പുല്ലുമേട് ദുരന്തം
| ദിവസം | 2011 ജനുവരി 14 |
|---|---|
| സമയം | രാത്രി 08:26 |
| സ്ഥലം | ശബരിമല, കേരളം, ഇന്ത്യ |
| Reported injuries | 100 |
| Reported death(s) | 102 |
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ പുല്ലുമേട്ടിൽ 2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദർശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് പുല്ലുമേട് ദുരന്തം.[1] ഉപ്പുപാറയിൽ മകരജ്യോതി ദർശനം കഴിഞ്ഞ ജനലക്ഷങ്ങൾ തിങ്ങിയിറങ്ങിയതാണ് ദുരന്ത കാരണം.[2] ശബരിമല പുല്ലുമേട്ടിൽ മകരജ്യോതി കണ്ട് മടങ്ങിയ തീർത്ഥാടകർ , വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലും പെടുകയായിരുന്നു. തിരക്കിൽ പെട്ട് ഓട്ടോറിക്ഷമറിഞ്ഞതും ജീപ്പ് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിച്ചതുമാണ് വിപത്തിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരണത്തിനിരയായത്.[3] മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തർ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയിൽ തിരക്ക് നിയന്ത്രിക്കാൻ വിരലിലെണ്ണാവുന്ന പോലീസുകാരെ ആ സമയം അവിടെയുണ്ടായിരുന്നുവെന്നത് അപകടത്തിന്റെ ആക്കം വർധിപ്പിച്ചു. തമിഴ്നാട് , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരായിരുന്നു മരണമടഞ്ഞവരിൽ കൂടുതൽ പേർ.