ഉപയോക്താവ്:Muhammedmusthafamj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സലാഹുദ്ദീൻ അയ്യൂബി..... സലാഹുദ്ദീൻ അയ്യൂബിയുടെ ജീവിത മൂല്യങ്ങളും പെരുമാറ്റ രീതികളും അദ്ദേഹം വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. 1187 ൽ അദ്ദേഹം കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തി ജറൂസലം തിരിച്ചു പിടിച്ചു. മുസ് ലിംകളുമായുള്ള കുരിശു യുദ്ധക്കാരുടെ പോരാട്ടം, സംഘട്ടനത്തിന്റേതുമാത്രമല്ല, സാംസ്‌കാരിക ബന്ധത്തിന്റേതു കൂടിയായിരുന്നു. 1099 ലാണ് ജറൂസലം കുരിശു യുദ്ധക്കാർ കീഴടക്കിയത്. തദ്ദേശ വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് വാഗദാനം ചെയ്ത കുരിശു യുദ്ധക്കാർ മുസ് ലിംകളും ക്രിസ്ത്യാനികളും ജൂതരുമായ തദ്ദേശവാസികളെ നിഷ്ഠൂരമായി വധിച്ചു കളഞ്ഞു. പ്രായമായ സ്ത്രീകളെയും കുഞ്ഞുങ്ങളെ പോലും അവർ വെറുതെ വിട്ടില്ല. ജറൂസലം ഒരു ചോരപ്പുഴ ഒഴുക്കിയാണ് കുരിശുപട ജറൂസലം കീഴടക്കിയത്. തുടർന്ന് വന്ന വർഷത്തിൽ ലാറ്റിൻ രാജഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു. 1187 ൽ സലാഹുദ്ദീൻ അയ്യൂബി ജറൂസലം തിരിച്ചു പിടിക്കുന്നതുവരെയും അതു തുടർന്നു. കുരിശു യുദ്ധക്കാരുടെ നീണ്ട 88 വർഷത്തെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ, സലാഹുദ്ദീൻ അയ്യൂബി ജറൂസലേമിനെ കീഴടക്കിയ കുരിശു പോരാളികളുടെ പിൻതലമുറയെ, അവർ ചെയ്തതു പോലെ, കശാപ്പിനിരയാക്കുന്ന സമീപനം സ്വീകരിച്ചില്ല. ഇസ് ലാമിക മൂല്യങ്ങൾ തന്റെ ഭരണ പാടവത്തിലൂടെ പ്രതിഫലപ്പിക്കുകയായിരുന്നു അദ്ദേഹം. സലാഹുദ്ദീൻ അയ്യൂബിയുടെ ഈദൃശ പ്രവർത്തനങ്ങൾ എതിരാളികളെ പോലും അത്ഭുതപ്പെടുത്തുകയും അവരുടെ ആദരവ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. വിശുദ്ധ നഗരം ജറുസലം തിരിച്ചു പിടിക്കാനായി 1189 ൽ മൂന്നാം കുരിശു പടയുമായി വന്ന ഇംഗ്ലണ്ടിലെ രാജാവ് കിംഗ് റിച്ചാർഡ് സലാഹുദ്ദീനുമായി നേർക്കുനേരെ ഏറ്റുമുട്ടി (എക്കാലത്തെയും മഹത്തായ പോരാട്ടങ്ങളിൽ ഒന്നായി ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു പോരാട്ടമായി വിലയിരത്തപ്പെടുന്നു ഈ യുദ്ധം). കുരിശു പട പരാജയപ്പെട്ടുവെങ്കിലും, റിച്ചാർഡ് രാജാവിനെ തന്റെ ആദരണീയനായ ഒരു യുദ്ധ പ്രതിയോഗിയായി അദ്ദേഹം പരിഗണിച്ചു. തന്റെ ശത്രുക്കളോടു പോലും സലാഹുദ്ദീൻ കാണിച്ച ഔദാര്യവും അവരുമായി സമാധാന കരാറിലേർപ്പെടാൻ കാണിച്ച ഔചിത്യബോധവും ക്രിസ്ത്യൻ സമൂഹത്തിൽ പൊതുവായും, കുരിശു പോരാളികൾക്കിടയിൽ പ്രത്യേകിച്ചും അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു. സലാഹുദ്ദീൻ അയ്യൂബിയുടെ ജനനം ഇറാഖിലെ ടൈഗ്രീസ് നദിയുടെ സമീപത്തുള്ള തിക്രിത് നഗരത്തിൽ 1137 ൽ ഒരു കുർദ് കുടുംബത്തിലാണ് സലാഹുദ്ദീൻ അയ്യൂബി ജനിച്ചത്. അബ്ബാസിയ്യാ ഭരണാധികാരിയായിരുന്ന അൽ മുസ്തർശിദ്, ഭരണരംഗത്ത് നിപുണനായ സലാഹുദ്ദീന്റെ പിതാവിനെ തിക്രിത് നഗരത്തിന്റെ ഗവർണ്ണറായി നിയമിച്ചു. ബാല്യവും വിദ്യഭ്യാസവും ബാൽബെക്, ഡമസ്‌കസ് എന്നിവടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യഭ്യാസം. സലാഹുദ്ദീന് ആറ് വയസ്സുള്ളപ്പോൾ 1143 ലാണ് സുൽത്താൻ സങ്കി, ബാൽബക്കിലെ ഗവർണ്ണറായി പിതാവ് അയ്യൂബിനെ നിയമിക്കുന്നത്. സുൽത്താൻ സങ്കി 1130 ൽ കുരിശു യുദ്ധക്കാരെ ആലപ്പോയിൽ വെച്ച് പരാജയപ്പെടുത്തി. 1144 ൽ അദ്ദേഹം എഡീസ നഗരം കുരിശു പടയിൽ നിന്ന് തിരിച്ചു പിടിച്ചു. സങ്കി 1146 ൽ മരണപ്പെട്ടപ്പോൾ പുത്രൻ നൂറുദ്ദീൻ സങ്കി അധികാരമേറ്റു. നൂറുദ്ദീൻ സങ്കി ഇസ് ലാമിക മൂല്യങ്ങൾ ജീവിതത്തിൽ കാത്തുസൂക്ഷിച്ച ഒരു അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം, നൂറുദ്ദീൻ ഡമസ്‌കസ് സൈന്യത്തിന്റെ നേതൃസ്ഥാനത്തേക്ക് അയ്യൂബിനെ തെരഞ്ഞെടുത്തു. അയ്യൂബിന്റെ ചെറിയ സഹോദരൻ ശിർക്കൂഹ്, ആലപ്പോയിലെ സൈനിക കമാൻഡറായും നിയമിക്കപ്പെട്ടു. കുരിശു യുദ്ധവുമായി ബന്ധപ്പെട്ട നിർണ്ണായക രാഷ്ട്രീയ സൈനിക തീരുമാനങ്ങൾ എടുക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് സലാഹുദ്ദീൻ വളർന്നുവരുന്നത്. ബാൽബക്കിന്റെയും ഡമസ്‌കസിന്റെയും അന്തരീക്ഷത്തിൽ ഉയർന്ന മതബോധത്തോടെയും സംസ്‌കാരത്തോടെ വളർന്ന അദ്ദേഹം ചെറുപ്പത്തിൽ തന്നെ അറബി ഭാഷയും ഖുർആനും ഹദീസും പഠിച്ചു. യുവത്വം മദ്ധ്യകാലഘട്ടത്തിലെ ജീവിത ശൈലി തികച്ചും വ്യത്യസ്തമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പുരുഷന്റെ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടിയിരുന്ന അക്കാലത്ത് 14 ാം വയസ്സിലാണ് സലാഹുദ്ദീൻ വിവാഹിതനാകുന്നത്. പിന്നീട് തന്റെ അമ്മാവനായ ശിർക്കൂഹിന്റെ അടുക്കലേക്ക് സൈനിക ശിക്ഷണത്തിനു പോയി. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സലാഹുദ്ദീന്റെ ജീവിതം രൂപപ്പെടുന്നത്. നൂറുദ്ദീൻ സങ്കി സലാഹുദ്ദീനിലെ യോദ്ധാവിനെ തിരിച്ചറിയുന്നതും, പിന്നീട് സലാഹുദ്ദീന്റെ രക്ഷാധികാരിയായി മാറുന്നതും ഇവിടെവച്ചായിരുന്നു. നൂറുദ്ദീൻ സങ്കി പണ്ഡിതൻമാരെയും സാഹിത്യകാരൻമാരെയും ആദരിച്ചിരുന്നു. സിറിയയിലെ ഡമാസ്‌കസിനെ ഒരു വിജ്ഞാന നഗരിയായി അദ്ദേഹം മാറ്റിയെടുത്തു. പണ്ഡിതൻമാരുടെ സാന്നിദ്ധ്യത്തിൽ അവരോടുള്ള ആദരസൂചകമായി തന്റെ പാദങ്ങൾ ഉയർത്തുകയും തനിക്കരികിൽ അവരെ ഉപവിഷ്ഠരാക്കുകയും ചെയ്തിരുന്നു. ഇസ് ലാമിന്റെ മഹിതമായ മൂല്യങ്ങളെ മാനിക്കുകയും വിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ രാജ്യഭരണം കൈയ്യാളുകയും ചെയ്തു. ഭരണ നിർവ്വഹണ മേഖലയിലെ കെടു കാര്യസ്തത ഇല്ലായമ ചെയ്യാൻ നൂറുദ്ദീൻ പ്രത്യേക കോടതികൾ സ്ഥാപിച്ചു. തന്റെ ഗുരുവായ നൂറുദ്ദീൻ സങ്കിയോടൊപ്പം ഈ നീതിന്യായ കോടതിയിലെ സ്ഥിരം സന്ദർശകനായിരുന്നു സലാഹുദ്ദീൻ അയ്യൂബി. ഇസ് ലാമിക നിയമത്തിന്റെ പ്രായോഗികതയും അതിന്റെ നീതി ബോധവും അദ്ദേഹം മനസ്സിലാക്കുന്നത് അവിടെ നിന്നാണ്. ഇസ് ലാമിക രാജ്യങ്ങൾ അധിനിവേശം ചെയ്ത കുരിശു യോദ്ധാക്കൾക്കെതിരിലുള്ള ജിഹാദിന്റെ വിജയം, മുസ് ലിം രാജ്യങ്ങളുടെ ഐക്യത്തിലാണ് നിലകൊള്ളുന്നതെന്ന് ആദ്യമായി മനസ്സിലാക്കിയ ഭരണാധികാരിയായിരുന്നു സലാഹുദ്ദീൻ അയ്യൂബി. ഈ ഐക്യം പ്രാവർത്തികമാക്കാനുള്ള നടപടികളും അദ്ദേഹം ആരംഭിച്ചു. നൂറുദ്ദീൻ സങ്കിയും സലാഹുദ്ദീനുമായി ഈജിപ്തിലെ ചില രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിലും ജനങ്ങളെ ഏകീകരിക്കുന്നതിലും ഇസ് ലാമിക നിയമങ്ങൾ പ്രവർത്തി പഥത്തിൽ കൊണ്ടു വരുന്നതിലും നൂറുദ്ദീൻ സങ്കിയെ മാതൃകയാക്കാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സൈനിക സേവനം സൈനിക പാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത് നൂറുദ്ദീൻ സങ്കിയുടെ പാഠശാലയിൽ നിന്നാണ്. 