ലോകനാർകാവ് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ ‍സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ലോകനാർകാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.

ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയിൽ നിന്നും രത്നവ്യാപാരികളായ 500 നാഗരികർ അവരുടെ ഉപാസനാമൂർത്തിയായ ദേവിയുമായി കേരളത്തിൽ എത്തിച്ചേർന്നു എന്നതാണ് ഐതിഹ്യം. പിന്നീട് അവർ വടകരയ്ക്ക് സമീപം പുതിയ പട്ടണം എന്നയിടത്തെത്തി. പുതിയ പട്ടണം പിന്നീട് പുതുപ്പണം എന്നറിയപ്പെട്ടു. അവിടെ പ്രദേശവാസികളിൽ നിന്നുണ്ടായ ചില എതിർപ്പുകൾ മൂലം മേമുണ്ടയിലെ ഓലാമ്പലം എന്ന സ്ഥലത്ത് നടന്നിരുന്ന നാട്ടുകൂട്ടത്തിൽ എത്തി അഭയം അന്യേഷിച്ചു. ഒടുവിൽ സമീപത്തുള്ള കൊടക്കാട്ട് മലയിൽ അവർ എത്തി ദേവിയെ പ്രാർത്ഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ട് കൂട്ടത്തിലെ കാരണവരോട് ഒരു അമ്പെയ്യാനും അത് ചെന്ന് തറയ്ക്കുന്നിടത്ത് താൻ ഇരുന്നുകൊള്ളാമെന്നും അരുളിച്ചെയ്തു. ആ അമ്പ് ഒരു മരത്തിലാണ് ചെന്ന് തറച്ചതെന്നും ആ മരമാണ് ക്ഷേത്രത്തിലെ ചൈതന്യം കുടികൊള്ളുന്ന മണിത്തൂണ് എന്നുമാണ് വിശ്വാസം. ദുർഗ്ഗാ ദേവിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്. പാട്ടുപുര ദേവിയുടെ സ്തുതിഗീതം പാടാനുള്ള പാട്ടു പുര ക്ഷേത്രത്തിനു സമീപം തന്നെയുണ്ട്. ദേവി ആദ്യം പ്രത്യക്ഷപ്പെട്ടത് വിഷ്ണു ക്ഷേത്രത്തിന് നാലമ്പലത്തിനകത്തുള്ള അകം തിണ്ണയിലാണ്. ഭഗവതി ക്ഷേത്രത്തിൻ്റെ പണി പൂർത്തിയാകും വരെ പാട്ടു പുരയിലാണ് ദേവിയെ കുടിയിരുത്തിയത്. പ്രധാന ഉത്സവമായ പൂരത്തിന് ആറാട്ടു കഴിഞ്ഞ് പാട്ടുപുരയിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് ഉണ്ട്. വിഷ്ണുമായ കൂടിയായ ദേവി സഹോദര സന്ദർശനത്തിന് എത്തുന്നു എന്നു കൂടി ഇതിനൊരു സങ്കല്പമുണ്ട്. കളത്തിലരി എന്നൊരു ചടങ്ങും ഇവിടെ നടക്കുന്നു.

പള്ളിയറ

രാത്രി ദേശസഞ്ചാരത്തിനിറങ്ങുന്ന ദേവിയുടെ ഉറക്കം ക്ഷേത്രത്തിലല്ല എന്നൊരു വിശ്വാസവുമുണ്ട്. സമീപത്തുള്ള മനയ്ക്കൽ തറവാട്ടിൽ ദേവിയുടെ പള്ളിയറയും മണിക്കട്ടിലുമുണ്ട്.

സാംസ്ക്കാരിക മണ്ഡലം

പ്രശസ്ഥരായ നിരവധി പേർ ലോകനാർകാവിലും പരിസരത്തുമായി ജന്മം കൊണ്ടിട്ടുണ്ട്. ലോകനാർകാവ് ഉൾപ്പെടുന്ന പ്രദേശത്തിൻ്റെ അധിപരായിരുന്ന കടത്തനാട് രാജകുടുംബത്തിൽ സാഹിത്യ രംഗത്തെ പ്രതിഭകളുണ്ട്.ശങ്കരവർമ്മ, ഉദയവർമ്മ, കടത്തനാട്ട് ലക്ഷ്മിത്തമ്പുരാട്ടി ഇവരൊക്കെ സംസ്കൃതപണ്ഡിതരായിരുന്നു. കടത്തനാട്ട് കൃഷ്ണവാര്യർ, മീത്തലെ മഠം ശങ്കര വാര്യർ (കീഴൽ ), മണന്തല നീലകണ്ഠൻ മൂസ്സത് (ഇരിങ്ങണ്ണൂർ) കടത്തനാട്ട് വാസുനമ്പി (കാവിൽ വാസു ) കോളിയോട്ട് മാധവ വാര്യർ,ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി, കെ.സി.നാരായണൻ നമ്പ്യാർ ഇവരൊക്കെ ലോകനാർകാവുമായി ബന്ധപ്പെട്ടവരാണ്. തുഞ്ചത്തെഴുത്തച്ഛൻ ഇവിടം സന്ദർശിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. സംഗീത ചക്രവർത്തിയായ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗൃഹം ലോകനാർകാവിലെ പേരാക്കൂൽ മഠമാണ്. നിരവധി തവണ അദ്ദേഹം ഇവിടെ സംഗീതാർച്ചന നടത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ഉത്സവം (പൂരം) മീനമാസം (മാർച്ച് /ഏപ്രിൽ)മാ‍സത്തിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

