മിരുസുവിൽ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mirusuvil massacre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിരുസുവിൽ കൂട്ടക്കൊല
സ്ഥലംമിരുസുവിൽ, ജാഫ്ന, ശ്രീലങ്ക
തീയതിഡിസംബർ 20, 2000
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴ് വംശജർ
ആക്രമണത്തിന്റെ തരം
കത്തികൊണ്ടുള്ള മുറിവേൽപ്പിച്ച്
ആയുധങ്ങൾകത്തി
മരിച്ചവർ8
ആക്രമണം നടത്തിയത്ശ്രീലങ്കൻ സൈന്യം

2000 ഡിസംബർ 20 ന് കുട്ടികളുൾപ്പടേയുള്ള എട്ടു ശ്രീലങ്കൻ തമിഴ് വംശജരെ കൊലപ്പെടുത്തി, മൃതദേഹങ്ങൾ അഗ്നിക്കിരയാക്കിയ സംഭവമാണ് മിരുസുവിൽ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1][2]

കൂട്ടക്കൊല[തിരുത്തുക]

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽപ്പെട്ട് അഭയാർത്ഥികളായി മാറേണ്ടി വന്ന കുറേ ശ്രീലങ്കൻ തമിഴ് വംശജർ നശിപ്പിക്കപ്പെട്ട തങ്ങളുടെ വീടുകളും, സ്വത്തുകളും പരിശോധിക്കാനായി പോകവേ ശ്രീലങ്കൻ സൈന്യം അറസ്റ്റു ചെയ്തു. ഇവർ പിന്നീട്, യാതൊരു വിചാരണയും, കൂടാതെ കൊല ചെയ്യപ്പെട്ടു. ജാഫ്ന നഗരത്തിനു കിഴക്ക് 16 മൈലകലെ ഈ മൃതദേഹങ്ങൾ സൈന്യം കൂട്ടത്തോടെ സംസ്കരിച്ചു.[3]

ഉദുപ്പിഡിയിലെ അഭയാർത്ഥി ക്യാംപിൽ നിന്നും ആണു ഇവർ മിരുസുവിൽ ഗ്രാമത്തിലേക്ക് വന്നത്. കലാപ കാലത്ത് ഇവർ തങ്ങൾക്കുള്ളതെല്ലാം വിട്ടെറിഞ്ഞ ജീവൻ രക്ഷിക്കാനായി അഭയാർത്ഥി ക്യാംപുകളിലേക്കു മാറി താമസിക്കുകയായിരുന്നു. ഡിസംബർ പത്തൊമ്പതാം തീയതി ഇവരിൽ ചിലർ തങ്ങളുടെ വീടുകളുടെ സ്ഥിതി അന്വേഷിക്കാനായി മിരുസുവിലിലേക്കു വരുന്നവഴി ശ്രീലങ്കൻ സൈന്യം അപ്രതീക്ഷിതമായി അറസ്റ്റു ചെയ്യുകയായിരുന്നു. സൈന്യത്തിന്റെ നിയന്ത്രണത്തിലിരിക്കുന്ന ഈ സ്ഥലം സന്ദർശിക്കുവാനായുള്ള അനുമതി ഇവർക്ക് സർക്കാരിൽ നിന്നും മുൻകൂട്ടി ലഭിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ, സൈന്യം ഇവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. ഇവരെയെല്ലാം കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നു കൗമാരക്കാരും, അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു.[4]

തടവിലാക്കപ്പെട്ടവരിൽ നിന്നും രക്ഷപ്പെട്ട പൊന്നുതുരൈ മഹേശ്വരൻ തന്റെ ബന്ധുക്കളെ ഈ വിവരം അറിയിച്ചതോടെയാണ് പുറം ലോകം കൂട്ടക്കൊലയെക്കുറിച്ച് അറിയുന്നത്. [5] സംഭവം പുറത്തായതോടെ, സംഭവത്തിൽ ഉത്തരവാദികളായ അഞ്ചു സൈനികരെ ശ്രീലങ്കൻ സർക്കാർ സൈനിക സേവനത്തിൽ നിന്നും പിരിച്ചുവിട്ടു.[6]

പ്രതികരണങ്ങൾ[തിരുത്തുക]

മിരുസുവിൽ പ്രദേശത്ത് പാതി വെന്ത നിലയിൽ ഒരു സ്ത്രീയുടെ ശരീരം കണ്ടെത്തിയെന്നും, അവിടെ വേറേയും ശവശരീരങ്ങൾ കൂട്ടത്തോടെ ദഹിപ്പിച്ചിട്ടുണ്ടാവാമെന്നും, അതുകൊണ്ട് തൽപ്രദേശത്ത് ഒരു അന്വേഷണം വേണമെന്നും കാണിച്ചുകൊണ്ട് സ്ഥലത്തെ പാർലമെന്റംഗം ശ്രീലങ്കൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെക്ക് കത്തയച്ചിരുന്നു. മിരുസുവിൽ കൂട്ടക്കൊലക്കു ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ സംഘടനകൾ, പ്രക്ഷോഭങ്ങൾ നടത്തി. പതിനാലു സൈനികരെ ഇതിന്റെ ഫലമായി അറസ്റ്റു ചെയ്തു. ഇവരെ പിന്നീടു റിമാൻഡു ചെയ്തു.

