നുസൈബ ബിൻത് കഅബ്
നുസൈബ ബിൻത് കഅബ് അഥവാ ഉമ്മു അമ്മാറ ചരിത്രത്തിൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത ആദ്യത്തെ വനിതകളിലൊരാളായിരുന്നു. ഉഹുദ് യുദ്ധത്തിൽ പങ്കെടുത്ത വനിത എന്ന നിലയിൽ ഇവരും ചരിത്രത്തിലെ വനിതാ യോദ്ധാക്കളിലൊരാളായി കണക്കാക്കപ്പെടുന്നു. ഇവർ ബനു നജ്ജാർ ഗോത്രത്തിലെ ഒരംഗമായിരുന്നു. ഭർത്താവ് സൈദ് ബിൻ അസിം മദീനയിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചവരിലൊരാളായിരുന്നു. ഇവരുടെ ഉഹുദ് യുദ്ധത്തിലെ പങ്ക് തികച്ചും യാദൃച്ഛികമായിരുന്നു. തുടക്കത്തിൽ ഇവർ മറ്റ് വനിതകളുടെ കൂടെ പടയാളികൾക്ക് വെള്ളം നൽകുവാനായി യുദ്ധഭൂമിയിൽ ചെന്നതായിരുന്നു. ഇതിനിടെ ഒരു ചെറിയ കുന്നിൻപുറത്ത് നിലകൊണ്ടിരുന്ന മുസ്ലിം പക്ഷത്തെ വില്ലാളികൾ യുദ്ധം ജയിച്ചു എന്ന തെറ്റിദ്ധാരണയിൽ ഉയർന്ന സ്ഥലം ഉപേക്ഷിച്ചു മുൻപോട്ട് പോയി. ഉയർന്ന സ്ഥലം ഉപേക്ഷിച്ചതോടെ ഇവർക്ക് ഫലപ്രദമായി ആക്രമണം ചെയ്യാൻ പറ്റാതായി. വില്ലാളികളുടെ നിർണ്ണായകമായ പിന്തുണയില്ലാതെ മുസ്ലിം സൈന്യം ബുദ്ധിമുട്ടിലായി, അതോടെ യുദ്ധ്ത്തിന്റെ ഗതി മാറി. അത് വരെ വിജയം മുന്നിൽ കണ്ടിരുന്ന ഇസ്ലാമിക സേന പരാജയത്തിന്റെ വക്കിലായി. കുതിരപ്പുറത്തേറിയ ഒരു കുറൈഷ് പടയാളി നുസൈബായെ ആക്രമിക്കാൻ വന്നു ഇവർ ആ കുതിരയെ കുത്തിവീഴ്ത്തി പിന്നീട് നുസൈബാ ആ പടയാളിയെ മകൻ അബ്ദുള്ളയുടെ സഹായത്തോടെ വധിച്ചു. ഇതോടെ നുസൈബാ യുദ്ധത്തിൽ ഒരു പൂർണ്ണപങ്കാളിയായി മുന്നോട്ട് പൊയി മറ്റു ചില കുറൈഷ് പടയാളികളെ വധിക്കാൻ സഹായിച്ചു. ഈ യുദ്ധത്തിൽ ഒടുവിൽ ഇവർ വെട്ടേറ്റ് വീണു എങ്കിലും മരിച്ചില്ല. അന്ന് കിട്ടിയ വെട്ടിന്റെ മുറിവ് ഒരു വർഷത്തോളമെടുത്തു ഉണങ്ങാൻ. [1]
അവലംബം[തിരുത്തുക]
- ↑ Ghadanfar, Mahmood Ahmad. "Great Women of Islam", Riyadh. 2001