തൃക്കാരിയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrikkariyoor Mahadeva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃക്കാരിയൂർ മഹാദേവക്ഷേത്രം
തൃക്കാരിയൂർ മഹാദേവക്ഷേത്രം
തൃക്കാരിയൂർ മഹാദേവക്ഷേത്രം
സ്ഥാനം
സ്ഥാനം:കോതമംഗലം, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ
വാസ്തുശൈലി:കേരള ക്ഷേത്രനിർമ്മാണശൈലി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
Unknown

എറണാകുളം ജില്ലയിൽ കോതമംഗലം നഗരത്തിലാണ് തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1] കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നു വിശ്വസിക്കപ്പെടുന്നു.[2]. ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന കരവൂർ (കരോരൈ) ചരിത്രപരമായ സവിശേഷതകളാലും ഐതിഹ്യങ്ങളാലും ഏറെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ചരിത്ര ഗ്രന്ഥങ്ങളിലും കരവൂരിനെ പറ്റി പരാമർശിച്ചിട്ടുണ്ട്. [3] കോതമംഗലം നഗരത്തിന്റെ വടക്കുപടിഞ്ഞാറ്, മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കോതയാറിന്റെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈദ്യനാഥസങ്കല്പത്തിലുള്ള ശിവനാണ് പ്രധാനപ്രതിഷ്ഠ. പാർവതീദേവി ഭഗവാനൊപ്പം നിത്യസാന്നിദ്ധ്യം കൊള്ളുന്നു എന്നാണ് സങ്കല്പം. ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, പരശുരാമൻ, ശാസ്താവ്, നാഗദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസം ഒന്നാം തീയതി കൊടികയറി പത്താം തീയതി ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ഇവിടത്തെ പ്രധാന ആണ്ടുവിശേഷങ്ങൾ.

ഐതിഹ്യം[തിരുത്തുക]

ക്ഷേത്ര ഉത്പത്തി[തിരുത്തുക]

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയകുലത്തെ മുടിച്ച മഹാപാപത്തിൽ നിന്ന് മുക്തിനേടാൻ പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. എന്നാൽ അവരിൽ ചിലർ അത് സ്വീകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് അദ്ദേഹം വരുണദേവനിൽ നിന്ന് അനുമതി വാങ്ങി സ്വന്തം മഴുവെറിഞ്ഞ് കേരളഭൂമി സൃഷ്ടിച്ചു. ബാക്കിയുള്ള ബ്രാഹ്മണാരെ അദ്ദേഹം കേരളത്തിലേയ്ക്ക് ക്ഷണിച്ചു. തുടർന്ന് അവരെ 64 ഗ്രാമങ്ങളിലായി താമസിപ്പിച്ച അദ്ദേഹം അവർക്ക് ആരാധന നടത്താൻ 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാക്ഷേത്രങ്ങളും 5 ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ അവസാനം നിർമ്മിച്ച ക്ഷേത്രമായിരുന്നു തൃക്കാരിയൂർ മഹാദേവക്ഷേത്രം. ഇവിടെയും പ്രതിഷ്ഠ നടത്തിയശേഷം അദ്ദേഹം അന്തർദ്ധാനം ചെയ്തു. ക്ഷേത്രക്കുളത്തിന്റെ കരയിൽ വച്ചാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തതെന്ന് പറയപ്പെടുന്നു. ഇന്ന് അത് നടന്ന സ്ഥലത്ത് അദ്ദേഹത്തെ സങ്കല്പിച്ച് പൂജകൾ നടക്കുന്നുണ്ട്. അന്തർദ്ധാനത്തിന് തൊട്ടുമുമ്പ് പരശുരാമൻ താൻ പതിനെട്ട് യോഗക്കാരായി തിരിച്ച തൃക്കാരിയൂരിലെ ബ്രാഹ്മണരെ മൊത്തം വിളിച്ചുകൂട്ടി എന്തെങ്കിലും അടിയന്തരഘട്ടമുണ്ടെങ്കിൽ തന്നെ വിളിച്ചാൽ മതിയെന്നും അപ്പോൾ താൻ പ്രത്യക്ഷപ്പെടുമെന്നും അറിയിച്ചു.

ഭൂതത്താൻകെട്ട്[തിരുത്തുക]

കേരളത്തിലെ അതിപ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് തൃക്കാരിയൂർ ക്ഷേത്രത്തിൽനിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതിചെയ്യുന്നത്. ആ സ്ഥലവുമായി ഈ ക്ഷേത്രത്തെ ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യം നിലവിലുണ്ട്. അതിങ്ങനെ:

തൃക്കാരിയൂർ ക്ഷേത്രസ്ഥാപനത്തിനുശേഷം, അവിടെ ശിവചൈതന്യം അത്യന്തം വർദ്ധിച്ചു. ഗ്രാമവാസികൾ തികഞ്ഞ ഭക്തിയോടും നിഷ്ഠയോടും കഴിഞ്ഞു. തന്മൂലം അവിടെ സർവ്വൈശ്വര്യങ്ങളും വിളയാടി. ഇത് സ്വാഭാവികമായും ദുഷ്ടശക്തികളായ ഭൂതത്താന്മാരെ അസ്വസ്ഥരാക്കി. ആ ഗ്രാമത്തെ ഏതുവിധത്തിലും നശിപ്പിയ്ക്കാൻ തന്നെ അവർ തീരുമാനിച്ചു. ഒടുവിൽ, അവർ ഒരു പദ്ധതിയിട്ടു. രാത്രി തികച്ചും രഹസ്യമായി അടുത്തുള്ള പുഴയിൽ അണകെട്ടുക. സൂര്യോദയത്തിനുമുമ്പ് പണിതീർക്കുകയും വേണം. അങ്ങനെ വരുമ്പോൾ ഗ്രാമവും അതുവഴി ക്ഷേത്രവും നശിച്ചുപോകും. അങ്ങനെ, ഒരുദിവസം രാത്രിയിൽ അവർ അവിടെയെത്തി അണകെട്ടാൻ തുടങ്ങി. എന്നാൽ, ഭക്തവത്സലനായ സാക്ഷാൽ തൃക്കാരിയൂരപ്പൻ (ശിവൻ) സംഭവം മണത്തറിയുകയും പാതിരാത്രിയിൽ അണക്കെട്ടുപണി തിരുതകൃതിയായി നടക്കുമ്പോൾ അവിടെ ഒരു പൂവൻകോഴിയായി വേഷം മാറിച്ചെന്ന് കൂവുകയും ചെയ്തു. നേരം പുലർന്നുവെന്ന് വിചാരിച്ച് ഭൂതത്താന്മാർ പണി പാതിവഴിയിൽ അവസാനിപ്പിച്ച് സ്ഥലം വിട്ടു. അങ്ങനെ തൃക്കാരിയൂർ ഗ്രാമം സർവ്വനാശത്തിൽനിന്ന് രക്ഷപ്പെട്ടു. അന്ന് ഭൂതത്താന്മാർ പണികഴിപ്പിയ്ക്കാൻ വിചാരിച്ച ആ അണക്കെട്ടാണ് പിൽക്കാലത്ത് 'ഭൂതത്താൻകെട്ട്'എന്നറിയപ്പെട്ടത്. ഇന്ന് അവിടെ പുതിയൊരു അണക്കെട്ട് പണിതിട്ടുണ്ട്. എന്നാൽ, പഴയ അണക്കെട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാം. ഒപ്പം പക്ഷിനിരീക്ഷണകുലപതി ഡോ. സാലിം അലിയുടെ പേരിലുള്ള പക്ഷിനിരീക്ഷണകേന്ദ്രവും അവിടെയുണ്ട്. ആയിരക്കണക്കിന് സഞ്ചാരികൾ അവിടെയെത്തുന്നുണ്ട്.

