"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Lumod, br:Delfin
(ചെ.) തലക്കെട്ടു മാറ്റം: Broken/ഡോൾഫിൻ >>> ഡോൾഫിൻ
(വ്യത്യാസം ഇല്ല)

12:07, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Dolphin
Temporal range: Early Miocene - Recent
ബോട്ടില്‍നോസ് ഡോള്‍ഫിന്‍ ബോട്ടിന്റെ അലകള്‍ മുറിച്ചു നീന്തുന്നു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Delphinidae and Platanistoidea

Gray, 1821
ബാള്‍ട്ടിമോര്‍ അക്വേറിയത്തിലെ ഡോള്‍ഫിന്‍ ഷോയില്‍ വെള്ളത്തിലിട്ടിരിക്കുന്ന പന്തിനു മുകളിലൂടെ ചാടുന്ന മായ എന്ന ഡോള്‍ഫിന്‍

സമുദ്രത്തില്‍ ജീവിക്കുന്ന ഒരു സസ്തനിയാണ്‌ ഡോള്‍ഫിന്‍. തിമിംഗലത്തിന്റെ ബന്ധുവായ ഇവര്‍ ബുദ്ധിശാലികളും സമൂഹജീവികളുമാണ്‌. നാല്പ്പതോളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മല്‍സ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും[1][2] ഉപയോഗിച്ചു പോന്നിരുന്നു

സമുദ്രജല ഡോള്‍ഫിനുകളെ സീറ്റേസി ഗോത്രത്തിലെ ഡെല്‍ഫിനോയിഡിയ (Delphinoidea) അതികുടുംബത്തിലെ ഡെല്‍ഫിനിഡെ (Delphinidae) കുടുംബത്തില്‍പ്പെടുത്തിയിരിക്കുന്നു. നദീജലത്തിലും ഓരുജല ത്തിലുമുള്ള ഡോള്‍ഫിനുകളെ സീറ്റേസി ഗോത്രത്തിന്റെ ഉപഗോ ത്രമായ ഒഡോന്റോസെറ്റി(Odontoceti)യുടെ അതികുടുംബമായ പ്ലാറ്റാനിസ്റ്റോയിഡയിലെ (Platanistoidea) പ്ലാറ്റാനിസ്റ്റിഡേ (Platanistidae) കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലേയും തെക്കേ അമേരിക്കയിലേയും ശുദ്ധജലതടാകങ്ങളിലും നദികളിലും പ്ലാറ്റാനിസ്റ്റിഡേ കുടുംബത്തില്‍പ്പെടുന്ന നാല് ഡോള്‍ഫിന്‍ ജീനസുകള്‍ കാണപ്പെടുന്നു.

ഗാംജെറ്റിക് ഡോള്‍ഫിന്‍' എന്നു പരക്കെ അറിയപ്പെടുന്ന പ്ലാസ്റ്റാനിസ്റ്റ ഗാംജെറ്റിക്ക (Platanista gangetica) എന്നയിനം ഗംഗാനദിയില്‍ കാണപ്പെടുന്നു. തെക്കേ അമേരിക്കയിലെ ഒറിനോക്കോ (Orinoco) നദിയില്‍ കണ്ടുവരുന്ന ഐനിയ ജോഫ്രോയെന്‍സിസ് (Inia geoffroensis) എന്നയിനം മൂന്നു മീറ്ററോളം നീളത്തില്‍ വളരുന്നവയാണ്. ഇവയുടെ, ചുണ്ടുകള്‍ പോലെ നീണ്ട മോന്ത ജലാശയത്തിനടിത്തട്ടില്‍ കുഴികളുണ്ടാക്കാനും മത്സ്യങ്ങളേയും കവച പ്രാണിവര്‍ഗങ്ങളേയും ഭക്ഷിക്കാനും സഹായകമാകുന്നു. ബ്രസീലിലെ നദികളില്‍ കണ്ടുവരുന്ന സ്റ്റിനോഡെല്‍ഫിസ് ബ്ലെയിന്‍വില്ലി (Stenoddelphis blainvillei) എന്ന ചെറു ഡോള്‍ഫിനുകള്‍ക്ക് 150 സെ.മീ. നീളമേയുള്ളൂ.


