തലയോലപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thalayolaparambu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തലയോലപ്പറമ്പ്

തലയോലപ്പറമ്പ്
9°47′10″N 76°26′37″E / 9.786099°N 76.443644°E / 9.786099; 76.443644
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
' 686 605
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686 605
+04829
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഡി ബീ കോളേജ്, ഫെഡറൽ ബാങ്ക്.. (ബഷീറിന്റെ സ്മാരകം ) 1000 ത്തിലധികം വർഷം പഴക്കമുള്ള വടയാർ പള്ളി, ചുവർചിത്രങ്ങൾ ആലേഖനം ചെയ്ത പുണ്ഡരീകപുരം ക്ഷേത്രം, ഇളങ്കാവ് ആറ്റുവേല

,

കോട്ടയം ജില്ലയിലെ വൈക്കം താലുക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് തലയോലപ്പറമ്പ്. എറണാകുളം - കോട്ടയം പാതയിലായി തലയോലപ്പറമ്പ് സ്ഥിതിചെയ്യുന്നു.

20.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് തലയാഴം, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകൾ, വടക്ക് മുളക്കുളം, വെള്ളൂർ പഞ്ചായത്തുകൾ, കിഴക്ക് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകൾ, പടിഞ്ഞാറ് മറവൻതുരുത്ത്, വെള്ളൂർ, ഉദയനാപുരം പഞ്ചായത്തുകൾ എന്നിവയാണ്.[1] KK, പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ, തിരുവിതാംകൂർ നിയമസഭാ സ്പീക്കർ, തിരു-കൊച്ചി മുഖ്യമന്ത്രി, മദ്രാസ് ഗവർണ്ണർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച എ. ജെ. ജോൺ, ആനാപ്പറമ്പിൽ, നിയമസഭാ സാമാജികൻ, പഞ്ചായത്ത് പ്രസിഡന്റ്, സാമുദായിക നേതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആർ. നാരായണൻ എന്നിവർ ഈ നാട്ടുകാരായിരുന്നു.[അവലംബം ആവശ്യമാണ്]

തലയോലപ്പറമ്പ് ചന്തയുടെ സ്ഥാപകൻ തിരുവിതാംകൂറിൽ ദളവയായിരുന്ന വേലുത്തമ്പി ദളവയാണ്. ആഴ്ചയിൽ രണ്ടു വട്ടം, ചൊവ്വ, ശനി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത്.

തലയോലപ്പറമ്പ് ചന്ത[തിരുത്തുക]

തിരുവിതാംകൂർ രാജ്യത്തിൻ്റെ ദിവാൻ ആയിരുന്ന വേലുത്തമ്പി ദളവ 1800 കളുടെ ആരംഭത്തിൽ സ്ഥാപിച്ച മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത.[അവലംബം ആവശ്യമാണ്] ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം. ഒരേ സമയം കരമാർഗ്ഗവും, ജലമാർഗ്ഗവും എത്തിച്ചേരാവുന്ന സ്ഥലം എന്ന നിലയിലും ഇടനാടും തീരപ്രദേശവും കൂടി ചേരുന്ന സ്ഥലം എന്ന നിലയ്ക്കും ഈ മൂന്ന് സ്ഥലങ്ങൾക്കും പ്രത്യേകതയും ഉണ്ടായിരുന്നു. കുട്ടനാടിന്റെ ഏറ്റവും വടക്കേ അതിർത്തി ആയ തലയോലപ്പറമ്പ് ആ നിലയ്ക്കും പ്രശസ്തമാണ്.

