ഉപയോക്താവ്:Joseph V Boby

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരമ്പതു വര്ഷങ്ങള്ക്കു മുന്പ്. അന്ന് ഞങ്ങള് കളിച്ചിരുന്ന ഫുട് ബോളിനു ഇന്ന് കാണുന്ന രൂപം ഒന്നുമില്ലായിരുന്നു. കടയില് നിന്ന് സാധനങ്ങള് വാങ്ങിക്കുമ്പോള് പൊതിഞ്ഞു കിട്ടുന്ന കടലാസ്സുകള് കൂട്ടി വച്ച് ഒരു പൊതിയാക്കി അതിന്മേല് ചാക്ക് നൂല് ചുറ്റി ഞങ്ങള് പന്താക്കി കളിച്ചിരുന്നു. അന്ന് പത്രക്കടലാസ് പോലും അപൂര്വ വസ്തു ആയിരുന്നു. കിഴക്കന് മേഖലകളില് റബ്ബര് പാലില് മുക്കി അതിനു ആയുസും ഭംഗിയും കൂട്ടിയിരുന്നു. കുറേക്കാലം കഴിഞ്ഞാണ് കാറ്റു നിറച്ച പന്തുകള് വരവ് തുടങ്ങിയത്. അതൊക്കെ വലിയ പണക്കാര് കുട്ടികള്ക്ക് മാത്രം.

കടയില് നിന്ന് കിട്ടുന്ന കടലാസുകളില് ഇന്ദര് സിംഗ്, ചെയിന് സിംഗ് - മഗന് സിംഗ് കൂട്ടുകെട്ട്, സൈമണ് സുന്ദര് രാജ്, തങ്കരാജ് തുടങ്ങിയവരൊക്കെ കളിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. കളി കാണാന് പോലും കാശില്ലാത്ത കാലം. ഫുട് ബോള് എന്ന് കേട്ടിട്ടേ ഉള്ളു. പത്രത്തില് പടം കണ്ടിരുന്നു.

അന്നൊക്കെ ഞങ്ങള് വേലിപ്പത്തല് വളഞ്ഞത് നോക്കി വെട്ടിയെടുത്തു ഹോക്കി സ്ടിക് ആക്കി കളിച്ചിട്ടുണ്ട്. അതിന്റെ പന്തും തടി ചെത്തി ഉരുട്ടി എടുത്തിട്ടായിരുന്നു. ഇതിലൊക്കെ അന്ന് എന്റെ ചേട്ടന് ഫിലിപ്പ് അഗ്രഗണ്യനായിരുന്നു. ഞാന് വെറും "എലുംബൂസ് " കാറ്റടിച്ചാല് പറന്നു പോകുന്ന രൂപം ആയിരുന്നു എന്റേത്. എന്നാലും കളി ഒട്ടും മുടക്കിയിരുന്നില്ല. കൊയ്തൊഴിഞ്ഞ പാടത്തും പറമ്പിലും ഒക്കെ ഞങ്ങള് കുട്ടിയും കോലും, കബഡി, എസ്പായി, കുഴിപ്പന്ത് എന്നിവ ഒക്കെ കളിച്ചു നടന്നിരുന്നു. ഇന്ന് പാടം മുഴുവന് പായലും ചെളിയും മാത്രം. പറമ്പ് ആയ പറമ്പ് എല്ലാം മതില് കെട്ടി അടച്ചു കഴിഞ്ഞില്ലേ? ഇന്ന്കുട്ടികള്ക്ക് കളിക്കനെവിടെ സ്ഥലം ? അല്ല സ്ഥലം കിട്ടിയാലും കളിക്കാനെവിടെ നേരം ? അല്ലെങ്കില് തന്നെ ആര്ക്കു ഓടി കളിക്കണം ? എല്ലാവരും ക്രിക്കെറ്റ് കണ്ടു കുടവയറും തൂക്കി സ്കോര് പറഞ്ഞു മേനി നടിച്ചു നടക്കുകയല്ലേ.

പറഞ്ഞു പറഞ്ഞു കാടു കയറി. കോട്ടയത്ത് വേളൂർ എന്ന ഗ്രാമത്തിലാണ് എന്റെ സ്വദേശം. (പഴയ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻ കുട്ടിയുടെ അയല്കാരൻ) നാലു മൈല് അകലെ ഉള്ള സ്കൂളില് പോകുന്നതും പന്ത് തട്ടിയിട്ടായിരുന്നു. ഞങ്ങളുടെ പറമ്പില് നിന്ന് പറിക്കുന്ന കമ്പിളി (ബബ്ലൂസ്) നാരങ്ങ ഫുട് ബോള് വലിപ്പത്തില് ആയിരുന്നു. അത് തട്ടി സ്കൂളിലേക്ക് ഒരൊറ്റ ഓട്ടമാണ് രാവിലെ. കുറഞ്ഞത് പത്തു പേരെങ്കിലും കൂടെ ഓടാനുണ്ടാകും. നെടുംത്തറയില് കര്ത്താവു, വാഴെചേരില് രാജന്, ജോയ്, ത്യ്പ്പരംബില് മോന്, തമ്പാന്, കൂലി തമ്പാന്, പാലത്ര മാണി, മലയില് ജിജി, വെളുത്തെടത് തമ്പി, തൊമ്മന് ഒക്കെ ഈ കൂട്ടത്തില് ഉണ്ടായിരുന്നു. പത്തു മിനിട്ടിനുള്ളില് സ്കൂളില് എത്തും. കാട്ടില് ഒളിച്ചു വച്ച നാരങ്ങ തട്ടി വൈകുന്നേരം തിരിച്ചും ഓടും. വരുന്ന വഴിയെ പുസ്തകങ്ങള് വീട്ടിലേക്കു എറിഞ്ഞിട്ടു അമ്മ തയ്യാറാക്കി വച്ച ഗോതമ്പട തിന്നും കൊണ്ട് കളിക്കാനോടും. ഇരുട്ടായി കണ്ണ് കാണാന് വയ്യാതകുന്നത് വരെ കളിക്കും. ഹായ് എന്ത് രസമായിരുന്നെന്നോ. നേരം വെളുത്താല് ഇരുട്ടുന്നതു വരെ ഞങ്ങള് ആണ്കുട്ടികള് ഇരിക്കുന്ന പ്രശ്നമില്ല. പെണ്കുട്ടികളും വയസന്മാരും മാത്രം ഇരുന്നു കൊണ്ടുള്ള കളികള് കളിച്ചിരുന്നു. അന്നൊന്നും കമ്പ്യൂട്ടര് പോയിട്ട് കാല്കുലട്ടെര് പോലും ഞങ്ങള് സ്വപ്നം കണ്ടിട്ടില്ല.

എഴാം ക്ലാസ്സില് C M S കോളേജ് ഹൈ സ്കൂളില് ചെന്നപ്പോഴാണ് ഫുട് ബോളിന്റെ വിശ്വ രൂപം കണ്ടത്. പിടിച്ചു നില്ക്കാനായില്ല. ആദ്യ ദിവസം തന്നെ ഗ്രൗണ്ടില് ഇറങ്ങി. പൊങ്ങി വന്ന ഫുട് ബോളില് പിടിക്കാനായി കൈ നീട്ടിയത് മാത്രം ഓര്മയുണ്ട്. ബോധം വന്നപ്പോള് മറ്റു കുട്ടികള് പന്തും തട്ടി ഓടുന്നുണ്ട്. എന്റെ കൈക്ക് നല്ല വേദന. വിരലുകള് മടക്കാന് പറ്റുന്നില്ല. കുറെ തിരുമ്മി നോക്കി. രക്ഷയില്ല. പതിയെ വലിഞ്ഞു. വീട്ടിലെത്തി. അന്ന് കളിയ്ക്കാന് പോയില്ല. അമ്മ ആശ്ചര്യപ്പെട്ടു. ഇന്നെന്തേ മോന് കളിയ്ക്കാന് പോകുന്നില്ലേ? ഓ . നല്ല സുഖമില്ല അമ്മെ . ഞാന് സൂത്രത്തില് പുറത്തേക്കിറങ്ങി. പിന്നീട് ഒരു മാസം കഴിഞ്ഞിട്ടാണ് ഞാന് കളിക്കളത്തില് ഇറങ്ങിയത്.

അടുത്ത ഊഴം ഹോക്കിയില് ആണ് പരീക്ഷിച്ചത്. എല്ലാവരും ഓടുന്ന കൂടെ ഞാനും ഒരു സ്ടിക് എടുത്തു ഗ്രൗണ്ടില് ഇറങ്ങി. എന്റെ നേരെ വന്ന ഒരു ഉഗ്രന് അടി സ്ടിക് വച്ച് തടയാന് ശ്രര്മിച്ചു. പക്ഷെ അടി എന്റെ കാല് കുഴയിലാണ് കൊണ്ടത്. അവിടം അപ്പം പോലെ മുഴച്ചു വന്നു. ഹോക്കി സ്ടിക് തിരികെ എല്പിച്ചോ എന്നൊന്നും എനിക്കോര്മയില്ല, അതോടെ എന്റെ കളി ഭ്രമം ഒരുമാതിരി കുറഞ്ഞു.

അന്നെന്റെ കൂടെ പഠിച്ചിരുന്ന അശ്വിന് എന്ന വെളുത്ത സുന്ദരനായ ഗുജറാത്തി പയ്യന് മറ്റു സ്കൂളുകള്ക്ക് എതിരെ കോര്ണര് അടിച്ചിരുന്നത് ഇന്നും എന്റെ മനസ്സില് പച്ച പിടിച്ചു നില്ക്കുന്നു. വളഞ്ഞു പിരിഞ്ഞു പുളഞ്ഞു നേരെ പോസ്റ്റില് ചെന്ന് കയറുന്ന ആ അടി എങ്ങിനെ മറക്കാന് ? ഇപ്പോഴല്ലേ ബെക്കാം ഒക്കെ അത് പഠിച്ചത്.

ഒരു കാര്യം മറന്നു. ആദ്യമൊക്കെ ഫുട് ബോളിന്റെ പുറം അനേകം T ചേര്ത്ത് തയ്ച്ചു വച്ചത് ആയിരുന്നു. ഒരു T കീറി വായ തുറന്നിരിക്കും. അതാണ് ഫുട് ബോളിന്റെ മൌത്ത്. ബ്ലാടെരിനു പൊക്കിള് കോടി പോലെ ഒരു കഴുത്തുണ്ടായിരുന്നു. അതിലൂടെ സൈക്കിള് പമ്പ് കൊണ്ട് കാറ്റടിച്ചു മടക്കി കെട്ടി ഉള്ളില് തള്ളി കയറ്റി മൌത്ത് തുകല് ചരട് കൊണ്ട് തന്നെ തയ്ച്ചു കഴിഞ്ഞാല് കളിക്കാം. ഇവിടം മുഴച്ചു നില്ക്കും. ഒരു മാതിരി റഗ്ബി ബോള് പോലെ. നീട്ടി അടിക്കുമ്പോള് നേരെ പോകില്ല. ഈ ഭാഗം എങ്ങാനും തലയിലോ ദേഹത്തോ കൊണ്ടാല് പിന്നെ ഒരാഴ്ച കളിയ്ക്കാന് പറ്റില്ല. ഈ പന്ത് കൊണ്ടാണ് ഞാന് പറഞ്ഞ അശ്വിന് അടിച്ചിരുന്ന കരിയില കിക്ക്..... അന്ന് ബൂട്സ് ഒന്നും ഇല്ല. കളി നഗ്നപാദര് ആയിട്ടാണ് താനും. പിന്നെ വന്നു I (ഐ) കെട്ട് ഫുട് ബോള്.. എഴുപതുകളില് ആണ് O കെട്ട് (ഏഷ്യന്) ഫുട് ബോള് വന്നതെന്ന് തോന്നുന്നു. പിന്നെ അങ്ങോട്ട് പല തരം ബോളുകള് ആയി. ഇപ്പോള് വീട്ടില് ഇരുന്നും ഫുട് ബോള് കളിക്കമെന്നായിട്ടുണ്ട്. ഓടുകയും വേണ്ടാ പന്തും വേണ്ടാ. ഒരുതരം വയസന് കളി................. എന്താ ഒരു സുഖം അല്ലെ ?

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Joseph_V_Boby&oldid=1296262" എന്ന താളിൽനിന്ന് ശേഖരിച്ചത്