സാധാരണ ഡോള്‍ഫിനുകള്‍ക്ക് (ഡെല്‍ഫിനസ് ഡെല്‍ഫിസ്- Delphinus delphis) 1.2-2.4 മീ.നീളവും 23-225 കി.ഗ്രാം വരെ തൂക്കവുമുണ്ടായിരിക്കും. ഏറ്റവും വലിപ്പം കൂടിയ ഡോള്‍ഫിന്‍ ഇനമായ ടര്‍സിയോപ്സ് ട്രങ്കേറ്റസിന് (Tursiops truncatus) 3 മീ. നീളവും 200 മുതല്‍ 225 കി.ഗ്രാം വരെ തൂക്കവുമുണ്ട്. സാധാരണ ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ തവിട്ടോ നിറമായിരിക്കും; കീഴ്ഭാഗത്തിന് വെളുത്തനിറവും. ഇവയുടെ ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലായി ഇളം ചാരനിറത്തിലുള്ള വരകളും കാണപ്പെടുന്നു. കപ്പലുകളുടെ സമീപത്ത് സദാ സഞ്ചരിക്കുന്ന ഇത്തരം ഡോള്‍ഫിനുകളെ ചൂരമത്സ്യങ്ങളുടെ കൂട്ടങ്ങളിലും കാണാറുണ്ട്. പഴ്സീന്‍ (purseseine) വലകളില്‍ കുടുങ്ങിയ ചൂരമത്സ്യങ്ങളെ ഇവ പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുള്ളതായി തെളിവുകളുണ്ട്.


സമുദ്രജലജീവി പ്രദര്‍ശനശാലകളിലും അക്വേറിയങ്ങളിലും ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദര്‍ശിക്കപ്പെടുന്നത് നീണ്ട മോന്ത(bottle-nosed)യുള്ള ഡോള്‍ഫിനുകളെയാണ്. കാലിഫോര്‍ണിയയിലെ സമുദ്രജല അക്വേറിയങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഒരിനമാണ് ലജിനോറിങ്കസ് ഒബ്ലിക്വിഡെന്‍സ് (Lagenorhycchus obliquidens) എന്ന പസിഫിക് ഡോള്‍ഫിനുകള്‍. ഇവ 1.75-3.6 മീ. വരെ നീളമുള്ളവയാണ്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ സ്ലേറ്റിന്റെ നിറമോ ആയിരിക്കും; കീഴ്ഭാഗത്തിന് മങ്ങിയനിറവും. എന്നാല്‍ തുഴകള്‍ക്ക് പൊതുവേ കറുപ്പുനിറമായിരിക്കും. വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേര്‍ന്നിരിക്കുന്നതിനാല്‍ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദര്‍ശനങ്ങള്‍ക്കും ഇവയെ ഉപയോഗപ്പെടുത്തിവരുന്നു. പകല്‍സമയങ്ങളില്‍ വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഡോള്‍ഫിനുകള്‍ വിശ്രമിക്കുന്നത് രാത്രികാലങ്ങളിലാണ്. ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിലെത്തേണ്ടതിനാല്‍ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവായിരിക്കും. പെണ്‍ ഡോള്‍ഫിനുകള്‍ സാധാരണ ഉറങ്ങുമെങ്കിലും ആണ്‍ ഡോള്‍ഫിനുകള്‍ അപൂര്‍വമായി മാത്രമേ ഉറങ്ങാറുള്ളൂ.

ഡോള്‍ഫിനുകള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ ഇവയുടെ ഹൃദയമിടിപ്പിനെ ഏറെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലോപരിതലത്തില്‍ ഇവയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് മിനിട്ടില്‍ 108 പ്രാവശ്യവും ജലാന്തര്‍ഭാഗത്ത് 50 പ്രാവശ്യവും ആയിരിക്കുമെന്നാണ് പരീക്ഷണങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ പ്രാണവായുവിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഡോള്‍ഫിനുകളുടെ ശരീരചര്‍മത്തിനടിയിലുള്ള കൊഴുപ്പുപാളി (blubber) ശരീരോഷ്മാവ് (36.6-37.2 °C) ക്രമീകരിക്കുന്നതിനും നിലനിറുത്തുന്നതിനും സഹായിക്കുന്നു. ചര്‍മത്തിലെ രക്തധമനികളുടെ കുറവ് ശരീരോഷ്മാവ് നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാകുന്നു. വളരെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന വര്‍ദ്ധിച്ച ചൂട് പുറത്തേക്കുവിടാനായി ചിറകു(ളശി)കളിലെ രക്തചംക്രമണ വേഗത വര്‍ദ്ധിപ്പിക്കുകയാണ് ഇവയുടെ പതിവ്. ഇതും ശരീരോഷ്മാവ് നിയന്ത്രിക്കുവാന്‍ സഹായകമാണ്. വിശ്രമിക്കുമ്പോഴും മെല്ലെ സഞ്ചരിക്കുമ്പോഴും രക്തചംക്രമണ വേഗത കുറയുമെങ്കിലും ശരീര താപനില നിലനിറുത്താന്‍ ഇവയ്ക്കു സാധിക്കും. ഘ്രാണേന്ദ്രിയങ്ങള്‍ ശോഷിച്ചു പോയതിനാല്‍ ഡോള്‍ഫിനുകളെ അനോസ്മാറ്റിക് (anosmatic) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

