താർ സപ്തക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tar saptak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താർ സപ്തക്

ആധുനിക പ്രവണതകൾ പ്രതിഫലിപ്പിക്കുന്ന ഹിന്ദി കാവ്യ സമാഹാരമാണ് താർ സപ്തക്. പുതിയ ഏഴ് കവികളുടെ കവിതകൾ സമാഹരിച്ചുകൊണ്ട് താരസപ്തക് 1943-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പരമ്പരയിലുള്ള നാല് കാവ്യ സമാഹാരങ്ങളും എഡിറ്റു ചെയ്തത് 'പ്രയോഗവാദി' കവിയായ സച്ചിദാനന്ദ ഹീരാനന്ദ് വാത്സ്യായൻ 'അജ്ഞേയ്' (1911-87) ആണ്. ഹിന്ദി കവിതയിലെ പരീക്ഷണ പ്രവണതയുടെ സൂത്രധാരൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. അജ്ഞേയ്, ഗജാനൻ മാധവ് മുക്തി ബോധ്, നേമീ ചന്ദ്ര ജൈൻ, ഭാരത ഭൂഷൺ അഗ്രവാൾ, ഗിരിജാകുമാർ മാഥൂർ, രാംവിലാസ് ശർമ, പ്രഭാകർ മാച്വേ എന്നിവരാണ് ഒന്നാം സപ്തകത്തിലെ കവികൾ. താരസപ്തക് പ്രസിദ്ധീകരിച്ചതോടെയാണ് ഹിന്ദിയിൽ 'പ്രയോഗവാദ് ' (Experimentalism) എന്ന കാവ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. ഹിന്ദിയിൽ പ്രയോഗ് എന്ന വാക്കിനർഥം പരീക്ഷണം എന്നാണ്.

ചരിത്രം[തിരുത്തുക]

താരസപ്തകത്തിന്റെ ആമുഖം ചരിത്രപ്രാധാന്യമുള്ളതാണ്, ഏഴ് കവികൾ ഒന്നിച്ചു ചേരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അജ്ഞേയ് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു "ഞങ്ങൾ ഒന്നിച്ചു ചേരുവാനുള്ള കാരണം ഏതെങ്കിലും ഒരു സ്കൂളിന്റെ വക്താക്കളായതല്ല, ഞങ്ങൾ ഏതെങ്കിലും ലക്ഷ്യത്തിലെത്തിയവരുമല്ല, ഇപ്പോഴും വഴിപോക്കരാണ്, വഴിപോക്കർ മാത്രമല്ല, വഴിതേടുന്നവർ. അതായത് കാവ്യപരമായ അന്വേഷണത്വരയും പുത്തൻ കാഴ്ചപ്പാടുമാണ് അവരെ ഒരേ ചരടിൽ കോർത്തത്. സമൂഹനന്മയ്ക്ക് വിപ്ളവം എന്നപോലെ കവിതയുടെ ഹിതത്തിന് 'പ്രയോഗം' ആവശ്യമാണെന്ന് ഈ കവികൾ കരുതി 'പ്രയോഗം' മാർഗ്ഗമാക്കിയ ഇവർ ആധുനികഭാവുകത്വത്തേയും ആധുനിക സംവേദനത്തേയും സ്വാംശീകരിക്കാൻ ആഗ്രഹിച്ചു.


അജ്ഞേയന്റെ അഭിപ്രായത്തിൽ "എല്ലാ കാലത്തെ കവികളും 'പ്രയോഗം' നടത്തിയിട്ടുണ്ട്. ഓരോ കാലത്തും പ്രത്യേക ദിശകളിലേക്ക് 'പ്രയോഗം' നടത്താനുള്ള പ്രവണത സ്വാഭാവികം മാത്രമാണെങ്കിൽക്കൂടി ഏതൊക്കെ മേഖലകളിലാണോ 'പ്രയോഗം' നടന്നത് അതിൽ നിന്നും മുന്നോട്ടുപോയി ഇന്നുവരെ ആരും സ്പർശിക്കാത്ത അല്ലെങ്കിൽ ആർക്കും എത്തിപ്പെടാൻ കഴിയാത്തതെന്നു കരുതിയ മേഖലകളിലേക്ക് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് കവികൾ മനസ്സിലാക്കി.

ഈ പുതിയ കവികളുടെ മുന്നിൽ വർത്തമാന കാലത്തിന്റെ സങ്കീർണമായ ആസ്വാദനമാനങ്ങൾ ഉണ്ടെന്നു കാണാൻ കഴിയും. ജീവിതവും സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. യാന്ത്രിക സംസ്കാരത്തിൽ പുലർന്നു വരുന്ന സമൂഹം പഴയതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. പുതിയ ശാസ്ത്രയുഗത്തിൽ മാനുഷിക ബന്ധങ്ങൾ, ജീവിത മൂല്യങ്ങൾ എന്നിവ കൂടുതൽ സങ്കീർണവും ജടിലവുമാകുന്നതായും ഛിന്നഭിന്നമാകുന്നതായും കാണാം. സാമ്പത്തിക ഞെരുക്കങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, ശാസ്ത്ര സാങ്കേതിക രംഗത്തുള്ള കുതിച്ചുചാട്ടം എന്നിവ സമൂഹത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിലെ പുത്തൻ സാഹചര്യങ്ങളുടെ ജടിലതകളെ ആവിഷ്കരിക്കുവാൻ, പുത്തൻ പ്രമേയങ്ങളെ സുശക്തമായി പ്രതിപാദിപ്പിക്കുവാൻ, വ്യക്തിയുടെ അനുഭവ സത്യങ്ങളെ സമൂഹ മധ്യത്തിൽ എത്തിക്കുവാൻ പുതിയ 'പരീക്ഷണങ്ങൾ' ആവശ്യമായി വന്നു. ഭാഷ, അലങ്കാരം, ഉപമ, ബിംബം, പ്രതീകം, ശൈലി എന്നിവയിലെല്ലാം പുതിയ പ്രയോഗത്തിന്റെ ആവശ്യകത കവികൾ മനസ്സിലാക്കി. ഇതിനുമുമ്പുണ്ടായിരുന്ന 'പ്രഗതിവാദ്' അഥവാ പുരോഗമന സാഹിത്യ പ്രസ്ഥാനത്തോടുള്ള മടുപ്പും ഈ പുതിയ കാവ്യ പ്രസ്ഥാനം ഉദയം ചെയ്യുന്നതിനു കാരണമായി. കവിതയുടെ സംവേദനീയത തീർത്തും അഭിധാത്മകമായിത്തീരുകയും ആസ്വാദന രസാദികൾ ഇല്ലാതാവുകയും രാഗാത്മകമായ അനുഭൂതികൾ ശോഷിക്കുകയും ചെയ്ത ഒരു സാഹചര്യത്തിലും പശ്ചാത്തലത്തിലുമാണ് 'താരസപ്തകും' 'പ്രയോഗവാദ്'കാവ്യപ്രസ്ഥാനവും ഉടലെടുക്കുന്നത്.


'പ്രയോഗവാദി'കളായ കവികൾ രൂഢികൾ ഉപേക്ഷിച്ചുകൊണ്ട് ജീവിതത്തിലെ പുതിയ രാഗാത്മക ബന്ധങ്ങളേയും തലങ്ങളേയും അന്വേഷിക്കുകയാണ് ചെയ്തത്. അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്കുള്ള ഒരു ബൗദ്ധിക പ്രയാണമാണ് ഇതിന്റെ പ്രത്യേകത. എന്തിനോടെങ്കിലുമുള്ള ജാഗരൂകത വ്യക്തി സത്യത്തിനും വ്യക്തിയുടെ അനുഭൂതിക്കും കൂടുതൽ പ്രാധാന്യവും അർഥചാരുതയും പ്രദാനം ചെയ്യുന്നു. കാവ്യാനുഭൂതിയിൽ വ്യക്തിയുടെ അനുഭൂതിയെ സമൂഹത്തിന്റെ അനുഭൂതിയാക്കി മാറ്റുവാനും കഴിയുന്നു. അതുവരെ എത്തുവാനുള്ള പ്രയത്നവും ഇതിൽ ദർശിക്കാൻ സാധിക്കും. വ്യക്തി സത്യത്തെയെന്ന പോലെ വ്യക്തിയുടെ സ്വാതന്ത്യ്രത്തേയും പ്രയോഗവാദികൾ അംഗീകരിക്കുന്നു. പ്രത്യേകിച്ച് ഒരു ശൈലിയേയും ഇവർ പിന്താങ്ങുന്നില്ല. അതുവഴി കാവ്യത്തിന്റെ യഥാർഥ രൂപം നഷ്ടപ്പെടുവാൻ പാടില്ല. യാഥാർഥ്യത്തേയും മൂല്യങ്ങളേയും പുതിയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുക, കാവ്യാനുഭൂതിയിൽ ബുദ്ധിപരതയെ വേറിട്ട് കാണാതെ അതിന്റെ ഭാഗമായി തന്നെ കാണുക. സ്വന്തം അനുഭൂതിയോട് ആത്മാർഥതയും സജീവതയും പുലർത്തുക എന്നിങ്ങനെയുള്ള തത്ത്വങ്ങൾ ഇവർ സ്വീകരിക്കുന്നു. പ്രയോഗവാദികൾ പാരമ്പര്യത്തേയും സംസ്കാരത്തേയും പൂർണമായി നിക്ഷേധിക്കുന്നില്ല. പൂർണമായി അംഗീകരിക്കുന്നുമില്ല. പക്ഷേ, അതിലെ നിർജീവ തത്ത്വങ്ങളുടെ സ്ഥാനത്ത് പുതിയ സജീവ തത്ത്വങ്ങൾ അന്വേഷിക്കുന്നതിന് പ്രാധാന്യം നല്കുന്നു. ദേശകാലങ്ങൾക്കനുസരിച്ച് ഓരോ പാരമ്പര്യവും അതിന്റെ പ്രയോഗ രൂപത്തിൽ വികസിക്കേണ്ടതാണ്.

പ്രത്യേകതകൾ[തിരുത്തുക]

യുഗാവബോധം, വ്യക്തി തത്ത്വത്തിന് പ്രാധാന്യം, കാഴ്ചപ്പാടിലും കാവ്യശില്പങ്ങളിലും നവീനതയും മൗലികതയും, പാരമ്പര്യത്തിന്റെ പുനരവലോകനം, പുത്തൻ ജീവിത മൂല്യങ്ങളുടെ തിരിച്ചറിവ്, സമഗ്ര ജീവിത വീക്ഷണം, അനുഭൂതിയുടെ പ്രാധാന്യം, ആശയങ്ങളുടെ പുനഃസൃഷ്ടി, രൂഢീവിരോധം, ബൗദ്ധികതയോടുള്ള ആസക്തി, അഭിജാത വർഗത്തോട് രോഷം, അഭിധാത്മക ഭാഷയോടുള്ള എതിർപ്പ്, വാക്കുകളുടെ മിതവ്യയം, നവീനത എന്നിവ ഈ കാവ്യപ്രസ്ഥാനത്തിന്റെ പ്രത്യേകതകളാണ്.

ദൂസരാ സപ്തക്[തിരുത്തുക]

1951-ൽ അജ്ഞേയ് ദൂസരാ സപ്തക് എന്ന കാവ്യസമാഹാരം പുറത്തിറക്കി. ഇതിൽ ഏഴ് കവികളുടെ കവിതകളായിരുന്നു. ഭവാനീ പ്രസാദ് മിശ്ര, ശകുന്തളാ മാഥൂർ, ഹരിനാരായൺ വ്യാസ്, ശംശേർ ബഹാദൂർ സിംഹ്, നരേശ് കുമാർ മേഹ്ത്ത, രഘുവീർ സഹായ്, ധർമവീർ ഭാരതി എന്നിവരാണിവർ. 1952-ൽ പാട്ന ആകാശവാണിയിലെ ഒരു അഭിമുഖത്തിൽ അജ്ഞേയ് 'നയീകവിത' എന്ന പേര് പ്രഖ്യാപിച്ചതോടെ 'പ്രയോഗവാദ്' എന്ന പ്രസ്ഥാനം 'നയീകവിത'യായി രൂപന്താരപ്പെട്ടു. ഈ പരിണാമ പ്രക്രിയയിൽ 1947-ൽ അജ്ഞേയ് തുടങ്ങിയ പ്രതീക് മാസികയ്ക്ക് പ്രമുഖ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ട്. 1954-ൽ ഹിന്ദി കവി ജഗദീശ് ഗുപ്ത നയീകവിത എന്ന പേരിൽ മാസിക തുടങ്ങിയതോടെ ഈ പേരു തന്നെ സ്ഥായിയായി.

ദൂസരാ സപ്തകിന്റെ ആമുഖത്തിൽ അജ്ഞേയ് പ്രയോഗവാദ് എന്ന പദത്തെ തന്നെ എതിർക്കുന്നുമുണ്ട്. "പ്രയോഗത്തിന്റെതായ ഒരു വാദം ഇല്ല. ഞങ്ങൾ 'വാദികളായിരുന്നില്ല,പ്രയോഗം' സ്വയം ലക്ഷ്യമോ ഉദ്ദേശ്യമോ അല്ല. കവിതയ്ക്ക് ഒരു വാദം ഇല്ലാത്തതു പോലെ, കവിത സ്വയം ലക്ഷ്യമോ ഉദ്ദേശ്യമോ അല്ല. അതുകൊണ്ട് പ്രയോഗവാദികളെന്നു പറയുന്നത് ഞങ്ങളെ കവിതാവാദികളെന്നു വിളിക്കുന്നതുപോലെതന്നെ സാർഥകമോ നിരർഥകമോ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "പ്രയോഗം സ്വയം ലക്ഷ്യമല്ല, മാർഗ്ഗമാണ്; ഇരട്ട മാർഗം. ഒന്നാമതായി കവി സംവേദനം ചെയ്യുന്ന സത്യത്തെ അറിയാനുള്ള മാർഗം, രണ്ടാമത് ആ സംപ്രേഷണ ക്രിയയേയും അതിന്റെ മാർഗങ്ങളേയും അറിയാനുള്ള മാർഗം. അതായത് 'പ്രയോഗം' വഴി കവിക്ക് സ്വത്വത്തെ ശരിക്കും അറിയാൻ കഴിയുന്നു, കൂടാതെ നല്ലവണ്ണം പ്രകടിപ്പിക്കുവാനും സാധിക്കുന്നു.

