ഡെമോക്രിറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെമോക്രിറ്റസ്
ജനനംക്രി. മു. 460-നടുത്ത്
അബ്ദേരാ, ത്രേസ്
മരണംക്രി.മു. 370-നടുത്ത് (Aged 90)
കാലഘട്ടംസോക്രട്ടീസിനു മുൻപുള്ള തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരസോക്രട്ടീസിനു മുൻപുള്ള തത്ത്വചിന്ത
പ്രധാന താത്പര്യങ്ങൾതത്ത്വമീമാംസ, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾഅണുവാദം, വിദൂരനക്ഷത്ര സിദ്ധാന്തം
സ്വാധീനിച്ചവർ
  • ല്യൂസിപ്പസ്, സാമോസിലെ മെലിസ്സസ്
സ്വാധീനിക്കപ്പെട്ടവർ

പുരാതനഗ്രീസിലെ ഒരു തത്ത്വചിന്തകനായിരുന്നു ഡെമോക്രിറ്റസ് (Δημόκριτος, Dēmokritos, "ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവൻ") (ജനനം: ക്രി.മു. 460-നടുത്ത്; മരണം: ക്രി.മു. 370-നടുത്ത്). ഗ്രീസിലെ ത്രേസിൽ, അബ്ദേരാ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.[1] "സോക്രട്ടീസിനു മുൻപുള്ള"[൧] യവനചിന്തകന്മാരിൽ ഏറെ സ്വാധീനം ചെലുത്തിയവനായിരുന്ന അദ്ദേഹം ല്യൂസിപ്പസ് എന്ന ചിന്തകന്റെ ശിഷ്യനായിരുന്നു. ഈ ഗുരുശിഷ്യന്മാർ പ്രധാനമായും അറിയപ്പെടുന്നത്, പ്രപഞ്ചത്തെ വിശദീകരിക്കാൻ അവതരിപ്പിച്ച അവരുടെ പരമാണുസിദ്ധാന്തത്തിന്റെ പേരിലാണ്.[2]


ഡെമോക്രിറ്റസിന്റെ ആശയങ്ങളെ ഗുരു ല്യൂസിപ്പസിന്റെ ചിന്തയിൽ നിന്ന് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ലഭ്യമായ രേഖകളിൽ അവർ പരാമർശിക്കപ്പെടുന്നത് ഒരുമിച്ചാണ്. പരമാണുഘടനയെ സംബന്ധിച്ച ഇവരുടെ ഊഹാപോഹങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ പരമാണുസിദ്ധാന്തവുമായി ഭാഗികവും ആകസ്മികവുമായ സാമ്യം പുലർത്തുന്നതിനാൽ, സാധാരണ ചിന്തകൻ എന്നതിനുപരി ഒരു ശാസ്ത്രജ്ഞനായി ഡെമോക്രിറ്റസിനെ കണക്കാക്കാൻ പലരും താത്പര്യം കാട്ടുന്നു; എന്നാൽ ഡെമോക്രിറ്റസിന്റേയും ഗുരുവിന്റേയും പരമാണുസിദ്ധാന്തത്തിന്റെ അടിസ്ഥാനം ആധുനിക സിദ്ധാന്തത്തിന്റേതിൽ തികച്ചും ഭിന്നമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3] ഏഥൻസിൽ പൊതുവേ അവഗണിക്കപ്പെട്ട ഡെമോക്രിറ്റസിന്റെ ചിന്തയുമായി, അദ്ദേഹത്തെപ്പോലെ തന്നെ വടക്കൻ ഗ്രീസുകാരനായിരുന്ന അരിസ്റ്റോട്ടിലിനു പരിചയമുണ്ടായിരുന്നു. പ്ലേറ്റോ, ഡെമോക്രിറ്റസിനെ കഠിനമായി വെറുത്തിരുന്നതായും അദ്ദേഹത്തിന്റെ രചനകൾ അഗ്നിക്കിരയാക്കാൻ ആഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു.[1][൨] ഡെമോക്രിറ്റസിനെ ആധുനികശാസ്ത്രത്തിന്റെ പിതാവായി കരുതുന്നവരുണ്ട്.[4]

ജീവിതം[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

ഡെമോക്രിറ്റസിന്റെ പിതാവ് അബ്ദേരയിലെ ധനാഢ്യനായ ഒരു മനുഷ്യനായിരുന്നു. 100 താലന്തിനടുത്തു വരുന്ന ഭീമമായ സ്വത്ത് പൈതൃകാവകാശമായി ഡെമോക്രറ്റിസിനു കിട്ടി. ദേശാടനപ്രിയനായിരുന്ന ഡെമോക്രിറ്റസ് ഈ സ്വത്ത് മിക്കവാറും തന്റെ എണ്ണമറ്റ സഞ്ചാരങ്ങളിൽ വ്യയം ചെയ്തു.[൩] ഈജിപ്തും, എത്യോപ്യയും, ബാബിലോണിയയും, പേർഷ്യയും എല്ലാം അദ്ദേഹം സന്ദർശിച്ചതായി കഥകളുണ്ട്. തന്റെ സമകാലീനരിൽ ഏറ്റവും ദൂരം യാത്ര ചെയ്തിട്ടുള്ളതും ഏറെ ദേശങ്ങളും കാലാവസ്ഥകളും കണ്ടിട്ടുള്ളതും ഏറെ ചിന്തകന്മാരുമായി സംവദിച്ചിട്ടുള്ളതും താനാണ് എന്ന് അദ്ദേഹം തന്നെ അവകാശപ്പെട്ടിട്ടുണ്ട്.

സ്വഭാവം[തിരുത്തുക]

ദേശാടനങ്ങൾക്കൊടുവിൽ തത്ത്വചിന്തയിലേക്കു തിരിഞ്ഞ ഡെമോക്രിറ്റസ് ലളിതജീവിതം തെരഞ്ഞെടുത്തു. സംവാദാത്മകമായ ചർച്ചകളിൽ നിന്നു അദ്ദേഹം ഒഴിഞ്ഞുനിന്നു. സ്വന്തമായ തത്ത്വചിന്താ പ്രസ്ഥാനങ്ങളോ വിദ്യാലയമോ ഒന്നും അദ്ദേഹം ആരംഭിച്ചില്ല. ആഥൻസ് സന്ദർശിച്ചെങ്കിലും അവിടത്തെ ചിന്തകന്മാർക്കിടയിൽ പേരെടുക്കാൻ ഡെമോക്രിറ്റസ് താത്പര്യം കാട്ടിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയുടെ ബഹുലത ഡയോജനിസ് ലായെർട്ടിയസിനെപ്പോലുള്ള പിൽക്കാല ലേഖകർ അംഗീകരിച്ചിട്ടുണ്ട്. ഗണിതം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, നാവികശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, മനഃശാസ്ത്രം, മനചികിത്സാശാസ്ത്രം, വൈദ്യം, സംഗീതം, കല എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചതായി പറയപ്പെടുന്നു. ചിന്തയുടെ പരപ്പിൽ അരിസ്റ്റോട്ടിലിനും, ശൈലിയിൽ പ്ലേറ്റോക്കും സമശീർഷനായിരുന്നു അദ്ദേഹമെന്നു പോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പുരാതനചിന്തകന്മാരിൽ ഏറ്റവും മഹാനെന്ന് ഫ്രാൻസിസ് ബേക്കൺ ഡെമോക്രിറ്റസിനെ വിശേഷിപ്പിക്കുന്നു.[5]

മരണം[തിരുത്തുക]

തന്റെ വിശ്വാസങ്ങൾക്കനുസരിച്ച് ലളിതമായ ദിനചര്യ പിന്തുടർന്ന ഡെമോക്രിറ്റസ് ഏറെക്കാലം ജീവിച്ചു. അദ്ദേഹത്തിന്റെ ആയുർദൈർഘ്യം 90 വയസ്സെന്നും 109 വയസ്സെന്നും ഒക്കെ പറയുന്നവരുണ്ട്. തന്റെ ദീർഘായുസ്സിന്റെ രഹസ്യമായി അദ്ദേഹം പറഞ്ഞത് ദിവസവുമുള്ള തേൻ തീറ്റയും എണ്ണതേച്ചുള്ള കുളിയുമാണ്. ഒടുവിൽ ജീവിച്ചു മതിയായി എന്നു തോന്നിയപ്പോൾ, ക്രമേണ ഭക്ഷണത്തിന്റെ അളവു കുറച്ച് വിശന്നു മരിക്കൻ അദ്ദേഹം തീരുമാനിച്ചു. ഡെമോക്രിറ്റസിന്റെ മരണം ഡയോജനിസ് ലായെർട്ടിയസ് വിവരിക്കുന്നത് ഇങ്ങനെയാണ്:

ചിന്ത[തിരുത്തുക]

ജ്ഞാനസിദ്ധാന്തം[തിരുത്തുക]

ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അറിവിന്റെ വിമർശനത്തിലാണ് ഡെമോക്രിറ്റസിന്റെ ചിന്ത തുടങ്ങുന്നത്. പ്രായോഗികജീവിതത്തിൽ ഈ അറിവിനെ ആശ്രയിക്കാതെ നമുക്കു നിവൃത്തിയില്ല. എന്നാൽ അതിനെ വിശകലനം ചെയ്യുമ്പോൾ, ബഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ നിന്ന് ഇന്ദ്രിയങ്ങൾ വസ്തുക്കൾക്കു കല്പിച്ചുനൽകുന്ന നിറം, താപനില, രുചികൾ, ശബ്ദം എന്നിവയെ അടർത്തി മാറ്റാൻ നാം നിർബ്ബന്ധിതരാകുന്നു. ഈ ദ്വിതീയഗുണങ്ങൾ നമ്മിലോ, അറിവു നമ്മിൽ എത്തിച്ചേരുന്ന പ്രക്രിയയിലോ അല്ലാതെ നമ്മുടെ അറിവിനു വിഷയമായ വസ്തുക്കളിൽ ഉള്ളതല്ല. ചെവി ഇല്ലാത്തൊരു ലോകത്തിൽ, ഒരു പെരുങ്കാട് മുഴുവൻ വീണാലും സ്വരം കേൽക്കില്ല. എത്ര ക്ഷോഭിച്ച കടലും അലറുകയുമില്ല. മധുരം മധുരമാണെന്നും, കയ്പു കയ്പാണെന്നും, തണുപ്പു തണുപ്പാണെന്നും, നിറം നിറമാണെന്നും നാം കരുതുന്നെങ്കിലും സത്യത്തിൽ ആകെയുള്ളത് പരമാണുക്കളും ശൂന്യതയും മാത്രമാണ്. അതിനാൽ ഇന്ദ്രിയങ്ങൾ നമുക്കു തരുന്നത് അവ്യക്തജ്ഞാനമാണെന്നു കരുതണം. ശരിയായ ജ്ഞാനം ലഭിക്കുന്നത് അന്വേഷണവും ചിന്തയും വഴിയാണ്. നേരുപറഞ്ഞാൽ നമുക്ക് ഒന്നും അറിവില്ല. സത്യം ആഴത്തിൽ മൂടപ്പെട്ടിരിക്കുന്നു. ശരീരത്തിൽന്മേൽ പ്രവർത്തിക്കുന്ന ബാഹ്യശക്തികൾ അതിനു വരുത്തുന്ന മാറ്റളല്ലാതെ മറ്റൊന്നും നാം അറിയുന്നില്ല. എല്ലാ സംവേദനവും, വസ്തുക്കളിൽ നിന്നു പുറപ്പെട്ട് നമ്മിൽ എത്തുന്ന പരമാണുക്കൾ മൂലമാണ്. ഇന്ദ്രിയജ്ഞാനം മുഴുവൻ, സ്പർശത്തിന്റെ രൂപഭേദങ്ങൾ മാത്രമാണ്.[5]

പരമാണുക്കൾ[തിരുത്തുക]

പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങളായ പരമാണുക്കൾ ആകൃതിയിലും വലിപ്പത്തിനും ഭാരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു; അവയ്ക്കെല്ലാം നിപതന പ്രവണതയുണ്ട്. തത്ഫലമായുണ്ടാകുന്ന ചാക്രികചലനത്തിൽ പരസ്പരം ചേർച്ചയുള്ള പരമാണുക്കൾ കൂടിച്ചേർന്ന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടാകുന്നു. ഏതെങ്കിലും വിശേഷബുദ്ധിയോ, പരസ്പരപ്രേമമോ പരമാണുക്കളുടെ ചലനത്തെയോ സംയോജനത്തെയോ നിയന്ത്രിക്കുന്നില്ല. സഹജമായ നിയമങ്ങളാൽ വിവശരായി അവ പെരുമാറുന്നു. ആകസ്മികത എന്നൊന്നില്ല. നമ്മുടെ അറിവില്ലായ്മയെ മറച്ചുവയ്ക്കാൻ സഹായിക്കുന്ന ഒരു കല്പന മാത്രമാണ് ആകസ്മികത. ഒന്നും പുതുതായി ജനിക്കുകയോ നശിക്കുകയോ ചെയ്യാത്തതിനാൽ ആകെയുള്ള ദ്രവ്യത്തിന്റെ അളവിനു ഒരിക്കലും മാറ്റമുണ്ടാകുന്നില്ല. എല്ലാ മാറ്റവും പരമാണുക്കളുടെ ചേരുവകളിൽ മാത്രമാണ്. എന്നാൽ ഈ ചേരുവകൾ അനന്തമാണ്. ലോകങ്ങൾ തന്നെ അനന്തകോടികൾ ഉണ്ടാകാം. അവ ഒന്നിനു പിറകേ ഒന്നായി നിലവിൽ വരുകയും ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജീവജാലങ്ങൾ ആദ്യം രൂപമെടുത്തത് ഭൂമിയുടെ നനവിൽ നിന്നാണ്. മനുഷ്യനിലുള്ളതെല്ലാം പരമാണുക്കൾ ചേർന്നതാണ്. ആത്മാവുണ്ടായിരിക്കുന്നത് മിനുത്തുരുണ്ട അതിസൂക്ഷാണുക്കൾ ചേർന്നാണ്. മനസ്സ്, ആത്മാവ്, അവശ്യതത്ത്വം എന്നൊക്കെ പറയുന്നത് ഒന്നു തന്നെയാണ്. അത് മനുഷ്യനിലും മൃഗങ്ങളിലും മാത്രമായിരിക്കാതെ പ്രപഞ്ചത്തിൽ അകെ വ്യാപിച്ചിരിക്കുന്നു. മനുഷ്യനിലും മറ്റും ചിന്തയെ സഹായിക്കുന്ന മനസ്സിന്റെ പരമാണുക്കൽ ശരീരമാകെ വ്യാപിച്ചു കിടക്കുന്നു.[5]

ജീവിതവീക്ഷണം[തിരുത്തുക]

ആത്മാവിനു രൂപം കൊടുക്കുന്ന അതിസൂക്ഷ്മാണുക്കൾ ശരീരത്തിന്റെ ഭാഗമായ പരമാണുക്കളിൽ ഏറ്റവും മഹത്ത്വമേറിയവയാണെന്നു ഡെമോക്രിറ്റസ് കരുതി. ബുദ്ധിമാനായ മനുഷ്യൻ ചിന്താശീലത്തെ പരിപോഷിപ്പിച്ച് ആവേഗങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ഭയത്തിൽ നിന്നും മുക്തനാവുകയും ജ്ഞാന-ധ്യാനങ്ങളിലൂടെ ഈ ലോകത്തിൽ സാധ്യമായ ഇത്തിരി സന്തുഷ്ടി നേടാൻ ശ്രമിക്കുകയും ചെയ്യുന്നു. സന്തുഷ്ടി പുറമേ നിന്നു വരുന്നതല്ല. അവനവനിൽ തന്നെ സന്തുഷ്ടിയുടെ സ്രോതസ്സ് കണ്ടെത്താൻ ഓരോരുത്തരും ശ്രമിക്കണം. സംസ്കാരമാണ് സമ്പത്തിനേക്കാൾ നല്ലത്. ഇന്ദ്രിയങ്ങൾ നൽകുന്ന സന്തുഷ്ടി നൈമിഷികമാണ്. മൃഗങ്ങളിൽ നിന്നു പോലും മനുഷ്യന് പഠിക്കാനാകും: എട്ടുകാലിയിൽ നിന്ന് നൂൽനൂൽപ്പും, കുരുവിയിൽ നിന്ന് ഭവനനിർമ്മാണവും, രാപ്പാടിയിൽ നിന്ന് സംഗീതവും ശീലിക്കാം. എന്നാൽ ശരീരശക്തി മഹത്തരമായി കരുതാവുന്നത് ചുമുടുമൃഗങ്ങളിൽ മാത്രമാണ്. മനുഷ്യൻ മഹത്ത്വം നേടേണ്ടത് സ്വഭാവ വൈശിഷ്ട്യത്തിലൂടെയാണ്.

വിക്ടോറിയൻ ഇംഗ്ലണ്ടിലെ അവിശ്വാസികളെപ്പോലെ ഡെമോക്രിറ്റസും, അപവാദപരമായ ഒരു തത്ത്വചിന്തയിന്മേൾ അതിവിശിഷ്ടമായ ധാർമ്മികത പടുത്തുയർത്തിയെന്ന് വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു.[5][൪]

കുറിപ്പുകൾ[തിരുത്തുക]

^ സോക്രട്ടീസിനു മുൻപുള്ള ചിന്തകന്മാർക്കൊപ്പമാണ് ഡെമോക്രിറ്റസ് പരാമർശിക്കപ്പെടാറെങ്കിലും സോക്രട്ടീസിന്റെ സമകാലീനനായിരുന്ന് സോക്രട്ടീസിനു ശേഷം മരിച്ച ആളാണ് അദ്ദേഹം. ഗുരു ല്യൂസിപ്പസിന്റെ ചിന്തയിൽ നിന്ന് ഡെമോക്രിറ്റസിന്റെ ചിന്തയെ വേർതിരിക്കുക ബുദ്ധിമുട്ടായതിനാലാണ് അദ്ദേഹത്തെ സോക്രട്ടീസിനു മുൻപുള്ള ചിന്തകനായി പരിഗണിക്കുന്നത്.[1]

^ എന്നാൽ പ്ലേറ്റോ ഡെമോക്രിറ്റസിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നോ എന്നു തന്നെ നിശ്ചയമില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പ്ലേറ്റോയുടെ ഡയലോഗുകളിൽ ഡെമോക്രിറ്റസ് പരാമർശിക്കപ്പെടുന്നേയില്ല.[1]

^ "കാശു തീർന്നപ്പോൾ അദ്ദേഹം തത്ത്വചിന്തകനായി" എന്നാണ് ചരിത്രകാരനായ വിൽ ഡുറാന്റിന്റെ നിരീക്ഷണം. (Having spent his money, he became a philosopher....)[5]

^ "Like the heretics of the Victorian England, Democritus raises upon his scandalous metaphysics, a most presentable ethics."[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, പുറങ്ങൾ 64–65.
  2. ജോനാഥൻ ബാൺസ്(1987). ആദ്യകാല യവനചിന്ത, പെൻഗ്വിൻ പ്രസിദ്ധീകരണം.
  3. Stephen Toulmin and June Goodfield, The Architecture of Matter (Chicago: University of Chicago Press, 1962), 56.
  4. Pamela Gossin, Encyclopedia of Literatureഅ and Science, 2002.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 ഗ്രീസിന്റെ ജീവിതം, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ രണ്ടാം വാല്യം, വിൽ ഡുറാന്റ്, (പുറങ്ങൾ 352-55)
"https://ml.wikipedia.org/w/index.php?title=ഡെമോക്രിറ്റസ്&oldid=2842384" എന്ന താളിൽനിന്ന് ശേഖരിച്ചത്