അനുഭൂതിമനഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുഭൂതികളെ വിശകലനം ചെയ്യുകയും വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖയാണ് അനുഭൂതിമനഃശാസ്ത്രം.

അനുഭൂതി[തിരുത്തുക]

അനുഭൂതി (feeling) എന്ന വാക്ക് രണ്ട് അർഥത്തിലാണ് മനഃശാസ്ത്രഗ്രന്ഥങ്ങളിൽ ഉപയോഗിച്ചുകാണുന്നത്.

  1. പരിതഃസ്ഥിതിയിൽനിന്നുള്ള പ്രേരകങ്ങൾ (stimuli) വ്യക്തിയിൽ പതിക്കുമ്പോൾ അയാളിൽ ഉണ്ടാകുന്ന സുഖകരമോ അസുഖകരമോ ആയ ഒരു പ്രതികരണം. മഞ്ഞയേക്കാൾ നീലയാണ് ഞാനിഷ്ടപ്പെടുന്നത് എന്നോ ആ ചിത്രത്തിൽ നിറങ്ങളുടെ ചേർച്ച വളരെ ഹൃദ്യമായിരിക്കുന്നു എന്നോ അവളുടെ സ്വരം ഞാൻ ഇഷ്ടപ്പെടുന്നില്ലഎന്നോ ഒരാൾ പറയുമ്പോൾ ഇത്തരം അനുഭൂതികൾ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ അനുഭൂതി വികാരങ്ങളോട് (emotions) ബന്ധപ്പെട്ടിരിക്കയാണെന്നു പറയാം. വിൽഹം വുണ്ട് (Wilhelm Wundt), ടിച്ച്നർ (Titchher), വുഡ്വർത്ത് (Wood-worth) മുതലായവർ അനുഭൂതിയെ ഇപ്രകാരം വികാരങ്ങളോട് ചേർത്താണ് വ്യാഖ്യാനിച്ചിട്ടുള്ളത്.
  2. ചർമസംവേദനങ്ങൾ(cutaneous sensations). മോർഗൻ (Morgan), നാഫ് (Naff) മുതലായവർ അനുഭൂതിയെ ത്വക്കിൽനിന്നും മാംസപേശികളിൽനിന്നും (kinesthetic) വരുന്ന സംവേദനങ്ങളോട് ബന്ധപ്പെടുത്തിയാണ് പറയുന്നത്. അനുഭൂതിയുടെ പരിമാണസിദ്ധാന്തം (A qantitative Theory of Feelings) എന്ന പേരിൽ 1929-ൽ നാഫ് തനിച്ചും 1960-ൽ നാഫും കെൻഷാലും ചേർന്നും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളിൽ ത്വക്കിൽനിന്നും വരുന്ന സംവേദനങ്ങളെ (ശീതം, താപം, മർദം തുടങ്ങിയവയെ) മാത്രമേ പരാമർശിച്ചിട്ടുള്ളു. ഫീലിങ് എന്ന ഇംഗ്ലീഷ് വാക്കിന് ചർമസംവേദനങ്ങളെ സൂചിപ്പിക്കുന്ന അർഥംകൂടിയുണ്ട്. ചൂടുതോന്നുന്നു (feeling warmth), വേദന തോന്നുന്നു എന്നൊക്കെ പറയുമ്പോൾ കാണുക, കേൾക്കുക മുതലായവയോട് ചേർത്ത് ഫീലിങ് എന്ന വാക്ക് ഉപയോഗിക്കാറില്ല. അതിനാലാണ് മുമ്പുപറഞ്ഞ ശാസ്ത്രജ്ഞന്മാർ അനുഭൂതിയെ ചർമസംവേദനങ്ങളോട് ബന്ധപ്പെടുത്തിയിരിക്കുന്നത്.

ത്രിമാനപദ്ധതി[തിരുത്തുക]

അനുഭൂതിയെ വികാരങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിട്ടുള്ളവരിൽ പ്രമുഖൻ വിൽഹം വുണ്ട് ആണ്. ഓരോ അനുഭൂതിയേയും സുഖകരമോ അസുഖകരമോ, പ്രക്ഷുബ്ധമോ ശാന്തമോ, മുറുക്കം കൂടിയതോ അയഞ്ഞതോ എന്നിങ്ങനെ മൂന്നു തരത്തിൽ വിവരിക്കാൻ കഴിയുമെന്ന് വുണ്ട് പ്രസ്താവിച്ചു. ഓരോ രീതിയിലും തന്നെ മാത്രാവ്യത്യാസം (quantitative difference) കൂടി സൂചിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം (ഉദാ. ഏറ്റവും അസുഖകരം, അസുഖകരം, സുഖകരം, ഏറ്റവും സുഖകരം എന്നിങ്ങനെ). അനുഭൂതിയെ സംബന്ധിച്ച വുണ്ടിന്റെ ത്രിമാനപദ്ധതി (Wundt's Three Dimensional Theory of Feeling) എന്ന പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്.

അനുഭൂതിക്ക് സുഖകരം-അസുഖകരം എന്ന ഒരൊറ്റ മാനം (dimension) മാത്രമേയുള്ളുവെന്ന് വുണ്ടിന്റെ ശിഷ്യരിൽ പ്രമുഖനായിരുന്ന ടിച്ച്നർ വാദിക്കുകയുണ്ടായി. അനുഭൂതിയുടെ ഈയൊരു വശം മാത്രമേ ആധുനിക മനഃശാസ്ത്രത്തിലും പഠനവിഷയമാക്കപ്പെടുന്നുള്ളു. മാത്രമല്ല ഉത്തേജകങ്ങളെ സുഖകരം-അസുഖകരം എന്നു വകതിരിക്കുന്ന പ്രക്രിയയെ വികാരപരമായ വിലയിരുത്തൽ എന്നോ മുൻഗണന നൽകൽ എന്നോ പറയാനാണ് ആധുനിക മനഃശാസ്ത്രജ്ഞന്മാർ ഇഷ്ടപ്പെടുന്നത്.

അനുഭൂതിമാപനം[തിരുത്തുക]

മാത്രാവ്യത്യാസം കണക്കാക്കി അനുഭൂതിയെ അളക്കാൻ മൂന്നു മാർഗങ്ങളുണ്ട്.

ഒന്നാമത്തെ മാർഗം[തിരുത്തുക]

അനുഭൂതിയെ അടിസ്ഥാനമാക്കി ഉത്തേജകങ്ങളുടെ (വസ്തുക്കൾ) സ്ഥാനം നിർണയിക്കുകയാണ്. ഉദാഹരണമായി വെളിച്ചെണ്ണ, എള്ളെണ്ണ, പെട്രോള്, മരോട്ടിയെണ്ണ, ഡീസലോയിൽ], ആവണക്കെണ്ണ എന്നിവ നിരത്തിവയ്ക്കുക; ഒരാളോട് ഇവയെ ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും സുഖകരം, അതിൽ കുറച്ചു സുഖകരം, അതിലും കുറച്ചു സുഖകരം, അതിലും കുറച്ച്...... എന്നിങ്ങനെ ക്രമീകരിച്ച് വയ്ക്കാൻ പറയുക.

രണ്ടാമത്തെ മാർഗം[തിരുത്തുക]

ഉത്തേജകങ്ങളെ ഏറ്റവും സുഖകരം, സുഖകരം, സുഖകരമല്ല, അസുഖകരമല്ല, അസുഖകരം, ഏറ്റവും അസുഖകരം എന്നീപ്രകാരം തരംതിരിക്കുകയെന്നതാണ്. ഒരേസമയം ഈ രണ്ടു വസ്തുക്കളെ കാണിച്ച് അതിൽ ഏതാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയാണ്

മൂന്നാമത്തെ മാർഗം[തിരുത്തുക]

ഈ രീതിയിൽ ഉത്തേജകങ്ങളെ എല്ലാത്തരത്തിലുമുള്ള ജോടികളാക്കി, ഓരോ തവണയും ഇഷ്ടപ്പെടുന്നത് ഏതെന്ന് കുറിച്ചുവയ്ക്കണം. അവസാനം ഓരോ വസ്തുവും എത്ര തവണ ഇഷ്ടപ്പെട്ടു എന്നു കണക്കാക്കി അതതിന്റെ വികാരപരമായ മൂല്യം (affective value) നിർണയിക്കാം.

രസനേന്ദ്രിയാനുഭൂതികളെ മിക്കവരും ഇഷ്ടപ്പെടുന്നത് മധുരം, പുളി, ഉപ്പ്, കയ്പ് എന്നീ ക്രമത്തിലാണ്. ഈ വസ്തുക്കളുടെ ഗാഢത (concentration) വ്യത്യാസപ്പെടുന്നതനുസരിച്ച് രുചിയിലും വ്യത്യാസം അനുഭവപ്പെടും. മധുരം അനുഭവപ്പെടണമെങ്കിൽ 5 ശ.മാ. ഗാഢത വേണം. ലവണം 1 ശതമാനത്തിലും പുളി 0 ശതമാനത്തിലും ഇഷ്ടപ്പെടുന്നു. സ്ത്രീകളിൽ 71 ശതമാനം പേരും നിറങ്ങളിഷ്ടപ്പെടുമ്പോൾ പുരുഷന്മാരിൽ 26 ശതമാനം മാത്രമേ നിറങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു. തരംഗദൈർഘ്യം (wave length) കുറഞ്ഞ നിറങ്ങളാണ് മിക്കവരും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഉദാ. നീല (400 m/u), പച്ച (500 m/u), ചുവപ്പ് (650 m/u) എന്നീ നിറങ്ങൾ ഇതേക്രമത്തിലാണ് ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നതെന്ന് നിറങ്ങളെ സംബന്ധിച്ച പരീക്ഷണങ്ങളിൽനിന്നു തെളിഞ്ഞിട്ടുണ്ട്.

ഉത്തേജകങ്ങളുടെ ആവർത്തനം അനുഭൂതിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. ആവർത്തനംകൊണ്ട് മധുരാസക്തി വർധിക്കുന്നതായും കയ്പിനോടുള്ള എതിർപ്പ് കുറയുന്നതായും കണ്ടിട്ടുണ്ട്. അതുപോലെ ലളിതസംഗീതത്തിന്റെ വികാരാത്മകത ആവർത്തനംകൊണ്ട് കുറയുന്നതായും ക്ലാസിക്കൽ സംഗീതത്തിന്റേതു കൂടുന്നതായും പരീക്ഷണങ്ങളിൽനിന്ന് തെളിഞ്ഞിട്ടുണ്ട്.

ഉത്തേജകങ്ങളുമായുള്ള പരിചയവും അനുഭൂതിയെ ബാധിക്കുന്നു. പരിചയത്തിലൂടെ ആഭിമുഖ്യം വർധിക്കുകയും അതിപരിചയത്തിലൂടെ വെറുപ്പുണ്ടാവുകയും ചെയ്യുന്നു. മിതമായ പരിചയം ഏറ്റവും കൂടുതൽ ആകാംക്ഷയുണർത്തും. പരിചിത വസ്തുക്കൾ സുഖാനുഭൂതിയുണർത്തുന്നത് അവയിൽനിന്ന് അപകടം ഉണ്ടാകാനിടയില്ലെന്ന അറിവുകൊണ്ടാണെന്ന് ടിച്ച്നർ കരുതുന്നു.

ശക്തികുറഞ്ഞ ഉത്തേജകങ്ങൾ ഉദാസീനവും (neutral) മിതമായവ സുഖദായകവും അമിതമായവ അസുഖകരവുമാണെന്ന് രുചിയെ സംബന്ധിച്ച ഒരു പഠനത്തിൽ കാണുന്നു. എന്നാൽ മധുരം ഇതിന് ഒരപവാദമാണ്. മധുരം എത്ര കൂടിയാലും സുഖകരംതന്നെ.

സഹാനുഭൂതി[തിരുത്തുക]

മറ്റുള്ളവർക്കുണ്ടാകുന്ന അനുഭൂതിയിൽ നാം പലപ്പോഴും പങ്കുകൊള്ളാറുണ്ട്. മന്ദത ബാധിച്ചവൻപോലും ഉല്ലാസവാനായ സ്നേഹിതന്റെ സാമീപ്യത്തിൽ ഉത്സാഹഭരിതനായിത്തീരുന്നു. വിഷാദമൂകനാണ് കൂട്ടുകാരനെങ്കിൽ നാമും ആ മാനസികാവസ്ഥയിലേക്ക് വീഴും. ഇങ്ങനെ മറ്റൊരാളുടെ അനുഭൂതി തന്നിലും ഉളവാകുന്നതിനെയാണ് സഹാനുഭൂതി (sympathy) എന്നു പറയുന്നത്. സഹാനുഭൂതി അനുകരണമാണോ ജന്മസിദ്ധമാണോ എന്ന കാര്യം ഇതുവരെ തീർച്ചയായിട്ടില്ല. വെറും അനുകരണത്തിൽ കൂടുതലെന്തോ സഹാനുഭൂതിയിലുണ്ടെന്നു വുഡ്വർത്ത് കരുതുന്നു. ഇതുപോലെ മറ്റൊരനുഭൂതിയാണ് സമാനുഭൂതി (empathy). ഇവിടെ തത്കാലത്തേക്കു നാം മറ്റൊരാളായിത്തീരുകയാണ്. ഫുട്ബോൾകളി കണ്ടുകൊണ്ടിരിക്കെ ചിലർ കളിക്കാരനൊടൊപ്പം കാലുയർത്തി വീശുന്നതു കാണാം. ഈ സമാനുഭൂതി അനുകരണമല്ല. കാരണം മറ്റേയാൾ എന്തു ചെയ്യുന്നുവെന്നറിയുന്നതിനു മുമ്പാണിതു നടക്കുന്നത്. കലയിൽകൂടിയും പ്രകൃതിദൃശ്യങ്ങളിൽ കൂടിയും ആനന്ദം ലഭിക്കുന്നതിനെ സൌന്ദര്യാനുഭൂതി (aesthetic experience) എന്നു പറയുന്നു.

നാഫിന്റെ സിദ്ധാന്തം[തിരുത്തുക]

ശീതം, താപം, മർദം, വേദന എന്നീ അനുഭൂതികൾക്ക് പ്രത്യേകം പ്രത്യേകം നാഡികൾ ത്വക്കിലുണ്ടെന്നായിരുന്നു പഴയ സിദ്ധാന്തം. 1895-ൽ ഫോൺഫ്രേ എന്ന ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്നാൽ 1960-വരെ ഈ രംഗത്തു നടന്നിട്ടുള്ള പരീക്ഷണങ്ങളെ അവലോകനം ചെയ്തശേഷം നാഫ് ചെന്നെത്തിയത് ഇതിനെതിരായ നിഗമനത്തിലാണ്. മർദം, ചൂട്, തണുപ്പ് എന്നീ ചർമസംവേദനങ്ങൾക്ക് ഓരോന്നിനും പ്രത്യേകം നാഡീതന്തുക്കൾ ഉണ്ടെന്നതിന് തെളിവുകൾ ഇല്ല. പകരമുള്ള നാഫിന്റെ ഗണപരമായ സിദ്ധാന്തപ്രകാരം ചർമത്തിലെ നാഡീതന്തുക്കൾക്കെല്ലാം ഒരേ ധർമമാണുള്ളത്; അവ വന്നുനില്ക്കുന്ന ശരീരകലകൾ (tissues) വ്യത്യസ്തമാണെന്നുമാത്രം. ഒരേ ധർമമുള്ള നാഡീതന്തുക്കളായതുകൊണ്ട് അവയ്ക്കു പൊതുവായി ഒരൊറ്റ ഉത്തേജകമേയുള്ളു. അത് അവയെ പൊതിഞ്ഞിരിക്കുന്ന കലകളിലുണ്ടാകുന്ന ചലനം ആകുന്നു. ചില കലകൾ ചൂടുതട്ടുമ്പോൾ വികസിക്കയും തണുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യും. ഈ ചലനം ശീതതാപബോധത്തിന് കാരണമായി ഭവിക്കുന്നു. അതുപോലെ മർദം ഏല്ക്കുമ്പോഴും ഈ കലകളുടെ ചലനത്തിന് വ്യത്യാസമുണ്ടാകുന്നു. മർദവും ചൂടും ഭിന്നമായി തോന്നുന്നത് നാഡീതന്തുക്കൾ കേന്ദ്രസിരാവ്യൂഹത്തിൽ എവിടെ ബന്ധിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. കലകളുടെ ചലനരീതിയിലുള്ള വ്യത്യാസംകൊണ്ടാണ് മിനുസവും പരുപരുപ്പും വേർതിരിച്ചറിയുന്നത്, അല്ലാതെ പ്രത്യേകം നാഡീതന്തുക്കൾ ഉള്ളതുകൊണ്ടല്ല. ഇതാണ് നാഫിന്റെ അനുഭൂതിയെക്കുറിച്ചുള്ള മാനസിദ്ധാന്തത്തിന്റെ ചുരുക്കം.

കള്ള്, കറുപ്പ്, കഞ്ചാവ്, മരിജുവാന മുതലായ ലഹരി പദാർഥങ്ങളും മെസ്കാലിൻ, എൽ.എസ്.ഡി., ഡി.എം.റ്റി. മുതലായ രാസപദാർഥങ്ങളും അനുഭൂതിയെ വികസ്വരമാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുഭൂതിമനഃശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുഭൂതിമനഃശാസ്ത്രം&oldid=3930437" എന്ന താളിൽനിന്ന് ശേഖരിച്ചത്