ട്യൂബ
|
Two F-tubas, from c.1900 (left) and 2004 (right)
|
ബ്രാസ് കുടുംബത്തിൽപെട്ട ഒരു വാദ്യോപകരണമാണ് ട്യൂബ. സ്വരസ്ഥാനം ഏറ്റവും താഴ്ന്ന ഒരുപകരണമാണിത്. പട്ടാളക്കാരുടെ മാർച്ചിനെ ആവേശഭരിതമാക്കുവാനും വാദ്യവൃന്ദത്തിന്റെ (ഓർക്കെസ്ട്രയുടെ) വൈവിധ്യത്തിനും ഇതുപയോഗിച്ചുവരുന്നു. വലുപ്പമേറിയ ഉപകരണമാണെങ്കിലും ഇതിന്റെ ശബ്ദത്തിന് അനേകതലങ്ങളുണ്ട്.
പ്രവർത്തന രീതി [തിരുത്തുക]
ട്യൂബയുടെ കുഴലിന് 3.5 മുതൽ 5.5 വരെ അടി നീളമുണ്ടായിരിക്കും. അനേക വലയങ്ങളും അതിന്റെ അഗ്രഭാഗത്ത് വിസ്താരമേറിയ ഒരു ബെല്ലുമുണ്ട് ഇതിൽ. കപ്പിന്റെ ആകൃതിയിൽ ആഴമേറിയ മൌത്ത് പീസാണ് ഇതിനുള്ളത്. മൂന്നു മുതൽ അഞ്ചുവരെയുള്ള വാൽവുകൾ വലതു കൈവിരലുകൾ ഉപയോഗിച്ചാണ് നിയന്ത്രിക്കേണ്ടത്. താഴ്ന്ന സ്വരങ്ങൾ ചേർന്ന് അടിസ്ഥാനസ്വരശ്രേണികൾക്കു രൂപം നൽകുന്നു. അധരമർദത്തിന്റെ വ്യതിയാനത്തിലൂടെയാണ് ശബ്ദത്തിലെ ആരോഹണാവരോഹണങ്ങൾ വരുത്തുന്നത്. വാൽവുകൾ പ്രവർത്തിപ്പിക്കുമ്പോൾ കുഴലിന്റെ നീളത്തിൽ മാറ്റം വരുകയും ചെയ്യുന്നു.
ട്യൂബയുടെ ചരിത്രം [തിരുത്തുക]
1820-കളിലും 30-കളിലുമായി നടന്ന പരീക്ഷ ണങ്ങളുടെ ഫലമായി ട്ടാണ് ട്യൂബ രൂപംകൊണ്ടത്. 1835-ൽ പ്രഷ്യൻ പട്ടാളമാണ് ആദ്യമായി ഈ ഉപകരണം അവതരിപ്പിച്ചത്. അതിനുശേഷം തോളിൽ ചുറ്റിയിടാവുന്ന രൂപത്തിൽ റഷ്യാക്കാർ ഇതിനെ പരിഷ്കരിച്ചു. ഹെലിക്കോൺ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ബെൽജിയത്തിലെ വാദ്യോപകരണനിർമാതാവായ അഡോൾഫ് സാക്സാണ് ആധുനിക രീതിയിൽ ട്യൂബയെ പരിഷ്കരിച്ചത്. റിച്ചാർഡ് വാഗ്നർ ഫ്രഞ്ച് ഹോണുമായി ബന്ധപ്പെടുത്തി വാഗ്നർ ട്യൂബകൾക്ക് രൂപം നൽകി. സിംഫണി ഓർക്കെസ്ട്രകളിൽ ഒരു ട്യൂബ മാത്രമേ ഉപയോഗിക്കാറുള്ളു. ബാസ് ശബ്ദം നൽകുന്നതിനുവേണ്ടിയാണ് ട്യൂബ കൂടുതലായും ഉപയോഗിക്കുന്നത്. ട്യൂബയുടെ പ്രാധാന്യം മനസ്സിലാക്കിയ വാഗ്നർ അദ്ദേഹത്തിന്റെ മിക്ക വാദ്യവൃന്ദങ്ങളിലും ഇതുപയോഗപ്പെടുത്തിയിരുന്നു.
പുറംകണ്ണികൾ [തിരുത്തുക]
- http://www.iteaonline.org/
- http://www.tubaexchange.com/
- http://library.thinkquest.org/5116/tuba.htm
- http://www.tubaonline.org/#
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്യൂബ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |