാലി മരയ്ക്കാർ നിയുക്തനായി.[6] കോഴിക്കോടിൻറെ താനൂർ നാവിക കേന്ദ്ര സൈന്യാധിപനായി ചുമതലയേറ്റെടുത്ത കുട്ട്യാലി മരയ്ക്കാർ പോർച്ചുഗീസുകാർക്കെതിരായി നിരവധി പോരാട്ടങ്ങൾ നയിച്ചു.

കടൽ പോരാട്ടത്തിൽ വൈദഗ്ത്യം തെളിയിച്ച യോദ്ധാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉന്നത പരിശീലനം നൽകി മികവാർന്ന ഗറില്ലാ കൂട്ടം രൂപീകരിച്ചതാണ് ലോക നാവിക ചരിത്രത്തിൽ കുട്ട്യാലി വാഴ്ത്തപ്പെടുവാൻ കാരണമായി തീർന്നത്. ഇവരെ മുപ്പത് മുതൽ നാൽപതു പേരടങ്ങുന്ന വിവിധ സംഘങ്ങളാക്കി തിരിച്ച കുട്ട്യാലി ഓരോ സംഘങ്ങൾക്കും പ്രത്യേകം തയ്യാർ ചെയ്ത ഓടങ്ങൾ നൽകി. ഇരുനൂറോളം ചെറു നൗകകൾ ചേർന്ന ഈ സൈനിക വിഭാഗത്തെ പോർ പറവകൾ എന്ന് വിശേപ്പിക്കുകയും കുട്ട്യാലിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇവരെ സജ്ജമാക്കുകയുമുണ്ടായി.

വെടിക്കോപ്പുകളും പീരങ്കികളുമേന്തി വരുന്ന ഭീമാകാരമായ പോർച്ചുഗീസ് കപ്പലുകളുടെ കണ്ണ് വെട്ടിച്ചു കടലിൽ പതിയിരിക്കുകയും കപ്പലുകൾ അടുത്തെത്തുമ്പോൾ പെട്ടെന്ന് വളഞ്ഞു മിന്നലാക്രമണം നടത്തി പരമാവധി നാശമുണ്ടാക്കി ആഴം കുറഞ്ഞ ഭാഗങ്ങളിലേക്ക് പിൻവലിക്കുകയും ചെയ്യുക എന്നതായിരുന്നു പറവകളുടെ സൈനിക തന്ത്രം. [7] അറബി കടലിൽ താണ്ഡവമാടിക്കൊണ്ടിരുന്ന പറങ്കി കപ്പലുകളെ പയ്യോളിക്കടുത്ത വെള്ളിയാങ്കല്ലിൽ വെച്ച് കുട്ട്യാലിയുടെ ഗറില്ലാ സംഘം ആക്രമിച്ചു. അത്യുഗ്രയുദ്ധത്തിൽ മുഴുവൻ പറങ്കി സൈനികരെയും മരയ്ക്കാർ സൈന്യം കൂട്ടക്കശാപ്പ് നടത്തി. ബലി കല്ല് എന്നായിരുന്നു ഈ കല്ലിനെ പിന്നീട് പോർച്ചുഗീസ് സൈനികർ വിശേഷിപ്പിച്ചിരുന്നത്. [8] കുട്ട്യാലിയുടെ അക്രമണങ്ങൾ നിമിത്തം സ്വസ്ഥമായുള്ള കടൽ സഞ്ചാരം പറങ്കി കപ്പലുകൾക്ക് അപ്രാപ്യമായി വലിയ സൈനിക ശേഷിയടങ്ങിയ അകമ്പടി കപ്പലുകൾ സാധാ സമയവും ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കേണ്ട അവസ്ഥ സംജാതമാക്കുകയും ഇത് സൈനിക ചെലവ് വർധിപ്പിക്കുകയും വരുമാനത്തിന് ശോഷണമുണ്ടാക്കുകയും ചെയ്തു. [9] കടൽ പോർച്ചുഗീസുകാർക്ക് വരദാനമായി നൽകപ്പെട്ടതാണെന്നും അതിനാൽ കടലിലൂടെയുള്ള സഞ്ചാരങ്ങൾക്ക് പറങ്കികൾക്ക് നികുതി നൽകി പാസ് (കർത്താസ്) വാങ്ങണമെന്നുമുള്ള അലിഖിത വ്യവസ്ഥ പറങ്കികൾ നടപ്പാക്കിയിരുന്നു. [10]കർത്താസ് ഇല്ലാത്ത കപ്പലുകൾ കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുക പറങ്കികളുടെ വിനോദമായിരുന്നു. പണം നൽകി പാസ് വാങ്ങി യാത്ര നടത്തുന്ന കപ്പലുകളിലും വിലപിടിപ്പുള്ള ചരക്കുകൾ ഉണ്ടെങ്കിൽ പാസ് വ്യാജമാണെന്ന് പറഞ്ഞു കപ്പലുകൾ പിടിച്ചെടുക്കുന്ന കൊള്ള രീതിയും പറങ്കികൾ നടപ്പാക്കിയിരുന്നു. കുഞ്ഞാലി ഒന്നാമൻറെ കാലത്ത് തന്നെ പറങ്കികളുടെ ഈ അപ്രമാദിത്വത്തെ കോഴിക്കോട് സേന വെല്ലു വിളിച്ചിരുന്നു. അറബി കടലിലും ഇന്ത്യൻ മഹാസാമുദദ്രത്തിലും ബംഗാൾ കടലിലും എന്തിനേറെ ചെങ്കടലിൽ പോയി പോലും മരയ്ക്കാർ സേന പറങ്കികളെ വെല്ലു വിളിച്ചു ചരക്ക് നീക്കം നടത്തി. പലപ്പോഴും വലിയ യുദ്ധങ്ങളിൽ അത്തരം നീക്കങ്ങൾ കലാശിച്ചു. 1523 ഇൽ കുരുമുളക് കയറ്റിയ കോഴിക്കോടിന്റെ എട്ട് കപ്പലുകൾ വിജയകരമായി ചെങ്കടലിലൂടെ യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്തിച്ചു. കുട്ട്യാലിയുടെയും സഹോദരൻ ചെറിയ കുട്ട്യാലിയുടെയും നേതൃത്വത്തിൽ 40 ഓടങ്ങളിലായി മരയ്ക്കാർ സൈന്യം കപ്പലുകൾക്ക് സൈനിക അകമ്പടി സേവിച്ചിരുന്നു. കുട്ട്യാലിയുടെയും സംഘത്തിൻറെയും വരവറിഞ്ഞ പറങ്കി സൈനിക കപ്പലുകൾ ഏറ്റു മുട്ടലിനൊരുങ്ങാതെ വഴിമാറുകയാണുണ്ടായത്.[11] കുട്ട്യാലിയുടെ പോരാട്ടവീര്യത്തെ പോർച്ചുഗീസുകാർ മുഖവിലക്കെടുത്തിരുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

സാമൂതിരിയുടെ ദൂരദൃഷ്ടി ഒട്ടൊന്ന് മങ്ങിയ വേളയിൽ പോലും ദുര മൂത്ത ആ വഞ്ചകപ്പടയെ മലയാള മണ്ണിൽ നിന്നും അകറ്റി മാതൃഭൂമിയുടെ മാനം കാത്തത് അദ്ദേഹത്തിൻറെ സാമന്തരായ മലബാറിലെ മാപ്പിളമാരത്രെ. കോളനി വാഴ്ചക്കെതിരായ സമരത്തിൻറെ ഒരുജ്ജ്വലാധ്യായം അവർ കേരള ചരിത്രത്തിൽ എഴുതിചേർത്തു . അല്ലെങ്കിൽ ഇന്നത്തെ ഗോവ കോഴിക്കോടാകുമായിരുന്നു. പരശുരാമക്ഷേത്രമാകെ വോസ്കോഡിഗാമ സംസ്ഥാനമാകുമായിരുന്നു. ഒരുപക്ഷെ ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോർച്ചുഗീസ് ഇന്ത്യയും.”

ഡോ. എം. ജി.എസ്. നാരായണൻ [12]

തങ്ങളുടെ പാസ്സ് വാങ്ങാതെ ആരും കടൽ ചരക്ക് നീക്കം നടക്കരുത് എന്ന ധിക്കാരം പ്രകടിപ്പിച്ചു വല്യേട്ടൻ കളിച്ച അന്നത്തെ ലോക കടൽ ശക്തിയായിരുന്ന പോർച്ചുഗീസുകാർക്ക് അവരുടെ കപ്പലുകൾ മരയ്ക്കാർ സൈന്യത്തിന്റെ കണ്ണ് വെട്ടിപ്പിച്ചു യാത്ര ചെയ്യിപ്പിക്കേണ്ട ഗതികേട് വന്നെത്തി.1524 ഇൽ ലോപ് വാസ്ഡോ സാംപിയോയെ കണ്ണൂരിൽ വെച്ച് കുട്ട്യാലിയുടെ സൈന്യം ആക്രമിച്ചു തുരത്തി. പറങ്കികളുടെ അപ്രമാണിത്വത്തെ അടിച്ചൊതുക്കിയ കുഞ്ഞാലി ഒന്നാമന്റെയും കുട്ട്യാലിയുടെയും മുന്നിൽ പരാജയം സമ്മതിക്കാൻ പോർച്ചുഗീസുകാർ ഒരുക്കമായിരുന്നില്ല. ഏത് വിധേനയും കടലിലുള്ള തങ്ങളുടെ മേധാവിത്യം നിലനിർത്തണമെന്ന് അവർ തീരുമാനിച്ചു. [13] കുട്ട്യാലിയെ നേരിട്ട് ഒതുക്കാൻ വേണ്ടി വാസ്കോഡി ഗാമ തന്നെ നേരിട്ട് കളത്തിലിറങ്ങി നിരവധി സൈനിക നീക്കങ്ങൾ കുട്ട്യാലിയുടെ ഗറില്ലാ സംഘത്തെ ലാക്കാക്കി മാത്രം നടന്നു. ഒന്നും വിജയിച്ചില്ല. പറങ്കികൾ പരാജയത്തിൻറെ രുചി അറിഞ്ഞു കൊണ്ടേയിരുന്നു. അവസാനം സൈനിക തന്ത്രജ്ഞൻ അഡ്മിറൽ മാർട്ടിൻ ഡിസൂസയുടെ നേതൃത്ത്വത്തിലെത്തിയ പോർച്ചുഗീസ് കപ്പൽ പട വ്യൂഹം കുട്ട്യാലിയുടെ ആക്രമണങ്ങൾ തടയുന്നതിൽ തൽകാലം വിജയം നേടി. കുട്ട്യാലിയുടെ പറവ ഗറില്ലകളെ പന്തലായനി തുറമുഖത്ത് നിന്നും കണ്ണൂർ തീരത്തേക്ക് പിൻവലിപ്പിക്കാനും കൊച്ചിയിൽ നിന്നുള്ള ചരക്ക് നീക്കം സുഗമമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനും അവർക്കായി.

പറങ്കികളോട് മൃദു സമീപനം പുലർത്തിയിരുന്ന സാമൂതിരി നാട് നീങ്ങുകയും പുതിയ രാജ്യാധികാരി ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ പോർച്ചുഗീസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. കല്ലായി കോട്ട സാമൂതിരി പിടിച്ചെടുത്തു. ഇതിനു പ്രതികാരമെന്നോണം ഗവർണ്ണർ ഹെൻറിക്യൂസ് ഡെ മെനേസിസ് 26.2.1525 ന് കോഴിക്കോടിൻറെ രണ്ടാം തലസ്ഥാനവും രണ്ടാം നാവിക കേന്ദ്രവുമായ പൊന്നാനി ആക്രമിച്ചു കപ്പലുകൾ നശിപ്പിക്കുകയും കൊലയും കൊള്ളി വെപ്പും ബലാത്സംഗവുമടക്കമുള്ള ക്രൂരതകൾ കെട്ടഴിച്ചു വിടുകയും കേരവൃക്ഷങ്ങളാകെ വെട്ടി നിരത്തുകയുമുണ്ടായി. [14] പൊന്നാനിയിലെ അക്രമ വാർത്തയറിഞ്ഞ കുട്ടി അലി മരയ്ക്കാർ കൊച്ചി രാജ്യം ആക്രമിച്ചു തിരിച്ചടിച്ചു. പറങ്കി കപ്പലുകൾ മുഴുവനായും അഗ്നിക്കിരയാക്കി നശിപ്പിച്ച യുദ്ധത്തിൽ പറങ്കി സൈനികരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു.

1525 ജൂണിൽ ഡെ മെനേസിസ് പന്തലായനി ആക്രമിച്ചു 40 കപ്പലുകൾ പിടിച്ചെടുത്തു. [15].സാമൂതിരിയുടെ ഉത്തരവ് പ്രകാരം കല്ലായി കോട്ട തകർക്കാനും പറങ്കികളുടെ ഗോവ കൊച്ചി ചരക്ക് നീക്കം തടസ്സപ്പെടുത്താനുമുള്ള നീക്കങ്ങൾ കുഞ്ഞാലി ഒന്നാമനും നടത്തി. കുട്ട്യാലിയുടെ പറവ ഗറില്ലകൾ കടലിലൂടെ കല്ലായി കോട്ട ആക്രമിച്ചു വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. പോർച്ചുഗീസ് ഗോവ -കൊച്ചി കടൽ ഗതാഗതവും കുട്ട്യാലിയുടെ സംഘം ഉപരോധിച്ചു. ഉപരോധം ലംഘിക്കാൻ വെടിമരുന്നുൾപ്പടെയുള്ള വൻ ആയുധ സന്നാഹവുമായി ഡെ മെനേസിസ് നയിച്ച പോർച്ചുഗീസ് നാവികപട കോഴിക്കോട് എത്തിയെങ്കിലും കുട്ടി അലിയുടെ കീഴിൽ മരയ്ക്കാർ കടൽ ഗറില്ലകൾ അവരെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ ഗവർണ്ണർ മെനേസിസ് മരണപ്പെട്ടു. കടലിലെ അപ്രമാണിത്യ്രത്തിനു ഒരിക്കൽ കൂടി വിലങ്ങു വീണതോടെ ഒത്തു തീർപ്പിനു വഴങ്ങാതെ മറ്റൊരു മാർഗ്ഗവും പോർച്ചുഗീസുകാരുടെ മുന്നിലുണ്ടായിരുന്നില്ല.1526 ഒക്ടോബർ പതിനഞ്ചിനു നൽകി പോർച്ചുഗീസ് ഗവർണ്ണർ ഉടമ്പടി ചെയ്തു. സാമൂതിരിയുടെ കൽപ്പനയെ തുടർന്ന് ഉപരോധം അവസാനിപ്പിച്ച കുട്ട്യാലി കപ്പൽ പാത തുറന്നു നൽകി . ഉടമ്പടി അനുസരിച്ചു കോട്ട ഒഴിഞ്ഞു നൽകിയെങ്കിലും അവ പൂർണ്ണമായും പറങ്കികൾ തന്നെ നശിപ്പിച്ചു കളഞ്ഞിരുന്നു.

തങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കുന്ന കുട്ട്യാലിയെ അവസാനിപ്പിക്കേണ്ടത്അവർ പ്രഥമ പരിഗണനയിൽ തന്നെ വെച്ചു. 1528 മാർച്ചിൽ പുതിയ ഗവർണ്ണർ ലോപോ വാസ് സംപായോയും ക്യാപ്റ്റൻ അർമദയും നയിച്ച കപ്പൽ പട കുട്ട്യാലിയുടെ കീഴിലുള്ള നാവിക പടയെ ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പട നൗകകൾ പൂർണ്ണമായും തകർന്നു. കുട്ടി അലി രക്ഷപ്പെട്ടെങ്കിലും സഹോദരൻ ചിന്നകുട്ടി അലിയും സംഘവും പിടിയിലായി. [16] എന്നാൽ ചില ചരിത്രകാരന്മാർ കുട്ടി അലിയും പോർച്ചുഗീസ് ബാർകൂറിൽ തടവറയിൽ ആയിരുന്നുവെന്നു നിരൂപിക്കുന്നു [17]

