വൈ.എസ്. ജഗന്മോഹൻ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Y. S. Jaganmohan Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈ.എസ്. ജഗൻമോഹൻ റെഡ്ഢി
ആന്ധ്ര പ്രദേശ്, മുഖ്യമന്ത്രി
ഓഫീസിൽ
30 മെയ് 2019- തുടരുന്നു
മുൻഗാമിഎൻ.ചന്ദ്രബാബു നായിഡു
മണ്ഡലംപുലിവെണ്ടുല
നിയമസഭാംഗം
ഓഫീസിൽ
2019-തുടരുന്നു, 2014-2019
മുൻഗാമിവൈ.എസ്. വിജയമ്മ
മണ്ഡലംപുലിവെണ്ടുല
ലോക്സഭാംഗം
ഓഫീസിൽ
2009-2014
മുൻഗാമിവൈ.എസ്. വിവേകാനന്ദ റെഡ്ഡി
പിൻഗാമിവൈ.എസ്. അവിനാഷ് റെഡ്ഢി
മണ്ഡലംകടപ്പ
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-12-21) 21 ഡിസംബർ 1972  (51 വയസ്സ്)
കടപ്പ ജില്ല, ആന്ധ്ര പ്രദേശ്
രാഷ്ട്രീയ കക്ഷിവൈ.എസ്.ആർ കോൺഗ്രസ്(2011-മുതൽ)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2011-വരെ)
പങ്കാളിവൈ.എസ്. ഭാരതി
കുട്ടികൾ2
As of ഒക്ടോബർ 24, 2022
ഉറവിടം: ലോക്സഭ

2019 മെയ് 30 മുതൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തുടരുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവാണ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി എന്നറിയപ്പെടുന്ന ജഗൻ.(ജനനം : 21 ഡിസംബർ 1972) 2009 മുതൽ 2014 വരെ ലോക്സഭാംഗം, 2014 മുതൽ 2019 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.[1][2][3][4][5]

ജീവിതരേഖ[തിരുത്തുക]

മുതിർന്ന കോൺഗ്രസ് നേതാവും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഢിയുടേയും വിജയമ്മയുടേയും മകനായി 1972 ഡിസംബർ 21ന് ജനനം. ശർമ്മിള ഏക സഹോദരിയാണ്. പ്രാഥമിക വിദ്യാഭ്യാസം ഹൈദരാബാദ് പബ്ലിക് സ്കൂളിൽ പൂർത്തിയാക്കിയ ജഗൻ ബിരുദദാരിയാണ്. രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് ബിസിനസ് രംഗത്തായിരുന്നു പ്രവർത്തനം. തെലുങ്ക് ദിനപത്രമായ സാക്ഷി, ടി.വി ചാനലായ സാക്ഷി ടി.വിയും ജഗൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ഭാരതി സിമൻസിൻ്റെ പ്രൊമോട്ടറായും പ്രവർത്തിക്കുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കടപ്പ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന് വേണ്ടി പ്രചരണം നടത്തിയാണ് ജഗൻ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 2009-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കടപ്പ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢി 2009 സെപ്റ്റംബർ രണ്ടിന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെ അടുത്ത മുഖ്യമന്ത്രിയായി ജഗനെ നിയമിക്കാൻ കോൺഗ്രസിൻ്റെ മുഴുവൻ നിയമസഭാംഗങ്ങളും പ്രമേയം പാസാക്കിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻ്റ് അത് അംഗീകരിച്ച് കൊടുത്തില്ല.

2009-ൽ പിതാവിൻ്റെ മരണശേഷം ജഗൻ ഒരു അനുശോചന യാത്ര സംഘടിപ്പിച്ചു. ഹൈക്കമാൻ്റ് ഈ യാത്ര ഉപേക്ഷിക്കാൻ ജഗനോട് ആവശ്യപ്പെട്ടെങ്കിലും ജഗൻ വഴങ്ങിയില്ല. ഈ യാത്ര എൻ്റെ ഇഷ്ടപ്രകാരം നടത്തുന്നതാണ് അതിൽ പാർട്ടി ഇടപെടണ്ട എന്നായിരുന്നു ഇതിനെ പറ്റി ജഗൻ്റെ പ്രതികരണം.

