"സ്ത്രീ സമത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Feminism; cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: vi:Chủ nghĩa nam nữ bình quyền
വരി 100: വരി 100:
[[ug:فېمىنىزم]]
[[ug:فېمىنىزم]]
[[uk:Фемінізм]]
[[uk:Фемінізм]]
[[vi:Thuyết nam nữ bình quyền]]
[[vi:Chủ nghĩa nam nữ bình quyền]]
[[wa:Feminisse]]
[[wa:Feminisse]]
[[war:Peminismo]]
[[war:Peminismo]]

14:42, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്ത്രീവാദം. ഇതില്‍ ലിംഗഭേദത്തിന്റെ പ്രശ്നങ്ങളില്‍ ഊന്നുന്ന നിരവധി പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയവും സമൂഹവിജ്ഞാനസംബന്ധവും ആയ സിദ്ധാന്തങ്ങള്‍, തത്ത്വചിന്തകള്‍ തുടങ്ങിയവ അടങ്ങുന്നു ‍. സ്ത്രീവാദം സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മുന്‍‌നിര്‍ത്തി പ്രചാരണം നടത്തുകയും ചെയ്യുന്നു. മാഗി ഹം, റബേക്ക വാക്കര്‍ എന്നിവരുടെ അഭിപ്രായത്തില്‍ സ്ത്രീവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാ‍മത്തേത് പത്തൊന്‍‌പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാ‍മത്തേത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990 മുതല്‍ ഇക്കാലം വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്. സ്ത്രീവാദഭൂമിശാസ്ത്രം, സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമര്‍ശനം തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാത്കരിക്കപ്പെടുന്നത്.


പടിഞ്ഞാറന്‍ സമൂഹത്തിലെ സംസ്കാരം മുതല്‍ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബലവീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിച്ചു. സ്ത്രീവാദപ്രവര്‍ത്തകര്‍ സ്ത്രീകളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശം, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശങ്ങള്‍ക്കുവേണ്ടിയും ശാരീരികമായ പൂര്‍ണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദപരമായ അവകാശത്തിനും (ഗര്‍ഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉള്‍പ്പെടുന്നു) വേണ്ടിയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗാര്‍ഹികപീഡനത്തില്‍നിന്നും ലൈംഗികപീഡനത്തില്‍നിന്നും ബലാല്‍‌സംഗത്തില്‍നിന്നും ഉള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങള്‍ക്കു വേണ്ടിയും ബഹുഭാര്യത്വത്തിനും മറ്റെല്ലാ വിവേചനങ്ങള്‍ക്കുമെതിരെയും ഒക്കെ പ്രചാരണം നടത്തി. എന്നിട്ടും സ്ത്രീവാദം ഐക്യനാടുകളുടെ ഭരണഘടനയില്‍ സ്ത്രീയുടെ തുല്യാവകാശം ഉള്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. സ്ത്രീവാദത്തിന്റെ ചരിത്രത്തില്‍ സ്ത്രീവാദപ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മേധാവികള്‍ അധികവും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും വടക്കേ അമേരിക്കയില്‍നിന്നുമുള്ള വെള്ളക്കാരായ മദ്ധ്യവര്‍ഗ്ഗസ്ത്രീകളാണെന്നുകാണാം. എന്തായാലും 1851-ല്‍ അമേരിക്കന്‍ സ്ത്രീവാദികളോട് സൊജേണര്‍ ട്രൂത്ത് നടത്തിയ പ്രസംഗത്തിനു ശേഷമെങ്കിലും മറ്റു വംശങ്ങളിലെ സ്ത്രീകള്‍ ഇതരമായ സ്ത്രീവാദങ്ങള്‍ ആരംഭിച്ചു. 1960-കളില്‍ അമേരിക്കയിലെ പൌരാവകാശപ്രസ്ഥാനവും ആഫ്രിക്ക, കരീബിയന്‍, ലാറ്റിനമേരിക്കയുടെ ഭാഗങ്ങള്‍, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളിലെ യൂറോപ്യന്‍ അധിനിവേശത്വത്തിന്റെ തകര്‍ച്ചയും ഈ പ്രവണതയ്ക്ക് ആക്കംകൂട്ടി. അതുമുതല്‍ യൂറോപ്യന്‍ അധിനിവേശത്തിലിരുന്ന പ്രദേശങ്ങളിലെ സ്ത്രീകളും മൂന്നാം ലോകവും അധിനിവേശാനന്തരസ്ത്രീവാദവും മൂന്നാംലോകസ്ത്രീവാദവും മുന്നോട്ടുവെച്ചു. ചന്ദ്ര തല്പദെ മൊഹന്തിയെ പോലുള്ള അധിനിവേശാനന്തരസ്ത്രീവാദികള്‍ പാശ്ചാത്യസ്ത്രീവാദത്തിന്റെ വംശകേന്ദ്രിതത്വത്തെ വിമര്‍ശിക്കുന്നു. കറുത്ത വര്‍ഗ്ഗ-സ്ത്രീവാദികളായ ആഞ്ജല ഡേവിസ്സും ആലീസ് വാക്കറും ഇതിനോട് യോജിക്കുന്നു.