തീയാട്ടുണ്ണികൾ[തിരുത്തുക]

കേരളത്തിലെ അമ്പലവാസി വിഭാഗങ്ങളിൽപ്പെടുന്ന ഒരു പ്രത്യേക സമുദായമാണ് തീയാട്ടുണ്ണികൾ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ തീയാട്ട് എന്ന അനുഷ്ഠാനകല നടത്തിവരുന്നതാണ് ഇവരുടെ ജോലി. ഭദ്രകാളിത്തീയാട്ടാണ് ഇവർ നടത്തിവരുന്നത്. ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയടക്കം ഒരുപാട് പ്രമുഖർ ഈ സമുദായത്തിൽ പെട്ടവരായിരുന്നു. ഈ സമുദായത്തിന്റെ ഉദ്ഭവത്തിനുപിന്നിലും തൃക്കാരിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:

ഒരിയ്ക്കൽ, തൃക്കാരിയൂർ ഗ്രാമത്തിൽ അതികഠിനമായ വസൂരിബാധയുണ്ടായി. നിരവധി ആളുകൾ രോഗം വന്ന് മരിച്ചൂ. മറ്റുചിലർ ജീവച്ഛവങ്ങളായി. ഈയവസരത്തിൽ ക്ഷേത്രനടത്തിപ്പുകാരായ പതിനെട്ട് യോഗക്കാർ പ്രതിവിധിയ്ക്കായി പരശുരാമനോട് പ്രാർത്ഥിച്ചു. കയ്യിലൊരു തീപ്പന്തവുമായി പരശുരാമൻ പ്രത്യക്ഷപ്പെടുകയും പ്രതിവിധി നിർദ്ദേശിയ്ക്കുകയും ചെയ്തു. തന്റെ കയ്യിലുള്ള പന്തം കൊണ്ടുപോയി വസുരിബാധിതഗൃഹങ്ങളിലെല്ലാം ഉഴിയണമെന്നും അങ്ങനെ ചെയ്താൽ നാടിന് ശ്രേയസ്സുണ്ടാകുമെന്നുമായിരുന്നു പ്രതിവിധി. എന്നാൽ, യോഗക്കാർ പന്തം വാങ്ങാൻ ഭയപ്പെട്ടു. അപ്പോൾ, ഏകദേശം പന്ത്രണ്ടുവയസ്സ് തോന്നിയ്ക്കുന്ന, ഉപനയനം കഴിഞ്ഞതും എന്നാൽ സമാവർത്തനം കഴിയാത്തതുമായ ഒരു ഉണ്ണി (ബ്രാഹ്മണബാലൻ) ഓടിവന്ന് തന്റെ ഇടത്തെക്കൈ കൊണ്ട് പരശുരാമന്റെ കയ്യിൽ നിന്ന് പന്തം വാങ്ങിച്ചു. ഇത് പരശുരാമന് ഇഷ്ടപ്പെട്ടില്ല. ഉണ്ണി ഇടത്തെക്കൈ കൊണ്ട് വാങ്ങിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പന്തമുഴിയൽ നടത്താമെന്നും അതുവഴി നാടിന് ശ്രേയസ്സുണ്ടാകുമെന്നും അദ്ദേഹം അരുൾ ചെയ്തു. തുടർന്ന് യോഗക്കാരും മറ്റ് ബ്രാഹ്മണരും ആ ഉണ്ണിയെയും അവന്റെ വീട്ടുകാരെയും ഭ്രഷ്ട് കല്പിച്ച് പുറത്താക്കി പ്രത്യേകസമുദായമാക്കി അടിച്ചുതാഴ്ത്തി. അങ്ങനെയാണ് തീയാട്ടുണ്ണികൾ എന്ന സമുദായമുണ്ടാകുന്നത്.

ഇന്ന് എല്ലാമാസവും തിരുവാതിരനാളിൽ തൃക്കാരിയൂർ ക്ഷേത്രത്തിൽ തീയാട്ടുണ്ണികളുടെ വക പന്തമുഴിയലും തീയാട്ടുണ്ടാകാറുണ്ട്. ഉണ്ണികുടുംബക്കാർ കിരീടം ധരിച്ച്, ചുട്ടികുത്തി, കയ്യിൽ തീപ്പന്തവുമേന്തി തൃക്കാരിയൂരപ്പനെയും ഉപദേവതകളെയും കൂടിനിൽക്കുന്ന ഭക്തജനങ്ങളെയും പന്തമുഴിഞ്ഞ് അമ്പലത്തിന് പ്രദക്ഷിണം വയ്ക്കുന്നു. അന്ന് ഉച്ചയ്ക്ക് നടക്കുന്ന പ്രത്യേക പാട്ടോടെയാണ് തീയാട്ട് തുടങ്ങുക. പാട്ട് കഴിഞ്ഞാൽ അവിടെ ഭദ്രകാളിയുടെ കളം വരയ്ക്കുന്നു. പ്രധാനവർണ്ണമായ പച്ച കുടഞ്ഞ് കരിപ്പൊടി കൊണ്ടാണ് കളം വരയ്ക്കുക. ധ്യാനസങ്കല്പമനുസരിച്ച് 2, 4, 8, 16, 32, 64 എന്നിങ്ങനെ കൈകളുള്ള രൂപങ്ങൾ വരയ്ക്കും. അടുത്ത ചടങ്ങ് സന്ധ്യകൊട്ടാണ്. അത് നടക്കുമ്പോൾത്തന്നെ ഉണ്ണികൾ കളത്തിനരികിലിരുന്ന് ഭഗവതിസ്തുതികൾ ആലപിച്ചുതുടങ്ങും. പാട്ട് അവസാനിയ്ക്കാറാകുമ്പോൾ ഒരാൾ ദേവീവേഷം കെട്ടിവന്ന് പൂക്കുലയോ കുരുത്തോലയോ കൊണ്ട് കളം മായ്ക്കുന്നു. ഈ കളത്തിലെ പൊടികൾ തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകുന്നു.

ചരിത്രം[തിരുത്തുക]

ആദിചേരസാമ്രാജ്യം[തിരുത്തുക]

ആദിചേരസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ഇന്നത്തെ കരവുർ .[4] ക്ലോഡിയസ് ടോളമിയുടെ പുറ്റിങ്ങർ രേഖകളിൽ കരയൂരിന്റെ പറ്റി പരാമർശിച്ചിട്ടുണ്ട്.[5]

റ്റോളമിയുടെ പുറ്റിങ്ങർ രേഖകളിൽ കവരൂരും മുസിരിസും

അന്ന് ഇവിടത്തെ ക്ഷേത്രം രാജ്യത്തിന്റെ അന്തസ്സിന്റെ ഭാഗമായിത്തന്നെ നിലനിന്നിരുന്നു.} കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ബന്ധം. ചേരരാജാവായിരുന്ന ഭാസ്കര രവിവർമ്മയുടെ കാലത്താണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്. അന്ന് പ്രസിദ്ധമായ തൃക്കാക്കര മഹാക്ഷേത്രം ആദിചേരസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.തന്മൂലം അന്ന് ആ ക്ഷേത്രത്തിന് വളരെയധികം വളർച്ചയുണ്ടായി.}} തൃക്കാക്കരയിൽ അന്ന് കർക്കടകമാസത്തിലെ തിരുവോണം നാൾ (പിള്ളേരോണം) മുതൽ ചിങ്ങമാസത്തിലെ തിരുവോണം നാൾ വരെ 28 ദിവസം ഉത്സവമുണ്ടായിരുന്നു. ഈ ഉത്സവം തന്റെ രാജ്യത്തെ ജനങ്ങളെല്ലാവരും ആഘോഷിയ്ക്കണമെന്ന് രാജാവ് ഉത്തരവിട്ടു.[അവലംബം ആവശ്യമാണ്] അങ്ങനെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട്, ഉത്സവം 10 ദിവസമായി ചുരുങ്ങി ചിങ്ങമാസത്തിലെ അത്തം നാൾ മുതൽക്കായി. അങ്ങനെ ഓണവും ചുരുങ്ങി.

കേരളത്തിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായ സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾ തൃക്കാരിയൂരും അതിന്റെ ഭാഗമായി. പള്ളിബാണപ്പെരുമാൾ എന്നറിയപ്പെട്ടിരുന്ന ഒരു രാജാവ് അക്കാലത്ത് നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും ശക്തമായി നിരോധിയ്ക്കുകയും അതുവഴി ഹിന്ദുമതത്തിന്റെ ശക്തി ക്ഷയിയ്ക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലുണ്ടായ വലിയ സംഘർഷങ്ങളുടെ ബാക്കിപത്രങ്ങൾ ഇന്നും തൃക്കാരിയൂരിലും പരിസരത്തും കാണാം. ക്ഷേത്രത്തിലെ ആചാരങ്ങളും ഒപ്പം പരിസരപ്രദേശത്തുള്ള കല്ലിൽ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളും അതിന്റെ തെളിവുകളാണ്.

വടക്കുംകൂർ, തിരുവിതാംകൂർ രാജ്യങ്ങൾ[തിരുത്തുക]

പിൽക്കാലത്ത് ക്ഷേത്രം വടക്കുംകൂർ രാജ്യത്തിന് കീഴിലായി. അക്കാലത്തും ക്ഷേത്രം പ്രൗഢിയോടെ നിലകൊണ്ടു. വടക്കുംകൂറിനെ തിരുവിതാംകൂർ ആക്രമിച്ച് കീഴടക്കിയപ്പോൾ ക്ഷേത്രത്തിന്റെ പ്രാധാന്യം അസ്തമിയ്ക്കുകയും തൃക്കാരിയൂരും തിരുവിതാംകൂറിലെ എണ്ണമറ്റ ക്ഷേത്രങ്ങളിലൊന്നാകുകയും ചെയ്തു. എങ്കിലും, തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ഇവിടെ വന്ന് ദർശനം നടത്തുക പതിവുണ്ടായിരുന്നു. അക്കാലത്തൊരിയ്ക്കൽ ക്ഷേത്രം അഗ്നിബാധയ്ക്കിരയായി. ഒരുദിവസം രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ശാന്തിക്കാർ തീപടരുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. തുടർന്ന്, ഭയപ്പെട്ടോടിയ മേൽശാന്തി ശ്രീകോവിലിൽ കയറി തിടമ്പെടുത്തു. ശിവലിംഗം ചെമ്പുതുണികൊണ്ട് മൂടി. മേൽശാന്തി തിടമ്പ് ക്ഷേത്രക്കുളത്തിൽ മുക്കിപ്പിടിച്ചു. അങ്ങനെയാണെങ്കിൽ തീയണയുമെന്നായിരുന്നു വിശ്വാസം. ഭാഗ്യവശാൽ, ക്ഷേത്രത്തിന് കാര്യമായ തകരാറുകളൊന്നും പറ്റിയില്ല. തുടർന്ന്, അറ്റകുറ്റപ്പണികൾ നടന്നു. ശ്രീ മൂലം തിരുനാൾ രാമവർമ്മത്തമ്പുരാനായിരുന്നു അപ്പോൾ തിരുവിതാംകൂർ മഹാരാജാവ്. അദ്ദേഹം ക്ഷേത്രം സർക്കാരിനുകീഴിൽ കൊണ്ടുവന്നു. ഇന്ന് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

വടക്കുംകൂർ ക്ഷേത്രഭരണം കയ്യാളിയിരുന്ന കാലത്ത് ധാരാളം തമിഴ് ബ്രാഹ്മണർ ഇവിടെയെത്തിയിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ ചില കലാപങ്ങളെത്തുടർന്ന് പലായനം ചെയ്ത് ഇവിടെയെത്തിയതാണത്രേ അവർ. തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് അവർക്ക് താമസിയ്ക്കാൻ വീടുകൾ നിർമ്മിച്ചുകൊടുത്തു. അത് കാലാന്തരത്തിൽ അഗ്രഹാരമായി മാറി. ക്ഷേത്രത്തിൽ അവർക്ക് ചില പ്രത്യേക അവകാശങ്ങളും കൊടുത്തിരുന്നു. നടശ്ശാന്തി, കുടശ്ശാന്തി, പുരാണപാരായണം തുടങ്ങിയവ അവയിൽ പ്രധാനമായിരുന്നു. വൈക്കത്തേതുപോലെ ഇവിടെയും ഘട്ടിയം ചൊല്ലൽ പതിവുണ്ടായിരുന്നു. ഇതും തമിഴ് ബ്രാഹ്മണരുടേതായിരുന്നു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

നാലേക്കറോളം വരുന്ന സാമാന്യം വലിയ ക്ഷേത്രമതിൽക്കകമാണ് തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിനുള്ളത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് ഗോപുരങ്ങളുണ്ടെങ്കിലും അവ തീർത്തും അനാകർഷകങ്ങളാണ്. കിഴക്കേ ഗോപുരം കടന്ന് അകത്തെത്തിയാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. വളരെ തടിച്ച തൂണുകളോടുകൂടിയ ഈ ആനക്കൊട്ടിലിൽ വച്ചാണ് ക്ഷേത്രത്തിൽ ചോറൂണ്, വിവാഹം, ഭജന തുടങ്ങിയ ചടങ്ങുകൾ നടത്തപ്പെടുന്നത്. ഏകദേശം അഞ്ചാനകളെ നിർത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തൊട്ടപ്പുറത്താണ് ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റുന്ന സാമാന്യം ഉയരമുള്ള കൊടിമരം സ്ഥിതിചെയ്യുന്നത്. തേക്കിൻതടിയിൽ തീർത്ത് ചെമ്പുപൊതിഞ്ഞ ഈ കൊടിമരത്തിന് വളരെയധികം കാലപ്പഴക്കമുണ്ട്. ഇതിനുമപ്പുറത്താണ് ബലിക്കൽപ്പൂര. ഇവിടെയാണ് വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. ഇതിന്റെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ വളരെ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. കൂടാതെ, വേറെയും ധാരാളം ദാരുശില്പങ്ങളുണ്ട്. പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ് ഇവയിലധികവും. തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശാസ്താവും നാഗദൈവങ്ങളും സാന്നിദ്ധ്യമരുളുന്നു. പടിഞ്ഞാറേ ഗോപുരം കടന്ന് നേരെപോയാൽ ഒരു ഭഗവതിക്ഷേത്രം കാണാം. 'പടിഞ്ഞാട്ടുകാവ്' എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. വനദുർഗ്ഗാസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. അതിനാൽ ഇവിടെ ശ്രീകോവിലിന് മേൽക്കൂരയിട്ടിട്ടില്ല. ഭഗവതിയെക്കൂടാതെ ഗണപതിയും ഇവിടെ സാന്നിദ്ധ്യമരുളുന്നു. തൃക്കാരിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായാണ് ഇതിനെ കണ്ടുവരുന്നത്. വടക്കുഭാഗത്ത് വലിയ രണ്ടുനില ഊട്ടുപുരയാണ്. പണ്ട് ഇതിന്റെ രണ്ടുനിലകളിലും ഊട്ടുണ്ടായിരുന്നു. ഇന്ന് അവിടെ ദേവസ്വം ഓഫീസ് പ്രവർത്തിയ്ക്കുന്നു. ഇതിന്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയാൽ ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും വിശാലവീക്ഷണം കിട്ടും. ഇതിന്റെ സമീപത്ത് ചെറിയൊരു ശ്രീകോവിൽ കാണാം. യക്ഷിയാണ് അവിടെ പ്രതിഷ്ഠ. സുന്ദരയക്ഷീഭാവത്തിലാണ് അവിടെ പ്രതിഷ്ഠ. കണ്ണാടിയിൽ നോക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലാണ് പ്രതിഷ്ഠ. ഇതിന് തൊട്ടടുത്ത് മറ്റൊരു ശിലാവിഗ്രഹമുണ്ട്. ഏകദേശം ഉണ്ണിക്കണ്ണന്റേതുപോലെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ ആരുടെ രൂപമാണെന്ന് വ്യക്തമല്ല.