1164 ൽ 26 ാം വയസ്സിൽ തന്റെ അമ്മാവൻ ശിർക്കൂഹിന്റെ സഹായിയായി ജറൂസലം രാജാവ് അമാൽ റികിന്റെ ആക്രമണത്തിൽ നിന്ന് ഈജിപ്തിനെ പ്രതിരോധിക്കുന്ന യുദ്ധത്തിൽ പങ്കെടുത്തു. ഈ ദൗത്യത്തിൽ സലാഹുദ്ദീൻ തന്റെ വരവറിയിച്ചു. മറ്റൊരു കുരിശു യുദ്ധത്തെ പ്രതിരോധിക്കാനായി 1169 ൽ ഈജിപ്തിലേക്ക് നയിച്ച ഒരു പടയിലും സലാഹുദ്ദീൻ പങ്കെടുത്തു. പിന്നീട് ഈജിപ്ത് ഭരിച്ച ഫാത്തിമികളെ പരാജയപ്പെടുത്താനും കൈറോ ഭരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിജ്ഞാന കേന്ദ്രങ്ങൾ നിർമ്മിക്കുക എന്ന ആശയം സലാഹുദ്ദീന് ലഭിക്കുന്നത് പിതാവിൽ നിന്നും നൂറുദ്ദീൻ സങ്കിയിൽ നിന്നുമാണ്. 12 വർഷത്തിനുള്ളിൽ മെസോപ്പൊട്ടോമിയ, ഈജിപ്ത്, ലിബിയ, തുണീഷ്യ, അറേബ്യൻ ഉപഭൂഖണ്ടത്തിലെ പടിഞ്ഞാറൻ പ്രവശ്യകളെയുമെല്ലാം ഏകോപിക്കാൻ സലാഹുദ്ദീൻ അയ്യൂബിക്കായി. പരസ്പരം കലഹിച്ച് ശത്രുക്കളായി കഴിഞ്ഞിരുന്ന ഈ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിൽ സലാഹുദ്ദീൻ തന്റെ ഭരണപാടവവും നയചാതുരിയും പ്രയോജനപ്പെടുത്തി. തന്റെ ശത്രക്കളുമായി ഉണ്ടാക്കിയ നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താതെ, എല്ലാ രാജ്യങ്ങളെയും ഏകോപിപ്പിക്കുന്നതിലും ദീർഘവീക്ഷണത്തോടെ അദ്ദേഹം പെരുമാറി. ലഭിച്ച സമ്പത്തും അധികാരങ്ങളും അദ്ദേഹത്തെ ദുഷിപ്പിച്ചില്ല. അധികാരവും സ്ഥാനമാനങ്ങളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒന്നുമായിരുന്നില്ല. ഈജിപ്തിൽ നിന്ന് ലഭിച്ച വരുമാനങ്ങളിൽ നിന്ന് അൽപം കരുതിവയ്ക്കാൻ ഉപദേശകരിൽ പലരും നിർദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹമത് ചെവികൊണ്ടില്ല. മരിക്കുമ്പോൾ വളരെ കുറഞ്ഞ ദിനാറുകൾ മാത്രമേ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. ഹെത്തീനിലെ നിർണ്ണയാക പോരാട്ടം 1187 ൽ മുസ് ലിം തീർത്ഥാടകർക്കെതിരെ കുരിശു പടയാളികൾ നടത്തിയ അക്രമണത്തിന് തിരിച്ചടിയായി സലാഹുദ്ദീൻ അയ്യൂബി തന്റെ സൈന്യത്തെയും കൂട്ടി വടക്കൻ ഫലസ്തീനിലേക്ക് തിരിക്കുകയും, തങ്ങളേക്കാളൾ വലിയ കുരിശു പടയെ പരാജയപ്പെടുത്തുകയും ചെയ്തു. 1187 ൽ നടന്ന ഈ യുദ്ധമാണ് ഹെത്തീൻ യുദ്ധം. യുദ്ധം കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷം സലാഹുദ്ദീൻ ജറൂസലം പിടിച്ചടക്കി. 88 വർഷങ്ങൾക്കു മുമ്പു കുരിശു യുദ്ധക്കാർ ജറൂസലം കീഴടക്കിയതു പോലെ ചോരപ്പുഴ ഒഴുക്കുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല. മുസ് ലിംകളെ കൊന്നതിനു പ്രതികാരം ചെയ്തില്ല. ജറുസലം അയ്യൂബിക്ക് കീഴടങ്ങുമ്പോൾ ഒരു ലക്ഷത്തിൽ പരം ക്രിസ്ത്യാനികൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം ആരുടെയും ജീവനെടുത്തില്ല. എന്നാൽ പുണ്യ ഭൂമി സന്ദർശനത്തിന് അനുമതി നൽകുകയും ചെയ്തു. പ്രവാചകൻ തിരുമേനി മക്കാ വിജയവേളയിൽ മക്കയിൽ പ്രവേശിച്ചതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സലാഹുദ്ദീന്റെ ജറൂസലം പ്രവേശം. മുസ് ലിംകൾ ജറുസലം തിരിച്ചു പിടിച്ചത് പടിഞ്ഞാറിനെ വിറളി പിടിപ്പിച്ചു. അങ്ങനെയാണ് ഇംഗ്ലണ്ടിലെ റിച്ചാർഡ് രാജാവിന്റെ നേതൃത്വത്തിൽ മൂന്നാം കുരിശു യുദ്ധക്കാർ 1189 ൽ പടപ്പുറപ്പാടുമായി വരുന്നത്. മൂന്നാം കുരിശു യുദ്ധപ്പട ഫ്രാൻസും ഇംഗ്ലണ്ടും ആസ്ട്രിയയും ചേർന്ന സംയുകത് സേനയായിരുന്നു. സലാഹുദ്ദീൻ അയ്യൂബിയുടെ ഈജിപ്ത് സിറിയൻ തുർക്കി സംയുക്ത സേന ഫലസ്തീനിൽ വെച്ചുള്ള പോരാട്ടത്തിൽ കുരിശു സേനയെ പ്രതിരോധിക്കുകയും അവരുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്തു. അങ്ങനെ ആ സൈന്യത്തിന് ജറൂസലെമിലേക്ക് പ്രവേശിക്കാനായില്ല. ഈ സന്ദർഭത്തിലാണ് കിംഗ് റിച്ചാർഡ് സലാഹുദ്ദീനുമായി സമാധാന കരാറിൽ ഒപ്പു വെക്കുന്നതും രാജാവിന്റെ ആദരവ് പിടിച്ചു പറ്റുന്നതും. സലാഹുദ്ദീന്റെ സൈന്യത്തിന് സമാധാന കരാറിൽ ഏർപ്പെടാൻ പോന്ന നഷ്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. സൈന്യം ശക്തവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിനു കീഴിൽ തന്നെയുമായിരുന്നു. എന്നാൽ മൂന്നാം കുരിശു സൈന്യം നന്നേ ക്ഷീണിക്കുകയും റിച്ചാർഡ് രാജാവ് പിന്തിരിയാൻ തയ്യാറുമായിരുന്നു. ശത്രുക്കളോടു പോലുമുള്ള സലാഹുദ്ദീൻ അയ്യൂബിയുടെ വിട്ടു വീഴ്ചാ മനോഭാവവും കരാറിലേർപ്പെടാനുള്ള സന്നദ്ധതയുമാണ് കുരിശു യോദ്ധാക്കൾക്കിടയിലും പാശ്ചാത്യ ലോകത്തും അദ്ദേഹത്തിന് ബഹുമാനവും