ചാൾസ് ഡിക്കെൻസ്
| ചാൾസ് ഡിക്കെൻസ് | |
|---|---|
വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളിൽ ഒരാളായി ഡിക്കെൻസിനെ കരുതുന്നു |
|
| ജനനം | ഫെബ്രുവരി 7, 1812 |
| മരണം | ജൂൺ 9, 1870 |
| തൊഴിൽ | നോവലിസ്റ്റ് |
ചാൾസ് ജോൺ ഹഫാം ഡിക്കൻസ് FRSA (ഫെബ്രുവരി 7 1812 – ജൂൺ 9 1870), തൂലികാനാമം "ബോസ്" വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു.
ജോർജ്ജ് ഗിസ്സിങ്ങ്, ജി.കെ. ചെസ്റ്റെർട്ടൺ തുടങ്ങിയ പിൽക്കാല നിരൂപകർ ഡിക്കൻസിന്റെ ഗദ്യത്തിലുള്ള പ്രാവീണ്യത്തെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കണ്ടുപിടിക്കാനുള്ള ഡിക്കെൻസിന്റെ കഴിവിനെയും വാഴ്ത്തി. എങ്കിലും ജോർജ്ജ് ഹെന്രി ലൂയിസ്, ഹെന്രി ജെയിംസ്, വിർജിനിയ വുൾഫ് തുടങ്ങിയ എഴുത്തുകാർ ഡിക്കൻസിന്റെ കഥകളിലെ വികാരാധിക്യത്തെയും (സെന്റിമെന്റാലിറ്റി) അസംഭവ്യമായ കഥാരംഗങ്ങളെയും വിചിത്രവും പലപ്പൊഴും വൃത്തികെട്ടതുമായ കഥാപാത്രങ്ങളുടെ രചനയെയും അദ്ദേഹത്തിന്റെ രചനാശൈലിയിലെ തെറ്റുകളായി എടുത്തുകാട്ടി. [1]
ഡിക്കൻസിന്റെ കഥകളുടെ ജനപ്രിയത കാരണം ഒരു പുസ്തകം പോലും ഒരിക്കലും അച്ചടി പ്രതികൾ ഇല്ലാത്ത അവസ്ഥയിൽ (ഔട്ട് ഓഫ് പ്രിന്റ്) വന്നിട്ടില്ല.[2] ഡിക്കൻസ് തുടർക്കഥ രൂപത്തിലാണ് തന്റെ നോവലുകൾ രചിച്ചത്. അക്കാലത്ത് തുടർക്കഥയായി നോവലുകൾ എഴുതുന്നതായിരുന്നു ഗദ്യത്തിലെ സാധാരണ ശൈലി. ഡിക്കൻസിന്റെ കഥകളുടെ ഓരോ പുതിയ ഭാഗത്തിനുമായി വായനക്കാർ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1812 ഫെ.7-ന് ഹാംഷയെറിലെ ലാൻഡ്പോർട്ടിൽ ജനിച്ചു. ലണ്ടനിലെ വെല്ലിങ്ടൻ ഹൗസ് അക്കാദമിയിലും മിസ്റ്റർ ഡോസൻസ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് സ്വയം വിദ്യാഭ്യാസമായിരുന്നു. കടബാധ്യതയുടെ പേരിൽ പിതാവ് ജയിലിലായതിനെത്തുടർന്ന് കുറേക്കാലം ഹങ്ഗർഫോഡ് മാർക്കറ്റിലെ ഒരു ബ്ലാക്കിങ് ഫാക്ടറിയിൽ ജോലി ചെയ്തു. 1836-ൽ കാതറിൻ ഹോഗാർത്തിനെ വിവാഹം കഴിച്ചു. ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ഈ ദമ്പതികൾക്കുണ്ടായി.[3] 1858-ൽ വിവാഹമോചനം നടന്നു. ഷോർട്ട് ഹാൻഡ് സ്വയം അഭ്യസിച്ച ഡിക്കെൻസ് 1828-30 കാലത്ത് ഡോക്ടേഴ്സ് കോമൺസിൽ ഷോർട്ട്ഹാൻഡ് റിപ്പോർട്ടറായി ജോലി നോക്കി. തുടർന്ന് ട്രൂ സൺ, മിറർ ഒഫ് പാർലമെന്റ് , മോണിങ് ക്രോനിക്കിൾ എന്നീ ആനുകാലികങ്ങളിൽ സേവനമനുഷ്ഠിച്ചു. 1833-ൽ ബോസ് എന്ന പേരിൽ മന്ത്ലി മാഗസിനിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ച ഡിക്കെൻസ് 1836-ലാണ് മുഴുവൻസമയസാഹിത്യരചനയിലേക്കു തിരിഞ്ഞത്. ഇറ്റലി, അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തിയത് വിപുലമായ അനുഭവസമ്പത്തിനുടമയാകാൻ ഡിക്കെൻസിന് അവസരം നൽകി. 1858-നും 70 നുമിടയ്ക്ക് നിരവധി തവണ സ്വന്തം കൃതികൾ പാരായണം ചെയ്തുകൊണ്ട് ബ്രിട്ടനിലുടനീളം ചുറ്റി സഞ്ചരിച്ചു.
പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കരോൾ(1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ റ്റെയ് ൽഒഫ് റ്റു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കെൻസ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയിൽ ഡിക്കെൻസിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെൻസ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധകലാവാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരിൽ നിന്നും ശ്രോതാക്കളിൽ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ശരിയായ രീതിയിലുളള വിദ്യാഭ്യാസമോ സുരക്ഷിതമായ പാർപ്പിടമോ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളോ ഒന്നും അനുഭവിക്കാതെ വളർന്ന ഡിക്കെൻസ് ഇരുപതുകളുടെ ആരംഭത്തിൽത്തന്നെ ഇംഗ്ലണ്ടിലെ സാഹിത്യപ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപഹാസ്യവുമാണ് ഡിക്കെൻസ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണവാദിയായ ഡിക്കെൻസ് പ്രഭുവർഗത്തിന്റെ സവിശേഷാവകാശങ്ങൾ എടുത്തു മാറ്റുകയും മധ്യവർക്കാരുടെ അവകാശങ്ങൾ അധോവർഗക്കാർക്കും കൂടി അനുഭവയോഗ്യമാക്കിത്തീർക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയിൽ ബാല്യം ഹോമിക്കാൻ വിധിക്കപ്പെട്ട കുട്ടികളുടെ ദീനചിത്രം ഡിക്കെൻസിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം. ജയിൽ ജീവിതവും ഡിക്കെൻസ് കൃതികളിൽ പലവട്ടം ആവർത്തിക്കപ്പെടുന്നുണ്ട്. പിക്വിക് പേപ്പേഴ്സ്, ലിറ്റിൽ ഡോറിറ്റ്, ബാർണബി റഡ്ജ് എന്നിവ ഇതിനു ഉദാഹരണമാണ്. ഡിക്കെൻസിന്റെ പിതാവിന് ഋണബാധ്യതയുടെ പേരിൽ ജയിൽവാസമനുഭവിക്കേണ്ടി വന്നു എന്നതാണ് ഇവിടെ സ്മർത്തവ്യമായ വസ്തുത. ഭൂമിയിലെ നരകമായി വിദേശ സന്ദർശകർക്കനുഭവപ്പെട്ട വിക്ടോറിയൻ ലണ്ടനായിരുന്നു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും ഡിക്കെൻസിന്റെ വിഹാരരംഗം. ഇദ്ദേഹത്തിന്റെ കൃതികളിലെ കരുണവും ഹാസ്യവും ധാർമികരോഷവും എല്ലാം വേരൂന്നി നിൽക്കുന്നതും ഈ മഹാനഗരത്തിൽത്തന്നെയാണ്.