ചന്ത സ്ഥാപിച്ചതോടെ കച്ചവടക്കാരായി 15 കൃസ്ത്യൻ കുടുംബങ്ങളെ ആലപ്പുഴ- കടുത്തുരുത്തി പ്രദേശങ്ങളിൽ നിന്നും ഇവിടെ കൊണ്ടുവന്നതായും അതിന് മുൻകൈ എടുത്തത് രാജാവ് തന്നെ ആയിരുന്നെന്നും പറയപ്പെടുന്നു. ആദ്യ കാലങ്ങളിൽ ചന്തയുടെ സ്ഥാനം ഇപ്പോൾ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പടിഞ്ഞാെറെ ജംഗ്ഷനായിരുന്നു. കുറുന്തുറപുഴ എന്ന മുവാറ്റപുഴയാറിന്റെ കൈവഴിയുടെ തീരത്തായിരുന്നു അന്നത്തെ ചന്ത. പിന്നീട് അപ്പർ കുട്ടനാടിന്റെ കൃഷി ആവശ്യങ്ങൾക്കായി മുവാറ്റുപുഴ ആറ്റിൽ നിന്ന് പാടശേഖരത്തിലേക്ക് കനാൽ വെട്ടിയതോടെ ചന്തയുടെ സ്ഥാനം കൂടുതൽ സൗകര്യപ്രദമായ കിഴക്കേ കവല മുതൽ ആയി.

വൈക്കം, കടുത്തുരുത്തി, കീഴൂര്‍, തുടങ്ങിയ സമീപ പ്രദേശങ്ങളിലെ ഉല്പാദകരും, ഉപഭോക്താക്കളും, ചെറുകിട കച്ചവടക്കാരും, വൻകിട വ്യാപാരികളും തങ്ങളുടെ ക്രയവിക്രയങ്ങൾക്ക് ഈ ചന്തയെ കാര്യമായി ആശ്രയിക്കുന്നു. പഴയകാലത്ത്, കോട്ടയം ഡിവിഷനിൽപ്പെട്ട ഹൈറേഞ്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഉൽപ്പന്നങ്ങൾ തലയോലപ്പറമ്പ് മാർക്കറ്റ് വഴിയാണ് ആലപ്പുഴയിലേയും കൊച്ചിയിലേയും വാണിജ്യ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. ഇവിടെയുള്ള പുണ്ഡരീകപുരംക്ഷേത്രം അജന്താ ചുവർചിത്രങ്ങളിൽ തുടരുന്ന ചിത്രകലാ പാരമ്പര്യത്തിന്റെ ഭാഗമാണ്.[അവലംബം ആവശ്യമാണ്] പച്ചിലച്ചാറുകൊണ്ട് രചിച്ചിട്ടുള്ള ഈ ചിത്രങ്ങൾ വിദേശികളായ സന്ദർശകരെപ്പോലും ആകർഷിക്കുന്നു. ഈ പഞ്ചായത്തിൽ പത്ത് ഹൈന്ദവ ക്ഷേത്രങ്ങളും, മൂന്ന് ക്രൈസ്തവ ഇടവകദേവാലയങ്ങളും, രണ്ട് മുസ്ളീം പള്ളികളുമുണ്ട്. പുരാതനവും ആധുനികവുമായ ശില്പകലാ മാതൃകകൾ ഇവിടെ ദർശിക്കാനാവും. ഏറെ സവിശേഷതകളുള്ള ഒരു ജലോത്സവവും ഇവിടെ നടക്കുന്നു.

ഐതീഹ്യം[തിരുത്തുക]

കേരളത്തിലെ പൌരാണിക ക്ഷേത്രങ്ങളിലൊന്നായ തലയോലപ്പറമ്പ് കാർത്ത്യായനി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു തലയോലപ്പറമ്പിന്റെ ഐതിഹ്യം. ഏകദേശം 5 പതിറ്റാണ്ടുകൾക്കുമുമ്പുവരെ കാർത്യയാനിക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ താളിയോലകൾ പേറുന്ന പനകൾ ധാരാളമായി ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ആ ഭൂവിഭാഗത്തെ താളിയോലപ്പറമ്പ് എന്ന് വിളിച്ചിരുന്നുവെന്നും പിന്നീട് അത് ലോപിച്ച് തലയോലപ്പറമ്പ് ആയി മാറിയെന്നുമാണ് വിശ്വാസം. ആദ്യകാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂവിഭാഗങ്ങൾക്കുമാത്രമാണ് തലയോലപ്പറമ്പ് എന്ന് വിളിച്ചിരുന്നത്. [അവലംബം ആവശ്യമാണ്] വേണാടിന്റെ ചരിത്രവുമായും ബന്ധപ്പെട്ടു കിടക്കുന്ന തലയോലപ്പറമ്പ് എന്ന നാമം. വടക്കൻകൂർ രാജാവിനെ വധിച്ച ചാഴിയില്ലത്തെ മന്ത്രിക്ക് പ്രതിഫലമായി വേണാട്ടരചൻ കരം ഒഴിവായി സ്ഥലങ്ങൾ വിട്ടുകൊടുത്തു. ആദ്യത്തെ ഓലയിൽ (തലയോലയിൽ) എഴുതിക്കൊടുത്ത സ്ഥലങ്ങൾക്ക് തലയോലപ്പറമ്പ് എന്ന പേര് വന്നു എന്നും അതല്ല പരശുരാമൻ ആദ്യത്തെ ഓലയിൽ (തലയോലയിൽ) എഴുതി ദാനം ചെയ്ത സ്ഥലമായതുകൊണ്ടാണ് തലയോലപ്പറമ്പ് ആയതെന്നും മറ്റൊരു വിശ്വാസമുണ്ട്.[അവലംബം ആവശ്യമാണ്] കുട്ടനാടിന്റെ വടക്കേ തലഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രദേശത്തിന് തലപ്പറമ്പ് എന്നു പേരുണ്ടായി എന്നും അത് പിന്നീട് തലയോലപ്പറമ്പായി മാറിയെന്നും മറ്റു ചിലർ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

കേരളത്തിന്റെ ഭരണം നിയന്ത്രിച്ച പെരുമാക്കൻമാരിൽ ഒടുവിലത്തെ പെരുമാൾ, കേരളം അദ്ദേഹത്തിന്റെ ആശ്രിതന്മാർക്ക് വീതിച്ചുകൊടുത്തതിൽ ഒന്നാണ് വൈക്കം താലൂക്കിൽപ്പെടുന്ന വടക്കുംകൂർ രാജ്യം. മറ്റു രാജവംശങ്ങളിൽ കാണാത്ത ഒരു പ്രത്യേകത ഈ രാജവംശത്തിനുണ്ടായിരുന്നു. ഒരു രാജാവ് തീപ്പെട്ടാൽ അടുത്ത സ്ഥാനമേൽക്കുന്ന രാജാവ് രാജ്യത്തിന്റെ തലസ്ഥാനം മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റുന്ന ഒരു രീതി നിലനിന്നിരുന്നു.[അവലംബം ആവശ്യമാണ്] വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം ഓരോ രാജാവിന്റെ ഭരണകാലത്തും ഓരോ ഗ്രാമങ്ങളായിരുന്നു. ഇതുകൊണ്ടാവാം ഇവിടുത്തെ ഗ്രാമങ്ങളിൽ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണപ്പെടുന്നത്.