കോൺഗ്രസ് നേതൃത്വവും ജഗനും തമ്മിൽ അഭിപ്രായ ഭിന്നത വർധിച്ചതോടെ 2010 നവംബർ 29ന് ലോക്സഭാംഗത്വം രാജിവച്ച് കോൺഗ്രസ് പാർട്ടി വിട്ട ജഗന് പിന്തുണയുമായി മാതാവ് വിജയമ്മയും നിയമസഭാംഗത്വം രാജിവച്ച് കോൺഗ്രസ് വിട്ടു.

വൈ.എസ്.ആർ. കോൺഗ്രസ്[തിരുത്തുക]

2011 മാർച്ച് 12ന് ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള ജഗൻപേട്ടയിൽ വച്ച് ജഗൻ പുതിയ പാർട്ടി രൂപീകരിച്ചു. തെലുങ്കിൽ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എന്നറിയപ്പെടുന്ന വൈ.എസ്.ആർ കോൺഗ്രസ്. (മലയാളം : യുവജന തൊഴിലാളി കർഷക കോൺഗ്രസ് പാർട്ടി)

പിന്നീട് ആന്ധ്രയിൽ നടന്ന ഉപ-തിരഞ്ഞെടുപ്പുകളിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പാർട്ടി ടിക്കറ്റിൽ വീണ്ടും ലോക്സഭയിലേയ്ക്ക് മത്സരിച്ച ജഗൻ അഞ്ച് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് കടപ്പയിൽ നിന്ന് ജയിച്ചപ്പോൾ പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി ജഗൻ്റെ മാതാവ് 85,193 വോട്ടുകൾക്ക് ജയിച്ചു.

വൈ.എസ് രാജശേഖര റെഡ്ഢി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ റെഡ്ഡി കുടുംബം അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ 2012 മെയ് 27ന് സി.ബി.ഐ ജഗനെ അറസ്റ്റ് ചെയ്തു. പിന്നീട് ജയിലിലടക്കപ്പെട്ടതിനെ തുടർന്ന് ആ സമയത്ത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്കെതിരെ രാഷ്ട്രീയ വൈരാഗ്യം ആരോപിച്ച് ജയിലിൽ സത്യാഗ്രഹ സമരം നടത്തി. ഈ സമരമാണ് പിന്നീട് തെലുങ്കാന സമരമായി പരിണമിച്ചത്.

2014-ൽ നടന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ജഗൻ്റെ പാർട്ടിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞില്ല. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ 42 സീറ്റുള്ള ആന്ധ്രയിൽ 9 സീറ്റിലാണ് ജയിക്കാൻ കഴിഞ്ഞത്. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 45 % വോട്ട് നേടി ആകെയുള്ള 175 സീറ്റിൽ 70 സീറ്റിൽ ജഗൻ്റെ പാർട്ടി വിജയിച്ചു. 47 % വോട്ടും 117 ഭൂരിപക്ഷം സീറ്റുകളും നേടിയ തെലുങ്ക് ദേശം പാർട്ടിയുമായുളള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നു.

2014-ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പാർട്ടി പ്രസിഡൻറായ ജഗൻ 3000 കി.മീ ദൈർഘ്യമുള്ള ഒരു യാത്ര സംഘടിപ്പിച്ചു. പ്രജ സങ്കൽപ്പ് യാത്ര എന്നറിയപ്പെടുന്ന പദയാത്രയാണ് ജഗൻ നടത്തിയത്. 2017 നവംബർ 6 ന് യാത്ര കടപ്പ ജില്ലയിലെത്തിയതോടെ വൈ.എസ്.ആർ കോൺഗ്രസ് പുതിയ മുദ്രാവാക്യം ഉയർത്തി. രാവലി ജഗൻ, കാവാലി ജഗൻ(ജഗൻ ഉറപ്പായും വരും, ഞങ്ങൾക്ക് ജഗനെ ആവശ്യമുണ്ട്) കാൽനടയായി നടത്തിയ പദയാത്ര 430 ദിവസങ്ങൾ പിന്നിട്ട് 125 നിയമസഭ മണ്ഡലങ്ങളിലും പ്രവേശിച്ച് 2019 ജനുവരി 9ന് സമാപിച്ചു.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി[തിരുത്തുക]

