ഉംബർട്ടോ എക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉംബർട്ടോ എക്കോ
ജനനം(1932-01-05)5 ജനുവരി 1932
Alessandria, Piedmont, Italy
മരണം19 ഫെബ്രുവരി 2016(2016-02-19) (പ്രായം 84) [1]
കാലഘട്ടംഇരുപതാം നൂറ്റാണ്ടിലെയും/ഇരുപത്തൊന്നാം നൂറ്റണ്ടിലെയും തത്ത്വചിന്ത
പ്രദേശംപടിഞ്ഞാറൻ തത്ത്വചിന്ത
ചിന്താധാരസീമിയോട്ടികസ്(പ്രതീകശാസ്ത്രം)
പ്രധാന താത്പര്യങ്ങൾഅനുവാചക-പ്രതികരണ വിമർശനം
ശ്രദ്ധേയമായ ആശയങ്ങൾ"തുറന്ന കൃതി" ("opera aperta")
ഒപ്പ്

പ്രശസ്തനായ ഇറ്റാലിയൻ നോവലിസ്റ്റും, തത്വചിന്തകനും,സിമിയോട്ടിഷ്യനും(പ്രതീകശാസ്ത്രവിദഗ്ദ്ധൻ), മദ്ധ്യകാലപണ്ഡിതനുമാണ് ഉംബർട്ടോ എക്കോ (ജനുവരി 5 1932). അദ്ദേഹത്തിന്റെ പ്രധാന രചനകൾ റോസിന്റെ പേര് (നെയിം ഓഫ് ദ റോസ് - Name of the Rose - Il nome della rosa), ഫുക്കോയുടെ പെൻഡുലം, ഇന്നലെയുടെ ദ്വീപ് തുടങ്ങിയ നോവലുകളും പ്രബന്ധങ്ങളുമാണ്‌. 2016 ഫെബ്രുവരി 19 -നു മരണമടഞ്ഞു.[2]

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

മിലാനിൻ നിന്ന് 60 മൈൽ അകലെയുള്ള അലസ്സാന്ദ്രാ[1]എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. എക്കോ (ECO) എന്ന പേര് സ്വർഗ്ഗത്തിൽ നിന്നു ദാനം കിട്ടിയവൻ എന്ന് അർത്ഥമുള്ള Ex Caelis Oblatus എന്നതിന്റെ ചുരുക്കമാണ്.[3] ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന എക്കോയുടെ പിതാമഹന് ചാർത്തിക്കിട്ടിയ പേരാണ് ഇതെന്ന് പറയപ്പെടുന്നു. തന്റെ ഭാവനാലോകത്തെ ഏറെ സ്വാധീനിച്ച മുത്തശ്ശിയെ എക്കോ പ്രത്യേകം അനുസ്മരിക്കാറുണ്ട്. പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാൻ ടൂറിൻ സർ‌വകലാശാലയിൽ ചേർന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച്, മദ്ധ്യകാല തത്ത്വചിന്തയും സാഹിത്യവും പഠിക്കാൻ തുടങ്ങി. 1954-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റ് നേടി. തോമസ് അക്വീനാസിന്റെ തത്ത്വചിന്തയായിരുന്നു വിഷയം. വിദ്യാർത്ഥിയായിരിക്കെ, തീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി കണക്കാക്കപ്പെട്ട എക്കോ, പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു. ദൈവം തന്നെ വിശ്വാസത്തിൽ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശദീകരണം.[4]

പത്രപ്രവർത്തനം, പ്രതീകശാസ്ത്രം[തിരുത്തുക]

