മീനാകുമാരി കമ്മിറ്റി റിപ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഴക്കടൽ മത്സ്യബന്ധനനയം പുനഃപരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ബി. മീനാകുമാരി അദ്ധ്യക്ഷയായ ഒരു ഏഴംഗ വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടാണിത്. 2014 ആഗസ്ത് മാസത്തിലാണ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

പരിശോധനാ വിഷയങ്ങൾ[തിരുത്തുക]

  • 2004ലെ സമഗ്ര സമുദ്ര മത്സ്യബന്ധന നയം പുനരവലോകനം നടത്തുകയും ഒരു പുതിയ നയം നിർദ്ദേശിക്കുകയും ചെയ്യുക.
  • ഇന്ത്യയുടെ ആർത്ഥിക മേഖലയിൽ മത്സ്യബന്ധനം നടത്തുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കുക.
  • ഇന്ത്യയിലെ ആർത്ഥിക മേഖലയിലെയും അന്തർദേശീയ മേഖലയിലെയും മത്സ്യവിഭവശേഷി പൂർണമായും ചൂഷണം ചെയ്യുന്നതിന് മാർഗങ്ങൾ നിർദ്ദേശിക്കുക.
  • ആഴക്കടൽ വിഭവങ്ങളുടെ ചൂഷണം നിയന്ത്രിക്കുന്നതിനും മത്സ്യസമ്പത്ത് പരിപാലിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ ഉത്തരവാദിത്തപര മത്സ്യബന്ധന പെരുമാറ്റച്ചട്ടങ്ങളും പതാകാവാഹകരായ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച് ലോകഭക്ഷ്യ കാർഷിക സംഘടനയുടെ മാനദണ്ഡങ്ങൾ അടക്കമുള്ള മേഖലാപരവും അന്തർദേശീയവുമായ നിബന്ധനകൾ എത്രമാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുക.[1]

കമ്മിറ്റി നിർദ്ദേശങ്ങൾ[തിരുത്തുക]

  • 200 നോട്ടിക്കൽമൈൽ വരെയുള്ള ഇന്ത്യയുടെ ആഴക്കടലിൽ 200 മുതൽ 500 മീറ്റർവരെ ആഴമുള്ള സമുദ്രമേഖല ഒരു 'ബഫർ സോണാ'യി കരുതി നിലവിലുള്ള മത്സ്യബന്ധനയാനങ്ങളുടെ വൈവിധ്യവൽക്കരണത്തിന് ഉതകുന്നവിധത്തിൽ ഈ മേഖലയിലെ മത്സ്യബന്ധന സമ്മർദ്ദം കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
  • വിദേശ കപ്പലുകളിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദഗ്ദ്ധരായ വിദേശക്രുവിന്റെ സേവനം ലഭ്യമാക്കണം.
  • ഓരോ വിദേശക്രുവിനും ചുരുങ്ങിയത് 25,000 ഡോളർ ശമ്പളം നൽകണം. വിദേശക്രുവിന്റെ സേവനം ലഭ്യമാക്കുന്നതിന് സെക്യൂരിറ്റി ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കണം.
  • 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടലിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് സമഗ്രമായ ആഴക്കടൽ മത്സ്യബന്ധന നിയമനിർമ്മാണം നടത്തണം.
  • ആഴക്കടൽ ചൂരകളുടെയും അതുപോലുള്ള മത്സ്യങ്ങളുടെയും പ്രജനനകാലം കേന്ദ്രസർക്കാരിന്റെ സമ്പൂർണ മത്സ്യബന്ധന നിരോധന കാലയളവിൽ അല്ല എന്നുള്ളതിനാൽ കേന്ദ്രസർക്കാർ ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മൺസൂൺകാലത്തെ നിരോധനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.

വിമർശനങ്ങൾ[തിരുത്തുക]

  • ആഴക്കടൽ മേഖലയുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന നൂതനങ്ങളായ ആശയങ്ങളൊന്നും അവതരിപ്പിക്കാൻ മീനാകുമാരി കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല.
  • മത്സ്യോൽപാദനം വർധിപ്പിക്കുന്നതിനും മത്സ്യകയറ്റുമതി ഉയർത്തുന്നതിനും അത് ഗുണംചെയ്യുമെന്ന് അവകാശപ്പെടാനാവില്ല.
  • കേന്ദ്രസർക്കാർ ആഴക്കടൽ മേഖലയെ വിദേശകപ്പലുകൾക്ക് കുത്തകയായി പതിച്ചുനൽകുന്നു.
  • മീനാകുമാരി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും വിദേശകപ്പലുകളുടെ ആഴക്കടൽ മത്സ്യബന്ധനം നിരോധിക്കണമെന്നുമുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളി ട്രേഡ്‌യൂണിയനുകൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.

കേരള നിയമ സഭയുടെ ഇടപെടൽ[തിരുത്തുക]

മീനാകുമാരി കമ്മീഷൻ റിപ്പോർട്ടിൽ സംസ്ഥാനത്തിന് ദോഷകരമാകുന്ന ശുപാർശകൾ പൂർണമായി തള്ളിക്കളയണമെന്നാണ് കേരള നിയമ സഭയുടെ നിലപാട്. 200 മീറ്റർ മുതൽ 500 മീറ്റർ വരെ താഴ്ചയുളള പ്രദേശത്തെ ബഫർ സോൺ ആക്കുന്നതിനുളള കമ്മീഷൻ ശുപാർശ തളളിക്കളയണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.[2] കടലിലെ 200 മീറ്റർ മുതൽ 500 മീറ്റർ വരെ ഒരു ഭാഗം ബഫർ സോൺ ആയി നിലനിർത്തുക, പുതിയതായി 270 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കു കൂടി മത്സ്യബന്ധനത്തിന് അനുമതി നൽകുക, ട്രോളിംഗ് നിരോധനം എടുത്തുകളയുക എന്നിവയുൾപ്പെടെയുള്ള കമ്മീഷൻ ശുപാർശകൾ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. http://dahd.nic.in/dahd/WriteReadData/DSFP-%20Report_ver.Final_06082014.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-17.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-03. Retrieved 2014-12-23.

പുറം കണ്ണികൾ[തിരുത്തുക]