കവളപ്പാറ കൊമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ തെക്കേ മലബാറിലെ വെങ്കിടങ്ങ് ശങ്കരനാരായണ എലിമെന്ററിസ്കൂളിൽ പഠിപ്പിച്ചിരുന്ന സി.സി. വർഗ്ഗീസ് എന്ന അദ്ധ്യാപകൻ എഴുതിയ ജനകീയകൃതിയാണ് കവളപ്പാറ കൊമ്പൻ. കവളപ്പാറ എന്ന വീട്ടിൽ വളർന്ന ഒരാനയെ പിന്നീട് കൂടൽ മാണിക്യം ദേവസ്വത്തിന് കൈമാറി. നിരവധി പേരെ വകവരുത്തിയ ഈ ആന തിരുവഞ്ചിക്കുളത്ത് എഴുന്നള്ളിയപ്പോൾ ഈശ്വരഭക്തനായിരുന്ന പാപ്പാൻ കുഞ്ഞനെ കുത്തിമലർത്തി. ഉത്സവം കലങ്ങുകയും ആനയെ വെടിവച്ചുകൊല്ലുകയും ചെയ്തു. പാവറട്ടിയിൽ പറമ്പന്തളി ക്ഷേത്രനടയ്ക്കെതിരെ റോഡരികിലെ കെട്ടിടം സി.സി.വർഗ്ഗീസ് മെമ്മോറിയൽ എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹം ആലുങ്ങലെ മാഷായി കുട്ടികൾക്കിടയിൽ അറിയപ്പെട്ടിരുന്നു. ഇദ്ദേഹം എഴുതിയ കൊമ്പനാനയുടടേയും കുഞ്ഞൻപാപ്പാന്റേയും കഥയാണ് കവളപ്പാറ കൊമ്പൻ. ചരിത്രം ഒരു തലമുറയെ മുഴുവൻ പുളകം കൊള്ളിച്ച ആരാധ്യ കഥാപാത്രമായിരുന്നു കവളപ്പാറ കൊമ്പൻ. അന്നത്തെ നാട്ടിലെ ഏറ്റവും അഴകുള്ള ഉയരം കൂടിയ ആനയായിരുന്നു ചക്രവർത്തി എന്ന കവളപ്പാറ കൊമ്പൻ. കവളപ്പാറ കൊമ്പനെ ക്കുറിച്ച് അറിയുന്നവരോട് ചോദിച്ചാൽ 'കുറുമ്പൻ' എന്നാണ് ആദ്യം മറുപടി പറയുകയെങ്കിലും അവന്റെ യജമാന സ്നേഹവും രാജഭക്തിയും അവർക്ക് പറയാതിരിക്കാനാവില്ല. 19-ആം നൂറ്റാണ്ടിൽ തിരുവിതാകൂർ, തിരു-കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിലെ പതിനായിരക്കണക്കിനു ആനക്കമ്പക്കാരുടെ പ്രിയങ്കരനായ ഗജവീരനായിരുന്നുവത്രേ കവളപ്പാറ കൊമ്പൻ. ഗുരുവായൂർ കേശവനേക്കാളും ഒരടിയോളം പൊക്കകൂടുതൽ ഈ കൊമ്പനുണ്ടായിരുന്നു. വിരിഞ്ഞ മസ്തകവും തലയെടുപ്പും നിലത്ത് ചുരുണ്ട് കിടക്കുന്ന തുമ്പിക്കൈയും നല്ല കനമുള്ള കൊമ്പുകളും വിശാലമായ ചെവികളും അത്രതന്നെ കുസൃതിയുമുള്ള വമ്പനായിരുന്നു അവൻ. വാശിയുടെ കാര്യത്തിൽ മുമ്പനായ ഇവനു ഏത് പൂരത്തിനും ഉത്സവത്തിനും കോലം തന്റെ തലയിൽ തന്നെയായിരിക്കണമെന്ന് നിർബന്ധമാണ്.ആവന്റെ കുറുമ്പ് കാരണം, വെറും കുറുമ്പല്ല രണ്ട് പാപ്പാന്മാരെ കൊന്ന് പുലക്കുളി നടത്തിയ അവനെ മണ്ണാർക്കാട് രാജാവ് കൂടൽമാണ്യക്കം ക്ഷേത്രത്തിൽ നടയിരുത്തുകയായിരുന്നു. പിന്നീട് ഇവന്റെ സൗന്ദര്യത്തിൽ മയങ്ങിയ കവളപ്പാറ മൂപ്പിൽ നായർ അവനെ വാങുകയായിരുന്നു. മൂപ്പിൽ നായരെന്നാൽ കൊമ്പനു ജീവനാണ്.