വിദ്യാഭ്യാസം പൂർത്തിയാക്കിയ എക്കോ ആദ്യം പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഇറ്റാലിയൻ സർക്കാരിന്റെ ടെലിവിഷനിലായിരുന്നു ആദ്യം പ്രവർത്തിച്ചത്. തുടർന്ന്, വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതി കോളമിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധനായി. അദ്ധ്യാപകൻ, പ്രസംഗകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കാൻ‍ തുടങ്ങി. പ്രതീകശാസ്ത്രത്തിൽ ശ്രദ്ധയൂന്നാൻ തുടങ്ങിയതും അക്കാലത്താണ്. ഈ വിഷയത്തിൽ 1968-ൽ എഴുതിയ പുസ്തകം പിന്നീട് 1976-ൽ, പ്രതീകശാസ്ത്ര സിദ്ധാന്തം(A theory of Semiotics) എന്ന പേരിൽ പേരിൽ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചു. 1971-ൽ എക്കോ യൂറോപ്പിലെ ഏറ്റവും പഴയ ഉന്നതവിദ്യാപീഠമായ ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയിൽ പ്രതീകശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസർ ആയി നിയമിതനായി . 1974-ൽ പ്രതീകശാസ്ത്രപഠനത്തെക്കുറിച്ചുള്ള ഒരു അന്തരാഷ്ട്രസമ്മേളനം എക്കോ വിളിച്ചുകൂട്ടി.[3]

റോസിന്റെ പേര്[തിരുത്തുക]

1970-കളുടെ അവസാനത്തിലാണ്, എക്കോയുടെ പ്രതിഭ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് റോസിന്റെ പേര് എന്ന നോവലിന്റെ രചനയിൽ കലാശിച്ചതെന്നും എക്കോ പറയുന്നു.

പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവൽ എന്നൊക്കെ വിശേഷിക്കപ്പെട്ട [4] ഈ കൃതിയുടെ ഇതിവൃത്തം, മദ്ധ്യകാലങ്ങളുടെ അവസാനത്തിൽ ഇറ്റലിയിലെ ബെനഡിക്റ്റൻ സന്യാസാശ്രമങ്ങളിലൊന്നിൽ നടന്നതായി സങ്കല്പ്പിക്കപ്പെടുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷമാണ്. ആ സന്യസാശ്രമത്തിലെ ഗ്രന്ഥശാല യൂറോപ്പ് മുഴുവൻ പേരെടുത്തിരുന്നു. ഗ്രന്ഥശാലയെ നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരും അല്ലാത്തവരുമായ കുറേ അസഹിഷ്ണുക്കളായിരുന്നു. അറിവിന്റെ സ്രോതസ്സെന്നതിനു പകരം ഏറ്റവും നിരുപദ്രവകരമായതല്ലാത്ത എല്ലാ അറിവിലേക്കുമുള്ള വഴി നിയന്ത്രിക്കാനും അടക്കാനുള്ള ഉപകരണമായി ഗ്രന്ഥശാലയെ നിലനിർത്താനുള്ള അവരുടെ ശ്രമമാണ് കൊലപാതകപരമ്പരയിലേക്കു നയിച്ചത്.

'റോസ്'ന്റെ വിജയം[തിരുത്തുക]

റോസിന്റെ പേര് വായന എളുപ്പമുള്ള പുസ്തകമല്ല. കഥയുടെ സങ്കീർണതക്കുപുറമേ, അതിൽ ഇടക്കിടെ അർത്ഥം സൂചിപ്പിക്കാതെ ലത്തീൻ ഭാഷയിൽ കൊടുത്തിരിക്കുന്ന ഭാഗങ്ങളും വായനക്കാരെ അകറ്റാൻ പോന്നതാണ്. അത് നിറയെ തത്ത്വചിന്തയുമാണ്. ഇതെല്ലാം കൊണ്ട്, പുസ്തകം പരമാവധി മുപ്പതിനായിരം പ്രതികൾ വിൽക്കുമെന്നാണ് പ്രസാധകർ കരുതിയതത്രെ. എന്നാൽ ഇതിനകം അതിന്റെ ഒരുകോടിയിലേറെ പ്രതികൾ വിറ്റിരിക്കുന്നു. അതിന്റെ സിനിമാരൂപവും വലിയ ജനപ്രീതി നേടി.