ലോകം, മല, ആറ്, കാവ് എന്നീ വാക്കുകളുടെ സങ്കരമായ ലോകമലയാർകാവ് എന്ന വാക്കിൽനിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.

ഐതിഹ്യം[തിരുത്തുക]

ആയിരത്തി അഞ്ഞുറിലധികം വർഷം മുമ്പ് കേരളത്തിലെക്ക് കുടിയേറിപ്പാർത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിൻതുടർച്ചകാർക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം സ്ത്രീയുടെ രൂപത്തിൽ കുടിയേറിയ ദേവിയെ ഇവർ അമ്മയായിട്ടാണ് കാണുന്നത്. കാവിൻറെ സ്ഥാപകരുടെ ഓർമ്മക്കായി പ്രധാന കവാടത്തിനു വലതു വശത്തു സ്ഥാപിച്ചിട്ടുള്ള പീഠത്തിൽ വണങ്ങി അവരുടെ അനുവാദം വാങ്ങിയ ശേഷം മാത്രമേ കാവിൽ പ്രവേശിക്കുവാൻ പാടുളളൂ എന്നാണ്‌ ഐതിഹ്യം. സ്ഥാപകരായ ആര്യ ബ്രാഹ്മണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുൻതൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികർ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണർക്കു മുകളിൽ മലയാള ബ്രാഹ്മണർ മാത്രമാണ് ഉള്ളത്.

പിൽക്കാലത്ത് നായർ സമുദായവുമായി വിവാഹ ബന്ധങ്ങൾ സ്വീകരക്കുകയും നായന്മാരുടെ ആചാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവെങ്കിലും നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ നായർ സമുദായത്തിലേതിൽനിന്നും വ്യത്യസ്തമാണ്.

നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന താമസ, ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങൾ എന്നിവയുടെ വഴിപാട് സമർപ്പണവും ഈ കാവിൽ ഇല്ല എന്ന വസ്തുതയിൽ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തിലേക്ക് ചൂണ്ടുന്നു.


ലോകനാർകാവും കളരിപ്പയറ്റും[തിരുത്തുക]

ലോകനാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ഉത്സവം. ഈ ക്ഷേത്രത്തിൽ നാടൻ കലയായ തച്ചോളികളി അവതരിപ്പിക്കാറുണ്ട്. ഉത്സവത്തിന് അവതരിപ്പിക്കുന്ന ഈ നൃത്തത്തിന് ആയോധന കലയായ കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്. ഇന്നും കളരിപ്പയറ്റ് അഭ്യാസികൾ അരങ്ങേറ്റത്തിനുമുൻപ് ഇവിടെ വന്ന് ലോകനാർകാവ് ഭഗവതിയുടെ അനുഗ്രഹം വാങ്ങുന്നു.

വടക്കൻപാട്ടിലെ വീരനായകന്മാരും നായികകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു.[1] വടക്കൻ പാട്ടുകളിലും അനുബന്ധ ഐതിഹ്യങ്ങളിലും, പ്രത്യേകിച്ച് തച്ചോളി ഒതേനനുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും ഇവിടുത്തെ ഭക്തൻ മാത്രമായ ഒതേനനു ഈ ക്ഷേത്രത്തിനു മേൽ അധികാരമോ അവകാശമോ ഇല്ല. വടക്കൻ പാട്ടുകളിലെ നായകരുടെ ആരാധനാ മൂർത്തി കാളിയും ലോകനാർകാവിലെ പ്രതിഷ്ഠ ദുർഗ്ഗയുമാണ്.


ഉത്സവങ്ങൾ[തിരുത്തുക]

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. മുപ്പതു ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികമാസത്തിലെ മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. തച്ചോളിക്കളി എന്ന കലാരൂപം ഇവിടത്തെ പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകൾ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-26. Retrieved 2009-03-31.


ഇതും കാണുക[തിരുത്തുക]