ചരിത്രം

സ്ത്രീവാദികളും മറ്റു പണ്ഡിതരും സ്ത്രീവാദപ്രസ്ഥാനങ്ങളുടെ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാം തരംഗം പ്രധാനമായും 19-ആം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സമ്മതിദാനാവകാശസമര(saffrage)മായിരുന്നു. രണ്ടാം തരംഗം 1960-കളില്‍ ആരംഭിച്ച സ്ത്രീവിമോചനപ്രസ്ഥാനങ്ങളുമാ‍യി ബന്ധപ്പെട്ട ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് (സ്ത്രീകളുടെ നിയമപരവും സാമൂഹികവുമായ സമത്വത്തിനുവേണ്ടി ഉദ്ബോധിപ്പിച്ചു). 1990-കളില്‍ ആരംഭിച്ച മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ തുടര്‍ച്ചയും പരാജയങ്ങള്‍ക്കുള്ള പ്രതികരണവുമായിരുന്നു.

ഒന്നാം തരംഗം

ബ്രിട്ടണിലെയും ഐക്യനാടുകളിലെയും സ്ത്രീവാദപ്രവര്‍ത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വവിവാഹത്തെയും (chattel marriage) ഭാര്യയ്ക്കും മക്കള്‍ക്കും മേലുള്ള ഭര്‍ത്താവിന്റെ ഉടമസ്ഥതയെയും എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തില്‍ സ്ത്രീവാദം കേന്ദ്രീകരിച്ചത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആക്ടിവിസം രാഷ്ട്രീയബലം - മുഖ്യമായും സ്ത്രീകളുടെ വോട്ടവകാശം- നേടുന്നതില്‍ ശ്രദ്ധിച്ചു. എന്നിരുന്നാലും വോള്‍ട്ടറിന്‍ ഡെ ക്ലേര്‍, മര്‍ഗരറ്റ് സങ്ഗര്‍ തുടങ്ങിയ സ്ത്രീവാദികള്‍ സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ബോധവത്കരണങ്ങള്‍ സജീവമായി തുടര്‍ന്നു. 1854-ല്‍ ഫ്ലോറന്‍സ് നൈറ്റിങ്ഗേലാണ് പട്ടാളത്തില്‍ സ്ത്രീപരിചാരകര്‍ സഹായം നല്‍കുന്ന രീതി തുടങ്ങിവെച്ചത്.

വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകളും (suffragettes) പുരുഷന്മാരും (പൊതുപദം:suffragist) ബ്രിട്ടനില്‍ ആശയപ്രചാരണം നടത്തി. 1918-ലെ പൌരപ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള കുടുംബിനികളായ സ്ത്രീകള്‍ക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-ല്‍ 21 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കുമായി വിപുലപ്പെടുത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ ലുക്രീഷ്യ മോട്ട്, ലൂസി സ്റ്റോണ്‍, എലിസബത് കാഡി സ്റ്റാന്റണ്‍, സൂസന്‍ ബി. ആന്റണി തുടങ്ങിയവരാണ്‍. ക്വക്കറിന്റെ ചിന്തകള്‍ ഇവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഫ്രാന്‍സിസ് വിലാഡിനെപ്പോലെ യാഥാസ്ഥിതിക ക്രൈസ്തവവിഭാഗങ്ങളില്‍നിന്നുള്ളവരും മറ്റില്‍ഡ ജോസ്ലിന്‍ ഗേജിനെപ്പോലെ തീവ്രസ്ത്രീവാദികളും അമേരിക്കന്‍ സ്ത്രീവാദത്തിന്റെ ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുള്ള അമേരിക്കന്‍ ഭരണഘടനയുടെ പത്തൊന്‍പതാം ഭേദഗതി (1919) നിലവില്‍‌വന്നതോടെ അമേരിക്കന്‍ ഒന്നാം തരംഗ സ്ത്രീവാദം അവസാനിച്ചതായി കണക്കാക്കുന്നു.

രണ്ടാം തരംഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നാം തരംഗ സ്ത്രീവാദികള്‍ ഗര്‍ഭച്ഛിദ്രവിഷയത്തെ അത്ര കാര്യമായി ഗണിച്ചിട്ടില്ല എന്ന് ബോധ്യമാകും. അവര്‍ സാമാന്യമായി ആ കാഴ്ചപ്പാടിന് എതിരായിരുന്നു എന്നു പറയാം.

രണ്ടാം തരംഗം

1960-കള്‍ മുതല്‍ 1980-കളുടെ അന്ത്യം വരെയുള്ള പ്രവര്‍ത്തനകാലഘട്ടത്തെയാണ് രണ്ടാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. ഇമെല്‍ഡ വെലെഹാന്‍ എന്ന പണ്ഡിത ഒന്നാം തരംഗത്തിന്റെ തുടര്‍ച്ചയാണ് ഇത് എന്ന് അഭിപ്രായപ്പെടുന്നു. രണ്ടാം തരംഗ സ്ത്രീവാദം ഇവ്വിധം തുടര്‍ന്ന് മൂന്നാം തരംഗ സ്ത്രീവാദത്തോടൊപ്പം നിലനില്‍ക്കുന്നു. എസ്റ്റെല്ലെ ഫ്രീഡ്മാന്‍ എന്ന പണ്ഡിത ഒന്നും രണ്ടും സ്ത്രീവാദങ്ങള്‍ താരതമ്യം ചെയ്ത് ഒന്നാം തരംഗം സമ്മതിദാനം പോലുള്ള അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ രണ്ടാം തരംഗം വിവേചനം പോലുള്ള തുല്യതാപ്രശ്നങ്ങളെ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് വാദിക്കുന്നു.

സിമോണ്‍ ദി ബുവറും സെക്കന്‍ഡ് സെക്സും

ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയുമാണ് സിമോണ്‍ ദി ബുവര്‍. അവര്‍ നോവലുകളും രാഷ്ട്രീയം, തത്ത്വചിന്ത, സാമൂഹികപ്രശ്നങ്ങള്‍ ഇവ സംബന്ധിച്ച ലേഖനപങ്‌ക്തികളും (monographs) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്. ഷീ കേം റ്റു സ്റ്റേ, ദ മാന്‍ഡരിന്‍സ് എന്നീ അതിഭൌതികനോവലുകളുടെയും ദ സെക്കന്‍ഡ് സെക്സ് എന്ന പ്രബന്ധത്തിന്റെയും പേരിലാണ് അവര്‍ ഏറെ അറിയപ്പെടുന്നത്. സെക്കന്‍ഡ് സെക്സ് (1949; ഇംഗ്ലീഷ് വിവര്‍ത്തനം:1953) സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലിക സ്ത്രീവാദത്തിന്റെ അസ്തിവാരത്തെയുംകുറിച്ച് വിശദമായി വിശകലനംചെയ്യുന്നു. സ്ത്രീവാദാസ്തിത്വചിന്തയെ അവതരിപ്പിക്കുന്നതിലൂടെ ഒരു ധാര്‍മ്മികവിപ്ലവത്തിന്റെ ആവശ്യം ഉന്നയിക്കുകയാണ് ഈ കൃതി. ഒരു അസ്തിത്വവാദചിന്തകയെന്നനിലയില്‍ സാര്‍ത്രിന്റെ അസ്തിത്വം സത്തയെ മുന്‍‌ഗമിക്കുന്നു എന്ന കല്പനയെ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് ഒരാള്‍ സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെയായിത്തീരുകയാണ് എന്ന് അവര്‍ പറയുന്നു. സ്ത്രീയെ അന്യയാക്കുന്ന സാമൂഹികനിര്‍മ്മാണത്തിലാണ് അവരുടെ വിശകലനം കേന്ദ്രീകരിക്കുന്നത്. ബുവര്‍ സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിന്റെ അടിസ്ഥാനമായി ഇതിനെ തിരിച്ചറിയുന്നു. ചരിത്രപരമായി സ്ത്രീയെ വ്യവസ്ഥയില്‍നിന്ന് വ്യതിചലിക്കുന്നവളും അപസാമാന്യയുമായാണ് കണ്ടുവരുന്നതെന്ന് വാദിക്കുകയും മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റു പോലും സ്ത്രീ അഭിലഷണീയമാതൃകയാക്കേണ്ടത് പുരുഷനെയാണെന്ന് കണക്കാക്കിയതിനെ എതിര്‍ക്കുകയും ചെയ്യുന്നു. സ്ത്രീവാദത്തിന് പുരോഗമിക്കണമെങ്കില്‍ ഈ മനോഭാവത്തെ മാറ്റിയേതീരൂ എന്നാണ് അവരുടെ വാദം.

ദ ഫെമിനൈന്‍ മിസ്റ്റിക്‍

ബെറ്റി ഫ്രീഡന്റെ ദ ഫെമിനൈന്‍ മിസ്റ്റിക്‍ (1963) എന്ന കൃതി സ്ത്രീക്ക് ശിശുപാലനത്തിലൂടെയും വീടുനോക്കലിലൂടെയും മാത്രമേ സംതൃപ്തിനേടാനാവൂ എന്ന ആശയത്തെ വിമര്‍ശിക്കുന്നു. ഫെമിനൈന്‍ മിസ്റ്റിക്‍ 1963-ലെ സമകാലികസ്ത്രീപ്രസ്ഥാനത്തെ ജ്വലിപ്പിക്കുകയും അതിന്റെ ഫലമായി ഐക്യനാടുകളിലെയും ലോകരാഷ്ട്രങ്ങളിലെയും സാമൂഹികഘടന പാടേ മാറുകയുംചെയ്തു എന്നും 20-ആം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട കഥേതരഗ്രന്ഥങ്ങളിലൊന്നായി പരക്കെ പരിഗണിക്കുന്നുവെന്നും ന്യൂയോര്‍ക്‍ ടൈംസില്‍ വന്ന ഫ്രീഡന്റെ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തുന്നു. ഫ്രീഡന്‍ ഈ പുസ്തകത്തില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരിലൂ‍ടെയും കുട്ടികളിലൂടെയും തങ്ങളുടെ ജീവിതത്തിന്റെ സ്വത്വവും അര്‍ത്ഥവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന തെറ്റായ വിശ്വാസസമ്പ്രദായത്തിന്റെ ഇരകളാണ് എന്ന വാദം ഉന്നയിക്കുന്നു. സ്ത്രീകള്‍ കുടുംബത്തിന്റെ സ്വത്വത്തില്‍ തങ്ങളുടെ സ്വത്വത്തെ പൂര്‍ണ്ണമായി നഷ്ടപ്പെടുത്താന്‍ ഈ വ്യവസ്ഥ കാരണമാകുന്നു. ഫ്രീഡന്‍ ഈ വ്യവസ്ഥയെ രണ്ടാം ലോകമഹായുദ്ധാനന്തര മദ്ധ്യവര്‍ഗ്ഗ ഉപനാഗരിക സമൂഹത്തിലാണ് പ്രതിഷ്ഠിക്കുന്നത്. ഇതേ സമയംതന്നെ അമേരിക്കയുടെ യുദ്ധാനന്തര സാമ്പത്തികവിസ്ഫോടനം വീട്ടുജോലികളെ ആയാസരഹിതമാക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലേക്ക് നയിച്ചു. പക്ഷേ സ്ത്രീകളുടെ ജോലി അര്‍ത്ഥരഹിതവും മൂല്യഹീനവുമാക്കുന്നതിലാണ് ഇവ കലാശിച്ചത്.

