കര്‍ത്തൃപ്രാര്‍ത്ഥന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗിരിപ്രഭാഷണം - കാള്‍ ഹീന്‍‌റീച്ച് ബ്ലോക്കിന്റെ ഭാവനയില്‍. പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തില്‍, കര്‍ത്തൃപ്രാര്‍ത്ഥന ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ്.

ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാര്‍ത്ഥനയാണ് കര്‍ത്തൃപ്രാര്‍ത്ഥന(ഇംഗ്ലീഷ്:Lord's Prayer). സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാര്‍ത്ഥന, 2007-ആം ആണ്ടിലെ ഉയിര്‍പ്പുഞായറാഴ്ച വിവിധക്രിസ്തീയവിഭാഗങ്ങളില്‍ ഉള്‍പെട്ടവരായ ഇരുനൂറുകോടിയോളം മനുഷ്യര്‍ നൂറുകണക്കിന് ഭാഷകളില്‍ ചൊല്ലിയതായി കണക്കാക്കപ്പെട്ടു.[1] ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാര്‍ത്ഥനയെന്നുപോലും ചുണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്."[1]


കര്‍ത്തൃപ്രാര്‍ത്ഥനയുടെ രണ്ടുപാഠങ്ങള്‍ പുതിയ നിയമത്തിലുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ പാഠം (മത്തായി 6:9–13) ഗിരിപ്രഭാഷണത്തില്‍ യേശു പ്രകടനപരമായ പ്രാര്‍ത്ഥനയെ വിമര്‍ശിക്കുന്ന സന്ദര്‍ഭത്തിലും ലൂക്കായുടെ സുവിശേഷത്തിലെ പാഠം (ലൂക്കാ 11:2-4) തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന ശിഷ്യന്മാരുടെ അപേക്ഷയോടുള്ള യേശുവിന്റെ പ്രതികരണമായുമാണ്.


മൂന്നു സമാന്തരസുവിശേഷങ്ങളില്‍ ആദ്യം രചിക്കപ്പെട്ടതും മത്തായിയും ലൂക്കായും ആശ്രയിച്ചതുമായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇല്ലാത്ത ഈ പ്രാര്‍ത്ഥന മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളില്‍ കാണുന്നതിനെ വിശദീകരിക്കാന്‍, ഈ പ്രാര്‍ത്ഥനയുടെ ഉറവിടം തങ്ങളുടെ രചനകള്‍ക്ക് മത്തായിയും ലൂക്കായും ആശ്രയിച്ച രണ്ടാം രേഖയായി കരുതപ്പെടുന്ന 'ക്യൂ'(Q-Quelle) ആണ് എന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.


മറ്റുള്ളവരുടെ മുന്‍പില്‍ ഭക്തരായി കാണപ്പെടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയെ യേശു വിമര്‍ശിക്കുന്ന ഗിരിപ്രഭാഷണഭാഗത്താണ് മത്തായിയുടെ സുവിശേഷത്തില്‍ കര്‍ത്തൃപ്രാര്‍ത്ഥന. "നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍" എന്ന മുഖവുരയെ തുടര്‍ന്ന് യേശു ഈ പ്രാര്‍ത്ഥന പഠിപ്പിക്കുന്നതായാണ് മത്തായി ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രാര്‍ത്ഥയുടെ ഘടനയും അതിലെ വിഷയങ്ങളുടെ ഒഴുക്കും ശ്രേണിയും കണക്കിലെടുത്തുള്ള ഒരു വ്യാഖ്യാനം, ഇത് മന:പാഠമാക്കേണ്ട ഒരു പ്രതേക പ്രാര്‍ത്ഥനയെന്നതിനുപകരം പ്രാര്‍ത്ഥനകള്‍ക്ക് മാതൃക മാത്രമാണെന്നാണ്. ഉപയോഗിക്കാന്‍ ഉദ്ദേശിക്കപ്പെട്ട ഒരു പ്രത്യേക പ്രാര്‍ത്ഥനയാണ് ഇതെന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന വ്യാഖ്യാനങ്ങളുമുണ്ട്. യേശുവും ശിഷ്യന്മാരും പ്രാര്‍ത്ഥിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ സുവിശേഷങ്ങളിലുണ്ട്; എന്നാല്‍ ഈ പ്രാര്‍ത്ഥന അവര്‍ ഉപയോഗിക്കുന്നതായി ഒരിടത്തും കാണാത്തതിനാല്‍ എന്തു പ്രാധാന്യമാണ് ഇതിന് ആദ്യം കല്പിക്കപ്പെട്ടതെന്ന് വ്യക്തമല്ല.

ഉള്ളടക്കം

[തിരുത്തുക] വ്യത്യസ്ഥപാഠങ്ങള്‍

[തിരുത്തുക] മലയാളത്തില്‍

സത്യവേദപുസ്തകം
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
ഞങ്ങളെ പരീക്ഷയില്‍ കടത്താതെ
ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
പി.ഒ.സി. ബൈബിള്‍ പരിഭാഷ
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ ഹിതം സ്വഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ;
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
പഴയ ഒരു മലയാളം പാഠം[2].[ക]
ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവ,
നിന്‍തിരുനാമം ശുദ്ധമാകപ്പെടേണം;
നിന്റെ രാജിതം വരേണം;
നിന്റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ,
ഭൂമിയിലും ആകേണം.
ഞങ്ങളുടെ അന്നന്നെ അപ്പം ഇന്നു ഞങ്ങള്‍ക്കു തരിക.
ഞങ്ങളുടെ കടപ്പുക്കാരരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ,
ഞങ്ങളുടെ കടപ്പുകള്‍ ഞങ്ങളോടും പൊറുക്ക.
ഞങ്ങളെ പരീക്ഷയിലും പൂകിക്കല്ലെ;
വിശേഷിച്ച്, തിന്മയില്‍ നിന്ന്,
ഞങ്ങളെ രക്ഷിച്ചുകൊള്‍ക.
അമേന്‍

ഈ മൂന്നു പാഠങ്ങളും മത്തായിയുടെ സുവിശേഷത്തെ പിന്തുരുന്നു. മത്തായി 6:12-ല്‍ 'കടങ്ങള്‍' എന്ന വാക്കാണ് കാണുന്നതെങ്കിലും കര്‍ത്തൃപ്രാര്‍ത്ഥനയുടെ പഴയ ഇംഗ്ലീഷ് പാഠങ്ങളില്‍ 'അതിക്രമങ്ങള്‍' (trespasses) എന്നും സഭാവിഭാഗങ്ങളുടെ പൊതു ഉപയോഗത്തിനായി ഇറക്കുന്ന 'എക്യൂമെനിക്കല്‍' പരിഭാഷകളില്‍ 'പാപങ്ങള്‍' (sins) എന്നുമാണ്. 'പാപങ്ങള്‍' ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തെ പിന്തുടര്‍ന്നാണ്(11:4). മൂന്നാം നൂറ്റാണ്ടില്‍ അലക്സാണ്ഡ്രിയയിലെ ഒരിജന്‍ 'അതിക്രമങ്ങള്‍' എന്ന വാക്ക് ഈ പ്രാര്‍ത്ഥനയില്‍ ഉപയോഗിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉപയോഗിച്ചിരുന്ന ലത്തീന്‍ പാഠത്തില്‍ 'കടങ്ങള്‍' (debita) എന്നായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ക്രിസ്തീയവിഭാഗങ്ങള്‍ മിക്കവയും 'അതിക്രമങ്ങള്‍' (trespasses) ആണുപയോഗിച്ചത്.

[തിരുത്തുക] മത്തായി/ലൂക്കാ പാഠങ്ങള്‍

മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളില്‍ കര്‍ത്തൃപ്രാര്‍ത്ഥന അടങ്ങുന്ന ഭാഗങ്ങള്‍ ഓശാന മലയാളം ബൈബിളില്‍ ഇപ്രകാരമാണ്:

മത്തായി[3]

അതുകൊണ്ട്, നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക:


സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം പൂജിതമാകണമേ; നിന്റെ രാജ്യം വരണമേ,
നിന്റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ.
ദിവസേന വേണ്ട അപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ.
ഞങ്ങളോടു തെറ്റുചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ;
തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.[ഖ]
കാരണം രാജ്യവും ശക്തിയും മഹത്വവും,
എന്നെന്നും നിന്റേതാകുന്നു, അമേന്‍.


ലൂക്കാ[4]

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇങ്ങനെ പറയുക:


പിതാവേ, നിന്റെ നാമം പൂജിതമാകണമേ; നിന്റെ രാജ്യം വരണമേ.
ദിവസേന വേണ്ട അപ്പം, അന്നന്നു ഞങ്ങള്‍ക്കു തരണമേ.
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ;
കാരണം, ഞങ്ങളോടു കടപ്പെട്ട സകലരോടും ഞങ്ങളും ക്ഷമിക്കുന്നു.
ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ.

[തിരുത്തുക] വിശകലനം

പുതിയനിയമസംഹിതയുടെ മൂലഭാഷയായ ഗ്രീക്കില്‍ കര്‍ത്തൃപ്രാര്‍ത്ഥനയുടെ പാഠം

[തിരുത്തുക] "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ"

"ഞങ്ങളുടെ പിതാവേ" എന്നത് ദൈവത്തിന്റെ സംബോധയായി പുതിയ നിയമത്തില്‍ മറ്റു പലയിടങ്ങളിലും ബൈബിളില്‍ ഉള്‍പ്പെടാത്ത യഹുദരചനകളിലും കാണാം.

