അഞ്ചൽപ്പെട്ടി
കേരളത്തിലെ പരമ്പരാഗതമായ തപാൽ സർവീസ് അഞ്ചലാപ്പീസ് എന്നാണറിയപ്പെട്ടിരുന്നത്.കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപ്പെട്ടികളുടെ സ്ഥാനത്ത്, തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് അഞ്ചൽപ്പെട്ടി. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ തീർത്ത അഞ്ചൽപ്പെട്ടിയാണു സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇതിനുമുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. ആധുനിക തപാലാപ്പീസുകളുടെ വരവോടെ അഞ്ചൽപ്പെട്ടികൾ ഉപയോഗിക്കാതായി.[1]
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1812 -ൽ കൊട്ടാരംകോപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും കൊണ്ടു പോകാനുദ്ദേശിച്ചാരംഭിച്ച അഞ്ചൽ വകുപ്പിന്റെ പ്രാദേശിക സംഭരണികളായിരുന്നു ഈ അഞ്ചൽപ്പെട്ടികൾ .എച്ച് ആൻഡ് സി കമ്പനിയാണ് ഇവ ദീർഘകാലമായി നിർമ്മിച്ചിരുന്നത്.
അഞ്ചലോട്ടക്കാരൻ [തിരുത്തുക]
തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ , അഞ്ചൽപ്പിള്ള, അഞ്ചൽശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്.പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായി കൊണ്ടുപോകുന്ന പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്.അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നതു്.[2]
സ്ഥലനാമം [തിരുത്തുക]
കേരളത്തിൽ അഞ്ചൽപ്പെട്ടികൾ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നതു കൊണ്ട് അതുതന്നെ സ്ഥലനാമങ്ങളും ആയിട്ടുണ്ട്. എറണാകുളം ജില്ലയിൽ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലും ആയവന ഗ്രാമപഞ്ചായത്തിലും ഈ പേരുള്ള സ്ഥലങ്ങളുണ്ട്.