അമേരിക്കന്‍ ഐക്യനാടുകളിലെ സ്ത്രീവിമോചനം

സ്ത്രീവിമോചനം എന്ന വാക്ക അമേരിക്കയില്‍ ആദ്യമായി ഉപയോഗിക്കുന്നത് 1964-ലും അച്ചടിയില്‍ വരുന്നത് 1966-ലുമാണ്.

മൂന്നാം തരംഗം

രണ്ടാം തരംഗത്തിന്റെ പരാജയങ്ങള്‍ക്കും അത് ഉണ്ടാക്കിയ പ്രാരംഭപ്രവര്‍ത്തനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്മടക്കത്തിനും മറുപടിയായി 1990-കളിലാണ് മൂന്നാം തരംഗ സ്ത്രീവാദം ആരംഭിക്കുന്നത്. സ്ത്രൈണതയ്ക്ക് രണ്ടാം തരംഗം നല്‍കിയ തനിമാവാദപരമായ നിര്‍വചനത്തെ, വെള്ളക്കാരികളായ മേല്‍ക്കിടമദ്ധ്യവര്‍ഗ്ഗസ്ത്രീകളുടെ അനുഭവങ്ങളില്‍ ഊന്നുന്നുവെന്ന ആക്ഷേപത്തോടെ മൂന്നാം തരംഗം വെല്ലുവിളിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.

ലിംഗഭേദത്തെയും ലൈംഗികതയെയും സംബന്ധിച്ച ഘടനാവാദാനന്തരവ്യാഖ്യാനമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ മിക്കവാറും കാതല്‍. മൂന്നാം തരംഗ സ്ത്രീവാദികള്‍ സൂക്ഷ്മരാഷ്ട്രീയത്തില്‍ പൊതുവേ കേന്ദ്രീകരിക്കുന്നു. 1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗത്തിന്റെ ആരംഭം. രണ്ടാം തരംഗത്തിലൂടെ ഉയര്‍ന്നുവന്ന ഗ്ലോറിയ അന്‍സല്‍ദുവ, ബെല്‍ ഹൂക്സ്, ചേല സന്ദോവല്‍, ഷെറി മൊറാഗ, ഓഡ്രി ലോര്‍ഡി, മക്സിന്‍ ഹോങ് കിങ്സ്റ്റണ്‍ തുടങ്ങിയ സ്ത്രീവാദിനേതാക്കളും കറുത്തവര്‍ഗ്ഗ സ്ത്രീവാദികളും വംശസംബന്ധമായ വ്യക്തിനിഷ്ഠതകളെ പരിഗണിക്കുന്നതിന് സ്ത്രീവാദചിന്തയില്‍ ഒരിടം രൂപപ്പെടുത്തുന്നതിന് ശ്രമിച്ചു.

ലിംഗങ്ങള്‍ തമ്മില്‍ സുപ്രധാനമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന കരോള്‍ ജിലിഗനെപ്പോലുള്ള വ്യതിരേകസ്ത്രീവാദികളും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ അന്തര്‍ലീനവ്യത്യാസങ്ങളൊന്നുമില്ലെന്നു വിശ്വസിക്കുകയും ലിംഗപദവികള്‍ സാമൂഹികവ്യവസ്ഥാപനം വഴിയുണ്ടാകുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവരും തമ്മിലുള്ള ഉള്‍ത്തര്‍ക്കങ്ങളും മൂന്നാം തരംഗ സ്ത്രീവാദം ഉള്‍ക്കൊള്ളുന്നു.

വര്‍ഗ്ഗം:സാമൂഹികം

"https://ml.wikipedia.org/w/index.php?title=സ്ത്രീ_സമത്വവാദം&oldid=607210" എന്ന താളിൽനിന്ന് ശേഖരിച്ചത്