മത്തായിയുടെ സുവിശേഷത്തിലെ പാഠത്തില്‍ കര്‍ത്തൃപ്രാര്‍ത്ഥന തുടങ്ങുന്നത് 'ഞങ്ങള്‍' എന്ന ബഹുവചനസര്‍വ്വനാമത്തിലായതിനാല്‍, സ്വകാര്യപ്രാര്‍ത്ഥനക്കെന്നതിനുപകരം സാമൂഹ്യമായ ആരാധനയില്‍ ഉപയോഗിക്കാന്‍ വേണ്ടി നല്‍കപ്പെട്ടതാണിതെന്ന് അനുമാനിക്കാം.

[തിരുത്തുക] "നിന്റെ നാമം പൂജിതമാകണമേ"

ദൈവത്തെ സംബോധനചെയ്തശേഷം പ്രാര്‍ത്ഥന തുടങ്ങുന്നത് സിനഗോഗുകളിലെ ദൈനംദിനപ്രാര്‍ത്ഥനയായ കാദിഷിനെപ്പോലെ ദൈവനാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ്. യഹൂദമതത്തില്‍ ദൈവത്തിന്റെ പേര് സര്‍വ്വപ്രധാനവും അതിനെ പ്രകീര്‍ത്തിക്കുന്നത് മുഖ്യഭക്തിസാധനയുമാണ്. പേരുകള്‍ കേവലം ലേബലുകളായിരിക്കാതെ പരാമര്‍ശിക്കുന്ന വ്യക്തിയുടേയോ വസ്തുവിന്റെയോ ഗുണങ്ങളെ പ്രതിഫലിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ ദൈവത്തിന്റെ നാമം പൂജിതമാകണം എന്ന അപേക്ഷയുടെ അര്‍ത്ഥം, ദൈവം പൂജിതനാകണം എന്നു തന്നെയാണ്. 'പൂജിതമാകണം' എന്ന കര്‍മ്മണിപ്രയോഗത്തില്‍ ആരാണ് പൂജിക്കുന്നത് എന്നതിന്റെ സൂചനയില്ല. ദൈവനാമത്തെ പുകഴ്ത്താന്‍ വിശ്വാസികളോടുള്ള ആഹ്വാനമാണ് അതെന്നാണ് ഒരു വ്യാഖ്യാനം. കര്‍ത്തൃപ്രാര്‍ത്ഥനയെ യുഗാന്തപ്രതീക്ഷയുടെ (eschatological) പ്രാര്‍ത്ഥനയായി കരുതുന്നവര്‍, "നിന്റെ നാമം പൂജിതമാകണമേ" എന്നതിനെ, ദൈവം സര്‍‌വരാലും പുകഴ്ത്തപ്പെടുന്ന അന്തിമയുഗത്തിന്റെ വരവിനുവേണ്ടിയുള്ള അപേക്ഷയായി കരുതുന്നു.

[തിരുത്തുക] "നിന്റെ രാജ്യം വരണമേ"

യഹൂദവംശജനായ ഒരു രക്ഷകന്‍ (മിശിഹാ) മൂലം ദൈവരാജ്യത്തിന്റെ വരവുണ്ടാകുമെന്ന പ്രതീക്ഷ(messianic expectation) ഇസ്രായേലില്‍ വ്യാപകമായിരുന്ന കാലത്തായിരുന്നു കര്‍ത്തൃപ്രാര്‍ത്ഥനയുടെ രചന. "നിന്റെ രാജ്യം വരണമേ" എന്നതിനെ ആ പ്രതീക്ഷയുമായി ബന്ധപ്പെടുത്തിയാണ് സാധാരണ വ്യാഖ്യാനിക്കാറ്. ദൈവരാജ്യത്തെ മനുഷ്യന്റെ നേട്ടമായെന്നതിനുപകരം പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കാവുന്ന ദൈവികദാനമായാണ് ഇവിടെ കാണുന്നത്.[5] "ദൈവരാജ്യം വരണമേ" എന്ന അപേക്ഷക്ക് ക്രിസ്തുമതത്തേക്കാള്‍ പഴക്കമുണ്ടെന്നും വിശേഷമായ ഒരു ക്രിസ്തീയ വ്യാഖ്യാനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല അതെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്. സുവിശേഷപ്രഘോഷണ വിഭാഗങ്ങളില്‍ പലതിന്റേയും വീക്ഷണം ഇതിനു നേര്‍വിപരീതമാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള ആജ്ഞയായി അവര്‍ ഈ അപേക്ഷയെ കാണുന്നു.

[തിരുത്തുക] "നിന്‍തിരുവിഷ്ടം നിറവേറണം"

ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള പ്രാര്‍ത്ഥയെ ഭൂമിയില്‍ ദൈവത്തിന്റെ വാഴ്ച നിലവില്‍ വരണമെന്നോ മനുഷ്യര്‍ക്ക് ദൈവഹിതത്തിന് വഴങ്ങാനും ദൈവകല്പനകള്‍ അനുസരിക്കാനും മനസ്സുകൊടുക്കണമെന്നോ ഉള്ള അപേക്ഷയായി കാണാം. സുവിശേഷങ്ങളിലെ പാഠത്തില്‍ "സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും" എന്നുള്ളതിന്റെ അര്‍ഥം ദൈവേഷ്ടത്തിന്റെ കാര്യത്തില്‍ ഭൂമി സ്വര്‍ഗത്തെപ്പോലെ ആകണമെന്നോ, ഭൂമിയിലും സ്വര്‍ഗത്തിലും ദൈവേഷ്ടം നിറവേറണമെന്നോ ആകാം. ഭൂമി സ്വര്‍ഗത്തെപ്പോലെ ആകണമെന്നാണ് സാധാരണ വ്യാഖ്യാനം.

[തിരുത്തുക] "അന്നന്നെയപ്പം തരുക"

അന്നന്നുവേണ്ട ആഹാരം എന്നത് മരുഭൂമിയിലെ പ്രയാണത്തിനിടെ യഹൂദജനത്തിന് ഭക്ഷണമായി ദൈവം മന്ന നല്‍കിയ രീതിയെ പരാമര്‍ശിക്കുന്നതായി കരുതണം.[6] ഓരോ ദിവസവും അന്നന്നേക്കു വേണ്ട മന്ന മാത്രമാണ് ഭക്ഷണത്തിനായി ശേഖരിക്കാന്‍ ദൈവം അനുവദിച്ചിരുന്നത്. അതിനാല്‍ ഓരോ പുതിയ ദിവസവും ഭക്ഷണം അന്നത്തെ ദൈവകാരുണ്യത്തെ ആശ്രയിച്ചായി.


'അന്നന്നത്തെ', 'ദിവസേന' എന്നൊക്കെ സാധാരണ പരിഭാഷപ്പെടുത്താറുള്ള ഗ്രീക്ക് മൂലത്തിലെ ἐπιούσιος epiousios (എപ്പിഔസിയോസ്) എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ അവ്യക്തതയുണ്ട്. പുതിയനിയമത്തിലെ രണ്ട് കര്‍ത്തൃപ്രാര്‍ത്ഥനാപാഠങ്ങളിലല്ലാതെ മറ്റൊരിടത്തും ഈ വാക്ക് രേഖപ്പെടുത്തിക്കണ്ടിട്ടില്ല.[7]. 'എപ്പിഔസിയോസ്' എന്ന വാക്കിലെ 'എപ്പി' എന്നതിന് ഉപരി എന്നും 'ഔസിയ'-ക്ക് വസ്തു(പദാര്‍ത്ഥം) എന്നും അര്‍ത്ഥമായതിനാല്‍, ആദ്യകാല വ്യാഖ്യാതാക്കള്‍ ഈ വാക്കിനെ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട സത്താപരിവര്‍ത്തനം(trans-substantiation) എന്ന ആശയത്തോടു ചേര്‍ത്ത് വിശദീകരിച്ചു. എന്നാല്‍ ദിവ്യകാരുണ്യ ആരാധനയും സത്താപരിവര്‍ത്തനസിദ്ധാന്തവും സുവിശേഷങ്ങളുടെ കാലത്തിനുശേഷം നിലവില്‍ വന്നവയാണെന്ന ന്യായത്തില്‍ പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാര്‍ ഈ വിശദീകരണത്തെ തള്ളിക്കളയുന്നു. 'എപ്പിഔസിയോസ്' എന്നതിന് "നിലനില്പ്പിനാവശ്യമായത്" എന്നും "നാളേയ്ക്കു വേണ്ടത്" എന്നും അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. "നാളേയ്ക്കു വേണ്ടത്" എന്നാവുമ്പോള്‍ "നാളേയ്ക്കുവേണ്ട ആഹാരം ഇന്നു നല്‍കണം" എന്നാവും അപേക്ഷ. പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ള "അന്നന്നുവേണ്ട ആഹാരം" എന്ന പരിഭാഷ ഈ രണ്ട് അര്‍ത്ഥങ്ങളുമായും ചേര്‍ന്നുപോകുന്നതാണ്.

[തിരുത്തുക] "...ഞങ്ങളോടും ക്ഷമിക്ക"

അപ്പത്തിനുവേണ്ടിയുള്ള അപേക്ഷയ്ക്കുശേഷം മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങളില്‍ ചെറിയ ഭിന്നത കാണാം. സ്വന്തം കടക്കാരോട് അവര്‍ ക്ഷമിക്കുന്നതുപോലെ മനുഷ്യരുടെ കടങ്ങള്‍ അവരോടും ക്ഷമിക്കണമെന്ന പ്രാര്‍ത്ഥനയാണ് മത്തായിയുടെ പാഠത്തില്‍. പരസ്പരം കടങ്ങള്‍ പൊറുക്കുന്നതുപോലെ മനുഷ്യരുടെ പാപങ്ങള്‍ ദൈവം പൊറുക്കണമെന്നാണ് ലൂക്കായുടെ പാഠത്തില്‍. കടങ്ങള്‍ എന്നതിന്റെ ക്രിയാരൂപം(ὀφείλετε) റോമാക്കാര്‍ക്കെഴുതിയ ലേഖനം 13:8-ലും മറ്റും ഉപയോഗിച്ചിരിക്കുന്നതില്‍ നിന്ന്, ആ വാക്കിന് (ὀφειλήματα) എല്ലായ്പോഴും സാമ്പത്തികമായ അധമര്‍ണ്ണത എന്ന് അര്‍ത്ഥം വേണമെന്നില്ല എന്നു മനസ്സിലാക്കാം. അരമായ ഭാഷയില്‍ 'കടം' എന്ന വാക്ക് പാപത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ പ്രാര്‍ത്ഥനയുടെ മൂലഭാഷ അരമായ അയിരുന്നിരിക്കാം എന്നതുതന്നെ ഇവിടെ മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന് വിശദീകരണമാണ്.


വോര്‍സ്റ്റര്‍ ഭദ്രാസനപ്പള്ളിയിലെ സഭാനിയമജ്ഞനായ ആന്തണി സി. ഡീനിന്റെ അഭിപ്രായത്തില്‍ 'പാപം' (ἁμαρτίας) എന്നതിനു പകരം 'കടം'(ὀφειλήματα) എന്നുപയോഗിച്ചിരിക്കുന്നത് നന്മപ്രവൃത്തികള്‍ക്കുള്ള അവസരങ്ങള്‍ പാഴാക്കിക്കളയുന്നതിനെ സൂചിപ്പിക്കാനാണ്. അദ്ദേഹം ഇതിനെ, മത്തായിയുടെ സുവിശേഷത്തിലെ കോലാടുകളുടേയും ചെമ്മരിയാടുകളുടേയും ഉപമയ്ക്ക് സമാന്തരമായി വായിക്കുന്നു. ആ ഉപമയില്‍ കോലാടുകളുടെ ശിക്ഷാവിധിക്ക് ന്യായീകരണമാകുന്നത് തിന്മപ്രവൃത്തികളല്ല, നന്മചെയ്യാനും മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കിയതാണ്.(മത്തായി 25:31-46).[8]

[തിരുത്തുക] "പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ"

പ്രാര്‍ത്ഥനയുടെ അവസാനത്തേതിനു മുന്‍പത്തെ ഈ അപേക്ഷ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രലോഭനങ്ങള്‍ എന്ന് സാധാരണ പരിഭാഷപ്പെടുത്താറുള്ള peirasmos(പെയ്റാസ്മോസ്) (πειρασμός) എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതിയനിയമ ഗ്രീക്ക് ശബ്ദകോശം പ്രതിപാദിക്കുന്നുണ്ട്.[9] വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ അതിന് പ്രലോഭനം, പരീക്ഷ, പരിശോധന, പരീക്ഷണം എന്നൊക്കെ അര്‍ത്ഥമാകാം. അതിന്റെ പരമ്പരാഗത പരിഭാഷ പ്രലോഭനം എന്നാണ്. "ഞങ്ങളെ ഞങ്ങള്‍ തന്നെയോ സാത്താനോ പരീക്ഷണങ്ങളില്‍ എത്തിക്കാന്‍ ഇടയാക്കരുതെ" എന്നാകം ഇവിടെ അപേക്ഷ. അന്നന്നെ അപ്പത്തിനുവേണ്ടിയുള്ള അപേക്ഷക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അഭ്യര്‍ത്ഥന, ഭൗതികസുഖങ്ങളുടെ ബന്ധനത്തില്‍ പെടാതിരിക്കാനുള്ള പ്രാര്‍ത്ഥനയുമാകാം. യുഗസമാപ്തിയില്‍ കഠിനമായ നിത്യശിക്ഷക്ക് വിധിക്കപ്പെടരുതേ എന്നാണ് ഇതിനര്‍ത്ഥമെന്ന് ഒരു വ്യാഖ്യാനമുണ്ട്. ഇയ്യോബിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നവിധം കഠിനതരമായ പരീക്ഷകള്‍ക്കെതിരായുള്ള അപേക്ഷയാണതെന്നാണ് മറ്റൊരു വ്യാഖ്യാനം.[10]