സമുദ്രജലത്തിന്റെ അപവര്‍ത്തനാങ്കത്തിനനുസരണമായി കണ്ണുകള്‍ രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ ഡോള്‍ഫിനുകള്‍ക്ക് ഹ്രസ്വദൃഷ്ടിയാണുള്ളത്. 15 മീ. വരെ ദൂരത്തിലുള്ളതെന്തും ഡോള്‍ഫിനു കാണാന്‍ കഴിയും.

മനുഷ്യ കര്‍ണങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയാത്ത ശബ്ദതരംഗങ്ങളാണ് ഡോള്‍ഫിനുകള്‍ പുറപ്പെടുവിക്കുന്നത്. സെക്കന്‍ഡില്‍ 23,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ മനുഷ്യര്‍ക്കു കേള്‍ക്കാന്‍ സാധിക്കില്ല. ഡോള്‍ഫിനുകള്‍ക്ക് 80,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ ശ്രവിക്കാന്‍ കഴിയും. ഒരു വസ്തുവിനെ സൂക്ഷ്മമായി വേര്‍തിരിച്ചറിയുന്നതിനും അതിന്റെ ആകൃതിയും പ്രകൃതിയും മനസ്സിലാക്കുന്നതിനും ഈ ശ്രവണശക്തി സഹായകമാണ്.

മനുഷ്യക്കുരങ്ങിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തി ഡോള്‍ഫിനുകള്‍ക്കുണ്ടെന്ന് മസ്തിഷ്ക പരിശോധനാപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റേയും കുരങ്ങിന്റേയും മസ്തിഷ്കത്തേക്കാള്‍ വലിപ്പം കൂടിയതാണ് ഡോള്‍ഫിനുകളുടെ മസ്തിഷ്കം. ബുദ്ധിശക്തിയുടെ കേന്ദ്രമായി ശാസ്ത്രം കരുതിപ്പോരുന്ന 'സെറിബ്രല്‍ കോര്‍ട്ടെക്സി'ന്റെ ഘടന വളരെ സങ്കീര്‍ണമാണ്. ഡോള്‍ഫിനുകളുടെ മസ്തിഷ്കത്തിലെ സെറിബ്രല്‍ അര്‍ധഗോളത്തില്‍ കാണുന്ന മടക്കുകള്‍ മനുഷ്യ മസ്തിഷ്കത്തിലുള്ളതിന്റെ ഇരട്ടിയോളം വരുമെന്നു കണക്കാക്കപ്പെടുന്നു. മനുഷ്യരില്‍ കാണപ്പെടുന്നതിനേക്കാള്‍ അമ്പതുശതമാനത്തിലധികം നാഡീകോശങ്ങളും (Neurone) ഡോള്‍ഫിനുകളിലുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോള്‍ഫിനുകള്‍ ജീവിക്കുന്നത്. മത്തി, ചെറുമത്തി, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവയെ ഇവ ആഹാരമാക്കുന്നു.

മാര്‍ച്ചു മുതല്‍ മേയ് വരെയുള്ള മാസങ്ങളാണ് ഡോള്‍ഫി നുകളുടെ പ്രജനനകാലം. ഗര്‍ഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോള്‍ പെണ്‍ഡോള്‍ഫിന്‍ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തില്‍പ്പെടുന്ന പെണ്‍ഡോള്‍ ഫിനുകളെയെല്ലാം അങ്ങോട്ടാകര്‍ഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജലോപരിതലത്തിലേക്കുയര്‍ന്ന് ശ്വസിക്കാന്‍ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകള്‍ക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. മാതൃഡോള്‍ഫിനുകള്‍ വേഗത കുറച്ചു നീന്തിയും ഒരു വശത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തനമാംസപേശികളുടെ മര്‍ദം വര്‍ദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാല്‍ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജലോപരിതലത്തിലെത്തേണ്ടതിനാല്‍ മുലയൂട്ടല്‍ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോള്‍ഫിന്‍ക്കുഞ്ഞുങ്ങള്‍ക്കു നീന്താന്‍ കഴിയുന്നതിനാല്‍ രണ്ടാഴ്ചയോളം ഇവ മാതാവിനോടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പല്ലുകള്‍ പുറത്തുവരുന്നു. പ്രായപൂര്‍ത്തിയായ ഡോള്‍ഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോള്‍ഫിനുകള്‍ക്ക് 20 മുതല്‍ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.


