ഡെയ്‌ഷാ വ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വര്‍ത്തമാനകാലത്തില്‍ നടക്കുന്ന ഒരു സംഭവം മുന്‍പ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് ഡെയ്‌ഷാ വ്യൂ (deja vu). ഇതൊരു ഫ്രഞ്ച് പദമാണ്.

ഈ മിഥ്യാധാരണ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകള്‍ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.[അവലംബം ആവശ്യമാണ്] ഇത്തരം ഒരനുഭവം പരീക്ഷണശാലകളില്‍ നിര്‍മ്മിച്ചെടുക്കാന്‍ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നല്‍കാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വര്‍ത്തമാനകാല സാഹചര്യം അബോധാവസ്ഥയില്‍ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തില്‍ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.

[തിരുത്തുക] ശാസ്ത്രീയ ഗവേഷണം

അടുത്തകാലങ്ങളിലായി ഡെയ്‌ഷാ വ്യൂ മനഃശാസ്ത്രപരവും നാഡീവ്യൂഹവിജ്ഞാനീയവുമായ ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുന്‍അന്തര്‍ദര്‍ശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓര്‍മ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓര്‍മ്മിച്ചെടുക്കുക എന്നതാവാം. ഓര്‍മ്മിച്ചെടുക്കല്‍ എന്ന അവബോധം ശക്തമായിരിക്കും എന്നാല്‍ എപ്പോള്‍, എവിടെ, എങ്ങനെ ആ അനുഭവം മുന്‍പുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമര്‍ത്ഥിക്കാന്‍ പ്രാപ്തമാണ്.

[തിരുത്തുക] സാഹിത്യത്തില്‍

സാഹിത്യത്തില്‍ ഡെയ്‌ഷാ വ്യൂവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രീകരണം ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സെല്‍ പ്രൂസ്തിന്റെ "കഴിഞ്ഞകാലം അയവിറക്കുമ്പോള്‍" (Remembrance of Things Past) എന്ന ബൃഹദ് നോവലിന്റെ ആദ്യഖണ്ഡമായ സ്വാനിന്റെ വഴിയില്‍(Swan's Way) ആണ്. ഒരു ശീതകാലദിവസം, വെളിയില്‍ നിന്ന് തണുത്ത് വിറച്ച് വീട്ടിലെത്തിയ നോവലിലെ മുഖ്യകഥാപാത്രമായ സ്വാനിന് അമ്മ ഒരു കോപ്പ ചായയും ഒരു മാഡലൈന്‍ കേക്കും കൊടുക്കുക്കുന്നതാണ് സന്ദര്‍ഭം. കേക്കിന്റ ഒരു മുറിയും ഒരു കവിള്‍ ചായയും അകത്താക്കിയപ്പോള്‍ സ്വാനിനുണ്ടായ അനുഭവം നോവലില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-

വിവരണാതീതമായ ഒരു സന്തുഷ്ടി എന്റെ ഇന്ദ്രിയങ്ങളെ ഗ്രസിച്ചു. അത് വേറിട്ടുനിന്നതും സ്വന്തം ഉറവിടത്തെപ്പറ്റി ഒരു സൂചനയും തരാത്തതും ആയിരുന്നു. ഈ പുതിയ അനുഭവം പ്രേമമെന്നപോലെ, അതിന്റെ അമൂല്യസത്ത കൊണ്ട് എന്നെ നിറച്ചതോടെ, ജീവിതത്തിലെ സംഭവഗതികള്‍ അപ്രധാനമെന്നും അതിലെ ദുരന്തങ്ങള്‍ നിസ്സാരങ്ങളെന്നും അതിന്റെ ക്ഷണികത മായാസൃഷ്ടമെന്നും എനിക്ക് തോന്നി. ആ അനുഭവത്തിന്റെ സത്ത എന്നിലായിരുന്നു എന്നുപറയുന്നതിനേക്കാള്‍, അത് ഞാന്‍ തന്നെയായിരുന്നു എന്നു പറയുന്നതാവും ശരി. അതോടെ, ശരാശരിക്കാരനെന്നും യാദൃശ്ചികതയുടെ സൃഷ്ടിയെന്നും, നശ്വരനെന്നുമുള്ള തോന്നല്‍ എന്നെ വിട്ടുമാറി. അതിശക്തമായ ഈ സന്തുഷ്ടി, അത് എവിടെ നിന്ന് വന്നതാണാവോ? അതിന് കേക്കിന്റേയും ചായയുടേയും രുചികളുമായി ബന്ധമുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ആ രുചികളെ ബഹുദൂരം അതിശയിക്കുന്നതും, സ്വഭാവത്തില്‍ അവയില്‍ നിന്ന് വ്യത്യസ്ഥവും ആയിരുന്നു അത്. അതെവിടെനിന്ന് വന്നു? അതിന്റെ അര്‍ഥമെന്താണ്? അതിനെ പിടികൂടാനും നിര്‍വചിക്കാനും എനിക്കാവുമോ? [1]

ഈ സന്തുഷ്ടിയുടെ കാരണം അതനുഭവിച്ചയാള്‍ക്ക് കണ്ടെത്താനായത്, ദീര്‍ഘമായ മനനത്തിനുശേഷമാണ്. കുട്ടിക്കാലത്ത് ഞായറാഴ്ചകളില്‍, സുപ്രഭാതം ആശംസിക്കാന്‍ അമ്മായിയുടെ മുറിയില്‍ അയാള്‍ പോകുമായിരുന്നു. അപ്പോള്‍ അവര്‍, താന്‍ കുടിച്ചുകൊണ്ടിരുന്ന ചായയില്‍ മുക്കി, അതേതരം കേക്കിന്റെ ഒരു കഷണം അയാള്‍ക്ക് തിന്നാന്‍ കൊടുക്കുമായിരുന്നു. ശൈശവത്തിലെ ആ സ്മരണയുടെ തള്ളിക്കയറ്റമാണ് ഇപ്പോള്‍ അതേതരം കേക്ക് ചായയോടൊപ്പം കഴിച്ചപ്പോള്‍ അയാളെ ആഹ്ലാദം കൊണ്ട് നിറച്ചത്. എന്നാല്‍ അതിന്റെ കാരണം കണ്ടുപിടിക്കാന്‍ അയാള്‍ക്ക് പണിപ്പെടേണ്ടി വന്നു.

[തിരുത്തുക] അവലംബം

  1. Swan's Way Text Online - http://www.gutenberg.org/dirs/etext04/7swnn10.txt
"http://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B4%AF%E0%B5%8D%E2%80%8C%E0%B4%B7%E0%B4%BE_%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം