ഉപയോക്താവ്:Azeezmanjiyil
ഖാദർ,ഐഷ ദമ്പതികളുടെ പത്ത് മക്കളിൽ ആറാമത്തവനായി 1959 ജൂലായ് 7 നാണ് അബ്‌ദുൽ അസീസിന്റെ ജനനം.
തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂർ പൗര പ്രമുഖനായിരുന്ന രായം മരക്കാർ വീട്ടിൽ മഞ്ഞിയിൽ ബാപ്പുട്ടി സാഹിബിന്റെ മകൻ ഖാദർ മഞ്ഞിയിലാണ് അബ്‌ദുൽ അസീസിന്റെ പിതാവ്. 1982 ൽ പിതാവ് ഇഹലോക വാസം വെടിഞ്ഞു. പാരമ്പര്യ ഭിഷഗ്വരന്മാരിൽ പ്രസിദ്ധനായിരുന്ന തൊയക്കാവ് ഏർച്ചം വീട്ടിൽ അമ്മുണ്ണി വൈദ്യരുടെ മകൾ ഐഷയാണ് മാതാവ്.2017 ഒക്‌ടോബർ 5 ന് തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സിൽ ഉമ്മ പരലോകം പൂകി.
1980 ൽ ആയിരുന്നു പ്രവാസത്തിന്റെ തുടക്കം.1985 ലായിരുന്നു വിവാഹം.1999 അവസാനം വരെ കുടുംബം ദോഹയിലുണ്ടായിരുന്നു.അഞ്ച് മക്കളുടെ പിതാവ്.ഖത്തറിലെ മാഫ്‌കൊ എന്ന സ്ഥാപനത്തിൽ ജോലി.മൂത്ത മകൻ അബ്‌സ്വാർ പതിമൂന്നാമത്തെ വയസ്സിൽ പരലോകം പൂകി.രണ്ടാമത്തെ മകൻ അൻസാർ അന്തർ ദേശീയ ഓൺലൈൻ സ്ഥാപനമായ ആമസോൺ ചെന്നൈ ഓഫീസിൽ ജോലി ചെയ്യുന്നു.
തൃശൂർ കല്ലയിൽ ഇസ്‌ഹാക് സാഹിബിന്റെ മകൾ ഇർഫാനയാണ് അൻസാറിന്റെ നല്ല പാതി.മുന്നാമത്തെ മകൾ ഹിബ, വലപ്പാട് നമ്പൂരി മഠത്തിൽ മൻസൂർ സാഹിബിന്റെ മകൻ മുഹമ്മദ് ഷമീറാണ് ഹിബമോളുടെ പ്രിയതമൻ.
നാലമത്തെ മകൻ ഹമദ് പഠനാനന്തരം ബംഗ്‌ളുരുവിൽ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.താഴെയുള്ള മകൾ അമീന പുതുമനശ്ശേരി സർസയ്യിദ് ഇംഗ്‌ളീഷ് മീഡിയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു. സർഗസിദ്ധികളാൽ അനുഗഹിക്കപ്പെട്ട മക്കൾ എല്ലാവരും ധാർമ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളിൽ തൽപരരാണ്.
പാലയൂർ ഐക്കപ്പറമ്പിൽ പരീകുട്ടി സാഹിബിന്റെ മകൾ സുബൈറയാണ് ഭാര്യ.അൻസാർ, ഹിബ , ഹമദ്, അമീന,പതിമൂന്നാം വയസ്സിൽ പൊലിഞ്ഞു പോയ ബാലപ്രതിഭ അബ്‌സ്വാർ എന്നിവരാണ് മക്കൾ.മരുമകൻ :- മുഹമ്മദ് ഷമീർ നമ്പൂരി മഠം.മരുമകൾ:-ഇർഫാന ഇസ്‌ഹാക് കല്ലയിൽ
2000 മുതൽ മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിനു തൊട്ടാണ് താമസം.വിശാല മഹല്ലിനും പ്രദേശത്തിനും വേണ്ടി സാധ്യമാകുന്ന സേവനങ്ങളിൽ സഹകരിച്ചു വരുന്നു.
2006 മുതൽ മുതൽ മാഫ്‌കൊ ഹെഡ് ഓഫിസിന്റെ കീഴിലുള്ള ഫാക്‌ടറി അനുബന്ധ ജോലിയിലേയ്‌ക്ക് മാറി.2010 വരെ ഫാക്‌ടറിയുടെ ഓഫീസ് ചുമതലകളിൽ തുടർന്നു.2010 മുതൽ പ്രവാസ ജീവിതത്തിന് അർധ വിരാമം നൽകി.
2019 അവസാനം മുതൽ മുതൽ ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ പുതിയ ചില മാറ്റങ്ങൾക്ക് വിധേയമായി.ജോലിയിൽ അനിശ്ചിതത്വം ഉണ്ടായി
2020 ൽ ഒരു വ്യാഴവട്ട കാലത്തെ ഇടവേളക്ക് ശേഷം തമീമ ട്രേഡിങ് വിഭാഗത്തിൽ വീണ്ടും നിയമിതനായി.
1966 മുതൽ 69 വരെ തിരുനെല്ലൂർ എ.എം.എൽ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.ആദ്യത്തെ അധ്യാപകൻ മൂക്കലെ മുഹമ്മദ് മുസ്‌ല്യാരും അധ്യാപിക ഏലിയ കുട്ടി ടീച്ചറുമായിരുന്നു.മദ്രസ്സയിൽ ചേർത്തതിന്റെ ശേഷമാണ് സ്‌കൂളിൽ ചേർത്തത്.പോൾ മാഷും ജോസ് മാഷും അധ്യാപകരായിരുന്നു.
സെന്റ് ആന്റണീസ് പുവ്വത്തൂരിൽ അപ്പർ പ്രൈമറിയും,ഹൈസ്‌കൂൾ പഠനം 1974 - 76 കളിൽ വെന്മേനാട് എം.എ.എസ്.എം കലാലയത്തിലുമാണ് അഭ്യസിച്ചത്.
പുവ്വത്തൂർ സ്‌കൂളിലെ ഫാത്വിമ ടീച്ചർ,ദേവകി ടീച്ചർ,മാർഗരറ്റ് ടീച്ചർ,ജോസ് മാഷ്,ജോസഫ് മാഷ്,ജോണി മാഷ് വിശിഷ്യാ പ്രധാനാധ്യാപകൻ സെബാസ്റ്റ്യൻ മാഷ് തുടങ്ങിയ ആദരണീയരാവർ പ്രാർഥനാ പൂർവ്വം ഓർമ്മിക്കപ്പെടുന്നവരാണ്.
വെന്മേനാട് വിദ്യാലയത്തിലെ പ്രധാനധ്യാപകനായിരുന്ന അബ്‌ദുല്ല കുട്ടിമാഷ്, അബൂബക്കർ മാഷ്,മുഐമിൻ മാഷ്,ജോർജ് മാഷ്,വിജയൻ മാഷ്,ഇട്ടൂപ്പുണ്ണി സാർ,ജമീല ടീച്ചർ,ഐഷ ടീച്ചർ,ഫാത്വിമ ടീച്ചർ,സരോജിനി ടീച്ചർ,പത്മിനി ടീച്ചർ തുടങ്ങിയ അധ്യാപക അധ്യാപികമാരും ഓർമ്മകളിലെ താരങ്ങൾ തന്നെ.
1973 ൽ മദ്രസാ പഠനത്തിനു വിരാമമിട്ടു.ശേഷം ജമാലുദ്ദീൻ മുസ്‌ല്യാർ, കൂറ്റനാട് മുഹമ്മദ് മുസ്‌ല്യാർ എന്നിവരുടെ ദർസിൽ തിരുനെല്ലൂർ ജുമാ മസ്‌ജിദിലും തുടർന്ന് ഏകദേശം ഒരു വർഷം കുടുംബ പേരിൽ അറിയപ്പെടുന്ന മഞ്ഞിയിൽ പള്ളിയിൽ (മസ്‌ജിദ് തഖ്‌വ) പെരിഞ്ഞനം സുലൈമാൻ മുസ്‌ല്യാരുടെ കൂടെയും ദർസിൽ ചേർന്നു.ഇടക്ക് വെച്ച് ദർസ് പഠനം നിന്നു.വീണ്ടും 76/77 കളിൽ വെന്മേനാട് കുട്ടോത്ത് അബൂബക്കർ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ പഠനം പുരോഗമിച്ചു.ഏകദേശം രണ്ട് വർഷത്തിലധികം.
പ്രദേശത്തെ ചുക്കുബസാർ,പുവ്വത്തൂർ,പാവറട്ടി,കാക്കശ്ശേരി തുടങ്ങിയ ഗ്രാമീണ വായന ശാലകളിൽ ഹൈസ്‌കൂൾ പഠന കാലത്ത് തന്നെ അംഗത്വമുണ്ടായിരുന്നു.പത്താം തരം കഴിയും മുമ്പ് തന്നെ പ്രസിദ്ധങ്ങളായ ഒട്ടേറെ ക്ലാസ്സിക്കുകളും/വിശുദ്ധഖുർആൻ പരിഭാഷയും വായിക്കാൻ ഭാഗ്യം ലഭിച്ചു.ഖുർആൻ പരിഭാഷ വായിച്ചതിന്റെ പ്രതികരണമായിരുന്നു മാണിക്യ ചെപ്പ് എന്ന കവിത.ഈ കവിതയുടെ പേരിലാണ് 1993 ൽ കവിതാ സമാഹാരം പ്രതീക്ഷാ തൃശൂർ പ്രസിദ്ധീകരിച്ചത്.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുൾ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടി ഗാനങ്ങൾ എഴുതിയ മഞ്ഞിയിൽ പ്രവാസി നാടകക്കാരൻ അഡ്വ:ഖാലിദ് അറയ്ക്കൽ എഴുതി അവതരിപ്പിച്ച എല്ലാ നാടകങ്ങളുടേയും ഗാന രചനയിതാവാണ്.
1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന് ഗാനങ്ങളെഴുതാനുള്ള അവസരമാണ് കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധൻ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു രാഗം പുവ്വത്തൂർ.ഹൈസ്‌കൂൾ പഠനകാലത്ത് തന്നെ ഒട്ടേറെ രചനകൾ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണി പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.
1980 കളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നു തുടങ്ങി നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.
ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബോംബയിൽ കച്ചവടം നടത്തിയിരുന്ന പിതാവിനൊപ്പം ചേർന്നു.ബോംബയിൽ സായാഹ്ന കോളേജിൽ പഠനം തുടർന്നു.
1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ പ്രാരംഭം.എന്നാൽ കമ്പനി രൂപീകരണവും മറ്റും നടന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു.അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തിൽ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിൽ നിന്നും നൂറിലേറെ കിലോമീറ്റർ ദൂരത്താണ് റുവൈസ് സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നിൽക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ് റുവൈസ്.ഇവിടെ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു ഭാഗത്ത് കടലോരത്താണ് പ്രസ്‌തുത അതിഥി മന്ദിരം.
1982 മാഫ്‌കോ എന്ന കമ്പനിയുടെ ഉപ ഘടകമായ തമീമ ട്രേഡിങിലായിരുന്നു തുടക്കം.അറബികൾക്കിടയിൽ ഏറെ പ്രസിദ്ധി നേടിയ പാദരക്ഷയുടെ പേരാണ് തമീമ.പിന്നീട് ഈ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു.
1992ൽ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകൾ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി ഉദയം പഠനവേദിയ്‌ക്ക് രൂപം കൊടുക്കുന്നതിൽ പ്രദേശത്തെ സഹൃദയരോടൊപ്പം സഹകരിച്ചു.നന്മയുടെ പ്രബോധകരിൽ നിന്നും പ്രസാരകരിൽ നിന്നും ഊർജവും ആർജവവും നേടിയെടുത്ത ഒരു കൊച്ചു സംഘമാണ് ഇതിന്റെ ബീജാവാപം നടത്തിയത്.
1997/98/99 കളിൽ ദോഹയിലെ ഫാമിലി കമ്പ്യൂട്ടർ എന്ന സാങ്കേതിക വിജ്ഞാന ശാഖയിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനം നേടുകയും വെബ് ഡവലപ്‌മന്റ് കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്‌തു.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്)ലോഞ്ച് ചെയ്‌തുകൊണ്ടായിരുന്നു ഇന്റർനെറ്റ് ലോകത്തേക്കുള്ള പടികയറ്റം.
തൂലിക,കവിത,രചന,സാമൂഹികം എന്നീ തലക്കെട്ടുകളിൽ മഞ്ഞിയിൽ എന്ന ബ്‌ളോഗ് ഓൺലൈൻ ലോകത്ത് പ്രസിദ്ധമാണ്.സജീവ ബ്‌ളോഗ് എഴുത്തിനോടൊപ്പം സോഷ്യൽ മീഡിയകളിലെ സർഗാത്മക സാന്നിധ്യവുമാണ്.
2003 ൽ കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിവഴി ഉപരി പഠനം പൂർത്തീകരിച്ചു വരുമ്പോഴായിരുന്നു ദീർഘകാല അവധിയിൽ നാട്ടിൽ കഴിയേണ്ട സാഹചര്യം ഉണ്ടായത്. തന്റെ കഴിവുകൾ കൊണ്ട് സഹൃദയരെ അത്ഭുതപ്പെടുത്തിയ മൂത്ത പുത്രൻ അബ്‌സ്വാർ എന്ന പ്രതിഭയുടെ ആകസ്‌മിക വിയോഗം.
പ്രസംഗം എഴുത്ത് എന്നീ രംഗങ്ങളിൽ അബ്‌സ്വാർ നടത്തിയ മികവ്` സമാനതകളില്ലാത്തവയായിരുന്നു. മഞ്ഞിയിൽ കുടുംബത്തിനപ്പുറം സമൂഹത്തിനൊന്നടങ്കം ഇന്നും വേദനയൂറുന്ന ഓർമ്മയാണ് അബ്‌സാർ.ഈ ബാലപ്രതിഭയുടെ ഓർമ്മകൾ രചനകൾ എന്നിവ പകർത്തിയ ബ്ളോഗ് ഏറെ വായനക്കാരുള്ള ഒന്നാണ്.
അബ്‌സ്വാറിന്റെ രചനകൾ മണിദീപം എന്ന സമാഹാരം ഐ.പി.എച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.2003ൽ കേരളപ്പിറവി ദിവസം ശൈഖ് മുഹമ്മദ് കാരക്കുന്നും ബാലചന്ദ്രൻ ചുള്ളിക്കാടും ചേർന്നായിരുന്നു പുസ്‌തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.
സ്വന്തം ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന സൈറ്റും പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ പേജും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഓൺലൈൻ പ്രവർത്തനങ്ങളാണ്.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രംഗത്തെ സംഭാവനകൾ നിരവധിയത്രെ.കൾച്ചറൽ ഫോറം തൃശൂരിനു വേണ്ടിയുള്ള ബ്‌ളോഗും ഒരുക്കിയിരിക്കുന്നു.