[തിരുത്തുക] "തിന്മയില്‍ നിന്ന് രക്ഷിക്കുക"

അവസാനത്തെ അപേക്ഷ സാത്താനെ സംബന്ധിക്കുന്നതോ തിന്മയെ പൊതുവായി പരമര്‍ശിക്കുന്നതോ എന്ന കാര്യത്തില്‍ പരിഭാഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും ഇടയില്‍ അഭിപ്രായൈക്യമില്ല. ഗ്രീക്ക് മൂലത്തിലും ലത്തീന്‍ പരിഭാഷയിലും ഉപയോഗിച്ചിരിക്കുന്ന പദം കേവലമായ തിന്മ എന്ന അര്‍ത്ഥം കിട്ടും‌വിധമുള്ള നപുംസകലിംഗമോ സാത്താനെ സൂചിപ്പിക്കുന്ന പുല്ലിംഗമോ ആകാം. ഗിരിപ്രഭാഷണവിവരണത്തിലെ കര്‍ത്തൃപ്രാര്‍ത്ഥനക്കുമുന്‍പുള്ള ഭാഗങ്ങളില്‍, സമാനപദം തിന്മയെ പൊതുവേ പരാമര്‍ശിക്കാനാണ് മത്തായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ സുവിശേഷം സൂചിപ്പിക്കുന്നത് സാത്തനെയാണ്. തിന്മ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച ജോണ്‍ കാല്‍വിന്‍, സാധ്യമായ അര്‍ത്ഥങ്ങള്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവ ഈ പ്രാര്‍ത്ഥനയുടെ വ്യാഖ്യാനത്തില്‍ അപ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. തിന്മയില്‍ നിന്ന് രക്ഷിക്കണം എന്ന അപേക്ഷക്ക് യോഹന്നാന്റെ സുവിശേഷത്തിലേയും (17:15) പൗലോസ് തെസ്സലോനിക്കര്‍ക്കെഴുതിയ രണ്ടാം ലേഖനത്തിലേയും ചില വാക്യങ്ങളോട് സാമ്യമുണ്ട്.(3:3)[11]

[തിരുത്തുക] "രാജ്യവും ശക്തിയും മഹത്വവും നിന്റേതാകുന്നു"

കര്‍ത്തൃപ്രാര്‍ത്ഥനയിലെ ഈ സമാപനസ്തുതി(Doxology) മത്തായിയുടെ സുവിശേഷത്തിന്റെ ബൈസാന്തിയന്‍ പാഠം പിന്തുടരുന്ന കയ്യെഴുത്തുപ്രതികളില്‍ മാത്രമാണുള്ളത് ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തിലോ, മത്തായിയുടെ സുവിശേഷത്തിന്റെ തന്നെ അലക്സാന്‍ഡ്രിയന്‍ പാഠം ഉള്‍ക്കൊള്ളുന്ന ഏറ്റവും പഴയ കയ്യെഴുത്തുപ്രതികളിലോ അതില്ല.[12] സമാപനസ്തുതി ദൈര്‍ഘ്യം കുറഞ്ഞ രൂപത്തിലാണെങ്കിലും("എന്തെന്നാല്‍ ശക്തിയും മഹത്ത്വവും എന്നേയ്ക്കും നിന്റേതാകുന്നു") ആദ്യം രേഖപ്പെടുത്തിക്കാണുന്നത്,[13]Didache എന്നറിയപ്പെടുന്ന പൗരാണികരേഖയില്‍ (8:2) ആണ്. ഈ സ്തുതി അതിന്റെ അന്തിമരൂപം കൈവരിക്കുന്നതിനുമുന്‍പ് പത്തു വ്യത്യസ്ഥ രൂപങ്ങളിലൂടെയെങ്കിലും കടന്നുപോയെന്ന് മത്തായിയുടെ സുവിശേഷത്തിന്റെ പഴയ കയ്യെഴുത്തുപ്രതികളില്‍ നിന്ന് മനസ്സിലാക്കാം. പഴയ യഹൂദ പ്രാര്‍ത്ഥനകളില്‍ സമാപനസ്തുതി സാധാരണമായിരുന്നു. സാമൂഹ്യ ആരാധനക്കായി കര്‍ത്തൃപ്രാര്‍ത്ഥനയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാം അത്. അങ്ങനെയെങ്കില്‍ അതിന് മാതൃകയായത് ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലെ 29:11 [ഗ] വാക്യമാകാം. മിക്കവാറും പണ്ഡിതന്മാര്‍ സമാപനസ്തുതിയെ മത്തായിയുടെ സുവിശേഷത്തിന്റെ മൂലപാഠത്തില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുകയോ പരിഭാഷകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. അതിനെ അടിക്കുറിപ്പുകളില്‍ ഒതുക്കുകയാണ് സാധാരണ പതിവ്. ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന കത്തോലിക്കര്‍ കര്‍ത്തൃപ്രാര്‍ത്ഥനയില്‍ അത് ചൊല്ലാറില്ല. എന്നാല്‍ 1970-ലെ പരിഷ്കരിച്ച കത്തോലിക്കാ കുര്‍ബ്ബാനക്രമത്തില്‍ കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഭാഗമായല്ലാതെ അതിനെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബൈസാന്തിയന്‍ ആരാധനാക്രമം പിന്തുടരുന്നവ ഉള്‍പ്പെടെയുള്ള പൗരസ്ത്യസഭകളും, പൗരസ്ത്യകത്തോലിക്കാസഭകളും പ്രൊട്ടസ്റ്റന്റ് സഭകളും സമാപനസ്തുതിയെ കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഭാഗമായി കണക്കാക്കുന്നു.