ആദരവും നേടിക്കൊടുത്തത്. സലാഹുദ്ദീന്റെ മഹാമനസ്‌കത 1. ക്രിസ്ത്യാനികളുടെ ജീവന് സുരക്ഷ 1187 ൽ ജറൂസലം കീഴടക്കിയ സലാഹൂദ്ദീൻ അയ്യൂബി, ക്രിസ്ത്യാനികളുമായി ഉണ്ടാക്കിയ സമാധാന കരാർ നിരവധി ക്രിസ്ത്യാനികളുടെ ജീവൻ രക്ഷിച്ചു. ഒരു ലക്ഷം ക്രിസ്ത്യൻ തീർത്ഥാടകരുടെ ജീവൻ രക്ഷിക്കുക മാത്രമല്ല, അവരുടെ സമ്പത്തും സാധന സാമഗ്രികളുമായി സുരക്ഷിതമായി തിരികെ പോകാനുള്ള സജ്ജീകരണങ്ങളും അദ്ദേഹം ഏർപ്പാട് ചെയ്തു. ഇപ്രകാരം ഭൂരിപക്ഷം തീർത്ഥാടകരും സുരക്ഷിതരായി തിരികെ പോയി. മുസ് ലിം തീർത്ഥാടകരെ വധിച്ച കുരിശു യുദ്ധക്കാർക്കെതിരെയുള്ള പോരാട്ടമായിരുന്നിട്ടു കൂടി, ജറൂസലം കീഴടക്കിയ ശേഷം, അദ്ദേഹം പ്രതികാര ചിന്തകൾ ഇല്ലാതെ, ക്രിസ്ത്യാനകളുടെ ജീവന് സംരക്ഷണം നൽകുന്നതിന് മുൻഗണന നൽകി. 2. മോചനദ്രവ്യം നൽകാൻ കഴിയാത്ത തടവു പുള്ളികളെ സ്വതന്ത്രരാക്കി. ജറൂസലമിന്റെ കീഴടങ്ങൽ കരാറിലെ ഭാഗമായി ഓരോ ജറുസലം നിവാസിയും നിശ്ചിത തുക മോചനദ്രവ്യമായി നൽകേണ്ടിയിരുന്നു. ക്രിസ്ത്യാനികളിൽപെട്ട ആയിരക്കണക്കിന് സ്ത്രീകൾക്ക് അതിന് കഴിയാതെ വന്നപ്പോൾ, സലാഹുദ്ദീൻ അയ്യൂബിയും തന്റ സഹോദരനും അവരുടെ പക്കലിൽ നിന്നും പണമടച്ച്, ഈ സ്ത്രീകളെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചു. പാട്രിയാർക്ക്, ഹെറാക്കുലീസ് പോലുള്ള അതിസമ്പന്നരായ ക്രിസ്ത്യാനികൾ ജറൂസലേമിലുണ്ടായിരുന്നു. പാവപ്പെട്ട ക്രിസ്ത്യാനികളുടെ മോചനത്തിന് വേണ്ടി സമ്പന്നരായ ക്രിസ്ത്യാനികളുടെ പണം പിടിച്ചുകെട്ടണമെന്ന ഉദ്യോഗസ്ഥരുടെ ഉപദേശം അദ്ദേഹം ചെവികൊണ്ടില്ല. അവരുടെ സമ്പത്തും പണവുമായി സ്ഥലം വിടാൻ അവരെ അദ്ദേഹം അനുവദിച്ചു. 3. നീതിബോധം പ്രതിയോഗികൾക്ക് ജറൂസലേം വിട്ടുപോകാൻ സലാഹുദ്ദീൻ 40 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇതിനിടയിൽ ചില ക്രിസ്ത്യൻ സ്ത്രീകൾ അദ്ദേഹത്തെ സമീപിച്ച് ചില പരാതികൾ ബോധിപ്പിച്ചു. ഞങ്ങളുടെ ഭർത്താക്കൻമാരെയും പിതാക്കൻമാരെയും മക്കളെയും കാണാതായിരിക്കുന്നതായും തങ്ങളെ സംരക്ഷിക്കാൻ ഇനിയാരുമില്ലെന്നും അവർ പരാതിപ്പെട്ടു. അവരുടെ പരാതികൾ കേട്ട സഹൃദനായ സലാഹുദ്ദീൻ അയ്യൂബി ഉടൻ തന്നെ അവരുട ബന്ധുക്കളെ തിരയാൻ ഉത്തരവിട്ടു. യുദ്ധത്തിൽ ഭർത്താവ് മരിച്ചു പോയ വിധവകൾക്ക് പ്രത്യേക നഷ്ടപരിഹാരം നൽകാനും അദ്ദേഹം വിധിച്ചു. ഇങ്ങനെ യുദ്ധ വിജയത്തിനിടയിലും ദയയും സൗമ്യതയും കൊണ്ട് പ്രതിയോഗികളുടെ ഹൃദയം കവരാൻ അദ്ദേഹത്തിനായി. 