2009 ൽ എഫ്.സി.സി യും ഖത്തർ ഇന്ത്യൻ മീഡിയ ഫോറവും സംയുക്തമായി ഒരുക്കിയ ജേർണലിസം വർക്ക് ഷോപ്പിൽ പങ്കെടുത്തു.പ്രതീപ് മേനോൻ (അമൃത)യായിരുന്നു നേതൃത്വം നൽകിയത്.ജേർണലിസം വർക്ക് ഷോപ്പ് സമാപന ദിവസം കമലാ സുരയ്യയുടെ മൂത്ത മകൻ എം.ഡി.നാലപ്പാട് സംബന്ധിച്ചിരുന്നു.ജേർണലിസം വർക്ക് ഷോപ്പിൽ പങ്കെടുത്തവർക്കുള്ള അംഗീകാരങ്ങൾ സമ്മാനിച്ചതും എം.ഡി നാലപ്പാടായിരുന്നു.
വിവിധ തലത്തിൽ നിന്നുള്ള അംഗീകാരങ്ങൾ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്.2017 ൽ തിരുനെല്ലൂർ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബൽ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ൽ കലാകായിക സാംസ്‌കാരിക കൂട്ടായ്‌മയായ തിരുനെല്ലൂർ മുഹമ്മദൻസിന്റെ ഖത്തർ മുഖമായ മുഹമ്മദൻസ് ഖത്തറിന്റെ സമഗ്ര സംഭാവനക്കുള്ള എക്‌സലൻസി അവാർഡിനും 2019 ൽ നന്മ തിരുനെല്ലുരിന്റെ ഗ്രാമീൺ മീഡിയ അവാർഡിനും അർഹനായിട്ടുണ്ട്.
പ്രവർത്തന നൈരന്തര്യമില്ലാതെ ദീർഘ കാലം നിശ്ചലമായിരുന്ന ഖത്തറിലെ തിരുനെല്ലൂർ പ്രവാസി കൂട്ടായ്‌മയെ പ്രവർത്തന സജ്ജമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.2006 ൽ അബു കാട്ടിലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പ്രഥമ അസോസിയേഷൻ പ്രവർത്തക സമിതിയിൽ ജനറൽ സെക്രട്ടറി പദവും പിന്നീടുള്ള കാലയളവുകളിൽ വിവിധ നേതൃ പദവികളും അലങ്കരിച്ചു.
2013 ൽ ഹാജി കെ.പി അഹമ്മദ് സാഹിബിന്റെ നേതൃത്വത്തിലുള്ള തിരുനെല്ലൂർ മഹല്ല് പ്രവർത്തക സമിതിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്‌ദുൽ അസീസ്; തിരുനെല്ലൂർ മഹല്ല് വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
2021 കോവിഡ് മഹാമാരിയുടെ പ്രതിസന്ധികാലത്ത്,അൽ ജാമിഅ വേൾഡ് കാമ്പസിന്റെ ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉലൂമുൽ ഖുർആൻ,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകൾ പൂർത്തീകരിക്കാൻ ഭാഗ്യം ലഭിച്ചു.
കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇസ്‌ലാം ഓൺലൈവ് എന്ന ഇന്റർനെറ്റ് പോർട്ടലിൽ മഞ്ഞിയിൽ തൂലിക ചലിപ്പിക്കാറുണ്ട്.പ്രവാസ ലോകത്തെ മലയാളം റേഡിയോകളിൽ ജുമുഅ മുബാറക്,വിശേഷകാല ഉദ്‌ബോധനങ്ങൾ തുടങ്ങിയ പരിപാടികളും മഞ്ഞിയിലിന്റെ ശബ്‌ദ സാന്നിധ്യം കൊണ്ട് ധന്യമാണ്.തനിമ കലാസാഹിത്യ വേദി ഖത്തർ ഘടകം മുൻ ഡയറക്‌ടർ കൂടിയാണ് അസീസ് മഞ്ഞിയിൽ.
മീഡിയ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.