കിഴക്കേ ഗോപുരത്തിന്റെ നേരെ മുന്നിൽ വലിയൊരു ക്ഷേത്രക്കുളമുണ്ട്. ഈ കുളത്തിലേയ്ക്ക് ദർശനം വരുന്ന വിധത്തിലാണ് മൊത്തം ക്ഷേത്രസങ്കേതം നിർമ്മിച്ചിരിയ്ക്കുന്നത്. കിഴക്കേ ഗോപുരത്തിന് നേരെ ഒരു ചെറിയ കുളപ്പുര നിർമ്മിച്ചിട്ടുണ്ട്. 'ഈശ്വരസേവാകൊട്ടാരം' എന്നാണ് ഇതിന്റെ പേര്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഇവിടത്തെ ബ്രാഹ്മണർ നാമജപത്തിനും മറ്റുമായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഇന്നിവിടെ ക്ഷേത്രകലാപീഠവും മറ്റും പ്രവർത്തിയ്ക്കുന്നു. ഇതിലൂടെ നേരെ ഇറങ്ങിപ്പോയാൽ ക്ഷേത്രക്കുളത്തിന്റെ മുന്നിലെത്താം. സപ്തനദികളുടെ, വിശേഷിച്ച് ഗംഗയുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിലുണ്ടെന്നാണ് വിശ്വാസം. തന്മൂലം ഇവിടത്തെ ജലം പവിത്രമായി കണക്കാക്കപ്പെടുന്നു. ഈശ്വരസേവാകൊട്ടാരത്തിന്റെ വടക്കുഭാഗത്ത് ചെറിയൊരു മുറിയുണ്ട്. അവിടെയാണ് പരശുരാമപ്രതിഷ്ഠയുള്ളത്. പരശുരാമൻ അന്തർദ്ധാനം ചെയ്തത് അവിടെ വച്ചാണെന്നാണ് വിശ്വാസം. അവിടെ അദ്ദേഹത്തെ സങ്കല്പിച്ച് ഒരു വിളക്കും അദ്ദേഹത്തിന്റെ പാദമുദ്രയുമാണ് പൂജിയ്ക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ഛായാചിത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ തൊഴുതിട്ടേ ഭക്തർ ശിവക്ഷേത്രദർശനത്തിന് പോകാവൂ എന്നാണ് ചിട്ട. കുളത്തിന്റെ മറുകരയിൽ (കിഴക്കേക്കര) മറ്റൊരു ഭഗവതീക്ഷേത്രം കാണാം. 'കിഴക്കേക്കരക്കാവ്' എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. അന്നപൂർണ്ണേശ്വരീസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. കേരളത്തിലെ പ്രധാനനദികളിലൊന്നായ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കോതയാർ ഈ ക്ഷേത്രത്തിൽ നിന്നും 500 മീറ്റർ തെക്കുമാറി ഒഴുകുന്നു. പുഴയ്ക്ക് കുറുകെ ചെറിയൊരു പാലം ഇവിടെ പണിതിട്ടുണ്ട്.

ശ്രീകോവിൽ[തിരുത്തുക]

ചതുരാകൃതിയിൽ രണ്ടുനിലകളോടെ പണിതുയർത്തിയതാണ് ഇവിടത്തെ ശ്രീകോവിൽ. സാമാന്യം വലിപ്പമുള്ള ശ്രീകോവിലാണിത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ഏറ്റവും മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭയോടെ നിറഞ്ഞുനിൽക്കുന്നു. മുഖമണ്ഡപത്തോടെയാണ് ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. ശ്രീകോവിലിനകത്തേയ്ക്ക് കടക്കാൻ മൂന്ന് പടികളുണ്ട്. അവ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി മനോഹരമാക്കിയിരിയ്ക്കുന്നു. സോപാനത്തിലെ ദ്വാരപാലകരൂപങ്ങളും മനോഹരമാക്കിയിട്ടുണ്ട്. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ശിവലിംഗം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നരയടി വലിപ്പമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പരശുരാമപ്രതിഷ്ഠിതം എന്ന് പറയുമ്പോഴും ഇവിടെയുള്ളത് സ്വയംഭൂലിംഗമാണ്. അതിന്റെ തെളിവായി പീഠം വിഗ്രഹത്തിലൂടെ ഇറക്കിവച്ചത് കാണാം. കൂടാതെ, യാതൊരുവിധ മിനുക്കുപണികളും ഇവിടെ നടത്തിയിട്ടില്ല. ശിവന് പ്രിയങ്കരമായ കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവയാൽ വിഗ്രഹത്തിന്റെ നല്ലൊരു ഭാഗവും മൂടിയിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച്, കാലാകാലങ്ങളായി നടന്നുവരുന്ന മന്ത്രാർച്ചനയിലും അഭിഷേകങ്ങളിലും പ്രസന്നനായി സാക്ഷാൽ തൃക്കാരിയൂരപ്പൻ ശിവലിംഗരൂപത്തിൽ വാഴുന്നു.

ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ദാരുശില്പങ്ങൾ മുമ്പേ പണിതുവച്ചതാണെങ്കിലും ചുവർച്ചിത്രങ്ങൾ 2013ൽ മാത്രമേ വരച്ചിട്ടുള്ളൂ. ചുവർച്ചിത്രങ്ങൾ ശ്രീകോവിലിന്റെ മനോഹാരിതയ്ക്ക് ഒന്നുകൂടി മാറ്റുകൂട്ടി. ദാരുശില്പങ്ങൾ പ്രധാനമായും ശിവലീലകളെയാണ് കാണിയ്ക്കുന്നത്. ചുവർച്ചിത്രങ്ങളിൽ എടുത്തുപറയേണ്ട ചില ചിത്രങ്ങളുണ്ട്. മുഖമണ്ഡപത്തിന്റെ പുറംചുവരുകളിൽ ഇരുവശവും ശിവകുടുംബം (തെക്കുഭാഗത്ത്), നടരാജൻ (വടക്കുഭാഗത്ത്) എന്നീ ചിത്രങ്ങളാണ്. തെക്കുഭാഗത്തേയ്ക്ക് വരുമ്പോൾ ശിവന്റെ സന്ന്യാസഭാവമായ ദക്ഷിണാമൂർത്തിയാണ് പ്രധാനമായും കടന്നുവരുന്നത്. കൂടാതെ കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ, ഗണപതി എന്നീ രൂപങ്ങളുമുണ്ട്. പടിഞ്ഞാറുഭാഗത്ത് പ്രധാനമായും വൈഷ്ണവരൂപങ്ങളാണ് കാണാൻ കഴിയുക. ശ്രീരാമൻ, നരസിംഹം എന്നീ രൂപങ്ങൾ അവയിൽ കൂടുതൽ പ്രധാനമാണ്. കൂടാതെ, അർദ്ധനാരീശ്വരനെയും ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. വടക്കുഭാഗത്ത് പാർവ്വതീദേവിയുടെ രൂപമാണ് പ്രധാനം. കൂടാതെ തികച്ചും വിചിത്രമായ ഒരു രൂപവും കാണാം. ശ്രീകൃഷ്ണനായി കണക്കാക്കാമെങ്കിലും സാധാരണ കണ്ടുവരുന്ന ശ്രീകൃഷ്ണരൂപവുമായി യാതൊരു ബന്ധവും ഇതിന് കാണാനില്ല. കൂടാതെ ഹനുമാനും ചുവർച്ചിത്രങ്ങളിൽ വരുന്നുണ്ട്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് പണിതീർത്തിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.

നാലമ്പലം[തിരുത്തുക]

സാമാന്യം വലിപ്പമുള്ളതാണ് ഇവിടത്തെ നാലമ്പലം. ഓടുമേഞ്ഞ നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. അകത്തുകടന്നാൽ ഇരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. ഇവ ഭക്തർ നാമജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്നു. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയുമുണ്ട്. നാലമ്പലത്തിന്റെ തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. നാലമ്പലത്തിന്റെ ഒത്ത നടുക്കായി ശ്രീകോവിൽ സ്ഥിതിചെയ്യുന്നു. അതിന്റെ നേരെ മുന്നിൽ നമസ്കാരമണ്ഡപവും ചുറ്റും അകത്തെ ബലിവട്ടവും പണിതീർത്തിരിയ്ക്കുന്നു. അകത്തെ ബലിവട്ടത്തിൽ ക്ഷേത്രേശന്റെ കാവൽക്കാരെ പ്രതിനിധീകരിയ്ക്കുന്ന ഏതാനും ബലിക്കല്ലുകളുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി) വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, അനന്തൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരാണ് വിവിധ ബലിക്കല്ലുകളായി കുടിയിരുത്തപ്പെട്ടിട്ടുള്ളത്. ബലിക്കല്ലുകൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയിരിയ്ക്കുന്നു. ദിവസവും ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകാറുണ്ട്.

ശ്രീകോവിലിന്റെ തെക്കുഭാഗത്ത് തിടപ്പള്ളിയുടെ പടിഞ്ഞാറ് കാണാൻ കഴിയുന്നത് തികച്ചും അപൂർവ്വമായ ഒരു പ്രതിഷ്ഠയാണ്. സപ്തമാതൃക്കളുടെ വിഗ്രഹരൂപത്തിലുള്ള പ്രതിഷ്ഠയാണത്. സാധാരണ രീതിയിൽ ബലിക്കല്ലുകളുടെ രൂപത്തിൽ മാത്രം കാണപ്പെടുന്ന സപ്തമാതൃക്കളെ ഇവിടെ അവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകളുടെയൊപ്പം അവയുടെ സ്ഥാനത്തുതന്നെ പ്രത്യേകം മുറിയിൽ വടക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. കൂടാതെ, അവർക്ക് അംഗരക്ഷകരായി പടിഞ്ഞാട്ട് ദർശനമായി വീരഭദ്രനും കിഴക്കോട്ട് ദർശനമായി ഗണപതിയും പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്. ശ്രീകോവിലിന്റെ പുറകിൽ പാർവ്വതീസാന്നിദ്ധ്യമുള്ളതായി കണക്കാക്കപ്പെടുന്നു. അവിടെ ദേവിയെ സങ്കല്പിച്ച് വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്.

