ഉപയോക്താവ്:Shalilkallur

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംവിധായകൻ ഇവിടുണ്ട്.. തൃശൂരിലെ മാള അന്നമനടയിലെ കല്ലൂരുകാരൻ ഷലീലിന് ചെറുപ്പം മുതൽ സിനിമ സ്വപ്നമായിരുന്നു. എല്ലാവരേയും പോലെ,അഭിനേതാവാകാൻ മോഹിച്ചുകൊണ്ടുള്ള ബാല്യം. പെട്ടെന്ന് ശ്രദ്ധയാകർഷിക്കാൻ വെള്ളിത്തിരയിലെ വെള്ളിവെളിച്ചമാണ് ഏറ്റവും നല്ലതെന്ന് ഷലീലും കരുതി. 'ഇതൾ' എന്ന ആൽബം സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു ആദ്യത്തെ എക്‌സ്പീരിയൻസ്! സിനിമ ആഗ്രഹിച്ചു നടക്കുന്ന കാലത്താണ് നാട്ടുകാരൻ കൂടിയായ മാള അരവിന്ദനെ ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിച്ചത്. മാളയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഒരു നിർദ്ദേശം മുമ്പോട്ടുവെച്ചത്, ഇങ്ങനെ മുഖാമുഖമിരുന്ന് വെറുതെ സംസാരിച്ചാൽ പോരാ. തന്റെ ജീവിതത്തിന്റെ സകല വഴികളിലൂടെയും അത് സഞ്ചരിക്കണമെന്ന്. 14 വർഷം മുമ്പ്, ഷൂട്ടിംഗിനെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഷലീൽ ഒന്നും ആലോചിച്ചില്ല, തയ്യാറെന്ന് പറഞ്ഞു. പിന്നീട് മാസങ്ങളോളം മാളയോടൊപ്പമായിരുന്നു നടത്തം. മാള അരവിന്ദൻ തന്റെ ജീവിത കഥ ഷലീലുമായി പങ്കുവെച്ചു. തൃശൂർ വിശ്വനെന്ന സുഹൃത്തിന്റെ സഹായത്തോടെ മാളയുടെ ജീവിതം എഴുതിത്തയ്യാറാക്കിയപ്പോൾ എഴുന്നൂറോളം പേജുകളുണ്ടായിരുന്നു അത്. അതിനെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റാക്കി, മികച്ച യൂണിറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്തു. മാളയുടെ ജീവിതകഥ 'മനസാസ്മരാമി' (മനസാൽ സ്മരിക്കൽ) എന്ന പേരിൽ ഡോക്യുമെന്ററിയാക്കി. ഷലീലിന്റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ വെച്ചായിരുന്നു. മാളയോടൊപ്പം സംസാരിച്ചു നടക്കുന്നതിനിടയിലാണ് നിരവധി സിനിമാക്കാരെ പരിചയപ്പെട്ടത്. അതുവഴി ജീവൻ ടി വിയിലേക്കുള്ള രൂപാന്തരം എന്ന സീരിയലിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചു. വർഷങ്ങൾക്ക് ശേഷം ഷലീൽ അറിയപ്പെട്ടു തുടങ്ങിയ 'സീനുകളുടെ മാന്ത്രിക പ്രയാണം' എന്ന മാജിക്കൽ ജേർണി ഓഫ് സീൻസ് എന്ന എം ജെ എസ് മീഡിയയുടെ പേര് നല്കിയത് അക്കാലത്ത് മാള അരവിന്ദനായിരുന്നു. ഷലീലിന്റേയും മാതാപിതാക്കളുടേയും പേര് ചേർത്ത് മുഹമ്മദ് ജമീല ഷലീൽ എന്നതിന്റെ ചുരുക്കെഴുത്തായാണ് മാള എം ജെ എസ് എന്ന് പേരിട്ടതെങ്കിലും