1528 സെംപ്റ്റംബറിൽ പോർച്ചുഗീസ് സൈന്യം കോഴിക്കോടിനെ ആക്രമിച്ചു കപ്പലുകൾ ആക്രമിച്ചു കടലിലാഴ്ത്തി. മരയ്ക്കാർ സൈന്യം പറങ്കി പടയെ നേരിടാനെത്തി. മഹായുദ്ധം അരങ്ങേറി. പ്രത്യാക്രമണത്തിൽ നിരവധി പോർച്ചുഗീസ് കപ്പലുകൾ തകർന്നടിഞ്ഞു. എണ്ണിയാലൊടുങ്ങാത്ത പറങ്കികളുടെ കബന്ധങ്ങൾ കടലിലാഴ്ന്നു. ബാക്കിയായവർ ജീവനും കൊണ്ട് പിൻവാങ്ങി. കുഞ്ഞാലി ഒന്നാമൻ നേതൃത്വം നൽകിയ ആ കടൽ യുദ്ധത്തിലും 1529 ഇൽ സിലോൺ തീരങ്ങളിൽ അരങ്ങേറിയ പറങ്കി നിഗ്രഹങ്ങളിലും കുഞ്ഞാലി ഒന്നാമൻറെ വലം കൈയായി പിതാവിന് പകരം കുട്ട്യാലി മരയ്ക്കാറിൻറെ . മകൻ കുട്ടി പോക്കർ അലി കടന്നു വന്നു.

അലി ഇബ്രാഹിം മരയ്ക്കാർ, കുട്ടി ഇബ്രാഹിം ചിന്നകുട്ടി അലി എന്നീ പടനായകരുൾപ്പെട്ട സംഘത്തെ വിട്ടയക്കണമെങ്കിൽ വീണ്ടും സന്ധിക്ക് തയ്യാറാവണമെന്ന് അവർ സാമൂതിരിയുമായി വിലപേശി. തങ്ങൾക്ക് നീണ്ട കാലം തലവേദന സൃഷ്ടിച്ച പടനായകരെ കൊല്ലുന്നതിനു പകരം സുവർണ്ണാവസരം പ്രയോജനപ്പെടുത്താനാണ് പറങ്കികൾ തുനിഞ്ഞത്. പരസ്പരം അക്രമിക്കില്ലെന്ന സന്ധി സാമൂതിരിക്കും സ്വീകാര്യമായിരുന്നു. വലിയ തോതിൽ തലവരി പണം വാങ്ങി കരാർ പ്രകാരം ഗറില്ലാ സംഘത്തെ പറങ്കികൾ മോചിപ്പിച്ചു. വിടുതലിനു മുൻപ് ഇനി ഒരിക്കലും പോർച്ചുഗീസിനെതിരെ ആയുധമേന്തില്ലെന്നു ഖുർആൻ തൊട്ട് സത്യം ചെയ്യിപ്പിച്ച ശേഷമായിരുന്നു വിട്ടയക്കൽ. [18] കുഞ്ഞാലി ഒന്നാമൻറെ രക്ത സാക്ഷിത്വത്തെ തുടർന്ന് കുഞ്ഞാലി രണ്ടാമൻ ചുമതല ഏറ്റെടുത്തു. സിലോൺ, കായൽ പട്ടണം എന്നീ രാജ്യ കടൽ തീരങ്ങളിൽ പറങ്കി പടയുമായി കുഞ്ഞാലി രണ്ടാമൻ നീണ്ട യുദ്ധത്തിലേർപ്പെട്ട സമയം കോഴിക്കോട് സേനാ നീക്കങ്ങൾക്ക് കുട്ടി അലി ചുക്കാൻ പിടിച്ചു. ഉടമ്പടി കാറ്റിൽ പറത്തിയ പറങ്കികളുമായി ചാലിയം കോട്ടക്കരികിൽ വെച്ച് കുട്ടി അലി നീണ്ട യുദ്ധം നയിച്ചു. പറങ്കി കപ്പൽ പിടിച്ചെടുത്തു. യുദ്ധം പാരമ്യതയിൽ എത്തും മുൻപ് ക്യാപ്റ്റൻ മാർട്ടിൻ അഫോൻസോയും സൈനികരും രാത്രിക്ക് രാത്രി കൊച്ചിയിലേക്ക് പാലായനം ചെയ്തു. ഈ സമയം കുഞ്ഞാലി രണ്ടാമൻ കൊച്ചിയിലെ പറങ്കി താവളങ്ങൾ ആക്രമിച്ചു. [19]വിജയം തുടർന്ന് കൊണ്ട് പോകാൻ കോഴിക്കോട് സേനക്കായില്ല. കൊച്ചി രാജ്യവുമായി ചേർന്ന് കരയിലും കടലിലും പറങ്കികൾ പ്രതിരോധ വലയം തീർത്തതോടെ പോർച്ചുഗീസ് -കോഴിക്കോട് സന്ധിക്ക് തിരി തെളിഞ്ഞു.[20]