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രധാന ശ്രീകോവിലിന് നേരെമുന്നിൽ ചതുരാകൃതിയിൽ തീർത്ത നമസ്കാരമണ്ഡപമുണ്ട്. വളരെ ചെറിയ മണ്ഡപമാണ് ഇവിടെ. എന്നാൽ, ഇതിന്റെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കാണാം. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത മണ്ഡപത്തിന് നാലുകാലുകളുണ്ട്. മണ്ഡപത്തിന്റെ അറ്റത്ത് നന്തിയുടെ ശിലാവിഗ്രഹമുണ്ട്. ദിവസവും നന്തിയ്ക്ക് വിളക്കുവയ്പുണ്ട്. ശിവവാഹനമായ നന്തിയുടെ ചെവിയിൽ നാം ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്തി നേരെ ഭഗവാനോട് ചെന്നുപറയുമെന്നാണ് വിശ്വാസം. അതിനാൽ ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് കാണാം. കഷ്ടിച്ച് ഒരാൾക്ക് നമസ്കരിയ്ക്കാനുള്ള സ്ഥലമേ മണ്ഡപത്തിലുള്ളൂ. എന്നാൽ, ഈ മണ്ഡപത്തിലാണ് ഉത്സവക്കാലത്ത് കലശപൂജ നടത്തുന്നത്.

പ്രതിഷ്ഠകൾ[തിരുത്തുക]

തൃക്കാരിയൂരപ്പൻ (ശിവൻ)[തിരുത്തുക]

തൃക്കാരിയൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സർവ്വരോഗനിവാരകനായ വൈദ്യനാഥനായാണ് ഇവിടെ ശിവപ്രതിഷ്ഠ കുടികൊള്ളുന്നത്. ശങ്കരനാരായണനായും സങ്കല്പമുണ്ട്. മൂന്നരയടി പൊക്കം വരുന്ന സ്വയംഭൂലിംഗത്തിൽ അതീവശാന്തസ്വരൂപനായി കിഴക്കോട്ട് ദർശനമായാണ് തൃക്കാരിയൂരപ്പൻ കുടികൊള്ളുന്നത്. ആദിപരാശക്തിയായ സാക്ഷാൽ ശ്രീപാർവ്വതീദേവി ഭഗവാനോടൊപ്പം നിത്യസാന്നിദ്ധ്യം ചെയ്യുന്നുവെന്നാണ് വിശ്വാസം. തന്മൂലം, വിവാഹസംബന്ധമായ പ്രശ്നങ്ങൾക്കും ഇവിടെ വഴിപാടുകളുണ്ട്. വൈദ്യനാഥഭാവത്തിലുള്ള മഹാദേവനായതിനാൽ ധാരയ്ക്ക് ഇവിടെ വളരെയധികം പ്രാധാന്യമുണ്ട്. ശങ്കരനാരായണഭാവത്തിന് വിശേഷിച്ച് തെളിവുകളില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന ഒരു ഐതിഹ്യകഥ ഇതിന് ഉപോദ്ബലകമായുണ്ട്. ഒരിയ്ക്കൽ തന്റെ പതിയായ മഹാവിഷ്ണുവിനെ അന്വേഷിച്ച് ലോകം ചുറ്റിനടന്ന മഹാലക്ഷ്മിയ്ക്ക് ഇവിടെയെത്തിയപ്പോൾ അഭൗമമായ ചൈതന്യം അനുഭവപ്പെടുകയും അത് തന്റെ പതിയുടെ ചൈതന്യം പോലെ തോന്നുകയും ചെയ്തു. എന്നാൽ, അകത്ത് ചെന്നപ്പോൾ കണ്ടത് പാർവ്വതീസമേതനായ പരമശിവനെയും! ശിവനും വിഷ്ണുവും ഒന്നുതന്നെയെന്ന് കാണിയ്ക്കാൻ തൃക്കാരിയൂർ നിവാസികൾ ഈ കഥ പറഞ്ഞുവരുന്നു. വഴുതനങ്ങ നിവേദ്യം, മത്തവിലാസം കൂത്ത്, മഷിയില പ്രസാദം, ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര തുടങ്ങിയവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ശ്രീമഹാഗണപതിയുടെ സാന്നിദ്ധ്യമുണ്ടാകും. ഏതൊരു ശുഭകർമ്മവും നിർവിഘ്നം പൂർത്തിയാക്കാൻ വിഘ്നേശ്വരനായ ഗണപതിഭഗവാനെ വന്ദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. തൃക്കാരിയൂർ ക്ഷേത്രത്തിൽ സപ്തമാതൃക്കളുടെ ശ്രീകോവിലിൽ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠ. സപ്തമാതൃക്കളുടെ അംഗരക്ഷകനായ ഗണപതിയായാണ് ഇവിടെ സങ്കല്പം. സാധാരണ ക്ഷേത്രങ്ങളിലെ വിഗ്രഹരൂപത്തിൽ നിന്ന് യാതൊരു മാറ്റവും ഇവിടെയും ഗണപതിപ്രതിഷ്ഠയ്ക്കില്ല. ചതുർബാഹുവായ ശിലാവിഗ്രഹമാണ്. ഏകദേശം നാലടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി ദിവസവും ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, കറുകമാല, മോദകം, നാളികേരമുടയ്ക്കൽ എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

വീരഭദ്രൻ[തിരുത്തുക]

ശിവഭൂതഗണങ്ങളിൽ പ്രധാനിയാണ് വീരഭദ്രൻ. ദക്ഷപ്രജാപതി നടത്തിയ മഹായാഗത്തിൽ അദ്ദേഹത്തിന്റെ ക്ഷണവും തന്റെ അനുമതിയുമില്ലാതെ വന്നുചേർന്ന തന്റെ പത്നി സതീദേവി പിതാവായ ദക്ഷന്റെ അപമാനം സഹിയ്ക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ പരമശിവൻ ഉഗ്രകോപം പൂണ്ട് തന്റെ ജടാമകുടത്തിൽ നിന്നും ഒരു മുടിയിഴ പകുത്ത് സൃഷ്ടിച്ച രണ്ട് മൂർത്തികളിലൊരാളാണ് വീരഭദ്രൻ എന്ന് പുരാണകഥയുണ്ട്. ഭദ്രകാളിയാണ് മറ്റൊന്ന്. കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃക്കളുടെ ബലിക്കല്ലുകൾ സ്ഥാപിച്ച പരിസരത്ത് അംഗരക്ഷകനായി വീരഭദ്രനെ സങ്കല്പിച്ചും ബലിക്കല്ലുണ്ടാകാറുണ്ടെങ്കിലും വിഗ്രഹരൂപത്തിൽ വീരഭദ്രപ്രതിഷ്ഠ അത്യപൂർവ്വമാണ്. ഇവിടെ, സപ്തമാതൃക്കളുടെ ശ്രീകോവിലിൽ പടിഞ്ഞാട്ട് ദർശനമായാണ് വീരഭദ്രൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. നാളികേരമുടയ്ക്കൽ, ഭസ്മാർച്ചന തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

സപ്തമാതൃക്കൾ[തിരുത്തുക]

ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നീ ഏഴ് ദേവതമാരെയാണ് 'സപ്തമാതൃക്കൾ' എന്ന് വിളിയ്ക്കുന്നത്. അത്യുഗ്രദേവതകളായ സപ്തമാതൃക്കൾ ദാരുകൻ എന്ന അസുരനെ വധിയ്ക്കാൻ ഭദ്രകാളിയെ അനുഗമിച്ചു എന്നാണ് കഥ. എല്ലാ ക്ഷേത്രങ്ങളിൽ ബലിക്കല്ലുകളുടെ രൂപത്തിൽ ഇവർക്ക് സാന്നിദ്ധ്യമുണ്ടാകുമെങ്കിലും വിഗ്രഹരൂപത്തിൽ അത്യപൂർവ്വമാണ് പ്രതിഷ്ഠ. മറ്റ് ബലിക്കല്ലുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒന്നിച്ചൊന്നിച്ചാണ് ഇവയുണ്ടാകാറുള്ളത്. കൂടാതെ, അംഗരക്ഷകരായി കിഴക്കുഭാഗത്ത് വീരഭദ്രനെയും പടിഞ്ഞാറുഭാഗത്ത് ഗണപതിയെയും സങ്കല്പിച്ചും ബലിക്കല്ലുകളുണ്ടാകാറുണ്ട്. തന്മൂലം, നവഗ്രഹങ്ങളെയാണ് ഇത് പ്രതിനിധീകരിയ്ക്കുന്നതെന്ന തെറ്റിദ്ധാരണയും ഉണ്ടാകാറുണ്ട്. ഇവിടെ ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ബ്രാഹ്മി മുതൽ ചാമുണ്ഡി വരെയുള്ള ദേവതകൾ അതത് ക്രമത്തിലാണ്. കൂടാതെ, ഇവർക്ക് അംഗരക്ഷകരായി വീരഭദ്രനും ഗണപതിയുമുണ്ട്. കുങ്കുമാർച്ചനയാണ് ഈ നടയിലെ പ്രധാന വഴിപാട്.

ശാസ്താവ്[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് ഹരിഹരപുത്രനായ ശ്രീധർമ്മശാസ്താവിന്റെ ശ്രീകോവിൽ. വളരെ ചെറിയൊരു ശ്രീകോവിലാണ് ഇവിടെയുള്ളത്. മുന്നിൽ ഒരു മുഖപ്പുണ്ടാക്കിയിട്ടുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന, നിൽക്കുന്ന രൂപത്തിലുള്ള ശാസ്താവാണ് ഇവിടെയുള്ളത്. രണ്ടുകൈകളിൽ അമ്പും വില്ലും ധരിച്ച കിരാതശാസ്താവായാണ് സങ്കല്പം. ഈ നടയിലാണ് ശബരിമലയ്ക്ക് പോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. നീരാജനവും നെയ്യഭിഷേകവുമാണ് ശാസ്താവിന് പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ[തിരുത്തുക]

ശാസ്താവിന്റെ ശ്രീകോവിലിന് തൊട്ട് തെക്കുവശത്ത് പ്രത്യേകം തീർത്ത തറയിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠകൾ. എല്ലാ മാസവും ആയില്യം നാളിൽ ഈ നടയിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ട്. നൂറും പാലും നിവേദ്യമാണ് ഈ നടയിലെ പ്രധാന വഴിപാട്.

യക്ഷി[തിരുത്തുക]

വടക്കുകിഴക്കുഭാഗത്ത് ഊട്ടുപുരയുടെ സമീപത്താണ് യക്ഷിപ്രതിഷ്ഠയുള്ളത്. സുന്ദരയക്ഷീഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. വളരെ ചെറിയൊരു ശ്രീകോവിലിൽ മര അഴിക്കൂട്ടിലാണ് പ്രതിഷ്ഠ. ഒരടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. കണ്ണാടിയിൽ നോക്കുന്ന സ്ത്രീയായിട്ടാണ് യക്ഷിയെ ആവിഷ്കരിച്ചിട്ടുള്ളത്. വറപൊടിയാണ് പ്രധാന വഴിപാട്.

നിത്യപൂജകളും വഴിപാടുകളും[തിരുത്തുക]

നിത്യേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും പടിത്തരമായുള്ള മഹാക്ഷേത്രമാണ് തൃക്കാരിയൂരിലേത്. രാവിലെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞ് ശിവലിംഗം അലങ്കരിയ്ക്കുന്നു. തുടർന്ന് മലർ നിവേദ്യവും നടയടച്ച് ഉഷഃപൂജയും നടത്തുന്നു. അഞ്ചരയോടെ എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. സൂര്യകിരണങ്ങളെ എതിരേൽക്കുന്ന രീതിയിൽ നടത്തുന്ന പൂജയായതുകൊണ്ടാണ് 'എതിരേറ്റുപൂജ' എന്ന പേരുവന്നത്. ഇത് കാലാന്തരത്തിൽ 'എതൃത്തപൂജ' എന്ന് ലോപിച്ചു. ഇതിനുശേഷം ഉഷഃശീവേലിയാണ്. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണിത്. മുന്നിൽ ഹവിസ്സുമായി മേൽശാന്തിയും പിന്നിൽ ശീവേലിവിഗ്രഹവുമായി കീഴ്ശാന്തിയും ഇറങ്ങി അകത്തെ ബലിക്കല്ലുകളിൽ ബലിതൂകി ഒരു പ്രദക്ഷിണം പൂർത്തിയാക്കുകയും പിന്നീട് പുറത്തുകടന്ന് മൂന്നുവലം വച്ച് വലിയ ബലിക്കല്ലിലും ബലിതൂകി അകത്തേയ്ക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. ഇതുകഴിഞ്ഞാൽ ശിവലിംഗത്തിൽ ധാര തുടങ്ങും. എട്ടുമണിയോടെ പന്തീരടിപൂജ തുടങ്ങുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതിനാലാണ് പന്തീരടിപൂജ എന്ന പേരുവന്നത്. ഇതുകഴിഞ്ഞ് വിഗ്രഹത്തിൽ നവകാഭിഷേകം നടത്തുന്നു. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയോടെ ഉച്ചശ്ശീവേലിയും കഴിഞ്ഞ് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധനയ്ക്കുശേഷം ഏഴരയ്ക്ക് അത്താഴപ്പൂജയും എട്ടുമണിയ്ക്ക് അത്താഴശ്ശീവേലിയും നടത്തുന്നു. തുടർന്ന് തൃപ്പുക. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീലകത്ത് അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. ഈ പുക ശരീരത്തിലേൽക്കുന്നത് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് പരിഹാരമായി കണക്കാക്കപ്പെടുന്നു. തൃപ്പുകയ്ക്കുശേഷം താംബൂലനിവേദ്യവും പതിവുണ്ട്. അതിനുശേഷം രാത്രി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ജലധാരയും വഴുതനങ്ങ നിവേദ്യവുമാണ്. ശിവലിംഗത്തിൽ അധികമായുണ്ടാകുന്ന ഊർജ്ജം തടയാനെന്ന സങ്കല്പത്തിൽ നടത്തുന്ന വഴിപാടാണ് ജലധാര. കേരളത്തിൽ കൂടൽമാണിക്യം ക്ഷേത്രം ഉൾപ്പെടെ വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടത്തിവരുന്ന വഴിപാടാണ് വഴുതനങ്ങ നിവേദ്യം. വഴുതനങ്ങ പച്ചയ്ക്ക് നടയ്ക്കുവച്ചശേഷം മേൽശാന്തി അത് തിടപ്പള്ളിയിൽ കൊണ്ടുപോയി നെയ്യും ഇന്തുപ്പും ചേർത്ത് മെഴുക്കുപുരട്ടിയായി കൊണ്ടുവന്ന് ഉച്ചപ്പൂജയ്ക്ക് നേദിയ്ക്കുന്നു. ഉദരരോഗശമനവും സ്വരശുദ്ധിയുമാണ് ഫലം. മറ്റൊരു പ്രധാന വഴിപാട് മത്തവിലാസം കൂത്താണ്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പല്ലവരാജാവായിരുന്ന മഹേന്ദ്രവിക്രമൻ എഴുതിയ 'മത്തവിലാസം' എന്ന പ്രഹസനത്തെ ആസ്പദമാക്കി നടത്തുന്ന കൂത്താണിത്. സത്യസോമൻ എന്ന ബ്രാഹ്മണൻ ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തുന്നതും തുടർന്ന് ശിവന്റെ നിർദ്ദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നതുമാണ് കഥ. ക്ഷേത്രത്തിൽ കൂത്തമ്പലമില്ലാത്തതിനാൽ നാലമ്പലത്തിലെ വടക്കേ വാതിൽമാടത്തിലാണ് ഇത് നടത്തുന്നത്. സന്താനലബ്ധി, കാര്യസിദ്ധി തുടങ്ങിയവയാണ് ഇതിന്റെ ഫലം. മൂന്നുദിവസമാണ് കൂത്തിന് എടുക്കുക.

മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു വഴിപാടും ഇവിടെയുണ്ട്. പ്രദോഷനാളിലെ മഷിയിലപ്രസാദമാണത്. സാധാരണ ശിവക്ഷേത്രങ്ങളിൽ പ്രദോഷദിവസം സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് തൊട്ടുമുമ്പ് അഭിഷേകം നടക്കും. എന്നാൽ ഇവിടെ മാത്രം സന്ധ്യയ്ക്ക് അഭിഷേകമില്ല. അതിനുപകരമാണ് മഷിയിലപ്രസാദം. ഒരു ചെറിയ ഇലയിൽ നെയ്യ് കത്തിച്ചുണ്ടാക്കുന്ന കരി വിതറി അത് ഇല മുഴുവൻ പുരട്ടി ഭക്തർക്ക് പ്രസാദമായി നൽകുന്നതാണ് ഈ വഴിപാട്. ഈ ഇലയിൽ മഹാലക്ഷ്മീദേവിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. അതിനാൽ, സർവ്വൈശ്വര്യങ്ങളുടെയും പ്രതീകമായി ഇതിനെ കണ്ടുവരുന്നു. ഈ വിചിത്ര വഴിപാടിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: ഒരിയ്ക്കൽ മഹാലക്ഷ്മി തന്റെ പതിയായ മഹാവിഷ്ണുവിനെ അന്വേഷിച്ച് ലോകം മുഴുവൻ ചുറ്റിനടന്നു. അങ്ങനെയിരിയ്ക്കേ ഒരു പ്രദോഷനാളിൽ അവർ തൃക്കാരിയൂരിലെത്തി. ഇവിടത്തെ അഭൗമമായ തേജസ്സ് കണ്ട ദേവി അത് തന്റെ പതിയുടേതാണെന്ന് വിചാരിച്ച് അകത്തുചെന്നു. പക്ഷേ കണ്ടത് പാർവ്വതീപരമേശ്വരന്മാരെയും! പാർവ്വതീദേവി പതിവ്രതയായ ലക്ഷ്മീദേവിയ്ക്ക് കണ്മഷിയെ കുങ്കുമവും മഞ്ഞളും നൽകി സ്വീകരിച്ചു. കൂടാതെ വീട്ടിൽ അതിഥികൾ വരുമ്പോൾ കുളിയ്ക്കാൻ പാടില്ലെന്നും വിശ്വാസമുണ്ട്. അതിനാലാണ് പ്രദോഷദിവസം ഭഗവാന് അഭിഷേകമില്ലാത്തത്.

വിശേഷദിവസങ്ങൾ[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തൃക്കാരിയൂരിൽ നക്ഷത്രമനുസരിച്ചല്ല ഉത്സവം നടത്തുന്നത്. മീനമാസം ഒന്നാം തീയതി കൊടിയേറി പത്താം തീയതി ആറാട്ടോടെ അവസാനിയ്ക്കുന്ന ഉത്സവമാണ് ഇവിടെയുള്ളത്. തിരുനക്കരയിലും ഇതേ സമയത്താണ് ഉത്സവം. ഒന്നാം ദിവസം സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം കൊടിയേറിക്കഴിഞ്ഞാൽ പിന്നീടുള്ള പത്തുദിവസം ഗംഭീരമായ ആഘോഷങ്ങളാണ്. എല്ലാ ദിവസവും ഉത്സവബലി ദർശനമുണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ഒമ്പതുദിവസവും വിശേഷാൽ കലാപരിപാടികളുമുണ്ടാകാറുണ്ട്. കഥകളി, കൂത്ത്, കൂടിയാട്ടം, തുള്ളൽ തുടങ്ങിയവയാണ് പ്രധാനം. എന്നാൽ ശാസ്ത്രീയസംഗീതം, നൃത്തനൃത്യങ്ങൾ, നാടകം, കഥാപ്രസംഗം തുടങ്ങിയവയും ഉത്സവത്തോടനുബന്ധിച്ച് നടന്നുവരാറുണ്ട്. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. ഇതിനോടനുബന്ധിച്ച് ഭഗവാൻ മതിൽക്കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളുന്നു. തുടർന്ന് അല്പദൂരം മുന്നോട്ടുപോയശേഷം ഒരു ഒഴിഞ്ഞ പറമ്പിലെത്തി അവിടെ സ്ഥാപിച്ചിട്ടുള്ള കിടങ്ങുകൾ അമ്പെയ്ത് തകർക്കുന്നു. പള്ളിവേട്ടയും തുടർന്നുള്ള ആഹ്ലാദപ്രകടനവും കാരണം ക്ഷീണിതനാകുന്ന ഭഗവാൻ മണ്ഡപത്തിൽ പള്ളികൊള്ളുന്നു. പിറ്റേന്ന് രാവിലെ പശുക്കുട്ടിയുടെ ശബ്ദം കേട്ട് പള്ളിയുണരുന്ന ഭഗവാൻ തുടർന്ന് വിശേഷാൽ പൂജകൾക്കുശേഷം ആനപ്പുറത്ത് ആറാട്ടിന് പുറപ്പെടുന്നു. പണ്ട് ക്ഷേത്രത്തിൽ നിന്ന് അല്പദൂരം മാറി സ്ഥിതിചെയ്യുന്ന തിരുമടക്ക് മഹാവിഷ്ണുക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന പുഴയിലായിരുന്നു ആറാട്ട്. എന്നാൽ, ഇന്ന് ക്ഷേത്രത്തിനടുത്തുള്ള പുഴയിൽത്തന്നെയാണ് ആറാട്ട്. വാസ്തവത്തിൽ, രണ്ടും ഒരേ നദിയാണ്! ശിവഭഗവാന്റെ പഞ്ചലോഹനിർമ്മിതമായ ചതുർബാഹുവിഗ്രഹമാണ് ഇവിടെ ആറാട്ടിനെടുക്കുന്നത്. ഇതിൽ ഇളനീരും നെയ്യും അഭിഷേകം ചെയ്യുന്നു. തുടർന്ന് വിഗ്രഹവുമായി നദിയിലിറങ്ങുന്ന തന്ത്രിയും ശാന്തിക്കാരും മൂന്നുവട്ടം മുങ്ങുന്നു. പിന്നീട് കരയ്ക്കെത്തിയ്ക്കുന്ന വിഗ്രഹത്തിൽ മഞ്ഞൾപ്പൊടി അഭിഷേകം ചെയ്ത് വീണ്ടും നദിയിലിറങ്ങി മൂന്നുവട്ടം മുങ്ങുന്നു. ഭഗവാനും തന്ത്രിയ്ക്കും ശാന്തിക്കാർക്കുമൊപ്പം ലക്ഷോപലക്ഷം ഭക്തജനങ്ങളും മുങ്ങി നിർവൃതിയടയുന്നു. ആറാട്ടിനുശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളത്ത്. തുടർന്ന് ഏഴുവട്ടം പ്രദക്ഷിണം നടത്തി കൊടിയിറക്കുന്നതോടെ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകുന്നു. വർണ്ണശബളമായ വെടിക്കെട്ടും ഉത്സവത്തോടനുബന്ധിച്ചുണ്ടാകാറുണ്ട്.

ശിവരാത്രി[തിരുത്തുക]

കുംഭമാസത്തിലെ കൃഷ്ണപക്ഷചതുർദ്ദശിദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. തൃക്കാരിയൂരിൽ ശിവരാത്രി വളരെയധികം പ്രാധാന്യത്തോടെ മൂന്നുദിവസത്തെ ഉത്സവമായി ആഘോഷിച്ചുവരുന്നു. ഇതിനോടനുബന്ധിച്ച് വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ശിവരാത്രിനാളിൽ വലിയൊരു ഭക്തജനപ്രവാഹം തന്നെ ക്ഷേത്രത്തിലുണ്ടാകും. ശിവലിംഗത്തിൽ മുടങ്ങാതെ അഭിഷേകം നടത്തുന്നതാണ് അന്നത്തെ വിശേഷം. അന്ന് രാത്രി നടയടയ്ക്കില്ല. പകരം, രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും.