കൊടുങ്ങല്ലൂർ ഭക്തനായ ഒരു വടക്കുംകൂർ രാജാവ് കൊടുങ്ങല്ലൂരമ്മയെ പ്രസാദിപ്പിക്കാൻ വഴിപാടായി ഒരു തേര് (ആറ്റുവേല) തയ്യാറാക്കി വേമ്പനാട്ട് കായലിൽ കൂടി കൊടുങ്ങല്ലൂർക്കയച്ചു. രാജാവും സമൂഹവും കൊടുങ്ങല്ലൂരെത്തിയിട്ടും ആറ്റുവേലയെത്തിയില്ല. കൊച്ചി കായലിൽ പാറാവ് നടത്തിയിരുന്ന പറങ്കികളുടെ കപ്പലുകൾ ആറ്റുവേലയെ യുദ്ധക്കപ്പലായി തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോയി. രാജാവിന്റെ ദുഃഖം തീർക്കാൻ ചെമ്മനത്തുകരയിലുള്ള മഹാമാന്ത്രികനായ പറേക്കാട്ട് പണിക്കർ തന്റെ മാന്ത്രിക വിദ്യ കൊണ്ട് അവരെ പരാജയപ്പെടുത്തി. ആറ്റുവേലയെ കൊടുങ്ങല്ലൂരെത്തിച്ചു. ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന ആഘോഷമായി മാറി പിന്നീട് ആറ്റുവേല എന്ന ജലോത്സവം. പ്രാദേശികങ്ങളായ സ്ഥലനാമങ്ങൾക്കുമുണ്ട് മറ്റനേകം രസകരങ്ങളായ നാടോടി പുരാവൃത്തങ്ങൾ. വടക്കുള്ള ആറ് വടയാർ ആയതും ചുമ്മാകുന്ന് ഉമ്മാകുന്ന് ആയതും പൊട്ടുന്ന ചിറയുള്ള സ്ഥലം പൊട്ടൻചിറയായതും കരിസായിപ്പിന്റെ കാലത്തുണ്ടായ നിലം കരിനിലമായതും പാണ്ഡവന്മാരുടെ വനവാസകാലത്ത് അവർ തങ്ങളുടെ പൊന്നു സൂക്ഷിച്ചിരിക്കുന്ന സ്ഥലം പൊന്നിരിക്കുംപാറയായതും മണൽകൂനയായിരിക്കുന്ന സ്ഥലം മണൽകുന്നാ’യതും കാർത്ത്യായനി ദേവിയാൽ എറിയപ്പെട്ട് കുന്നിൽ വന്നപ്പോൾ വിടാ ഈ കുന്ന് എന്ന് പറഞ്ഞ ശാസ്താവിന്റെ സ്ഥലം മിടായിക്കുന്നുമായതും തലപ്പത്തുള്ളപ്പാറ തലപ്പാറയായതും വഴിപോക്കർ പൊതിച്ചോറുണ്ടിരുന്ന സ്ഥലം പൊതിയാ എന്നും വിശ്വസിക്കപ്പെടുന്നു.

ചന്തയുടെ കിഴക്ക് കാണുന്ന തോട് പട്ടം താണുപിള്ളയുടെ മന്ത്രിസഭാംഗമായ കെ.ആർ.ഇലങ്കത്തിന്റെ കാലത്ത് വെട്ടിയതാണ്. തലയോലപ്പറമ്പിൽ കഴിഞ്ഞ നൂറ്റാണ്ടിൽ വടയാറിൽ ഒരടിമചന്ത നിലനിന്നിരുന്നു.[അവലംബം ആവശ്യമാണ്] അടിമകളായി ജീവിച്ചിരുന്ന അധഃകൃതരുടെ അനന്തരഗാമികൾ ഇപ്പോഴും തലയോലപ്പറമ്പിലുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുവകകളും കൈമാറ്റം ചെയ്യുന്ന കൂട്ടത്തിൽ അടിമകളായി മനുഷ്യരെയും വാണിജ്യ ഉൽപ്പന്നങ്ങളാക്കിയിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.[അവലംബം ആവശ്യമാണ്] വർഷങ്ങൾക്കുശേഷം സേതുപാർവ്വതിഭായി തമ്പുരാട്ടി അടിമക്കച്ചവടം നിർത്താലാക്കുന്നതുവരെ അതിവിടെ തുടർന്നിരുന്നു എന്നതിനും രേഖകളുണ്ട്.[അവലംബം ആവശ്യമാണ്] സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. ഇപ്പോഴും വടയാർ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് എല്ലാ കർക്കിടക ഒന്നാം തീയതിയും (സംക്രാന്തി ദിവസം) ഈ രീതിയിൽ കച്ചവടം നടന്നുവരുന്നു. വടക്കൂംകൂർ തിരുവിതാംകൂറിന്റെ ഭാഗമായതിനുശേഷം ഇളംകാവ് ക്ഷേത്രം, തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മാത്താനം ക്ഷേത്രം, ഭൂതൻകേരി ധർമ്മശാസ്തക്ഷേത്രം, അയ്യപ്പൻ കോവിൽ ക്ഷേത്രം, പുണ്ഡരീകപുരം ക്ഷേത്രം മുതലായവ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വിശാലമായ മൈതാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മാത്താനം (മൈതാനം) ക്ഷേത്രമെന്നും പ്രതിഷ്ഠ ബ്രഹ്മസങ്കല്പമായതിനാൽ മാത്താനം ബ്രഹ്മപുരം ക്ഷേത്രമെന്നും നാമകരണം ചെയ്തു. മിഠായികുന്നത്ത് സ്ഥിതി ചെയ്യുന്ന പുണ്ഡരീകപുരം ക്ഷേത്രഭിത്തിയിൽ വരച്ചിരിക്കുന്ന ചുവർചിത്രങ്ങൾ 16-ാം നൂറ്റാണ്ടിലും വാസ്തുശില്പങ്ങൾ 14-ാം നൂറ്റാണ്ടിലും ചിത്രീകരിച്ചതാണെന്ന് വിദഗ്ദ്ധർ പറയുന്നു.[അവലംബം ആവശ്യമാണ്] വടയാർ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറ്റിൽ വർഷംതോറും മീനമാസത്തിലെ അശ്വതിനാളിൽ നടക്കുന്ന ആറ്റുവേല ആയിരക്കണക്കിനാളുകളെ ആകർഷിക്കുന്നു. വേലുത്തമ്പിദളവയുടെ നിർദ്ദേശത്താൽ സ്ഥാപിതമായ ചന്തയുടെ സമീപത്തായി മുപ്പതിൽപ്പരം കത്തോലിക്കാ കുടുംബാംഗങ്ങൾ താമസിച്ചിരുന്നു. എല്ലാദിവസവും കത്തോലിക്കർ സന്ധ്യാപ്രാർത്ഥന നടത്തുന്നതിന് സ്ഥാപിച്ച കുരിശടി, കുരിശുപള്ളിയായും പിന്നീട് 1895-ൽ അത് ഇടവക പള്ളിയുമായി മാറി. ചന്തയുടെ സമീപത്തുള്ള പള്ളിയായതുകൊണ്ട് ഇതിന് ചന്തേപ്പള്ളിയെന്നും വിളിക്കുന്നുണ്ട്. ചന്തയുടെ നടുവിലായി അമലോത്ഭവ മാതാവിന്റെ കപ്പേള സ്ഥിതി ചെയ്യുന്നു. വടയാർ ഇൻഫന്റ് ജീസസ് പളളി, സെ. മൈക്കിൾ ചർച്ച് പൊതി, സെ. ആന്റണീസ് ചർച്ച് കലയത്തും കുന്ന് എന്നീ കത്തോലിക്കാ ദേവാലയങ്ങളും അസംഖ്യം കുരിശു പളളികളും തലയോലപ്പറമ്പിന് സമീപ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു. പൌരസ്ത്യ പാശ്ചാത്യ ശില്പകലകളെ ആശ്രയിച്ച് പണിത തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ദേവാലയം, പല ദേശത്തു നിന്നുമുള്ള തീർത്ഥാടകരെ ആകർഷിച്ചു വരുന്നു..

തലയോലപ്പറമ്പിൽ 1960 കളിൽ തന്നെ സിനിമതീയറ്ററുകൾ ഉണ്ടായിരുന്നു. എംസീസ്, രാഗം എന്നീ തീയറ്ററുകൾ ആയിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. അതിനുശേഷം 1984-ലാണ് നൈസ് തീയറ്റർ ഇവിടെ വന്നത്. 1998-ലാണ് ക്വീൻ ഓഫ് ഷീബ എന്ന ഭീമൻ തീയറ്റർ വരുന്നത്. ഇപ്പോൾ അത് മൂന്നു തീയറ്ററുകൾ ഉൾപ്പെടുന്ന മൾട്ടീ തീയറ്റർ സമുച്ചയമായിരിക്കുന്നു.