മൂപ്പിൽ നായർ പറഞ്ഞാൽ ഒരടിപോലും മുന്നോട്ട് വയ്ക്കില്ല. നാട്ടുരാജ്യങ്ങൽ തമ്മിലുള്ള അഭിമാന പോരാണ് അവന്റെ ദാരുണമായ അന്ത്യത്തുനു വഴിതെളിച്ചത്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിനു പ്രധാനിയായിരുന്നു കവളപ്പാറ കൊമ്പൻ. ഇവന്റെ വാശി പരീക്ഷിക്കുവാൻ കൊച്ചി രാജാവ് തീരുമാനിച്ചു. കൂടാതെ കവളപ്പാറ നായരോടുള്ള പകയും. കൊച്ചിരാജാവിന്റെ ആഞ്ജപ്രകാരം തേവരുടെ കോലം അദ്ദേഹത്തിന്റെ ആനയുടെ തലയിൽ കയറ്റി. ഇതിൽ പ്രതിഷേധിച്ച് കൊമ്പൻ പ്രകോപിതരായി. കോലം വച്ച ആനയെ കുത്തിമറിച്ചിട്ടു. ഇതു കണ്ട് ഭയന്നോടിയ പലരും വീണ് പരിക്കേറ്റെങ്കിലും ഇവരെയൊന്നും ഉപദ്രവിക്കാതെ കൊമ്പൻ ഗോപുരവാതിലിലൂടെ പുറത്തുകടന്നു. ഇതിനിടയിൽ ആനപ്പുറത്തുണ്ടായവരെ അവൻ ഇറക്കാൻ അനുവദിച്ചത്രേ!!! കൊമ്പനെ നിയന്ത്രിക്കാൻ പാപ്പാന്മാർ പഠിച്ച പണി പതിനെട്ടും നോക്കി.ഇതിനിടയിൽ ഒന്നാം പാപ്പാനായ കുഞ്ഞൻ നായർ അവനെ ഒരു അത്താണിയിൽ ബന്ധിച്ചു. പക്ഷെ അവനോ അതും നിസ്സാരമായി പറിച്ചു കൊണ്ട് കവളപ്പാറ ലക്ഷ്യമിട്ട് നടന്നു. ഇതു കണ്ട് പ്രകോപിതനായ കുഞ്ഞൻ നായർ അവന്റെ തുമ്പിയിൽ വടിക്കൊണ്ടടിച്ചതിനെ തുടർന്നു കുഞ്ഞന്നായരെ അവൻ തുമ്പിക്കൊണ്ടടിച്ച് വീഴ്ത്തി കൊമ്പിൽ കോർത്തു. തിരുവഞ്ചിക്കുളത്ത് തിരിച്ച് ചെന്ന കൊമ്പൻ കുഞ്ഞൻ നായരുടെ ജഡം തുമ്പിയോട് ചേർത്ത് ശാന്തനായി നിന്നു.പാപ്പാനെ കൊന്നതിൽ ദുഖിതനായ കൊമ്പൻ കല്ലെറിയുന്ന നാട്ടുകാരെ പ്രതിഷേധിക്കാതെ കണ്ണീരൊഴുക്കി നിന്നു. തന്റെ ആനയെ കുത്തിയതിനുള്ള അപമാനത്തിനു പകരമായി കൊച്ചിരാജാവ് ബ്രിട്ടീഷ് പോലീസിനെ കൊണ്ട് കവളപ്പാറ കൊമ്പനു നേരെ നിറയൊഴുപ്പിച്ചു. ചെരിഞ്ഞു വീണപ്പോഴും കുഞ്ഞൻ നായരെ തുമ്പിക്കൈയ്യ്ക്കൊണ്ട് കെട്ടിപ്പിടിച്ചിരുന്നുവെന്നും പറയുന്നു. എന്തായാലും കൊച്ചീരാജാവിന്റെ സ്വാർത്ഥയാണ് കവളപ്പാറ കൊമ്പന്റെ അന്ത്യത്തിനു വഴിവെച്ചതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഈ ദുരന്തം അറിഞ്ഞ മൂപ്പിൽ നായർ പൊട്ടിക്കരഞ്ഞുവത്രേ. കൂടൽമാണിക്യം ക്ഷേത്രത്തിൽ കവളപ്പാറ കൊമ്പനെ ചുറ്റിയ വലിയ ചങ്ങല നിത്യസ്മാരകമായി നിലക്കൊള്ളുന്നു. 21-ആം നൂറ്റാണ്ടിലേയ്ക്ക് കടന്നപ്പോഴും ഇത്രയും വലിയ ഒരു ചങ്ങല ഒരാനയ്ക്കും നിർമിച്ചിരുന്നതായി കേട്ടിട്ടില്ലെന്ന് ആന വിദഗ്ദ്ധർ പറയുന്നു. ഇത്ര അഴകും ഗാംഭീര്യവുമുള്ള കൊമ്പൻ മലയാളക്കരയിലുണ്ടായിട്ടില്ല എന്ന് ആനപ്രേമികളും പറയുന്നു. നാട്ടുരാജാക്കന്മാർ തമ്മില്ലുള്ള പെരുമയ്ക്കും പോരിനും ബലിയാടാവുന്നത് കവളപ്പാറ കൊമ്പനെപ്പോലെ രാജ്യസ്നേഹിയും അഭിമാനിയും ധീരനുമായുള്ള മിണ്ടാപ്രാണികളാണ്.

"https://ml.wikipedia.org/w/index.php?title=കവളപ്പാറ_കൊമ്പൻ&oldid=3256868" എന്ന താളിൽനിന്ന് ശേഖരിച്ചത്