മറ്റു നോവലുകൾ[തിരുത്തുക]

നോവൽ രചനാരംഗത്ത് വഴിതെറ്റിയെന്നോണം എത്തിയ എക്കോ അവിടെ തുടരുമോ എന്ന സംശയം 1988-ൽ ഫുക്കോയുടെ പെൻഡുലം പ്രസിദ്ധീകരിച്ചതൊടെ തീർന്നു. ആ നോവലിന്റെ പേര്, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പരീക്ഷണത്തിലൂടെ കാണിക്കാൻ ഫ്രഞ്ച് ഊർജ്ജതന്ത്രജ്ഞൻ ലിയോൺ ഫുക്കോ(Leon Foucault) രൂപകല്പന ചെയ്ത ഉപകരണത്തിന്റെ പേരായിരുന്നു. ആ നോവലും ഒരു വൻ പ്രസിദ്ധീകരണവിജയമായിരുന്നു. 1995-ൽ മൂന്നാമത്തെ നോവലായ ഇന്നലെയുടെ ദ്വീപും 2000-ൽ നാലാമത്തേതായ ബൗഡോളിനോയും 2004-ൽ ദ മിസ്റ്റീരിയസ് ഫ്ലേം ഓഫ് ക്വീൻ ലോനായും വെളിച്ചം കണ്ടു. നോവലുകളിൽ ഏറ്റവും ഒടുവിൽ(2004) പ്രസിദ്ധീകരിച്ചത് ദ പ്രേഗ് സെമട്ടറി ആണ്.

ഞായറാഴ്ച നോവലെഴുതുന്ന പ്രൊഫസർ[തിരുത്തുക]

റോസിന്റെ പേരും മറ്റു നോവലുകളും ആണ് എക്കോയുടെ പ്രശസ്തിയുടെ പ്രധാന അടിസ്ഥാനമെങ്കിലും അക്കഡമിക് ലോകമാണ് തന്റെ പ്രവർത്തനമേഖല എന്ന് എക്കോ പറയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ നോവലെഴുതുന്ന പ്രൊഫസർ ആണ് താനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ഇപ്പോഴും പഠിപ്പിക്കുന്നു. ഇറ്റലിയിലെ എസ്പ്രെസ്സോ ദിനപത്രത്തിൽ കോളമെഴുത്തും തുടരുന്നു. ഇറ്റലിയിലെ റിംനിയിലും മിലാനിലും അദ്ദേഹത്തിന് വസതികളുൺട്. മിലാനിലെ വസതി മുപ്പതിനായിരം പുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാല ഉൾക്കൊള്ളുന്നു. ഇത്രയേറെ മേഖലകളിൽ ഇത്ര പ്രഗല്ഭമായി ഒരാൾക്ക് പ്രവർത്തിക്കാനാകുന്നതെങ്ങനെ എന്ന് അത്ഭുതം കൂറുന്നവർക്ക് എക്കോ കൊടുക്കുന്ന മറുപടി ഇതാണ്:-

ഞാൻ ഒരു രഹസ്യം പറയാം. ഈ പ്രപഞ്ചത്തിലുള്ള ശൂന്യസ്ഥലങ്ങളാകെ, പരമാണുക്കൾക്കുള്ളിലെ ശൂന്യസ്ഥലങ്ങളടക്കം, ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം എന്റെ മുഷ്ടിയോളം ആയി ചുരുങ്ങും. അതുപോലെ, നമ്മുടെ ജീവിതങ്ങളിലും ഒത്തിരി ശൂന്യസ്ഥലങ്ങളുണ്ട്. ഞാൻ അവയെ ഇടവേളകൾ(interstices) എന്നു വിളിക്കുന്നു. നിങ്ങൾ എന്റെ വീട്ടിലേക്കു വരുകയാണെന്നും നിങ്ങൾ എലിവേറ്റർ കയറിവരുകയും ഞാൻ നിങ്ങളെ കാത്തിരിക്കുകയുമാണെന്നും സങ്കല്പിക്കുക. ഇത് ഒരു ഇടവേളയാണ്, ഒരു ശൂന്യസ്ഥലം. ഞാൻ ഇത്തരം ശൂന്യസ്ഥലങ്ങളിൽ ജോലിചെയ്യുന്നു. നിങ്ങളുടെ എലിവേറ്റർ ഒന്നാം നിലയിൽ നിന്ന് മൂന്നാം നിലയിലെത്താൻ കാത്തിരിക്കുന്നതിനിടയിൽ ഞാൻ ഒരു ലേഖനം എഴുതിക്കഴിഞ്ഞു.[5]

നുറുങ്ങുകൾ[തിരുത്തുക]

റോസിന്റെ പേരിന്റെ ചലച്ചിത്രരൂപം വൻ‌വിജയമായിരുന്നു. നോവലിനു ഏറെ പുതിയ വായനക്കാരെ അത് നേടിക്കൊടുക്കുകയും ചെയ്തു. എങ്കിലും പിന്നീടെഴുതിയ നോവലുകളൊന്നും ചലച്ചിത്രമാക്കാൻ എക്കോ അനുമതി നൽകിയില്ല. താൻ എഴുതിയ കഥ വായനക്കാരനോട് ആദ്യം പറയുന്നത് മറ്റൊരാളാവുകയെന്നത് എഴുത്തുകാരനെന്ന നിലയിൽ എക്കോയെ വിഷമിപ്പിച്ചു. ഇക്കാര്യത്തിൽ ഗ്രീക്ക് കവി ഹോമർ ആണ് ഏറ്റവും ഭാഗ്യവാൻ എന്ന് എക്കോ പറയുന്നു. അദ്ദേഹത്തിന്റെ കൃതികൾക്കു ചലച്ചിത്രരൂപം കിട്ടാൻ രണ്ടായിരത്തിലേറെ വർഷം എടുത്തുവെന്നതാണ് അങ്ങനെ പറയാൻ കാരണം.[5]

ശത്രുവിനെ കണ്ടെത്തൽ[തിരുത്തുക]

എക്കോയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം Inventing the enemy (ശത്രുവെ കണ്ടെത്തൽ) എന്ന പേരിൽ സമാഹരിക്കപ്പെട്ടു[6].

കുറിപ്പുകൾ[തിരുത്തുക]

  • ^ ഈ പട്ടണം റോസിന്റെ പേര് എന്ന നോവലിൽ പലവട്ടം പരാമർശിക്കപ്പെടുന്നുണ്ട്.


അവലംബം[തിരുത്തുക]

  1. "È morto lo scrittore Umberto Eco". Corriere Della Sera Online (in italian). 19 February 2016. Retrieved 19 February 2016. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  2. http://www.bbc.com/news/world-europe-35620368
  3. 3.0 3.1 A short biography of Umberto Eco http://www.themodernword.com/eco/eco_biography.html Archived 2010-06-09 at the Wayback Machine.
  4. 4.0 4.1 Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm Archived 2015-02-10 at the Wayback Machine.
  5. 5.0 5.1 "I am a Professor who writes novels on Sundays". - 2005 ഒക്ടോബർ 23-ൽ ഹിന്ദു ദിനപത്രത്തിന്റെ ഡെൽഹി പതിപ്പിൽ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm Archived 2008-01-28 at the Wayback Machine.
  6. "സാഹിത്യം" (PDF). മലയാളം വാരിക. 2013 ജൂൺ 14. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഉംബർട്ടോ_എക്കോ&oldid=3658788" എന്ന താളിൽനിന്ന് ശേഖരിച്ചത്