2019-ൽ നടന്ന പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും വൈ.എസ്.ആർ കോൺഗ്രസ് മികച്ച വിജയം നേടി ചരിത്രം കുറിച്ചു. ആകെയുള്ള 25 ലോക്സഭ സീറ്റിൽ 22-ലും ജയിച്ച വൈ.എസ്.ആർ കോൺഗ്രസ് 175 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 151 സീറ്റിലും വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. സംസ്ഥാന നിയമസഭയിൽ വൈ.എസ്.ആർ കോൺഗ്രസ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടിയെ വെറും 23 സീറ്റിലേക്ക് ചുരുട്ടികെട്ടി. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് 2019 മെയ് 30ന് ജഗൻ ആദ്യമായി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആന്ധ്ര, തെലുങ്കാന വിഭജനത്തിനു ശേഷം സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതോടെ അമരാവതിയെ ആന്ധ്ര പ്രദേശിൻ്റെ തലസ്ഥാനമായി ജഗൻ പ്രഖ്യാപിച്ചു. ജഗൻ മുഖ്യമന്ത്രിയായതിനു ശേഷം മുൻ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിൻ്റെ സ്വപ്ന പദ്ധതിയായ കോടതി, ഭരണസിരാ കേന്ദ്രം, നിയമസഭ എന്നിവയ്ക്ക് മൂന്ന് തലസ്ഥാനങ്ങൾ വേണമെന്ന ആശയം വൈ.എസ്.ആർ കോൺഗ്രസ് മുന്നോട്ട് വച്ചു. കുർണൂലിൽ ഹൈക്കോടതി ആസ്ഥാനം, സംസ്ഥാന തലസ്ഥാനമായ അമരാവതിയിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ്, വിശാഖപട്ടണത്ത് നിയമസഭ മന്ദിരം എന്നിങ്ങനെയാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ വിഭാവനം ചെയ്യുന്നത്. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തങ്ങളുടെ വീടും സ്ഥലവും നഷ്ടമാവും എന്നറിഞ്ഞ് ഇതിനെതിരെ ആന്ധ്രയിലെ കർഷകരും ജനങ്ങളും സമരരംഗത്തിറങ്ങിയതോടെ ജഗൻ ഈ പദ്ധതി നടത്തിപ്പ് ഉപേക്ഷിച്ചു.

അവലംബം[തിരുത്തുക]

  1. "ജഗൻ മോഹനെ സ്ഥിരം പാർട്ടി അധ്യക്ഷനാക്കാൻ നീക്കം; തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ - Jagan Mohan Reddy | YSR Congress | Election Commission Of India | Manorama Online" https://www.manoramaonline.com/news/latest-news/2022/09/21/election-commission-rebutts-ysr-congress-bid-to-make-jagan-mohan-reddy-permanent-president.html
  2. "ആന്ധ്രയിൽ 3 തലസ്‌ഥാനം വേണ്ടെന്ന് ജഗൻ; തീരുമാനം പ്രതിഷേധത്തെ തുടർന്ന് | Jagan Mohan Reddy | Amaravati | Manorama Online" https://www.manoramaonline.com/news/latest-news/2021/11/22/andhra-pradesh-withdraws-controversial-three-capital-bill.html
  3. "‘ഇനി ഏകയായി പോരാട്ടം നടത്തുന്ന ശർമിളയ്‌ക്കൊപ്പം’; ജഗനെ വിട്ട് മകൾക്കൊപ്പം പോയി വിജയമ്മ– YS Jagan Reddy's Mother Quits Party | YS Vijayalekshmi | Manorama News" https://www.manoramaonline.com/news/latest-news/2022/07/08/y-s-jagan-mohan-reddy-s-mother-quits-ysrcp-to-stand-with-her-daughter.html
  4. "ആന്ധ്രയിൽ തിങ്കളാഴ്ച മുതൽ 13 പുതിയ ജില്ലകൾ; ആകെ ജില്ലകൾ ഇരട്ടിയായി | Andhra Pradesh | Manorama News" https://www.manoramaonline.com/news/latest-news/2022/04/03/13-new-districts-in-andhra-from-april-4-2022.html
  5. "നായിഡു എന്താണ് ചെയ്യുന്നതെന്നോ പറയുന്നതെന്നോ മനസ്സിലാകുന്നില്ല; പരിഹസിച്ച് ജഗൻ മോഹൻ | Manorama Online" https://www.manoramaonline.com/news/latest-news/2021/11/20/entire-state-knows-andhra-chief-minister-jagan-reddy-after-chandrababu-naidu-breaks-down.html
"https://ml.wikipedia.org/w/index.php?title=വൈ.എസ്._ജഗന്മോഹൻ_റെഡ്ഡി&oldid=3810620" എന്ന താളിൽനിന്ന് ശേഖരിച്ചത്