പൂതൻ തിറ
കേരളത്തിൽ ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളായ പഴയ വള്ളുവനാടൻ പ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയിൽപെടുന്ന പ്രദേശങ്ങളിലുമുള്ള കാവുകളിലെ ഉത്സവങ്ങളുടെ ഭാഗമായി നടത്തിവരുന്ന ഒരുനാടൻ കലാരൂപമാണ് പൂതൻ തിറ.ഈ കലാരൂപത്തെ പൂതനും തിറയും എന്നും അറിയപ്പെടുന്നു. അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെടുന്ന മണ്ണാൻ സമുദായത്തിലെ ആണുങ്ങളാണ് പ്രധാനമായും തിറ എന്ന വേഷം കെട്ടാറുള്ളത്. ഉത്സവക്കാലമായാൽ പൂതനും തിറയും വീടുകൾ തോറും കയറിയിറങ്ങി തട്ടകവാസികളെ അനുഗ്രഹിയ്ക്കുന്ന ഒരാചാരമാണിത്. മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ട് ഈ അനുഷ്ഠാനത്തോട് സാമ്യം പുലർത്തുന്ന കഥാതന്തുവാണ്.തെക്കൻ മലബാറിലെ (മലപ്പുറം, കോഴിക്കോട് ജില്ലകൾ) അനുഷ്ഠാന കലാരൂപമായ "തിറയാട്ട"വുമായി വള്ളുവനനാട്ടിലെ പൂതൻ തിറക്ക് ബന്ധമില്ല.
ഉത്തര കേരളത്തിലെ തിറ[തിരുത്തുക]
ഉത്തരകേരളത്തിലെ(മലബാറിലെ) പഴയ തറവാടുകളിലും കാവുകളിലും, ദേവപ്രീതിക്കുവേണ്ടി നടത്തപ്പെടാറുള്ള ഒരാഘോഷമാണു തെയ്യം- തിറ. ഈശ്വരാരാധനയോടൊപ്പംതന്നെ ഗ്രാമീണരുടെ കലാവാസനകൾ പ്രകടിപ്പിക്കുവാനും ഈ ആഘോഷങ്ങൾ സഹായിക്കുന്നു. വാദ്യം, നൃത്തം, വേഷവിധാനം മുതലായവയെല്ലാം ഇതിൽ പ്രകടമാകുന്നുണ്ട്.
മുടി[തിരുത്തുക]
അർദ്ധവൃത്താകൃതിയിലുള്ള നേരിയ മരപ്പലകമേൽ വർണ്ണക്കടലാസുകളൊട്ടിച്ചും പട്ടുതൊങ്ങലുകൾ തൂക്കിയും മുടികൾ മോടി പിടിപ്പിച്ചിട്ടുണ്ടായിരിക്കും. കഴുത്തിൽ പലതരം മാലകളുമുണ്ടായിരിക്കും. പട്ടുകളും പലതരം ശീലകളും ഞൊറിഞ്ഞുടുക്കുകയും കാലിൽ ചിലമ്പുകൾ അണിയുകയും ചെയ്യും. ശരീരമാകെ അരിമാവ്, മഷി, ചാന്ത് മുതലായവകൊണ്ട് കോലമെഴുതുന്നതു പതിവാണു. ഇതെല്ലാം വെള്ളാട്ടിനേക്കാൾ വലിയ തോതിൽ തിറയ്ക്കുണ്ടായിരിക്കും. ഇതിന്നുപുറമെ തിറയ്ക്ക് കുരുത്തോല, മുള എന്നിവയുപയോഗിച്ച് വളരെ ഉയരത്തിൽകെട്ടാറുമുണ്ട്.
എന്നാൽ വെള്ളക്കെട്ടിന്ന് ഇത്തരം മുടികളോ വേഷവിധനങ്ങളോ ഉണ്ടാകാറില്ല. ഒരു കോടിമുണ്ട് തലയിൽ കെട്ടുകയാണു ചെയ്യാറ്. അതുപോലെ കെട്ടിയാട്ടത്തിലും ചില വ്യത്യാസങ്ങളുണ്ട്. എല്ലാ ദേവന്മാരുടെയും കോലങ്ങൾക്ക് ഒരേ വേഷമായിരിക്കുകയില്ല.
നൃത്തം[തിരുത്തുക]
ദൈവപ്രീതി ഉദ്ദേശിച്ചാണു കോലം കെട്ടിയാടുന്നതെങ്കിലും ഇതു കാണികളെ വളരെയധികം രസിപ്പിയ്ക്കാറുണ്ട്. കെട്ടിയാട്ടക്കാരൻ വേഷമണിഞ്ഞ് മുറ്റത്തിറങ്ങിക്കഴിഞ്ഞാൽ വാദ്യങ്ങളുടെ താളത്തിനനുസരിച്ച് നൃത്തം വച്ചു തുടങ്ങും. വാദ്യങ്ങളിൽ ചെണ്ടയും ഇലത്താളവുമാണു പ്രധാനം. ഇവ ആദ്യവസാനം മുഴക്കിക്കൊണ്ടേയിരിക്കും.
കെട്ടിയാട്ടക്കാരൻ നല്ല കഴിവും മെയ് വഴക്കവുമുള്ള ആളായിരിക്കണം. അല്ലാത്തപക്ഷം ഇത് വെറുമൊരു ചടങ്ങ് എന്ന നിലയിലേക്ക് തരംതാഴും. കുറെ സമയം വാദ്യങ്ങളുടെ താളത്തിനനുസരിച്ച് തുള്ളിക്കഴിഞ്ഞാൽ പിന്നീട് തുള്ളുന്നവൻ താൻ സങ്കല്പിച്ച ദേവതയെ മനസ്സിൽ ധ്യാനിച്ചുനിൽക്കുകയും, അയാളുടെ കൂട്ടത്തിലുള്ള ഒരാൾ പ്രസ്തുത ദേവനെ കീർത്തിച്ചുകൊണ്ട് അഞ്ചടി ചൊല്ലുകയും ചെയ്യുന്നു. നാലോ അഞ്ചോ, അഞ്ചടി ചൊല്ലിക്കഴിയുമ്പോഴേക്ക് കെട്ടിയാട്ടക്കാരൻ ഈശ്വരചൈതന്യം ആവേശിച്ചവിധം ഉറഞ്ഞുതുള്ളും.
കെട്ടിയാട്ടം നടത്തുന്നത് മലയൻ, മണ്ണാൻ , മുന്നൂറ്റൻ എന്നീ സമുദായങ്ങളിൽ പെട്ടവരാണു. വാദ്യക്കാരും അവരുടെ കൂട്ടത്തിൽ പെട്ടവർ തന്നെ ആയിരിക്കും
കടപ്പാട്: വിശ്വവിജ്ഞാനകോശം.