വി. കേശവേന്ദ്ര കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. Kesavendra Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി. കേശവേന്ദ്ര കുമാർ

കേരള കേഡറിൽ 2008-ൽ ഐ.എ.എസ്. നേടിയ വ്യക്തിയാണ് കേശവേന്ദ്ര കുമാർ. [1]

ജീവിതരേഖ[തിരുത്തുക]

ബീഹാറിലെ സീതാമർഹി ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ 1985 ഡിസംബർ 31ന് ജനിച്ചു. കേശവേന്ദ്ര കുമാർ പത്താം ക്ലാസിനുശേഷം റെയിൽവേയിൽ വോക്കേഷണൽ കോഴ്സിന് (പ്ലസ് ടുവിന് തുല്യം) ചേർന്നു. ആ പഠനത്തിനുശേഷം റെയിൽവേയിൽ ബുക്കിംഗ് ക്ലർക്കായി ജോലിക്ക് ചേർന്ന കേശവേന്ദ്ര കുമാർ ഇഗ്നുവിൽ (IGNOU) വിദൂര വിദ്യാഭ്യാസ പദ്ധതി വഴി പഠനം തുടർന്നു. റെയിൽവേയിലെ ജോലിയും ഇഗ്നുവിലെ പഠനവും തുടരുന്ന സമയത്ത്, 2008-ൽ കേശവേന്ദ്ര കുമാർ, അദ്ദേഹത്തിന്റെ 22-മത് വയസിൽ ആദ്യ ശ്രമത്തിൽ തന്നെ ഐ.എ.എസ്. പരീക്ഷയിൽ 45-മത് റാങ്ക് കരസ്ഥമാക്കി. ഇഗ്നുവിന്റെ 27 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അവരുടെ ഒരു വിദ്യാർത്ഥി ഐ.എ.എസ്. പാസുകുന്നത്. [2] ആ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയുമാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

  • വയനാട് ജില്ലാ കളക്ടറായി സേവനം അനുഷ്ഠിക്കുന്നു.
  • ഹയർസെക്കൻഡറി ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കരി ഓയിൽ അഭിഷേകം[തിരുത്തുക]

2012 ഫെബ്രുവരി 2-ന് തിരുവനന്തപുരത്ത് ഹയർസെക്കൻഡറി ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകർ ഹയർസെക്കൻഡറി ഡയറക്ടറുടെ ദേഹത്തേക്ക് കരി ഓയിൽ ഒഴിച്ചു. ഫീസ് വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ സെക്രട്ടറിയായ സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിൽ കുറച്ച് പ്രവർത്തകർ ഡയറക്ടറുമായി സംസാരിക്കാൻ ഓഫീസിലേക്ക് കയറുകയായിരുന്നു. ഡയറക്ടറുമായി ചർച്ച ചെയ്തുകൊണ്ടിരിക്കെ പ്രകോപിതരായ പ്രവർത്തകർ ഡയറക്ടറക്കു നേരെ കരി ഓയിൽ ഒഴിക്കുകയായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. [3]

കെ.എസ്.യു. പ്രതികരണം[തിരുത്തുക]

ജില്ലാ നേതൃത്വം അറിയാതെയാണ് ഒരു വിഭാഗം പ്രാകൃത സമരം ചെയ്തതെന്ന് പറഞ്ഞ കെ.എസ്.യു. നേതാക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഈ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സിപ്പി നൂറുദ്ദീനെ കെ.എസ്.യു വിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

കേസിന്റെ നാൾ വഴി[തിരുത്തുക]

  1. കേസന്വേഷിച്ചിരുന്ന അന്നത്തെ തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടർ ഷീൻ തറയിൽ 2013 മാർച്ച് 13ന് കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതികളായ കെ.എസ്.യു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീൻ, കെ.എസ്.യു. പ്രവർത്തകരായ അജിനാസ്, അൻസാർ, ഷമീം, ശ്രീലാൽ, വിഘ്‌നേശ്, ഷാനവാസ്, സാദിഖ് തുടങ്ങി എട്ടുപേരെ അറസ്റ്റ് ചെയ്തു.
  2. പൊതുമുതൽ നശിപ്പിച്ചതിനും മറ്റും 5.5 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചതിനുശേഷം പ്രതികൾ ജാമ്യത്തിലിറങ്ങി. [4]
  3. കേസ് പിൻവലിക്കാൻ 2013 സപ്തംബർ 11ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ശുപാർശ ചെയ്തു. തൊട്ടടുത്തദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ ശുപാർശ അംഗീകരിച്ചു. സപ്തംബർ 26ന് കേസ് പിൻവലിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്ന് 2014 ഡിസംബർ പത്തിന് കോടതി ഹിയറിങ് നടത്തി. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായി. [5] പ്രധാന പ്രതികൾക്കെതിരെയുള്ള കേസ് നില നിർത്തി, വിദ്യാർഥികളുടെ രക്ഷാകർത്താക്കളുടെ അഭ്യർഥന മാനിച്ചാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ഇവരിൽ ചിലർ ആദ്യമായാണ് ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് എന്ന സാഹചര്യംകൂടി കണക്കിലെടുത്തു. ഇത് വിവാദമായ സാഹചര്യത്തിൽ കേസ് പിൻവലിക്കാനുള്ള തീരുമാനം വെണ്ടെന്നുവെക്കുകയാണെന്നും കേസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. [6]

അവലംബം[തിരുത്തുക]

  1. http://news.desigoogly.com/blog/2014/09/01/keshvendra-kumar-ias-biography/[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/contentView.do?contentId=13411097&channelId=-1073865028&catId=-195521&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2015-01-12.
  4. http://www.evartha.in/2015/01/12/535446522366.html
  5. http://www.southlive.in/news-kerala/3257[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-15. Retrieved 2015-01-13.
"https://ml.wikipedia.org/w/index.php?title=വി._കേശവേന്ദ്ര_കുമാർ&oldid=3791541" എന്ന താളിൽനിന്ന് ശേഖരിച്ചത്