1192 സെപ്തംബറിൽ 'ഏക്കർ' ഉപരോധത്തിനിടെയാണ് സലാഹൂദ്ദീൻ കിം റിച്ചാർഡിന്റെ ബഹുമാനാദരവുകൾ നേടുന്നത്. റിച്ചാർഡ് രാജാവ് രോഗാതുരനായപ്പോൾ സലാഹുദ്ദീൻ തന്റെ സ്വന്തം വൈദ്യനെ അദ്ദേഹത്തെ ചികിത്സിക്കാൻ അങ്ങോട്ടയച്ചു. രാജാവിന്റെ രോഗശമനത്തിന് ആവശ്യമായ ഐസും പ്ലംസ് പഴങ്ങളും സലാഹുദ്ദീൻ തുടർച്ചയായി അങ്ങോട്ടയച്ചുകൊണ്ടിരുന്നു. ഈ പ്രവൃത്തിമൂലം തന്റെ ശത്രുവിന്റെ പോലും സ്‌നേഹം പിടിച്ചു പറ്റുകയായിരുന്നു സലാഹുദ്ദീൻ അയ്യൂബി. വിശുദ്ധ ഖുർആൻ സൂചിപ്പിച്ച പോലെ: 'നിങ്ങൾക്കും അവരിൽ നിന്ന് നിങ്ങൾ ശത്രുത പുലർത്തിയവർക്കുമിടയിൽ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു:' (മുംതഹിന 7) 4. സത്യസന്ധത പോരാട്ട ഭൂമിയിലും സലാഹുദ്ദീൻ അയ്യൂബിയുടെ മകന്റെ നേതൃത്വത്തിലുള്ള സൈനിക വിഭാഗവുമായി കിംഗ് റിച്ചാർഡ് ഏറ്റുമുട്ടിക്കൊണ്ടിരിക്കെ, രാജാവിന്റെ കുതിരക്ക് മുറിവേൽക്കുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു. ഇത് കണ്ട സലാഹുദ്ദീൻ അദ്ദേഹത്തിന് മറ്റൊരു കുതിരയെ അയച്ചു കൊടുത്ത് യുദ്ധം തുടരാൻ അവസരം നൽകി. ഏക്കറിലെ ഉപരോധത്തിനിടയിൽ ഒരു ക്രിസ്ത്യൻ യുവതി സലാഹുദ്ദീന്റെ ക്യാമ്പിൽ പരാതി ബോധിപ്പിക്കാൻ വന്ന സംഭവും ചരിത്രകാരൻമാർ ഉദ്ധരിക്കുന്നുണ്ട്. അവളുടെ കുട്ടിയെ സലാഹുദ്ദീന്റെ സൈനികർ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു ആ പരാതി. ആ സ്ത്രീയുടെ പരാതി കേട്ടയുടനെ തന്നെ സലാഹുദ്ദീൻ തന്നെ തന്റെ സൈനികർക്കിടയിൽ നിന്നും കുട്ടിയെ വീണ്ടെടുക്കുകയും അവർക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു. ശേഷം അവരുടെ ക്യാമ്പിൽ അവരെ സുരക്ഷിതമായി തിരികെ എത്തിച്ചു. മതസ്വാതന്ത്ര്യം യുദ്ധത്തടവുകാരിലോരുത്തരോടും സലാഹുദ്ദീൻ, ദ്വിഭാഷിയുടെ സഹായത്തോടെ സംസാരിച്ചു. ഏക്കറിലെ ഉപരോധത്തിൽ കുറെ സൈനികരെ തടവിലാക്കിയിരുന്നു. അവരുടെ കൂട്ടത്തിൽ ഒരു വൃദ്ധനുമുണ്ടായിരുന്നു. താങ്കൾ എന്തുകൊണ്ടിവിടെ എന്ന് അദ്ദേഹം ആ വൃദ്ധനോട് ചോദിച്ചു. ജറുസലമിലെ ക്രിസ്തീയ ദേവാലയത്തിലേക്ക് തീർത്ഥയാത്രക്ക് വന്നതായിരുന്നുവെന്ന ആ വൃദ്ധന്റെ മറുപടിയിൽ മനസ്സലിഞ്ഞ സലാഹുദ്ദീൻ ജറൂസലേമിലേക്ക് അദ്ദേഹത്തിന് പോകാൻ ഒരു കുതിരയെ ഏർപ്പാടാക്കുകയും വൃദ്ധന്റെ സ്വപ്‌നം പൂവണിയാൻ അവസരം നൽകുകയും ചെയ്തു. മതസ്വാതന്ത്രത്തിന് ഇത്രയും പരിഗണന നൽകുന്ന ഉദാഹരണങ്ങൾ അധികമൊന്നും ചരിത്രത്തിൽ കാണുക സാധ്യമല്ല. അതിനാൽ തന്നെ, ഇതര മതങ്ങളോടും മതസ്ഥരോടുമുള്ള ഇസ് ലാമിന്റെ സഹിഷ്ണുതാപരമായ സമീപനത്തെ ആർക്കും ചോദ്യം ചെയ്യാനുമാവില്ല. ചുരുക്കത്തിൽ, ആദരണീയനായ നേതാവായിരുന്നു സലാഹുദ്ദീൻ അയ്യൂബി. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും സ്വഭാവ മഹിമയും കുരിശു യോദ്ധാക്കളെ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുസ് ലിംകളെ സംബന്ധിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീക്കാനും മുസ് ലിംകൾ ഉൽകൃഷ്ഠ സ്വഭാവ ഗുണങ്ങളുള്ളവരും ഉന്നത മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവരാണെന്നും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ അവരോടുള്ള പെരുമാറ്റം കാരണമായി. സർ വാൾട്ടർ സ്‌കോട്ടിനെ പോലുള്ള വിഖ്യാത മധ്യകാല യൂറോപ്യൻ എഴുത്തുകാരുടെ രചനകൾക്ക് ഇന്ധനം പകർന്നതിൽ യുദ്ധവേളകളിലെ സലാഹുദ്ദീൻ അയ്യൂബിയുടെ ഈ ഉൽകൃഷ്ട മൂല്യങ്ങൾക്കും സ്ഥാനമുണ്ട് പാരമ്പര്യ സുന്നികളിലെ ആഷ് 'രി അഖീധക്കാരനായിരുന്ന സാലാഹുദീൻ സൂഫിസത്തിൽ താല്പര്യമുള്ള ആളായിരുന്നു ,ഇക്കാരണം കൊണ്ട് തന്നെ സൂഫികളെ കൈ അയച്ചു സഹായിച്ചിരുന്നു, ഈജിപ്തിൽ സൂഫികൾക്കായി വലിയ പർണ്ണ ശാല പണിതു നൽകുകയും മീലാദ് ഷരീഫിനും ,മൌലൂധുകൾക്കും ധന സഹായം നല്കുകയും ചെയ്തു , നബി ദിനം പൊതു ജനവൽക്കരിച്ചതിൽ , സുൽത്താന്റെ സൈനാധിപൻ മുള്ളവർ രാജാവ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്

1193 മാർച്ച്‌ നാലിന് ഡമസ്കസിൽ ആ വെള്ളി നക്ഷത്രം ഈ ലോകത്തോട്‌ വിട പറഞു. ഡമസ്കസിൽ ഉമയ്യാദ്‌ മോസ്കിൽ ആണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Muhammedmusthafamj&oldid=2216937" എന്ന താളിൽനിന്ന് ശേഖരിച്ചത്