[തിരുത്തുക] ഭാഷാതാരതമ്യസാമഗ്രി

1741-ല്‍ പ്രസിദ്ധീകരിച്ച യൂറോപ്പിന്റെ ഒരു ഭാഷാഭൂപടത്തില്‍ കര്‍ത്തൃപ്രാര്‍ത്ഥനയുടെ ആദ്യവാക്യം വിവിധ യൂറോപ്യന്‍ ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മിഷനറി പ്രവര്‍ത്തനം മൂലം, ഏറ്റവുമേറെ ഭാഷകളില്‍ നേരത്തേ പരിഭാഷകളുണ്ടായ കൃതി ബൈബിളാണെന്നു വന്നു. [ഘ] ഇതും, ആദ്യകാല ഭാഷാശാസ്ത്രജ്ഞന്മാര്‍ മിക്കവരും ക്രിസ്ത്യാനികളായിരുന്നുവെന്നതും, ഭാഷകളുടെ താരതമ്യപഠനത്തില്‍, ഏറെ പ്രചാരമുള്ളതും അനായാസം ലഭിക്കുന്നതുമായ ബൈബിള്‍ പാഠങ്ങങ്ങളിലൊന്നായ കര്‍ത്തൃപ്രാര്‍ത്ഥന മാതൃകയായുപയോഗിക്കാന്‍ ഇടയാക്കി.


കര്‍ത്തൃപ്രാര്‍ത്ഥയുടെ ഇത്തരം ഉപയോഗത്തെ മതനിരപേക്ഷതയുടേയും പ്രായോഗികതയുടേയും ന്യായങ്ങള്‍ ഉന്നയിച്ച് എതിര്‍ക്കുന്നവരുമുണ്ട്. ഈ പ്രാര്‍ത്ഥനയിലെ ആശയങ്ങള്‍ മനുഷ്യര്‍ക്കിടയിലെ സാധാരണ ആശയവിനിമയങ്ങള്‍ക്ക് മാതൃകയല്ലെന്നാണ് ഒരു വാദം. താരതമ്യത്തിന് കൂടുതല്‍ യോജിക്കുന്നത്, ബൈബിളിലെ തന്നെ ബാബേലിലെ ഗോപുരത്തിന്റെ കഥയോ വടക്കന്‍ കാറ്റും സൂര്യനും എന്ന ഈസോപ്പ് കഥയോ ആയിരിക്കും എന്ന് ഭാഷാശാസ്ത്രജ്ഞന്മാരും ഭാഷാപഠനതത്പരരും നിര്‍ദ്ദേശിച്ചിട്ടുണ്ട്.[ങ]

[തിരുത്തുക] കുറിപ്പുകള്‍

ക. ^  യെരുശലെമിലെ ഒലിവുമലയില്‍ യേശു കര്‍ത്തൃപ്രാര്‍ത്ഥന പഠിപ്പിച്ചതെന്നുകരുതപ്പെടുന്ന സ്ഥലത്തുള്ള പേറ്റര്‍ നോസ്റ്റര്‍ പള്ളിക്കടുത്ത്, ആ പ്രാര്‍ത്ഥന ഒട്ടേറെ ഭാഷകളില്‍ എഴുതി വച്ചിരിക്കുന്നു. റോമന്‍ ലിപിയിലുള്ള ഈ മലയാളം പാഠത്തിനു മുകളില്‍, അതിന്റെ ഭാഷയുടെ പേര് കൊടുത്തിരിക്കുന്നത് സംസ്കൃതമെന്നാണ്. മലയാളം ലിപിയിലുള്ള മറ്റൊരു പാഠം രേഖപ്പെടുത്തിയ മാര്‍ബില്‍ ഫലകം 2005-ല്‍ അവിടെ സ്ഥാപിച്ചു. [14]


ഖ. ^ തുടര്‍ന്നുവരുന്ന ഭാഗം, പഴയ കയ്യെഴുത്തുപ്രതികളില്‍ ഇല്ല.