മിരുസുവിൽ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടുണ്ടായ കേസ്, പിന്നീട് അനുരാധപുര കോടതിയിലേക്കു മാറ്റി. ഈ കേസിന്റെ വിചാരണക്കു വേണ്ടി മാത്രം, മൂന്നു ന്യായാധിപന്മാരെ അറ്റോർണി ജനറൽ നിയമിച്ചു. ധാരാളം അഭിഭാഷകർ ഈ കേസിൽ ഇരകൾക്കു വേണ്ടി കോടതിയിൽ ഹാജരായി. ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടി ഇവരെല്ലാവരും തന്നെ സന്നദ്ധപ്രവർത്തനം നടത്തുകയാണുണ്ടായത്. കേസു പിന്നീട് കൊളംബോ ഹൈക്കോടതിയിലേക്കു മാറ്റി.

വിചാരണ[തിരുത്തുക]

യാതൊരു പ്രകോപനവുമില്ലാതെ സൈന്യം തങ്ങളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് സംഭവത്തിൽ ദൃക്സാക്ഷിയായിരുന്ന ഒരാളു മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കാട്ടിൽ വിറകു ശേഖരിക്കാൻ പോയ ഗ്രാമീണരെ സൈന്യം അന്യായമായി തടവിലാക്കുകയായിരുന്നു. പിന്നീട്, അവരുടെ ഉടുതുണി അഴിച്ച് കണ്ണുകൾ കെട്ടിയശേഷം, അഞ്ജാതമായ ഒരിടത്തേക്കു കൊണ്ടുപോയി. കത്തികളുമായി നിൽക്കുന്ന സൈനികരുടെ അടുത്തേക്കാണ് അവരെ കൊണ്ടുപോയത്, അവിടെ ചോരപ്പാടുകൾ കണ്ടതായി ഇയാൾ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. സൈനികർ തമ്മിൽ സംസാരിച്ചുകൊണ്ടു നിക്കുമ്പോൾ, പ്രധാന സാക്ഷിയായ പൊന്നുതുരൈ മഹേശ്വരൻ ഓടി രക്ഷപ്പെട്ടുവെന്നു ദൃക്സാക്ഷി മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മിരുസുവിൽ കൂട്ടക്കൊലയുൾപ്പടെ മറ്റു പല മനുഷ്യാവകാശ ലംഘന കേസുകളുടേയം വിചാരണയും മറ്റു നടപടികളും വൈകുന്നതിൽ പ്രതിഷേധിച്ച്, മനുഷ്യാവകാശ സംഘടനകൾ ഉന്നതാധികാരിളെ സമീപിച്ചിരുന്നു.[7]

വധശിക്ഷ[തിരുത്തുക]

തുടക്കത്തിൽ കേസുമായി ബന്ധപ്പെട്ട് 14 സൈനികരെ കസ്റ്റഡിയിലെടുത്തുവെങ്കിലും, അതിൽ 9 പേർ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു. അഞ്ചു പേർക്കെതിരേ അറ്റോർണി ജനറൽ കുറ്റപത്രം തയ്യാറാക്കി.[8] പതിമൂന്നു വർഷങ്ങൾ നീണ്ട വിചാരണക്കു ശേഷം, സൈനിക തലവനായിരുന്ന സർജന്റ്. സുനിൽ രത്നായകെ മിരുസുവിൽ കൂട്ടക്കൊലക്കു ഉത്തരവാദിയാണെന്നു കണ്ടെത്തുകയും, അദ്ദേഹത്തെ വധശിക്ഷക്കു വിധിക്കുകയും ചെയ്തു.[9][10] എന്നാൽ മറ്റു നാലുപേർക്കും കൂട്ടക്കൊലയുമായി ബന്ധമുണ്ടായിരുന്നു എന്നതിനു നേരിട്ടുള്ള തെളിവുകൾ ഇല്ല എന്നും കോടതി കണ്ടെത്തി.

അവലംബം[തിരുത്തുക]

  1. "New panel to probe Mirusuvil massacre". BBC. 2005-03-06. Archived from the original on 2016-11-25. Retrieved 2016-11-25.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "Srilanka Human rights". Human rights watch. Archived from the original on 2016-11-25. Retrieved 2016-11-25.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "New panel to probe Mirusuvil massacre". BBC. 2005-03-06. Archived from the original on 2016-11-25. Retrieved 2016-11-25.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "Eight Tamil civilians in mass grave in Mirusuvil after detention by Sri Lanka army". Tamilnation. Archived from the original on 2016-11-25. Retrieved 2016-11-25.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "പൊന്നുതുരൈ മഹേശ്വരന്റെ മൊഴി" (PDF). Tamilnet. Retrieved 2016-11-25.
  6. "Colombo enacts farcical show in Mirusuvil massacre case". Tamilnet. 2005-07-04. Archived from the original on 2016-11-25. Retrieved 2016-11-25.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "Mirusuvil massacre case". Asian center for human rights. Archived from the original on 2016-11-25. Retrieved 2016-11-25.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "Army soldier sentenced to death over Mirusuvil massacre". Adaderana. 2015-06-25. Archived from the original on 2016-11-25. Retrieved 2016-11-25.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "8 civilians murdered in Jaffna: Soldier sentenced to death". Dailymirror. 2015-06-25. Archived from the original on 2016-11-25. Retrieved 2016-11-25.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "Army Staff Sergeant sentenced to death over Mirusuvil massacre". Asiantribune. 2015-06-25. Archived from the original on 2016-11-25. Retrieved 2016-11-25.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മിരുസുവിൽ_കൂട്ടക്കൊല&oldid=3788983" എന്ന താളിൽനിന്ന് ശേഖരിച്ചത്