തലയോലപ്പറമ്പ് മുഹയുദ്ദീൻ പള്ളിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.[അവലംബം ആവശ്യമാണ്] കേരളീയ വാസ്തുശില്പകലയുടെ മഹനീയത വിളിച്ചറിയിക്കുന്ന ചിത്രതൂണുകളും ചിത്രപ്പണികളാൽ ആലങ്കാരികമായ മേൽത്തട്ടുമുള്ള അകത്തെ പള്ളി അതിമനോഹരമാണ്. കേരളത്തിലെ പഴയ നാലുകെട്ടിന്റെ മാതൃക തോന്നിക്കുന്ന പുറത്തെ പള്ളിയോടു ചേർന്ന് അംഗശുദ്ധി വരുത്തുന്നതിനായി വെള്ളം ശേഖരിക്കുന്നതിനുള്ള കുളം (ഹൌള്) ഉണ്ട്. തലയോലപ്പറമ്പിനടുത്ത മിഠായിക്കുന്നത്തും ഒരു മുസ്ളീം പള്ളി സ്ഥാപിതമായിട്ടുണ്ട്. മുസ്ളിങ്ങൾക്ക് മതവിദ്യാഭ്യാസത്തിനായിട്ടുള്ള മദ്രസ്സകൾ തലയോലപ്പറമ്പിലും പാലാംകടവിലും വെട്ടിക്കാട്ട്മുക്കിലും പ്രവർത്തിക്കുന്നു. പാലാംകടവിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിക്കപ്പെട്ട ഓത്തുപള്ളിയിലാണ് വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ തന്റെ മതവിദ്യാഭ്യാസം നടത്തിയിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

ഡി.ബി. കോളജ്[തിരുത്തുക]

തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പിൽ നിന്ന് മൂന്നു കിലോമീറ്ററോളം അകലെയുള്ള വെട്ടിക്കാട്ടുമുക്ക്(മിഠായിക്കുന്നം) എന്ന ഗ്രാമത്തിലെ ഒരു കുന്നിൻ മുകളിലാണ്.

പ്രമുഖർ[തിരുത്തുക]

പ്രമുഖ മലയാള സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമാണ് തലയോലപ്പറമ്പ്. ബഷീറിന്റെ പ്രസിദ്ധ നോവൽ, പാത്തുമ്മയുടെ ആടിന്റെ പശ്ചാത്തലം തലയോലപ്പറമ്പാണ്.[അവലംബം ആവശ്യമാണ്]

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തും കേരളസംസ്ഥാന രൂപവത്കരണത്തോടടുത്തും കേരളരാഷ്ട്രീയത്തിൽ കാര്യമായ പങ്കുവഹിച്ച് ഒടുവിൽ ഇന്നത്തെ തമിഴ്നാടായ മദ്രാസ്സ് സംസ്ഥാനത്തെ ഗവർണ്ണറായിരിക്കെ അന്തരിച്ച ഇൻഡ്യൻ നാഷനൽ കോൺഗ്രസ് നേതാവ്, ഏ.ജെ. ജോണും തലയോലപ്പറമ്പുകാരനായിരുന്നു. ഇൻഡ്യയുടെ സുപ്രീം കേടതി ചീഫ് ജസ്റ്റിസ്റ്റായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ ജന്മദേശവും തലയോലപ്പറമ്പാണ്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തിരുവതാംകൂർ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന എം ഏ മുഹമ്മദ് തലയോലപ്പറമ്പ് കാരനായിരുന്നു. വളരെയധികം എഴുത്തുകാരാൽ സമ്പന്നമാണ് തലയോലപ്പറമ്പ്. ആധുനിക മലയാള കഥാകൃത്തുക്കളിൽ പ്രശസ്തരായ പലരും തലയോലപ്പറമ്പുകാരോ, തലയോലപ്പറമ്പുമായി ബന്ധമുളളവരോ ആണെന്നുളളത് അത്ഭുതകരമാണ്. ബേബി കുര്യൻ തോട്ടുപുറം. കെ കെ സിദ്ദിഖ്, മജീദ് റഹ്മാൻ, സണ്ണി ചെറിയാൻ, കുര്യൻ മുകളേൽ, ജെയ്മോൻ ദേവസ്യ തുടങ്ങിയ ആധുനിക എഴുത്തുകാർ തലയോലപ്പറമ്പുകാരാണ്.


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-21. Retrieved 2013-02-03.

പുറത്തേക്കുള്ള കണ്ണികള്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലയോലപ്പറമ്പ്&oldid=4073440" എന്ന താളിൽനിന്ന് ശേഖരിച്ചത്