"ജൈനദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തുടക്കം |
(ചെ.) ജൈനമതം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്) |
||
വരി 49: | വരി 49: | ||
= അവലംബം = |
= അവലംബം = |
||
1. ഇൻ ട്രോഡക്ഷൻ ടു ഇന്ദ്യൻ ഫിലോസൊഫി, ഡോ. സതീഷ്ചന്ദ്രചാറ്റർജി & ഡോ. ധീരേന്ദ്രമോഹൻ ദത്ത, രൂപ ആന്റ് കം. 2007 |
1. ഇൻ ട്രോഡക്ഷൻ ടു ഇന്ദ്യൻ ഫിലോസൊഫി, ഡോ. സതീഷ്ചന്ദ്രചാറ്റർജി & ഡോ. ധീരേന്ദ്രമോഹൻ ദത്ത, രൂപ ആന്റ് കം. 2007 |
||
[[Category:ജൈനമതം]] |
05:15, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരതീയദർശനസമ്പ്രദായങ്ങളിൽ വേദങ്ങളെ പ്രമാണമായി സ്വീകരിക്കാത്തതും (നാസ്തികം) പുരാതനവുമായ ഒരു പ്രധാനദർശനധാരയാണ് (School of Philosophy) ജൈനദർശനം. ദൈവാസ്തിത്വം ജൈനദർശനം അംഗീകരിക്കുന്നില്ല. പ്രപഞ്ചം ദ്രവ്യങ്ങളാൽ നിർമിതവും സത്യവും ശാശ്വതവും ആണെന്നും, ആത്മാവ് (ജീവ) ആണു ജീവവസ്തുക്കൾക്കു ചൈതന്യവും ബോധവും നൽകുന്നതെന്നും ജൈനദർശനം പറയുന്നു. മുജ്ജന്മകർമ്മബന്ധങ്ങൾ ആത്മാവിൽ ഒട്ടിപ്പിടിക്കുന്നു. അത് ദ്രവ്യവസ്തുക്കളെ ആകർഷിച്ച് ജീവശരീരമുണ്ടാക്കുന്നു. ആത്മാവിൻസ്വപ്രയത്നത്താൽമുകതിനേടാൻ കഴിയും. ശരിയായ ചിന്തയും വാക്കും പ്രവൃത്തിയും കർമ്മങ്ങളെ ആത്മാവിൽ നിന്ന് ഒഴിവാക്കുന്നു.
രാഗദ്വേഷങ്ങളെ ജയിച്ചവര്‍ എന്നാണ് ജിന എന്ന വാക്കിനര്‍ത്ഥം.അത് ജൈനമതസ്ഥാപകരായ ഇരുപത്തിനാലു ഗുരുക്കന്മാരെ (തീര്ത്ഥങ്കരന്മാരെ) സൂചിപ്പിക്കുന്ന പൊതുനാമമാണ്. ജൈനര്‍ ദൈവവിശ്വാസികളല്ല. എന്നാല്‍ സ്വപ്രയത്നത്തിലൂടെ, മുക്തിനേടിയ മഹാത്മാക്കളായ തീര്‍ത്ഥങ്കരന്മാരെ ആരാധിക്കുന്നു. ഋഷഭദേവനാണ് ആദ്യത്തെ തീര്‍ത്ഥങ്കരന്‍. ഗൌതബുദ്ധന്‍റെ സമകാലികന്‍ ആയിരുന്ന (ക്രി.മു. ആറാം നൂറ്റാണ്ട്) വര്‍ദ്ധമാന മഹാവീരനാണ് ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരന്‍. അവര്‍ സ്വതന്ത്രരും, പൂര്‍ണ്ണരും, സര്‍വജ്ഞാനികളും, പൂര്‍ണ്ണാനന്ദം ലഭിച്ചവരും ആണ്. പ്രാകൃതം, സംസ്കൃതം എന്നീ ഭാഷകളില്‍ എഴുതപ്പെട്ട അനവധി ദര്‍ശനകൃതികള്‍ ജൈനദര്‍ശനത്തിലുണ്ട്. എന്നാൽ പലതും നഷ്ടപ്പെട്ടിട്ടുണ്ട്.
ജ്ഞാനശാസ്ത്രം
ജൈനദര്‍ശനത്തിലെ ജ്ഞാനശാസ്ത്രമനുസരിച്ച് (എപിസ്റ്റെമോളജി) പ്രത്യക്ഷം, അനുമാനം, ശബ്ദം (മഹാത്മാക്കളുടെ വചനങ്ങള്‍) എന്നിവ പ്രമാണങ്ങളായി സ്വീകരിക്കാവുന്നവയാണ്. പ്രത്യക്ഷം മാത്രമേ പ്രമാണമായുള്ളൂ എന്ന ചര്‍വാകവീക്ഷണത്തെ ജൈനര്‍ ചോദ്യം ചെയ്യുന്നു : ആ വാദത്തിന് ചര്‍വാകര്‍ക്ക് എന്തു ന്യായീകരണമാണുള്ളത് ? പ്രത്യക്ഷങ്ങള്‍ക്ക് പരസ്പരവൈരുദ്ധ്യമില്ല എന്നോ, അവ തെറ്റായ അറിവിലേക്കു നയിക്കുന്നില്ലെന്നൊ കാരണം പറയേണ്ടിവരും. അല്ലെങ്കില്‍ മൌനമായി തങ്ങളുടെ വാദത്തിന് ന്യായീകരണമില്ലെന്ന് സമ്മതിക്കേണ്ടിവരും. കാരണം പറയുക എന്നത് ഒരു അനുമാനമാണ് ! എന്നുതന്നെയല്ല, രണ്ടാമത്തെ നിലപാടെടുത്താല്‍, അവരുടെ വാദം ന്യായീകരണമില്ലാത്ത പ്രസ്താവന (Ipse Dixit) മാത്രമായിത്തീരും. രണ്ടും സ്വീകാര്യമല്ല. തന്നെയുമല്ല, ചില അനുമാനങ്ങള്‍ തെറ്റിപ്പോകുന്നു എന്നതു കൊണ്ട് എല്ലാ അനുമാനങ്ങളും തെറ്റായിരിക്കും എന്ന് പറയാൻ കഴിയില്ല. അതു തന്നെ ഒരു അനുമാനമാൺ. ഇന്ദ്രീയങ്ങള്‍ കൊണ്ട് അറിയാത്ത വസ്തുക്കള്‍ നിലനിലക്കുന്നില്ലെന്ന് ചാര്‍വാകന്മാര്‍ വാദിക്കുന്നതും, പരിമിതമായ ഇന്ദ്രീയാനുഭവം അവലംബിച്ചുള്ള ഒരു അനുമാനമാൺ. അതുകൊണ്ട്, എന്തു ന്യായം കൊണ്ടാണോ പ്രത്യക്ഷം സ്വീകാര്യമാവുന്നത്, അതേ ന്യായം കൊണ്ടു തന്നെ അനുമാനവും ശബ്ദവും പ്രമാണമായി സ്വീകരിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍, അവയുടെ പ്രായോഗത്തിക്കുമോഴുള്ള ഫലങ്ങളുമായി അവ ചേരുന്നുണ്ടൊ എന്നാണ് നോക്കേണ്ടത്. അതാണ് സാധുതയുടെ മാനദണ്ഡം.
അറിവുകള്‍ ഒന്നും തന്നെ പൂര്‍ണ്ണമല്ല എന്ന് ജൈനദര്‍ശനം പറയുന്നു. വസ്തുക്കള്ക്ക് അനന്തമായ ഗുണധര്‍മ്മങ്ങളുണ്ട് (വലിപ്പം, നിറം, ആകൃതി, ഘടകങ്ങള്‍, ….) .പക്ഷേ, പൂര്‍ണ്ണരല്ലാത്ത നമുക്ക് അതിനെക്കുറിച്ച് ഭാഗികമായ അറിവേ ലഭിക്കുന്നുള്ളൂ. ആനയെക്കണ്ട കുരുടന്മാരെപ്പോലെ തന്‍റെ അറിവുമാത്രമാണു ശരി എന്നു ശഠിക്കരുത്. എല്ലാ പരാമര്‍ശങ്ങളിലും സ്യാത് (Perhaps, ഒരു പക്ഷേ) എന്നു കൂടി ചേര്‍ക്കണം. ആന തൂണു പോലെയാണ് എന്നു സാമാന്യമായി ഉറപ്പിക്കതെ, ഒരു പക്ഷേ ആന തൂണുപോലെയാകാം എന്നു പറയണം. അതുപോലെ മുറിയില്‍ കുടം ഉണ്ട് എന്നു പറയാതെ, ഒരു പക്ഷേ (ചില സാഹചര്യങ്ങളില്‍ ) മുറിയില്‍ കുടം ഉണ്ട് എന്നു പറയണം, കാരണം, അത്തരം ഒരു പരാമര്‍ശം, കുടം എല്ലാക്കാലതും അതേപോലെ തന്നെ ഉണ്ട് (ഉണ്ടായിരുന്നു, ഉണ്ടായിരിക്കും) എന്ന അര്‍ത്ഥം വരും. അതുശരിയല്ല. ഇതാണ് ജൈനരുടെ സ്യാദ് വാദം. ഒരു വസ്തു എന്താണെന്നു പൂര്‍ണമായി മനസിലാക്കണമെങ്കില്‍ ആ വസ്തുവിന്‍റ മുഴുവന്‍ ഗുണധര്‍മ്മങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോരാ. അത് മറ്റെല്ലാവസ്തുക്കളില്‍ നിന്നും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അറിയണം. ആകയാല്‍, ഒരു വസ്തുവിനെക്കുറിച്ച് പൂര്‍ണ്ണജ്ഞാനമുള്ളയാള്‍ക്ക് മറ്റെല്ലാ വസ്തുക്കളെക്കുറിച്ചും പൂര്‍ണ്ണജ്ഞാനം ഉണ്ടായിരിക്കും എന്നര്‍ത്ഥം ! കേവലികള്‍ക്ക് മാത്രമേ (സര്‍വജ്ഞാനികള്‍ക്ക്) അങ്ങനെയുള്ള പൂര്‍ണ്ണമായ അറിവുണ്ടായിരിക്കുക. എന്നാല്‍ സാധാരണ ദൈനംദിനകാര്യങ്ങള്‍ക്ക് ഭാഗികമായ അറിവ് ധാരാളമാണ്. എന്നാല്‍ അതുകൊണ്ട് പൂര്‍ണ്ണജ്ഞാനം കിട്ടി എന്നു ധരിക്കരുത്.
