"നെടുംകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) തലക്കെട്ടു മാറ്റം: നെടുംകുന്നം >>> നെടുംങ്കുന്നം |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) തലക്കെട്ടു മാറ്റം: നെടുംങ്കുന്നം >>> നെടുങ്കുന്നം |
(വ്യത്യാസം ഇല്ല)
|
03:40, 1 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തില്‍ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് നെടുംകുന്നം. ചങ്ങനാശേരിയില്‍ നിന്നും പതിനാറു കിലേമീറ്റര്‍ കിഴക്ക് കറുകച്ചാല്‍ - മണിമല റോഡിന്റെ ഇരുവശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാര്‍ഗം കൃഷിയാണ്. മതസൗഹാര്‍ദ്ദത്തിന് പേരു കേട്ട നെടുംകുന്നം ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രവുമാണ്.
പേരിനു പിന്നില്‍
ഭൂമിശാസ്ത്രപരമായ സവിശേഷത തന്നെയാണ് നെടുംകുന്നം എന്ന പേരിനു നിദാനം. നെടും കുന്നുകളുടെ നാട് ആണ് നെടും കുന്നം. പറയന്‍കുന്ന്, ഊട്ടുപാറക്കുന്ന്, മനക്കരക്കുന്ന്, കൊല്ലവരക്കുന്ന് തുടങ്ങി ഒട്ടേറെ കുന്നുകള്‍ ഇവിടെയുണ്ട്. ഉയരംകൊണ്ട് മുന്നിട്ടു നില്‍ക്കുന്നത് വീരന്മലയും മുളമല അഥവാ ഇല്ലിമലയുമാണ്.
ചരിത്രം
നെടുങ്കുന്നത്തിന്റെ ചരിത്രം ക്രി.മു. മൂന്നാം ശതകത്തില്‍ തുടങ്ങുന്നു. പ്രസിദ്ധ സംഘകൃതിയായ മണിമേഖല യില്‍ ചങ്ങനാശ്ശേരിയിലെ നെടുങ്കുന്നത്ത് ഒരു ബൌദ്ധ വിഹാരമുള്ളതായി പരാമര്‍ശമുണ്ട്. പാറകളില്‍ കാല്പാദം കൊത്തി വക്കുന്നത് ആദ്യ കാല ബുദ്ധ ക്ഷേത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ഇത്തരം ബുദ്ധ വിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.
തെക്കുംകൂര്‍ രാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്ഥാനികളായ ചാത്തനാട്ടു കുടുംബക്കാരും മറ്റു ചില നായര്‍ പ്രഭുക്കന്മാരും നമ്പൂതിരിമാരും കഴകക്കാരും അവര്‍ക്ക് ദാസ്യവൃത്തി അനുഷ്ഠിച്ചിരുന്നവരുമായി നിരവധി ആളുകള്‍ ആദ്യ കാലത്ത് ഇവിടെ താമസമാക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നാനാ ജാതി മതസ്ഥരായ ആളുകള്‍ നെടുംകുന്നത്ത് കുറിയേറി പാര്‍ത്തതെന്ന് വിശ്വസിക്കപ്പെടുന്നു.
കൊടുംകാടായിരുന്ന ഈ പ്രദേശത്തെ വളരെ കുറച്ച് ഭൂമി മാത്രമേ അക്കാലത്ത് കൃഷിക്കായി ഉപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളുടെ ഭീഷണി വ്യാപകമായിരുന്നു. കുടിയേറ്റക്കാരയ കര്‍ഷകര്‍ക്ക് കാടു വെട്ടിത്തെളിച്ച് കൃഷിചെയ്യുവാന്‍ സഹായത്തിന് പണിയാളുകള്‍ ഏറെയുണ്ടായിരുന്നു. മലഞ്ചെരുവുകളില്‍ വന്‍തോതില്‍ നെല്‍കൃഷി നടത്തിയിരുന്നു. മറ്റിടങ്ങളില്‍ വാഴ, ചേന, ചേമ്പ്, കാച്ചില് തുടങ്ങിയ ഭക്ഷ്യവിളകളും. അക്കാലത്ത് കാടു വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നിടത്ത് അടുത്ത ഒന്നു രണ്ടുവര്‍ഷക്കാലം ഭക്ഷ്യവിളകള്‍ കൃഷി ചെയ്തിരുന്നില്ല. പകരം അവിടെ കുരുമുളക്, തെങ്ങ്, കമുക് തുടങ്ങിവ നട്ടുപിടിപ്പിക്കും. പുതിയ ഇടങ്ങള്‍ തെളിച്ച് കൃഷി തുടരുകയും ചെയ്യും.
വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ധിച്ചു. കാര്ഷികോല്പന്നങ്ങള് കുന്നുകൂടി. പക്ഷേ, ഇവയൊക്കെ വിറ്റഴിക്കുവാന്‍ ഏറെ ക്ളേശം നേരിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ മാത്രമാണ് ((1864- 1885) ചങ്ങനാശേരി - പീരുമേട് റോഡും കറുകച്ചാല്‍ - മണിമല റോഡും പൂര്‍ണ്ണമായി സഞ്ചാരയോഗ്യമായത്. കാവുന്നട ഒരു വ്യാപാരകേന്ദ്രമായിരുന്നെങ്കിലും ഉല്പന്നങ്ങള് വന്‍തോതില്‍ വിറ്റഴിക്കുന്നതിന് ചങ്ങനാശേരിയില്‍ പോകേണ്ടിയിരുന്നു. ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചുപോന്നിരുന്ന ചങ്ങനാശേരിച്ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് വേലുത്തമ്പി ദളവയുടെ കാലത്തായിരുന്നു (1885).
ആദ്യകാലത്ത് കാര്ഷികോല്പന്നങ്ങള് ചങ്ങനാശേരിയില്‍ എത്തിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം ചുമട് തന്നെയായിരുന്നു. കാടിനിടയില്‍ നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെയായിരുന്നു ചുമടും വഹിച്ചുകൊണ്ടുള്ള യാത്ര. നടന്നു തളരുന്ന യാത്രികന് വഴിയരികിലെ ചുമടുതാങ്ങികളും ദാഹജലം നല്‍കിയിരുന്ന വഴിയമ്പലങ്ങളുമായിരുന്നു ആശ്വാസം. നെടുംകുന്നത്ത് കോവേലിപ്പാലത്തിനു സമീപം ഏതാനും ദശാബ്ദം മുന്‍പുവരെ ഒരു വഴിയമ്പലമുണ്ടായിരുന്നു. അവിടെ കല്ത്തോണിയില് സൂക്ഷിച്ചിരിക്കുന്ന മോരുംവെള്ളം സഞ്ചാരികള്‍ക്ക് ദാഹം ശമിക്കുന്നതുവരെ കുടിക്കാം.
കാവുന്നട, മാണികുളം പീടികപ്പറമ്പ്, കറുകച്ചാല്‍ കവല തുടങ്ങിയ സ്ഥലങ്ങളില്‍ യാത്രികര്‍ക്ക് ചുമട് ഇറക്കിവച്ച് വിശ്രമിക്കുന്നതിനുള്ള ചുമടുതാങ്ങികളും ഉണ്ടായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ കാളവണ്ടികളില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നും കാര്ഷികോല്പന്നങ്ങള് ചങ്ങനാശേരിയിലെത്തിച്ചിരുന്നതായി പൂര്‍വ്വികര്‍ പറഞ്ഞിട്ടുണ്ട്. നെടുംകുന്നത്ത് അക്കാലത്ത് കാളവണ്ടികളുടെ എണ്ണം പരിമിതമായി രുന്നു. പക്ഷെ കറിക്കാട്ടൂര്‍, മണിമല, കടയിനിക്കാട്, കങ്ങഴ, നെടുമണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവ ഉള്‍പ്പെടെ അന്പതുമുതല് അറുപതുവരെ കാളവണ്ടികള്‍ ഒന്നിച്ചാണ് ണചങ്ങനാശേരിയിലേക്ക് പോയിരുന്നത്.
ചങ്ങനാശേരി - മണിമല റോഡിലൂടെ ആദ്യമായി ഒരു ബസ് ഓടിയത് ഏതാണ്ട് 67 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ആദ്യ ബസിന്റെ പേര് പ്ലാന്റേഷന് എന്നായിരുന്നെന്ന് പറയപ്പെടുന്നു. പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന വണ്ടികള്‍ വളരെക്കാലം കഴിയുന്നതിനുമുന്പ് പ്രചാരത്തിലായി.
വിശാഖം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്ത്(1810 - 1815) കേരളത്തിലെത്തിയമരച്ചീനി നെടുംകുന്നത്തെ കൃഷിയിടങ്ങളുടെ സിംഹഭാഗവും കയ്യടക്കാന്‍ അധികകാലം വേണ്ടിവന്നില്ല. നെല്ലുല്പാദനം വളരെ കുറവായതുകൊണ്ടും അരി വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട സാഹചര്യം നിലനിന്നിരുന്നതുകൊണ്ടുമാകാം ഇവിടെ പ്രധാന ഭക്ഷ്യവസ്തു മരച്ചീനിയായിരുന്നു. ഇറച്ചിക്കടകളും കോള്‍ഡ് സ്റ്റോറേജുമൊന്നുമില്ലാതിരുന്ന അക്കാലത്ത് ആഴ്ച്ചയിലൊരിക്കല്‍ പ്രത്യേകിച്ച് ഞായറാഴ്ച്ച ഏതാനും വീട്ടുകാര്‍ സഹകരണാടിസ്ഥാനത്തില്‍ ചേര്‍ന്ന് വിലയ്ക്കുവാങ്ങുന്ന ഒരു ഉരുവിനെ അറുത്ത് വീതംവച്ച് ഉപയോഗിക്കുകയായിരുന്നു പതിവ്.
കപ്പകൃഷിയും വിളവെടുപ്പും കപ്പ വാട്ടി ഉണക്കുന്നതുമൊക്കെ ഭൂവുടമകള്‍ക്കും പണിയാളുകള്‍ക്കും ഉത്സവമായിരുന്നു. നോക്കെത്താ ദൂരത്തോളം വിശാലമായ കപ്പക്കാലാ(കപ്പ കൃഷിചെയ്യുന്ന സ്ഥലം) നെടുംകുന്നത്തുനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ റബര്‍ കൃഷി സാര്‍വത്രികമായി.
ഭൂമിശാസ്ത്രം
അതിരുകള്‍
- വടക്ക്-പാമ്പാടി
- കിഴക്ക്-കങ്ങഴ
- തെക്ക്-ആനിക്കാട്,വെള്ളാവൂര്‍
- പടിഞ്ഞാറ്- കറുകച്ചാല്‍
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍: ചങ്ങനാശേരി, കോട്ടയം.
ഏറ്റവും അടുത്ത വിമാനത്താവളം: കൊച്ചി രാജ്യാന്തര വിമാനത്താവളം, നെടുമ്പാശേരി.
ആരാധനാലയങ്ങള്‍
മതസൗഹാര്‍ദ്ദത്തിന് പേരു കേട്ട നെടുംകുന്നത്ത് വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളുണ്ട്. കാവുന്നടയിലെ ഒരു കാവും തിരുനടയുമായിരുന്നു ഇവിടുത്തെ ആദ്യത്തെ ആരാധനാ സങ്കേതമെന്ന് പഴമക്കാര്‍ പറയുന്നു. ഈ ആരാധനാ സങ്കേതമാണ് കാവുന്നട എന്ന സ്ഥലനാമത്തിന് ഹേതുവായത്.
ദേവീക്ഷേത്രം
കേരളത്തിലെ ഏറെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറു ശതാബ്ദത്തിന്റെ ചരിത്രമുള്ള നെടുംകുന്നം ദേവീക്ഷേത്രം[അവലംബം ആവശ്യമാണ്]. ഈ ക്ഷേത്രത്തിന് നെടുംകുന്നത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഇവിടുത്തെ ഉത്സവങ്ങളായ മീനപ്പൂരവും മേടപ്പൂരവും പ്രസിദ്ധമാണ്. നെടുംകുന്നത്തെ മറ്റൊരു പൊതു ക്ഷേത്രാമാണ് ശ്രീധര്‍മ ശാസ്ത്രാ ക്ഷേത്രം. ശാസ്താവിന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ശബരിമല മണ്ഡലകാലം ഭക്തിപൂര്‍വം ആചരിക്കുന്നു. ഇതിനു പുറമെ ശ്രീവല്ലഭ ക്ഷേത്രം തുടങ്ങി ഏതാനും കുടുംബ ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളുമുണ്ട്.
നെടുംകുന്നം പള്ളി (സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി)
മധ്യതിരുവിതാംകൂറിലെ വിഖ്യാതമായ കത്തോലിക്കാ ദേവാലങ്ങളിലൊന്നാണ് നെടുംകുന്നം പള്ളി. ക്രിസ്തുവിന്റെ മുന്നോടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിന് രണ്ടു നൂറ്റാണ്ടേലേറെ പഴക്കുമുണ്ട്. ആദ്യകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ചങ്ങനാശേരി ഇടവകയില്‍പെട്ടവരായിരുന്നു ഇവിടുത്തെ കത്തോലിക്കര്‍. നെടുംകുന്നത്തെ ഏഴാമത്തെ ദേവാലയമാണ് ഇപ്പോഴത്തെ വലിയ പള്ളി. എല്ലാ വര്‍ഷവും വൃശ്ചികം 13ന് ആചരിക്കുന്ന നെടുംകുന്നം പള്ളി തിരുന്നാളും പുഴുക്കുനേര്‍ച്ചയും സുപ്രസിദ്ധമാണ്.
മറ്റ് ക്രൈസ്തവ ദേവാലയങ്ങള്‍
നെടുമണ്ണി ഫാത്തിമാ മാതാ ദേവാലയം, പുന്നവേലി ലിറ്റില്‍ ഫ്ളവര്‍ ദേവാലയം എന്നീ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍കൂടി ഇവിടെയുണ്ട്. ഒന്നര ശതാബ്ദത്തോളം പഴക്കമുള്ള ചേലക്കൊമ്പ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിനു പുറമെ കുന്നിക്കാട്, നിലംപൊടിഞ്ഞ, കല്ലമാവ്, പുതുപ്പള്ളിപ്പടവ്, പാറക്കല്‍, തെങ്ങുംപള്ളി, നെടുംകുഴി, വെളിയംകുന്ന് എന്നീ സ്ഥലങ്ങളില്‍ വിവിധ ക്രൈസ്തവ സഭകളുടെ ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്നു.