ധനു തിരുവാതിര[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിര ശിവഭഗവാന്റെ ജന്മദിനമായി ആചരിച്ചുവരുന്നു. അതേ സമയം, ശിവന്റെയും പാർവ്വതിയുടെയും വിവാഹദിനമായും ആചരിച്ചുവരുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ ഈ ദിവസം വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കേരളത്തിൽ ഒരുകാലത്ത് രേവതി മുതൽ തിരുവാതിര വരെ ആഘോഷമുണ്ടായിരുന്നു. ഇന്ന് പഴയപോലെ പരിപാടികളില്ലെങ്കിലും തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളെ ഇന്നും കേരളത്തിൽ കാണാം. തൃക്കാരിയൂർ ക്ഷേത്രത്തിൽ തിരുവാതിര നാളിൽ വിശേഷാൽ പൂജകളുണ്ടാകും. ഭസ്മാഭിഷേകമാണ് അന്ന് ശിവന് ഏറ്റവും വിശേഷം. അന്നുരാത്രി ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തിരുവാതിരക്കളിയുമുണ്ടാകും.

പ്രദോഷവ്രതം[തിരുത്തുക]

ശിവപ്രീത്യർത്ഥം അനുഷ്ഠിയ്ക്കുന്ന ഒരു വ്രതമാണ് പ്രദോഷവ്രതം. ത്രയോദശിതിഥി സന്ധ്യയ്ക്കുവരുന്ന ദിവസമാണ് ഇത് ആചരിച്ചുവരുന്നത്. ഈ ദിവസമാണ് പാർവ്വതീദേവിയെ സന്തോഷിപ്പിയ്ക്കാൻ ഭഗവാൻ നടരാജനായി ആനന്ദതാണ്ഡവമാടുന്നതെന്നും അതുകാണാൻ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ തുടങ്ങി എല്ലാ ദേവതകളും എത്തിയിട്ടുണ്ടാകുമെന്നും വിശ്വാസമുണ്ട്. തൃക്കാരിയൂർ ക്ഷേത്രത്തിൽ പ്രദോഷവ്രതം അത്യധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. ഇന്നും പ്രദോഷവ്രതമെടുക്കുന്ന ഭക്തർ ധാരാളം ക്ഷേത്രത്തിലുണ്ടാകാറുണ്ട്. ഈ ദിവസമാണ് ക്ഷേത്രത്തിലെ അതിപ്രധാനമായ മഷിയിലപ്രസാദം വിതരണം ചെയ്യുന്നത്. സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷനാളിൽ അഭിഷേകമുണ്ടാകാറുണ്ട്. എന്നാൽ, ഇവിടെ മാത്രം അഭിഷേകമില്ല. അതിനുപകരമാണ് മഷിയില. ഈ ഇലയിൽ ലക്ഷ്മീനാരായണസാന്നിദ്ധ്യമുള്ളതായി വിശ്വസിച്ചുവരുന്നു. അതിനാൽ ഇത് സൂക്ഷിയ്ക്കുന്നത് ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്നു. ഇത് വാങ്ങാൻ വൻ ഭക്തജനപ്രവാഹമാണുണ്ടാകുക. തിങ്കൾ, ശനി എന്നീ ദിവസങ്ങളിൽ വരുന്ന പ്രദോഷം അതിവിശേഷമാണ്.

മണ്ഡലകാലം[തിരുത്തുക]

വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനുമാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസങ്ങളാണ് മണ്ഡലകാലമായി ആചരിച്ചുവരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഈ സമയത്ത് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ശബരിമല തീർത്ഥാടകരാണ് ഭക്തരിൽ പ്രധാനികൾ. തൃക്കാരിയൂർ ക്ഷേത്രവും ഈ സമയത്ത് ശബരിമല തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിയ്ക്കും. ശബരിമലയ്ക്ക് പോകുന്ന ചില ഭക്തന്മാർ ഇവിടെയും വരാറുണ്ട്. ക്ഷേത്രത്തിലെ ശാസ്താംകോവിലിൽ ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകളുണ്ടാകും. 41 ദിവസവും ശാസ്താവിന് നെയ്യഭിഷേകവും പുഷ്പാഭിഷേകവുമുണ്ടാകും. ഇവിടത്തെ ശാസ്താവിന് തിരുമുന്നിലാണ് ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. തൃക്കാരിയൂർ ക്ഷേത്രം ശബരിമല ഇടത്താവളമല്ലെങ്കിലും ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ സൗകര്യങ്ങളൊരുക്കിക്കൊടുക്കാറുണ്ട്.

നവരാത്രി[തിരുത്തുക]

കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഒമ്പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. രാജ്യമെമ്പാടും ഈ ദിവസങ്ങളിൽ അതത് സംസ്കാരമനുസരിച്ചുള്ള പൂജകളും കലാപരിപാടികളുമുണ്ടാകും. കേരളത്തിലും എല്ലാ ദിവസങ്ങളും ആചരിച്ചുവരാറുണ്ടെങ്കിലും അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. തൃക്കാരിയൂർ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ നാലമ്പലത്തിനകത്ത് പ്രത്യേകം തീർത്ത മണ്ഡപത്തിൽ സരസ്വതീദേവിയുടെ വിഗ്രഹം വച്ച് പൂജിയ്ക്കന്നു. ഒമ്പത് ദിവസവും വിശേഷാൽ കലാപരിപാടികളുണ്ടാകും. ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമിനാളിൽ അടച്ചുപൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചെടുക്കുന്നു. അന്നേദിവസം, ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം നുകരുന്നു.

രാമായണമാസം, ഗണപതിഹോമം, ഇല്ലംനിറ, തൃപ്പുത്തരി[തിരുത്തുക]

കർക്കടകമാസം മുഴുവൻ ക്ഷേത്രത്തിൽ രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിൽ രാവിലെ ക്ഷേത്രത്തിൽ രാമായണപാരായണമുണ്ടാകും. ഇതോടൊപ്പം ക്ഷേത്രത്തിൽ ദിവസവും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്താറുണ്ട്. കർക്കടകവാവ് ദിവസം ക്ഷേത്രത്തിനടുത്തുള്ള പുഴക്കടവിൽ ബലിയിടുന്ന പതിവുമുണ്ട്. ഇത് അടുത്തകാലത്ത് തുടങ്ങിയതാണ്. കർക്കടകവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ച ക്ഷേത്രത്തിൽ ഇല്ലംനിറ ആചരിച്ചുവരുന്നു. അന്ന് ക്ഷേത്രത്തിൽ ഭക്തർ നേർച്ചയായി സമർപ്പിയ്ക്കുന്ന അരി ശാന്തിക്കാർ അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിയ്ക്കുന്നു. ഇതുകഴിഞ്ഞ് തൃപ്പുത്തരിദിവസം ഇതുകൊണ്ട് പായസമുണ്ടാക്കി ഉച്ചപ്പൂജയ്ക്ക് ഭഗവാന് നേദിയ്ക്കുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

കോതമംഗലം ടൗണിൽ നിന്ന് നാല് കിലോമീറ്റർ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് സഞ്ചരിച്ചാൽ ക്ഷേത്രകവാടത്തിനരികിലെത്താം. ക്ഷേത്രത്തിനരികിലേയ്ക്ക് ബസ് സർവ്വീസുണ്ട്. എറണാകുളം, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, അടിമാലി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കോതമംഗലത്തേയ്ക്ക് ദിവസേന ബസ് സർവ്വീസുണ്ട്. അതിനാൽ, ആ ഭാഗത്തുനിന്നും വരുന്നവർ കോതമംഗലം ബസ് സ്റ്റാൻഡിലിറങ്ങി

കോട്ടപ്പടി വഴിയുള്ള ബസിൽ കയറി ക്ഷേത്ര സമീപത്ത് ഇറങ്ങുന്നു

അവലംബം[തിരുത്തുക]

  1. "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  3. TRAVANCORE STATE MANUAL: with foreword by VED from VICTORIA INSTITUTIONS By V. NAGAM AIYA
  4. https://books.google.ae/books?id=x5I4ZkR-VB4C&pg=PA217&lpg=PA217&dq=ptolemy+kerala&source=bl&ots=znGdKjkMmw&sig=jk9fetT4vH11K0rcgkudxB41JnA&hl=en&sa=X&ved=0ahUKEwi-xJSEnufMAhWBIcAKHYWfCP8Q6AEIOTAF#v=onepage&q=ptolemy%20kerala&f=false
  5. Fayle, Charles Ernest (2006). A Short History of the World's Shipping Industry. Routledge. ISBN 0-415-28619-0.