ഒരു കാര്യത്തെ കുറിച്ച് ഏഴു പ്രകാരത്തില്‍ നയം (Judgement) സാധ്യമാണെന്ന് ജൈനര്‍ വാദിക്കുന്നു. കറുത്തമണ്ണു കുഴച്ച്, ചുട്ടുണ്ടാക്കിയ ഒരു കുടം പരിഗണിക്കുക. കുടത്തിന്‍റെ നിറമെന്താണ് ? ചുവപ്പ് എന്നു പൊതുവെ പറയാമോ ?പാടില്ല. കാരണം കുടം മുന്‍പു കറുത്തതായിരുന്നു. അതുകൊണ്ട് ചിലപ്പോള്‍ കുടത്തിന്‍റെ നിറം ചുവപ്പ് (1) എന്നു പറയണം. അതു ധനാത്മകപ്രസ്താവന. കൂടാതെ ചിലപ്പോള്‍ കറുപ്പല്ല (2) എന്ന് ഋണാത്മകമായിട്ടും പറയാം. ഇവ ഒന്നിച്ച് ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ കറുപ്പ് (3) എന്നും പറയാം. അപ്പോള്‍, എല്ലാ അവസ്ഥിലും ശരിയാകുന്ന കുടത്തിന്‍റെ യഥാര്‍ത്ഥ നിറമെന്താണ് ?അതു പറയാന്‍ പറ്റില്ല. അതായത്, ചിലപ്പോള്‍ അവക്തവ്യം (4) ആണ്‍ എന്ന്. ഇപ്രകാരം വിവിധ ദര്‍ശനകോണില്‍ നിന്ന്, ഒരു വസ്തുവിന്‍റെ ഒരു ഗുണത്തെപ്പറ്റി എടുക്കാവുന്ന തീരുമാനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് മൂന്നു തീരുമാനങ്ങളും കൂടി എടുക്കാം. അവ യഥാക്രമം, ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ അവക്തവ്യം. (5) ചിലപ്പോള്‍ ചുവപ്പല്ല, ചിലപ്പോള്‍ അവക്തവ്യം (6). ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ ചുവപ്പല്ല, ചിലപ്പോള്‍ അവക്തവ്യം. (7) ഇതാണ് സപ്തഭങ്ഗിനയം എന്നറിയപ്പെടുന്നത്. എന്തെങ്കിലും പ്രഭാവം (Effect) സൃഷ്ടിക്കുക്കുവാനുള്ള കഴിവാണ് വാസ്തവികതയുടെ തെളിവ് എന്ന ബുദ്ധദര്‍ശനത്തെ ജൈനര്‍ നിരാകരിക്കുന്നു. പാമ്പാണ്‍ എന്നു തെറ്റായി ധരിച്ചാല് ഒരു കയറിന്‍ ഭയവും, ഉദ്വേഗവും ജനിപ്പിക്കുന്നു. എന്നാല്‍ അതു പാമ്പല്ലല്ലോ?
കേവലദർശനം
ജൈനരുടെ കേവലദര്‍ശനത്തില്‍ (മെറ്റഫിസിക്സ്), ഈ ലോകം വാസ്തവത്തിലുള്ളതാണ്, സത്യമാണ്. മിഥ്യയോ, മായയോ അല്ല. ലോകം പലതരം ദ്രവ്യങ്ങളാല്‍ നിര്‍മ്മിതമാണ്. എല്ലാ ദ്രവ്യങ്ങള്‍ക്കും സ്ഥിരമായതും മാറ്റത്തിനു വിധേയമാവുന്നതും ആയ വിശേഷതകളുണ്ട്. അവയെ ജൈനര്‍ യഥാക്രമം ഗുണം എന്നും പര്യായം എന്നും വിളിക്കുന്നു. ആകയാല്‍, ലോകം സ്ഥിരമാണ് എങ്കിലും മാറ്റത്തിനും വിധേയമാണ്. ലോകത്തില്‍ ഒന്നും തന്നെ സ്ഥിരമല്ലെന്നും എല്ലാം പ്രതിക്ഷണം മാറുന്നു എന്ന ബുദ്ധദര്‍ശനം (ക്ഷണികവാദം) ജൈനര്‍ അംഗീകരിക്കുന്നില്ല. അതുപോലെ, എല്ലാ മാറ്റങ്ങളും അസത്യമാണെന്നും വാസ്തവികത (Reality) സ്ഥിരമാനെന്നും ഉള്ള വേദാന്തദാര്‍ശനികരുടെ നിത്യവാദവും ജൈനര്‍ നിരാകരിക്കുന്നു.
ലോകത്തില്‍ വികസിക്കാനും വിഭജിക്കാനും ഒക്കെ കഴിയുന്ന ദ്രവ്യങ്ങളുണ്ട്. അവയാണ് അസ്തികായങ്ങള്‍. എന്നാല്‍ കാലം അനാസ്തികായമാണ്, വികസിപ്പിക്കാനോ ചുരുക്കാനോ കഴിയില്ല. അസ്തികായങ്ങളില്‍, ജീവനുള്ളവയും ജീവനില്ലാത്തവയും ഉണ്ട്. അജീവവസ്തുകളില്‍ സമ്യോജിക്കാനും വിഘടിക്കാനും കഴിയുന്നവയുണ്ട്. അവയാണ് 'പുദ്ഗല'ങ്ങള്‍. അവയെ തുടര്‍ച്ചയായി വിഘടിപ്പിച്ചാല്‍ വിഘടനം അസാദ്ധ്യമായ അണുക്കളില്‍ എത്തിച്ചേരും. അണുക്കള്‍ സംയോജിച്ച് സങ്കീര്‍ണമായവ ('സംഘട'ങ്ങള്‍/ 'സ്കന്ധ'ങ്ങള്‍) ഉണ്ടാവുന്നു. പ്രകൃതിയിലെ വസ്തുക്കളും നമ്മുടെ ശരീരവും ഒക്കെ ഇപ്രകാരം അണുക്കളാല്‍ സംഘടിക്കപ്പെട്ടയാണ്. മനസും, വാക്കും, ശ്വാസവും ഈവിധം അണുക്കളാല്‍ നിര്‍മ്മിതമാണെന്ന് ജൈനര്‍ പറയുന്നു.
ദ്രവ്യങ്ങള്‍ക്ക് സ്ഥിരമായ ചില വിശേഷങ്ങള്‍ ഉണ്ട്. അവയെ ജൈനര്‍ ഗുണങ്ങള്‍ എന്നു വിളിക്കുന്നു. മാറ്റത്തിനു വിധേയമാകുന്നവയെ പര്യായങ്ങള്‍ എന്നു വിളിക്കുന്നു. പുദ്ഗലങ്ങള്‍ക്ക് സ്പര്‍ശം, രുചി, നിറം എന്നീ നാലു ഗുണങ്ങളുണ്ട്. എന്നാല്‍ ശബ്ദം മറ്റുചില ചിന്തകര്‍ കരുതുന്നതുപോലെ ഇപ്രകാരം ഒരു ഗുണമല്ല. ശബ്ദം, വെളിച്ചം, നിഴല്‍, ഇരുട്ട്, തുടങ്ങിയവ ദ്രവ്യങ്ങളുടെ പര്യായങ്ങളാണ്.
ഭൗതികദ്രവ്യങ്ങള്‍ കൂടാതെ, ലോകത്തില്‍ ആകാശവും, കാലവും (Space, Time) ഉണ്ട്. ദ്രവ്യങ്ങള്‍ക്ക് വികസിക്കാന്‍ ഇടം നല്‍കുന്നതന്തോ അതാണ് ആകാശം. ആകാശത്തിന്റെ അസ്തിത്വം ഇന്ദ്രീയാനുഭവങ്ങളിലൂടെ പ്രത്യക്ഷമായി അറിയാന്‍ കഴിയില്ല. അനുമാനിച്ചാണ് അറിയാന്‍ സാധിക്കുക. ആകാശമില്ലെങ്കില്‍ ദ്രവ്യങ്ങള്‍ക്ക് വികസിക്കാന്‍ കഴിയില്ല. ജൈനവീക്ഷണത്തില്‍, ദ്രവ്യങ്ങളും മറ്റും നിലനില്‍ക്കുന്ന ലോകാകാശവും, അതിനപ്പുറത്ത് അലോകാകാശവും ഉണ്ട്.
ആകാശത്തെക്കുറിച്ച് എന്നതു പോലെ സമയത്തെക്കുറിച്ചും അനുമാനിച്ചറിയാം. കാലത്തിന്റെ അസ്തിത്വം അംഗീകരിക്കാതെ ചലനവും മാറ്റവും വിശദീകരിക്കാനാവില്ല. മാങ്ങയ്ക്ക് പച്ച നിറം വരുന്നതും പഴുക്കുന്നതും ഒന്നിനുപുറകേ ഒന്നായി, തുടര്‍ച്ചയായേ കഴിയൂ, വ്യത്യസ്ഥകാലങ്ങളിലേ സാധിക്കൂ. കാലം സകലയിടങ്ങളിലും ഒരു പോലെയാണ്. അതു വികസിക്കില്ല, ചുരുങ്ങില്ല. ചില ജൈനചിന്തകര്‍ പരമാര്‍ത്ഥകാലം എന്നും വ്യാവഹാരികകാലം എന്നും രണ്ടുതരം കാലത്തെപ്പറ്റിപ്പറയുന്നു. വ്യാവഹാരികകാലം മാത്രമാണ് നിമിഷങ്ങളും നാഴികകളും ഒക്കെയായി വിഭജിക്കാന്‍ സാധിക്കുന്നത്.
സജീവവസ്തുക്കള്‍ക്ക് സുഖദു:ഖങ്ങള്‍ ആന്തരികമായി അനുഭവിക്കാന്‍ കഴിവുണ്ട്. അറിയാനും ചിന്തിക്കാനും കഴിയുന്നുണ്ട്. ബോധമുള്ളതു കൊണ്ടാണ് അപ്രകാരം കഴിയുന്നത്. ബോധം നല്‍കുന്നത് ആത്മാവ് (ജീവ എന്നാണു ജൈനര്‍ വിളിക്കുന്നത്) എന്ന വസ്തുവാണ് (Substance). പ്രത്യക്ഷാനുഭവങ്ങളും അനുമാനവും ആണ് ആത്മാവുണ്ടെന്നു തെളിയിക്കുന്നത്. വസ്തുക്കളുടെ സ്വഭാവഗുണങ്ങള്‍ കൊണ്ടാണ് നാം അതിനെ മനസിലാക്കുന്നത്. ഓറഞ്ചിന്‍റെ ആകൃതിയും നിറവും മണവും കൊണ്ടാണ് അത് ഓറഞ്ചാണെന്ന് നാം മനസിലാക്കുന്നത്. അതുപോലെ, സുഖദു:ഖങ്ങള്‍ അനുഭവിക്കാനുള്ള ജീവവസ്തുക്കളുടെ കഴിവാണ് ആത്മാവുണ്ട് എന്നു വ്യക്തമാക്കുന്നത്. കൂടാതെ, ബോധം നല്‍കുന്ന ഒരു വസ്തുവിന്‍റെ നിയന്ത്രണമില്ലാതെ, ഇന്ദ്രീയങ്ങള്‍ക്കും ശരീരത്തിനും അവയുടെ പ്രവൃത്തികള്‍ ചിട്ടയായി ചെയ്യാന്‍ കഴിയുകയുമില്ല.
ബോധം എന്നത് വസ്തുക്കളുടെ സംയോജനത്തിലൂടെ ലഭിക്കുന്നു എന്ന ചര്‍വാകരുടെ യദൃഛാവാദം ശരിയല്ല. അപ്രകാരം വസ്തുക്കള്‍ ചേരുമ്പോള്‍ ബോധം ലഭിച്ചതായി എന്തു പ്രത്യക്ഷത്തെളിവാണ് ചര്‍വാകര്‍ക്കു നല്‍കുവാനാവുന്നത് ? ആത്മാവും ശരീരവും ഒന്നാണെന്ന വാദവും തെറ്റ്. എങ്കില്‍ ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം അതിനു ബോധവും ഉണ്ടാവണം. പക്ഷേ, ഉറക്കത്തിലും, മോഹാലസ്യപ്പെറുമ്പോഴും, മരിക്കുമ്പോഴും ബോധം നഷ്ടപ്പെടുന്നുണ്ടല്ലോ ? ‘ഞാന്‍ തടിച്ചവന്‍, മെലിഞ്ഞവന്‍’എന്നൊക്കെ നാം പറയുന്നത്, വ്യംഗ്യമായിട്ടാണ്. അത് വാച്യാര്‍ത്ഥത്തിലല്ല. അതുകൂടാതെ, ‘ഈ ശരീരത്തില്‍ ആത്മാവില്ല’ എന്നു പറയുന്നതെങ്ങിനെ ? ഒരിടത്ത്, ഒരു കാര്യം ഇല്ല എന്നു പറയണമെങ്കില്‍ അത് മറ്റെവിടെയോ ഏതെങ്കിലും തരത്തില്‍ ഉണ്ട് എന്ന അറിവ് ഇല്ലാതെ പറ്റില്ലല്ലോ ? ഇതിനെല്ലാം ഉപരിയായി, ഞാന്‍ (എന്‍റെ ആത്മാവ്) നിലനില്‍ക്കുന്നില്ല എന്നു പറയുന്നതും എന്‍റെ അമ്മ മച്ചിയാണ് (Barren)എന്നോ സൂര്യന്‍ പ്രകാശം നല്‍കുന്നു, പക്ഷെ അതു നിലനില്‍ക്കുന്നില്ല എന്നോ പറയുന്നതുപോലെ അസംബന്ധമാണ് (Absurd).
നീതിശാസ്ത്രം
ജീവനുള്ള വസ്തുക്കള്‍ക്കെല്ലാം ആത്മാവുണ്ട്. പൊടികളില്‍ പോലും. എത്ര ജീവവസ്തുക്കളുണ്ടോ അത്രയും ആത്മാക്കളും ഉണ്ട്. ആത്മാവിന് രൂപമില്ല. എന്നാല്‍ അതിന് ഒരു വെളിച്ചം പോലെ, ശരീരത്തിനു ബോധം നല്‍കാന്‍ കഴിയുന്നു. അതിന് സ്ഥിതിചെയ്യാന്‍ ശരീരം വേണം എന്നാല്‍ സ്ഥലം ആവശ്യമില്ല. രണ്ടാത്മാക്കള്‍ക്ക് ഒരു ശരീരത്തില്‍ ഇരിക്കാന്‍ കഴിയും - രണ്ടു ദീപങ്ങള്‍ ഒരേസ്ഥലം പ്രകാശിപ്പിക്കാന്‍ സാധിക്കുന്നതുപോലെ. ശരീരത്തിലല്ലാതെ മറ്റോരിടത്തും ആത്മാവില്ല. മാത്രവുമല്ല, അതിന് വികസിക്കുവാനും കഴിയും, എന്നാല്‍ അത് അനന്തമായ ഒന്നല്ല. എന്നാല്‍ എന്നോ എല്ലാ ജീവവസ്തുക്കള്‍ക്കും ബോധം ഒരുപോലെയല്ല. ചെടികള്‍ക്കും തീരെച്ചെറിയ ജീവികള്‍ക്കും ബോധം കുറവാണ്. അവയ്ക്ക് സ്പര്‍ശനേന്ദ്രീയം മാത്രമാണുള്ളത്. പുഴുക്കളെപ്പോലെയുള്ള ജീവികള്‍ക്ക് രണ്ട് ഇന്ദ്രീയങ്ങളുണ്ട്. ചിലതിനു മൂന്ന്, ചിലതിനു നാല്. മനുഷ്യനും വലിയ ജീവികള്‍ക്കും അഞ്ച്. എല്ലാ ജീവനും മുക്തി നേടാനാവും.
ആത്മാവിന് അനന്തമായ കഴിവുകളുണ്ട്. അത് അനശ്വരമാണ്, എന്നാല്‍ മാറ്റങ്ങള്‍ക്കു വിധേയവുമാണ്. മുജ്ജന്മകര്‍മ്മങ്ങളാണ് - ചിന്തയും വാക്കും പ്രവൃത്തിയും - ജീവിതത്തിലെ ദുരിതങ്ങളുടെ കാരണം. അവമൂലം ആത്മാവിന് ആഗ്രഹങ്ങള്‍ ഉണ്ടാവുന്നു. അവ ദ്രവ്യകണികകളെ ആത്മാവിലേക്ക് ആകര്‍ഷിക്കുന്നു. തദ്വാരാ ജീവശരീരം സൃഷ്ടീക്കപ്പെടുന്നു. ജീവശരീരത്തിന്‍റെ നിറം, ആകൃതി, ആയുസ്സ്, ഇന്ദ്രീയങ്ങള്‍ (എണ്ണവും, തരവും) തുടങ്ങിയവ നിര്‍ണയിക്കുന്നത് ഒരോരോ കര്‍മ്മങ്ങളാണ്. ഗോത്രകര്‍മ്മമാണ് ഏതു കുടുംബത്തില്‍ ജനിക്കണമെന്നു നിര്‍ണയിക്കുന്നത്. ആയുഷ്കര്‍മ്മം ശരീരത്തിന്‍റെ ആയുസ്സ് നിര്‍ണയിക്കുന്നു. ജീവവസ്തുക്കള്‍ക്ക് പ്രത്യക്ഷമായ ശരീരം മാത്രമല്ല്, ഇന്ദ്രീയങ്ങളും, മനസും, ജീവശക്തിയും ഉണ്ട്. അവയെല്ലാം ആത്മാവിനെ ബന്ധനത്തിലാക്കുന്നു. ക്രോധം, ലോഭം, മാനം, മായ (Greed, Anger, Pride, Infatuation) എന്നീ ‘കഷായ’ങ്ങളാണ് (ഒട്ടിപ്പിടിപ്പിക്കുന്നവ) ആത്മാവില്‍ ദ്രവ്യങ്ങള്‍ ആകര്‍ഷിക്കപ്പെട്ട് ചേര്‍ന്നിരിക്കുവാന്‍ കാരണമാവുന്നത്. ഇപ്രകാരം ആത്മാവ് ഭാവബന്ധനത്തിലും ദ്രവ്യബന്ധനത്തിലും ആയിത്തീരുന്നത്.
ആത്മാവില്‍ നിന്ന് ദ്രവ്യങ്ങളെ മാറ്റിക്കളയുന്നതാണ് മുക്തി. അറിവില്ലായ്മയാണ് ക്രോധലോഭാദികള്‍ക്കു കാരണം. അവയൊഴിവാക്കാന്‍ ശരിയായ ജ്ഞാനം നേടണം. അതിന് മുക്തിനേടിയ, പൂര്‍ണ്ണജ്ഞാനികളായ തീര്‍ത്ഥങ്കരന്മാര്‍ പറഞ്ഞത് ശ്രദ്ധയോടെ, ശരിയായ വിശ്വാസത്തോടെ പഠിക്കണം. എന്നാല്‍ അതു മാത്രം പോരാ. ശരിയായ അറിവിന്‍റെ വെളിച്ചത്തില്‍, ഇന്ദ്രീയങ്ങളേയും, ചിന്തയേയും, വാക്കുകളേയും നിയന്ത്രിച്ച് ശരിയായി പ്രവൃത്തിക്കുകയും വേണം. ശരിയായ വിശ്വാസം, ജ്ഞാനം, പ്രവൃത്തി (സംയഗ്ദര്‍ശനം, സംമ്യഗ്ജ്ഞാനം, സംയഗ്ചരിതം), ഈ മൂന്നുമാണ്നല്ല ജീവിതത്തിലെ ത്രിരത്നങ്ങള്‍. എന്നാല്‍ തീര്‍ത്ഥങ്കരന്മാരുടെ വചനങ്ങള്‍ അന്ധമായി വിശ്വസിക്കണമെന്ന് ജൈനര്‍ ശഠിക്കുന്നില്ല. മണിഭദ്രന്‍ എന്ന ജൈനചിന്തകന്‍, എനിക്ക് മഹാവീരനോടോ കപിലനോടോ ചായ് വ് ഇല്ല, എന്താണോ യുകതിപൂര്‍വം അതു സ്വീകരിക്കുന്നു എന്നെഴുതിയിരിക്കുന്നു.
കര്‍മ്മങ്ങള്‍ കാരണം ഒരാള്‍ അപൂര്‍ണ്ണവിശ്വാസത്തോടെയാണ് ജൈനദര്‍ശനപഠനം ആരംഭിക്കുന്നത്. അതിന് പ്രതിബന്ധമായി നില്‍ക്കുന്ന കര്‍മ്മങ്ങളെ ഇല്ലാതെയാക്കുവാന്‍ അയാള്‍ ശ്രമിക്കണം. ജൈനദര്‍ശനം യുക്തിസഹമെന്നു കണ്ടാല്‍ അയാളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നു. ക്രമേണ ശരിയായ വിശ്വാസത്തിലും പൂര്‍ണ്ണജ്ഞാനത്തിലും എത്തുന്നു. കര്‍മ്മപ്രതിബന്ധങ്ങള്‍ ഇല്ലാതെയാക്കുവാന്‍ പഞ്ചമഹാവര്‍ത്തങ്ങള്‍ - അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കാതിരിക്കല്‍) ബ്രഹ്മചര്യം, അപരിഗ്രഹം (വസ്തുക്കളോടുള്ള ആര്‍ത്തി)- പാലിക്കണം. കൂടാതെ,ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സമിതി (സൂക്ഷ്മത), ഗുപ്തി (നിയന്ത്രണം) തുടങ്ങി ഏഴോളം കാര്യങ്ങളും ശീലിക്കണമെന്നും ചില ചിന്തകര്‍ പറയുന്നു. അപ്രകാരം കര്‍മ്മങ്ങളെ അകറ്റി, ശരിയായ വിശ്വാസവും അറിവും നേടുമ്പോള്‍ ആത്മാവ് മുക്തമാവുകയും അതിന്‍റെ പൂര്‍ണ്ണമായ കഴിവുകള്‍, അനന്തചതുഷ്ടയം (അനന്തമായ അറിവ്, വിശ്വാസം, ശക്തി, ആനന്ദം), നേടുകയും ചെയ്യും.
ജൈനര്‍, ബുദ്ധരെപോലെ തന്നെ, ദൈവവിശ്വാസികളല്ല. ജൈനരുടെ പ്രധാനപ്പെട്ട ദൈവനിഷേധവാദങ്ങള്‍ ഇപ്രകാരമാണ്: ദൈവാസ്തിത്വം പ്രത്യക്ഷമായല്ല, അനുമാനിച്ചാണ് അറിയേണ്ടത്. ന്യായദാര്‍ശനികര്‍ പറയുന്നത് വസ്തുക്കളുണ്ടാക്കുവാന്‍ ഒരു കര്‍ത്താവു വേണമെന്നാണ്, ലോകകര്‍ത്താവാണു ദൈവം എന്നാണ്. പക്ഷേ ലോകം ഒരു ഉല്പന്നമാണെന്നത് സംശയകരമാണ്, അതെങ്ങനെ തെളിയിക്കും? ഘടകങ്ങള്‍ ഉള്ളതുകൊണ്ട് ലോകം ഉല്പന്നമാണെന്നു വരുന്നില്ല. ആകാശത്തിനു ഘടകങ്ങളുണ്ടെന്ന് ന്യായികര്‍ സമ്മതിക്കുന്നു. എന്നാല്‍ അത് ഉല്പന്നമാണെന്ന് അവര്‍ സമ്മതിക്കുന്നില്ല. അത് മറ്റൊന്നിനാല്‍ നിര്‍മ്മിക്കാത്തതു കൊണ്ട് അനശ്വരമാണെന്നും പറയുന്നു. മാത്രവുമല്ല, വസ്തുനിര്‍മിതിക്ക് അതിന്‍റെ കര്‍ത്താവിന് അവയവങ്ങള്‍ വേണം. ശരീരമില്ലാത്ത ദൈവത്തിന് അതെങ്ങനെ സാധിക്കും ? ദൈവം സര്‍വശകതനാണെന്നു പറയുന്നു. എങ്കില്‍ ദൈവം എല്ലാത്തിനും കാരണക്കാരനാവണം. പക്ഷേ, നിത്യജീവിതത്തില്‍ ദൈവമുണ്ടാക്കാത്ത പലതും (വീട്, കുടം...) നാം കാണുന്നുണ്ടല്ലോ ? ദൈവം ഒന്നേയുള്ളൂ എന്നും ഒരു വാദമുണ്ട്. പല ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പല ഉദ്ദേശ്യങ്ങളും പദ്ധതികളുണ്ടാവുകയും ഒരു വ്യവസ്ഥാപിത ലോകം അസാധ്യമായിരിക്കും എന്നാണ് ആ വാദം. എന്നാല്‍ അതു ദുര്‍ബ്ബലമായ വാദമാണ്, കാരണം, ഉറുമ്പുകളും, തേനിച്ചകളും, ആശാരിമാരും ഒക്കെ ഒന്നിച്ചു പ്രവര്‍ത്തിച്ച് പുറ്റുകളും ഈച്ചക്കൂടുകളും വീടുകളും ഉണ്ടാക്കുന്നുണ്ട്. ദൈവം സര്‍വകാലപൂര്‍ണ്ണനാണ് എന്ന വാദവും ശരിയല്ല. അത് അര്‍ത്ഥമില്ലാത്ത വാദമാണ്. അപൂര്‍ണ്ണത നീക്കം ചെയ്യലാണ് പൂര്‍ണ്ണത. ഒരിക്കലും അപൂര്‍ണ്ണനല്ലാത്തവനെ എങ്ങനെ പൂര്‍ണ്ണനെന്നു വിളിക്കുവാന്‍ കഴിയും?
ജൈനമതം
ജൈനര്‍ ദൈവവിശ്വാസികളല്ലെങ്കിലും, ധ്യാനിക്കുകയും മുക്താത്മാക്കളെ ആരാധിക്കുകയും ചെയ്യുന്നു. പ്രോത്സാഹനത്തിനും മാര്‍ഗദര്‍ശനത്തിനും വേണ്ടിയാണു ധ്യാനം, അല്ലാതെ, ക്ഷമായാചനമോ, കരുണതേടലോ അല്ല. കര്‍മ്മനിയമങ്ങള്‍ ദയയാചനയാല്‍ വളയ്ക്കാവുന്നവയല്ല. നല്ല ചിന്ത, നല്ല വാക്ക്, നല്ലപ്രവൃത്തി - ഇവയാണ് കര്‍മ്മദോഷം മാറ്റാനുള്ള പ്രതിവിധി. മുക്തി, സ്വന്തം പ്രയത്നത്താല്‍ മാത്രമേ നേടാനാവൂ. ജൈനമതം ധീരരുടെ, പ്രബലമനസ്കരുടെ മതമാണ്. അതികൊണ്ടാണ് മുക്താത്മാക്കളെ വീരരെന്നും, ജിനരെന്നും വിളിക്കുന്നത്. സഹജീവികളോടുള്ള കരുണയാണ് ജൈനമതത്തിന്‍റെ മറ്റൊരു സവിശേഷത.
ജൈനമതവിശ്വാസികള്‍ രണ്ടു പക്ഷക്കാരുണ്ട്. ദിഗംബരരും, ശ്വേതാംബരരും. ജൈനതത്വശാസ്ത്രങ്ങള്‍ പൊതുവെ രണ്ടു കൂട്ടരും അംഗീകരിക്കുന്നു. വിശ്വാസത്തിലും പ്രയോഗത്തിലും ആണ് വ്യത്യാസങ്ങള്‍. ദിഗംബരര്‍ കണിശക്കാരാണ്. യഥാര്‍ത്ഥ സന്യാസികള്‍ വസ്ത്രങ്ങള്‍ ഉള്‍പ്പടെ എല്ലാ ലോകസുഖങ്ങളും ഉപേക്ഷിക്കണം എന്നും, പൂര്‍ണ്ണജ്ഞാനികള്‍ക്ക് ആഹാരം പോലും ആവശ്യമില്ല എന്നും, സ്ത്രീകള്‍ക്ക്, ഒരു പുരുഷജന്മമെടുക്കാതെ മുകതി ലഭിക്കുകയില്ല എന്നും ശഠിക്കുന്നു. ദിഗംബരര്‍ (ദിക്കുകള്‍ അംബരം, വസ്ത്രം, ആയിട്ടുള്ളവര്‍) വസ്ത്രം ധരിക്കുന്നില്ല. എന്നാല്‍, ശ്വേതാംബരര്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. അവര്‍ വെളുത്ത വസ്ത്രം ധരിക്കുന്നു.
ദാര്‍ശനികതലത്തില്‍, ജൈനരുടെ സ്യാദ്വാദം , പ്രൊട്ടഗോറസ്, ബര്‍ക്കിലി, ഷില്ലര്‍, വൈറ്റ്ഹെഡ്, ബൂഡിന്‍ തുടങ്ങിയ പാശ്ചാത്യദാര്‍ശനികരുടെ ആപേക്ഷികതാവാദങ്ങളുമായി താരതമ്യം ചെയാനാവും എന്നും ജീവിതമോചനത്തിന്‍റെ കാര്യത്തില്‍, അത് ബുദ്ധ,അദ്വൈതവേദാന്തദര്‍ശനങ്ങളുമായി സമാനത പുലര്‍ത്തുന്നു എന്നും ചില ഗ്രന്ഥകാരര്‍ പറയുന്നു
അവലംബം
1. ഇൻ ട്രോഡക്ഷൻ ടു ഇന്ദ്യൻ ഫിലോസൊഫി, ഡോ. സതീഷ്ചന്ദ്രചാറ്റർജി & ഡോ. ധീരേന്ദ്രമോഹൻ ദത്ത, രൂപ ആന്റ് കം. 2007