ജുമാ മസ്ജിദ്
കാവുന്നടക്ക് കിഴക്ക് കോവേലിക്കു സമീപമാണ് ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്.
മറ്റ് ആരാധനാലയങ്ങള്‍
നെടുകുന്നത്തെ 57-ആം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ മന്ദിരവും ഗുരുദേവ പ്രതിഷ്ഠയും വളരെ പ്രസിദ്ധമാണ്. ശ്രീനാരായണ ഗുരുവിന്റെ കാലത്ത് എസ്.എന്‍.ഡി.പി ശാഖാ മന്ദിരത്തിനുള്ള സ്ഥലം അദ്ദേഹത്തിന്റെ കൈപ്പടയിലാണ് പനക്കപ്പതാലില് നാരായണന്റെ പേരില്‍ ആധാരം എഴുതി വാങ്ങിയത്. നെടുംകുന്നം - മയിലാടി റോഡില്‍ കലവറപ്പടിയില് ഒരു ശുഭാനന്താശ്രമം ഉണ്ട്. അഖില കേരളാ വര്‍ണവ സൊസൈറ്റിയുടെ ശാഖാ മന്ദിരം അരണപ്പാറയിലും പി.ആര്.ഡി.എസ്. മന്ദിരം മുണ്ടുമലയിലും പ്രവര്‍ത്തിക്കുന്നു.
കാവുന്നടക്ക് വടക്ക് വള്ളിമലയില്‍ പുലയരുടെ വകയായി അതിപ്രാചീനമായ ഒരു ആരാധനാസ്ഥലമുണ്ട്. ഒരു പ്ളാവിന് ചുവട്ടില്‍ ഐക്കുളത്ത് അഞ്ചുമൂര്‍ത്തികള്‍, കരിങ്കുറ്റിയാന്, നമ്പുരക്കല്‍ ഭദ്രകാളി എന്നിവയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ രണ്ടാം വാര്‍ഡില്‍ ഒരു വിശ്വകര്‍മ ക്ഷേത്രവും കൊച്ചുകുളത്ത് സാംബവ മഹാസഭയുടെ ആരാധനാലയവുമുണ്ട്.
കൊഴുങ്ങാലൂര്‍ ചിറ
ചാത്തനാട്ടു കുടുംബക്കാര് നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കൊഴുങ്ങാലൂര്‍ ചിറ ദേവീ ക്ഷേത്രത്തിലെ മീനപ്പൂരത്തിന് ആറാട്ട് ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇതിന് ആറാട്ടു ചിറ എന്നും പേരുണ്ട്.
വിദ്യാഭ്യാസം
ആംഗ്ളിക്കന്‍ ക്രിസ്ത്യന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ചേലക്കൊമ്പില്‍ 1858 ല്‍ തുടങ്ങിയ സി.എം. എസ് മലയാളം പ്രൈമറി സ്കൂളായിരുന്നു നെടുംകുന്നത്തെ ആദ്യ വിദ്യാലയം. അരനൂറ്റാണ്ടു കഴിഞ്ഞാണ് രണ്ടാമത്തെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ നെടുംകുന്നം പള്ളി സ്ഥിതി ചെയ്യുന്നതിന് വടക്കുഭാഗത്ത് ആരംഭിച്ച രണ്ടാമത്തെ മലയാളം പ്രൈമറി സ്കൂള്‍ പ്രാരംഭ ദശയില്‍ നിലത്തെഴുത്തു പഠിപ്പിക്കുന്ന കളരിയായിരുന്നു. നെടുംകുന്നം പള്ളിക്കാര്യത്തില്‍ നിന്നും വിലകൊടുത്തുവാങ്ങി സര്‍ക്കാരിനെ ഏല്‍പ്പിച്ച ചാത്തനാട്ടു (കാവുന്നടയ്ക്കു പടിഞ്ഞാറ്) പറമ്പിലേക്ക് സ്കൂള്‍ മാറ്റിയത് 1919 ലാണെന്ന് പറയപ്പെടുന്നു.