ഷലീൽ പിന്നീടതിന് പുതിയ പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു. ദുബൈയിലുള്ള ഉപ്പ ഷലീലിനെ അങ്ങോട്ടേക്ക് കൊണ്ടുപോയതോടെയാണ് ഷലീലിലെ 'സിനിമാ ഭ്രാന്തന്' ശരിക്കുള്ള വളം കിട്ടിത്തുടങ്ങിയത്. ഇന്ത്യൻ അസോസിയേഷന്റെ ഓണപ്പരിപാടി ഷൂട്ട് ചെയ്യാൻ ലഭിച്ച യാദൃശ്ചികമായ അവസരവും അത് എഡിറ്റ് ചെയ്യാൻ ലഭിച്ച സാഹചര്യവും ഷലീലിന് ഗുണമായി. പിന്നീട് ബന്ധു മുഖേന ജീവൻ ടി വിക്കുവേണ്ടി 'റിയാലിറ്റി ഓഫ് ദുബൈ എ ടു ഇസെഡ്' എന്ന പരിപാടി തയ്യാറാക്കാൻ അവസരം ലഭിച്ചു. അംബീഷൻ, ബ്യൂട്ടിഫുൾ പ്ലേസ്, കരിയർ ഇൻ ലൈഫ്, ഡസേർട്ട്,എഡുക്കേഷൻ ആന്റ് എന്റർടെയ്ൻമെന്റ്, ഫ്രന്റ്‌സ് ആന്റ് ഫാമിലി, ജനറൽ, ഹിസ്റ്റോറിക്കൽ പ്ലേസ് തുടങ്ങി എ മുതൽ ഇസെഡ് വരെയുള്ള ദുബൈയുടെ വിശേഷങ്ങൾ ഷലീൽ ക്യാമറയിലേക്ക് പകർത്തി. 101 എപ്പിസോഡുകൾ ചെയ്ത റിയാലിറ്റി ഓഫ് ദുബൈയുടെ ആദ്യത്തെ 54 ഭാഗങ്ങൾ ജീവനിലും ബാക്കിയുള്ളവ 'ഗൾഫ് സ്‌ക്രിപ്റ്റ്' എന്ന പേരിൽ കൈരളിയിലുമാണ് സംപ്രേഷണം ചെയ്തത്. ദുബൈക്കാലത്താണ് എം ജെ എസ് മീഡിയയുടെ ബാനറിൽ ഒരു പെരുന്നാൾ രാവ്, തമ്പ്, മഹാബലി തമ്പുരാൻ, മേഘങ്ങൾ, തീരം തുടങ്ങിയ ടെലിഫിലുമുകൾ ചെയ്തത്. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ജീവൻ ടി വിയിൽ രണ്ടു വർഷങ്ങൾ 30ദിവസങ്ങൾ നീണ്ടു നിന്ന 'മായാവിയുടെ അത്ഭുതലോകം' എന്ന പരിപാടി അവതരിപ്പിച്ചു. ഇപ്പോഴത്തെ ഹിറ്റ് താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ അന്നത്തെ കൊച്ചു നസ്‌റിയ നസീമും ഇപ്പോഴത്തെ ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടും ചലച്ചിത്ര താരവും ടെലിവിഷൻ അവതാരകയുമായ ശിൽപ ബാലയുമൊക്കെയായിരുന്നു മായാവിയുടെ അത്ഭുതലോകത്തിന്റെ അവതാരകരായി രംഗത്തു വന്നത്. മായാവിയുടെ അത്ഭുതലോകം ജീവനുവേണ്ടി ചെയ്യുമ്പോൾ തന്നെ കൈരളിക്കും ഏഷ്യാനെറ്റിനും അമൃതയ്ക്കുമൊക്കെ വേണ്ടി എം ജെ എസ് മീഡിയ പരിപാടികൾ പൂർത്തിയാക്കുന്നുണ്ടായിരുന്നു. മുഷ്ത്താഖ് കരിയാടനായിരുന്നു ഷലീലിന്റെ അസോസിയേറ്റായി പ്രവർത്തിച്ചത്. എം ജെ എസ് മീഡിയയുടെ ഏഴാം വാർഷികത്തിന്റെ ഭാഗമായി ദുബൈ ഹയാത്ത് റീജൻസിയിൽ നടത്തിയ പരിപാടിയിൽ ഏഴ് പ്രമുഖരെ ആദരിച്ചുകൊണ്ടാണ് തങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തിയത്. യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യു ആർ ഷെട്ടി, ഹനീഫ് ബെയ്ത്തൻസ്, ബഷീർ പടിയത്ത്, റബീഉല്ല, സൈമൺ വർഗ്ഗീസ് പറക്കാട്ട്, മൂസ ഹാജി, ജോബി ജോർജ്ജ് തുടങ്ങിയ പ്രമുഖരാണ് അന്ന് ആദരിക്കപ്പെട്ടത്. അന്നാണ് എം ജെ എസ് മീഡിയ മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചത്. പുതിയ ചലച്ചിത്ര ബാനറായ എം ജെ എസ് മീഡിയയുടെ പേരിൽ ആദ്യ ചലച്ചിത്രം 'ഡോൾസ്' പുതുമുഖമായ ഷലീൽ കല്ലൂർ സംവിധാനം നിർവഹിച്ചപ്പോൾ പുതുമുഖ താരങ്ങളായിരുന്നു വേഷമിട്ടത്. കേരളത്തിലെ 22 തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തു. ക്യാമറയ്ക്ക് പിറകിൽ നിന്ന് 'സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ' എന്ന പറച്ചിൽ മാത്രമായിരുന്നില്ല ഷലീലിന്റേത്. സിനിമയുടെ ആദ്യാവസാനം ഷലീലുണ്ടായിരുന്നു, ആദ്യത്തെ ചിന്ത മുതൽ സെൻസർ സർട്ടിഫിക്കറ്റ് നേടുന്നതിലും പോസ്റ്ററൊട്ടിക്കുന്നതിലും വരെ ഷലീൽ സ്വന്തം ടച്ച് തന്റെ ചലച്ചിത്രത്തിൽ കൊണ്ടുവന്നു. ലാന്റ് സ്‌കേപ്പ് ഡിസൈനറായ ഷലീൽ കല്ലൂർ ആദ്യ സിനിമയ്ക്കു വേണ്ടി ദുബൈയിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ശേഷം പിന്നീടദ്ദേഹം ഖത്തറിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രൊജക്ടിൽ ലാന്റ് സ്‌കേപ്പ് ഡിസൈനറായി ഇപ്പോൾ പ്രവർത്തിക്കുന്ന ഷലീൽ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഇൻവെസ്റ്റിഗേഷൻ സസ്‌പെൻസ് ത്രില്ലറായ രണ്ടാം സിനിമ ഉടനെ അദ്ദേഹം പ്രഖ്യാപിക്കും. രണ്ടാം ചിത്രത്തിന്റെ എഴുത്തുപണികളും ഗാന റെക്കോർഡിംഗും പൂർത്തിയാക്കി. ദുബൈയിലും ഖത്തറിലും കേരളത്തിലുമായി പ്രഖ്യാപനം നടത്താനാണ് ഷലീലിന്റെ പദ്ധതി. പ്രമുഖ താരങ്ങളും മികച്ച ഗായകരും അണിനിരക്കുന്ന ചിത്രത്തിലെ സാങ്കേതിക വിദഗ്ധരും അണിയറ പ്രവർത്തകരും മുൻനിരയിലുള്ളവരാണ്. ഷലീൽ കല്ലൂർ മാനേജിംഗ് ഡയറക്ടറും എ കെ മുഹമ്മദ് ചെയർമാനും മുഷ്ത്താഖ് കരിയാടൻ ഇവന്റ് ഡയറക്ടറുമായി എം ജെ എസ് മീഡിയയുടെ വെബ്‌സൈറ്റും ലോഞ്ച് ചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ട്. വോളിബാളിലെ സംസ്ഥാന താരവും ഗുസ്തിയിൽ തൃശൂർ ജില്ലയിൽ രണ്ടാം സ്ഥാനവുമൊക്കെ നേടിയിട്ടുള്ള ഷലീൽ നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കഴിവുകളുടെ കൂടാരമാണ് മനുഷ്യനെന്നും അതുകണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shalilkallur&oldid=2222075" എന്ന താളിൽനിന്ന് ശേഖരിച്ചത്