ഡോള്‍ഫിനുകള്‍ക്ക് മനുഷ്യനുമായുള്ള സൗഹൃദ സമ്പര്‍ക്കത്തെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൂചനകള്‍ പുരാതന ഗ്രീക്ക്, റോമന്‍ സാഹിത്യത്തില്‍ കാണാം. ഇത്തരം പരാമര്‍ശങ്ങള്‍ അതിശയോക്തിപരമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, ഇപ്പോള്‍ ശാസ്ത്രഗവേഷകര്‍ ഇവയുടെ ശാസ്ത്രീയാടിസ്ഥാനം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഡോള്‍ഫിനുകളുടെ ബുദ്ധിശക്തിയും മനുഷ്യശബ്ദം അനുകരിക്കാനുള്ള കഴിവും ശ്രദ്ധേയമാണ്. ആശയവിനിമയത്തിനായി ജലാന്തര്‍ഭാഗത്തുവച്ച് ഇവ പുറപ്പെ ടുവിക്കുന്ന വിവിധതരം ശബ്ദങ്ങളും ഇണചേരുന്ന സമയത്തു പുറപ്പെടുവിക്കുന്ന സീല്‍ക്കാരങ്ങളും അപായസൂചനകളും പഠന വിധേയമായിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് ശബ്ദതരംഗങ്ങള്‍ ദിശാനിര്‍ണയത്തിന് (echolocation) വളരെ സഹായകമാകുന്നുണ്ട്. നാവികരും സമുദ്രസ്നാനം നടത്തുന്നവരും അപകടത്തില്‍പ്പെട്ട വേളകളില്‍ ഡോള്‍ഫിനുകള്‍ രക്ഷപ്പെടുത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡോള്‍ഫിനുകളുടെ ഈ സവിശേഷ സ്വഭാവം ബുദ്ധിശക്തിയിലുപരി സഹജാവബോധം (instinct) മൂലം ഉണ്ടാകുന്നതാകാമെന്നാണ് കരുതപ്പെടുന്നത്. അപകടത്തില്‍പ്പെട്ടു മുറിവേല്ക്കുന്ന ഡോള്‍ഫിനുകളേയും മറ്റു ഡോള്‍ഫിനുകള്‍ രക്ഷപ്പെടുത്താറുണ്ട്. ഡോള്‍ഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വര്‍ഷവും നിരവധി ഡോള്‍ഫിനുകള്‍ മത്സ്യം പിടിക്കുന്ന വലകളില്‍ കുടുങ്ങി കൊല്ലപ്പെടാറുണ്ട്.

ജീവശാസ്ത്രത്തെ അതിശയിപ്പിക്കുന്നതാണ് ഡോള്‍ഫിനുക ളുടെ അതിജീവനക്ഷമത. ഇവയ്ക്ക് 25 മുതല്‍ 32 കി.മീ. വരെ വേഗത്തില്‍ ജലത്തില്‍ നീന്താന്‍ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലനസഹായത്താലാണ് ഇത്രയും വേഗത്തില്‍ നീന്താന്‍ ഇവയ്ക്കു കഴിയുന്നത്. ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ മൃദുലത ജലരോധം കുറയ്ക്കുന്നതിനു സഹായിക്കുന്നു.


പുറത്തേക്കുള്ള കണ്ണികള്‍

  1. http://www.spawar.navy.mil/sandiego/technology/mammals/mine_hunting.html
  2. http://www.ukdiving.co.uk/conservation/articles/dolphin_war.htm

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോള്‍ഫിന്‍ സം‌രക്ഷണവും ഗവേഷണവും:

ഡോള്‍ഫിന്‍ വാര്‍ത്തകള്‍:

ചിത്രങ്ങള്‍:


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഡോൾഫിൻ&oldid=650967" എന്ന താളിൽനിന്ന് ശേഖരിച്ചത്