ജാതിമതഭേദമെന്യേ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് നെടുംകുന്നം കര്‍മ്മലീത്താ മഠത്തിന്റെ ആഭിമുഖ്യത്തില്‍ 1920ല്‍ ഒരു മലയാളം പ്രൈമറി സ്കൂളിന് തുടക്കം കുറിച്ചത്. കറുകച്ചാലില്‍ എന്‍.എസ്. എസിന്റെ ആഭിമുഖ്യത്തില്‍ 1914 ഒക്ടോബര്‍ 31 ന് ഒരു ഇംഗ്ളീഷ് സ്കൂള്‍ ആരംഭിച്ചു. നെടുംകുന്നത്തും കറുകച്ചാലിലും കങ്ങഴയിലും ഹൈസ്കൂളുകള്‍ ഇല്ലാതിരുന്ന കാലത്ത് ഇന്നാട്ടുകാരായ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ചങ്ങാശേരി സെന്റ് ബര്‍ക്കുമാന്‍സ് സ്കൂള്‍ മാത്രമായിരുന്നു ആശ്രയം. ചങ്ങനാശേരി - മണിമല റൂട്ടില്‍ ബസുകള്‍ ഓടിത്തുടങ്ങുന്നതിനുമുമ്പ് സ്കൂളിലെത്താന്‍ ഏക മാര്‍ഗ്ഗം കാല്‍നടയാത്രയായിരുന്നു.
ചാത്തനാട്ടെ ഗവണ്‍മെണ്റ്റ് പ്രൈമറി സ്കൂള്‍ പിന്നീട് മലയാളം മിഡില്‍ സ്കൂളായും ഇംഗ്ളീഷ് സ്കൂളായും ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായും വളര്‍ന്നിരിക്കുന്നു. 1949ല്‍ ഹൈസ്കൂളായ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് സ്കൂളും ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ന്നു. സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍, നെടുംകുന്നം ഇടവകയുടെതന്നെ ഒരു സി.ബി.എസ്.ഇ. സ്കൂള്‍, ചങ്ങനാശേരി അതിരൂപതയുടെ ബി.എഡ്. കോളജ്, ടി.ടി.സി, വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു കീഴിലുള്ള ഐ.ടി.സി തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
സാംസ്കാരിക മേഖല
നെടുംകുന്നത്തെ സാംസ്കാരിക രംഗത്ത് 1940കള്‍ മുതല്‍ പ്രകടമായ നവോത്ഥാനമുണ്ടായി. ബാലമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 1947 ഏപ്രില്‍ 15-ന് പ്രവര്‍ത്തനമാരംഭിച്ച ഗാന്ധി സ്മാര പബ്ളിക് ലൈബ്രറി നാടിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലകളിലൊന്നായി ഇത് വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ മാന്തുരുത്തിയിലും പന്ത്രണ്ടാം മൈലിലും ഗ്രന്ഥശാലകളുണ്ട്.
നെടുംകുന്നത്തെ ആദ്യത്തെ സിനിമാ തിയേറ്റര്‍ സ്ഥാപിച്ചത് വാഴുവേലില്‍ ശ്രീധരന്‍പിള്ളയാണ്. ദേവി ടാക്കീസ് എന്നായിരുന്നു തീയറ്ററിന്റെ പേര്. ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം -രാമരാജ ബഹദൂര്‍. ഇന്ന് നെടുംകുന്നത്ത് ഒരു തീയറ്ററും സമീപ പ്രദേശമായ കറുകച്ചാലില്‍ രണ്ടു തീയറ്ററുകളുമുണ്ട്.
ജാതിമത ചിന്തകള്‍ക്ക് അതീതമായ ഐക്യബോധവും കൂട്ടായ്മയുമാണ് നെടുംകുന്നത്തിന്റെ സാംസ്കാരിക വളര്‍ച്ചക്ക് മുതല്കൂട്ടായത്. പള്ളിത്തിരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടുമനുബന്ധിച്ചും മറ്റ് വിശേഷ അവസരങ്ങളിലും വിവിധ കലാപരിപാടികള്‍ അരങ്ങേറിയുന്നു. പഴയ കാലത്ത് നെടുംകുന്നത്തെ പ്രമുഖ നാടക സംഘാടകനായിരുന്ന പി.ടി. ദേവസ്യ പുതിയാ പറമ്പില്‍ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. നെടുംകുന്നം ജോസഫ്(കണ്ടങ്കേരില്‍) നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിരുന്നു. ജോയ് നെടുംകുന്നമാണ് നാടക വേദികളില്‍ ശ്രദ്ധേയനായ മറ്റൊരു വ്യക്തി.