പിതാവിൻറെ പാത പിന്തുടർന്ന് പറങ്കി സൈന്യാധിപന്മാരുടെ അടിവയർ വിറപ്പിച്ച ധീരശൂര പരാക്രമി കുട്ടി പോക്കർ അലി മരയ്ക്കാർ ആണ് പ്രസിദ്ധനായ കോഴിക്കോട് സമുദ്രാധിപതി കുഞ്ഞാലി രണ്ടാമൻ

ഇവ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sreedhara Menon Kerala History and its Makers. dc books കോട്ടയം 1987 p 103
  2. THE INDIAN NAVY 1951 – 65Rear Admiral Satyindra Singh AVSM, (Retd.)
  3. R.S. Whiteway, The Rise of Portuguese Power in India, London, 1899, p.196.
  4. Ibrahim Kunju Kerala Muslim History Sandhya publication Calicut 1989, P33
  5. Menon. A. Sreedhara. Kerala History and its Makers. D. C. Books (Kerala). pp. 101–107.
  6. S.V.Muhammed, vadakara charithra marakkar sannidhyam vajanam books Kozhikode. 2014. P 148
  7. Dr.K.K N Kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchali marakkars, Calicut university central co – operative stores Ltd . No:4347 Calicut university2000.P. 61
  8. Philip Mac Dougall, Naval Resistance to Britain’s Growing Power in India, 1660-1800, p.16
  9. ti a survey of the rise of the dutch power in malabar p 137
  10. K.M. Panikkar,India Through the Ages,Delhi, 1985, p.22
  11. fosters english factories page 199 noted in ezhimala the adobe of the naval academy p 39
  12. പറങ്കികളുടെ ഇന്ത്യ
  13. Panikker. K,M. Asia and Western Dominance, London, (1 974),P.21
  14. Ibrahim Kunju. A.P. Mappila Muslims of Kerala Triwandmrn(l 989) P.36.
  15. Halil Inalcik, An Economic and Social History of the Ottoman Empire, Vol.I,p.323
  16. Menon. A. Sreedhara. Kerala History and its Makers. D. C. Books (Kerala). pp. 101–107
  17. A Maritime History of India REAR ADMIRAL K. SRIDHARAN contents 16.
  18. Menon. A. Sreedhara. Kerala History and its Makers. D. C. Books (Kerala). pp. 101–107
  19. F'ariyca Y, SOUZQ, PoPtuquese Asia, Vol. 1, London. (K 9&5), P.401
  20. Dr km priyadarshanalal ,Kerala samskaram adhinivesha-aadhunika keralam ba malayalam 3rd sem 2011 calicutuniversity page 5
"https://ml.wikipedia.org/w/index.php?title=കുട്ട്യാലി_മരയ്ക്കാർ&oldid=3700843" എന്ന താളിൽനിന്ന് ശേഖരിച്ചത്