നയീകവിത വാദങ്ങളിൽ നിന്നും മുക്തമാണ്. ജീവിതത്തിന്റെ പുത്തൻ ആശ, ആസ്ഥ, ആകാംക്ഷ, അനാസ്ഥ, അനിശ്ചയം, പ്രതീക്ഷ, ഉണർവ്, ഉത്സാഹം, ദൃഢനിശ്ചയം, നിരാശ, ഭയം, ഇരുട്ട്, സംശയം, പുതുമയോടുള്ള അഭിവാഞ്ഛ എന്നിവ ഇതിൽ കാണാം.ആശയങ്ങളുടെ സംവേദനക്ഷമത ഇതിൽ പ്രകടമാണ്. പാരമ്പര്യത്തെ മാറ്റത്തോടെയും അല്ലാതെയും അവർ സ്വീകരിച്ചു. കാവ്യശില്പത്തിൽ നവീനത, ഫാന്റസി, അലിഗറി, പ്രതീകം, ബിംബം, ആക്ഷേപഹാസ്യം എന്നിവയ്ക്കു പ്രാധാന്യം നല്കി. ഭാഷ സംസാരഭാഷയുടെ അടുത്തു നില്ക്കുന്നു. മർമ സ്പർശിയായ ഭാവാനുഭൂതി പ്രകൃതിയുടെ പുത്തൻഛായ കലർത്തി ആവിഷ്കരിച്ചു. കവികൾ ഗ്രാമ ചാരുതയിലും ആകൃഷ്ടരായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ സാമ്പത്തിക സാമൂഹിക നയത്തിന്റെ പരിണാമം ഇതിൽ പ്രതിഫലിക്കുന്നതായി കാണാൻ കഴിയും.

തീസരാ സപ്തക്[തിരുത്തുക]

'സപ്തക്' പരമ്പരയിൽ 1959-ൽ തീസരാ സപ്തക്, 1979-ൽ ചൗഥാ സപ്ത്ക് എന്നിവ അജ്ഞേയ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. തീസരാ സപ്തകിൽ കുംവർ നാരായൺ, കേദാർ നാഥ് സിംഹ്, കീർത്തി ചൗധരി, വിജയ്ദേവ് നാരായൺ സാഹി, പ്രയാഗ് നാരായൺ ത്രിപാഠി, സർവേശ്വർ ദയാൽ സക്സേന, മദൻ വാത്സ്യായൻ എന്നീ കവികൾ ഉൾപ്പെടുന്നു.

ചൗഥാ സപ്തക്[തിരുത്തുക]

ചൗഥാ സപ്തകിൽ അവധേശ് കുമാർ, രാജ് കുമാർകുംഭജ്, സ്വദേശ് ഭാരതി, നന്ദകിശോർ ആചാര്യ, സുമൻ രാജ്, ശ്രീരാം വർമ, രാജേന്ദ്ര കിശോർ എന്നിവരാണുള്ളത്. ഇവരിൽ പലരും ആധുനിക ഹിന്ദിയിലെ ഒന്നാംനിര കവികളായില്ലെങ്കിലും സാഹിത്യ ചരിത്രത്തിൽ സ്ഥാനം നേടി. ജീവിതത്തിന്റെ സങ്കീർണതയും മോഹവും മോഹഭംഗങ്ങളും നിരാശയും ഉദാസീനതയും ഇതിൽ പല കവികളുടേയും രചനകളിൽ കാണാൻ സാധിക്കും. ഇവരുടെ കവിതകൾ ഏറിയകൂറും 'സാഠോത്തരി' 'സത്തറോത്തരി' - അറുപതുകൾക്കു ശേഷമുള്ളത്, എഴുപതുകൾക്ക് ശേഷമുള്ളത് - എന്ന പേരിൽ അറിയപ്പെട്ടു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താർ സപ്തക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താർ_സപ്തക്&oldid=2283273" എന്ന താളിൽനിന്ന് ശേഖരിച്ചത്