വിഖ്യാത സിനിമാ സംവിധായകനായ ജോണ്‍ ഏബ്രഹാമിന് ഏതാനും വര്‍ഷങ്ങള്‍ ആതിഥ്യമരുളാനും ഈ ഗ്രാമത്തിന് ഭാഗ്യം ലഭിച്ചു. സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും മുന്‍ തലമുറയിലും ഇപ്പോഴത്തെ തലമുറയിലും നെടുംകുന്നത്തിന് പ്രാതിനിധ്യമുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവര്ത്തകന്, സാഹിത്യകാരന് തുടങ്ങി വിവിധ നിലകളില്‍ നിറഞ്ഞു നിന്ന എം.ഒ. ജോസഫ് നെടുംകുന്നമാണ് ഇതില്‍ ഏറെ ശ്രദ്ധേയന്‍. ഗ്രന്ഥകാരനും സഭാചരിത്ര ഗവേഷകനുമായിരുന്ന പ്രഫ. കെ.ഇ. ജോബ് കാട്ടൂര്‍ ചങ്ങനാശേരിയില്‍ തുടക്കം കുറിച്ച അസീസി പ്രിന്റിംഗ് ആന്റ് പബ്ളിഷിഗ് ഹൗസ് ഇന്നും വിദ്യാഭ്യാസ പ്രസിദ്ധീകരണ മേഖലയിലെ മുന്‍നിര സ്ഥാപനമാണ്.
കോണ്‍ഗ്രസിന്റെ (നിജലിംഗപ്പ) ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. ജോസഫ്കുഞ്ഞ് പുതിയാപറമ്പില്‍ കോട്ടയത്തുനിന്ന് വര്‍ഷങ്ങളോളം ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. കേരള കൊമുദിയില് പത്രപ്രവര്ത്തനായിരുന്ന നെടുംകുന്നം ഗോപാലകൃഷ്ണന് സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വവിജ്ഞാന കോശം പത്രാധിപ സമിതിയിലെ മുതിര്‍ന്ന അംഗമാണ്. ദീപിക ദിനപ്പത്രത്തില്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുകയും ദേശീയ മാധ്യമ ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടുകുയം ചെയ്ത ജസ്റ്റിന് ജോസഫ് പതാലില്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ മലയാളം ന്യൂസിന്റെ പത്രാധിപ സമിതി അംഗമാണിപ്പോള്‍. നാടക രചയിതാവും സംവിധായകനുമായ ജോസ് ചിരട്ടവേലിക്കുഴിയില്, കഥാകൃത്ത് തോമസ് കണ്ടങ്കേരില്‍ തുടങ്ങിയവര്‍ അതത് മേഖലകളില്‍ ശ്രദ്ധേയരാണ്.
ആരോഗ്യം
ആയുര്‍വേദ ചികിത്സാകേന്ദ്രമെന്ന നിലയില്‍ നെടുംകുന്നം പണ്ടേ വിഖ്യാതമായിരുന്നു. ചെറുകരമുട്ടത്ത് കോര വൈദ്യന്, അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഐക്കരത്തുണ്ടിയില് നാരായണന് വൈദ്യന്, പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍നായര്‍ വൈദ്യന്, ബാലരോഗചികിത്സകനായിരുന്ന കാട്ടൂര്‍ ചാക്കോ സാര്‍ തുടങ്ങിയവര്‍ ഇവിടുത്തെ വിഖ്യാതരായ ചികിത്സകരായിരുന്നു.
കോരവൈദ്യന്റെ സഹോദരപുത്രന് യശശ്ശരീരനായ ടി.ജെ ചെറിയാനും അരനൂറ്റാണ്ടുകാലത്തോളം ഈ രംഗത്ത് പ്രവര്‍ത്തിച്ചു. പതിറ്റാണ്ടുകളായി നെടുംകുന്നം പള്ളിപ്പടിയില്‍ ഹോമിയോ ചികിത്സാ കേന്ദ്രം നടത്തിവരുന്ന ഡോ. സി.ഡി തോമസാണ് ശ്രദ്ധേയനായ മറ്റൊരു ചികിത്സകന്. ഇന്ന് സമീപ പ്രദേശമായ കങ്ങഴയില്‍ സ്ഥിതി ചെയ്യുന്ന എം.ജി.ഡി.എം. ആശുപത്രി ഉള്‍പ്പെടെ വിവിധ ചികിത്സാ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.
നെടുംകുന്നം ചന്ത
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലാണ് നെടുംകുന്നം ചന്ത പ്രവര്‍ത്തനമാരംഭിച്ചത്. വാഴുവേലില്‍ വി.കെ ഗോപാലപിള്ളയാണ് സ്ഥാപകന്‍. അന്ന് കാര്‍ഷിക വിളകള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ടിരുന്ന കര്‍ഷകര്‍ക്ക് ചന്ത ആശ്വാസമായി. ചങ്ങനാശേരി ചന്തയുടെ തലേന്ന് ചന്ത പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അവശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചങ്ങനാശേരിയില്‍ വിറ്റഴിക്കാന്‍ സൌകര്യമൊരുങ്ങി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചന്തയിലെ വ്യാപാര തിരക്ക് കുറഞ്ഞു. സമീപത്ത് ഒട്ടേറെ പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. ഇപ്പോള്‍ ചൊവ്വ, വെള്ളി ദിനങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയം
നെടുംകുന്നംകാരായ നിരവധി പേര് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഗ്രസിന്റെയും കിഴില്‍ സ്വാതന്ത്യസമരത്തില്‍ പങ്കാളികളായി. പി.ടി. ദേവസ്യ പുതിയാപറമ്പില്‍, വി.കെ. ശ്രീധരന്‍പിള്ള വാഴുവേലില്‍, രവീന്ദ്രനാഥന്‍പിള്ള നിലക്കത്താനത്ത്, പി.ജെ. ജോസഫ് പൊന്നോലിക്കല്, വി.ജി. ഭാസ്കരന്‍നായര്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എ.ഐ.സി.സി. അംഗവും ആഭ്യന്തര മന്ത്രിയും എം.പിയുമൊക്കെയായിരുന്ന പി.ടി. ചാക്കോയാണ് രാഷ്ട്രീയ കേരളത്തിന് നെടുംകുന്നത്തിന്റെ ഏറ്റവും വലിയ സംഭാവന.
മുതിര്‍ന്ന നേതാവായ വി.ആര്. ഭാസ്കരന്, കെ.ജി. കൃഷ്ണന് നായര്‍ കാഞ്ഞിരക്കാട്ട്, വി.ജി. രാഘവന്‍നായര്‍ വലിയവീട്ടില്‍, പി.എസ്.എന്‍ കുറുപ്പ് പനക്കവയലില്‍, പുതുവേലില്‍ ഉണ്ണികൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ നെടുംകുന്നത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു.
സമര പശ്ചാത്തലം
സര് സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് അറസ്റ്റ് വരിക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയുംചെയ്ത ദേശാഭിമാനികളുടെ കൂട്ടായ്മകള്‍ക്കും നെടുംകുന്നം വേദിയായിട്ടുണ്ട്. സി. കേശവന്, ടി.എം. വര്‍ഗീസ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഒരു വന്‍ സമ്മേളനം 1945-ല്‍ മാണികുളത്ത് നടന്നിരുന്നു. അതേ വര്‍ഷം വട്ടശേരിയില്‍ ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ ചാത്തന്‍പാറയുടെ മുകളില്‍ നടന്ന സ്വാതന്ത്ര്യസമരാഹ്വാന സമ്മേളനം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ക്രിസ്തുമതം സ്വീകരിക്കുന്ന ഹരിജനങ്ങള്‍ക്ക് വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കൊച്ചി ഗവണ്മെന്റ് പുറപ്പെടുവിച്ച നിരോധനത്തിനെതിരെ ബഹുജനപ്രക്ഷോഭത്തിന് മുന്‍കൈ എടുത്തതിന്റെ പേരില്‍ മലബാര്‍ മെയിലിന്റെ എഡിറ്ററായിരുന്ന എം.ഒ. ജോസഫ് നെടുംകുന്നത്തെ കൊച്ചി രാജാവ് തിരുവിതാംകൂറിലേക്ക് നാടുകടത്തുകയും തിരുവിതാംകൂര്‍ ഗവണ്‍മെന്റഅ ഒന്‍പതു മാസം വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
കായിക രംഗം
ഗ്രാമത്തിന്റെ കായിക വിനോദമായി അറിയപ്പെടുന്നത് ബാസ്കറ്റ്ബോളാണ്. കത്തോലിക്കാ യുവജന പ്രസ്ഥാനമായ സി.വൈ.എം.എയിലൂടെയാണ് ബാസ്ക്കറ്റ്ബോള്‍ ഇവിടെ ജനപ്രിയ കായിക ഇനമായി വളര്‍ന്നത്. സി.വൈ.എം.എയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന അഖില കേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നെടുംകുന്നത്തിന്റെ കായികോത്സവമായാണ് പരിഗണിക്കപ്പെടുന്നത്. [അവലംബം ആവശ്യമാണ്]
ഇന്ന് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ദേശീയ നിലവാരത്തിലുള്ള ഒരു ബാസ്ക്കറ്റ്ബോള്‍ കളിക്കളം സ്വന്തമായുണ്ട്.
ബാസ്ക്കറ്റ്ബോളിനു പുറമെ മറ്റു പല കായിക മേഖലകളിലും നെടുംകുന്നത്തുനിന്നുള്ള താരങ്ങള്‍ സാന്നിധ്യമറിയിച്ചു. ദേശീയ, രാജ്യാന്തര തലങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ റോബിന് എം. വര്‍ഗീസ് ആണ് നെടുംകുന്നത്തെ ഏറ്റവും വിഖ്യാതനായ കായികതാരം
നെടുംകുന്നത്തെ പ്രഗത്ഭ വ്യക്തികള്‍
- പി.ടി ചാക്കോ - മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി. വിമോചന സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ലോക്സഭാംഗം അഡ്വ. പി.സി തോമസ് പി.ടി ചാക്കോയുടെ മകനാണ്.
- എം.ഒ ജോസഫ് നെടുംകുന്നം - പത്രപ്രവര്ത്തകന്, സ്വാതന്ത്രസമര സേനാനി, സാഹിത്യകാരന്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്.
- ഫാ. ജോസഫ് പുതിയാപറമ്പില്‍ ബി.എ - പരാതികള്‍ ഇല്ലാത്ത ജീവിതം എന്ന തന്റെ ഗ്രന്ഥത്തില്‍ നെടുംകുന്നത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു. നെടുംകുന്നം പള്ളിയിലെ വിഖ്യാതമായ കുരിശിന്റെവഴി ശില്‍പ്പ സമുച്ചയം ഇദ്ദേഹത്തിന്റെ സംഭാവനയാണ്.
- നെടുംകുന്നം ഗോപാലകൃഷ്ണന് - പത്രപ്രവര്ത്തകന്, സംസ്ഥാന സര്‍വവിജ്ഞാന കോശത്തിന്റെ പത്രാധിപസമിതിയംഗം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കോളേജ് ഓഫ് എജ്യുക്കേഷന്‍
- സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് കോളേജ് ഓഫ് സ്പെഷ്യല്‍ എജ്യുക്കേഷന്‍
- ഗവമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്൪.
- സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
- സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍
- സി.എം.എസ് എല്‍. പി സ്കൂള്‍, ചേലക്കൊമ്പ്
- സെന്റ് ജോണ്‍ ഐ.ടി. സി, മൈലാടി
ആശുപത്രികള്‍
- എം.ജി.ഡി. എം ആശുപത്രി കങ്ങഴ
- ശാന്തി നഴ്സിംഗ് ഹോം
- കോസി നഴ്സിംഗ് ഹോം
- ആയൂര്‍വേദ ആശുപത്രി
സാമൂഹ്യ സേവന കേന്ദ്രങ്ങള്‍
- സഞ്ജീവിനി പുനരധിവാസ കേന്ദ്രം(ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക്)
- മദര്‍ തെരേസാ ഹോം(അനാഥ കുട്ടികള്‍ക്ക്)
- സഞ്ജീവിനി സ്നേഹ സദനം
- സഞ്ജീവിനി ക്ളനിക്ക്
ബാങ്കുകള്‍
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
- ഫെഡറല്‍ ബാങ്ക്
- നെടുംകുന്നം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
പലവക
മുളമലയുടെ സമീപത്ത്, നെടുംകുന്നം - കാവനാല്‍കടവ് റോഡിന്റെ പടിഞ്ഞാറു വശത്തായി സ്ഥിതിചെയ്യുന്ന ചാത്തന്‍പാറ എന്നറിയപ്പെടുന്ന ഭീമന് പാറക്കെട്ടും ഇവിടെ എത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സഹസ്രാബ്ദങ്ങള്ക്കുമുന്പ് ഭൗമപ്രക്രിയയില് രൂപംകൊണ്ടതെന്നു വിശ്വസിക്കപ്പെടുന്ന ചാത്തന്‍പാറയുടെ ഉയരവും മുകള്പരപ്പിന്റെ വിശാലതയും എടുത്തു പറയേണ്ടതുതന്നെ. ചാത്തന്റെ കാല്പാദം പതിഞ്ഞതുകൊണ്ടാണ് പ്രസ്തുത പാറയ്ക്ക് ഈ പേര് ലഭിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. (ഭീമന് കാല്‍പ്പാദം പോലെയുള്ള ഒരു അടയാളം പാറയില്‍ കാണാം.)
പുറമെ നിന്നുള്ള കണ്ണികള്‍
- സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
- സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് കോളേജ് ഓഫ് എജ്യുക്കേഷന്‍
ആധാരങ്ങള്‍
- നെടുംകുന്നം ഗ്രാമപഞ്ചായത്ത് വികസന രേഖ 1996.
- പാലാക്കുന്നേല്‍ വല്യച്ചന്റെ നാളാഗമം1831-19000(1971) -പി.ജെ സെബാസ്റ്റ്യന്‍.
- പാലാക്കുന്നേല്‍ കുടുംബവും കേരള ക്രൈസ്തവരും(1983) -എന്‍. എക്സ് ജോണ്‍.
- പരാതികളില്ലാത്ത ജീവിതം(1978) - ഫാ. ജോസഫ് പുതിയാപറമ്പില്‍.
- പകലോമറ്റം പതാലില്‍ കുടുംബ ചരിത്രം-ജോസഫ് പതാലില്‍(2005).
- എനിക്കുമുണ്ട് ഒരു കഥപറയാന്‍(2000)- ഫാ. ജേക്കബ് കാട്ടൂര്‍.
- നെടുംകുന്നം പാരിഷ് ബുള്ളറ്റിന്(1973) - എം. ഒ ജോസഫ്.
- സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് നെടുംകുന്നം രാണ്ടാം ശതാബ്ദി സ്മരണിക (1993).