ആൽബർട്ടിന സിസുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽബർട്ടിന സിസുലു
ജോഹന്നസ്ബർഗ് സർവ്വകലാശാല, ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച ചടങ്ങിൽ നിന്നും
ജനനം(1918-10-21)ഒക്ടോബർ 21, 1918
മരണം2011 ജൂൺ 02
അറിയപ്പെടുന്നത്ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടി
ജീവിതപങ്കാളി(കൾ)വാൾട്ടർ സിസുലു
മാതാപിതാക്ക(ൾ)ബോണിലിസ്വേ
മോണിക്കാസ് തെത്വേ

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത, വനിതയായിരുന്നു ആൽബർട്ടിന സിസുലു(ജനനം 21 ഒക്ടോബർ 1918 – മരണം 2 ജൂൺ 2011). ദക്ഷിണാഫ്രിക്കയിലെ നേതാവായിരുന്ന വാൾട്ടർ സിസുലുവിന്റെ പത്നിയാണ്. ആൽബർട്ടിനയോടുള്ള ആദരസൂചകമായി അവരെ ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന മാ സിസുലു എന്നാണ് വിളിച്ചിരുന്നത്.[1] മഹാന്മാരായ ദക്ഷിണാഫ്രിക്കക്കാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ നടത്തിയ വോട്ടെടുപ്പിൽ ആൽബർട്ടീനക്കു 57 ആം സ്ഥാനം ലഭിച്ചിരുന്നു. 2011 ജൂൺ രണ്ടിന് തന്റെ തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ ആൽബർട്ടിന അന്തരിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

1918 ഒക്ടോബർ 21 ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കെയിലുള്ള ത്സോമോ ജില്ലയിലാണ് ആൽബർട്ടിന ജനിച്ചത്. ബോണിലിസ്വേയും, മോണിക്കാസിയുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തേയാളായിരുന്നു ആൽബർട്ടിന. മാതാവ് രോഗശയ്യയിലായതുകാരണം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി ഇളയ കുട്ടികളെ വളർത്തിയത് ആൽബർട്ടിന ആയിരുന്നു. ഈ കാരണം കൊണ്ട്, ആൽബർട്ടിനക്ക് ദീർഘകാലം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പ്രെസ്ബിറ്റേറിയൻ മിഷൻ സ്കൂളിൽ പോയി തുടങ്ങിയ കാലത്താണ് അവർ ആൽബർട്ടിന എന്ന പേരു സ്വീകരിക്കുന്നത്. [2]സ്കൂൾ കാലഘട്ടത്തിൽ വെച്ചു തന്നെ ഒരു നേതൃത്വപാടവം ഉള്ള കുട്ടിയായിരുന്നു ആൽബർട്ടിന.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വാൾട്ടർ സിസുലുവിനൊപ്പം രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനങ്ങളിൽ സംബന്ധിക്കും എന്നല്ലാതെ, തുടക്കത്തിൽ ആൽബർട്ടിനക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ വനിതാ ലീഗിൽ ചേരുന്നതോടെ, ആൽബർട്ടിന സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങി.[3] ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന വിഭാഗത്തിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ഏക വനിത ആൽബർട്ടിന ആയിരുന്നു. 1956 ഓഗസ്റ്റ് 9 ന് പാസ് ലോ [൧] നിയമത്തിനെതിരേ നടന്ന പ്രകടനത്തിൽ ഹെലൻ ജോസഫിനൊപ്പം ആൽബർട്ടിനയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിൽ ശിക്ഷിക്കപ്പെട്ട് ആൽബർട്ടിന മറ്റുള്ളവരോടൊപ്പം ഒരാഴ്ച ജയിൽവാസം അനുഭവിച്ചു. ഈ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ ഇന്നും വനിതാ ദിനമായി ആചരിക്കുന്നത്.[4] ബന്ദു വിദ്യാഭ്യാസത്തെ [൨] എതിർത്ത ആൽബർട്ടിന, വീടുകളിൽ സ്കൂളുകൾ നടത്തി ഈ നിയമത്തിനെതിരേ സമരം ചെയ്തു.

1963 ൽ വാൾട്ടർ സിസുലു പോലീസിനു പിടികൊടുക്കാതെ ഒളിവിൽ പോയപ്പോൾ, സർക്കാർ ആൽബർട്ടിനയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 163 ലെ ജനറൽ ലോ അമന്റ്മെന്റ് ആക്ട് [൩]പ്രകാരം അറസ്റ്റു ചെയ്തു ശിക്ഷിക്കുന്ന ആദ്യ വനിതയായിരുന്നു ആൽബർട്ടിന. ഏതാണ്ട് രണ്ടുമാസത്തോളം, ആൽബർട്ടിനക്ക് ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നു.[5][6] വർണ്ണവിവേചനത്തിനെതിരേ ശക്തമായ രീതിയിൽ പോരാടിയിരുന്നതുകൊണ്ട്, തുടർച്ചയായി ജയിൽ വാസം അനുഭവിക്കേണ്ടി വന്നു.

കുറിപ്പുകൾ[തിരുത്തുക]

  • ^ തങ്ങൾ ജീവിക്കുന്ന ഗ്രാമങ്ങളിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്കു പോകണമെങ്കിൽ പാസ്പോർട്ട് പോലുള്ള ഒരു കാർ‍ഡ് എപ്പോഴും കറുത്ത വർഗ്ഗക്കാർ കരുതിയിരിക്കണം എന്നൊരു നിയമം നിലവിലുണ്ടായിരുന്നു. 1950 കളിൽ ഈ പുരുഷന്മാർക്കു മാത്രം ബാധകമായിരുന്ന ഈ നിയമം വനിതകൾക്കും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
  • ^ കറുത്ത വർഗ്ഗക്കാർക്കും വെള്ളക്കാർക്കും വ്യത്യസ്തരീതിയിൽ വിദ്യാഭ്യാസം നൽകാൻ ദക്ഷിണാഫ്രിക്കയിലെ സർക്കാർ വർണ്ണവിവേചനക്കാലത്തു രൂപം കൊടുത്ത ഒരു നിയമം. ബന്ദു എഡ്യുക്കേഷൻ ആക്ട്,1953.
  • ^ കുറ്റവാളികളെന്നു സംശയം തോന്നുന്നവരെ, യാതൊരു കേസും ചാർജ്ജുചെയ്യാതെ 90 ദിവസം വരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പോലീസിനു അധികാരം നൽകുന്ന ഒരു നിയമം.

അവലംബം[തിരുത്തുക]

  1. സിസുലു, ‍ എല്ലിനോർ (2011). വാൾട്ടർ ആന്റ് ആൽബർട്ടിന സിസുലു. ന്യൂ ആഫ്രിക്ക ബുക്സ്. ISBN 9780864866394.
  1. വാൾട്ടർ & ആൽബർട്ടിന സിസുലു
  2. വാൾട്ടർ & ആൽബർട്ടിന സിസുലു
  3. വാൾട്ടർ & ആൽബർട്ടിന സിസുലു
  4. "വുമൺസ് ഡേ". ദക്ഷിണാഫ്രിക്കൻ സർക്കാർ. Archived from the original on 2016-03-15. Retrieved 2016-03-15.{{cite web}}: CS1 maint: bot: original URL status unknown (link)
  5. എലിനോർ സിസുലു (2003). വാൾട്ടർ & ആൽബർട്ടിന സിസുലു: ഇൻ ഔവർ ലൈഫ് ടൈം. ന്യൂ ആഫ്രിക്ക ബുക്സ്. p. 231. ISBN 0-86486-639-9.
  6. വാൾട്ടർ & ആൽബർട്ടിന സിസുലു പുറം 232
"https://ml.wikipedia.org/w/index.php?title=ആൽബർട്ടിന_സിസുലു&oldid=3777986" എന്ന താളിൽനിന്ന് ശേഖരിച്ചത്