ഗ. ^  "കര്‍ത്താവേ, പെരുമയും ശക്തിയും മഹത്വവും വിജയവും പ്രതാപവും നിന്റേതാകുന്നു. കാരണം സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം നിന്റേതാകുന്നു. കര്‍ത്താവേ, രാജത്വം നിന്റേതാകുന്നു. നീ സര്‍വോന്നതനായ തലവനാകുന്നു.(1 ദിനവൃത്താന്തം 29:11 - ഓശാന മലയാളം ബൈബിള്‍).


ഘ. ^  ഉദാഹരണമായി, യൂറോപ്യന്‍ ഭാഷകളുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗോത്തിക് ഭാഷയില്‍ ഇന്ന് ലഭ്യമായ ഒരേയൊരു രചന, ഗോത്തുകളുടെ മെത്രാനായിരുന്ന വുള്‍ഫിലയുടെ അപൂര്‍ണ്ണ ബൈബിള്‍ പരിഭാഷയായ അര്‍ജന്റിയസ് കോഡക്സാണ്.


ങ. ^  പഴയ സോവിയറ്റ് യൂണിയനില്‍ ഭാഷകളുടെ താരതമ്യപഠനത്തിനുപയോഗിക്കപ്പെട്ട പാഠം, ഇരുപതാം നൂറ്റാണ്ടില്‍ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ലെനിന്റെ രചനാസമുച്ചയമാണ്.

[തിരുത്തുക] അവലംബം

  1. 1.0 1.1 Kang, K. Connie. "Across the globe, Christians are united by Lord's Prayer." Los Angeles Times, in Houston Chronicle, p. A13, April 8, 2007
  2. http://www.christusrex.org/www1/pater/JPN-malayalam.html
  3. മത്തായിയുടെ സുവിശേഷം 6:9-13 - ഓശാന മലയാളം ബൈബിള്‍
  4. ലൂക്കായുടെ സുവിശേഷം 11:2-4 - ഓശാന മലയാളം ബൈബിള്‍
  5. "ദൈവനാമം അതില്‍ തന്നെ പൂജിതമായിരുന്നിട്ടും അത് നമുക്കിടയില്‍ പൂജിതമാകണം എന്ന് നാം പ്രാര്‍ത്ഥിക്കുന്നു. അതുപോലെ, നമ്മുടെ പ്രാര്‍ത്ഥന കൂടാതെ തന്നെ ദൈവരാജ്യം വരുമെങ്കിലും അത് നമ്മിലേക്ക് വരുവാനും നമുക്കിടയില്‍ നിലനില്‍ക്കാനും, ദൈവനാമം മഹത്ത്വപ്പെടുത്തുകയും അവന്റെ രാജ്യത്തില്‍ പങ്കുപറ്റുകയും ചെയ്യുന്നവരില്‍ നാമും ഉണ്ടയിരിക്കാനുമായി നാം പ്രാര്‍ത്ഥിക്കുന്നു." (മാര്‍ട്ടിന്‍ ലൂഥര്‍, വലിയ വേദോപദേശം, കോണ്‍കോര്‍ഡ് പുസ്തകം, പുറം.446, Kolb/Wengert).
  6. പുറപ്പാടിന്റെ പുസ്തകം 16:15–21
  7. Nijman, M.,Worp, K.A. ΕΠΙΟΥΣΙΟΣ in a Documentary Papyrus?, Novum Testamentum, Volume 41, Number 3 / July, 1999, pp. 231-234.
  8. അന്തണി സി. ഡീന്‍ - കര്‍ത്തൃപ്രാര്‍ത്ഥനയുടെ പഠനം, അദ്ധ്യായം 4
  9. http://www.studylight.org/lex/grk/view.cgi?number=3986
  10. സങ്കീര്‍ത്തനം 26:2, 139:23 എന്നിവയില്‍ സങ്കീര്‍ത്തകന്‍, തന്റെ നിരപരാധിത്വവും സത്യസന്ധതയും തെളിയിക്കാനുള്ള അവസരത്തിന് ദൈവത്തെ ബഹുമാനം വിടാതെ വെല്ലുവിളിക്കുന്നു.
  11. Clontz, p. 452
  12. Clontz, p. 8
  13. Didache എന്നു സാധാരണ അറിയപ്പെടുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ പ്രബോധനങ്ങള്‍, ക്രിസ്ത്യന്‍ ക്ലാസിക്കുകളുടെ എത്തേറിയല്‍ ഗ്രന്ഥശാലയില്‍
  14. 2005 മാര്‍ച്ച് 14-ലെ ഹിന്ദു ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത - [1]
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