ഡിക്കെൻസിന്റെ സാഹിത്യജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാം. 1845 വരെയുളള ആദ്യഘട്ടത്തിൽ അതിഭാവുകതയ്ക്കും ഫലിതത്തിനുമാണ് മുൻതൂക്കം. കഥാവസ്തുവിന് അവശ്യം വേണ്ട സംഭവ്യത എന്ന ഗുണം താരതമ്യേന കുറവായേ കാണാനുള്ളൂ. 1848-ൽ പുറത്തുവന്ന ഡോംബി അൻഡ് സൺസ് സുവ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പഴയ സവിശേഷതകൾ ഇടയ്ക്കിടെ നിഴൽ വീശാറുണ്ടെങ്കിലും മനഃശാസ്ത്രപരമായ അഗാധദർശനവും സമൂഹത്തെക്കുറിച്ചുളള ഗൌരവാവഹമായ ചിന്തയും സംഭവങ്ങളുടെ പരിണതഫലത്തെക്കുറിച്ചും ജീവിതത്തിലെ ധാർമികസമസ്യകളുടെ സങ്കീർണതയെക്കുറിച്ചുമുളള അവബോധവും ഈ ഘട്ടത്തിൽ ഡിക്കെൻസിന്റെ മനസ്സിനെ നിയന്ത്രിക്കുന്നതു കാണാം. ആദ്യകാലകൃതിയായ നിക്കോളാസ് നിക്കിൾബിയിൽ മനുഷ്യസ്നേഹികളായ രണ്ടു സഹോദരന്മാർ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനായി പണം വാരിക്കോരി ചെലവഴിക്കുന്നു. ഡിക്കെൻസിന്റെ അവസാനത്തെ സമ്പൂർണ നോവലായ അവർ മ്യൂച്വൽ ഫ്രെൻഡിൽ തന്റെ സമ്പാദ്യം മുഴുവൻ മനുഷ്യനന്മയ്ക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന ബോഫിൻ എന്ന കാരുണ്യമൂർത്തി, താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നതായ വെളിപാടിന്റെ കയ്പുനീർ കുടിച്ചു തീർക്കാനാവാതെ നട്ടം തിരിയുകയാണു ചെയ്യുന്നത്. ഡിക്കെൻസിന്റെ സർഗചേതനയ്ക്കുണ്ടായ പരിണാമത്തിന്റെ സൂചകമായി ഈ വ്യത്യാസത്തെ കണക്കാക്കാം.
ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റിൽമാൻ (1837), ദ് ലാംപ് ലൈറ്റർ (1879) തുടങ്ങിയ ചില നാടകങ്ങൾ കൂടി ഡിക്കെൻസിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈൽഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അൺകമേഴ്സ്യൽ ട്രാവലർ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.
1870 ജൂൺ 9-ന് ഡിക്കെൻസ് അന്തരിച്ചു
അവലംബം [തിരുത്തുക]
- ↑ Henry James, "Our Mutual Friend", The Nation, 21 December 1865- a scathing review
- ↑ Swift, Simon. "What the Dickens?", The Guardian, 18 April 2007.
- ↑ Myheritage.com Dickens Family Tree website
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
കൃതികൾ [തിരുത്തുക]
- Charles Dickens എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന് (HTML and plain text)
- Works by or about Charles Dickens at Internet Archive and Google Books (scanned books)
- Works by Charles Dickens at EveryAuthor (HTML)
- Works by Charles Dickens at Dickens Literature (HTML)
- Journalism at Dickens Journals Online, an online edition of Household Words and All the Year Round
- Works by Charles Dickens at Penn State University Electronic Classics Series (PDF)
- Works by or about ചാൾസ് ഡിക്കെൻസ് in libraries (WorldCat catalog)
സംഘടനകളും പോർട്ടലുകളും [തിരുത്തുക]
- David Perdue's Charles Dickens Page
- A Dickens web page, portal.
- Archival material relating to ചാൾസ് ഡിക്കെൻസ് listed at the UK National Archives
- Portraits of Charles Dickens at the National Portrait Gallery, London
- The Dickens Fellowship, an international society dedicated to the study of Dickens and his Writings
മ്യൂസിയങ്ങൾ [തിരുത്തുക]
- Dickens Museum Situated in a former Dickens House, 48 Doughty Street, London, WC1
- Dickens Birthplace Museum Old Commercial Road, Portsmouth
- Victoria and Albert Museum The V&A's collections relating to Dickens
മറ്റുള്ളവ [തിരുത്തുക]
- Dickens on In Our Time at the BBC. (listen now)
- A Charles Dickens Journal Timeline of Dickens's Life
- A one-man show based on Dickens' musings on the last full day of his life. The monologue uses 90% of the author's own words, and is filled with reflections about the purpose, meaning, and supposed futility of his life on the day of his fatal stroke.
| Media offices | ||
|---|---|---|
| മുൻഗാമി New position |
Editor of the Daily News 1846 |
പിൻഗാമി John Forster |
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ചാൾസ് ഡിക്കെൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |