മാർത്താണ്ഡവർമ്മ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marthandavarma (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർത്താണ്ഡവർമ്മ
പ്രഥമപതിപ്പിന്റെ ശീർഷകതാൾ
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്മാൎത്താണ്ഡവൎമ്മാ
പരിഭാഷകർബി.കെ.മേനോൻ, ഒ. കൃഷ്ണപിള്ള, ആർ. ലീലാദേവി, കുന്നുകുഴി കൃഷ്ണൻകുട്ടി, പി. പത്മനാഭൻ തമ്പി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രാത്മക കാല്പനികസാഹിത്യം
കാലാധിഷ്ഠാനംതിരുവിതാംകൂർ (1727 – 1732)
പ്രസാധകർഗ്രന്ഥകർത്താ., ബി. വി. ബുക്ക് ഡിപ്പോ, കമലാലയ ബുക്ക് ഡിപ്പോ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ്, പൂർണ്ണ പബ്ലിക്കേഷൻസ്, ഡി.സി. ബുക്സ്, കേരള സാഹിത്യ അക്കാദമി
പ്രസിദ്ധീകരിച്ച തിയതി
11 ജൂൺ 1891
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1936, 1979
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ISBN8176900001 (ഡി.സി. ബുക്സ് പതിപ്പ്)
ശേഷമുള്ള പുസ്തകംധർമ്മരാജാ, രാമരാജാബഹദൂർ
പാഠംമാർത്താണ്ഡവർമ്മ at Wikisource

മാർത്താണ്ഡവർമ്മ, സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്. രാമ വർമ്മ മഹാരാജാവിന്റെ പരിണാമദിശയിലെത്തിയ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ചരിത്രാത്മക കാല്പനികസാഹിത്യ ഇനത്തിലുള്ള നോവലായാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിൽ കഥ അരങ്ങേറുന്ന നോവലിന്റെ ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടി പത്മനാഭൻതമ്പിയും എട്ടുവീട്ടിൽപിള്ളമാരും പദ്ധതികൾ ഒരുക്കുന്നതും, അവയിൽ നിന്ന് യുവരാജാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രവർത്തികളും അനുബന്ധ സംഭവങ്ങളോടെയുമാണ് കഥാഗതി നീങ്ങുന്നത്. ഭാരതീയ മേഖലയിലേയും പാശ്ചാത്യലോകത്തിലെയും, ചരിത്രസാംസ്കാരികേതരസാഹിത്യ രീതികളുടെ സമൃദ്ധമായ പരാമർശങ്ങൾ ഈ നോവലിൽ ഉൾപ്പെടുന്നു.

നോവലിലെ ചരിത്രാംശങ്ങൾക്ക് തുണയായി, അനന്തപത്മനാഭൻ പാറുക്കുട്ടി എന്നിവരുടെ പ്രണയകഥ, ധീരോദാത്ത കാല്പനികാംശമുള്ള അനന്തപത്മനാഭന്റെ പ്രവർത്തികൾ എന്നിവ ചേർത്തിരിക്കുമ്പോൾ കാല്പനികത്വത്തിന്റെ അംശങ്ങൾ, പാറുക്കുട്ടിയുടെ പ്രണയനാഥനു വേണ്ടിയുള്ള കാത്തിരുപ്പിലൂടെയും, സുലൈഖയുടെ നിഷ്ഫലപ്രണയത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു. വേണാടിന്റെ ഗതകാലരാഷ്ട്രീയം അവതരിപ്പിച്ചിരിക്കുന്നത്, എട്ടുവീട്ടിൽപിള്ളമാരുടെ യോഗം, തുടർന്നുള്ള പത്മനാഭൻ തമ്പിയുടെ രാജ്യാവകാശവാദം, ഭരണ അട്ടിമറി ശ്രമം, സുഭദ്രയുടെ രാജ്യസ്നേഹ പ്രവർത്തികൾ, ഭരണ അട്ടിമറി കലാപത്തെ തുടർന്നുണ്ടാകുന്ന സുഭദ്രയുടെ പരിതാപകരമായ അന്ത്യം എന്നിവയിലൂടെയാണ്. ക്ലാസിൿ സമ്പ്രദായത്തിലുള്ള ആഖ്യാനരീതിയിലൂടെയാണ് ചരിത്രവും കാല്പനികതയും ഇടകലർന്നുള്ള പ്രതിപാദനം സാധ്യമായിരിക്കുന്നത്, അവയിൽ കഥാപാത്രാനുസൃത പ്രാദേശിക ഭാഷാശൈലീമാറ്റങ്ങൾ, അലങ്കാരപ്രയോഗങ്ങൾ, ചരിത്രകാലത്തിനുയോജ്യമെന്ന രീതിയിൽ നാടകീയവും പുരാതനവുമായുള്ള ഭാഷാശൈലിയും സമന്വയിപ്പിച്ചിരിക്കുന്നു.

മലയാള ഭാഷയിലും ദക്ഷിണേന്ത്യയിലും പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രാത്മക നോവലായ പ്രസ്തുത കൃതി, 1891-ൽ ഗ്രന്ഥകർത്താവ് സ്വയം പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ആദ്യ പതിപ്പിന് അനുകൂലവും സമ്മിശ്രവുമായ പ്രതികരണങ്ങൾ ലഭിച്ചെങ്കിലും പുസ്തക വില്പന കാര്യമായ വരുമാനമുണ്ടാക്കിയില്ല, എന്നാൽ 1911-ൽ പുറത്തിറങ്ങിയ നവീകരിച്ച പതിപ്പ് മികച്ച വില്പന നേടി വൻ വിജയമായി. 1933-ലെ ചലച്ചിത്രാവിഷ്കാരമായ മാർത്താണ്ഡവർമ്മ, അക്കാലത്തെ ഗ്രന്ഥപ്രസാധകരുമായി നിയമ വ്യവഹാരത്തിലേർപ്പെട്ടതിനാൽ പകർപ്പവകാശ ലംഘനത്തിന്റെ വിഷയമായ മലയാളത്തിലെ ആദ്യത്തെ സാഹിത്യകൃതിയായി, പ്രസ്തുത നോവൽ. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള തദ്കൃതി, അനേകം തവണ സംക്ഷിപ്ത പതിപ്പുകളായും മറ്റു മേഖലകളായ അരങ്ങ്, റേഡിയോ, ടെലിവിഷൻ, ചിത്രകഥ എന്നിവയിലും രൂപാന്തരീകരിക്കപ്പെട്ടിട്ടുണ്ട്.

നോവലിൽ വിവരിക്കുന്ന തിരുവിതാംകൂർ ചരിത്രകഥ, നോവൽകർത്താവിന്റെ പിൽകാല രചനകളായ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. പ്രസ്തുത കൃതിയടക്കം ഈ മൂന്ന് നോവലുകൾ, മലയാള സാഹിത്യത്തിൽ സിവിയുടെ ചരിത്രാഖ്യായികകൾ എന്നും, സിവിയുടെ നോവൽത്രയം എന്നും അറിയപ്പെടുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സർവകലാശാലകൾ നൽകുന്ന പാഠ്യക്രമപദ്ധതികളിലും കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തിയ മാർത്താണ്ഡവർമ്മ, മലയാള സാഹിത്യത്തിലെ വിശിഷ്ടകൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

പശ്ചാത്തലം, സന്ദർഭം[തിരുത്തുക]

ചരിത്രപശ്ചാത്തലം[തിരുത്തുക]

കൊല്ലവർഷം 859–893 (ഗ്രിഗോറിയൻ: 1684–1718) കാലഘട്ടത്തിൽ രവിവർമ്മയുടെ കീഴിലായിരുന്ന വേണാട് രാജ്യത്തിന് പുറത്തുനിന്നുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുകയും ചെറുത്തുനില്പിനുള്ള സൈനികസഹായം നൽകിയ മധുര നായ്ക്കന്മാർക്കുള്ള കുടിശ്ശികത്തുക കൊടുക്കേണ്ടി വന്നതിനെ തുടർന്ന് ചെലവുകൾക്കായി രാജ്യത്ത് പുതിയ നികുതി ഏർപ്പെടുത്തേണ്ടതായും വന്നു; ഈ അധികനികുതി ചുമത്തൽ, ഉമയമ്മ റാണിയുടെ മേൽനോട്ടക്കാലത്ത് കോട്ടയം കേരളവർമ്മയാൽ ഒതുക്കപ്പെട്ട ജന്മിമുഖ്യന്മാർ, ജന്മിപ്രഭുക്കൾ (എട്ടുവീട്ടിൽ പിള്ളമാർ), അവരുടെ സഖ്യകക്ഷികൾ (മാടമ്പിമാർ) എന്നിവരെ പ്രകോപിതരാക്കി.[1] രവിവർമ്മയ്ക്കുശേഷം അധികാരത്തിലേറിയ ആദിത്യ വർമ്മയുടെ ഭരണകാലത്ത് (കൊ. വ. 893–894), അസഹിഷ്ണുതരായ പ്രാദേശിക ഗ്രാമീണകൂട്ടങ്ങൾ നികുതി അടയ്ക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തു; തുടർന്ന് അധികാരത്തിലേറിയ ഉണ്ണി കേരള വർമ്മയുടെ കീഴിൽ ഭരണനിർവ്വഹണം ബലഹീനമായതിനാൽ ജന്മിമുഖ്യന്മാർ കൂടുതൽ കരുത്താർജ്ജിക്കുകയും, കേരളവർമ്മ സംഘടിപ്പിച്ച പടക്കൂട്ടങ്ങൾ പിരിഞ്ഞുപോകുകയും, അവരിൽ ചിലർ ജന്മിപ്രഭുക്കളുടെ കീഴിൽ സേവനത്തിലേർപ്പെടുകയും ഉണ്ടായി.[2] ഉണ്ണി കേരള വർമ്മയെത്തുടർന്ന് സ്ഥാനാരോഹണം ചെയ്ത രാമവർമ്മയുടെ കാലത്ത് (കൊ. വ. 899) പ്രബലമായിക്കൊണ്ടിരുന്ന ജന്മിപ്രഭുക്കൾ കൂടുതൽ ശക്തരായി വളർന്നു.[3]

യുവരാജാവായ മാർത്താണ്ഡവർമ്മയുടെ ഊർജ്ജ്വസലതയിലും ബുദ്ധിസാമർത്ഥ്യത്തിലും സംതൃപ്തനായ രാമവർമ്മ മഹാരാജാവ്, ഭരണകാര്യങ്ങളിൽ വേണ്ട നടപടികൾ കൈക്കൊള്ളുവാൻ യുവരാജാവിനെ അനുവദിക്കുകയും, ഈ അധികാരം വച്ച് യുവരാജാവ് പ്രശ്നക്കാരായ ജന്മിപ്രഭുക്കൾക്കെതിരെയുള്ള നടപടികൾ എടുത്തതിനാൽ പ്രകോപിതരായ ജന്മിപ്രഭുക്കന്മാർ യുവരാജാവിനെതിരെ ജീവഹാനികരമായ ക്രിയകൾ ആസൂത്രണം ചെയ്ത് മാർത്താണ്ഡവർമ്മയ്ക്കെതിരേയുള്ള പ്രബല ശത്രുക്കളായി മാറി.[4] ജന്മിപ്രഭുക്കളുടെ പടബലത്തിനെതിരെ പുറത്തുനിന്നുള്ള സൈനികശക്തി പ്രയോഗിക്കുവാൻ യുവരാജാവ് നിർദ്ദേശിച്ചതിനെത്തുടർന്ന്, ഒരു നിശ്ചിത വാർഷിക തുകയ്ക്ക് വേണാടിന് സൈനികബലം നൽകുവാൻ മധുര നായ്ക്കന്മാരുമായി രാമവർമ്മ മഹാരാജാവ് കൊ.വ. 901-ൽ തിരുച്ചിറാപ്പള്ളിയിൽ വച്ച് ഉടമ്പടിയുണ്ടാക്കി.[5]

സന്ദർഭം[തിരുത്തുക]

തിരുവിതാംകൂർ രാജവംശം പിൻതുടരുന്നത് മരുമക്കത്തായക്രമം അനുസരിച്ചുള്ള രാജത്വ അവകാശമാണ്; ഇത് ഒടുവിലത്തെ അല്ലെങ്കിൽ നിലവുലുള്ള രാജാവിന്റെ സ്വസ്രേയൻ അനന്തരാവകാശിയാകുന്ന രീതിയാണ്.[6] മാർത്താണ്ഡവർമ്മ നിയമാനുസൃത യുവരാജാവായിരിക്കെ, രാമവർമ്മ മഹാരാജാവിന്റെ മക്കളായ പപ്പു തമ്പി, രാമൻ തമ്പി എന്നിവരെ മക്കത്തായം വഴി പിതാവിന്റെ സിംഹാസനം അവകാശപ്പെടുവാൻ ജന്മി മേധാവികൾ പ്രേരിപ്പിക്കുകയുണ്ടായി.[7] അങ്ങനെ യുവരാജാവായ മാർത്തണ്ഡവർമ്മയ്ക്കെതിരെ ജന്മി മേധാവികൾ മാരകമായ നടപടികൾ കൈക്കൊള്ളുകയും, രാമവർമ്മ മഹാരാജാവ് മധുരനായ്ക്കന്മാരുമായുള്ള ഉടമ്പടിക്കായി തിരുച്ചിറാപ്പള്ളിയിലേക്ക് പോവുകയും ചെയ്ത കൊ.വ. 901-ലാണ് നോവൽ ആരംഭിക്കുന്നത്; തുടർന്ന് കഥാഗമനം രണ്ട് വർഷങ്ങൾ മുന്നോട്ടു കുതിക്കുന്നു, അപ്പോഴേക്കും രാമവർമ്മ മഹാരാജാവ് രോഗബാധിതനായി കിടപ്പിലാവുകയും, മധുര സേനയ്ക്കുള്ള പണമടയ്ക്കൽ കുടിശ്ശികയായിത്തീരുകയും, മാർത്തണ്ഡവർമ്മ യുവരാജാവിനെതിരെയുള്ള ഗൂഢാലോചനാത്മക പ്രവർത്തികൾക്കായി മഹാരാജാവിന്റെ പുത്രന്മാരും ജന്മി മുഖ്യന്മാരും ഒന്നു ചേരുകയും ചെയ്തു.[8]

ഈ സാഹചര്യങ്ങളിലകപ്പെട്ട മാർത്താണ്ഡവർമ്മ യുവരാജാവ് അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളാൽ പ്രതിസന്ധികളെ മറികടന്ന് സിംഹാസനാരോഹണം ചെയ്യുന്നതും, ഇതിലുൾപ്പെട്ടവരുടെ വ്യക്തിജീവിതങ്ങൾ വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതുമാണ് പ്രസ്തുത നോവലിൽ വിവരിക്കുന്നത്.[9]

ശീർഷകം[തിരുത്തുക]

നോവൽ പുറത്തിങ്ങിയപ്പോൾ, തദ്കൃതിയുടെ ശീർഷകം മാൎത്താണ്ഡവൎമ്മാ എന്നാണ് മലയാളലിപിയിൽ കുറിച്ചിരുന്നത്. മൂലഭാഷയിൽ ശീർഷകം ഏകപദമായിരുന്നെങ്കിലും, അതിന്റെ ഇംഗ്ലീഷ് പ്രതിരൂപം മാർതാണ്ഡ വർമാ (ഇംഗ്ലീഷ്: MARTANDA VARMA) എന്നീ പദങ്ങൾക്കിടയിൽ അകലം നല്കുന്ന മുദ്രചേർത്താണ് നല്കിയിരുന്നത്, തമിഴിൽ மார்த்தாண்ட வர்மா എന്നെഴുതുന്നതിനു സമാനമായി.[10] പിന്നീട് കമലാലയ ബുക്ക് ഡിപ്പോ പുറത്തിറക്കിയ പതിപ്പുകളിൽ മലയാളലിപിയിൽ ശീർഷകാന്ത്യത്തിലുള്ള ദീർഘസ്വരചിഹ്നം ( ാ) ഒഴിവാക്കി മാൎത്താണ്ഡവൎമ്മ എന്ന് പരിഷ്കരിച്ചിരുന്നെങ്കുിലും ഇംഗ്ലീഷ് പ്രതിരൂപത്തിലുൾപ്പെടുത്തിയ അകലം നല്കുന്ന മുദ്ര (ഇംഗ്ലീഷ്: Space) അങ്ങനെത്തന്നെ നിലനിർത്തിയിരുന്നു, എന്നാൽ സംക്ഷിപ്തരൂപത്തിലുള്ള പതിപ്പുകളിൽ ഇംഗ്ലീഷ്: Marthandavarma എന്ന് തിരുത്തിയിരുന്നു; ഇത് പകർപ്പവകാശക്കാലത്തിനു ശേഷമുള്ള പതിപ്പുകളിൽ പിൻതുടരുകയുണ്ടായി.[11] ശതാബ്ദിയനന്തരം സമകാലിക മലയാള ലിപിപ്രയോഗത്തിനനുസൃതമായി ശീർഷകത്തിൽ ഉപയോഗിച്ചിരുന്ന പുള്ളി രേഫം ( ൎ) ഒഴിവാക്കി ചില്ലക്ഷരമായ ഉപയോഗിക്കുന്നു.[12]

കഥാസംഗ്രഹം[തിരുത്തുക]

പഞ്ചവൻകാട്ടിൽ ആക്രമിക്കപ്പെട്ട നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരു യുവാവിനെ ആ വഴി വന്ന പഠാണി വ്യാപാരികൾ എടുത്തു കൊണ്ടുപോകുന്നു. മേല്പറഞ്ഞ സംഭവത്തിനു ശേഷം രണ്ടു വർഷമായിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നിട്ടും യുവാവിനെ സ്നേഹിക്കുന്ന ചെമ്പകശ്ശേരിയിലെ പാറുക്കുട്ടി താൻ സ്നേഹിക്കുന്ന അനന്തപത്മനാഭൻ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ല, എന്നാൽ പാറുക്കുട്ടിയുടെ അമ്മയായ കാർത്ത്യായനിഅമ്മ തന്റെ പുത്രിക്കായി സുന്ദരയ്യൻ കൊണ്ടുവന്ന രാമവർമ്മ മഹാരാജാവിന്റെ മൂത്തമകനായ പത്മനാഭൻതമ്പിയുമായുള്ള സംബന്ധാലോചനയുമായി മുന്നോട്ടു പോകുന്നു. മേല്പറഞ്ഞ രണ്ടു വർഷത്തിനിടയിൽ പത്മനാഭൻതമ്പി സുന്ദരയ്യനുമായി ചേർന്ന് മാർത്താണ്ഡവർമ്മ യുവരാജാവിനെതിരെ കരുക്കൾ നീക്കുന്നു. പഞ്ചവൻകാട്ടിൽ അനന്തപത്മനാഭന്റെ നേർക്കുണ്ടായ ആക്രമണം നാഗർകോവിലിനടുത്ത് കോട്ടാറുള്ള ഒരു വേശ്യക്കു വേണ്ടി യുവരാജാവ് ചെയ്യിപ്പിച്ചതാണെന്ന് പറഞ്ഞു പരത്തുന്നു. വാർദ്ധക്യത്താൽ രോഗബാധിതനായി രാമവർമ്മമഹാരാജാവ് കിടപ്പിലായതിനെ തുടർന്ന് അടുത്ത രാജാവാകുവാൻ മോഹിക്കുന്ന തമ്പി എട്ടുവീട്ടിൽപിള്ളമാരുമായി ഒത്തു ചേർന്ന് യുവരാജാവിനെ സ്ഥാനഭ്രഷ്ടനാക്കുവാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. ഇതിനെ തുടർന്ന് രാജപക്ഷത്തുള്ള ചിലർ തമ്പിയുടെ അനുയായികളാകുകയും ജനങ്ങളിൽ പലരും രാജഭോഗം അടയ്ക്കുന്നതിൽ നിന്ന് ഒഴിയുകയും ചെയ്തതോടെ രാജപക്ഷത്ത് ആൾബലവും ധനബലവും കുറഞ്ഞു വന്നു.

മേൽപ്രകാരമുള്ള പ്രശ്നങ്ങളാൽ വിഷമത്തിലായ മാർത്താണ്ഡവർമ്മ യുവരാജാവ് പരമേശ്വരൻപിള്ളയോടുകൂടി മധുരപ്പട്ടാളം തമ്പടിച്ചിരിക്കുന്ന ഭൂതപ്പാണ്ടിയിലേക്ക് പുറപ്പെടുന്നു. സുന്ദരയ്യൻ ചെമ്പകശ്ശേരിയിൽ സംബന്ധാലോചന കൊണ്ടുവന്നതിനു ശേഷം മൂന്നാം ദിവസം പത്മനാഭപുരത്തെത്തുന്നു, എന്നാൽ അവിടെ പത്മനാഭൻതമ്പി വന്നതിനെത്തുടർന്ന് അവിടെ നിന്നും ഗുഹാമാർഗ്ഗം ചാരോട്ടുകൊട്ടാരത്തിലേക്ക് രക്ഷപ്പെടുന്നു. പിറ്റേ ദിവസം രാവിലെ തമ്പിയുടെ ഗൃഹത്തിലേക്ക് വരുന്നതിനിടയിൽ പരമേശ്വരൻപിള്ളയെ കണ്ട സുന്ദരയ്യൻ തമ്പിയുടെ വിശ്വസ്തനായ വേലുക്കുറുപ്പിനെ വിവരം അറിയിക്കുന്നു. ചാരോട്ടുകൊട്ടാരത്തിൽ നിന്ന് യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും ആക്രമിക്കുവാൻ വേലുക്കുറുപ്പും വേൽക്കാരും തുരത്തി ഓടിച്ചെങ്കിലും ഒരു ഭ്രാന്തൻ ചാന്നാന്റെ സഹായത്താൽ യുവരാജാവും പരമേശ്വരൻപിള്ളയും രക്ഷപ്പെടുന്നു, തുടർന്ന് ചാന്നാനുമായി വേലുക്കുറുപ്പും വേൽക്കാരും സംഘട്ടനത്തിലേർപ്പെടുവാൻ മുതിർന്നെങ്കിലും ചുളളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയുടെ ശരവർഷത്താൽ രണ്ടു വേൽക്കാർ മരിച്ചു വീഴുകയും മറ്റുള്ളവർ, വേലുക്കുറുപ്പടക്കം ഓടി രക്ഷപ്പെടുകയും ചെയ്യുന്നു. രക്ഷപ്പെട്ടോടിയ യുവരാജാവും പരമേശ്വരൻപിള്ളയും മാങ്കോയിക്കൽ ഗൃഹത്തിൽ അഭയം പ്രാപിക്കുന്നു. വേലുക്കുറുപ്പിൽ നിന്ന് വിവരം അറിഞ്ഞ തമ്പിയുടെ കല്പനപ്രകാരം അനേകം ചാന്നാൻമാരെ പിടിച്ച് വധിച്ചതിനെ തുടർന്ന് ഭ്രാന്തൻ ചാന്നാനെ പിടിച്ച് കല്ലറയിൽ അടയ്ക്കുന്നു. യുവരാജാവിനെ തിരഞ്ഞുപോയ വേലുക്കുറുപ്പ്, യുവരാജാവ് മാങ്കോയിക്കലിൽ ഉണ്ടെന്ന് മനസ്സിലാക്കി അവിടെ അടുത്തുതന്നെ കുറച്ചു വേൽക്കാരെ നിർത്തി, അവിടെ നിന്ന് തിരിച്ച് തമ്പിയയുടെ അടുത്തെത്തി കൂടുതൽ വേൽക്കാരെയും നായന്മാരെയും വൈകുന്നേരം ആകുമ്പോഴേക്കും മാങ്കോയിക്കലിലേക്ക് അയക്കുവാൻ ആവശ്യപ്പെട്ട് തിരിച്ചു പോകുന്നു. ഇതേ സമയം കല്ലറയിൽ നിന്ന് പുറത്തുകടക്കുവാൻ ചാന്നാൻ ഒരു ഗുഹാമാർഗ്ഗം കണ്ടെത്തി അതിലൂടെ ചാരോട്ടുകൊട്ടാരത്തിൽ എത്തുന്നു. മാങ്കോയിക്കൽക്കുറുപ്പും യുവരാജാവും കൂടുതൽ പടകൂട്ടുന്നതിനെപ്പറ്റി സംസാരിച്ചിരിക്കുമ്പോൾ വേലുക്കുറുപ്പും കൂട്ടരും മാങ്കോയിക്കലിലെത്തി ആക്രമണം തുടങ്ങുന്നു. ഇതേ സമയം ഭ്രാന്തൻ ചാന്നാൻ ചാരോട്ടുകൊട്ടാരത്തിൽ നിന്ന് പുറത്തുകടന്ന് ചാന്നാന്മാരുടെ സങ്കേതസ്ഥലത്തേക്ക് കുതിക്കുന്നു. യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും വീട്ടിനകത്താക്കി മാങ്കോയിക്കൽക്കുറുപ്പും അനന്തരവന്മാരും വേലുക്കുറുപ്പിനോടും കൂട്ടരോടുമായി ഏറ്റുമുട്ടുന്നു, എന്നാൽ ചില ആക്രമികൾ വീടുവളഞ്ഞ് വീടിന് തീവയ്ക്കുന്നു. ഇതു കണ്ട് യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും രക്ഷിക്കാൻ മാങ്കോയിക്കൽക്കുറുപ്പ് നിലവിളിക്കുന്നതിനിടയിൽ അവിടേയ്ക്ക് പാഞ്ഞെത്തിയ ചാന്നാന്മാർ വേലുക്കുറുപ്പിന്റെ ആളുകളുമായി ഏറ്റുമുട്ടുന്നു. തീ പിടിച്ചുകൊണ്ടിരിക്കുന്ന പുരയ്ക്കകത്തു കയറിയ ഭ്രാന്തൻ ചാന്നാൻ യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും രക്ഷിച്ച് പുറത്തുകൊണ്ടു വരുന്നു, തുടർന്ന് മാങ്കോയിക്കൽ കളരിയിൽ നിന്നുള്ള യോദ്ധാക്കൾ അവിടെ എത്തിച്ചേർന്ന് ആക്രമികളെ കീഴ്പ്പെടുത്തുന്നു. ഇതേ സമയം പത്മനാഭൻതമ്പിയുടെ വസതിയിൽ തന്റെ മകന്റെ മരണത്തെക്കുറിച്ചറിയുവാൻ തിരുമുഖത്തുപിള്ള എത്തിച്ചേരുന്നു, കുറച്ചുകഴിഞ്ഞ് ഒരു വേൽക്കാരനെത്തി മാങ്കോയിക്കലിൽ ഉണ്ടായ തോൽവി അറിയിക്കുന്നു.

മാർത്താണ്ഡവർമ്മ യുവരാജാവും പത്മനാഭൻതമ്പിയും തിരുവനന്തപുരത്തു തിരിച്ചെത്തി അവരവരുടെ ഗൃഹങ്ങളിൽ വസിക്കുന്നു, മാങ്കോയിക്കൽ ദഹനം കഴിഞ്ഞ് ഏഴു ദിവസങ്ങൾക്കു ശേഷം തിരുമുഖത്തുപിള്ളയിൽ നിന്ന് അനന്തപത്മനാഭന്റെ മരണം സ്ഥിരീകരിക്കുന്ന ഒരു കുറിപ്പ് ചെമ്പകശ്ശേരിയിൽ ലഭിച്ചെങ്കിലും പാറുക്കുട്ടി അത് കള്ളമാണെന്നു പറഞ്ഞ് തള്ളികളയുന്നു. അടുത്ത ദിവസം സംബന്ധാലോചനയുടെ ഭാഗമായി പത്നനഭൻതമ്പിയും സുന്ദരയ്യനും ചെമ്പകശ്ശേരിയിൽ എത്തുന്നു. അന്നുരാത്രി ഒരു കാശിവാസിയുടെ രൂപത്തിൽ വന്ന അനന്തപത്മനാഭൻ ചെമ്പകശ്ശേരിയിലെ ആയുധപ്പുര സൂക്ഷിപ്പുകാരനായ ശങ്കു ആശാനെ കഞ്ചാവു നല്കി അബോദ്ധാവസ്ഥയിലാക്കി വീട്ടിനകത്തേക്കുള്ള താക്കോലുകൾ കൈവശമാക്കുന്നു. പാറുക്കുട്ടിയുടെ സൗന്ദര്യത്തിൽ മതിമറന്ന് ഉറക്കം വരാത്ത പത്മനാഭൻതമ്പി പാറുക്കുട്ടിയുടെ ഉറക്കറയിൽ ചെന്ന് പാറുക്കുട്ടിയെ തൊടുവാൻ ശ്രമിച്ചെങ്കിലും കാശിവാസിയാൽ വലിച്ചിഴക്കപ്പെട്ട് പുറത്താക്കപ്പെടുന്നു. പ്രസ്തുത ഭയാനക സംഭവങ്ങൾ പാതി ഉറക്കത്തിൽ കണ്ട പാറുക്കുട്ടി രോഗാതുരയായി മയക്കത്തിലേക്ക് വീഴുന്നു. മേല്പറഞ്ഞ സംഭവങ്ങൾക്കു ശേഷം സുന്ദരയ്യൻ അവിടെയുള്ള ആഭരണങ്ങൾ മോഷ്ടിക്കുന്നു. അടുത്ത ദിവസം അതിരാവിലെ തന്നെ തമ്പിയും കൂട്ടരും ചെമ്പകശ്ശേരി വിട്ടു പോകുന്നു. പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയിൽ വരുകയും വൈകുന്നേരമായപ്പോൾ കുടമൺപിള്ളയുടെ ഗൃഹത്തിലേക്ക് തിരിച്ച കഴക്കൂട്ടത്തുപിള്ളയെ ഒരു ഭിക്ഷുവിന്റെ വേഷത്തിൽ അനന്തപത്മനാഭൻ പിൻതുടരുന്നു. ഇതേ സമയം സുന്ദരയ്യനും തമ്പിയുടെ ഗൃഹത്തിൽ നിന്ന് യോഗത്തിനായി കുടമൺപിള്ളയുടെ ഗൃഹത്തിലേക്ക് പുറപ്പെടുന്നു. കുടമൺപിള്ളയുടെ ഗൃഹത്തിൽ എട്ടുവീട്ടിൽപിള്ളമാരായ കുടമൺപിള്ള, രാമനാമഠത്തിൽപിള്ള, വെങ്ങാനൂർപിള്ള, പള്ളിച്ചൽപിള്ള, മാർത്താണ്ഡൻ തിരുമഠത്തിൽപിള്ള, ചെമ്പഴന്തിപിള്ള, കുളത്തൂർപിള്ള, കഴക്കൂട്ടത്തുപിള്ള എന്നിവരും സുന്ദരയ്യനും ചേർന്ന് പത്മനാഭൻതമ്പിയെ അടുത്ത രാജാവായി വാഴിക്കുന്നതിനു വേണ്ടി ചെയ്യേണ്ടതിനെക്കുറിച്ച് യോഗം കൂടുന്നു, അപ്പോൾ കഴക്കൂട്ടത്തുപിള്ള ആലോചനകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും എന്നാൽ ക്രിയകൾക്ക് താൻ കൂടെയുണ്ടാകും എന്നുറപ്പു നല്കി യോഗത്തിൽ നിന്ന് പിരിഞ്ഞു പോകുന്നു. ഭിക്ഷുവാൽ പിൻതുടരപ്പെട്ട കഴക്കൂട്ടത്തുപിള്ള, വഴിയിൽ, യുവരാജാവിന് സഹായമേകുവാൻ വന്ന മാങ്കോയിക്കൽക്കുറുപ്പിനെ സന്ധിക്കുന്നു, എന്നാൽ യോഗതീരുമാനം അറിയുന്നതിനുവേണ്ടി ഭിക്ഷു തിരിച്ചു നടക്കുന്നു. ഇതേസമയം യോഗത്തിൽ തമ്പിയെ രാജാവായി വാഴിക്കുവാനും അതിലേക്കായി മാർത്താണ്ഡവർമ്മ യുവരാജാവിനെ വധിക്കുവാനും തീരുമാനിക്കുന്നു. യോഗത്തിനു ശേഷം രാമനാമഠത്തിൽപിള്ള കുടമൺപിള്ളയുടെ ശേഷക്കാരിയായ സുഭദ്രയെ സന്ധിക്കുകയും, സുഭദ്ര യോഗതീരുമാനത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. ഇതേസമയം മാങ്കോയിക്കൽക്കുറുപ്പിനെ കഴക്കൂട്ടത്തുപിള്ള കബളിപ്പിച്ചു കൊണ്ടുപോയി തടവിലാക്കുന്നു. യോഗാനന്തരം തമ്പിയുടെ ഭവനത്തിലേക്ക് പോയിക്കൊണ്ടിരുന്ന സുന്ദരയ്യനെ ഭിക്ഷു കണ്ടുമുട്ടുകയും, സുന്ദരയ്യൻ, തന്റെ പക്കലുള്ള യോഗക്കുറി കൈക്കലാക്കുവാൻ ശ്രമിച്ച ഭിക്ഷുവുമായി സംഘട്ടനത്തിലേർപ്പെടുകയും തുടർന്ന് രണ്ടു പേരും കിള്ളിയാറിലേക്ക് വീഴുകയും ചെയ്യുന്നു. യോഗക്കുറി നഷ്ടമായെങ്കിലും നീന്തലറിയാത്ത സുന്ദരയ്യനെ ഭിക്ഷു രക്ഷിക്കുന്നു. അടുത്ത ദിവസം രാവിലെ സുന്ദരയ്യൻ പത്മനാഭൻതമ്പിയുടെ അടുത്തെത്തി യോഗതീരുമാനം അറിയിക്കുന്നു. പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് സുഭദ്ര ചെമ്പകശ്ശേരിയിലെത്തുന്നു, അതേസമയം മുൻദിവസങ്ങളിലെ സംഭവങ്ങളിൽ വ്യാകുലനായ ശങ്കുആശാൻ കാശിവാസിയെ തിരഞ്ഞു നടക്കുന്നു. കാർത്ത്യായനിഅമ്മയിൽ നിന്ന് ചെമ്പകശ്ശേരിയിൽ തമ്പിയുടെ താമസവും, പിന്നെ കളവു സംഭവിച്ചതും സുഭദ്ര മനസ്സിലാക്കുന്നു. ഇതേ സമയം കൊട്ടാരത്തിൽ പഠാണിപാളയത്തിൽ നിന്നുള്ള ഒരു സന്ദേശക്കുറി മൂലം കുടമൺപിള്ളയുടെ ഗൃഹത്തിൽ ശത്രുക്കൾ യോഗം കൂടിയതായും, യോഗതീരുമാനം അറിയാത്തതിനാൽ യുവരാജാവ് കരുതലോടെയിരിക്കണമെന്നും അറിയിക്കുന്നു. മാങ്കോയിക്കൽക്കുറുപ്പ് തലേനാൾ അവിടെ എത്തിച്ചേർന്നതും സന്ദേശത്തിൽ നിന്നറിയുന്നു. ഗൂഢാലോചനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ രാമയ്യൻ നിർദ്ദേശിച്ചുവെങ്കിലും മാർത്താണ്ഡവർമ്മ അതിന് തയ്യാറാകുന്നില്ല, തുടർന്നുണ്ടായ സംഭാഷണത്തിൽ നിന്നും താൻ തിരുമുഖത്തുപിള്ളയ്ക്ക് സഹായാഭ്യർത്ഥനാസന്ദേശം എത്തിക്കുവാൻ ഏല്പിച്ച കാലക്കുട്ടി സുന്ദരയ്യന്റെ ഭാര്യാമാതുലനാണെന്ന് മാർത്താണ്ഡവർമ്മ മനസ്സിലാക്കുകയും, ഉടനെ തന്നെ പരമേശ്വരൻപിള്ളയെ മാങ്കോയിക്കൽക്കുറുപ്പിന്റെ വിവരം അന്വേഷിക്കുവാൻ പറഞ്ഞയക്കുകയും ചെയ്യുന്നു. പരമേശ്വരൻപിള്ള തിരിച്ചുവന്ന് കുറുപ്പ് എത്തിച്ചേർന്നിട്ടില്ല എന്നറിയിച്ചതു കേട്ട്, മാങ്കോയിക്കൽക്കുറുപ്പിനെ എട്ടുവീട്ടിൽപിള്ളമാർ അപായപ്പെടുത്തിയിരിക്കും എന്ന് മാർത്താണ്ഡവർമ്മ അനുമാനിക്കുന്നു. അതേ ദിവസം വൈകുന്നേരമായപ്പോൾ, പാറുക്കുട്ടിയുടെ വിവരമന്വേഷിച്ചു വരുവാൻ, തമ്പിയാൽ നിർദ്ദേശിക്കപ്പെട്ടെങ്കിലും സന്ധ്യയായതു കണ്ട് കഴിഞ്ഞ രാത്രിയിൽ നടന്ന സംഘട്ടനം ഓർമ്മ വന്ന സുന്ദരയ്യൻ, തമ്പിയുടെ ഭവനത്തിൽത്തന്നെ ഒളിച്ചിരിക്കുന്നു. രാത്രിയായപ്പോൾ തമ്പിയെ കാണുവാൻ വന്ന സുഭദ്ര, ചെമ്പകശ്ശേരിയിൽ നടന്ന പ്രവൃത്തികളെക്കുറിച്ച് തമ്പിയോട് ആരായുന്നു. താൻ പാറുക്കുട്ടിയെ തൊടുവാൻ ശ്രമിച്ചുവെങ്കിലും അനന്തപത്മനാഭന്റെ പ്രേതം തടഞ്ഞുവെന്നും, എന്നാൽ കളവുപോയ ആഭരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും തമ്പി വ്യക്തമാക്കുന്നു. അനന്തപത്മനാഭൻ പഞ്ചവൻകാട്ടിൽ ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥ സുഭദ്ര അറിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയ തമ്പി സുഭദ്രയെ തന്റെ കഠാരയാൽ പ്രഹരിക്കുവാൻ അടുത്തുവെങ്കിലും സുഭദ്രയുടെ നില മാറാതെയുള്ള ഭാവം കണ്ട് പിൻമാറുന്നു. സുഭദ്ര പോയതിനു ശേഷം തമ്പിയും സുന്ദരയ്യനും കൂടി ആലോചിച്ച് സുഭദ്രയെ കൊല്ലുവാൻ തീരുമാനിക്കുന്നു.

അടുത്ത ദിവസം വിഷം വാങ്ങുവാൻ സുന്ദരയ്യൻ പഠാണിപാളയത്തിൽ എത്തിയെങ്കിലും അവിടെ ഷംസുഡീനായി നിന്നിരുന്ന അനന്തപത്മനാഭൻ വിഷപ്പൊടിക്കു പകരം ചുവന്ന മത്താപ്പുപൊടി നല്കി അയക്കുന്നു. അതേസമയം ചെമ്പകശ്ശേരിയിൽ സുഭദ്ര, അവിടെ കറിയ കാശിവാസി പഠാണിപാളയത്തിൽ തന്നെ ഉണ്ടോ എന്നു തിരക്കി വരുവാൻ ശങ്കുആശാനെ നിർബന്ധിച്ചയക്കുകയും, ഉച്ചയായപ്പോഴേക്കും തിരിച്ചെത്തിയ ശങ്കുആശാൻ പഠാണിപ്പാളയത്തിൽ സുന്ദരയ്യൻ വിഷം വാങ്ങുവാൻ വന്ന വിവരം അറിയിക്കുന്നു. അതേ സമയം പഠാണിപ്പാളയത്തിൽ ഹാക്കിം, ഷംസുഡീനോട് മാങ്കോയിക്കൽക്കുറുപ്പിനെ അന്വേഷിച്ച് അപകടത്തിൽ ചാടരുതെന്ന് പറയുന്നു. അതിനുശേഷം ഹാക്കിമിൽ നിന്ന് വിടവാങ്ങിയ ഷംസുഡീൻ സുലൈഖയോട് തനിക്ക് പാറുക്കുട്ടിയോടുള്ള സ്നേഹത്തെപറ്റി വിവരിച്ചതിനെ തുടർന്ന് ഷംസുഡീനെ സ്നേഹിക്കുന്ന സുലൈഖ ഷംസുഡീന് സ്വതാൽപര്യപ്രകാരം പ്രവർത്തിക്കാനുള്ള അനുവാദം നല്കുന്നു. സുന്ദരയ്യൻ വിഷം വാങ്ങിയത് തനിക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയ സുഭദ്ര വൈകുന്നേരത്തോടുകൂടി സ്വഗൃഹത്തിലേക്ക് പോകുന്നു. അതേ സമയം കൊട്ടാരത്തിൽ നിന്ന് നാട്ടുകാരുടെ വേഷത്തിൽ യുവരാജാവും പരമേശ്വരൻപിള്ളയും രാമയ്യനുമൊത്ത് മാങ്കോയിക്കൽക്കുറുപ്പിനെ തിരയുവാൻ പുറപ്പെടുന്നു. സുഭദ്രയെ വിഷത്താൽ കൊല്ലുവാൻ തീരുമാനിച്ച സുന്ദരയ്യൻ, തമ്പിയുടെ വീട്ടിൽ നിന്ന് തിരിക്കുന്നു. രാത്രി സമയത്ത് രാമയ്യനെ, കഴക്കൂട്ടത്തുപിള്ളയുടെ വകയായ ശ്രീപണ്ടാരത്തുവീട്ടിലേക്ക് മാങ്കോയിക്കൽക്കുറുപ്പിനെക്കുറിച്ച് അന്വേഷിക്കുവാൻ അയച്ച് യുവരാജാവും പരമേശ്വരൻപിള്ളയും ഒരു മരത്തിന്റെ കീഴിൽ മറഞ്ഞുനില്ക്കുമ്പാൾ അതു വഴി ഒരാൾ പടിഞ്ഞാറെ ഭാഗത്തേക്ക് പോകുന്നതു കാണുന്നു എന്നാൽ ഇരുട്ടിൽ വഴിയാത്രക്കാരനെ തിരിച്ചറിയുവാൻ സാധിക്കുന്നില്ല, ഇതിനെ തുടർന്ന് ഭാര്യാഗൃഹത്തിലേക്ക് പോകുന്ന സുന്ദരയ്യനെ യുവരാജാവ് കാണുന്നു. ഇതേസമയം സുഭദ്രയുടെ അടുത്തായിരുന്ന രാമനാമഠത്തിൽപിള്ള താൻ തിരിച്ചുവരുമെന്ന് പറഞ്ഞ് അവിടെ നിന്നു തിരിക്കുന്നു. രാമനാമഠത്തിൽപിള്ള മാങ്കോയിക്കൽക്കുറുപ്പിനെ തടവിലാക്കിയ കഴക്കൂട്ടത്തുപിള്ളയെ പ്രശംസിച്ച് സ്വയം സംസാരിച്ച് യുവരാജാവും പരമേശ്വരൻപിള്ളയും മറഞ്ഞുനിൽക്കുന്ന വഴിക്കരികിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം പറയന്നതെല്ലാം യുവരാജാവ് ശ്രദ്ധിക്കുന്നു. യുവരാജാവിന്റെ അടുത്ത് തിരിച്ചെത്തിയ രാമയ്യൻ ശ്രീപണ്ടാരത്തുവീട്ടിൽ കാവൽ അധികമായതിനാൽ അവിടെ നിന്നും ഒന്നും അറിയാൻ പറ്റിയില്ലെന്നറിയിച്ചതിനെത്തുടർന്ന് രാമയ്യനെ സുന്ദരയ്യന്റെ ഭാര്യാഗൃഹത്തിൽ ചെന്ന് വിവരങ്ങളറിയുവാൻ യുവരാജാവ് അയക്കുന്നു, എന്നാൽ സുന്ദരയ്യൻ ഭാര്യാഗൃഹത്തിൽ വാതിലടച്ച് സംസാരിച്ചതിനാലും, വീടിനു ചുറ്റും കോടാങ്കി ശ്രദ്ധിച്ചു കൊണ്ടിരുന്നതിനാലും രാമയ്യൻ വിവരങ്ങളറിയുവാൻ പറ്റാതെ തിരിച്ചു വരുന്നു. അതേസമയം യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും കടന്നുപോയ അജ്ഞാതൻ പത്മനാഭൻതമ്പിയുടെ വീട്ടിൽ എത്തുന്നു, വന്നത് തടവിൽ നിന്ന് രക്ഷപ്പെട്ട വേലുക്കുറുപ്പാണെന്നു കണ്ട് തമ്പി ആഗതനെ വീട്ടിൽ ഒളിപ്പിക്കുന്നു. മാങ്കോയിക്കൽക്കുറുപ്പ് എവിടയോ തടവിൽ ആണെന്നു മനസ്സിലാക്കിയ യുവരാജാവും കൂട്ടരും ശ്രീപണ്ടാരത്തുവീട്ടിലും ചെമ്പകശ്ശേരിയിലും തിരയുവാൻ തീരുമാനിച്ച് നിൽക്കുമ്പോൾ സുന്ദരയ്യനും ഭാര്യയും അതു വഴി കടന്നു പോകുന്നു. സുന്ദരയ്യൻ തമ്പിയുടെ ഭവനത്തിലേക്കും ഭാര്യയായ ആനന്തം സുന്ദരയ്യൻ വിഷം കലർത്തിയ ഭക്ഷണപദാർത്ഥങ്ങളുമായി സുഭദ്രയുടെ വീട്ടിലേക്കും പോകുന്നു. മഹാരാജാവിന്റെ ആരോഗ്യവിവരം അറിയുവാൻ വേണ്ടി പുറപ്പെട്ട യുവരാജാവിനെയും കൂട്ടരെയും ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള തുരത്തി അമ്പുകൾ ചെയ്യുന്നു, എന്നാൽ യുവരാജാവിനെതിരായ അമ്പുകൾ, അവിടെ എത്തിയ ഭ്രാന്തൻ ചാന്നാൻ തട്ടിത്തെറിപ്പിച്ച് വില്ലാളിയെ അടിച്ചു വീഴ്ത്തുന്നു. തന്റെ വീട്ടിലെത്തിയ ആനന്തത്തിൽ നിന്ന് ചെമ്പകശ്ശേരിയിൽ നിന്നും കളവുപോയ ആഭരണങ്ങൾ ആനന്തത്തിന്റെ വീട്ടിൽ ഉണ്ടെന്നും, സ്വന്തം ഭർത്താവായ സുന്ദരയ്യന്റെ പ്രവൃത്തികളെക്കുറിച്ചു ആനന്തത്തിന് ഒന്നും അറിയില്ല എന്നും സുഭദ്ര മനസ്സിലാക്കുന്നു. അതേസമയം രാമനാമഠത്തിൽപിള്ള പത്മനാഭൻതമ്പിയുടെ വീട്ടിൽ എത്തുന്നു, തുടർന്ന് സുന്ദരയ്യനും അവിടെ എത്തിച്ചേരുന്നു. മാർത്താണ്ഡവർമ്മ യുവരാജാവിനെ വധിക്കുവാൻ തീരുമാനിച്ചതിനു ശേഷം ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയും അവിടെ എത്തിച്ചേരുന്നു. തിരിച്ചെത്തിയ രാമനാമഠത്തിൽപിള്ളയിൽ നിന്ന് വേലുക്കുറുപ്പിനെക്കൊണ്ട് മാർത്താണ്ഡവർമ്മയെ വധിക്കുവാൻ തീരുമാനിച്ചത് മനസ്സിലാക്കിയ സുഭദ്ര, ഒരു സന്ദേശക്കുറി ഉണ്ടാക്കി, അത് മാർത്താണ്ഡവർമ്മ യുവരാജാവിന് ആ രാത്രി തന്നെ എത്തിക്കുവാൻ ശങ്കരാചാരെ ഏല്പിക്കുന്നു. ഇതിനെ തുടർന്ന് പന്ത്രണ്ടു ഭൃത്യന്മാരെ വിളിച്ചുവരുത്തിയ സുഭദ്ര അതിൽ പത്തുപേരെ ആനന്തത്തിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കുന്നതിന് അവിടെ മോഷണം ചെയ്യുവാൻ പറഞ്ഞയക്കുന്നു, പിന്നെ പപ്പു എന്ന ഭൃത്യനോട് അടുത്ത ദിവസം രാവിലെ പത്മനാഭൻതമ്പിയുടെ വീട്ടിൽ ചെന്ന് താൻ മരിച്ചുപോയി എന്നു കരയുവാൻ ഏല്പിക്കുന്നു, ശേഷിച്ച ഒരു ഭൃത്യനെ പഠാണിപാളയത്തിലേക്കും പറഞ്ഞയക്കുന്നു. അതേസമയം മഹാരാജാവിന്റെ മാളികയിൽ ഹാക്കിമിന്റെ ഔഷധം സേവിച്ച മഹാരാജാവിന് ആശ്വാസം ഉള്ളത് കണ്ട് മാർത്താണ്ഡവർമ്മ സമാധാനിക്കുന്നു. പരമേശ്വരൻപിള്ളയുമൊത്ത് തന്റെ മാളികയിലേക്ക് പോകുമ്പോൾ വഴിയിൽ മാർത്താണ്ഡവർമ്മയെ വേലുക്കുറുപ്പ് പിന്നിൽ നിന്ന് വെട്ടാൻ ശ്രമിക്കുകയും എന്നാൽ അപ്പോഴേക്കും അവിടെ എത്തിച്ചേർന്ന ശങ്കരാചാരാൽ തടയപ്പെട്ട് സംഘട്ടനത്തിലേർപ്പെട്ട വേലുക്കുറുപ്പ് ശങ്കരാചാരെ വെട്ടിവീഴ്ത്തി ഓടി രക്ഷപ്പെടുന്നു. മാർത്താണ്ഡവർമ്മയും പരമേശ്വരൻപിള്ളയും മരിക്കാറായ ശങ്കരാചാരുടെ അടുത്തേക്ക് ഓടിയെത്തുകയും മരിക്കുന്നതിനുമുമ്പ് തന്റെ കയ്യിലുള്ള സന്ദേശക്കുറിയെപ്പറ്റി ശങ്കരാചാർ മാർത്താണ്ഡവർമ്മയെ ധരിപ്പിക്കുകയും ചെയ്യുന്നു. വേലുക്കുറുപ്പ് തിരിച്ചെത്തി തമ്പിയെ വിവരമറിയിക്കുന്നു, തുടർന്ന് രാമനാമഠത്തിൽപിള്ള, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള, സുന്ദരയ്യൻ, കോടാങ്കി എന്നിവർ അടിയന്തരയോഗം കൂടി മാങ്കോയിക്കൽക്കുറുപ്പിനെ ശ്രീപണ്ടാരത്തുവീട്ടിൽ നിന്ന് ചെമ്പകശ്ശേരിയിലേക്ക് മാറ്റുവാൻ തീരുമാനിച്ച് തമ്പി ഒഴികെയുള്ളവർ വേഗം പുറപ്പെടുന്നു. ഇതേ സമയം സുഭദ്രയുടെ വീടിന്റെ അടുത്ത് നിന്ന് പുറപ്പെട്ട ചാന്നാൻ ശ്രീപണ്ടാരത്തുവീട്ടിലെത്തി അവിടെ കാവൽക്കാരെ സൂത്രത്തിൽ മരുന്നു കൊടുത്ത് മയക്കി താക്കോലുകൾ കൈവശപ്പെടുത്തുകയും, തുടർന്ന് കല്ലറ തുറന്ന് മാങ്കോയിക്കൽക്കുറുപ്പിനെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ അവർ അവിടെ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രാമനാമഠത്തിൽപിള്ളയും കൂട്ടരും അവിടെ എത്തിച്ചേരുന്നു. ചാന്നാനെ കണ്ട് കോപത്താൽ പാഞ്ഞടുത്ത വേലുക്കുറുപ്പ് ചാന്നാന്റെ കൈതൊക്കുകൊണ്ടുള്ള വെടിയേറ്റ് മരിച്ച് വീഴുന്നു. വേലുക്കുറുപ്പ് മരിച്ചുവീണതുകണ്ട് ചീറിയടുത്ത കോടാങ്കിയും അടുത്ത വെടിയേറ്റ് മരിച്ചുവീഴുന്നു. ഇതു കണ്ട ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള വില്ലും അസ്ത്രവുമെടുത്ത് ഉന്നം പിടിക്കുകയും ചാന്നാൻ തന്റെ അരയിൽ നിന്ന് മറ്റൊരു കൈതോക്ക് എടുക്കുകയും ചെയ്തപ്പോൾ രാമനാമഠത്തിൽപിള്ള ഇടപ്പെട്ട് ചാന്നാനെയും മാങ്കോയിക്കൽക്കുറുപ്പിനെയും ചെമ്പകശ്ശേരിയിലേക്ക് മാറ്റുകയാണെന്നും തിരുമുഖത്തുപിള്ള വന്നതിനുശേഷമേ വിചാരിക്കുകയുള്ളൂ എന്നും അറിയിക്കുന്നു. തന്റെ ആയുധം താൻ തന്നെ കൈവശം വയ്ക്കുമെന്ന ഉപാധിയോടെ ചാന്നാൻ അതിനു സമ്മതിക്കുന്നു, തുടർന്ന് ചാന്നാനെയും കുറുപ്പിനെയും ചെമ്പകശ്ശേരിയിലേക്ക് മാറ്റുകയും അവിടെ കാവല്ക്കാരായി തമ്പിയെ പിൻതുണയ്ക്കുന്ന കൊട്ടാരം വേൽക്കാരെ നിയമിക്കുകയും ചെയ്യുന്നു. സുന്ദരയ്യനും കൂട്ടരും രാത്രിയിലെ കൊലപാതങ്ങളുടെ പിന്നിൽ മാർത്താണ്ഡവർമ്മയാണെന്നും രാമനാമഠത്തിൽപിള്ളയെയും കൊല്ലാൻ ശ്രമിച്ചുവെന്നും പറഞ്ഞു പരത്തുന്നു. ഇതേ സമയം ആനന്തത്തിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളടക്കമുള്ള സാധനങ്ങളുമായെത്തിയ ഭൃത്യരിൽ രണ്ടുപേരെ സുഭദ്ര ശങ്കരാചാരുടെ വിവരം തിരക്കി വരുവാൻ അയക്കുകയും, തിരിച്ചു വന്ന അവർ രാത്രിയിൽ നടന്നകൊലകളെ പറ്റി അറിയിക്കുകയും ചെയ്യുന്നു.

അടുത്തദിവസം രാവിലെ, വീട്ടിൽ നടന്ന കളവിനെപ്പറ്റി വിഷമം പറയുവാൻ ആനന്തം സുഭദ്രയുടെ അടുത്തെത്തുന്നു. ആനന്തം പോയതിനുശേഷം പഠാണിപാളയത്തിലേക്കുപോയ സുഭദ്രയുടെ ഭൃത്യൻ പാറുക്കുട്ടിക്കുള്ള മരുന്നുമായി തിരിച്ചെത്തി, അവിടെയുള്ള പഠാണിക്ക്, സുഭദ്രയുടെ മുൻഭർത്താവുമായിട്ടുള്ള സാദൃശ്യത്തെപ്പറ്റി അറിയിക്കുന്നു. അതേ സമയം സുഭദ്രയുടെ ഭൃത്യനായ പപ്പു, പത്മനാഭൻതമ്പിയടെ മാളികയിലെത്തി സുഭദ്ര മരിച്ചു പോയി എന്നു നിലവിളിക്കുന്നു. കുറച്ചുകഴിഞ്ഞ് സുന്ദരയ്യന്റെ ഭാര്യവീട്ടിൽ നടന്ന കളവിനെപ്പറ്റി തമ്പിയുടെ മാളികയിൽ അറിയുകയും തുടർന്ന് ആനന്തത്തിൽ നിന്ന് സുഭദ്ര മരിച്ചിട്ടില്ലെന്നും സുന്ദരയ്യൻ മനസ്സിലാക്കുന്നു. അതേ സമയം തലേദിവസം നടന്ന കൊലപാതകങ്ങളും അനുബന്ധമായുണ്ടായ വാർത്തകളും കേട്ട് കുപിതരായ ഒരു കൂട്ടം ജനങ്ങൾ കൊട്ടാരമതിലിനകത്തേക്ക് ഇരച്ചു കയറുകയും എന്നാൽ രോഗബാധിതനും അവശനുമായ രാമവർമ്മമഹാരാജാവിനെ കണ്ടപ്പോൾ തന്നെ കുറച്ചുപേരും അദ്ദേഹം പോകുവാൻ ആംഗ്യം കാണിച്ചതിനെ തുടർന്ന് ബാക്കിയുള്ളവരും മടങ്ങിപ്പോകുന്നു. രാമനാമഠത്തിൽപിള്ള കൊട്ടാരവാതില്ക്കൽ നടന്ന കോലാഹങ്ങളെക്കുറിച്ച് സംസാരിക്കുവാൻ പത്മനാഭൻതമ്പിയുടെ അടുത്തെത്തി കുറച്ചുകഴിഞ്ഞപ്പോൾ ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയും ഒരു ഭൃത്യനും അവിടെയെത്തി മഹാരാജാവിന്റെ മരണവാർത്ത അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾക്കു ശേഷം മാർത്താണ്ഡവർമ്മ മധുരപ്പട്ടാളത്തിനുള്ള പണം അയക്കുന്നു. വൈകുന്നേരം സുഭദ്ര മരുന്നുമായി ചെമ്പകശ്ശേരിയിൽ എത്തുന്നു. മരുന്നു കഴിച്ച് അടുത്തദിവസം മുതൽ പാറുക്കുട്ടി സുഖം പ്രാപിച്ചു തുടങ്ങുകയും, അടുത്ത അഞ്ചു ദിവസത്തേക്ക് സുഭദ്ര ചെമ്പകശ്ശേരിയിൽ തന്നെ തങ്ങുകയും ചെയ്യുന്നു.

അഞ്ചാം ദിവസം കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ നേതൃത്വത്തിൽ അയക്കപ്പെട്ട യോദ്ധാക്കളെ കഴക്കൂട്ടത്തുപിള്ളയും കൂട്ടരും ചേർന്ന് തടുത്ത് തോൽപിച്ചത് അറിഞ്ഞ മാർത്താണ്ഡവർമ്മ പത്മനാഭൻതമ്പിയെ പിന്തുണക്കുന്ന കൊട്ടാരം വേൽക്കാരുടെ ഉദ്യോഗം നിർത്തലാക്കുവാൻ കല്പിക്കുന്നു. അതേസമയം ചെമ്പകശ്ശേരിയിൽ ദീനം ഭേദമായ പാറുക്കുട്ടിയോട് തടവിലിട്ടിരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഭ്രാന്തനാണെന്നും, അയാളെയെങ്കിലും വിട്ടയച്ചാൽ നന്നായിരുന്നുവെന്ന് സുഭദ്ര പറയുന്നു. രണ്ടുപേരെയും വിട്ടയയ്ക്കുവാൻ നിർദ്ദേശിച്ച പാറുക്കുട്ടിയോട് കല്ലറയുടെ താക്കോലുകൾ തന്റെ കൈവശം ഇല്ലെന്നും അവ കാവല്ക്കാരുടെ കയ്യിലാണെന്നും ശങ്കു ആശാൻ അറിയിക്കുന്നു. വൈകുന്നേരമായപ്പോൾ കാവല്ക്കാരെ വലിയസർവ്വാധികാര്യക്കാർ കൊട്ടാരത്തിലേക്ക് തിരിച്ചുവിളിച്ചതിനാൽ ചെമ്പകശ്ശേരി മൂത്തപിള്ള കല്ലറയുടെ താക്കോലുകൾ ശങ്കുആശാനെ ഏല്പിച്ച് കാവല്ക്കാരുമായി അവിടെ നിന്ന് പുറപ്പെടുന്നു. ഭ്രാന്തനെ വിടുവിക്കാനുള്ള ചിന്തകളാൽ ഉറങ്ങുവാൻ പറ്റുന്നില്ലെന്ന് പാറുക്കുട്ടി അമ്മയെ അറിയിക്കുന്നു. തന്റെ ഗൃഹത്തിൽ നടക്കുന്ന തമ്പി സഹോദരന്മാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും യോഗത്തെക്കുറിച്ചറിഞ്ഞ സുഭദ്ര അവിടെ നിന്ന് പോകുന്നു. പാറുക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി ശങ്കു ആശാൻ കല്ലറയുടെ താക്കോൽ നല്കുകയും പാറുക്കുട്ടി കാർത്ത്യായനിഅമ്മയുമായി കല്ലറ തുറന്ന് അകത്തേക്ക് ചെല്ലുന്നു. തന്റെ മകളുടെ താൽപര്യപ്രകാരം, അവിടെ നിന്ന് പോയിക്കൊള്ളുവാൻ കാർത്ത്യായനിഅമ്മ മാങ്കോയിക്കൽക്കുറുപ്പിനോട് പറയുന്നു. തന്റെ സത്യാവസ്ഥ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നു പറഞ്ഞ് ചാന്നാൻ അവിടെനിന്നും ഓടുന്നു, പുറകെ മാങ്കോയിക്കൽക്കുറുപ്പും. തന്റെ കിടപ്പറയിൽ തമ്പിയെ തടഞ്ഞത് ചാന്നാനാണെന്നും അത് താൻ സ്നേഹിക്കുന്ന അനന്തപത്മനാഭനാണെന്നും പാറുക്കുട്ടി തിരിച്ചറിയുന്നു. അതേ സമയം അന്നു രാത്രി തന്നെ കൊട്ടാരത്തിൽവച്ച് മാർത്താണ്ഡവർമ്മയെ വധിക്കുവാൻ തമ്പി സഹോദരന്മാരും എട്ടുവീട്ടിൽപിള്ളമാരും ചേർന്ന് തീരുമാനിക്കുന്നു. അതേസമയം കൊട്ടാരത്തിൽ മാർത്താണ്ഡവർമ്മ യുവരാജാവിനെ കാണുവാൻ വന്ന മാങ്കോയിക്കൽക്കുറുപ്പിന്റെ അനന്തരവന്മാരോട് രാമയ്യനുമായി സംയുക്തമായി പ്രവർത്തിക്കുവാൻ പിറ്റേദിവസം രാവിലെ വരുവാൻ മാർത്താണ്ഡവർമ്മ നിർദ്ദേശിച്ചയക്കുന്നു. ഇതിനു ശേഷം ഉറക്കത്തിലായ മാർത്താണ്ഡവർമ്മ യുവരാജാവ് തന്റെ ഉറക്കറയിലേക്ക് ഉണ്ടായ സുഭദ്രയുടെ ആഗമനത്തോടെ എഴുന്നേല്ക്കുന്നു. യുവരാജാവിന്റെ ജീവൻ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് പോകണമെന്നും, ഇളയതമ്പുരാനേയും അമ്മത്തമ്പുരാട്ടിയേയും അവിടെ നിന്ന് മാറ്റണമെന്നും സുഭദ്ര അറിയിക്കുന്നു, എന്നാൽ ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും ഇതിനുമുമ്പ് തനിക്ക് സന്ദേശം അയച്ചത് സുഭദ്രയാണെന്ന് മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ സുഭദ്രയെ അനുഗമിക്കുന്നു. ഇതിനു ശേഷം കുടമൺപിള്ളയും കൂട്ടരും കൊട്ടാരത്തിൽ എത്തിയെങ്കിലും ആരെയും കാണുന്നില്ല. തന്റെ കൂടെയുള്ള ഭൃത്യനെ പഠാണിപ്പാളയത്തിലേക്ക് അയച്ച ശേഷം കുടിയാന്മാരുടെ വേഷത്തിലുള്ള മാർത്താണ്ഡവർമ്മ, പരമേശ്വരൻപിള്ള, രാമയ്യൻ എന്നിവരുമൊത്ത് പോകുന്ന സുഭദ്രയെ രാമൻതമ്പി കണ്ടുവെങ്കിലും, സുഭദ്ര സന്ദർഭാനുസൃതമായി തമ്പിയുടെ കൃത്യങ്ങളെ അനുകൂലിച്ച് സംസാരിക്കുകയും രാമൻതമ്പിക്ക് സുഭദ്രയോടുള്ള അനാദരവ് കാരണവും സുഭദ്രയും കൂട്ടരും ശ്രദ്ധിക്കപ്പെടാതെ എളുപ്പത്തിൽ അവിടെ നിന്ന് നീങ്ങുന്നു. രാമൻ തമ്പിയും കൂട്ടരും ദൂരത്തായപ്പോൾ മുന്നുപേരെയും ഒരു ആൽമരച്ചുവട്ടിലാക്കി സുഭദ്ര തന്റെ ഗൃഹത്തിലേക്ക് തനിയെ പോകുകയും തിരിച്ച് നാലഞ്ചു ചുമടു വഹിക്കുന്ന ഭൃത്യന്മാരോടൊപ്പം വന്ന് അവിടന്ന് പോകുവാൻ തയ്യാറെടുക്കുമ്പോൾ തിരുമുഖത്തുപിള്ള അവിടെ എത്തി യുവരാജാവിനെ തിരിച്ചറിയുന്നു. സ്വന്തം സഹോദരനെ വധിക്കുവാൻ കൂട്ടുനിന്ന യുവരാജാവിനെ സഹായിക്കുന്നത് എന്തിനെന്ന് തിരുമുഖത്തുപിള്ള സുഭദ്രയോട് ചോദിക്കുകയും, എന്നാൽ അനന്തപത്മനാഭൻ മരിച്ചിട്ടില്ല എന്നുറപ്പുകൊടുത്ത സുഭദ്രയുടെ നിർബന്ധത്തിനു വഴങ്ങി താനാണ് സുഭദ്രയുടെ പിതാവെന്ന് തിരുമുഖത്തുപിള്ള അറിയിക്കുന്നു. സുഭദ്ര വീട്ടിലേക്കും യുവരാജാവും കൂട്ടരും തിരുമുഖത്തുപിള്ളയോടൊത്ത് കിഴക്കോട്ടും തിരിക്കുന്നു. അതേസമയം കൊട്ടാരത്തിൽ ആരും ഇല്ലാതിരുന്നതിനാൽ മാങ്കോയിക്കൽ ഭടന്മാർ താവളമടിച്ചിരിക്കുന്ന മണക്കാട്ടേക്ക് പട നയിക്കാൻ തീരുമാനിച്ച് എട്ടുവീട്ടിൽപിള്ളമാരും തമ്പിമാരും അവിടെ നിന്ന് പുറപ്പെടുന്നു. എന്നാൽ മാങ്കോയിക്കൽ ഭടന്മാർ സുഭദ്രയുടെ ഭൃത്യനാൽ വിവരം അറിയിക്കപ്പെട്ടതിനാൽ ഒരു ഏറ്റുമുട്ടലിന് തയ്യാറെടുത്തിരുന്നു. എണ്ണത്തിൽ കുറവായിരുന്നെുവെങ്കിലും തമ്പിമാരുടെ പടയെ മാങ്കോയിക്കൽ ഭടന്മാർ എതിർക്കുകയും ശത്രുക്കളാൽ കീഴ്പെടുത്തുന്നതിന് മുമ്പ് അവിടെ എത്തിയ ഷംസുഡീന്റെയും ബീറാംഖാന്റെയും നേതൃത്വത്തിലുള്ള പഠാണിപ്പടയാളികൾ തമ്പിമാരുടെ സേനയോട് ഏറ്റുമുട്ടുന്നു. ഷംസുഡീൻ പത്മനാഭൻതമ്പിയുമായി ഏറ്റുമുട്ടുമ്പോൾ ബീറാംഖാൻ തന്റെ ആദ്യ ഭാര്യയിൽ നിന്ന് തന്നെ പിരിച്ച സുന്ദരയ്യനുമായി ഏറ്റുമുട്ടാൻ കുതിക്കുന്നു, എന്നാൽ സുന്ദരയ്യന്റെ പ്രഹരത്താൽ ബീറാംഖാന്റെ കുതിര വീഴുകയും ബീറാംഖാൻ കുതിരയ്ക്കടിയിൽ കുടുങ്ങുകയും ചെയ്യുന്നു. സുന്ദരയ്യൻ ബീറാംഖാനെ വകവരുത്തുവാൻ മുന്നേറുന്നു എന്നാൽ കുതിരയുടെ അടിയിൽ നിന്ന് ഒരു വിധത്തിൽ വിടുവിച്ച് ഉയർന്നുവന്ന ബീറാംഖാൻ സുന്ദരയ്യനെ കുത്തിക്കൊല്ലുകയും അപ്പോൾ തന്നെ പടക്കളത്തിൽ നിന്ന് പോകുകയും ചെയ്യുന്നു. സുന്ദരയ്യൻ മരിച്ചതുകണ്ട് നുറഡീനെ കൊല്ലുവാൻ വാളോങ്ങിയ പത്മനാഭൻതമ്പിയുടെ കയ്യിലേക്ക് ഷംസുഡീൻ നിറയൊഴിക്കുന്നു, ഇതിനെ തുടർന്ന് രാമൻതമ്പിയും രാമനാമഠത്തിൽപിള്ളയും ഷംസുഡീന്റെ അടുത്തേക്ക് എത്തുമ്പോഴേക്കും തിരുമുഖത്തുപിള്ളയുടെയും യുവരാജാവിന്റെയും നേതൃത്വത്തിൽ വന്ന സേന പടക്കളം വളയുകയും എട്ടുവീട്ടിൽപിള്ളമാരും തമ്പിമാരും അവരുടെ ആളുകളും പിടിയിലാവുകയും ചെയ്യുന്നു.

അടുത്ത ദിവസം മഹാരാജാവിന്റെ മരണാനന്തരക്രിയകൾക്ക് ശേഷം ചെമ്പകശ്ശേരിയിൽ കേരളവവർമ്മ കോയിത്തമ്പുരാന്റെ സംരക്ഷണത്തിലായിരുന്ന ഇളയതമ്പുരാനെയും അമ്മത്തമ്പുരാട്ടിയെയും മാർത്താണ്ഡവർമ്മ കൊട്ടാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ചെമ്പകശ്ശേരിയിൽ അനന്തപത്മനാഭൻ എത്തി പാറുക്കുട്ടിയുമായുള്ള രണ്ടുവർഷത്തെ വിരഹം അവസാനിപ്പിക്കുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് രാജാവായി സഥാനമേറ്റതിനു ശേഷം മാർത്താണ്ഡവർമ്മ പഠാണിപ്പാളയത്തിൽ എത്തിച്ചേരുന്നു. രണ്ടു വർഷം മുമ്പ് വേലുക്കുറുപ്പിനാൽ ആക്രമിക്കപ്പെട്ട അനന്തപത്മനാഭനെ പഞ്ചവൻകാട്ടിൽ വെച്ചു കണ്ടപ്പോൾ തന്റെ മുൻ ഭാര്യയായ സുഭദ്രയുടെ മുഖസാമ്യം തോന്നിയ ബീറാംഖാൻ മുൻകൈ എടുത്ത് കൊണ്ടുപോയി ചികിത്സിപ്പിച്ചതാണെന്ന് മനസ്സിലാവുന്നു. സംഭാഷണം സുഭദ്രയെക്കുറിച്ചായപ്പോൾ താൻ മോചിപ്പിച്ച കുടമൺപിള്ളയിൽ നിന്ന് സുഭദ്രയെ രക്ഷിക്കുന്നതിനായി സുഭദ്രയെ എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് മാറ്റുവാൻ മാർത്താണ്ഡവർമ്മ അനന്തപത്മനാഭനോട് പറയുന്നു. തന്റെ മുൻ ഭർത്താവിനെ ഓർത്ത് വിഷമിച്ചിരുന്ന സുഭദ്രയെ വീട്ടിലെത്തിയ കുടമൺപിള്ള മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വാളാൽ വെട്ടുവാൻ ഓങ്ങിയപ്പോഴേക്കും ബീറാംഖാൻ സുഭദ്രയെ കൊല്ലരുതെന്ന് പറഞ്ഞ് ഓടി വരുകയും, ഇതു കണ്ട സുഭദ്ര ഇനി മരിച്ചാലും വേണ്ടില്ല എന്ന് ദൈവത്തോട് നന്ദി പറഞ്ഞ അടുത്ത നിമിഷത്തിൽ കുടമൺപിള്ളയുടെ ഖഡ്ഗം സുഭദ്രയുടെ കഴുത്തിൽ പതിക്കുകയും ചെയ്യുന്നു. കുടമൺപിള്ളയുടെ വാൾ ബീറാംഖാന്റെ മേൽ പതിക്കുന്നതിന് മുമ്പ് അവിടെ എത്തിയ അനന്തപത്മനാഭൻ കുടമൺപിള്ളയെ വധിക്കുന്നു. സുഭദ്രയുടെ മരണവാർത്ത അറിഞ്ഞ മാർത്താണ്ഡവർമ്മ മഹാരാജാവ് കണ്ണുനീർ പൊഴിക്കുകയും പപ്പുത്തമ്പിയുടെ ക്രിയകൾക്ക് പ്രതിക്രിയ താൻ തന്നെ നിർവ്വഹിക്കും എന്നു പറഞ്ഞ് സുഭദ്രയുടെ ഗൃഹത്തിലേക്ക് പോകുന്നു.

മൂന്നുവർഷങ്ങൾ കടന്നുപോകുന്നു. ഈ കാലത്തിനിടയ്ക്ക് മഹാരാജാവ് മാങ്കോയിക്കൽ ഗൃഹം പുതുക്കി പണിത് 'മാർത്താണ്ഡൻ വലിയ പടവീട്' എന്ന് നാമകരണം ചെയ്തു. ദേശിങ്ങനാട് മുതലായ നാടുകളിലേക്കുള്ള പടനീക്കത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മുഖ്യ രക്ഷകനായിരുന്ന അനന്തപത്മനാഭൻ ഇപ്പോൾ കുടുംബസമ്മേതം ചെമ്പകശ്ശേരിയിൽ പാർക്കുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് ശ്രീപത്മനാഭസേവകനായും പ്രജാപരിപാലകനുമായുള്ള കളങ്കരഹിതയശസ്സാർജ്ജിക്കുന്നതു കണ്ട് ജനങ്ങൾ സന്തോഷം കൊണ്ടാടുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

മുഖ്യ കഥാപാത്രങ്ങൾ[തിരുത്തുക]

  • മാർത്താണ്ഡവർമ്മ / യുവരാജാവ് – ന്യായപ്രകാരം രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകേണ്ട യുവരാജാവ്.
  • അനന്തപത്മനാഭൻ / ഭ്രാന്തൻ ചാന്നാൻ / കാശിവാസി / ദ്വിഭാഷി / ഭിക്ഷു / ഷംസുഡീൻ – തിരുമുഖത്തുപിള്ളയക്ക് കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രിയുമായുണ്ടായ ബന്ധത്തിനുശേഷം മറ്റൊരു സ്ത്രീയിൽ ഉണ്ടായ പുത്രൻ, സുഭദ്രയുടെ അർദ്ധസഹോദരൻ.
  • സുഭദ്ര / ചെമ്പകം അക്ക – തിരുമുഖത്തുപിള്ളയുടെയും കുടമൺപിള്ളയുടെ അനന്തരവളുടെയും മകൾ, അന്തപത്മനാഭന്റെ അർദ്ധസഹോദരി.
  • ശ്രീ റായി പത്മനാഭൻ തമ്പി / പപ്പു തമ്പി – രാമവർമ്മ മഹാരാജാവിന്റെ മൂത്തമകൻ.
  • സുന്ദരയ്യൻ / പുലമാടൻ – മധുരയ്ക്കടുത്തുള്ള ഒരു ശാസ്ത്രിയുടെയും ഒരു മറവസ്ത്രീയുടെയും മകൻ. കാലക്കുട്ടിയുടെ അനന്തരവൾ ഭാര്യയാണ്.
  • പാറുക്കുട്ടി / പാർവ്വതി അമ്മ / പാർവ്വതി പിള്ള / തങ്കം – കാർത്ത്യായനി അമ്മയുടെയും ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെയും മകൾ.
  • വേലുക്കുറുപ്പ് – പത്മനാഭൻതമ്പിയുടെ പക്ഷക്കാരനായ യോദ്ധാവ്.
  • മാങ്കോയിക്കൽ കുറുപ്പ് / ഇരവിപ്പെരുമാൻ കണ്ടൻകുമാരൻ കുറുപ്പ് – മാങ്കോയിക്കൽ തറവാട്ടിലെ കാരണവർ.
  • ബീറാംഖാൻ – കുടമൺപിള്ളയുടെ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ അനന്തരവനായ നായർ യുവാവ്.

കഥാപാത്രബന്ധങ്ങൾ[തിരുത്തുക]

കഥാപാത്ര ബന്ധുത്വം
മുദ്രാലേഖ
സന്തതിദത്ത്‌ദാമ്പത്യംക പ്രണയിക്കുന്നു ച-യെ, അനുകൂലപ്രതികരണമില്ലവേർപിരിഞ്ഞ ദാമ്പത്യം
അ.സ്ത്രീഅജ്ഞാതനാമാവായ സ്ത്രീഅ.പുഅജ്ഞാതനാമാവായ പുരുഷൻഅ.ഗൃഅജ്ഞാതനാമാവായ ഗൃഹസ്ഥൻഅ.കഅജ്ഞാതനാമാവായ കന്യകഅ.നാഅജ്ഞാതനാമാവായ നായർ
കുടുംബ / കുല നാമം
തായ്‌വഴി / താവഴി കുടുംബം
കുടുംബ / കുല നാമം
തന്തൈവഴി / പിതൃദായക്രമ കുടുംബം
കുടുംബ / കുല നാമം
അജ്ഞാത / അനിശ്ചയ കുലം
കുടുംബ / കുല നാമം
മരുമക്കത്തായ / സമകുല-ഭിന്നശാഖാ ദായക്രമ കുടുംബം
കഥാപാത്രം
നോവലിലെ കഥയുടെ കാലയളവിൽ കൊല്ലപ്പെടുന്ന കഥാപാത്രം
കഥാപാത്രം
നോവലിലെ കഥയുടെ കാലയളവിൽ സജീവ-കർമ്മോദ്യുക്ത കഥാപാത്രം
കഥാപാത്രം
നോവലിലെ കഥയുടെ കാലയളവിൽ മരണപ്പെടുന്ന കഥാപാത്രം
പഠാണിനായർകുടമൺതിരുമുഖംഅനിശ്ചിതംചെമ്പകശ്ശേരികഴക്കൂട്ടം
അ.സ്ത്രീഅ.സ്ത്രീ
ഹാക്കിംഅ.ഗൃഅ.സ്ത്രീഅ.സ്ത്രീകുടമൺപിള്ളഅ.സ്ത്രീതിരുമുഖത്തുപിള്ളഅ.സ്ത്രീ
അ.പുആയിഷചെമ്പകശ്ശേരി മൂത്തപിള്ളകാർത്ത്യായനി അമ്മഉഗ്രൻ കഴക്കൂട്ടത്തു പിള്ള
അ.നാ / ബീറാംഖാൻസുഭദ്രഅ.സ്ത്രീ
ഫാത്തിമഅ.ക
സുലൈഖഅനന്തപത്മനാഭൻ[α]പാറുക്കുട്ടിതേവൻ വിക്രമൻ
നുറഡീൻഅ.ക
വംശാവലി കുറിപ്പുകൾ
  1. ധർമ്മരാജാ നോവലിൽ വലിയപടത്തലവൻ എന്ന കഥാപാത്രം.

സൃഷ്ടി[തിരുത്തുക]

പ്രാരംഭം[തിരുത്തുക]

തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ബിരുദവിദ്യാർത്ഥിയായിരുന്ന കാലയളവിലാണ് സി.വി. രാമൻപിള്ള, സർ വാൾട്ടർ സ്കോട്ടിന്റെയും അലക്സാണ്ടർ ഡ്യൂമാസിന്റെയും കൃതികളിലൂടെ ചരിത്രാത്മകസാഹിത്യരീതികളുമായി പരിചയമാകുന്നതും അവയിൽ തൽപരനാകുന്നതും.[13] ബിരുദപഠനത്തിന്റെ അവസാനകാലത്ത് സി. വി. പരീക്ഷ എഴുതാതെ നാടുവിട്ടു പോകുകയും, ഹൈദ്രാബാദ്-നിവാസം അടക്കമുള്ള ദേശപര്യടനം[A] കഴിഞ്ഞ് നാട്ടിലെത്തി 1881-ൽ ബിരുദമെടുത്തതിനു ശേഷം തെക്കൻതിരുവിതാംകൂറിൽ സഞ്ചരിച്ച്[B] പ്രാദേശിക ഐതിഹ്യങ്ങളും കഥകളുമായി സുപരിചിതനായി.[15] ഇരുപര്യടനനുഭവറിവുകളും സി. വി. ആദ്യ നോവൽ രചനയിൽ പ്രയോജനപ്പെടുത്തുകയുണ്ടായി.[16] 1887 നവംബറിൽ സി. വി. ഭഗീരിഥി അമ്മയെ വിവാഹം കഴിക്കുകയും, തുടർന്ന് പെരുന്താനി കീഴേവീട്ടിലോട്ട് താമസം മാറുമ്പോൾ മാർത്താണ്ഡവർമ്മ രചനയ്ക്ക് സി. വി. തയ്യാറെടുത്തിരുന്നുവെന്ന് എൻ. ബാലകൃഷ്ണൻനായർ പ്രസ്താവിക്കുന്നു.[17]

രചന[തിരുത്തുക]

മാർത്താണ്ഡവർമ്മ നോവൽ രചനയ്ക്കു മുന്നോടിയായി ഇംഗ്ലീഷ് നോവലുകളുടെ പാരായണവും തുടർന്ന് കുറിപ്പുകൾ എഴുതി വെയ്ക്കുകയും സി. വി. ചെയ്തിരുന്നു.[17] ഈ കൃതിയുടെ രചനാകാലത്ത് സി. വി.യ്ക്ക് നിദ്രാക്ഷയം നേരിട്ടിരുന്നതായും, നാഴികയ്ക്ക് ഒരു വെറ്റിലമുറുക്ക് എന്ന കണക്ക് തുടർന്നുള്ള മുറുക്കാൻ ഉപയോഗമാണ് സി. വി. യുടെ രചനാക്രിയയ്ക്ക് ഉത്തേജനമായിരുന്നതെന്ന് പി. കെ. പരമേശ്വരൻ നായർ കുറിക്കുന്നു.[18] പ്രസ്തുത നോവൽ രചനയിൽ സി. വി. യുടെ ജീവിതപങ്കാളിയായ ഭഗീരിഥി അമ്മ, അവരുടെ സുഹൃത്ത് മുക്കലംപാട്ട് ജാനകി അമ്മ, പിന്നെ അയൽപക്കത്തുള്ള ശ്രീമതി താഴാമടത്ത് ജാനകി അമ്മ എന്നിവർ പണികളൊഴിഞ്ഞിരിക്കുമ്പോൾ പകർത്തിയെഴുത്തുകാരായിരുന്നെങ്കിലും അവരിൽ മുന്നാമത്തെ ശ്രീമതിയാണ് നോവൽകൃതിയുടെ കൂടുതൽ ഭാഗങ്ങളും പകർത്തിയത്.[17] വിവാഹനന്തരം നിയമ പരീക്ഷയ്ക്കും മറ്റും ആയി അനേകം തവണ മദ്രാസ് യാത്രകളും[C] വാസവും സി. വി. ചെയ്തിരുന്നു.[20]

സി. വി. മദ്രാസിലായിരിക്കെ, 1890 ജനുവരിയിൽ പുറത്തിറങ്ങിയ മലയാള നോവൽ ഇന്ദുലേഖ അവിടത്തെ സുഹൃദ്‌വൃന്ദങ്ങളിൽ ചർച്ചാവിഷയമായിരുന്നു.[22] ഇന്ദുലേഖ നോവലിന് ലഭിച്ച സ്വീകരണവും, ഇന്ദുലേഖാകർത്താവായ ചന്തുമേനോനു ലഭിച്ച പ്രശസ്തിയും, മാർത്താണ്ഡവർമ്മ നോവൽ രചന തുടരുവാൻ സി. വി. യെ പ്രേരിപ്പിച്ചു.[23] സുഹൃദ്‌വൃന്ദങ്ങളിൽ മലബാറുകാരായ ചിലർ ഇന്ദുലേഖ നോവൽ പോലെയൊരു കൃതി സൃഷ്ടിക്കുവാൻ തിരുവിതാംകൂറിൽ ആണുങ്ങളാരെങ്കിലും ഉണ്ടോയെന്ന് ചോദ്യം ഉന്നയിക്കുകയും, ഉണ്ടെന്ന് തെളിയിക്കുമെന്ന് സി. വി. മറുപടി കൊടുക്കുകയും ഉണ്ടായി.[24] തുടർന്നുള്ള രണ്ടു മാസക്കാലം സി. വി. മാർത്താണ്ഡവർമ്മ നോവൽ രചനയിലായിരുന്നു.[23] ക്രമേണ നിയമപരീക്ഷ ജയിക്കാനുള്ള താൽപര്യം സി. വി.ക്ക് ഇല്ലാതായി, എന്തെന്നാൽ നോവലിന്റെ രചന പൂർത്തീകരിച്ച് അച്ചടിക്കാൻ തയ്യാറാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.[25] ഇക്കാലയളവിൽ ജി.പി. പിള്ള, എർഡ്‌ലി നോർട്ടനുമായുള്ള പര്യാലോചനകൾക്കു ശേഷം മലയാളി മെമ്മോറിയൽ മുൻവയ്ക്കുകയും, നിവേദനത്തിന് പിന്തുണക്കാരിൽ നിന്നുള്ള ഒപ്പുശേഖരിക്കാമെന്നേറ്റ സി. വി. യെ നിവേദനക്കുറിപ്പ് മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ചുമതലപ്പടുത്തതിയതിനെത്തുടർന്ന് സി.വി. തിരുവനന്തപുരത്തേക്ക് മടങ്ങി.[26]

തിരുവനന്തപുരത്ത് തിരിച്ചെത്തിയ സി. വി. നോവൽ രചന തുടർന്നു, അദ്ധ്യായങ്ങൾ തീരുന്ന മുറയക്ക് അച്ചടിക്കുവേണ്ടി സി. വി. മദ്രാസിലെ തന്റെ സുഹൃത്തായ എൻ. രാമൻപിള്ളയ്ക്ക് അയച്ചു കൊടുക്കുകയും, കൈയെഴുത്തുപ്രതികളിൽ എൻ. രാമൻപിള്ള[i] ചില തിരുത്തലുകളും, എഴുതിചേർക്കലുകളും ചെയ്തിരുന്നു.[28] നോവൽരചയിതാവിന്റെ മുൻകാലത്ത് നാടുവിട്ടു പോയ അനുഭവങ്ങൾ, ഹൈദരാബാദിലെ മുസ്ലിംകളൊത്തുള്ള ജീവിത കാലത്ത്, ഇസ്ലാം മതം സ്വീകരിക്കാനും ഒരു മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കാനും നിർദ്ദേശിക്കപ്പെട്ടത് ഷംസുഡീന്റെ കഥാപാത്രരൂപീകരണത്തിനും നോവലിലെ പഠാണി പാളയ വിവരണങ്ങൾക്കും ഉപയുക്തമാക്കിയിട്ടുണ്ട്.[29] നോവലിലെ കാർത്ത്യായനി അമ്മ എന്ന കഥാപാത്രം സി. വി. യുടെ ജ്യേഷ്ഠ സഹോദരിയെ അടിസ്ഥാനമാക്കിയും വേലുക്കുറുപ്പ് എന്ന കഥാപാത്രത്തിന്റെ രൂപ വിവരണം കെ.സി. കേശവപിള്ളയുടെ രൂപത്തിൽ അധിഷ്ഠിതവുമാണ്.[30] ഏഴു മാസങ്ങളിൽ നോവലിന്റെ രചന സമാപ്തിയിലെത്തിയിരുന്നു, ഇക്കാലയളവിൽ എൻ. രാമൻപിള്ള നടത്തിയ തിരുത്തലുകളും ചേർക്കലുകളും കത്തുകൾ മുഖാന്തരം സി. വി. യെ അറിയിച്ചിരുന്നു.[28]

രചനാകാല-വിവാദം[തിരുത്തുക]

സി. വി. യുടെ ജീവചരിത്രകാരൻമാരിലൊരാളായ പി. കെ. പരമേശ്വരൻ നായർ മാർത്താണ്ഡവർമ്മ നോവലിന്റെ വികാസ കാലഘട്ടത്തെക്കുറിച്ചുള്ള സമവായം 1890 -ലാണെന്ന് കുറിക്കുന്നുണ്ടങ്കിലും, നോവൽരചയിതാവ് പ്രസ്തുത കൃതി 1883-ൽ എഴുതാൻ തുടങ്ങിയെന്നും 1885-ൽ പൂർത്തിയാക്കിയതാണെന്നും, സി. വി. ക്ക് ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള എഴുതിയ ഒരു സ്വകാര്യ കത്തിൽ[D] നിന്നുള്ള പരാമർശം ഉദ്ധരിച്ച്, അവകാശപ്പെട്ടു. പ്രസ്തുത അവകാശവാദം, സി. വി. അദ്ദേഹത്തിന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് ഒരു നോവൽ എഴൂതാൻ ചിന്തിച്ചതെന്ന് ജീവചരിത്രകാരൻ തന്നെ പ്രസ്താവിച്ചതിനോട് വൈരുധ്യം കൽപിക്കുന്നു.[31] പ്രസ്തുത നോവലിന് ഒരു പൂർവ്വരൂപം ഉണ്ടായിരുന്നെന്നും എൻ. രാമൻപിള്ള മദ്രാസിലായിരുന്നപ്പോൾ ആദ്യകാല കരട് രൂപത്തിന്റെ വായന കേട്ടിരുന്നെന്നും ഡോ. പി. വേണുഗോപാലൻ സ്ഥിരീകരിക്കുന്നു.[32] നോവലിന്റെ പൂർവ്വരൂപത്തിൽ സുഭദ്രയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള സ്ഥിരീകരണം, നോവൽരചയിതാവ് തന്റെ ഭാര്യയായ ഭഗീരിഥി അമ്മയെ അധിഷ്ഠിതമാക്കിയാണ് സുഭദ്ര എന്ന കഥാപാത്രത്തെ വിഭാവനം ചെയ്തതെന്ന് ജീവചരിത്രകാരൻ കുറിച്ചതിനോട് വൈരുധ്യമായി നിൽക്കുന്നു; 1887 നവംബറിലാണ് സി. വി., ഭഗീരിഥി അമ്മയെ വിവാഹം കഴിച്ചത്.[33] സി. വി. യുടെ പിൽക്കാല പകർത്തിയെഴുത്തുകാരിൽ ഒരാളായ കെ. ആർ. പരമേശ്വരൻപിള്ള, സി. വി. മദ്രാസിൽ താമസിച്ചപ്പോഴാണ് മാർത്താണ്ഡവർമ്മ എഴുതാൻ തുടങ്ങിയതെന്ന് നോവൽരചയിതാവിനെ ഉദ്ധരിച്ച് പ്രസ്താവിക്കുന്നു.[34] പി. കെ. പരമേശ്വരൻ നായരോട് നോവലിന്റെ രചനാകാലത്തെക്കുറിച്ചുള്ള അവകാശവാദത്തിന് അടിസ്ഥാനമാക്കിയ കത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് നഷ്ടപ്പെട്ടുവെന്നാണ് മറുപടി ലഭിച്ചതെന്ന് ഡോ. ജോർജ്ജ് ഇരുമ്പയം കുറിക്കുന്നു. പി. കെ. പരമേശ്വരൻ നായരുടെയും അതിനെ പിന്തുണയ്ക്കുന്നവരുടെയും[E] അവകാശവാദം സി. വി.യെ മലയാളസാഹിത്യത്തിലെ ആദ്യ നോവലിസ്റ്റായി ഉയർത്തിക്കാട്ടുവാനുള്ള ആരാധകരുടെ ശ്രമങ്ങളായിട്ടാണ് നിഗമനം ചെയ്യപ്പെട്ടത്, ആരാധകർ അവരുടെ ശ്രമത്തിന്റെ വ്യഗ്രതയിൽ നോവൽകർത്താവിന്റെ വാക്കുകൾ വിശ്വസിക്കാത്ത അവസ്ഥയിലേക്ക് പോയി എന്ന് ഡോ. ജോർജ്ജ് ഇരുമ്പയം അഭിപ്രായപ്പെടുന്നു.[37]

മുദ്രണം[തിരുത്തുക]

പ്രസ്തുത നോവലിന്റെ150 പുറങ്ങൾ അച്ചടി പൂർത്തിയാതിനെക്കുറിച്ച് എൻ.രാമൻപിള്ളയുടെ ഒരു കത്ത് ഉദ്ധരിച്ചുകൊണ്ട് പി. കെ. പരമേശ്വരൻ നായർ കുറിക്കുന്നുണ്ടെങ്കിലും, ഉദ്ധരിച്ച കത്തിൽ നോവൽരചന പുരോഗതിയിലാണെന്നുള്ളതിന് വിരുദ്ധമായി മദ്രാസിലെ മുദ്രാലയവുമായുള്ള നടപടികൾ ആരംഭിച്ചത് നോവൽ എഴുത്ത് പൂർത്തിയായതിന് ശേഷമാണെന്ന് ജീവചരിത്രകാരൻ പ്രസ്താവിക്കുന്നു.[28] കെ. ആർ. പരമേശ്വരൻപിള്ളയുടെ അഭിപ്രായത്തിൽ മൂന്നാം അധ്യായം പൂർത്തിയാക്കിയ ശേഷമാണ് നോവലിന്റെ അച്ചടി ആരംഭിച്ചത്.[38] അച്ചടിചെലവിനുള്ള പണം സ്വരൂപിക്കാൻ സി. വി. മദ്രാസിൽ നിന്ന് നാട്ടിലേക്ക് പോകുകയും, നാട്ടിൽ നിന്ന് അദ്ദേഹം എൻ. രാമൻപിള്ളയ്ക്ക് കൈയെഴുത്തുപ്രതികൾ അയച്ചുകൊടുക്കുയും ചെയ്തു.[24] എൻ. രാമൻപിള്ള മുഖാന്തരം കൈയെഴുത്തുപ്രതികൾ കൈമാറിയ മദ്രാസിലെ മെസ്സേഴ്സ്. അഡിസൻ ആന്റ് കമ്പനി[F] എന്ന മുദ്രാലയത്തിലാണ് അച്ചടി നടന്നത്.[28]

നാട്ടിൽ മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മലയാള വിവർത്തനം, അച്ചടി, പിന്തുണക്കാരിൽ നിന്നുള്ള ഒപ്പുശേഖരണം എന്നീ പ്രവർത്തികളിൽ ഉൾപ്പെട്ടിരുന്ന സി. വി.ക്ക്, സർക്കാരിന്റെ പ്രതികൂല പ്രതികരണത്തെ ഭയന്ന് ധനവാഗ്ദാനം ചെയ്ത ചില പിന്തുണക്കാർ പിൻവാങ്ങിയതിനാൽ പണക്കുറവ് നേരിടേണ്ടതായി വന്നു.[39] കെ. പി. ശങ്കരമേനോൻ, ജി. പി. പിള്ള എന്നിവർ 1890 ഡിസംബർ അവസാനത്തോടെ നിവേദന പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തി, 1891 ജനുവരി 10-ന് നിവേദനം മഹാരാജാവിന് അയച്ചു കൊടുത്തു.[40] നിവേദന പ്രചരണക്കാരുടെ യാത്രകളുടെയും നടപടികളുടെയും ചെലവുകൾ സി. വി. വഹിക്കുകയും പണനിവൃത്തിക്കായി നോവൽരചയിതാവിന് സ്വഭാര്യയുടെ മാല വിൽക്കേണ്ടതായും വന്നു.[41] സാഹചര്യങ്ങൾ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി സി. വി.യെ ബുദ്ധിമുട്ടിലാക്കി, ഉദ്ദേശിച്ച പോലെ തുടർന്നുള്ള അദ്ധ്യായങ്ങളുടെ അച്ചടി ചെലവുകൾക്കുള്ള പണം സ്വരൂപിക്കാൻ കഴിഞ്ഞില്ല. അങ്ങനെ, സി. വി. ഒരു സംക്ഷിപ്ത വിവരണം ഉണ്ടാക്കി ഇരുപത്തിയാറാം അദ്ധ്യായത്തിന്റെ ഭാഗമായി അച്ചടിപ്പിക്കുകയും, ഈയദ്ധ്യായം നോവലിന്റെ അവസാനമാകുകയും ഉണ്ടായി. അച്ചടി പൂർത്തിയാകുന്നതിനുമുമ്പ് തിരുവനന്തപുരത്തേക്ക് പോയ എൻ. രാമൻപിള്ള, അച്ചടിച്ച പകർപ്പ് ലഭിച്ചതിനുശേഷം സംക്ഷിപ്ത വിവരണത്തെക്കുറിച്ചറിഞ്ഞ് സി. വി.യെ വിമർശിച്ചെഴുതിയ കത്ത് പരാമർശിച്ചുകൊണ്ട്, ഇരുപത്തിയാറാം അദ്ധ്യായത്തിന് ശേഷം മൂന്ന് അദ്ധ്യായങ്ങൾ കൂടി ഉണ്ടായിരുന്നുവെന്ന് പി. കെ. പരമേശ്വരൻ നായർ പ്രസ്താവിക്കുന്നു.[42] എൻ. ബാലകൃഷ്ണൻനായരുടെ അഭിപ്രായത്തിൽ, ഇരുപത്തിയാറാം അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംക്ഷിപ്ത വിവരണം ഉദ്ദേശിച്ച രണ്ട് അദ്ധ്യായങ്ങളുടെ ചുരുക്കമാണ്. നോവലിന്റെ അവസാനം ഒരു അനുബന്ധം ഉദ്ദേശിച്ചിരുന്നെന്ന് സി. വി. പീഠികയിൽ പറയുന്നു.[24]

സംശോധനം[തിരുത്തുക]

അച്ചടി കഴിഞ്ഞപ്പോൾ, ഒരു വായനാപ്രതി അച്ചുപിഴതിരുത്തലുകൾക്കായി കിളിമാനൂർ രാജരാജവർമ്മയ്ക്ക് കൈമാറി, അദ്ദേഹം അക്ഷരപിശകുകൾ ചൂണ്ടിക്കാണിക്കുകയും പിന്നീട് അവ ഒരു ശുദ്ധിപത്രമായി മറ്റു പ്രതികളിലും, തുടർന്നുള്ള അച്ചടി പകർപ്പുകളിലും ചേർക്കുക ഉണ്ടായി.[28] തിരുത്തൽ സമയത്ത്, സംസ്കൃത പദങ്ങൾ പ്രയോഗിക്കുന്നതിൽ രചയിതാവിന്റെ ചില സ്വന്തം രീതികളെ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് രാജരാജവർമ്മ സി. വി.യെ അറിയിച്ചെങ്കിലും, സാഹിത്യ സ്വേച്ഛാധിപതികളിൽ നിന്നുള്ള വിമർശനങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നു പറഞ്ഞ് സംസ്കൃതപിശകുകളെ ശുദ്ധിപത്രത്തിൽ ചേർക്കുവാൻ സി. വി. അനുവദിച്ചില്ല.[43]

പ്രസാധനം[തിരുത്തുക]

പ്രകാശനം[തിരുത്തുക]

ശുദ്ധിപത്രം ചേർത്തുള്ള പകർപ്പുകളുടെ അച്ചടി അവസാനിച്ചപ്പോൾ സി. വി., രാജകൊട്ടാരത്തിൽ ആദ്യ പകർപ്പ് നൽകുവാൻ അനുമതിക്കായി 1891 ഏപ്രിൽ 13-ന് അപേക്ഷിക്കുകയും, അനുമതിയെത്തുടർന്ന് തദ്കൃതി വാക്കുകളാൽ അർപ്പിച്ചിട്ടുള്ള അശ്വതി തിരുനാൾ മാർത്താണ്ഡവർമ്മയ്ക്ക് ആദ്യപ്രതി കാഴ്ചവച്ച് 1891 ജൂൺ 11-ന് പുസ്തകം പ്രകാശനം ചെയ്തു.[44] പ്രകാശനത്തെത്തുടർന്ന് കേരളവർമ്മ വലിയ കോയിത്തമ്പുരാന് രണ്ടു പ്രതികൾ, അതിൽ ഒന്ന് കോയിത്തമ്പുരാനും മറ്റൊന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണിക്കുമായി സി. വി. അയച്ചു കൊടുത്തു; ഇതു കണക്ക്, അച്ചടിച്ച മൊത്തം 1000 പ്രതികളിൽ നിരവധി എണ്ണം രചയിതാവ് ഉപചാരപൂർവ്വമായി നൽകിയിരുന്നു.[45] മാർത്താണ്ഡവർമ്മ നോവലിന്റെ പ്രസിദ്ധീകരണം മലയാള സാഹിത്യ ചരിത്രത്തിലെ ഒരു മഹത്തായ സംഭവമായിരുന്നുവെന്ന് പി. കെ. പരമേശ്വരൻ നായർ അഭിപ്രായപ്പെടുന്നു.[46] മലയാളസാഹിത്യത്തിൽ ചരിത്രാത്മക നോവൽ ഇനത്തിൽ ആദ്യത്തേതായ ഈ ഗ്രന്ഥം, മലയാളത്തെ പ്രസ്തുത വിഭാഗത്തിൽ സാഹിത്യസൃഷ്ടി ചെയ്യപ്പെട്ടിട്ടുള്ള ആറാമത്തെ[G] ഭാരതീയ ഭാഷയും ആദ്യത്തെ ദ്രാവിഡ ഭാഷയും ആക്കി, ദക്ഷിണേന്ത്യയിലെ ആദ്യത്തെ[H] ചരിത്രാത്മക നോവലായി.

പരിഷ്കൃതപതിപ്പ്[തിരുത്തുക]

തിരുവനന്തപുരത്തെ ബി.വി. ബുക്ക് ഡിപ്പോയുടെ ഉടമയായ കുളക്കുന്നത്തു രാമൻ മേനോൻ[ii] സ്വന്തം പ്രസിദ്ധീകരണശാലയിൽ നിന്ന് ഈ കൃതി പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി 1911-ൽ നോവലിന്റെ അവകാശം നേടിയെടുക്കുകയുണ്ടായി.[57] പുതുപ്രസാധകരിൽ നിന്നുള്ള പതിപ്പിനായി സി. വി., നോവലിന്റെ പുനരവലോകനം നടത്തി നവീകരിച്ച പ്രതി തയ്യാറാക്കിയതിൽ എൻ. രാമൻപിള്ളയുടെ തിരുത്തലുകളും, ചേർക്കലുകളും ഒഴിവാക്കുകയും, മറ്റു ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. സംസ്കൃതം, മലയാളം പദപ്രയോഗങ്ങളിലുണ്ടായിരുന്ന പിഴവുകൾ തിരുത്തുകയും പ്രസാധനകാലത്തെ മലയാളഭാഷാപ്രയോഗത്തിനനുസൃതമായുള്ള മാറ്റങ്ങളും വരുത്തി. സി. വി.യുടെ സ്വന്തം രചനയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവയിൽ, വരുംകാലവിവരണമെന്ന കണക്ക് നാഗർകോവിലിൽ വച്ച് പത്മനാഭൻ തമ്പിയുടെ മരണത്തെക്കുറിച്ചുള്ള പരാമർശം, സുന്ദരയ്യനുമായുള്ള ബന്ധത്തിന് മുമ്പ് അനന്തം എന്ന കഥാപാത്രത്തിന്റെ മുൻകാല പങ്കാളിയെക്കുറിച്ചുള്ള പരാമർശം, തഞ്ചാവൂരിൽ നിന്നുള്ള ദാസിമാരെക്കുറിച്ചുള്ള പരാമർശം, എന്നിവയും ഉണ്ടായിരുന്നു.[58] 1911 ആഗസ്റ്റ് 11-ന് പതിവു രേഖപ്പെടുത്തിയ നോവലിന്റെ പകർപ്പവകാശം 1972 ഡിസംബർ 31 വരെ പ്രസാധകരിൽ നിക്ഷിപ്തമായിരുന്നുവെന്ന് ഡി.സി. കിഴക്കേമുറി കുറിക്കുന്നു.[59]

1911-ന് ശേഷം ലഭ്യമായ നോവലിന്റെ എല്ലാ പുനഃമുദ്രണങ്ങളും പുതുക്കിയ പതിപ്പിന്റേതു മാത്രമാണ്. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോഴിക്കോട്ട് നിന്നുള്ള പൂർണ പബ്ലിക്കേഷൻസ്, കോട്ടയത്തുള്ള ഡി.സി. ബുക്സ് എന്നീ പ്രസാധകർ യഥാക്രമം 1973, 1983, 1992 വർഷങ്ങളിൽ പ്രസ്തുത നോവൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി, ഈ കൃതിയുടെ പ്രധാന പ്രസാധകരായി തുടരുന്നു.[60]

തർജ്ജമകൾ[തിരുത്തുക]

പ്രസ്തുത നോവലിന് ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി അഞ്ചു വ്യത്യസ്ത തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം ഇംഗ്ലീഷിലും, രണ്ടെണ്ണം തമിഴിലും, അപൂർണ്ണമായ ഒന്ന് ഹിന്ദിയിലുമാകുന്നു.

  • 1936: Marthanda Varma (മാർതാന്ഡ വർമ, ഇംഗ്ലീഷ്) – ആംഗലേയ ഭാഷയിലെ ആദ്യ പതിപ്പായ ബി. കെ. മേനാന്റെ[iii] വിവർത്തനം 1936-ൽ തിരുവനന്തപുരത്തെ കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു, പ്രസ്തുത പരിഭാഷ, ബി. കെ. മേനാന്റെ പുത്രി, പ്രേമാജയകുമാർ മൂലം നവീകരിച്ച് 1998-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുനഃപ്രസിദ്ധീകരിക്കുക ഉണ്ടായി.[62]
  • 1954: மார்த்தாண்ட வர்மா (മാര്ത്താണ്ട വര്മാ, തമിഴ്) – ഒ. കൃഷ്ണപിള്ളയുടെ തമിഴ് വിവർത്തനം 1954-ൽ തിരുവനന്തപുരത്തെ കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു.[63]
  • 1979: Marthanda Varma (മാർതാന്ഡ വർമ, ഇംഗ്ലീഷ്) - ആംഗലേയ ഭാഷയിലെ രണ്ടാമത്തേതായ ആർ. ലീലാദേവിയുടെ പരിഭാഷ 1979-ൽ ന്യൂ ഡെൽഹിയിലെ സ്റ്റെർലിംഗ് പബ്ലിഷേർസ് മുഖാന്തരം പ്രകാശിതമായി. പ്രസ്തുത പരിഭാഷ 1984-ൽ പുനഃപ്രസിദ്ധീകരിക്കുക ഉണ്ടായി.[64]
  • 1990: मार्ताण्ड वर्मा (മാർതാണ്ഡ വർമാ, ഹിന്ദി) - കുന്നുകുഴി കൃഷ്ണൻകുട്ടിയുടെ ഹിന്ദി പരിഭാഷ (അപൂർണ്ണം) 1990-ൽ കേരള ഹിന്ദി പ്രചാർ സഭയിൽ നിന്നുള്ള കേരൾ ജ്യോതി എന്ന ആനുകാലികത്തിന്റെ ജൂൺ മുതൽ ഡിസംബർ വരെയുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചു.[65]
  • 2007: மார்த்தாண்ட வர்ம்மா (മാര്ത്താണ്ട വര്മ്മാ, തമിഴ്) - പി. പത്മനാഭൻ തമ്പിയുടെ തമിഴ് വിവർത്തനം 2007-ൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു.[66]

പതിപ്പുകൾ[തിരുത്തുക]

ഈ കൃതിയുടെ ശതാബ്ദിക്കുശേഷം അനേക പഠനങ്ങളോടു കൂടിയ ഒരു പ്രത്യേക പതിപ്പ് കോട്ടയത്തെ ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ് 1983-ൽ പുറത്തിറക്കുകയുണ്ടായി. മലയാള നോവൽ സാഹിത്യത്തിന്റെ ശതാബ്ദിക്കനുബന്ധമായി കേരള സാഹിത്യ അക്കാദമി 1999-ലും, മലയാളം ക്ലാസിക്സ് പരമ്പരയിൽ കൊല്ലത്തെ രചന ബുക്സ് 2009-ലും, നോവൽ പഴമ പരമ്പരയിൽ തിരുവനന്തപുരത്തുള്ള ചിന്ത പബ്ലിഷേർസ് 2013-ലും, തൃശ്ശൂരുള്ള ലാൽ ബുക്സ് 2016-ലും പ്രസ്തുത നോവലിന് പ്രത്യേക പതിപ്പുകളിറക്കുകയുണ്ടായി.[67] ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസിന്റെ പതിപ്പിലുണ്ടായിരുന്ന പഠനങ്ങൾ ചേർത്ത് ഡി.സി. ബുക്സ് ശതാബ്ദിപ്പതിപ്പെന്ന കണക്ക് 1992-ൽ പതിപ്പിറക്കി, തുടർന്ന് 2009-ൽ കൂടുതൽ പഠനങ്ങൾ ചേർത്ത് നവീകരിച്ച പതിപ്പിറക്കുകയും ചെയ്തു.[68]

സ്വീകരണം[തിരുത്തുക]

മലയാള സാഹിത്യത്തിലെയും ദക്ഷിണേന്ത്യയിലെയും ആദ്യത്ത ചരിത്രാത്മക നോവലായ പ്രസ്തുത കൃതിക്ക് അനുകൂലവും സമ്മിശ്രവുമായ പ്രതികരണങ്ങൾ ലഭിച്ചു. ഈ സാഹിത്യകൃതി ഒരു അമൂല്യസൃഷ്ടിയായി വാഴ്ത്തപ്പെട്ടതായി പ്രൊഫ. ഗുപ്തൻ നായർ കുറിക്കുന്നു.[35]

നിരൂപകപ്രതികരണം[തിരുത്തുക]

പ്രസ്തുത നോവൽ, ഒരു ഇന്ത്യൻ ബിരുദധാരി കഥാസാഹിത്യ വിഭാഗത്തിൽ സൃഷ്ടിക്കാവുന്നതിന് ആദരിക്കത്തക്കതായൊരു മാതൃകയായി 1891 ഡിസംബർ 21-ലെ ദ ഹിന്ദു, മദ്രാസ് പതിപ്പിൽ വന്ന അവലോകനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.[69] പി. താണുപിള്ള ഈ നോവലിനെ മലയാള സാഹിത്യത്തിലെ അപൂർവ്വവും അമൂല്യവുമായ കൃതിയായി നിരൂപിച്ചു.[46] കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവർ മലയാളത്തിൽ അതുവരെ പുറത്തിറങ്ങിയ നോവലുകളേക്കാൾ[J] മികച്ചതായി ഈ കൃതിയെ വിലയിരുത്തി. ഈ നോവൽ വായിക്കാൻ തുടങ്ങിയാൽ പുസ്തകം താഴെവയ്ക്കാനാവില്ലെന്ന് കിളിമാനൂർ രവിവർമ കോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടു. വളരെ അഭിമാനത്തോടെയാണ് നോവൽ വായിച്ച് തീർത്തതെന്ന് പി. സുന്ദരൻ പിള്ള പ്രസ്താവിച്ചു.[46] നോവലിലെ സംസ്കൃത പദങ്ങളുടെ സരള പ്രയോഗം, ഈ കൃതി സാധാരണ വായനക്കാരേക്കാൾ അധ്യയനപരമായ വരേണ്യവർഗക്കാർക്ക് ആസ്വദിക്കാനാകുന്നതാക്കുന്നുവെന്ന് ദ ഹിന്ദുവിലെ അവലോകനം വിമർശിച്ചു.[35] നോവലിലുള്ള സംസ്കൃത പദങ്ങളുടെ അനൗചിത്യ പ്രയോഗങ്ങളെ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വിമർശിക്കുകയും, സംസ്കൃതപശബ്ദങ്ങിൽ[K] ചിലത് ക്ഷമിക്കത്തക്കതായ അബദ്ധങ്ങളല്ലെന്നും അഭിപ്രായപ്പെട്ടു.[43]

പൊതുജനസമ്മിതി[തിരുത്തുക]

നോവൽ പുറത്തിറങ്ങിയപ്പോൾ, തിരുവനന്തപുരത്തെ ജനങ്ങൾ അത് ആസക്തിയോടെ വായിക്കുകയുണ്ടായെന്ന് പ്രൊഫ. ഗുപ്തൻ നായർ കുറിക്കുന്നു.[35] മാർത്താണ്ഡവർമ്മ നോവൽ പ്രകാശനം തിരുവനന്തപുരത്ത് ഒരു സാഹിത്യോത്സവം പോലെയായിരുന്നുവെന്ന് എൻ. ബാലകൃഷ്ണൻനായർ രേഖപ്പെടുത്തുന്നു.[75] പർണ്ണശാലകളിലും, അഭിജാതവർഗ്ഗവട്ടാരങ്ങളിലും, ആഢ്യസമിതികളിലും, നിയമകച്ചേരികളിലും നോവൽ ചർച്ചാ വിഷയമായിരുന്നെങ്കിലും പൊതുവായ പുസ്തക വിൽപ്പന വളരെ മോശമായിരുന്നു.[76] ഒരിക്കൽ മൂവാറ്റുപുഴയിൽ തഹസിൽദാരായിരുന്ന തന്റെ ജ്യേഷ്ഠന്റെ അടുത്ത് വിറ്റു പോകാത്ത നൂറു പുസ്തകങ്ങൾ സി. വി. എടുത്തു ചെല്ലുകയും നൂറ് രൂപ ആവശ്യപ്പെടുകയും ഉണ്ടായി. പുസ്തകങ്ങൾ വിറ്റുപോകാനായി, അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന പി. അയ്യപ്പൻപിള്ളയ്ക്കും സി. വി.യുടെ സുഹൃത്തും അന്നത്തെ ഹുസൂർ കച്ചേരി (അപ്പീൽ കോടതി) മാനേജരുമായിരുന്ന പി. താണുപിള്ളയ്ക്കും, അവരവരുടെ ആപ്പീസുകളിലേക്ക് വിറ്റു പോകാത്ത നോവൽപ്രതികൾ അയച്ചിരുന്നു. ആദ്യ പതിപ്പിലെ വിറ്റുപോകാതെ അവശേഷിച്ച നോവൽ പ്രതികൾ ചിതലരിച്ചു നശിക്കുകയാണുണ്ടായത്.[77] പൊതു വായനക്കാർ ക്രമേണ നോവൽ സ്വീകരിക്കുകയും, 1911 വരെ അഞ്ച് പതിപ്പുകൾ കൂടി രചയിതാവ് പുറത്തിറക്കുകയും ഉണ്ടായി.[57]

പരിഷ്കൃതപതിപ്പിന് ലഭിച്ച സ്വീകരണം[തിരുത്തുക]

1911-ൽ കുളക്കുന്നത്തു രാമൻ മേനോന്റെ പ്രസിദ്ധീകരണശാല[a] പ്രസിദ്ധീകരിച്ച പരിഷ്കരിച്ച പതിപ്പിന് മികച്ച പ്രതികരണം ലഭിച്ച് ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച വിൽപ്പന നേടിയ കൃതികളിലൊന്നായി, പ്രസ്തുത നോവൽ. പുസ്തക വിൽപ്പന അദ്ധ്യാത്മ രാമായണത്തിന്റേതിന് സമാനമായിരുന്നുവെന്നും 1951-ഓടെ കമലാലയ ബുക്ക് ഡിപ്പോ 25-ാം പതിപ്പ് പുറത്തിറക്കിയതായും എൻ. ബാലകൃഷ്ണൻനായർ കുറിക്കുന്നു.[57] മാർത്താണ്ഡവർമ്മ നോവൽ മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകമെന്നത് സംശയിക്കത്തക്കതല്ലെന്ന് ഡോ. പി. വേണുഗോപാലൻ അവകാശപ്പെടുന്നു.[80]

  1. 1931-ൽ ബി.വി. ബുക്ക് ഡിപ്പോ ആന്റ് കമലാലയ പ്രിന്റിംഗ് വർക്സ് എന്ന പ്രസിദ്ധീകരണശാലയും, അതിന്റെ കീഴുലുള്ള നിരവധി കൃതികളുടെ പകർപ്പവകാശങ്ങളും 1925-ൽ അന്തരിച്ച സ്ഥാപകനായ കുളക്കുന്നത്ത് എസ്. രാമൻ മേനോന്റെ മക്കൾക്കും സഹോദരീസഹോദരങ്ങൾക്കും യഥാക്രമം ബി.വി. ബുക്ക് ഡിപ്പോ, കമലാലയ ബുക്ക് ഡിപ്പോ എന്നുള്ള വെവേറെ സഥാപനങ്ങളായി വിഭജിക്കപ്പെട്ടു.[78] കമലാലയ ബുക്ക് ഡിപ്പോ മാർത്താണ്ഡവർമ്മ നോവലിന്റെ പകർപ്പവകാശം നേടുകയും തുടർന്നുള്ള പതിപ്പുകൾ, തർജ്ജമകൾ, സംക്ഷിപ്ത പതിപ്പ് ആയവ കമലാലയ ബുക്ക് ഡിപ്പോ ആന്റ് പ്രിന്റിംഗ് വർക്സ്, കമലാലയ പ്രിന്റിംഗ് വർക്സ് ആന്റ് ബുക്ക് ഡിപ്പോ എന്നീ പ്രസാധകാടയാളങ്ങളിൽ പുറത്തിറക്കുകയും ഉണ്ടായി.[79]

പ്രമേയരൂപകങ്ങൾ[തിരുത്തുക]

ചരിത്രം, ധീരോദാത്ത കാല്പനികത[തിരുത്തുക]

മലയാളത്തിൽ ഹിസ്റ്റൊറിക്കൽ റൊമാൻസ് (ഇംഗ്ലീഷ്: historical romance, അക്ഷരാർത്ഥം 'ചരിത്രാത്മക കാല്പനികസാഹിത്യം') ഇനത്തിന്റെ ഒരു മാതൃക സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം എഴുതിയതെന്ന് പീഠികിയിൽ രചയിതാവ് പ്രസ്താവിക്കുന്നു.[81] കൊല്ലവർഷം 901 മുതൽ 906 വരെയുള്ള (ഗ്രിഗോറിയൻ കലണ്ടർ: 1726-1731) കാലഘട്ടത്തിലെ വേണാടിന്റെ സിംഹാസനത്തെക്കുറിച്ചുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ നോവൽ അവതരിപ്പിക്കുന്നു.[82] ഒരു ചരിത്രാത്മക നോവലിന് അത്യാവശ്യമായ അതിപരിചിതനായ കഥാനായകനും സംബന്ധപ്പെട്ട കാലഘട്ടത്തിലെ ചരിത്രസംഭവങ്ങളും ഈ കൃതിയുടെ അസ്ഥിപഞ്ജരമായി വർത്തിക്കുന്നു.[83] മേൽപറഞ്ഞ പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രസംഭവങ്ങൾ കാല്പനികാംശങ്ങളോടെ ആവിഷ്കരിച്ചിരിക്കുന്നത് ചരിത്രത്തിന്റെ മികച്ച കാഴ്ചപ്പാട് നൽകുകയും, അവയിലൂടെ കൃതിയുടെ ശീർഷകനായകനെക്കുറിച്ചുള്ള കാല്പനിക പരിവേഷത്തോടെയുള്ള ഐതിഹ്യങ്ങളുടെ അവതരണം വിശ്വസ്നീയമായും തീർത്തിരിക്കുന്നു.[84] നോവലിലെ കാല്പനിക ഭാവങ്ങളുടെ അവതരണം വേഷപ്രച്ഛന്നനായ യുവരാജാവ്, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള, അനന്തപത്മനാഭന്റെ വേഷപ്പകർച്ചകളായ ഭ്രാന്തൻ ചാന്നാൻ, കാശിവാസി എന്നീ പാത്രങ്ങളുടെ ക്രിയാവിവരണങ്ങളൂടെയാണ് സാധ്യമായിരിക്കുന്നത്; ഈ കഥാപാത്രങ്ങളിൽ, മധ്യകാലഘട്ടത്തിലെ കഥാപാത്രത്തെപോലെ അവിശ്വസനീയ വീരസാഹസങ്ങൾ ചെയ്യുന്ന അനന്തപത്മനാഭൻ ഒരു ചരിത്രപാത്രവും ആയതിനാൽ പ്രസ്തുത നോവൽ ഒരു ചരിത്രാത്മക കാല്പനികസാഹിത്യമായി സാധൂകരിക്കപ്പെടുന്നു.[85] പശ്ചാത്തലവിവരണത്തിലൂടെ പ്രകീർത്തിപ്പിക്കുന്ന കാല്പനിക അന്തരീക്ഷം വീരാത്ഭുതരസങ്ങളെ ഉണർത്തുകയും, ഉദ്ദീപിപ്പിച്ച ജിജ്ഞാസയെ കൃതിയുടെ അവസാനം വരെ നിലനിർത്തുകയും ചെയ്യുന്നു.[86] ചരിത്രസംഭവങ്ങളുടെ വിദൂരതയും, ഭാവനയും ചരിത്രവും വീരരസോജ്ജ്വലമായി കോർത്തിണക്കിയതിൽ ചരിത്രപാത്രങ്ങൾക്ക് നൽകിയിട്ടുള്ള ഭാവനാപരിവേഷങ്ങളും നോവലിലെ കാല്പനികതയ്ക്ക് താരതമ്യപ്രാമുഖ്യം നൽകുന്നു.[87] കാല്പനികതയാൽ ആവരണം ചെയ്യപ്പെട്ട യഥാർത്ഥ ചരിത്രവസ്തുക്കളും ഭാവനാംശങ്ങളും വിജയകരമായി സംയോജിപ്പിച്ച നോവൽ, ചരിത്രപരമായ ആഖ്യാനത്തെ വിശിഷ്ടമായ ഒന്നാക്കിത്തീർത്തു.[88]

യഥാതഥ്യം, പ്രണയം, കാല്പനികത്വം[തിരുത്തുക]

ഈ കൃതിയിലുള്ള കാല്പനിക ഘടകങ്ങളോട് ഇടകലർന്നിരിക്കുന്ന ചരിത്രാംശങ്ങളിലെ യഥാതഥമായ ഭാവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് നോവലിലുള്ള സ്വാഭാവികമായ സംഭാഷണങ്ങളിലൂടെയാണ്, അവ കഥയെയും കഥാപാത്രങ്ങളെയും തന്മയത്വമുള്ളവയാക്കുന്നു.[89] മാങ്കോയിക്കൽ കുറുപ്പിന്റെ യുവരാജാവിനോടുള്ള നിഷ്കപടമായ പെരുമാറ്റം, പത്മനാഭൻതമ്പിയെ സ്വീകരിക്കാനുള്ള കാർത്ത്യായനിയമ്മയുടെ തിരക്കുകൂട്ടലുകൾ, ശങ്കു ആശാന്റെ എടുത്തുചാട്ടം ശുണ്ഠി, എന്നിവയിലും, ഇവരുടെ സംഭാഷണങ്ങളിലും യഥാതഥമായ ജീവിതഭാവങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.[90] തിരുവിതാംകൂർ ചരിത്രത്തിലെ ഗൗരവമേറിയ ഒരു കാലഘട്ടത്തെ ചുറ്റിപ്പറ്റി നോവലിലെ വീരത്തിന് അംഗമെന്ന കണക്ക് അവതരിപ്പിച്ചിരിക്കുന്ന അനന്തപത്മനാഭന്റെയും പാറുക്കുട്ടിയുടെയും പ്രണയകഥ ചരിത്രപരവും രാഷ്ട്രീയവുമായ പ്രമേയങ്ങൾക്ക് ആത്മാവും വൈകാരികഭാവവും നൽകുന്നു.[91] തമ്പി സഹോദരന്മാർ മാർത്താണ്ഡവർമ്മ എന്നിവർ തമ്മിലുള്ള സംഘർഷം, അനന്തപത്മനാഭൻ പാറുക്കുട്ടി എന്നിവർ തമ്മിലുള്ള പ്രണയകഥയോട് ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത് അധികാരപോരാട്ടത്തിന്റെ ചരിത്രാംശത്തെ വിപുലവും സജീവവുമായി തീർത്തിരിക്കുന്നു.[92] വൈകാരിക ഘടകത്തിന് ഊന്നലായി നോവലിലെ പ്രണയാംശം ത്രികോണമാക്കുന്ന അനന്തപത്മനാഭനോടുള്ള സുലൈഖയുടെ നിഷ്ഫല പ്രണയവും, സുലൈഖയുടേതിനോടൊപ്പം സുഭദ്രയുടെയും പ്രണയഭംഗങ്ങളാൽ ദുരന്തഭാവവും അവതരിപ്പിച്ചിരിക്കുന്നു.[93] സുലൈഖയുടെ പ്രണയനൈരാശ്യം, കാമുകന്റെ തിരിച്ചുവരവിനായുള്ള പാറുക്കുട്ടിയുടെ ആഗ്രഹം, സുഭദ്രയുടെ ദുരന്തപ്രണയകഥ എന്നിവ കാല്പനികത്വത്തിന്റെ രൂപകങ്ങളായി കണക്കാക്കപ്പെടുന്നതിനാലും, സുലൈഖ മലയാള സാഹിത്യം കണ്ട ആദ്യ കാല്പനിക പ്രണയനായികയായതുകൊണ്ടും, മലയാളത്തിൽ ആദ്യമായി കാല്പനിക പ്രണയം അവതരിപ്പിച്ച കൃതിയായി പ്രസ്തുത നോവൽ.[94] നോവലിലെ കാല്പനികാംശങ്ങളെ ശക്തിപ്പെടുത്തുന്ന ദുരന്ത കഥയിലെ നായികയയായ സുഭദ്രയുടെ കഥാപാത്രവ്യക്തിത്വത്തിൽ വൈരുദ്ധ്യാധിഷ്ഠിത സങ്കീർണ്ണവർണ്ണനകളോടെയുള്ള ശഭളമായ കാല്പനിക ഭാവങ്ങൾ, പ്രൊമെത്യൂസ് അൺബൗണ്ടിലെ മെഡൂസയും വില്യം ബ്ലെയ്ക്കിന്റെ ദുരന്താത്മക[L] കവിതകളിലെ ബിംബകല്പനകളും സൃഷ്ടിക്കുന്ന അപസാമാന്യാനുഭവങ്ങൾക്കു സമാനമായി തിരിച്ചറിയപ്പെടുന്നു.[95]

രാഷ്ട്രീയം[തിരുത്തുക]

തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഗൂഡാലോചനകൾ, അധികാര തർക്കം, ആഭ്യന്തര പ്രക്ഷോഭങ്ങൾ എന്നിവ ഉൾകൊണ്ട കൃതിയിൽ രചയിതാവിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ അന്യാപദേശരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.[96] ഈ കൃതിയിലെ ക്രിയാപദ്ധതിക്കടിസ്ഥാനമായ ഭരണകർത്താവും ഭരിക്കപ്പെട്ടവരും തമ്മിലുള്ള സംഘർഷം, രാജാ പ്രജാ ഏറ്റുമുട്ടലാകാതെ രാജകീയ തലവനും രാജത്വമോഹികളും തമ്മിലുള്ള സംഘട്ടനമാകുകയും, അതേർപ്പെടുത്തുന്ന ചരിത്രപശ്ചാത്തലത്തിന് വേണാടിന്റെ രാഷ്ട്രീയ സാമൂഹിക അന്തർധാരകളാണുള്ളത്.[97] ക്ഷത്രിയരിൽ നിന്ന് അധികാരം നേടാൻ നായർ-തമ്പി വംശജർ നടത്തിയ പ്രക്ഷോഭം പരാജയപ്പെടുന്നതും, വേണാട് പിന്തുടരുന്ന പിന്തുടർച്ചാവകാശത്തിന്റെ (മരുമക്കത്തായം) ഈടുകൾ ചോദ്യം ചെയ്യുന്നതുമാണ് സാമൂഹിക പ്രസക്തി.[98] ഒരു വിധത്തിൽ നോവലിന്റെ അടിസ്ഥാന പ്രമേയം സ്വസ്രീയരിലൂടെയുള്ള ഭിന്നശാഖാ ദായക്രമത്തിനെതിരായ കലാപം പൊട്ടിപ്പുറപ്പെടുന്നതും തുടർന്നുള്ള കലാപത്തെ അടിച്ചമർത്തുന്നതുമാണ്.[99] രാഷ്ട്രീയാധികാരം നേടാനുള്ള മത്സരമെന്നത് ചരിത്രാത്മക സന്ദർഭത്തിന്റെ പ്രസക്തിയും, രാജകീയാധികാരം ശക്തമായി നേടിയെടുക്കുന്നത് രാഷ്ട്രീയമായ അർത്ഥമാനവുമായതിനാൽ ഒരു രാഷ്ട്രീയ നോവലായി നിരീക്ഷിക്കപ്പെടുന്ന തദ്കൃതിയിൽ ഭരിക്കപ്പെട്ടവരെ അധികാരവുമായി ബന്ധിപ്പിക്കുന്ന ചിന്താ സ്വാതന്ത്ര്യം അവതരിപ്പിക്കുന്നത് മാങ്കോയിക്കൽ കുറുപ്പിന്റെ നിഷ്കളങ്ക രാജത്വവിമർശനത്തിലൂടെയാണ്.[100] നോവലിന്റെ ദ്രുതഗതിയിലുള്ള ആഖ്യാനത്തിൽ, മാർത്താണ്ഡവർമ്മ എന്ന കഥാപാത്രം രാജവംശത്തെയും രാജകീയ അധികാരത്തെയും രാജകീയ നീതിയെയും പ്രതിനിധീകരിക്കുമ്പോൾ, ഏറ്റവുമധികം പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന ഏക രാഷ്ട്രീയ കഥാപാത്രം, രാജ്യത്തിലെ പാരമ്പര്യ ദായക്രമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കലാപകാരികളുടെ ശ്രമങ്ങൾക്കെതിരെ രാജ്യസ്നേഹപരമായ പ്രവർത്തികൾ ചെയ്ത് ജീവൻ ബലിയർപ്പിക്കേണ്ടി വരുന്ന സുഭദ്രയുടേതാകുന്നു.[101] സിംഹാസനത്തിനായുള്ള തുറന്ന അവകാശവാദവും തുടർന്നുള്ള പ്രക്ഷോഭങ്ങളും നോവലിലെ പ്രവർത്തനങ്ങളുടെ ഗതിയെ നയിക്കുന്നു; അതിന്റെ ഉദ്ദേശം രാജ്യത്തിന്റെ പിൻതുടർച്ചാവകാശം അട്ടിമറിക്കുകയെന്നതാണ്.[102] സിംഹാസനത്തിനായുള്ള ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നോവലിനെ വേണാട്ടിലെ അധികാര പോരാട്ടത്തിന്റെ രാഷ്ട്രീയ ചരിത്രമാക്കുന്നു.[103] നോവലിലെ ചരിത്രം രചയിതാവ് രൂപപ്പെടുത്തിയ ചരിത്രാവബോധമാകയാൽ രാജകീയ തലവന്റെ വ്യക്തിത്വമല്ല മറിച്ച് രാജകീയ സ്ഥാനത്തെയാണ് നോവലിലൂടെ ഉയർത്തിക്കാട്ടുന്നത്.[104]

വൈരുധ്യസംഘർഷം[തിരുത്തുക]

ചരിത്രപരമായ പശ്ചാത്തലം വേർതിരിക്കപ്പെടുമ്പോൾ, നോവൽ നന്മയും തിന്മയും തമ്മിലുള്ള നാടകീയ വൈരാഗ്യത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ തിന്മയുടെ സമ്പൂർണ്ണ പരാജയത്തിലും നന്മയുടെ ഭാഗിക വിജയത്തിലും പരിണമിക്കുന്നു.[105] ദേവാസുര സംഘട്ടനം കണക്കെ ആദരണീയവും നിന്ദ്യവുമായ കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം അവതരിപ്പിക്കുന്ന നോവലിന്റെ ഇതിവൃത്തത്തിൽ വിവിധ സംഘട്ടനങ്ങളിലൂടെ നന്മയുടെ അന്തിമ വിജയത്തെക്കുറിച്ച് ആഗോള തത്ത്വചിന്ത മുൻവയ്ക്കുവാൻ നോവൽകർത്താവ് ശ്രമിക്കുന്നുണ്ടെങ്കിലും മാനുഷിക മനോഭാവം അനാവരണം ചെയ്യാൻ ഗൗരവമായ ശ്രമം നടത്തുന്നില്ല എന്ന് വീക്ഷിക്കപ്പെടുമ്പോഴും, നോവലിൽ മനുഷ്യ മനസ്സിന്റെ ചെറിയ വികാരങ്ങൾ അവതരിപ്പിക്കുന്നതിൽ രചയിതാവിന്റെ വൈദഗ്ദ്ധ്യം തിരിച്ചറിയപ്പെടുകയും ചെയ്യുന്നു.[106] ശാരീരികവും ബൗദ്ധികവുമായ സംഘർഷാവതരണങ്ങളിലൂടെ മഹത്ത്വബോധം ഉദിപ്പിക്കത്തക്കതായ സംഘർഷങ്ങളിൽ ഭൂരിഭാഗവും ബാഹ്യമാവുമ്പോൾ ആന്തരിക സംഘർഷങ്ങൾ സുഭദ്രയുടെ കഥാപാത്രത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.[107] ഷെർലൿ ഹോംസിന് സമാനമായ രഹസ്യാന്വേഷണങ്ങളിലൂടെ നോവലിന്റെ രസച്ചരടിന് നേതൃത്വം നൽകുന്ന സുഭദ്ര, സ്വന്തം പൂർവ്വികരുടെ ക്രൂരതകൾക്ക് പുറമെ അവളുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് ആനന്ദാത്മകമായ ദുരന്തമായി പരിണമിക്കുന്നു.[108]

നോവലിന്റെ പ്രമേയം രാഷ്ട്രീയമാണെങ്കിലും, നോവലിൽ സൃഷ്ടിക്കപ്പെട്ട ജിജ്ഞാസ വ്യക്തിബന്ധ പ്രശ്നങ്ങളുടെ അസാധാരണമായ അവതരണത്തിലൂടെയാണ്.[109] ഭാവനയുടെ പരിവേഷത്തിൽ രാജ്യചരിത്രവും വ്യക്തിബന്ധങ്ങളും സാമൂഹിക പ്രശ്നങ്ങളും വിജയകരമായി ഉൾക്കൊള്ളിക്കുന്ന കൃതിയിലെ പ്രധാന കഥാതന്തുക്കളിൽ, ആദ്യത്തേത് മാർത്താണ്ഡവർമ്മയും എതിരാളികളും തമ്മിലുള്ള അധികാര പോരാട്ടത്തെക്കുറിച്ചുള്ള രാഷ്ട്രീയ പ്രമേയം, രണ്ടാമത്തേത് അനന്തപത്മനാഭന്റെയും പാറുക്കുട്ടിയുടെയും പ്രണയം, മൂന്നാമത്തേത് സുഭദ്രയുടെ ദുരന്തം, പിന്നെയുളളത് മാർത്താണ്ഡവർമ്മയുടെ സാഹസികതയും; ഈ കഥാവിഭാഗങ്ങളുടെ യോജിപ്പാണ് നോവലിനെ അസാധാരണമായ ഒരു സാഹിത്യ സൃഷ്ടിയാക്കുന്നത്. [110]

രചനാശൈലി[തിരുത്തുക]

ആഖ്യാനഘടന[തിരുത്തുക]

നോവലിൽ വിവരിക്കുന്ന ചരിത്രസംഭവങ്ങൾ ഇരുപത്തിയാറ് അധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു, അതിൽ ഓരോ അധ്യായത്തിനും അതത് അധ്യായത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്ന വാക്യങ്ങളുടെ രൂപത്തിൽ ഒരു ആമുഖപദ്യം നൽകിയിരിക്കുന്നു.[111] കൊല്ലവർഷം 903-904 (ഗ്രിഗോറിയൻ കലണ്ടർ: 1728) ഇരുപത്തിയെട്ട് ദിവസങ്ങൾക്കുള്ളിലാണ് നോവലിലെ പ്രധാന സംഭവങ്ങൾ നടക്കുന്നത്, അതിൽ പതിനൊന്ന് ദിവസങ്ങളിലെ സംഭവങ്ങൾ മാത്രമാണ് രണ്ട് മുതൽ ഇരുപത്താറ് വരെയുള്ള അധ്യായങ്ങളിലൂടെ വ്യക്തമായി അവതരിപ്പിക്കുന്നത്. ഒന്നാം അധ്യായത്തിൽ കൊല്ലവർഷം 901-ലെ ഒരു രാത്രിയും, അവസാന അധ്യായത്തിൽ കൊല്ലവർഷം 906 വരെയുള്ള സംഭവങ്ങളുടെ സംക്ഷിപ്ത രൂപവും അവതരിപ്പിച്ചിരിക്കുന്നു.[112] സുന്ദരയ്യന്റെയും സുഭദ്രയുടെയും പശ്ചാത്തലവും സുഭദ്രയുടെ വിവാഹവും വേർപിരിയലും അനന്തപത്മനാഭന്റെയും പാറുക്കുട്ടിയുടെയും ബന്ധവും വിവരിക്കുമ്പോൾ കാലാധിഷ്ഠാനം മുൻകാലങ്ങളായ 1680, 1703, 1720 എന്നിവയിലേക്ക് മാറുകയും ചെയ്യുന്നത്, കയറിൽ ചകിരിനാരുകൾ പിണഞ്ഞു കിടക്കുന്നതിനും, ചെറിയ നീരൊഴുക്കുകൾ വെള്ളച്ചാട്ടമായി തീരുന്നതിനും സമാനമായി കണക്കാക്കപ്പെടുന്നു.[113] ഇതിവൃത്തത്തിന് അനുയോജ്യമെന്നോണം ഒരു സ്ഥലഘടനയും അതിനിണങ്ങുന്ന രാപകലുകളുടെ വ്യവസ്ഥയും ഉൾക്കൊള്ളുന്ന ചരിത്ര കാലസങ്കൽപ്പം പഞ്ചാംഗ കൃത്യതയോടെ നോവലിലെ ആഖ്യാനശൈലിയിലൂടെ രചയിതാവ് സംയോജിപ്പിക്കുന്നു.[114]

പാത്രസന്നിവേശം[തിരുത്തുക]

വീരശൂരപരാക്രമങ്ങളുടെ ആക്കം നിലനിർത്തി ത്രിമാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ കൃതിയുടെ കഥാഘടന സങ്കീർണ്ണമല്ലെന്നതും ഒന്നിലധികം നായകന്മാരെയും നായികമാരെയും കേന്ദ്രീകരിച്ചുള്ളതാണെന്നുള്ളതും ശ്രദ്ധേയമാണ്.[115] നോവലിലെ നായകൻ അനന്തപത്മനാഭനും പാറുക്കുട്ടി നായികയുമാണെന്ന് ജോർജ്ജ് ഇരുമ്പയം പ്രസ്താവിക്കുന്നു, എന്നിരുന്നാലും സുഭദ്ര എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം കാരണം നോവലിൽ ഇരട്ട നായികമാരുണ്ടെന്നും പരാമർശിക്കുന്നു.[116] നോവലിന്റെ ഇതിവൃത്തത്തിലെ പ്രണയാംശം കണക്കാക്കുമ്പോൾ പാറുക്കുട്ടിയും അനന്തപത്മനാഭനും നായികാനായകാ സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും, കഥ മാർത്താണ്ഡവർമ്മയുടെ അനന്തരാവകാശത്തെ പറ്റിയാണെന്നതിനാൽ നോവലിലെ നായകൻ അനന്തപത്മനാഭനല്ലെന്നും കൽപറ്റ ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു.[117] നോവലിലെ നായകൻ മാർത്താണ്ഡവർമ്മയാണെന്ന് ഡി.ബെഞ്ചമിൻ രേഖപ്പെടുത്തുന്നു.[118] സാങ്കൽപ്പികവും ചരിത്രപരവും എന്ന് വേർതിരിക്കാൻ കഴിയാത്ത വിധത്തിലാണ്, നോവലിൽ സൃഷ്ടിക്കപ്പെട്ട ചരിത്രപരമായ അന്തരീക്ഷവും സാഹചര്യങ്ങളുമായി വളരെ പൊരുത്തപ്പെടുന്ന ഗതകാല കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങളും അവതരിപ്പിച്ചിരിക്കുന്നത്; ഈ പാത്രവിശേഷണങ്ങൾ രചയിതാവ് പ്രത്യേകം നൽകിയതാണെന്ന് എൻ.കൃഷ്ണപിള്ള രേഖപ്പെടുത്തുന്നു.[119] നോവലിന്റെ അവതരണം അതുല്യമായിരിക്കുന്നത് അഭൂതപൂർവമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടാണെന്നും കഥാഘടനയുടെ സങ്കീർണ്ണതയിലൂടെയല്ലെന്നും തിരിച്ചറിയുന്നു.[120]

ആലങ്കാരിക നാടകീയത്വം[തിരുത്തുക]

കഥാഖ്യാനത്തിലുള്ള വർണ്ണനകളിൽ അലങ്കാരങ്ങളുടെ പ്രയോഗത്താൽ ശ്രദ്ധേയമായ ഇതിവൃത്ത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരണങ്ങളിലും സംഭാഷണങ്ങളിലും നാടൻപാട്ടുകൾ, പുരാണങ്ങൾ, പുരാതന സാഹിത്യകൃതികൾ എന്നിവയിൽ നിന്നുള്ള വാക്യങ്ങൾ ഉപയോഗിക്കുന്ന ഒരു പ്രത്യേക ശൈലി രചയിതാവ് പ്രയോഗിച്ചതിൽ ആട്ടക്കഥകളിൽ നിന്നുള്ളവയാണ് ഏറെയെന്നിരിക്കെ, കഥാപാത്രങ്ങളുടെ അവതരണം കഥകളിയിലെ വേഷങ്ങളുടെ രംഗപ്രവേശനങ്ങൾക്ക് സമാനമാണെന്ന് ശ്രദ്ധിക്കപ്പെടുന്നു.[121] ആമുഖപദ്യങ്ങളായും, പാഠാന്തരരൂപേണയായും നൽകിയിട്ടുള്ള പഴയകാല കൃതികളിൽ നിന്നുള്ള ഉദ്ധരണികളുടെ പ്രയോഗങ്ങൾ ക്രമാനുസരണം അതതു അദ്ധ്യായങ്ങളുടെ ഇതിവൃത്ത സൂചനകൾക്കായും, കഥാപാത്രങ്ങളുടെ സ്വഭാവപ്രത്യേകകൾ എടുത്തുകാട്ടുന്നതിനു വേണ്ടിയാണെന്നുള്ളത് സർ വാൾട്ടർ സ്കോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ശൈലിയാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് നോവൽ കർത്താവിന് പുരാണങ്ങൾ, ഐതിഹ്യങ്ങൾ, പഴയകാല പാട്ടുകൾ, വേണാടിന്റെ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾ എന്നിവയിലുള്ള അറിവിന്റെ പ്രകടനവുമാണെന്ന് തിരിച്ചറിയുന്നു.[122] ഒരു ആലങ്കാരിക ഗദ്യം രൂപപ്പെടുത്തുന്നതിന്, ഗാനരചനയിലേതു പോലെയുള്ള അലങ്കാരങ്ങൾ ആഖ്യാന ശൈലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, രചയിതാവിന്റെ ആഖ്യാനശൈലിയുടെ വക്രതയായി കണക്കാക്കുന്നു.[123] കഥകളി, നാടകം, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ പ്രകടന കലകളിൽ നിന്ന് അനുരൂപമായ സങ്കൽപ്പങ്ങൾ അവതരിപ്പിച്ചിരിക്കുന്ന തുടർച്ചയായ വാക്യങ്ങളും ഭാഗങ്ങളും തമ്മിലുള്ള യോഗ്യമായ സംസക്തി ആഖ്യാനശൈലി എടുത്തുക്കാട്ടുന്നു.[124] ആഖ്യാനത്തിലുള്ള നാടകീയമായ ഭാഷ കൈവരിച്ചിരിക്കുന്നത്, ധാരാളമായ കർമ്മിണിപ്രയോഗങ്ങളുടെയും, പ്രതിഗ്രാഹികാ വിഭക്തിപ്രത്യയം ചേർന്ന നപുസകനാമങ്ങളുടെയും പ്രയോഗങ്ങളിലൂടെയാണെന്നിരിക്കെ, ഭാഷാപ്രയോഗത്തിലുള്ള പ്രാചീന ശൈലി ഉദ്ദേശികാപ്രത്യയങ്ങളുടെ ബഹുലതയിലൂടെയുമാണ്.[125]

സംഭാഷണാവതരണം[തിരുത്തുക]

വ്യത്യസ്ത കഥാപാത്രങ്ങൾക്കായി സവിശേഷഭാഷാ രീതി അവതരിപ്പിക്കുന്ന ആഖ്യാനമാർഗ്ഗത്തിലൂടെ നോവൽരചയിതാവ് സ്വന്തമായി ഒരു പുതിയ ശൈലി സൃഷ്ടിച്ചിട്ടുള്ള ഈ കൃതിയുടെ 64 ശതമാനവും, കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.[126] കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലെ വ്യത്യാസം, ഓരോ കഥാപാത്രങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ഭാഷാ ശൈലിയിലൂടെ എടുത്തുകാണിക്കുന്ന സംഭാഷണങ്ങളിൽ ഭാഷയുടെ ശൈലികൾ ഊർജ്ജസ്വലമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.[127] നർമ്മം തുളുമ്പുന്നതും ക്ഷണയുക്തിയുടെയും ഭാവനയുടെയും ആകസ്മികമായ അവതരണങ്ങളുമങ്ങിയ ആഖ്യാനശൈലിയുടെ ലാളിത്യവും മാധുര്യവും വായനക്കാരെ ഹൃദ്യമായി ആകർഷിക്കുകയും നോവലിന്റെ സംഭവവികാസങ്ങളിലൂടെ വായനക്കാരെ അതിവേഗത്തിൽ നയിക്കുകയും ചെയ്യുന്നു.[128] ഭാഷാ വ്യതിയാനത്തിന്റെയും രചയിതാവിന്റെ തന്മൊഴിയുടെയും പ്രത്യേകതകൾക്കിടയിലെ ശൈലിയിലുള്ള ചിഹ്നങ്ങൾ ആഖ്യാനത്തെ ഒരു ക്ലാസിൿ ശൈലിയായി അടയാളപ്പെടുത്തുന്നു.[129] സംഭാഷണങ്ങളിലൂടെ അവസാനം സത്യവും നിഗൂഢതയും അനാവരണം ചെയ്യുന്നത് ആഖ്യാന സാങ്കേതികതയുടെ പൂർണതയായി വാദിക്കത്തക്കതാണെന്നും കണക്കാക്കപ്പെടുന്നു.[130]

കഥാഖ്യാനം[തിരുത്തുക]

കഥാപാത്രങ്ങളുടെ സംഘർഷങ്ങൾ വിവരിക്കുന്നതിന്റെ ആഭിമുഖ്യത്തിൽ ആഖ്യാനത്തെ പിന്നോട്ട് തള്ളാതെ, തുടരെതുടരെ ഉയരുന്ന സംഭവങ്ങളിലൂടെയാണ് ഇതിവൃത്തത്തിന്റെ വികാസം അവതരിപ്പിച്ചിരിക്കുന്നത്.[131] സംഭവങ്ങളിൽ നിന്ന് ഇതര സംഭവങ്ങൾ ആവിർഭവിക്കുകയും, അന്തിമ വെളിപ്പെടുത്തലുകൾ വരെ ദുരൂഹതയുടെ മൂടുപടമണിയിച്ചുള്ള അപ്രതീക്ഷിതമായ കുഴപ്പങ്ങളിലേക്കും സങ്കീർണതകളിലേക്കും നയിക്കുന്ന കഥാഖ്യാനം വായനക്കാരെ അത്യാകാംക്ഷയിൽ നിർത്തുന്നു.[132] നിരവധി സംഭവങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന കൃതിയിൽ സംഭവക്രമീകരണങ്ങൾ ഒരു പുസ്തകത്തിൽ ഉൾക്കൊള്ളാവുന്നതിനേക്കാൾ ദൈർഘ്യമേറിയ ഇതിവൃത്തമാണ് ഈ നോവലിനുള്ളതെന്ന തോന്നൽ സൃഷ്ടിക്കുന്നു.[133] വിസ്മയങ്ങളുടെ ആവിഷ്കരണം ഒരു അദ്ധ്യേതാവിന് അനിവാര്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നോവലിലെ ആഖ്യാനം അവതരിപ്പിച്ചിരിക്കുന്നത്.[134] നോവൽകർത്താവിന്റെ പിന്നീടുള്ള നോവലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ നോവലിൽ സംസ്കൃതവുമായി അമിതമായി കലർന്നിട്ടില്ലാത്ത ഭാഷ ലളിതമായി ഉപയോഗിച്ചിരിക്കുകയും, ഭാഷ പിൽകാലസൃഷ്ടികളിൽ നിന്ന് വ്യത്യസ്തമായി വായനയെ പ്രതിരോധിക്കുന്നുമില്ല.[135] ധർമ്മരാജാ നോവലിലെ ആഖ്യാനരീതിയെ, ഗ്രന്ഥകാരന്റെ പദപ്രയോഗമായ ’കിർമ്മീരവധരീതി’ എന്നതിന്റെ അനുകഥനമെന്നോണം ’കിർമ്മീരവധശൈലി’ എന്ന് കുറിക്കുമ്പോൾ, മാർത്താണ്ഡവർമ്മ നോവലിലെ.ആഖ്യാനരീതിയെ ഗ്രന്ഥകർത്താവിന് പിന്നീടുള്ള രചനകളിൽ തുടരാൻ കഴിയാതെ പോയ ’മാർത്താണ്ഡവർമ്മാ ശൈലി’ എന്ന് അടയാളപ്പെടുത്തുന്നുണ്ടെങ്കിലും ’സീവീ ശൈലി’ എന്നാണ് കണക്കാക്കുന്നത്.[136]

ചരിത്രത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ കാലഘട്ടത്തിലെ ദ്രുതഗതിയിലുള്ള സംഭവങ്ങളുമായി ഇഴചേർന്ന സംഗതിളാൽ സമ്പന്നമായ ഒരു നോവലായതിനാൽ ഒരു ചരിത്രാത്മക നോവലിന് ഏറ്റവും ആവശ്യമായ അംശങ്ങളടങ്ങിയ സൃഷ്ടിയായി ഈ കൃതി അംഗീകരിക്കപ്പെടുന്നു.[137]

സൂചകങ്ങൾ, പാഠാന്തരങ്ങൾ[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും പാശ്ചാത്യ സാഹിത്യ പാരമ്പര്യങ്ങളെയും ചരിത്രങ്ങളെയും സംസ്കാരങ്ങളെയും കുറിച്ച് അനുബന്ധ പരാമർശങ്ങളും ആദരപ്രകടനങ്ങളും നൽകുന്ന പാഠാന്തരങ്ങളുടെ സമ്പന്നമായ പങ്ക് നോവലിലുണ്ട്. താഴെയുള്ള ഉപവിഭാഗങ്ങൾ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട പരാമർശങ്ങളുടെയും സൂചകങ്ങളുടെയും പരിമിതമായ അവലോകനം നൽകുന്നു, കൂടാതെ നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്ന സൂചനകളുടെയും പാഠാന്തരങ്ങളുടെയും കൂടുതൽ സമഗ്രമായ പരിശോധനകളിലേക്കുള്ള കണ്ണികളും നൽകുന്നു.

ചരിത്രൈതിഹ്യേതര ജീവിതാത്മക പാത്രങ്ങൾ[തിരുത്തുക]

മാർത്താണ്ഡവർമ്മ
അനന്തൻ
ധൎമ്മരാജാ
രാമയ്യൻ

നോവലിലെ പല കഥാപാത്രങ്ങളും ചരിത്രം, ഇതിഹാസം, രചയിതാവിന്റെ ജീവിതം എന്നിവയിൽ നിന്നുള്ള വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചരിത്രത്തിൽ നിന്ന് കടമെടുത്ത പ്രധാന കഥാപാത്രങ്ങളിൽ മാർത്താണ്ഡവർമ്മയെ അടിസ്ഥാനമാക്കിയുള്ള യുവരാജാവ് മാർത്താണ്ഡവർമ്മയും (ശീർഷക കഥാപാത്രം), തമ്പി സഹോദരങ്ങളെ അടിസ്ഥാനമാക്കിയുള്ള പപ്പു തമ്പിയും രാമൻ തമ്പിയും, അനന്തൻ/അനന്തപത്മനാഭനെ (മാർത്താണ്ഡവർമ്മയുടെ വാഴ്ചക്കാലത്ത് തിരുവിതാംകൂർ സേനയിലെ യോദ്ധാവും മേലാളനുമാണ്) അടിസ്ഥാനമാക്കിയുള്ള അനന്തപത്മനാഭൻ, മാങ്കോട്ട് ആശാനെ (മാങ്കോട്[M] ഉള്ള ഒരു കളരി ആശാൻ) അടിസ്ഥാനമാക്കിയുള്ള മാങ്കോയിക്കൽ കുറുപ്പ്, എട്ടുവീട്ടിൽ പിള്ളമാരെ അടിസ്ഥാനമാക്കിയുള്ള എട്ടുവീട്ടിൽപിള്ളമാർ, രാമയ്യൻ ദളവയെ അടിസ്ഥാനമാക്കിയുള്ള രാമയ്യൻ എന്നിവരുണ്ട്.[138] ചുള്ളിയൂരിലെ[N] ഐതിഹ്യപാത്രമായ ചടച്ചി മാർത്താണ്ഡനെ അടിസ്ഥാനമാക്കിയുള്ളതാണ് ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻ പിള്ള.[139]

രാമ വർമ്മയെ ആസ്പദമാക്കി രാമവർമ്മ രാജാവ്, കാർത്തിക തിരുനാൾ രാമവർമ്മയെ അടിസ്ഥാനമാക്കിയുള്ള ഇളയ തമ്പുരാൻ, കാർത്തിക തിരുനാൾ രാമവർമ്മയുടെ അമ്മയെ അടിസ്ഥാനമാക്കിയുള്ള അമ്മത്തമ്പുരാട്ടി എന്നിവരാണ് ചരിത്രപരമായി അവലംബിച്ച മറ്റ് രാജകുടുംബ കഥാപാത്രങ്ങൾ.[140] ചരിത്രാധിഷ്ഠിത പാത്രങ്ങളിൽ നാരായണയ്യൻ (രാമയ്യൻ ദളവയുടെ സഹായി), അറുമുഖം പിള്ള (കൊല്ലവർഷം 901-903 കാലഘട്ടത്തിൽ വേണാടിന്റെ ബദൽ ദളവ, 904-909 കാലഘട്ടത്തിൽ ദളവ) എന്നിവരും ഉണ്ട്.[141]

ഐതിഹ്യേതര രാഷ്ട്രീയചരിത്രാത്മക സംഭവങ്ങൾ[തിരുത്തുക]

നോവലിലെ അനേകം സംഭവങ്ങൾ ചരിത്രത്തിൽ നിന്നോ ഐതിഹ്യത്തിൽ നിന്നോ ഉള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവയിൽ: തിരുച്ചിറപ്പള്ളിയിൽ വെച്ച് കൊല്ലവർഷം 901-ൽ രാമവർമ്മ രാജാവും മധുരൈ നായക്കന്മാരും തമ്മിലുള്ള ഉടമ്പടി, കള്ളിയങ്കാട്ട് ക്ഷേത്രത്തിലും, പനത്തറയിലും, പെരുങ്കടവിള ഈഴക്കുടിക്ക് സമീപവും, നെടുമങ്ങാട് കോട്ടയിലും മാർത്താണ്ഡവർമ്മയ്ക്കെതിരെ നടത്തിയ ജീവാപായ ഉദ്യമങ്ങൾ, വേലുക്കുറുപ്പും കൂട്ടരും യുവരാജാവിനെ ആക്രമിക്കാനായി തുരത്തുമ്പോൾ, ഭ്രാന്തൻ ചാന്നാന്റെ സഹായത്താൽ മരത്തിനുള്ളിൽ ഒളിക്കുന്നതിലൂടെ മാലക്കുളങ്ങരയ്ക്കടുത്ത് ഒരു ഉഴവുകാരനായ ചാന്നാൻ സഹായിച്ചതും പിന്നീടൊരിക്കൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വളപ്പിലുള്ള പ്ലാവിലെ വലിയ പൊത്തിൽ മറഞ്ഞിരുന്ന് മാർത്താണ്ഡവർമ്മ രക്ഷപ്പെടുന്നതും കുറിക്കുന്നു, ഇവയ്ക്കു പുറമെ, കൊല്ലവർഷം 903-ൽ ഇളയ തമ്പുരാൻ കാർത്തിക തിരുനാൾ രാമവർമ്മ, അമ്മത്തമ്പുരാട്ടി എന്നിവർ തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് യാത്ര ചെയ്യവേ നടന്ന വധശ്രമം, വേണാട് പിന്തുടരുന്ന ആചാരമായ മരുമക്കത്തായത്തിനെതിരെ തമ്പി സഹോദരന്മാർ മക്കത്തായപ്രകാരം നടത്തിയ അവകാശവാദം, മാർത്താണ്ഡവർമ്മയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വിദേശശക്തികളുമായി തമ്പിമാരുടെ സഖ്യം, മാർത്താണ്ഡവർമ്മയ്ക്കെതിരെ വധശ്രമം ആസൂത്രണം ചെയ്ത എട്ടുവീട്ടിൽപിള്ളമാരുടെ യോഗം, തമ്പി സഹോദരന്മാരുടെ ഭരണ അട്ടിമറിശ്രമം, കൊല്ലവർഷം 904-ൽ രോഗത്തെ തുടർന്ന് രാമവർമ്മ രാജാവിന്റെ മരണം, മാർത്താണ്ഡവർമ്മയുടെ സിംഹാസനാരോഹണം, അറുമുഖംപിള്ളയുടെ തടവ് എന്നിവയും ഉണ്ട്.[142]

മാർത്താണ്ഡവർമ്മ രാജാവായതിനുശേഷം ദേശിങ്ങനാട് കീഴടക്കിയതും, രാമനാമഠത്തിൽ പിള്ളയുടെ പങ്കാളിത്തത്തോടെ അഞ്ച് രാജകുമാരന്മാരെ കൊലപ്പെടുത്തിയ കളിപ്പാൻകുളം സംഭവവും, മാർത്താണ്ഡവർമ്മയുടെ അനുചരന്മാരാൽ പത്മനാഭൻ തമ്പിയുടെ മരണവും പരാമർശിച്ചിരിക്കുന്നതിനോടൊപ്പം കൊല്ലവർഷം 853-855 കാലഘട്ടത്തിൽ മുകിലൻ നടത്തിയ ആക്രമണത്തെ തുടർന്ന്, ഏതാനും കുടുംബങ്ങളെ മുഹമ്മദീയരാക്കിയതും, തിരുമലനായ്ക്കന്റെ സൈന്യത്തിനെതിരായ യുദ്ധത്തിൽ ഇരവിക്കുട്ടിപ്പിള്ളയുടെ ദാരുണമായ മരണവും നോവലിൽ പരാമർശിക്കുന്നു.[143]

രൂപകല്പന, ഭൂപ്രദേശ പരാമർശങ്ങൾ[തിരുത്തുക]

രാമവർമ്മ രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള വേണാട് രാജ്യം എന്നാണ് നോവൽ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ പത്മനാഭപുരത്തും ചുറ്റുപാടും വേണാടിനുള്ളിലെ തിരുവനന്തപുരത്തുമാണ് പ്രധാന സംഭവങ്ങൾ നടക്കുന്നത് . ആരുവാമൊഴി അല്ലെങ്കിൽ ആരൽവായ്മൊഴി, ഇടവ അല്ലെങ്കിൽ എടവ എന്നിവ യഥാക്രമം വേണാടിന്റെ തെക്കുക്കിഴക്ക്, വടക്കുപടിഞ്ഞാറ് അതിർത്തികളായി പരാമർശിക്കപ്പെടുന്നു.[144]

പത്മനാഭപുരം മേഖല[തിരുത്തുക]

സംഭവസ്ഥലങ്ങളിൽ ഭൂരിഭാഗവും പത്മനാഭപുരം കൊട്ടാരം, ചാരോട്ടു കൊട്ടാരം, മാങ്കോയിക്കൽ വീട് എന്നിവിടങ്ങളിലാണ്. നോവലിന്റെ കാലഘട്ടത്തിൽ ദർഭകുളം മാളികയും കൽക്കുളം മാളികയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുള്ള പത്മനാഭപുരം കൊട്ടാരത്തിന്റെ വടക്കുഭാഗത്തുള്ള തെക്കെത്തെരുവിൽ നിലനിന്നിരുന്ന വസതി മാത്രമാണ് നോവലിൽ അവതരിപ്പിക്കുന്നത്. മാർത്താണ്ഡവർമ്മ ഭൂതപാണ്ടിയിലേക്ക് പോകുന്നതിനിടയിലും പിന്നീട് പത്മനാഭൻതമ്പിയും അവിടെ തങ്ങുന്നു, അതിനുശേഷം അമ്പതോളം ചാന്നാർ ആളുകളെ കൊട്ടാരവളപ്പിൽ വധിക്കുകയും ചെയ്യുന്നു.[145] പത്മനാഭപുരം കൊട്ടാരത്തിന് വടക്ക് 2 മൈൽ (3.218688 കി.മീ) അകലെയാണ് ചാരോട്ടു കൊട്ടാരം നിലനിന്നിരുന്നത്. കിഴക്കും തെക്കും ഭാഗങ്ങളിൽ വാതിലുകളുള്ള ചുറ്റുമതിലിനകത്തെ ഒരു നാലുകെട്ടും പാചകപ്പുരയും അടങ്ങുന്ന ഒരു ചെറിയ കൊട്ടാരമായാണ് ചാരോട്ടു കൊട്ടാരത്തെ വിവരിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തിൽ പത്മനാഭൻ തമ്പി വന്നതിനെ തുടർന്ന് തുരങ്കപാതയിലൂടെ രക്ഷപ്പെട്ട് മാർത്താണ്ഡവർമ്മയും അദ്ദേഹത്തിന്റെ സഹായി പരമേശ്വരൻപിള്ളയും ഇവിടെ താമസിക്കുന്നു. പത്മനാഭപുരം കൊട്ടാരത്തിനും ചാരോട്ടുകൊട്ടാരത്തിനും ഇടയിലുള്ള അടഞ്ഞ തുരങ്കപാതയ്ക്ക് പഴയ കൊട്ടാരത്തിലെ തായ് കൊട്ടാരത്തിൽ (അമ്മയുടെ മാളിക) പ്രവേശനമുണ്ടായിരുന്നതിന്റെ അടഞ്ഞ സ്ഥിതി ഡോ. പി. വേണുഗോപാലൻ രേഖപ്പെടുത്തുന്നു.[146]

ചാരോടിന് 2 നാഴിക വടക്കുള്ള മാങ്കോയിക്കൽ വീടിന്റെ തെക്കുവശം ഒരു പറമ്പാണ്, അവിടെ നിന്ന് അര നാഴിക ദൂരത്തിൽ ഒരു കുറ്റിക്കാട് ഉള്ളതിലൂടെയാണ് ഭ്രാന്തൻ ചാന്നൻ മാർത്താണ്ഡവർമ്മയെ രക്ഷിക്കാനെത്തുന്നത്. മാങ്കോയിക്കൽ കളരി സമീപത്തുമാണ്. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലുള്ള മാങ്കോട് എന്ന ഗ്രാമനാമവും, സി. വി. യുടെ രക്ഷാകർത്താവായിരുന്ന കേശവൻ തമ്പി കാര്യക്കാരുടെ വീട്ടുപേരായ നങ്കോയിക്കൽ എന്നതിന്റെയും സങ്കലനം എന്ന പോലെയാണ് മാങ്കോയിക്കൽ വീടിന്റെ പേര്.[147]

മാർത്താണ്ഡവർമ്മ കള്ളിയങ്കാട് ക്ഷേത്രത്തിൽ കുടുങ്ങുകയും അവിടെ നിന്ന് ബ്രാഹ്മണനായി രക്ഷപ്പെടുകയും ചെയ്തുവെന്ന് പരാമർശിക്കുന്നത്, ഭൂമിശാസ്ത്രപരമായി 8°11'52" അക്ഷാംശരേഖയ്ക്കും 77°23'27" രേഖാംശരേഖയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കള്ളിയങ്കാട് ശിവൻ കോവിൽ എന്ന ദേവാലയത്തെയാണ് കുറിക്കുന്നത്.[148] അനന്തപത്മനാഭന്റെ മാതാവിന്റെ വസതിയിൽ നിന്ന് നാഗർകോവിലിലേക്കുള്ള വഴിയിലുള്ള വനമേഖലയാണ് പഞ്ചവൻകാട്, അവിടെയാണ് കൊല്ലവർഷം 901-ൽ വേലുക്കുറുപ്പും സംഘവും അനന്തപത്മനാഭനെ ആക്രമിച്ച് മരിച്ച നിലയിൽ ഉപേക്ഷിക്കുന്നതു്. പ്രൊഫ. എൻ. കൃഷ്ണപിള്ള, പ്രൊഫ. ആനന്ദക്കുട്ടൻനായർ എന്നിവർ പഞ്ചവൻകാടും കള്ളിയങ്കാടും ഒന്നാണെന്ന് കണക്കാക്കുന്നു.[149]

തിരുവനന്തപുരം മേഖല[തിരുത്തുക]

തിരുവനന്തപുരത്തെ രാജ്യത്തിന്റെ തലസ്ഥാനമായി നോവൽ വിശേഷിപ്പിക്കുന്നത് ചരിത്രപരമായി തെറ്റാണെന്ന് ഡോ. പി. വേണുഗോപാലൻ രേഖപ്പെടുത്തുന്നു. സംഭവസ്ഥലങ്ങളിൽ പ്രധാനമായവ തിരുവനന്തപുരം കോട്ടയ്ക്കകം, ആണ്ടിയിറക്കത്തുള്ള രാജപാത, സുഭദ്രയുടെ വീട്, കിള്ളിയാർ, മണക്കാട് എന്നിവയാണ്.[150]

തിരുവനന്തപുരം കോട്ടയ്ക്കുള്ളിലെ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ വസതിയാണ് തെക്കേക്കോയിക്കൽ, അങ്ങോട്ട് എത്തിചേരുമ്പോഴാണ് യുവരാജാവിനെ ആക്രമിക്കാൻ വേലുക്കുറുപ്പ് ഒരുങ്ങുന്നതും ഇത് തടുക്കാൻ ശ്രമിച്ച് ശങ്കരാചാർ കോല്ലപ്പെടുന്നതും.[151] കോട്ടയ്ക്കകത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള പാതയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിലനിന്നിരുന്നതായി പരാമർശിക്കുന്ന ചെമ്പകശ്ശേരി വീട്, ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് പി. കെ. പരമേശ്വരൻ നായർ അഭിപ്രായപ്പെടുമ്പോൾ, ഈ വീട് ഉണ്ടായിരുന്നുവെന്നും നോവൽരചയിതാവിന് പരിചിതമായിരുന്നുവെന്നും തിരുവനന്തപുരത്ത് നിന്നുള്ള പാർത്ഥൻ രേഖപ്പെടുത്തുന്നു.[152] കോട്ട വളപ്പിനുള്ളിൽ രാമവർമ്മ രാജാവിന്റെ കൊട്ടാരമാണ് വലിയ കൊട്ടാരം, ഇവിടെയാണ് അദ്ദേഹം കിടപ്പിലായതും മരണം വരിക്കുന്നതും.[153]

ആണ്ടിയിറക്കം എന്ന സ്ഥലത്തെ രാജപാതയുടെ വടക്ക് ഭാഗത്താണ് സുഭദ്രയുടെ വീട്.[154] സുഭദ്രയുടെ വീട്ടിൽ നിന്ന് രാജവീഥിയിലൂടെ വലിയനാലുകെട്ടിലേക്കുള്ള പാത കിള്ളിയാറിന് കുറുകെയെന്നും, അതിന്റെ മേൽപ്പാലത്തിലാണ് സുന്ദരയ്യനും അനന്തപത്മനാഭനും സംഘട്ടനത്തിലേർപ്പെടുന്നതും.[155] മണക്കാട്, പഠാണികൾ തമ്പടിച്ചിരിക്കുന്ന സ്ഥലമാണ്, മാങ്കോയിക്കൽ പോരാളികൾ അവിടെ പിന്നീട് തങ്ങുകയും, ഇവിടെ വച്ച് അവർ തമ്പി സഹോദരന്മാരുമായും എട്ടുവീട്ടിൽ പിള്ളമാരുമായും അവസാന ഏറ്റുമുട്ടലിൽ ഏർപ്പെടുകയും ചെയ്യുന്നു.[156]

സാമൂഹിക സാംസ്കാരിക സമ്പ്രദായങ്ങൾ[തിരുത്തുക]

ഭാരതത്തിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും യുനാനി വൈദ്യത്തിന്റെയും സമ്പ്രദായങ്ങൾ കഥയുടെ കാലഘട്ടത്തിൽ വേണാട്ടിൽ നിലനിന്നിരുന്നു.[157] അനന്തപത്മനാഭനെ മരുന്ന് നൽകി അബോധാവസ്ഥയിലാക്കി കൂടുതൽ വിവരങ്ങൾ അറിയാൻ ഹാക്കിം ഒരുതരം മയക്കപ്പരിശോധന പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.[158] ജ്യോതിഷ രീതികളായ പ്രശ്നം വയ്പ്പ്, തലക്കുറി എന്നിവയും പരാമർശിക്കപ്പെടുന്നു.[159] കന്യാകുമാരിക്ക് വടക്കുള്ള തെക്കൻ പ്രവിശ്യകളിൽ അന്ധവിശ്വാസപരമായ ആചാരങ്ങളായ ഊട്ട്, പാട്ട്, ഉരുവം വയ്പ്പ്, അമ്മൻ കൊട, ചാവൂട്ട്, ഉച്ചിനകാളി സേവ എന്നീ ദുർദേവതാനുഷ്ഠാനങ്ങൾ കഥാകാലയളവിൽ നിലനിന്നിരുന്നുവെന്ന് പരാമർശിക്കുന്നു.[160] രാമവർമ്മ രാജാവിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി കൊട്ടാരത്തിലെ താന്ത്രികർ, വൈദികർ, മാന്ത്രികർ എന്നിവർ നിഗൂഢ പ്രവൃത്തികൾ നടത്തുന്നു.[161] തന്റെ മകനായ അനന്തപത്മനാഭന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ സ്ഥിരീകരിക്കാൻ തിരുമുഖത്തു പിള്ള മഷിനോട്ടം എന്ന പ്രയോഗത്തിലൂടെ അസ്വാഭാവിക ഭുതകാലദർശനത്തിന് ശ്രമിക്കുന്നു.[162] അകവൂർ തറവാട്ടിലെ[O] ഒരു നമ്പൂതിരിപ്പാട് തന്റെ കവചത്തിൽ സംരക്ഷണം ഉണർത്താൻ മന്ത്രവാദം ഉപയോഗിച്ചിരുന്നതായി വേലുക്കുറുപ്പ് പരാമർശിക്കുന്നു.[164]

സുഭദ്രയുടെ വേർപ്പെട്ട ഭർത്താവ്, ഒരു നായർ വംശജനും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത് മുസ്ലീമുമായ ബീറാംഖാൻ ഹാക്കിമിന്റെ കുടുംബ-ആശ്രിതനായി പഠാണി സ്ത്രീയായ ഫാത്തിമയെ വിവാഹം കഴിക്കുന്നു. മതംമാറ്റത്തോടുള്ള തന്റെ ഇഷ്ടക്കേട് സുലൈഖയോട് ഏറ്റുപറഞ്ഞ അനന്തപത്മനാഭനെ ഉസ്മാൻ ഖാന്റെ പിന്തുണയോടെ ഹാക്കിം, ഒരു ഘട്ടത്തിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കി മതപരിവർത്തനം ചെയ്യാൻ തുനിഞ്ഞെങ്കിലും, സുലൈഖ ഈ പ്രവൃത്തിയെ എതിർത്തതിനാൽ അത് തുടർന്നില്ല.[165] സുന്ദരയ്യന്റെയും കൊടാങ്കിയുടെയും മാതാപിതാക്കളെപ്പറ്റിയുള്ള പരാമർശത്തിലൂടെ ഒരു മറവ സ്ത്രീയും, ഒരു ശാസ്ത്രിയും തമ്മിലുള്ള മിശ്ര-കുലബന്ധത്തെയും സൂചിപ്പിക്കുന്നു.[166]

വേണാട് രാജകുടുംബം മരുമക്കത്തായത്തിലൂടെ അനന്തരാവകാശം നിയുക്തമാക്കുന്ന ആചാരമാണ് പിന്തുടരുന്നത്, ഇത് മക്കത്തായം വഴിയുള്ള പൊതുപൈതൃക സമ്പ്രദായമല്ലാത്തതിനാൽ, രാമവർമ്മ രാജാവിന്റെ മൂത്ത മകൻ പത്മനാഭൻ തമ്പിക്ക് സിംഹാസന അവകാശം ഉന്നയിക്കാൻ സുന്ദരയ്യൻ നിർദ്ദേശിക്കുന്നു, എന്നാൽ മക്കത്തായത്തിലൂടെ അവകാശം ഉന്നയിക്കുന്നത് തന്റെ ഇളയ സഹോദരൻ രാമൻ തമ്പി തനിക്കെതിരാകുമോന്നുള്ള ആശങ്ക സുന്ദരയ്യനെ പത്മനാഭൻ തമ്പി അറിയിക്കുകയും ചെയ്യുന്നു.[167] എട്ടുവീട്ടിൽ പിള്ളമാർ, അമ്മാവൻ കാരണവത്വത്തോടുകൂടിയുള്ള തായ്-വഴി കുടുംബസമ്പ്രദായമാണ് പിന്തുടരുന്നതെങ്കിലും രാജ്യത്തിലെ ന്യായപ്രകാരമാായ അവകാശിയായ മാർത്താണ്ഡവർമ്മ യുവരാജാവിനെതിരെ മാരകമായ നടപടികൾ സ്വീകരിച്ച് പത്മനാഭൻ തമ്പിയെ അടുത്ത രാജാവാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.[168] എട്ടുവീട്ടിൽ പിള്ളമാരിൽ ചിലർ മക്കത്തായം പിന്തുടരുന്ന വെള്ളാളർ വംശത്തിൽപ്പെട്ടവരാണെന്ന് കണക്കാക്കപ്പെടുന്നു.[169]

കമലം, ശിവകാമി, കോട്ടാറിലെ വേശ്യ, ഏഴാം വീട്ടിലെ യജമാനത്തി എന്നിവരുമായി ബന്ധം പുലർത്തുന്ന സ്ത്രീലോലുപനായി പത്മനാഭൻ തമ്പിയെ അവതരിപ്പിക്കുന്നു. സുഭദ്രയ്ക്ക് പത്തുവയസ്സായതു മുതൽ തമ്പി തന്റെ പിന്നാലെയുണ്ടായിരുന്നുവെന്ന് സുഭദ്ര പരാമർശിക്കുന്നു.[170] തൽഫലമായി, പത്മനാഭൻ തമ്പിയിൽ നിന്നുള്ള തന്റെ അനുജത്തിയ്ക്ക് വന്ന വിവാഹാലോചനയ്ക്ക് പിതാവിന്റെ സമ്മതത്തെ അനന്തപത്മനാഭൻ എതിർത്ത് റദ്ദാക്കിയപ്പോൾ, കോപാകുലനായ സുന്ദരയ്യൻ അനന്തപത്മനാഭനോട് അനുജത്തിയുമായി അവിഹിതബന്ധം പുലർത്താൻ പറയുന്നു; തുടർന്ന് അനന്തപത്മനാഭൻ, സുന്ദരയ്യനെ താൻ മറവനെടോ (നീ ഒരു മറവർ വംശജനാണ്!) എന്ന് വംശ-അധിക്ഷേപാത്മകമായി പരാമർശം നടത്തുന്നു. ഇത് സുന്ദരയ്യനെ കൂടുതൽ രോഷാകുലനാക്കുകയും പഞ്ചവൻകാട്ടിൽ വച്ച് അനതപത്മനാഭനെതിരെയുള്ള ആക്രമമായി പരിണമിച്ച് നോവലിലെ സംഭവപരമ്പരയ്ക്ക് തുടക്കമിടുന്നു.[171]

എഴുത്തുകാർ, സാഹിത്യകൃതികൾ[തിരുത്തുക]

നോവലിൽ തുഞ്ചത്തെഴുത്തച്ഛൻ, പി. ശങ്കുണ്ണി മേനോൻ, കുഞ്ചൻ നമ്പ്യാർ എന്നിവരെ എടുത്തു പറയുകയും, ശങ്കരാചാര്യർ, വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട് എന്നിവരെ യഥാക്രമം കേരളാചാരകർത്താവ്, കവികുലോത്തംസൻ എന്നൊക്കെയും പരാമർശിച്ചിരിക്കുന്നു.[172]

കഥാംശ അനുവർത്തനങ്ങൾ[തിരുത്തുക]

ശ്രീവീരമാർത്താണ്ഡവർമ്മചരിതം ആട്ടക്കഥയിൽ എട്ടുവീട്ടിൽ പിള്ളമാരെക്കുറിച്ചുള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കി എട്ടുവീട്ടിൽപിള്ളമാർ എന്ന കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയും, അവരുടെ ശീർഷകങ്ങൾ നിരത്തിയുള്ള നാലുവരികൾ പതിനൊന്നാം അദ്ധ്യായത്തിന് ആമുഖപദ്യമായി നൽകുകയും ചെയ്തിരിക്കുന്നു. ഈ കൃതിയിലെ പിച്ചകപ്പള്ളി എന്ന കഥാപാത്രത്തിന് സമാനമാണ് നോവലിലെ സുന്ദരയ്യൻ എന്ന കഥാപാത്രം. പത്മനാഭൻ തമ്പിയുടെ ആളുകളുടെ വധശ്രമങ്ങളിൽ നിന്ന് മാർത്താണ്ഡവർമ്മ രക്ഷപ്പെടുന്ന സാഹചര്യങ്ങൾ മാർത്താണ്ഡമാഹാത്മ്യം എന്ന കിളിപ്പാട്ട് കൃതിയിൽ പരാമർശിച്ചിരിക്കുന്ന സമാന സംഭവങ്ങളുമായി പൊരുത്തപ്പെടുന്നു.[173] നോവലിൽ, പത്മനാഭൻ തമ്പിയുടെ ആളുകൾ മാങ്കോയിക്കൽ വീട്ടിൽ നടത്തിയ ആക്രമണം, ഓട്ടൻ കഥ എന്ന തെക്കൻപാട്ടിൽ മാങ്കോട്ട് ആശാന്റെ വീട് ആക്രമിച്ച് കത്തിച്ചതിന് സമാനമാണ്.[174]

സർ വാൾട്ടർ സ്കോട്ട് എഴുതിയ ഐവൻഹോ ആണ് മാർത്താണ്ഡവർമ്മ നോവൽസൃഷ്ടിയിൽ ഏറ്റവും വലിയ സാഹിത്യ സ്വാധീനമായി കണക്കാക്കപ്പെടുന്നത്.[175] ഐവൻഹോയിലെ പോലെ, നോവലിന്റെ ആദ്യ അദ്ധ്യായം ഒരു വനത്തിന്റെ വിവരണത്തോടെയാണ് ആരംഭിക്കുന്നത്, ഓരോ അദ്ധ്യായവും ആരംഭിക്കുന്നത് സ്കോട്ടിന്റെ പുസ്തകങ്ങളുടേതിന് സമാനമായ ഒരു ആമുഖപദ്യം ഉപയോഗിച്ചാണ്.[176] മാർത്താണ്ഡവർമ്മ, അനന്തപത്മനാഭൻ, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻ പിള്ള എന്നീ കഥാപാത്രങ്ങൾ വേണാടിന്റെ ചരിത്രത്തെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഐവൻഹോയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എം.പി. പോൾ കണക്കാക്കുന്നു. ഭ്രാന്തൻ ചാന്നാൻ, സുഭദ്ര, തിരുമുഖത്തുപ്പിള്ള എന്നിവർ ഉൾപ്പെടുന്ന സാഹചര്യങ്ങൾ വില്യം ഷെയ്ക്സ്പിയർ രചിച്ച കിംഗ് ലിയറിലെ സാഹചര്യങ്ങളോടും, ശങ്കുആശാന്റെ കഥാപാത്രം സർ വാൾട്ടർ സ്കോട്ടിന്റെ ഗൈ മാനറിംഗ് എന്ന കൃതിയിലെ ഡൊമിനി സാംപ്സണുടേതിനും സമാനമെന്നും എം. പി പോൾ അവകാശപ്പെടുന്നു.[177] സുഭദ്രയുടെ കഥാപാത്രം സ്കോട്ടിന്റെ വേവെർലി നോവലിലുള്ള ഫ്ലോറ മക്ഐവർ എന്ന കഥാപാത്രത്തിൽ അധിഷ്ഠിതമാണെന്നാണ് ഡോ. എം. ലീലാവതി അഭിപ്രായപ്പെടുന്നത്.[178]

നീലികഥ (ഉപകഥ)
നോവലിന്റെ മൂന്നാം അദ്ധ്യായത്തിൽ ഉപകഥയായി പറഞ്ഞിരിക്കുന്ന പഞ്ചവൻകാട്ടു നീലിയുടെ കഥ, പഞ്ചവങ്കാട്ടു നീലികഥ, നീലികഥ എന്നീ നാടൻപാട്ടുകളിൽ നിന്നുള്ള കഥകളുടെ സംയോജനമാണെന്നാണ് ഡോ. പി. വേണുഗോപാലൻ കണക്കാക്കുന്നത്.[179] കാളിയങ്കാട്ടുനീലി എന്നതിനെ നോവൽരചയിതാവ് പഞ്ചവങ്കാട്ടുനീലി എന്നാക്കി മാറ്റി എന്ന് ഡോ. തിക്കുറിശ്ശി ഗംഗാധരൻ അഭിപ്രായപ്പെടുന്നു.[180]

ഉപാദാനങ്ങൾ[തിരുത്തുക]

ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥ, തുഞ്ചത്തെഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം, ശ്രീമഹാഭാരതം കിളിപ്പാട്ടുകൾ, പേട്ടയിൽ രാമൻപിള്ള ആശാൻ രചിച്ച ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ, കിളിമാനൂർ വിദ്വാൻ രാജരാജവർമ്മ കോയി തമ്പുരാൻ രചിച്ച രാവണവിജയം ആട്ടക്കഥ, അശ്വതിതിരുനാൾ രാമവർമ ഇളയതമ്പുരാൻ രചിച്ച രുക്മിണീസ്വയംവരം ആട്ടക്കഥ, കോട്ടയത്തു തമ്പുരാൻ രചിച്ച കാലകേയവധം ആട്ടക്കഥ, മഴമംഗലം നമ്പൂതിരി രചിച്ച ഭാഷാനൈഷധം ചമ്പു എന്നീ കൃതികളിൽ നിന്നുള്ള വരികൾ, ആമുഖപദ്യങ്ങളായും, ഉദ്ധരിണികളായും, വിവരണ-പദ്യശകലങ്ങളായും ഈ നോവലിൽ ധാരാളമായി ഉൾപ്പെടുത്തിയിട്ടുണ്ട്. [181] ഇതിനു പുറമേ കോട്ടയത്തു തമ്പുരാൻ രചിച്ച കിർമ്മീരവധം ആട്ടക്കഥ, മന്ത്രേടത്തു നമ്പൂതിരി രചിച്ച സുഭദ്രാഹരണം ആട്ടക്കഥ, ഇരയിമ്മൻ തമ്പി രചിച്ച ദക്ഷയാഗം, കീചകവധം ആട്ടക്കഥകൾ, ബാലകവി രാമശാസ്ത്രികൾ രചിച്ച ബാണയുദ്ധം ആട്ടക്കഥ, കല്ലേക്കുളങ്ങര രാഘവപിഷാരടി രചിച്ച വേതാളചരിതം കിളിപ്പാട്ട്, രാമപുരത്തുവാര്യർ രചിച്ച കുചേലവൃത്തം, കുഞ്ചൻ നമ്പ്യാർ രചിച്ച സ്യമന്തകം ഓട്ടൻ തുള്ളൽ, കർത്തൃത്വം സുനിശ്ചയമല്ലാത്ത രാമായണം ഇരുപത്തുനാലു വൃത്തം, രാമായണം വിൽപ്പാട്ട്, കൃഷ്ണാർജുനവിജയം തുള്ളൽ എന്നീ കൃതികളിൽ നിന്നുള്ള വരികളും സമാനരീതിയിൽ ഉപയുക്തമാക്കിയിട്ടുണ്ട്.[182] നോവലിൽ നീലക്കഥ, പൊന്നറിത്താൾ കഥ, മാവാരതം, ഇരവിക്കുട്ടിപ്പിള്ളപ്പോര് എന്നീ തെക്കൻപാട്ടുകളിൽ നിന്നുള്ള വരികളും ഉൾപ്പെടുന്നു.[183]

ഭാഷാപ്രയോഗങ്ങൾ[തിരുത്തുക]

നോവലിൽ എടുത്തു പറയുന്ന മലയാളം, തമിഴ്, ഹിന്ദുസ്ഥാനി എന്നീ ഭാഷകളിൽ ആദ്യത്തേതായ മലയാളം പ്രാഥമികമായി തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി, പേർഷ്യൻ എന്നീ ഭാഷകളിൽ നിന്ന് സ്വീകരിച്ച പദങ്ങളോടുകൂടിയ ആഖ്യാനത്തിന് പ്രയോഗിക്കുന്നതിൽ, ഈടുപദഗൂഢഭാഷയായ മൂലഭദ്രിയിൽ ഒരു ചെറു സംഭാഷണവും ഉണ്ട്.[184]

നോവലിൽ ഉപയോഗിച്ചിരിക്കുന്ന പ്രാഥമിക ഭാഷ മലയാളമാണ്. ചേതോഹരം,[P] ശിരഃകമ്പനമന്ദസ്മിതാദികൾ,[Q] ഖാദ്യപേയലേഹ്യഭോജ്യ,[R] തേജഃപുഞ്ജം,[S] അളിവൃന്ദനിർമ്മിതം,[T] എന്നിവ നോവലിൽ ധാരാളമായി ഉപയോഗിച്ചിട്ടുള്ള, സംസ്കൃത പദങ്ങളിൽ ചിലതാണ്.[185] സുന്ദരയ്യൻ, ഭ്രാന്തൻ ചാന്നൻ, മറ്റു ചാന്നാർ കഥാപാത്രങ്ങൾ എന്നിവർ ഉൾപ്പെടുന്ന സംഭാഷണങ്ങളിൽ തമിഴ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശങ്കു ആശാൻ, അനന്തം, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രസ്താവനകളിലും ആഖ്യാനങ്ങളിലും തമിഴ് വാക്കുകളും പ്രത്യയങ്ങളും ഉപയോഗിച്ചിട്ടുണ്ട്, അവയിൽ നോവലിന്റെ ആദ്യ പതിപ്പിലെ നായകി[U] എന്ന തമിഴ് പദം പരിഷ്കരിച്ച പതിപ്പിൽ നായിക[V] എന്ന് മാറ്റിയിരിക്കുന്നു.[186]

നോവലിൽ, ഹിന്ദുസ്ഥാനിയിൽ നിന്ന് രൂപാന്തപ്പെട്ട ചൈത്താൻ,[W] ബഹദൂർ,[X] എന്നീ പദപ്രയോഗങ്ങളുണ്ട്.[187] സ്വർണ്ണം, വെള്ളി ചിത്രപ്പണികളുള്ള പട്ടാംബരം കുറിക്കാൻ കിങ്കാബ്[Y] എന്നൊരു മിശ്രപദരൂപാന്തരം ഉപയോഗിക്കുന്നു.[188] തിരുമുഖത്തുപ്പിള്ള ധരിച്ചിരിക്കുന്ന പുറംമേലങ്കിയായ തുണിയെ കുറിക്കാൻ പേർഷ്യൻ, ഇംഗ്ലീഷ് പദങ്ങളുടെ സമ്മിശ്രമെന്ന കണക്കായ സാൽവ[Z] എന്ന പദം ഉപയോഗിച്ചിരിക്കുന്നു.[189] പാറുക്കുട്ടിയുടെ മുറിയുടെ വാതിൽക്കൽ ചെമ്പകശ്ശേരി മൂത്ത പിള്ളയുടെ നിൽപിനെ പരാമർശിക്കുവാൻ പ്രാചീന ആംഗലേയ പദപ്രയോഗത്തിൽ നിന്ന് രൂപാന്തരപ്പെട്ട ഗാട്ട്[AA] എന്ന പദം പ്രയോഗിച്ചിരിക്കുന്നു.[190]

  • സന്ദിഗ്ദ്ധാർത്ഥപ്രയോഗം – നോവലിൽ നാഴിക എന്ന പദം സമയദൈർഖ്യത്തിനുള്ള ഏകകമായും ദൂര-അളവിനുള്ള ഏകകമായും സന്ദിഗ്ദ്ധാർത്ഥമാനത്തിൽ പ്രയോഗിച്ചിരിക്കുന്നു. സമയദൈർഖ്യ ഏകകം എന്ന നിലയിൽ 1 നാഴിക1 എന്നത് 1 ഘടി അളവിനും, 24 മിനിറ്റളവിനും സമാനമാണ്. ദൂര-അളവ് ഏകകം എന്ന നിലയിൽ നാഴിക2 എന്നത് പ്രാചീന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവുകോലുകളായി നിലനിന്നിരുന്ന അളവുമാനമാണ്. ഡോ. എ. സി. വാസു ഈ അളവുമാനത്തിന്റെ രണ്ടു വകഭേദങ്ങൾ ഉദ്ധരിക്കുന്നു, അവയിൽ ആദ്യത്തേതായ "പ്രാദേശിക രീതി" പ്രകാരം1 നാഴിക എന്നത് 1.828 കിലോമീറ്ററുകൾക്ക്[AB] സമമാണ്, രണ്ടാമത്തേതായ "കൊച്ചിൻ സർവ്വേ രീതി" പ്രകാരം 1 നാഴിക എന്നത് 914.4 മീറ്ററുകൾക്ക്[AC] തുല്യമാണ്. സി. വി. വ്യാഖ്യാനകോശം[AD] പ്രകാരം 1 നാഴിക ഏകദേശം[AE] 1.5 കിലോമീറ്ററുകൾ എന്നാണ്.[192]

രൂപാന്തരീകരണങ്ങൾ[തിരുത്തുക]

സംക്ഷിപ്തരൂപം[തിരുത്തുക]

  • 1964: മാർത്താണ്ഡവർമ്മ – കണ്ണൻ ജനാർദ്ദനൻ പുനഃരാഖ്യാനം ചെയ്ത്, കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു.[193]
  • 1984: കുട്ടികളുടെ മാർത്താണ്ഡവർമ്മ – എം.എം. ബഷീർ പുനഃരാഖ്യാനം ചെയ്ത്, സി. വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചു.[194]
  • 2003: പണ്ടുപണ്ടൊരു മാർത്താണ്ഡവർമ്മ – സുഭാഷ് ചന്ദ്രൻ പുനഃരാഖ്യാനം ചെയ്ത് മൻസൂർ ചെറൂപ്പയുടെ ചിത്രങ്ങൾ സഹിതം, ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ചു.[195]
  • 2011: മാർത്താണ്ഡവർമ്മ – പ്രൊ. പി. രാമചന്ദ്രൻനായർ പുനഃരാഖ്യാനം ചെയ്ത്, ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു.[196]
  • 2012: മാർത്താണ്ഡവർമ്മ – വി. രാമചന്ദ്രൻ പുനഃരാഖ്യാനം ചെയ്ത്, നാഷണൽ ബുക്ക്സ് സ്റ്റാൾ മുഖാന്തരം വിതരണം.[197]

ചിത്രകഥ[തിരുത്തുക]

1985-ൽ ഐബിഎച്ച് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുായിരുന്ന അമർചിത്രകഥ പുസ്തകശ്രേണിക്കായി റാം വേയർക്കറുടെ മേൽനോട്ടത്തിൽ രാധാ നായർ, എം. മോഹൻദാസ്, രമേഷ് ഉമ്രോൽകർ, എന്നിവർ യഥാക്രമം ചിത്രകഥാരചന, ചിത്രരചന, മുഖചിത്രരചന എന്നിവ ചെയ്ത് അനന്ത് പൈ സംശോധാവായി 32 പുറങ്ങളിലായി ബഹുവർണ്ണ ഇംഗ്ലീഷ് ചിത്രകഥ ദി ലെജന്ഡ് ഓഫ് മാർത്താണ്ട വർമ്മ[AF] എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[198] 2007-ൽ, ബാലരമ അമർചിത്രകഥ ഇതിന്റെ മലയാളം പതിപ്പ് മാർത്താണ്ഡവർമ്മ എന്ന പേരിൽ പുറത്തിറക്കി.[199]

2010-ൽ, ഇംഗ്ലീഷ് ചിത്രകഥയുടെ ശീർഷകം മാർത്താണ്ഡ വർമ്മ[AG] എന്നു മാറ്റി പുനഃപ്രസിദ്ധീകരിക്കുകയും, ദി ഗ്രേറ്റ് ഇന്ത്യൻ ക്ലാസിക്സ്[AH] എന്ന അമർചിത്രകഥാ സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ഉണ്ടായി.[200]

ചലച്ചിത്രരൂപം[തിരുത്തുക]

മാർത്താണ്ഡവർമ്മ (ചലച്ചിത്രം)
  • 1933: മാർത്താണ്ഡവർമ്മ – പി.വി റാവു സംവിധാനം ചെയ്ത നിശബ്ദ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.
1933 മെയ് 12 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ നിർമ്മാതാവിന് ചലച്ചിത്രാവിഷ്കാരത്തിനുളുള ആവശ്യമായ അവകാശങ്ങൾ ഇല്ലായിരുന്നതിനാൽ കോടതി ഉത്തരവിലൂടെ നോവലിന്റെ പ്രസാധകരിൽ നിന്ന് വ്യവഹാരം നേരിടേണ്ടി വന്നതിനെ തുടർന്ന് ചിത്രത്തിന്റെ ഫിലിം കോടതി അധികാരികൾ പിടിച്ചെടുക്കുകയും നിയമനടപടികൾ അവസാനിക്കുന്നത് വരെ ചലച്ചിത്രപ്രദർശനം നിരോധിക്കുകയും ചെയ്തു. കോടതിവിധി പിന്നീട് ചിത്രനിർമ്മാതാവിനെതിരായും വന്നു.[201] പ്രസ്തുത നോവൽ, ഒരു ചലച്ചിത്രമായി ആവിഷ്കരിക്കപ്പെട്ട ആദ്യ മലയാള സാഹിത്യ കൃതിയായിരിക്കെ ഈ ചിത്രം മലയാള ചലച്ചിത്ര മേഖലയിലെ രണ്ടാമത്തെ ചിത്രമാണെന്നതിനാൽ, ഇന്ത്യയിലെ ഒരു സാഹിത്യകൃതിയും ചലച്ചിത്രവും തമ്മിൽ ഇത്തരത്തിലുള്ള ആദ്യത്തെ പകർപ്പവകാശത്തർക്കത്തിന് ഇത് കുറിയായി.[202]
അമ്പാടി പിൿചേഴ്സിലൂടെ 1997 ഫെബ്രുവരി 21-ന് പുറത്തിറങ്ങിയ ചിത്രത്തിൽ, നോവലിലെ പ്രധാന കഥാപാത്രമായ സുഭദ്രയുടെ ദാമ്പത്യം അവിഹിത ബന്ധങ്ങൾ എന്നിവയുടെ പര്യവേക്ഷണവും കുടമൺപിള്ളയാൽ ഈ കഥാപാത്രത്തിന്റെ കൊലപാതകം വരെയുെം മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[203]

ടെലിവിഷൻ പരിപാടി[തിരുത്തുക]

  • 2003: മാർത്താണ്ഡവർമ്മ  – സൂര്യൻ ചെന്നിത്തല സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര.[204] പരമ്പരയുടെ സംപ്രേക്ഷണം 2003 ജനുവരി 15-ന് 18:00 മണിക്ക് ദൂരദർശന്റെ തിരുവനന്തപുരം നിലയത്തിൽ 30 മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡായി ആരംഭിച്ചു.[205] നിർമ്മാതാവും ടെലിവിഷൻ ചാനൽ ആളുകളും തമ്മിൽ സമവായത്തിലെത്താതിനാൽ 2003 മാർച്ച് 3-ന് നാലാമത്തെ എപ്പിസോഡിന്റെ സംപ്രേക്ഷണത്തിന് ശേഷം പരമ്പര പെട്ടെന്ന് നിർത്തിവച്ചു.[206]
  • 2010: വീര മാർത്താണ്ഡവർമ്മ – കൊളോസിയം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഒരു ടെലിവിഷൻ പരമ്പര.[207] സംപ്രേക്ഷണം, 2010 ജൂലൈ 19-ന് സൂര്യ ടി.വിയിലൂടെ തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ 21:30 മണിക്ക് ഒരു ദൈനദിന പരമ്പരയായി ആരംഭിച്ചു.[208] 2010 നവംബറിലെ 83-ാം എപ്പിസോഡിന് ശേഷം ദൈനദിന പരമ്പര എന്നത് മാറ്റി വാരാന്ത്യ സംപ്രേഷണമായി. 2011 മാർച്ച് മുതൽ പരമ്പരയുടെ സംപ്രേഷണം ഇടയ്ക്കിടെ ഒഴിവാക്കപ്പെടുകയും, ഒടുവിൽ 2011 മെയ് 21-ലെ 128-ാം എപ്പിസോഡിന് ശേഷം പരമ്പര നിർത്തലാക്കുകയും ചെയ്തു.[209]
  • 2014: മാർത്താണ്ഡവർമ്മ – പി. വേണുഗോപാലൻ രചിച്ച് 2013-ൽ നടത്തിയ നാടകാവതരണത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു ടെലിവിഷൻ നാടകം. നാടകാവതരണത്തിൽ ഭ്രാന്തൻ ചാന്നാന്റെ വേഷം ചെയ്ത ജിജി കലാമന്ദിറിന് പകരമായി വിനയൻ അവതരിപ്പിച്ചതുൾപ്പെടെ ചിലരൊഴികെ, അരങ്ങിൽ അഭിനയിച്ചവർ തങ്ങളുടെ വേഷങ്ങൾ പുനരവതരിപ്പിച്ചു. 2014 മാർച്ച് 27-ന് 15:30 മണിക്ക് ഡിഡി മലയാളം വഴി സംപ്രേക്ഷണം ചെയ്ത ഈ പരിപാടി അടുത്ത ആഴ്ച മുതൽ ഞായറാഴ്ചകളിൽ ആറ് എപ്പിസോഡുകളായി പുനഃസംപ്രേക്ഷണം ചെയ്തു.[210]

നാടകരൂപം[തിരുത്തുക]

1919-ൽ ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയാണ് മാർത്താണ്ഡവർമ്മ നോവൽ ആദ്യമായി നാടകവേദിൽ ആവിഷ്കരിച്ചത്, അതിൽ മുഴുവൻ പുരുഷ അഭിനേതാക്കളും ആയിരുന്നു. പാൽക്കുളങ്ങര, വഞ്ചിയൂർ, കുന്നുകുഴി എന്നിവിടങ്ങളിലെ നായർ സംഘടനകളും ആദ്യകാലങ്ങളിൽ നാടകാവിഷ്‌കാരങ്ങൾ അവതരിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സാംസ്കാരിക സംഘടനയായ കലാവേദി 1957 മുതലാണ് പ്രസ്തുത നോവലിന്റെ നാടകാവിഷ്കാരങ്ങളിലേക്ക് വരുന്നത്. കോഴിക്കോട് ഒരിക്കൽ ഈ നോവലിന്റെ രംഗാവതരണം നടന്നെന്നും കൂടാതെ ഡൽഹി, ബോംബെ, മദ്രാസ് എന്നിവിടങ്ങളിലുള്ള മലയാളി സംഘടനകൾക്ക് കീഴിൽ നാടകപ്രകടനങ്ങൾ നടന്നിട്ടുണ്ടെന്നും എൻ. രാജൻ നായർ ചൂണ്ടിക്കാട്ടുന്നു.[211]

  • 2008: മാർത്താണ്ഡവർമ്മ – കലാധരൻ സംവിധാനം ചെയ്ത ഒരു നാടകാവിഷ്കാരം, 2008 മെയ് 18-ന് തിരുവനന്തപുരം വിജെടി ഹാളിൽ സാംസ്കാരിക സംഘടനയായ രസികയുടെ ബാനറിൽ അരങ്ങേറി.[212]
  • 2013: മാർത്താണ്ഡവർമ്മ – 2013 മെയ് 19-ന് 17:30 മണിക്ക് തിരുവനന്തപുരം കലാവേദിയുടെ ബാനറിൽ പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ തിയേറ്ററിൽ അരങ്ങേറിയ നാടകാവതരണം.[213]

റേഡിയോശില്പം[തിരുത്തുക]

  • 1991–1992: മാർത്താണ്ഡവർമ്മ – തിരുവനന്തപുരം ആകാശവാണി നിർമ്മിച്ച ഒരു റേഡിയോ നാടകം. 1991 ജൂലൈ 17 മുതൽ 1992 ജനുവരി 1 വരെ എല്ലാ ബുധനാഴ്ചയും 21:30 മണിക്ക്, 30 മിനിറ്റ് എപ്പിസോഡുകളായി റേഡിയോ പ്രക്ഷേപണം ചെയ്തു. 2014 ജനുവരി 20, 2014 ഫെബ്രുവരി 8 എന്നീ നാളുകൾക്കിടയിൽ തിങ്കൾ മുതൽ ശനി വരെ 14:15 മണിക്ക് 15 മിനിറ്റ് എപ്പിസോഡുകളായി ഇത് പുനഃപ്രക്ഷേപണം ചെയ്തു.[214]
  • 2012: സുഭദ്ര  – തിരുവനന്തപുരം ആകാശവാണി നിർമ്മിച്ച ഒരു റേഡിയോ നാടകപരിപാടി. റേഡിയോ നാടകം 2012 നവംബർ 28 മുതൽ 2012 ഡിസംബർ 12 വരെ എല്ലാ ബുധനാഴ്ചയും 21:30 മണിക്ക് 30 മിനിറ്റ് എപ്പിസോഡുകളായാണ് പ്രക്ഷേപണം ചെയ്തത്.[215]

തുടർഭാഗങ്ങൾ[തിരുത്തുക]

പ്രസ്തുത നോവലിന്റെ പ്രസാധനവിജയത്തെത്തുടർന്ന് ഈകൃതിയിലെ കഥയുടെ തുടർഭാഗങ്ങളെഴുതുവാൻ സി. വി.യ്ക്ക് നിരന്തരം നിരവധി അഭ്യർത്ഥനകൾ ലഭിച്ചിരുന്നതിനാൽ, അദ്ദേഹം മൂന്നു തുടർഭാഗങ്ങൾ കൂടി സൃഷ്ടിച്ചു, ഈ നോവലുകൾ, മാർത്താണ്ഡവർമ്മ നോവൽ എന്നിവ ഒന്നായി സി. വി. രാമൻപിള്ളയുടെ നോവൽത്രയം[AI] എന്നറിയപ്പെടുന്നു.[216] ഇവയെ സിവിയുടെ നോവൽത്രയം[AJ] എന്നും, അർത്ഥവത്തല്ലെങ്കിലും സിവിയുടെ ചരിത്രാഖ്യായികകൾ[AK] എന്നും കുറിക്കുന്നു.[217]

  • 1913 : ധർമ്മരാജാ – തേവൻ വിക്രമൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി, ത്രിപുര സുന്ദരി കുഞ്ഞമ്മ, അവരുടെ ചെറുമകൾ മീനാക്ഷി എന്നിവർ തിരുവിതാംകൂറിൽ മടങ്ങിയെത്തുന്നതും ഇവരുടെ ജീവിത സാഹചര്യങ്ങൾ കേശവ പിള്ള (യുവാവായ കേശവദാസ്), രാമനാമഠത്തിൽ പിള്ളയുടെ മകനായ ചന്ത്രക്കാരൻ എന്നിവരുടെ പ്രവർത്തികളാൽ മാറുകയും, ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ഹരിപഞ്ചാനനൻ പ്രധാന പ്രതിയോഗിയായി അവതരിക്കപ്പെടുകയും ചെയ്യുന്നു.[218]
  • 1918 : രാമരാജാബഹദൂർ ഭാഗം Iടിപ്പു സുൽത്താൻ തിരുവിതാംകൂറിലേക്ക് പടയോട്ടം ആസൂത്രണം ചെയ്യുന്ന കാലത്ത് ചന്ത്രക്കാരൻ മാണിക്യഗൗണ്ടനായി മടങ്ങിയെത്തുന്നതും രാജാ കേശവദാസിന്റെ ബന്ധുവായ പെരിഞ്ചക്കോടൻ മുഖ്യ എതിരാളിയായി മീനാക്ഷിയുടെ മകൾ സാവിത്രിയെ തട്ടിക്കൊണ്ടു പോകുന്നതുമായി കഥ തുടരുന്നു.[219]
  • 1919 : രാമരാജാബഹദൂർ ഭാഗം II – ടിപ്പു സുൽത്താന്റെ ദൂതനായ അജിതസിംഹന്റെയും രാജാ കേശവദാസിന്റെയും സന്ധിസംഭാഷണ കൂടിക്കാഴ്ച പരാജയപ്പെട്ടതിനെ തുടർന്ന് മൈസൂർ സൈന്യവും തിരുവിതാംകൂർ സേനയും തമ്മിൽ യുദ്ധം ആരംഭിക്കുകയും, മൈസൂർ സൈന്യ താവളത്തിൽ നിന്ന് മീനാക്ഷിയെ രക്ഷിക്കാൻ, ചന്ത്രക്കാരൻ, അനന്തപത്മനാഭന്റെ ദൗഹിത്രനായ ത്രിവിക്രമൻ എന്നിവർ ഉദ്യമിക്കുന്നതുമായി കഥ തുടരുന്നു.[220]
  • 1920-ൽ മിതാഭാഷി എന്ന ആനുകാലികത്തിൽ അപൂർണ്ണമായി പ്രസിദ്ധീകരിച്ച സി വിയുടെ ദിഷ്ടദംഷ്ട്രം എന്ന കൃതി മേൽപ്പറഞ്ഞ കഥയുടെ തുടർ സൃഷ്ടിയാണെന്ന് പി. കെ. പരമേശ്വരൻ നായർ ഉന്നയിക്കുന്നു.[221] രാജാ കേശവദാസിനെ അടിസ്ഥാനമാക്കിയുള്ള കഥയുടെ മൂന്നാം ഭാഗം സി. വി എഴുതിയിട്ടില്ലെന്ന് എൻ. ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തുന്നു.[222] അയ്യപ്പപ്പണിക്കർ, അപൂർണ്ണക്കൃതിയുടെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വിശകലനം ചെയ്യുകയും, മുൻനോവലുകളിലെ കഥകൾക്കനുബന്ധമായോ ചരിത്രപരമായോ ഉള്ള പരാമർശങ്ങളൊന്നും കണ്ടെത്താനാകാത്തതിനാൽ പി. കെ പരമേശ്വരൻ നായരുടെ അവകാശവാദം വെറും അനുമാനം മാത്രമായി കണക്കാക്കപ്പെടുകയും ഉണ്ടായി.[223]

കഥാപാത്ര ബന്ധുത്വം[തിരുത്തുക]

മാർത്താണ്ഡവർമ്മ നോവലിലെ ചില കഥാപാത്രങ്ങൾ ധർമ്മരാജാ നോവലിൽ തുടരുകയും, ധർമ്മരാജാ നോവലിൽ നിന്നുള്ള ചില കഥാപാത്രങ്ങൾ രാമരാജാബഹദൂർ നോവലിൽ തുടരുകയും ചെയ്യുന്ന സങ്കീർണ്ണ ബന്ധുത്വമുള്ള കഥാപാത്രങ്ങളിൽ ചുരുക്കം ചിലർ മൂന്നു കൃതികളിലും വരുന്നുമുണ്ട്.

കഥാപാത്ര ബന്ധുത്വം
മുദ്രാലേഖ
സന്തതിദത്ത്ദാമ്പത്യംക പ്രണയിക്കുന്നു ച-യെ, അനുകൂലപ്രതികരണമില്ലവേൎപിരിഞ്ഞ ദാമ്പത്യംസഫലപ്രണയം
അ.സ്ത്രീഅജ്ഞാതനാമാവായ സ്ത്രീഅ.പുഅജ്ഞാതനാമാവായ പുരുഷൻഅ.ഗൃഅജ്ഞാതനാമാവായ ഗൃഹസ്ഥൻഅ.കഅജ്ഞാതനാമാവായ കന്യകഅ.നാഅജ്ഞാതനാമാവായ നായർ
കുടുംബ / കുല
നാമം
തായ്‌വഴി / താവഴി കുടുംബം
കുടുംബ / കുല
നാമം
തന്തൈവഴി / പിതൃദായക്രമ കുടുംബം
കുടുംബ / കുല
നാമം
അജ്ഞാത / അനിശ്ചയ കുലം
കുടുംബ / കുല
നാമം
മരുമക്കത്തായ / സമകുല-ഭിന്നശാഖാ ദായക്രമ കുടുംബം
കഥാപാത്രം
മാർത്താണ്ഡവർമ്മ നോവലിലെ കഥയുടെ കാലയളവിൽ കൊല്ലപ്പെടുന്ന കഥാപാത്രം
കഥാപാത്രം
ധർമ്മരാജാ നോവലിലെ കഥയുടെ കാലയളവിൽ കൊല്ലപ്പെടുന്ന കഥാപാത്രം
കഥാപാത്രം
മാർത്താണ്ഡവർമ്മ നോവലിലെ കഥയുടെ കാലയളവിൽ സജീവ-കൎമ്മോദ്യുക്ത കഥാപാത്രം
കഥാപാത്രം
ധർമ്മരാജാ നോവലിലെ കഥയുടെ കാലയളവിൽ സജീവ-കൎമ്മോദ്യുക്ത കഥാപാത്രം
കഥാപാത്രം
മാർത്താണ്ഡവർമ്മ നോവലിലെ കഥയുടെ കാലയളവിൽ മരണപ്പെടുന്ന കഥാപാത്രം
കഥാപാത്രം
ധർമ്മരാജാ നോവലിലെ കഥയുടെ കാലയളവിൽ മരണപ്പെടുന്ന കഥാപാത്രം
കഥാപാത്രം
മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ നോവലുകളിൽ വരുന്ന കഥാപാത്രം
കഥാപാത്രം
രാമരാജബഹദൂർ നോവലിലെ കഥയുടെ കാലയളവിൽ കൊല്ലപ്പെടുന്ന കഥാപാത്രം
കഥാപാത്രം
മാർത്താണ്ഡവർമ്മ, ധർമ്മരാജാ നോവലുകളിൽ മാത്രം വരുന്ന കഥാപാത്രം
കഥാപാത്രം
രാമരാജബഹദൂർ നോവലിലെ കഥയുടെ കാലയളവിൽ സജീവ-കൎമ്മോദ്യുക്ത കഥാപാത്രം
കഥാപാത്രം
ധർമ്മരാജാ, രാമരാജബഹദൂർ നോവലുകളിൽ മാത്രം വരുന്ന കഥാപാത്രം
കഥാപാത്രം
രാമരാജബഹദൂർ നോവലിലെ കഥയുടെ കാലയളവിൽ മരണപ്പെടുന്ന കഥാപാത്രം
പഠാണിനായർകുടമൺതിരുമുഖംഅനിശ്ചയംചെമ്പകശ്ശേരികഴക്കൂട്ടം
അ.സ്ത്രീഅ.സ്ത്രീ
ഹാക്കിംഅ.ഗൃഅ.സ്ത്രീഅ.സ്ത്രീകുടമൺപിള്ളഅ.സ്ത്രീതിരുമുഖത്തുപിള്ളഅ.സ്ത്രീ
അ.പുആയിഷചെമ്പകശ്ശേരി മൂത്തപിള്ളകാർത്ത്യായനി അമ്മഉഗ്രൻ കഴക്കൂട്ടത്തു പിള്ള
അ.നാ / ബീറാംഖാൻസുഭദ്രഅ.സ്ത്രീ
ഫാത്തിമഅ.ക
സുലൈഖഅനന്തപത്മനാഭൻ[α]പാറുക്കുട്ടിതേവൻ വിക്രമൻ
നുറഡീൻഅ.കത്രിപുരസുന്ദരി കുഞ്ഞമ്മകുട്ടികോന്തിശ്ശൻ
അനിശ്ചയംകിഴക്കേവീട്ശാസ്ത്രിമറവമകൻ
അനിശ്ചയംഅനിശ്ചയം
കാലക്കുട്ടി പിള്ളഅ.സ്ത്രീമധുര ശാസ്ത്രിഅ.സ്ത്രീസാവിത്രിഹരിപഞ്ചാനൻ[β]ശാന്തൻ[γ]
അ.പു[δ]അ.സ്ത്രീ[ε]
അ.പു[ζ]ആനന്തംസുന്ദരയ്യൻകോടാങ്കിചിലമ്പിനഴിയംരാമനാമഠം
ശങ്കുആശാൻമാങ്കോയിക്കൽ
അ.സ്ത്രീരാമനാമഠത്തിൽ പിള്ള
അജ്ഞാതനാമാവായ സ്ത്രീകൾമാങ്കോയിക്കൽ കുറുപ്പ്[η]നന്തിയം
പിള്ള
കൃഷ്ണകുറുപ്പ്നാരായണൻകൊച്ചക്കച്ചികൊച്ചണ്ണൻകൊമരൻകൊച്ചുവേലു[θ]കൊച്ചമ്മിണി
രാഘവനുണ്ണിത്താൻഅ.സ്ത്രീ
ദേവികോട്ടെമാങ്കാവ്നാഗന്തളി
ഉമ്മിണിപിള്ള
അ.സ്ത്രീഅ.പുഅ.സ്ത്രീഅ.സ്ത്രീ
അ.സ്ത്രീചന്ത്രക്കാരൻ[ι]
അ.സ്ത്രീകുഞ്ചുമായിറ്റിപ്പിള്ള / പറപാണ്ട / പെരിഞ്ചക്കോടൻമാധവിനാരായണൻ നമ്പൂതിരിപ്പാട്
ലക്ഷ്മി
കൊച്ചിരയിമ്മൻ തമ്പിമാധവനായ്ക്കൻ[κ]നങ്ങയ അന്തർജനം / ലക്ഷ്മിമീനാക്ഷികേശവൻകുഞ്ഞ്
അനിശ്ചയംഅനിശ്ചയം
കുമാരൻ തമ്പി
കുപ്പശ്ശാർഅ.സ്ത്രീ
കേശവപിള്ളകല്ലറയ്ക്കൽ പിള്ളദേവകിത്രിവിക്രമൻസാവിത്രി
മകൻഭൈരവൻ
വംശാവലി-രേഖാചിത്രക്കുറിപ്പുകൾ
  1. മാർത്താണ്ഡവർമ്മ നോവലിൽ ഭ്രാന്തൻ ചാന്നാൻ, കാശിവാസി, ദ്വിഭാഷി, ഭിക്ഷു, ഷംസുഡീൻ; ധർമ്മരാജാ നോവലിൽ വലിയപടത്തലവൻ എന്ന കഥാപാത്രം.
  2. ഉഗ്രൻ, ഉഗ്രഹരിപഞ്ചാനൻ
  3. ശാന്തഹരിപഞ്ചാനൻ
  4. ചെമ്പകശ്ശേരിയിലെ മുൻ ആയുധപ്പുരസൂക്ഷിപ്പുകാരൻ
  5. ചെമ്പകശ്ശേരിയിലെ ഒരു വേലക്കാരി
  6. മാർത്താണ്ഡവർമ്മ നോവലിന്റെ ആദ്യ പതിപ്പിലും അതിന്റെ പുനഃമുദ്രണങ്ങളിലും മാത്രം.
  7. കണ്ടൻകുമാരൻ കുറുപ്പ്
  8. മാർത്താണ്ഡവർമ്മ നോവലിൽ കൊച്ചുവേലു, ധർമ്മരാജാ നോവലിൽ വേലായുധൻതമ്പി, വൃദ്ധസിദ്ദൻ, പക്കീർസാ
  9. മാർത്താണ്ഡവർമ്മ നോവലിൽ അജ്ഞാതനാമാവായ മകൻ, ധർമ്മരാജാ നോവലിൽ കാളിയുടയാൻ ചന്ത്രക്കാരൻ, രാമരാജബഹദൂർ നോവലിൽ കാളിപ്രഭാബട്ടൻ, മാണിക്യഗൗണ്ഡൻ
  10. പങ്കി, വ്യാജ അജിതസിംഹൻ, മാധവമേനോൻ

സാഹിത്യപ്രധാന്യം[തിരുത്തുക]

പ്രചോദനം[തിരുത്തുക]

മലയാള സാഹിത്യമേഖലയിലെ ചരിത്രകഥാസാഹിത്യ ഇനത്തിൽ പ്രസ്തുത നോവൽ, പ്രഥമ സ്ഥാനം വഹിക്കുന്നു. സി. ആർ. വേലുപ്പിള്ള രചിച്ച രാജശേഖരൻ, കെ. എം വർഗീസ്സ് രചിച്ച നെല്ലിമൂട്ടിലെ നമ്മുടെ അമ്മച്ചി, തച്ചിൽ മാത്തു തരകൻ എന്നീ നോവലുകൾ മാർത്താണ്ഡവർമ്മ നോവലിന്റെ സ്വാധീനത്താൽ സൃഷ്ടിച്ച കൃതികളായി കണക്കാക്കപ്പെടുന്നു.[224] ചെറുപ്പത്തിൽ മാർത്താണ്ഡവർമ്മ വായിച്ച് താൻ ഒരു നോവൽ എഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കുഞ്ഞുണ്ണി മാഷ് രേഖപ്പെടുത്തുന്നു.[225] പോൾ സക്കറിയ, തന്റെ എഴുത്തുസൃഷ്ടികളിൽ രംഗവിഭാവനം ചെയ്യുന്നതിന് പ്രചോദനമായിരുന്നത് മാർത്താണ്ഡവർമ്മ നോവലാണെന്ന് കുറിക്കുന്നു.[226]

  • കുഞ്ചുത്തമ്പിമാർ – എൻ. പരമേശ്വരൻപിള്ള രചിച്ച ചരിത്രാത്മക നോവൽ, മാർത്താണ്ഡവർമ്മ നോവലിന്റെ തുടർകഥയെന്നോണമണ് അവതരിപ്പിച്ചിരിക്കുന്നത്.[227]
  • സീതാലക്ഷ്മിഇ.വി. കൃഷ്ണപിള്ള രചിച്ച ചരിത്രാത്മക നാടകം, മാർത്താണ്ഡവർമ്മ നോവലിന്റെ തുടർകഥയായാണ് അവതരിപ്പിച്ചിരിക്കുന്നത്.[228]

അധ്യയന ഉപയോഗം[തിരുത്തുക]

നോവലിന്റെ പാഠം, യഥാർത്ഥവും സംക്ഷിപ്തവുമായ രൂപങ്ങളായി കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയിലും, ദക്ഷിണേന്ത്യയിലെ വിവിധ സർവകലാശാലകൾ നൽകുന്ന ചെയ്യുന്ന പാഠ്യപദ്ധതിയുടെ പാഠ്യക്രമങ്ങളിലും ഉൾപ്പെടുത്താൻ നോവലിനുള്ള സാഹിത്യ പ്രാധാന്യം കാരണമായി.

  • സ്കൂൾ പാഠ്യപദ്ധതി – 1977-1986 കാലഘട്ടത്തിൽ കേരള സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മലയാളം II റീഡർ / മലയാളം ഉപപാഠപുസ്തകം എന്ന പേരിൽ സ്റ്റാൻഡേർഡ് IX-ലെ പാഠപുസ്തകമായി നോവലിന്റെ സംക്ഷിപ്ത പതിപ്പ് ഉപയോഗിച്ചു.[229] 1987-2004 കാലഘട്ടത്തിൽ ഇതേ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മലയാളം I റീഡർ / കേരളപാഠാവലി എന്ന സ്റ്റാൻഡേർഡ് X-ലെ പാഠപുസ്തകത്തിൽ മൂന്നാം അദ്ധ്യായമായി നോവലിന്റെ 24-ാം അദ്ധ്യായം ഉപയോഗിച്ചു.[230]
  • സർവ്വകലാശാല പാഠ്യപദ്ധതി കണ്ണൂർ സർവ്വകലാശാല (2014), മഹാത്മാഗാന്ധി സർവ്വകലാശാല (1998, 2009), പോണ്ടിച്ചേരി സർവകലാശാല (2010), കേരള സർ‌വകലാശാല (1977, 1991, 1997, 2004–2012) എന്നിവിടങ്ങളിൽ നിന്നുള്ള മലയാളം ബി. എ പാഠ്യക്രമങ്ങളിൽ പാഠമായി ഈ നോവൽ നിർദ്ദേശിക്കപ്പെട്ടിരുന്നു. മധുരൈ കാമരാജ് സർവകലാശാല (1998-2008), മഹാത്മാഗാന്ധി സർവ്വകലാശാല (1991-1992), കേരള സർവകലാശാല (1984, 1977-1992, 2007, 2012, 2013) എന്നിവിടങ്ങളിൽ നിന്നുള്ള മലയാളം എം.എ പാഠ്യക്രമങ്ങളിൽ നോവലിന്റെ പാഠം നിർദ്ദേശിക്കപ്പെട്ടിരുന്നു. മദ്രാസ് സർവ്വകലാശാല നൽകുന്ന മലയാളം എം. എ പാഠ്യപദ്ധതിയിൽ ഒരു റഫറൻസ് പുസ്തകമമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.[231]

പ്രസക്തി[തിരുത്തുക]

മലയാളം നോവലുകളിൽ, പ്രത്യേകിച്ച് ചരിത്രാത്മക നോവലുകളിൽ ഏറ്റവും ഉന്നത സ്ഥാനം മാർത്താണ്ഡവർമ്മ നോവലിനുണ്ട്.[232] ഈ നോവൽ കാലക്രമേണ പുതിയ വായനക്കാരെയും ഗവേഷകരെയും ആകർഷിക്കുകയും മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ചരിത്രാത്മക നോവലായി തുടരുകയും, അങ്ങനെ മലയാള സാഹിത്യത്തിലെ വിശിഷ്ടകൃതികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുകയും ചെയ്യുന്നു.[233] അപ്രതീക്ഷിതമായ സാഹസിക സംഭവങ്ങളിലൂടെയും ചരിത്രപരമായ വസ്തുതകളിലൂടെയും യഥാക്രമം ധീരോദാത്ത കാല്പനികത, യഥാതഥ്യം എന്നിവ സംയോജിപ്പിച്ചു കൊണ്ടു രചയിതാവിന്റെ പിൽകാല ചരിത്രാത്മക നോവലുകള്ളതിനേക്കാൾ മികച്ച ആഖ്യാനത്തിലൂടെ ശ്രദ്ധേയമായ പ്രസ്തുത നോവലിൽ കാല്പനികാംശങ്ങളും ചരിത്രവും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളത് ഇതിൽ അവതരിപ്പിച്ച ഐതിഹ്യങ്ങളെ വിശ്വസനീയവുമാക്കുന്നു.[234] തുടർഭാഗങ്ങളായ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ നോലുകൾക്ക് മാർത്താണ്ഡവർമ്മ നോവലിനു ലഭിച്ച അനുവാചകസ്വീകരണം നേടാൻ കഴിഞ്ഞില്ല.[235] മറ്റു ചരിത്രാത്മക നോവലുകളുടെ വിപണനത്തിലും പ്രസ്തതുത നോവൽ വിഷയമാണ്. ഏറ്റുമാനൂർ സോമദാസന്റെ അതിജീവനം എന്ന നോവലിന്റെ പരസ്യത്തിൽ ഡിസി ബുക്സ് പറയുന്നത് മാർത്താണ്ഡവർമ്മ എന്ന നോവൽ വായിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല എന്നാണ്.[236]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. സി. വി. നാടുവിട്ടത്, പി. കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ സി. വി. പ്രേമിച്ചിരുന്ന ജാനകി അമ്മയ്ക്ക് പ്രായംചെന്ന ഒരു സമ്പന്നനുമായി വിവാഹം നടന്നതിനാലുള്ള വിഷമത്താലും, സി. വി. യുടെ ആദ്യ വിവാഹം പരാജയപ്പെട്ടതിനാലുണ്ടായ ജാള്യത കൊണ്ടുമെന്നാണ്; എന്നാൽ സി. വി. രണ്ടുവർഷമായി സ്നേഹിച്ചിരുന്ന ജാനകി അമ്മയ്ക്ക് മറ്റൊരാളുമായി വിവാഹം നടന്നതിനാൽ മനസ്സുടഞ്ഞ് മാത്രമാണെന്നാണ് പ്രൊഫ. ഗുപ്തൻ നായർ കണക്കാക്കുന്നത്. ശ്രീരംഗപട്ടണം സന്ദർശിച്ച ചില വിദ്യാർത്ഥികൾ നൽകിയ വിവരണങ്ങൾ കേട്ട് തൽപരനായാണ് സി. വി. യാത്ര തിരിച്ചതെന്ന് എൻ. ബാലകൃഷ്ണൻനായർ കുറിക്കുന്നു. സി. വി. യുടെ ആദ്യ വിവാഹ പരാജയത്തെത്തുടർന്ന് ജേഷ്ഠസഹോദരന്മാരിലൊരുവരുമായുണ്ടായ അഭിപ്രായഭിന്നതയാണ് കാരണമെന്ന് ഡോ.അയ്യപ്പപ്പണിക്കർ പ്രസ്താവിക്കുന്നു.[14]
  2. സി. വി. യുടെ സുഹൃത്ത് പി. താണുപിള്ള അഗസ്തീശ്വരം തഹസീൽദാരായിരുന്ന 1881–1882 കാലഘട്ടത്തിൽ.
  3. പി. കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ സി. വി. നിയമപരീക്ഷയ്ക്കായി മദ്രാസിൽ പോയത് 1889 വർഷാവസാനമെന്നും, എന്നാൽ സി. വി. നിയമപഠനത്തിനായി അവധി എടുത്ത് മദ്രാസിൽ പോയത് 1890 ഫെബ്രുവരി 20 മുതൽ 1890 ഓഗസ്റ്റ് 22 വരെയുള്ള കാലയളവിലാണെന്ന് എൻ. ബാലകൃഷ്ണൻനായരും അഭിപ്രായപ്പെടുന്നു.[19]
  4. കത്തിന്റെ തീയതി മാസി 1, 1059 എന്നാണ് പി. കെ. പരമേശ്വരൻ നായർ അഭിപ്രായപ്പെടുന്നത്; മാസി എന്നാൽ കുംഭം മലയാള മാസത്തിനു തുല്യമായുള്ള തമിഴ് (மாசி) മാസമാണ്, ഇതു പ്രകാരം കത്തിന്റെ തീയതി 1884 ഫെബ്രുവരി 11 ആകുന്നു.[31]
  5. പ്രൊഫ. ഗുപ്തൻ നായർ, പി. കെ. പരമേശ്വരൻനായരുടെ അവകാശവാദത്തെ അംഗീകരിക്കുന്നു.[35] പ്രസ്തുത നോവൽ ആദ്യം രചിചത് 1883-നും 1885-നും ഇടയിലെന്ന് ഡോ. അയ്യപ്പപ്പണിക്കർ പ്രസ്താവിക്കുന്നു.[36]
  6. ഇംഗ്ലീഷ്: Messrs. Addison & Co.
  7. 1. ബംഗാളി: অঙ্গুরীয় বিনিময়, അംഗുരിയൊ ബിനിമയ് (1862, ഭൂദേബ് മുഖോപാധ്യായ്)[47] അല്ലെങ്കിൽ দুর্গেশনন্দিনী, ദുർഗേശനൊന്ദിനി (1865, ബങ്കിംചന്ദ്ര ചാറ്റോപാധ്യായ്),[48] 2. ഗുജറാത്തി: કરણ ઘેલો, കരൺ ഘേലൊ (1866, നന്ദാശങ്കർ തുൽജാശങ്കർ മഹേത്ത),[49] 3. മറാഠി: मोचनगड, മോചൻഗഡ് (1871, രാമചന്ദ്രഭികാജി ഗുഞ്ജികർ),[50] 4. ഒറിയ: ପଦ୍ମମାଲୀ, പദ്മമാളീ (1888, ഉമേഷ്ചന്ദ്ര സർക്കാർ),[51] 5. ഉർദു: ملک العزیز ورجنا, മലിൿഅൾ അസീസ് വർജിനാ (1888, അബ്ദുൽ ഹലീം ശരർ),[52] 6. മലയാളം: മാൎത്താണ്ഡവൎമ്മാ (1891, സി. വി. രാമൻ പിള്ള).
  8. 1. 1891–മലയാളം: മാൎത്താണ്ഡവൎമ്മാ, 2. 1892–സൂര്യകാന്ത (കന്നഡ: ಸೂರ್ಯಕಾಂತಾ, സൂൎയകാംതാ) രചന: ലക്ഷമൺ ഗഡ്കർ,[53] 3. 1895–മോഹനാംഗി (തമിഴ്: மோகனாங்கி, മോകഩാങ്കി) രചന: ടി. ടി. ശരവണമുത്തുപ്പിള്ളൈ,[54] 4. 1896–ഹേമലത (തെലുഗ്: హేమలత) രചന: ചിലകമർത്തി ലക്ഷ്മിനരസിംഹം.[55]
  9. ഇന്ദുലേഖ നോവൽ പ്രസിദ്ധീകരണം 1889-ലെന്ന് കുറിച്ചിരിക്കുന്നെങ്കിലും, ഈ നോവൽ 1890 ജനുവരിയിലേ വിൽപനയ്കക്ക് ലഭ്യമായിരുന്നുള്ളൂവെന്ന് നോവൽകർത്താവ് സ്ഥിരീകരിക്കുന്നു.[71]
  10. 1. കുന്ദലത (1887, അപ്പു നെടുങ്ങാടി),[70] 2. ഇന്ദുലേഖ (1889[I], ഒ. ചന്തുമേനോൻ),[72] 3. ഇന്ദുമതീസ്വയംവരം (1890, പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ),[73] 4. മീനാക്ഷി (1890, ചെറുവലത്തു ചാത്തുനായർ).[74]
  11. മനസ്സുഖം, മനഃകാഠിന്യം എന്നീ ശരിയായവയ്ക്കു പകരം മനോസുഖം, മനോകാഠിന്യം എന്നിങ്ങനെയുള്ളവ.[43]
  12. ഇംഗ്ലീഷ്: apocalyptic, അപ്പോക്കാലിപ്റ്റിക്
  13. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഒരു ഗ്രാമമാണ് മാങ്കോട്.
  14. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലുള്ള ഒരു പ്രദേശമാണ് ചുള്ളിയൂർ.
  15. അകവൂർ മന, എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള വെള്ളാരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന നമ്പൂതിരി ഇല്ലമാണ്. ഈ കുടുംബത്തിലെ ചില അംഗങ്ങൾ പ്രാർത്ഥനകൾക്കും ധ്യാനത്തിനും താന്ത്രിക ചടങ്ങുകൾക്കും അർപ്പിതരായ സന്യാസികളായിരുന്നു.[163]
  16. സംസ്കൃതം: चेतोहरम्, അക്ഷരാർത്ഥം 'മനസ്സ് കവരുന്ന'
  17. സംസ്കൃതം: शिरःकम्पनमन्दस्मितादि, അക്ഷരാർത്ഥം 'തലയിളക്കിക്കൊണ്ടുള്ള ചെറു ചിരി' എന്നതിന്റെ രൂപാന്തരം
  18. സംസ്കൃതം: खाद्यपेयलेह्यभोज्य, അക്ഷരാർത്ഥം 'കടിക്കാനും, കുടിക്കാനും, നക്കാനും, കഴിക്കാനും പറ്റുന്ന'
  19. സംസ്കൃതം: तेजःपुञ्जम्, അക്ഷരാർത്ഥം 'രശ്മികളുടെ കൂമ്പാരം'
  20. സംസ്കൃതം: अलिवृन्दनिर्मितम्, അക്ഷരാർത്ഥം 'വണ്ടുകളാൽ ഉണ്ടാക്കിയത്'
  21. തമിഴ്: நாயகி, അക്ഷരാർത്ഥം 'ജീവിതപങ്കാളി [സ്ത്രീ]'
  22. സംസ്കൃതം: नायिका, അക്ഷരാർത്ഥം 'നയിക്കുന്നവൾ' എന്നതിന്റെ രൂപാന്തരം
  23. ഹിന്ദുസ്ഥാനി: शैतान, شیطون‬, 'ശൈത്താൻ', അർത്ഥം. പിശാച്, അറബി: شیطون, 'ഷൈതൂൺ' സമാനം, ഹീബ്രു: שָׂטָן‎, 'സത്താൻ' മൂലം.
  24. ഹിന്ദുസ്ഥാനി: बहादुर, بهادر‬, 'ബഹാദുർ', അർത്ഥം. ധൈര്യമുള്ള. പേർഷ്യൻ: بهادر അനുവർത്തനം. ഓട്ടൊമൻ ടർക്കിഷ്: بهادر മൂലം.
  25. ഹിന്ദുസ്ഥാനി: किम्ख्वाब, 'കിംഖ്വാബ്'. किम, ख्वाब എന്നീ പദങ്ങളുടെ സന്ധിരൂപം, യഥാക്രമം ഹിന്ദി: कम, അക്ഷരാർത്ഥം 'കുറവ്', ഹിന്ദി: ख्वाब, അക്ഷരാർത്ഥം 'സ്വപ്നം' എന്നിവയുടെ രൂപാന്തരം. 'ഖ്വാബ്', ഉർദു: خواب, ഹിന്ദി: ख़्वाब എന്നിവയ്ക്ക് സമാനം, പേർഷ്യൻ: خواب മൂലം.
  26. പേർഷ്യൻ: شال 'ഷാൾ', ഇംഗ്ലീഷ്: shawl എന്നിവയുടെ മിശ്രരൂപാന്തരം.
  27. കാലഹരണപ്പെട്ട ഇംഗ്ലീഷ്: gard, അക്ഷരാർത്ഥം 'കാവൽ' എന്നതിന്റെ രൂപാന്തരം.
  28. "പ്രാദേശിക രീതി" പ്രകാരം 1 നാഴിക = 4000 മുഴം. 1 മുഴം = 18 ഇഞ്ച്, ആയതിനാൽ 1 നാഴിക = 1.828 കി.മീ.
  29. "കൊച്ചിൻ സർവ്വേ രീതി" പ്രകാരം 1 നാഴിക = 2000 കോൽ. 1 കോൽ = 24 വിരൽ = 1 മുഴം, ആയതിനാൽ 1 നാഴിക = 914.4 മീറ്റർ
  30. മാർത്താണ്ഡവർമ്മ അടക്കം സി.വി. രാമൻ പിള്ളയുടെ സാഹിത്യകൃതികളായ നാല് നോവലുകൾ, ഒമ്പത് പ്രഹസനങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന പദങ്ങൾ, വാക്യങ്ങൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയെക്കുറിച്ചുള്ള വിവരണങ്ങൾ ഉൾപ്പെടുത്തി സി.വി. രാമൻ പിള്ള നാഷണൽ ഫൗണ്ടേഷൻ നാല് വാല്യങ്ങളിലായി 1994-2004 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ബൃഹദ്നിഘണ്ഡുവാണ് സി.വി. വ്യാഖ്യാനകോശം.[191]
  31. സി. വി. വ്യാഖ്യാനകോശം കുറിക്കുന്നത് 1 നാഴിക = 2000 ദണ്ഡ്. ഉദ്ദേശഗണനം — "കൊച്ചിൻ സർവ്വേ രീതി" പ്രകാരമുള്ള 2000 കോൽ = 1 നാഴിക എന്നതും "സമകാലീന സർവ്വേ രീതി" പ്രകാരമുള്ള 1 കോൽ = 1 ദണ്ഡ്, 1 കോൽ = 0.72 മീറ്റർ എന്നതും സംയോജിപ്പിച്ച്, "കൊച്ചിൻ സർവ്വേ രീതി" പ്രകാരമുള്ള 4 കോൽ = 1 ദണ്ഡ് എന്നത് ഉപേക്ഷിച്ചും കൊണ്ടുള്ള കണക്കുക്കൂട്ടലിലൂടെ 1 നാഴിക = 1.44 കി.മീ. എന്നതിലെത്തുന്നു.
  32. ഇംഗ്ലീഷ്: The Legend of Maarthaanda Varma
  33. ഇംഗ്ലീഷ്: Maarthaanda Varma
  34. ഇംഗ്ലീഷ്: The Great Indian Classics
  35. ഇംഗ്ലീഷ്: C. V. Raman Pillai's Novel Trilogy
  36. ഇംഗ്ലീഷ്: CV's Novel Trilogy
  37. ഇംഗ്ലീഷ്: CV's Historic Narratives എന്നതിനെ കുറിക്കുന്നുവെങ്കിലും ഇംഗ്ലീഷ്: CV's Historical Narratives എന്ന ഉദ്ദേശത്തിൽ

ജീവചരിത്രക്കുറിപ്പുകൾ[തിരുത്തുക]

  1. എൻ. രാമൻപിള്ള (1864–?), ദിവാൻ നാണുപിള്ളയുടെ മൂത്ത പുത്രൻ, 1882-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിലെ പഠനക്കാലത്ത്, കൊച്ചിയിൽ നിന്ന് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്ന കൊച്ചിൻ ആർഗസ് ദ്വൈവാരികാപത്രത്തിൽ അപ്പോഴത്തെ ദിവാനായിരുന്ന രാമയ്യങ്കാർക്കെതിരെ വന്ന ലേഖനത്തിന് പിന്നിൽ ജി.പി. പിള്ള, ആർ. രംഗാറാവു എന്നിവരോടൊത്ത് പ്രവർത്തിച്ചെന്ന് ആരോപിതനായി തിരുവിതാംകൂറിൽ നിന്ന് താത്കാലികമായി പുറത്താക്കപ്പെട്ടു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി. എ. നേടിയതിനെത്തുടർന്ന് മദ്രാസിൽ വസിച്ചിരുന്നപ്പോഴാണ് മാർത്താണ്ഡവർമ്മ നോവലിന്റെ കൈയെഴുത്തുപ്രതികളിൽ ഇദ്ദേഹം തിരുത്തലുകളും, എഴുതിചേർക്കലുകളും നടത്തി മെസ്സേഴ്സ്. അഡിസൻ ആന്റ് കമ്പനി എന്ന മുദ്രാലയത്തിന് അയച്ചുകൊടുത്തിരുന്നത്.[27]
  2. കുളക്കുന്നത്തു എസ്. രാമൻ മേനോൻ (1877–1925) ഒറ്റപ്പാലത്തിനടുത്തുള്ള മായന്നൂർ ദേശക്കാരനും തിരുവനന്തപുരത്ത് പള്ളിക്കൂടഅദ്ധ്യാപകനുമായിരുന്നു. അധ്യയനപുസ്തകങ്ങളുടെ അച്ചടിയാവശ്യത്തിനായി, 1902-ൽ ഭാഷാഭിവർധിനി ബുക്ക് ഡിപ്പോ (BāṣābhiVaṟdhini Book Depot അഥവാ B. V. Book Depot) തിരുവനന്തപുരത്ത് സ്ഥാപിച്ചു, തുടർന്ന് 1918-ൽ കമലാലയ പ്രിന്റിംഗ് പ്രസ്സ് തുടങ്ങുകയും തിരുവിതാകൂറിലെ പ്രമുഖ പുസ്തക പ്രസിദ്ധീകരണാലയവും അച്ചുകൂടവുമായി മാറിയ ബി. വി. ബുക്ക് ഡിപ്പോ ആന്റ് കമലാലയ പ്രിന്റിംഗ് വർക്സ് എന്നറിയപ്പെട്ട്, സി. വിയുടെ കൃതികൾ പകർപ്പവകാശം വാങ്ങി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.[56]
  3. ബി. കെ. മേനോൻ (1907–1950) മലയാളത്തിലും ഇംഗ്ലീഷിലും രചനകൾ ചെയ്തിരുന്ന ഒരു എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും കമലാലയ പ്രിന്റിംഗ് വർക്ക്സിന്റെ മാനേജരുമായിരുന്ന പി. നാരായണൻ നായരുടെ പ്രേരണയാൽ മാർത്താണ്ഡവർമ്മ നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം ചെയ്തു.[61]

അവലംബം[തിരുത്തുക]

  1. നാഗമയ്യ (1906), പുറങ്ങൾ. 318–319, അദ്ധ്യായം VI.
  2. ഇബ്രാഹിംകുഞ്ഞ് (1990), പുറം. 16, പതിനേഴാം നൂറ്റാണ്ടിലെ വേണാടു രാഷ്ട്രീയം; ശങ്കുണ്ണിമേനോൻ (1879), പുറം. 107, അദ്ധ്യായം I.
  3. നാഗമയ്യ (1906), പുറങ്ങൾ. 327, 333–334, അദ്ധ്യായം VI; ശങ്കുണ്ണിമേനോൻ (1879), പുറം. 109, അദ്ധ്യായം I.
  4. ശങ്കുണ്ണിമേനോൻ (1879), പുറം. 107, അദ്ധ്യായം I. ...Ettu Veettil Pillamar and Madempimar, in their turn became inveterate enemies of the prince, and began to seek measures for his destruction. [... എട്ടുവീട്ടിൽപിള്ളമാരും മാടമ്പിമാരും യുവരാജാവിന്റെ അടിയുറച്ച ശത്രുക്കളായി അവരുടെ ഭാഗത്തുനിന്ന് വിനാശനടപടികൾക്കായി ശ്രമമാരംഭിച്ചു.]
  5. ശങ്കുണ്ണിമേനോൻ (1879), പുറം. 109, അദ്ധ്യായം I.
  6. ടി.കെ വേലുപിള്ള (1940), പുറം. 271, Modern History [ആധുനിക ചരിത്രം]. ..the well established custom that the rule of succession in the royal family was Maŕumakkaťhāyam and not Makkaťhāyam. [..രാജകുടുംബത്തിലെ അനന്തരവകാശവാഴ്ചയുടെ ചിരസ്ഥാപിതമായ ആചാരം മരുമക്കത്തായം ആണ് മക്കത്തായമല്ല]
  7. ശങ്കുണ്ണിമേനോൻ (1879), പുറം. 116, അദ്ധ്യായം II. ..considering them proper instruments for overthrowing the royal authority, they persuaded them to claim their father's throne; [...അവരെ (തമ്പി സഹോദരന്മാരെ) രാജാധികാരത്തെ അട്ടിമറിക്കുന്നതിനുള്ള ഉചിതോപകരണങ്ങളായി പരിഗണിച്ച്, അവരുടെ പിതാവിന്റെ സിംഹാസനം അവകാശപ്പെടാൻ അവർ (ജന്മിപ്രഭുക്കന്മാർ) പ്രേരിപ്പിച്ചു;]
  8. മാർത്താണ്ഡവർമ്മ: ചരിത്രവും കല്പനയും (2009), പുറം. 103; കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറങ്ങൾ. 126–127.
  9. പൂജപ്പുര കൃഷ്ണൻ നായർ (2013), പുറം. 54; ജോർജ്ജ് ഇരുമ്പയം (2010), പുറം. 77, മാർത്താണ്ഡവർമ്മ–ഒരു പഠനം; അയ്യപ്പപ്പണിക്കർ (1992), പുറം. 13.
  10. പ്രഥമ പതിപ്പ് (1891); ഒ. കൃഷ്ണപിള്ള. (1954).
  11. കമലാലയ പതിപ്പ് (1971); കണ്ണൻ ജനാർദ്ദനൻ. (1964); എസ്പിസിഎസ് പതിപ്പ് (1973); എസ്പിസിഎസ് പതിപ്പ് (1991).
  12. ഡെഫിനിറ്റീവ് വേരിയോറം (1992); പൂർണ്ണ പതിപ്പ് (1983).
  13. അയ്യപ്പപ്പണിക്കർ (1993), പുറം. 22, വ്യക്തിജീവിതം.
  14. പി. കെ. പരമേശ്വരൻ നായർ (2014), പുറങ്ങൾ. 57–60, പ്രവാസം; ഗുപ്തൻ നായർ (1992), പുറങ്ങൾ. 14–16, Life [ജീവിതം]; എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 38, ഉയർച്ചയ്ക്കുള്ള വൈഷമ്യങ്ങൾ; അയ്യപ്പപ്പണിക്കർ (1993), പുറം. 23, വ്യക്തിജീവിതം.
  15. ഗുപ്തൻ നായർ (1992), പുറങ്ങൾ. 14–16, Life [ജീവിതം]; പി. കെ. പരമേശ്വരൻ നായർ (2014), പുറം. 59, പ്രവാസം; എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 19, നവോത്ഥാനത്തിന്റെ കിരണങ്ങൾ.
  16. എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. 41–42, ഉയർച്ചയ്ക്കുള്ള വൈഷമ്യങ്ങൾ.
  17. 17.0 17.1 17.2 എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 69, ഗുമസ്തന്റെ പൗരുഷം.
  18. പി. കെ. പരമേശ്വരൻ നായർ (2014), പുറം. 98, വിവാഹം.
  19. പി. കെ. പരമേശ്വരൻ നായർ (2014), പുറം. 119, മലയാളി മെമ്മോറിയൽ. 1889-ൽ സി.വി. നിയമപരീക്ഷ സംബന്ധിച്ചു മദ്രാസിൽ താമസിച്ചപ്പോഴാണ്...; എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. 77, 97–98, രണ്ടു കാര്യങ്ങൾ. കൊല്ലവർഷം 1065 കുംഭം പത്താംതീയതി മുതൽ സി. വി. രാമൻപിള്ളയ്ക്കു നിയമാദ്ധ്യയനത്തിനായി ആറു മാസത്തെ അവധി അനുവദിക്കപ്പെട്ടു.
  20. പി. കെ. പരമേശ്വരൻ നായർ (2014), പുറം. 119, മലയാളി മെമ്മോറിയൽ. 1889-ൽ സി.വി. നിയമപരീക്ഷ സംബന്ധിച്ചു മദ്രാസിൽ താമസിച്ചപ്പോഴാണ്...; എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 44, രണ്ടു കാര്യങ്ങൾ. ജി. പി. യും എൻ. രാമൻപിളളയും മറ്റും മദ്രാസിലായതു മുതൽ സി. വി. അങ്ങോട്ട് കൂടെക്കൂടെ പോകാറുണ്ടായിരുന്നു.
  21. ഡെഫിനിറ്റീവ് വേരിയോറം പുനഃപരിശോധിതം (2009), പുറം. 8. മാർത്താണ്ഡവർമ്മ എഴുതിയ കാലത്തെ സി.വി.യുടെ ചിത്രം
  22. മലയൻകീഴ് ഗോപാലകൃഷ്ണൻ. (2007), പുറങ്ങൾ. 84–85, പാരമ്പര്യത്തിന്റെ യവനിക പിച്ചിച്ചീന്താൻ രണ്ട് സ്വാമിമാർ; ചന്തുമേനോൻ (1890), പുറം. 13, ഇന്ദുലേഖ രണ്ടാം അച്ചടിപ്പിന്റെ അവതാരിക. 1890 ജനുവരി ആദ്യത്തിൽ വില്പാൻ തുടങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം അച്ചടിപ്പ്..
  23. 23.0 23.1 പി. കെ. പരമേശ്വരൻ നായർ (2014), പുറം. 100, മാർത്താണ്ഡവർമ്മ നിർമ്മിതിയും പ്രസിദ്ധീകരണവും.
  24. 24.0 24.1 24.2 എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. 85–87, രണ്ടു കാര്യങ്ങൾ.
  25. എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. 79–80, രണ്ടു കാര്യങ്ങൾ.
  26. മലയൻകീഴ് ഗോപാലകൃഷ്ണൻ. (2007), പുറങ്ങൾ. 84–85, പാരമ്പര്യത്തിന്റെ യവനിക പിച്ചിച്ചീന്താൻ രണ്ട് സ്വാമിമാർ.
  27. കെ. ആർ. എളങ്കത്ത് (1974), പുറങ്ങൾ. 87–89, Life after retirement [ഉദ്യോഗാനന്തര ജീവിതം]; എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. vi–vii, മുഖവുര.
  28. 28.0 28.1 28.2 28.3 28.4 പി. കെ. പരമേശ്വരൻ നായർ (2014), പുറങ്ങൾ. 101–104, മാർത്താണ്ഡവർമ്മ നിർമ്മിതിയും പ്രസിദ്ധീകരണവും.
  29. കെ. എസ്. കൃഷ്ണൻ (1991), പുറം. 50, ജീവിതത്തിൽനിന്നുതന്നെ.
  30. എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. 97–98, രണ്ടു കാര്യങ്ങൾ.
  31. 31.0 31.1 പി. കെ. പരമേശ്വരൻ നായർ (2014), പുറം. 84, ചന്ദ്രമുഖീവിലാസം.
  32. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 60, 66–69.
  33. പി. കെ. പരമേശ്വരൻ നായർ (2014), പുറം. 94, വിവാഹം.
  34. ജോർജ്ജ് ഇരുമ്പയം (2010), പുറങ്ങൾ. 70–71, മാർത്താണ്ഡവർമ്മ–ഒരു പഠനം.
  35. 35.0 35.1 35.2 35.3 ഗുപ്തൻ നായർ (1992), പുറം. 7, Foreword [മുഖവുര].
  36. അയ്യപ്പപ്പണിക്കർ (1993), പുറം. 37, മാർത്താണ്ഡവർമ്മ.
  37. ജോർജ്ജ് ഇരുമ്പയം (2009), പുറങ്ങൾ. 131–134, സി.വി.യെ വിശ്വസിക്കുക, ആരാധകരിൽ നിന്നു രക്ഷിക്കുക.
  38. കെ. ആർ. പരമേശ്വരൻപിള്ള (1921), പുറങ്ങൾ. 588–589.
  39. മലയൻകീഴ് ഗോപാലകൃഷ്ണൻ. (2007), പുറങ്ങൾ. 86–87, മഹാരാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കുന്നു.
  40. പി. കെ. പരമേശ്വരൻ നായർ (2014), മലയാളി മെമ്മോറിയൽ; റോബിൻ ജെഫ്രി. (2014). K. P. Sankara Menon, who became the titular leader of the Memorial campaign, sent it to the Maharaja on 10 January 1891. [മെമ്മോറിയൽ പ്രചരണത്തിന്റെ ശീർഷകനായകനായ കെ. പി. ശങ്കരമേനോൻ, 1891 ജനുവരി 10-ന് നിവേദനം മഹാരാജാവിന് അയച്ചു കൊടുത്തു.]
  41. പി. കെ. പരമേശ്വരൻ നായർ (2014), പുറം. 122, മലയാളി മെമ്മോറിയൽ.
  42. പി. കെ. പരമേശ്വരൻ നായർ (2014), പുറം. 112, മാർത്താണ്ഡവർമ്മയിലൂടെ.
  43. 43.0 43.1 43.2 പി. കെ. പരമേശ്വരൻ നായർ (2014), പുറം. 116, മാർത്താണ്ഡവർമ്മയിലൂടെ.
  44. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 57–58.
  45. പി. കെ. പരമേശ്വരൻ നായർ (2014), പുറങ്ങൾ. 105–106, മാർത്താണ്ഡവർമ്മ നിർമ്മിതിയും പ്രസിദ്ധീകരണവും; എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 105, മാർത്താണ്ഡവർമ്മയ്ക്കു ശേഷം.
  46. 46.0 46.1 46.2 പി. കെ. പരമേശ്വരൻ നായർ (2014), പുറങ്ങൾ. 105–106, മാർത്താണ്ഡവർമ്മ നിർമ്മിതിയും പ്രസിദ്ധീകരണവും.
  47. ബി. പി. മഹാപത്ര et al. (1989), പുറം. 83, The Written Languages of India : Bengali [ഭാരതത്തിലെ ലിഖിത ഭാഷകൾ : ബംഗാളി]. Bhudev Mukhopadhyaya's Anguriya Binimaya (1862) was the first historical novel [ഭൂദേബ് മുഖോപാധ്യായുടെ അംഗുരിയൊ ബിനിമയ് (1862) ആണ് ആദ്യത്തെ ചരിത്രാത്മക നോവൽ]
  48. ശിശിർ കുമാർദാസ് (2005), പുറങ്ങൾ. 199, 292, The Novel [നോവൽ]. ..tradition of historical novel begun by Bankim Chandra [ബങ്കിംചന്ദ്രയാൽ ആരംഭിക്കപ്പെട്ട ചരിത്രത്മക നോവലിന്റെ പാരമ്പര്യം]
  49. അനിരുദ് വൊഹറ. (2015); രാധികാഹെർസ്ബെർഗർ (2015).
  50. ശിശിർ കുമാർദാസ് (2005), പുറം. 201, The Novel [നോവൽ]. Mocangad (1870), considered to be the first historical novel in Marathi,.. [മോചൻഗഡ് (1870), മറാഠിയിലെ ആദ്യത്തെ ചരിത്രാത്മക നോവലായി കണക്കാക്കപ്പെടുന്നു]; ശ്രീപദ്ഡിയോ (1996), പുറം. 213, Twentieth-Century Marathi Literature [ഇരുപതാംനൂറ്റാണ്ട് മറാഠി സാഹിത്യം].
  51. ജെ. കെ. നായൿ & മധുസൂദന പാട്ടി (1982), പുറങ്ങൾ. 42–49, Rise of the Historical Novel in Orissa, Evolution of the Historical Novel in Oriya Literature : Padmamali [ഒറീസയിലെ ചരിത്രാത്മകനോവലിന്റെ ഉദയം, ഒറിയ സാഹിത്യത്തിൽ ചരിത്രാത്മക നോവലിന്റെ വികാസം : പദ്മമാളീ]; ജെ. കെ. സമാൽ & പി. കെ. നായൿ (1996), പുറം. 84, Fakir Mohan Senapati [ഫകീർമോഹൻ സേനാപതി].
  52. ശിശിർ കുമാർദാസ് (2005), പുറം. 291, The Novel [നോവൽ]; ഫരീദായൂസഫ് (2001).
  53. ശിശിർ കുമാർദാസ് (2005), പുറം. 289, The Novel [നോവൽ]; കെ. നരസിംഹമൂർത്തി (1992), പുറം. 169.
  54. ശിശിർ കുമാർദാസ് (2005), പുറം. 290, The Novel [നോവൽ]; നീല പത്മനാഭൻ. (1992), പുറം. 383.
  55. ശിശിർ കുമാർദാസ് (2005), പുറം. 291, The Novel [നോവൽ]; വി. വി. യാൾ നരസിംഹറാവു (1993). .. a fertile ground for historical novels introduced by Chilakamarti Lakshminarasimham.. [ചരിത്രാത്മക നോവലുകളുടെ ഫലപുഷ്ടമായ നിലം അവതരിപ്പിച്ച ചിലകമർത്തി ലക്ഷ്മിനരസിംഹം]
  56. പെരുന്ന കെ. എൻ. നായർ (1984), പുറങ്ങൾ. 3, 22, കുളക്കുന്നത്തു രാമമേനോൻ; ശിശിർ കുമാർദാസ് (2006), പുറം. 27.
  57. 57.0 57.1 57.2 എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 107, മാർത്താണ്ഡവർമ്മയ്ക്കു ശേഷം.
  58. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 69–72, 75–77.
  59. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 57–58; ഡി.സി. കിഴക്കേമുറി (1992), പുറം. 5.
  60. എസ്പിസിഎസ് പതിപ്പ് (1973); പൂർണ്ണ പതിപ്പ് (1983); ഡെഫിനിറ്റീവ് വേരിയോറം (1992); എസ്പിസിഎസ് പതിപ്പ് (1991); പൂർണ്ണ പതിപ്പ് (2009); ഡെഫിനിറ്റീവ് വേരിയോറം പുനഃപരിശോധിതം (2009).
  61. ബി. കെ. മേനോൻ (1936), പുറം. i–vii; ബി. കെ. മേനോൻ (1998), പുറങ്ങൾ. 9–10.
  62. ബി. കെ. മേനോൻ (1936); ബി. കെ. മേനോൻ (1998); പ്രേമാ ജയകുമാർ. (1998), പുറങ്ങൾ. 9–10.
  63. ഒ. കൃഷ്ണപിള്ള. (1954).
  64. ലീലാദേവി (1979).
  65. കുന്നുകുഴി കൃഷ്ണൻകുട്ടി. (1990).
  66. പത്മനാഭൻതമ്പി (2007).
  67. വേരിയോറം പതിപ്പ് (1983); കേസാ പതിപ്പ് (1999); രചന പതിപ്പ് (2009); ചിന്ത പതിപ്പ് (2013); ലാൽ പതിപ്പ് (2016).
  68. ഡെഫിനിറ്റീവ് വേരിയോറം (1992); ഡെഫിനിറ്റീവ് വേരിയോറം പുനഃപരിശോധിതം (2009).
  69. പത്രാധിപലേഖനം ദ ഹിന്ദു (1891), പുറം. 72.
  70. പി. കെ. പരമേശ്വരൻ നായർ (2010), പുറം. 122, നോവൽ. മലയാളത്തിൽ നോവൽ ഇനത്തിൽ ഉൾപ്പെടുത്താവുന്ന ആദ്യത്തെ കൃതി അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ്.; ഹിന്ദു ലേഖനകർത്താ. (2010).
  71. ചന്തുമേനോൻ (1890), പുറം. 13, ഇന്ദുലേഖ രണ്ടാം അച്ചടിപ്പിന്റെ അവതാരിക. 1890 ജനുവരി ആദ്യത്തിൽ വില്പാൻ തുടങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം അച്ചടിപ്പ്..
  72. എം. പി. പോൾ (1991), പുറം. 123, ഭാഷാനോവൽ–ഒ. ചന്തുമേനോൻ; പി. അണിമ. (2012). Chandu Menon's Indulekha, the second novel in Malayalam,... [ചന്തുമേനോന്റെ ഇന്ദുലേഖ, മലയാളത്തിലെ രണ്ടാം നോവൽ,...]
  73. ജോർജ്ജ് ഇരുമ്പയം (1981), പുറങ്ങൾ. 95–96.
  74. ജോർജ്ജ് ഇരുമ്പയം (2010), പുറം. 62, മീനാക്ഷി.
  75. എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 88, രണ്ടു കാര്യങ്ങൾ.
  76. എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 93, രണ്ടു കാര്യങ്ങൾ.
  77. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 60, 66–69; എൻ. ബാലകൃഷ്ണൻനായർ (1951), പുറങ്ങൾ. 105–106, മാർത്താണ്ഡവർമ്മയ്ക്കു ശേഷം.
  78. എൻസൈക്ലോപീഡിയ (2015).
  79. പെരുന്ന കെ. എൻ. നായർ (1984), പുറങ്ങൾ. 12–13, 15, കുളക്കുന്നത്തു രാമമേനോൻ.
  80. സൃഷ്ടിയും സ്വരൂപവും (2009), പുറം. 59, മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിട്ടുള്ള പുസ്തകം മാർത്താണ്ഡവർമ്മ ആണെന്നതിൽ സംശയമില്ല.
  81. പത്രാധിപലേഖനം ദ ഹിന്ദു (1891), പുറങ്ങൾ. 68–703.
  82. അയ്യപ്പപ്പണിക്കർ (1993), പുറം. 38, . 1729–മാണ്ട് അന്നത്തെ വേണാടിന്റെ ഭരണാവകാശത്തെ ചുറ്റിപ്പറ്റിയുണ്ടായ തർക്കങ്ങൾ ആണ് മാർത്താണ്ഡവർമ്മയിലെ ചരിത്രപരമായ അംശം..
  83. കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 62, സി. വി. രാമൻ പിള്ള. മാർത്താണ്ഡവർമ്മ ധാരാളം സംഭവങ്ങളും അതിപരിചിതനായ ഒരു കഥാനായകനും ഉൾക്കൊള്ളുന്ന കാലഘട്ടത്തിന്റെ ചിത്രീകരണമാണ്. ചരിത്രനോവലിന് ഏറ്റവും ആവശ്യമായ സാഹചര്യമാണിവ രണ്ടും.; അയ്യപ്പപ്പണിക്കർ (1993), പുറം. 38. ഈ ചരിത്രാംശത്തെ അസ്ഥിപഞ്ജരമായുപയോഗിച്ചുകൊണ്ട് കാല്പനികഭാവനയുടെ സംഭാവനകളാൽ മാംസളവും കമനീയവുമാക്കിത്തീർത്ത ഒരു ശില്പമാണ് മാർത്താണ്ഡമർമ്മയ്ക്കുള്ളത്.
  84. അയ്യപ്പപ്പണിക്കർ (1993), പുറം. 38, . ... ചരിത്രഗ്രന്ഥങ്ങളിൽ നിന്ന് ലഭ്യമാകുന്നതിനെക്കാൾ ദീപ്രമായ ഒരു ചരിത്രവീക്ഷണമാണ് നോവലിൽ നിന്ന് വായനക്കാർക്കു ലഭിക്കുന്നത്.; കെ. എം. തരകൻ (2005), പുറം. 51, ഭാഗം രണ്ട്. ഭൂതകാല ചരിത്രത്തെ പരിവേഷമണിയിക്കുന്ന കാല്പനികതയും മാർത്താണ്ഡവർമ്മയെക്കുറിച്ചുള്ള ഐതിഹ്യങ്ങളും അവയിൽ പലതിനെയും വിശ്വാസമാക്കിത്തീർത്തിരിക്കയാണ്..
  85. ജോർജ്ജ് ഇരുമ്പയം (2010), പുറം. 76, മാർത്താണ്ഡവർമ്മ–ഒരു പഠനം. ഭ്രാന്തൻ, ചാന്നാൻ, കാശിവാസി, ചുള്ളിയിൽ മാർത്താണ്ഡപിള്ള, വേഷം മാറിയ യുവരാജാവ് എന്നിവരുടെ പ്രവർത്തനങ്ങൾ മിക്കപ്പോഴും കാല്പനികമോ സാഹസികമോ ആണ്.; കൽപറ്റ ബാലകൃഷ്ണൻ (2005), പുറങ്ങൾ. 62–63, 67, സി. വി. രാമൻ പിള്ള. മാർത്താണ്ഡവർമ്മ ഒരു ചരിത്രറൊമാൻസാണെന്ന വാദത്തിന് ഏറ്റവും വലിയ മുതൽക്കൂട്ട് അനന്തപത്മനാഭനാകുന്നു. അവിശ്വസനീയമായ വീരസാഹസികതകൾ... അനന്തപത്മനാഭൻ സാങ്കല്പികകഥാപാത്രമല്ലെന്നാണ് പുതിയ വാദഗതി. മധ്യകാലഘട്ടത്തിലെ ഒരു കഥാപാത്രത്തെപോലെ വീരസാഹസികതകളും വേഷപ്രച്ഛന്നതകളും...
  86. ജോർജ്ജ് ഇരുമ്പയം (1997), പുറം. 104, ചരിത്രനോവൽ–മാർത്താണ്ഡവർമ്മയും അക്ബറും. പശ്ചാത്തലവിവരണത്തിലൂടെ, മാർത്താണ്ഡവർമ്മയിൽ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം കാല്പനികച്ഛായ കലർന്നതാണ്.; കെ. എം. തരകൻ (2005), പുറം. 51, ഭാഗം രണ്ട്. ഇത് വീരാത്ഭുതരസങ്ങളെ ഉണർത്തുന്നു, വീരാരാധന വളർത്തുന്നു; ദേശപ്രേമത്തെ ജ്വലിപ്പിക്കുന്നു. കൗമാരപ്രണയവികാരങ്ങളെ തർപ്പണം ചെയ്യുന്നു. ജിജ്ഞാസയെ ഉദ്ദീപിപ്പിച്ചിട്ട് അവസാനം വരെ കെടാതെ സൂക്ഷിക്കുന്നു.
  87. പൂജപ്പുര കൃഷ്ണൻ നായർ (2013), പുറം. 56, ...പരസ്പരമിടഞ്ഞുകോർത്ത് ചരിത്രത്തെയും ഭാവനയെയും സി.വി. വീരരസോജ്ജ്വലമായി...; അയ്യപ്പപ്പണിക്കർ (1993), പുറം. 39, . ...ഗതകാലസംഭവങ്ങളുടെ വിദൂരതയും ചരിത്രപാത്രങ്ങൾക്കുതന്നെ നൽകപ്പെട്ടിട്ടുള്ള ഭാവനാപരിവേഷവും നോവലിലെ കാല്പനികാംശത്തിന് താരതമ്യപ്രാമുഖ്യം നൽകാതിരിക്കുന്നില്ല..
  88. ജോർജ്ജ് ഇരുമ്പയം (2010), പുറങ്ങൾ. 75–76, മാർത്താണ്ഡവർമ്മ–ഒരു പഠനം. മാർത്താണ്ഡവർമ്മയിൽ മുൻപറഞ്ഞ ചരിത്രയാഥാർത്ഥ്യത്തിന്റെ കങ്കാളത്തിന്മേൽ കാല്പനികാംശത്തിന്റെ മജ്ജയും മാംസവും പിടിപ്പിച്ചിരിക്കയാണ്. ... ഇത്തരം കാല്പനികാംശങ്ങളെയും താൻ മനസ്സിലാക്കിയ ചരിത്രവസ്തുക്കളെയും സംയോജിപ്പിച്ചു മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക, അതും വിശിഷ്ടമായ ഒന്ന്,...
  89. ജോർജ്ജ് ഇരുമ്പയം (1997), പുറം. 99, ചരിത്രനോവൽ–മാർത്താണ്ഡവർമ്മയും അക്ബറും. ..മാർത്താണ്ഡവർമ്മയിൽ ഇടകലർന്നു കാണാം. ഇതിവൃത്തത്തിലെ ചരിത്രസംഭവങ്ങളുടെ യാഥാർത്ഥ്യനിഷ്ഠയും കല്പിതഭാഗങ്ങളുടെ കാല്പനികതയും പ്രകടമാണ്.; കെ. എം. തരകൻ (2005), പുറം. 49, ഭാഗം രണ്ട്. കാല്പനികതയിൽ മുങ്ങി നിൽക്കുന്ന ഈ ആഖ്യായികയ്ക്ക് റിയലിസ്റ്റ് അംശങ്ങൾ ആവോളം നൽകുന്നതും സംഭാഷണമാണ്. കഥയിൽ കൊടുത്തിരിക്കുന്ന സംഭാഷണത്തിന്റെ സ്വാഭാവികതയും ഓജസ്സും കഥാപാത്രങ്ങൾക്കെന്നപോലെ കഥയ്ക്കും സ്വകീയ സത്വശോഭയും തന്മയത്വവും സമാമനിക്കുന്നു.
  90. ജോർജ്ജ് ഇരുമ്പയം (2010), പുറങ്ങൾ. 76–77, മാർത്താണ്ഡവർമ്മ–ഒരു പഠനം. കാർത്ത്യായനിയമ്മ, ശങ്കു ആശാൻ, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പെരുമാറ്റവും സംഭാഷണവും മറ്റും യഥാതഥമായ നോവലിലേതുതന്നെയാണ്. എന്നാൽ മാങ്കോയിക്കൽ കുറുപ്പെന്ന നാടൻ കൃഷീവലന്റെ യുവരാജാവിനോടുള്ള നിഷ്കപടമായ പെരുമാറ്റം, തമ്പിയെ സ്വീകരിക്കാനുള്ള കാർത്ത്യായനിയമ്മയുടെ തിരക്കുകളും ഒരുക്കുകൂട്ടലും, ശങ്കു ആശാന്റെ എടുത്തുചാട്ടവും ശുണ്ഠിയും, തുടങ്ങിയവയിലെല്ലാം യഥാതഥമായ ജീവിതചിത്രങ്ങൾ തന്നെയാണു കാണുക..
  91. എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 89, രണ്ടു കാര്യങ്ങൾ; പൂജപ്പുര കൃഷ്ണൻ നായർ (2013), പുറം. 56. വീരത്തിന് അംഗമായി ശൃംഗാരത്തിന്റെ നിബന്ധനം അനന്തപത്മനാഭന്റെയും പാറുക്കുട്ടിയുടെയും പ്രണയാഭിലാഷങ്ങളിലൂടെ...; അയ്യപ്പപ്പണിക്കർ (1993), പുറം. 38, ...പാറുക്കുട്ടിയും തിരുമുഖത്തുപിള്ളയുടെ മകനും ഇളയ രാജാവിന്റെ വാത്സല്യഭാജനവും ആശ്രിതനുമായ അനന്തപത്മനാഭനും തമ്മിലുള്ള പ്രണയത്തിന്റെ കഥ ചരിത്രപരവും രാഷ്ട്രീയവുമായ കഥാവസ്തുവിന് പുതു ജീവൻ നൽകുന്നു..
  92. പൂജപ്പുര കൃഷ്ണൻ നായർ (2013), പുറം. 56; ജോർജ്ജ് ഇരുമ്പയം (2010), പുറം. 73, മാർത്താണ്ഡവർമ്മ–ഒരു പഠനം. അവരുടെ പ്രണയകഥയാണു മേല്പറഞ്ഞ ചരിത്രശകലത്തിന് മജ്ജയും മാംസവും ജീവനും നല്കുന്നത്.
  93. അയ്യപ്പപ്പണിക്കർ (1993), പുറം. 38, നോവലിലെ വൈകാരിക ഘടകത്തിന് ഊന്നൽ നൽകുന്ന മറ്റൊരു കഥാതന്തുവും ഒരു ത്രികോണ പ്രണയരൂപത്തിൽ നോവലിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.; പൂജപ്പുര കൃഷ്ണൻ നായർ (2013), പുറം. 56, സുലൈഖയുടെയും സുഭദ്രയുടെയും വിപ്രലംഭദുഃഖങ്ങൾ....
  94. ഡി. ബെഞ്ചമിൻ (2010), പുറം. 25, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. പ്രതീക്ഷകൾക്കെതിരായ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാറുക്കുട്ടി... ...സുലൈഖ 'നളിനി'ക്കും 'ലീല'ക്കും മുമ്പേ മലയാളം കണ്ട കാല്പനികപ്രണയനായികയത്രേ. ...കാല്പനികപ്രണയത്തിന്റെ മുഗ്ധമായ ഭാവഭംഗികൾ ആദ്യം പ്രകടിതമാകുന്നതും മാർത്താണ്ഡവർമ്മയിൽതന്നെ.; അയ്യപ്പപ്പണിക്കർ (1993), പുറം. 38, മറ്റൊരു ദുരന്തപ്രണയകഥയും കൂടി ഈ നോവലിലെ കല്പിതാംശത്തിന് ശക്തി പകർന്നുകൊണ്ട് സി. വി. അവതരിപ്പിക്കുന്നുണ്ട്..
  95. അയ്യപ്പപ്പണിക്കർ (1993), പുറം. 38, മറ്റൊരു ദുരന്തപ്രണയകഥയും കൂടി ഈ നോവലിലെ കല്പിതാംശത്തിന് ശക്തി പകർന്നുകൊണ്ട് സി. വി. അവതരിപ്പിക്കുന്നുണ്ട്.; ഡി. ബെഞ്ചമിൻ (2010), പുറം. 26, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. പ്രൊമെത്യൂസ് അൺബൗണ്ടിലെ 'മെഡൂസ'യും ബ്ലേക്കിന്റെ അപ്പോക്കാലിപ്റ്റിക് കവിതകളിലെ ബിംബകല്പനകളും സൃഷ്ടിക്കുന്ന അപസാമാന്യമായ കാല്പനികാനുഭവത്തിന്റെ ഒരംശം സുഭദ്രയുടെ വ്യക്തിത്വത്തിൽ ലയിച്ചിരിക്കുന്നു. ...കാല്പനികമായ ഭാവശബളത നിറഞ്ഞ ഒരു സങ്കീർണ്ണചിത്രമാണ് സുഭദ്രയുടേത്. ഈ വൈരുദ്ധ്യവിശിഷ്ടമായ സങ്കീർണ്ണതയ്കക്ക് വല്ലാത്തൊരാകർഷകത്വമുണ്ട്.
  96. ഡി. ബെഞ്ചമിൻ (2013), പുറം. 36. തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഉപജാപങ്ങളും അധികാരത്തിനുവേണ്ടിയുള്ള മല്പിടിത്തവും ആഭ്യന്തരകലാപങ്ങളുമാണ് മാർത്താണ്ഡവർമ്മ മുതൽ... ...നോവലുകളിലെ പ്രമേയം.; എ. എം. വാസുദേവൻപിള്ള (1991), പുറം. 43, സി. വി. രാമൻപിള്ളയുടെ രാഷ്ട്രീയ നോവലുകൾ.
  97. അയ്യപ്പപ്പണിക്കർ (1993), പുറം. 39, ... രാഷ്ട്രീയവും സാമൂഹികവുമായ അന്തർധാരകൾ... രാഷ്ട്രീയപരമായി നോക്കിയാൽ മാർത്താണ്ഡവർമ്മയിലെ പ്രശ്നം അധികാരത്തിന്റെ, രാജാ—പ്രജാ ബന്ധത്തിന്റെ പ്രശ്നം തന്നെയാണ്.; ഡി. ബെഞ്ചമിൻ (2010), പുറം. 18, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. ...നോവലെന്ന നിലയ്ക്ക് ഈ കൃതിയുടെ മഹത്വം ഈ ചരിത്രപശ്ചാത്തലത്തെയല്ല ആശ്രയിച്ചിരിക്കുന്നത്. നോവലിന് സുനിശ്ചിതമായ ഒരു കാലവും സ്ഥലവും ക്രിയാപദ്ധതിക്കടിസ്ഥാനമായ സംഘർഷത്തിന്റെ ബീജവും നൽകുക എന്ന ധർമ്മമാണ് ഈ ചരിത്രപശ്ചാത്തലം നിർവഹിക്കുന്നത്.; കൽപറ്റ ബാലകൃഷ്ണൻ (2005), പുറങ്ങൾ. 60–61, സി. വി. രാമൻ പിള്ള. മാർത്താണ്ഡവർമ്മയിൽ രാജാവും രാജപദമോഹികളും തമ്മിലുള്ള സംഘട്ടനമാണ് സുപ്രധാനം ...അതിനാൽത്തന്നെ പ്രജകളും രാജാവും തമ്മിലുള്ള സംഘട്ടനമല്ല മാർത്താണ്ഡവർമ്മയിലെ മുഖ്യപ്രമേയം.
  98. ഡി. ബെഞ്ചമിൻ (2010), പുറം. 19, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. ഈ രാഷ്ട്രീയസംഘർഷത്തിനു സാമൂഹികമായ ഒരു മാനം കൂടിയുണ്ട്.; ഡി. ബെഞ്ചമിൻ (2013), പുറം. 40. ചരിത്രപരമായി നോക്കുമ്പോൾ ക്ഷത്രിയരിൽ നിന്ന് രാജാധികാരം പിടിച്ചെടുക്കാൻ നായന്മാർ-തമ്പിമാർ നടത്തിയ പരാജയപ്പെട്ട സമരമായും...
  99. ഡി. ബെഞ്ചമിൻ (2013), പുറം. 40, മരുമക്കത്തായത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെടുന്നതും അതടിച്ചമർത്തുന്നതുമാണ് ഒരർത്ഥത്തിൽ മാർത്താണ്ഡവർമ്മയുടെ അടിസ്ഥാനപ്രമേയം..
  100. ഡി. ബെഞ്ചമിൻ (2013), പുറം. 40, . ...രാജാധികാരം സ്ഥാപിക്കുകയാണ് മാർത്താണ്ഡവർമ്മ രാജാവ് ചെയ്തത്. ആദ്യനോവലിന്റെ രാഷ്ട്രീയമായ അർത്ഥമാനം ഈ അധികാരത്തിന്റെ ബലാത്കാരമായ പിടിച്ചെടുക്കലാണ്.; ഡി. ബെഞ്ചമിൻ (2010), പുറങ്ങൾ. 18–19, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. മാർത്താണ്ഡവർമ്മയിൽ സൂചിതമാകുന്ന ചരിത്രസന്ധിയുടെ പ്രസക്തി അത് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള മൽസരത്തിന്റേതാണെന്നാണ്. ഇതിവൃത്തശില്പത്തിന്റെ മുഖ്യസൂത്രംതന്നെ ഈ അധികാരവടംവലിയും അതിന്റെ പരിണാമവുമാണല്ലോ.. അതുകൊണ്ടുതന്നെ മാർത്താണ്ഡവർമ്മയെ ഒരു രാഷ്ട്രീയനോവലായിക്കാണുകയല്ലേ...; കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 61, സി. വി. രാമൻ പിള്ള. ഈ സ്വാന്ത്ര്യബുദ്ധി, ഒരു ഗ്രാമീണകർഷകന്റെ നിഷ്കളങ്കമായ രാജത്വവിമർശനമായി മാങ്കോയിക്കൽ കുറുപ്പിലൂടെയും....
  101. കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 61, സി. വി. രാമൻ പിള്ള. മാർത്താണ്ഡവർമ്മയിലെ ക്രിയാചടുലതയിൽ ഏറ്റവും കൂടുതൽ പ്രതികരണം സൃഷ്ടിക്കുന്ന കഥാപാത്രം സുഭദ്രയായത്... മാർത്താണ്ഡവർമ്മയിലെ ഏക രാഷ്ട്രീയകഥാപാത്രം സുഭദ്രയാണ്.; ആർ. രാമചന്ദ്രൻ നായർ (2013), പുറം. 20. ...രാജവംശത്തെയും രാജാധികാരത്തെയും രാജനീതിയെയും തന്നെയാണ് മാർത്താണ്ഡവർമ്മ ഈ നോവലിൽ... ..സുഭദ്ര രാജ്യസ്നേഹപ്രചോദിതമായ പ്രജാധർമ്മാനുഷ്ഠാനത്തിന്റെ മറ്റൊരു ...
  102. കെ. രാഘവൻപിള്ള (1983), പുറം. 25, സിംഹാസനത്തിനുവേണ്ടി, അല്ലെങ്കിൽ ഭരണസ്ഥാനത്തിനവവേണ്ടി നേരിട്ടുള്ള അവകാശവാദവും, വെല്ലുവിളിയും സമരവും മാർത്താണ്ഡവർമ്മയിൽ നഗ്നമായി കാണാം. ആ സമരത്തിലെ ക്രിയാംശമാണ് നോവലിന്റെ നീല ഞരമ്പുകൾ. ഇതൊരു വിട്ടവീഴ്ചയില്ലാത്ത സമരവും ഈ സരത്തിന്റെ ഫലം രാജഭരണത്തെ നയിച്ചിരുന്ന ദായക്രമത്തെ മാറ്റിമറിക്കാവുന്നതുമാണ്.
  103. കെ. രാഘവൻപിള്ള (1983), പുറം. 26, ...സിംഹാസനത്തിന് ചുറ്റും നടക്കുന്ന വിധിനിർണ്ണായകമായ ഒരു അധികാരസമരം. അതാണ് മാർത്താണ്ഡവർമ്മയെ കൂടുതലളവിൽ നിർബന്ധമായി ഒരു അധികാരരാഷ്ട്രീയ സമരത്തിന്റെ ചരിത്രമാക്കുന്നത്.
  104. അയ്യപ്പപ്പണിക്കർ (1992), പുറം. 13, മാർത്താണ്ഡവർമ്മ പ്രതിനിധാനം ചെയ്യുന്ന രാജസ്ഥാനത്തെയാണ്, രാജാവായ വ്യക്തിയെയല്ല സി. വി. ഉയർത്തിക്കാട്ടുന്നത്.; അയ്യപ്പപ്പണിക്കർ (1993), പുറം. 39, മാർത്താണ്ഡവർമ്മയിലെ ചരിത്രം നോവലിസ്റ്റ് സംഘടിപ്പിച്ചെടുത്ത ചരിത്രാവബോധമാണ്..
  105. അയ്യപ്പപ്പണിക്കർ (1993), പുറം. 39, ചരിത്രപശ്ചാത്തലം മാറ്റിനിർത്തി നോക്കുകയാണെങ്കിൽ നന്മതിന്മകൾ തമ്മിലുള്ള സംഘർഷത്തിന്റെ നാടകീയാവതരണമാണ് മാർത്താണ്ഡവർമ്മയിൽ കാണാവുന്നത്. ...ദുരന്തനാടകങ്ങളിലെന്നപോലെ തിന്മയുടെ ആത്യന്തികപരാജയവും നന്മയുടെ ഭാഗികവിജയവും ആണ്..
  106. കെ. എം. തരകൻ (2005), പുറം. 51, ഭാഗം രണ്ട്. ദേവാസുരന്മാരെന്നപോലെ ഉത്തമന്മാരും അധമന്മാരുമായ കഥാപാത്രങ്ങൾ രണ്ടു ചേരിയിലായി നില്ക്കുന്നു. സംഘട്ടനവും ആരംഭിക്കുന്നു. ഈ യുദ്ധത്തിലും ജയിക്കുന്നത് ദേവന്മാർ തന്നെ. ക്രിയാപ്രധാനമായ മാർത്താണ്ഡവർമ്മയിൽ ലോകതത്ത്വോപദേശത്തിനു സി. വി. അവിടവിടെ മുതിരുന്നുവെങ്കിലും മാനവചിത്തവൃത്തികളെ അനാവരണം ചെയ്യാൻ ഗൗരവപൂർവ്വം പരിശ്രമിക്കുന്നില്ല.; എം. പി. പോൾ (1991), പുറം. 141, ഭാഷാനോവൽ–സി. വി. രാമൻപിള്ള. മനുഷ്യഹൃദയത്തിന്റെ അതിസൂക്ഷ്മങ്ങളായ വികാരഭേദങ്ങൾ ചിത്രീകരിക്കുവാൻ മാർത്താണ്ഡവർമ്മാ കർത്താവിന്നുള്ളതിനു തുല്യമായ പാടവം...
  107. ജോർജ്ജ് ഇരുമ്പയം (2010), പുറങ്ങൾ. 71–72, മാർത്താണ്ഡവർമ്മ–ഒരു പഠനം. ശാരീരികവും ബുദ്ധിപരവുമായ സംഘട്ടനങ്ങളുടെ കഠിനസ്വനം മാർത്താണ്ഡവർമ്മയിലെപ്പോലെ മറ്റൊരു മലയാളനോവലിലും നാളതുവരെ ചിത്രീകൃതമായില്ല. സർവ്വോപരി ഒരു മഹത്ത്വബോധം നമ്മിലുദിപ്പിക്കാൻ പര്യാപ്തമാണു മാർത്താണ്ഡവർമ്മ.; കെ. എം. തരകൻ (2005), പുറം. 51, ഭാഗം രണ്ട്. നോവലിന്റെ പ്രാണൻ ആന്തരികവും ബാഹ്യവുമായ സംഘർഷമാണെന്ന വീക്ഷണമാണ് സി. വി. തന്റെ കൃതികളിൽ പ്രതിഫലിക്കുന്നത്. മാർത്താണ്ഡവർമ്മയിലെ സംഘർഷം ഏറിയ കൂറും ബാഹ്യമാണ്. ആന്തരികമായ സംഘർഷത്തിന് വേദിയൊരുക്കുന്നത് സുഭദ്ര മാത്രമാണ്.
  108. ഡി. ബെഞ്ചമിൻ (2010), പുറം. 20, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. ...രഹസ്യങ്ങൾ അനാവരണം ചെയ്യാനുള്ള സുഭദ്രയുടെ സ്വകാര്യ പരിശ്രമങ്ങളാണ് ഈ നോവലിന്റെ രസച്ചരട് മുന്നോട്ടു നയിക്കുന്നത്. ഷെർലക് ഹോംസിന്റെ രഹസ്യാന്വേഷണവൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന സുഭദ്ര...; കൽപറ്റ ബാലകൃഷ്ണൻ (2005), സി. വി. രാമൻ പിള്ള. ...ഒരു ഡിറ്റക്ടീവ് കഥാപാത്രത്തിൽനിന്ന് സുഭദ്രയ്ക്കുള്ള അന്വേഷണത്വരയുടെ പ്രസക്തി... എട്ടുവീടരുടെ കാടത്തത്തിൽ നിന്ന് ഭിന്നമായി തനിക്കുള്ള അസ്തിത്വമെന്തെന്നറിഞ്ഞവളുടെ സന്തോഷകരമായ ദുരന്തമാണ് മാർത്താണ്ഡവർമ്മയിലുള്ളത്.; ഡി. ബെഞ്ചമിൻ (2010), പുറം. 30, ദുരന്തബോധം സി. വി. സാഹിത്യത്തിൽ. ...പെട്ടെന്നു നമ്മുടെ മനസ്സിൽ തെളിയുക സുഭദ്രയുടെ...
  109. ഡി. ബെഞ്ചമിൻ (2010), പുറങ്ങൾ. 19–20, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. ...ഈ നോവലിന്റെ മോട്ടിഫ് രാഷ്ട്രീയമാണെന്നാണ്... ...രാഷ്ട്രീയ സംഭവഗതികളല്ല. സവിശേഷമായ വ്യക്തിബന്ധങ്ങളിൽനിന്നുയിർക്കൊള്ളുന്ന സമസ്യകളാണ്..
  110. അയ്യപ്പപ്പണിക്കർ (1993), പുറങ്ങൾ. 42–43, മാർത്താണ്ഡവർമ്മ. രാജ്യചരിത്രത്തെയും വ്യക്തിബന്ധങ്ങളെയും സമുദായപ്രശ്നങ്ങളെയും ഭാവനയുടെ പരിവേഷമണിയിച്ച് അവതരിപ്പിക്കുന്നതിൽ ആ കൃതി വിജയം വരിച്ചിട്ടുണ്ട്.; മാർത്താണ്ഡവർമ്മ: ചരിത്രവും കല്പനയും (2009), പുറം. 109; എം. ജി. ശശിഭൂഷൺ (2013), പുറം. 143.
  111. സൂചിതസാഹിത്യകൃതികൾ (2009), പുറം. 112, ഉദ്ധരണികളിൽ പ്രധാനം, അദ്ധ്യായങ്ങളുടെ ആരംഭത്തിൽ കൊടുത്തിരിക്കുന്ന കഥാസൂചകങ്ങളോ പാത്രസ്വഭാവസൂചകങ്ങളോ ആയ പദ്യശകലങ്ങളാകയാൽ, അവയ്ക്ക് അതതു അദ്ധ്യായങ്ങളിലെ കഥാസന്ദർഭവുമായുള്ള ബന്ധവും ഔചിത്യവും...
  112. കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറങ്ങൾ. 126–127.
  113. തുമ്പമൺ തോമസ് (1992), പുറം. 42, മാർത്താണ്ഡവർമ്മയിലൂടെ.
  114. സി. ശ്രീകണ്ഠക്കുറുപ്പ്. (2007), പുറം. 94, സ്ഥലകാലദർശനം. ... ഇതിവൃത്തത്തെ ഭംഗിയായി ഉൾക്കൊള്ളുന്നതുമായ ഒരു സ്ഥലഘടനയും അതിനിണങ്ങുന്നതും രാപകലുകളുടെ വ്യവസ്ഥയും പഞ്ചാംഗത്തിന്റെ കൃത്യതയും പാലിക്കുന്ന ഒരു കാലസങ്കൽപ്പവും മാർത്താണ്ഡവർമ്മയിൽ ഇണക്കിയെടുക്കാൻ സി.വി.ക്ക് കഴിഞ്ഞുവെന്നാണ്...
  115. കെ. രാഘവൻപിള്ള (1983), പുറം. 24. ദ്രുതഗതിയിൽ നീങ്ങുന്ന സംഭവങ്ങൾ കോർത്തിണക്കിയ സംഭവപ്രധാനമായ ഒരു നോവലാണ് മാർത്താണ്ഡവർമ്മ. അതിന്റെ ഘടന സങ്കീർണ്ണമല്ല. ...കഥ പറഞ്ഞുപോകാനും, വീരപരാക്രമങ്ങൾക്ക് സഹജമായുള്ള ക്രിയാവേഗം പരിരക്ഷിച്ചുകൊണ്ടുപോകാനും, സർവ്വോപരി കഥാപാത്രങ്ങളെ ത്രിമാനങ്ങളിൽ സൃഷ്ടിക്കാനുമുള്ള കഴിവ് മാർത്താണ്ഡവർമ്മയിൽ വ്യക്തമായി കാണാം.; ജോർജ്ജ് ഓണക്കൂർ (2013), പുറം. 83, നായക സങ്കല്പം മലയാള നോവലിൽ. നായക കഥാപാത്രങ്ങളായ മാർത്താണ്ഡവർമ്മ, അനന്തപത്മനാഭൻ...
  116. ജോർജ്ജ് ഇരുമ്പയം (2010), പുറം. 72, ...മാർത്താണ്ഡവർമ്മയിലെ കഥാനായകൻ അനന്തപത്മനാഭനും നായിക പാറുക്കുട്ടിയുമാണെന്ന ...; ജോർജ്ജ് ഇരുമ്പയം (2009), പുറം. 72, ധർമ്മരാജാ. ...മാർത്താണ്ഡവർമ്മയിലെ നായിക പാറുക്കുട്ടിയോ സുഭദ്രയോ? ഒരു ദ്വിനായികാസങ്കൽപ്പത്തിനും ഇവിടെ പ്രസക്തിയില്ലേ?
  117. കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 62, സി. വി. രാമൻ പിള്ള. ഇതിലെ കഥാംശം ഒരു പ്രേമകഥയാണെങ്കിൽ... ...അത്തരമൊരു വികാരം അനന്തപത്മനാഭൻ പാറുക്കുട്ടി എന്നിവരിലൂടെ... ...കഥാംശം അധികാരസമരമാണെങ്കിൽ കഥാനായകനും നായികയും വേറെയാണ്. അതിനാൽ അനന്തപത്മനാഭനല്ല ഈ കഥയിലെ നായകൻ.; സി. ശ്രീകണ്ഠക്കുറുപ്പ്. (2007), പുറം. 38, നിഗൂഢസ്രഷ്ടാവ്: വർത്തമാനകാലപരിപ്രേക്ഷ്യത്തിന്റെ ആഖ്യാനസമാന്തരം. ... മാർത്താണ്ഡവർമ്മയിലെ ക്രിയാകാണ്ഡത്തിനു നേതൃത്വം കൊടുക്കുന്നത് യുവരാജാവുതന്നെയാണ്.
  118. ഡി. ബെഞ്ചമിൻ (2010), പുറം. 20, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. ഈ നോവലിലെ കഥാനായകൻ മാർത്താണ്ഡവർമ്മ മഹാരാജാവാണ്.
  119. കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 67, സി. വി. രാമൻ പിള്ള. താൻ സൃഷ്ടിക്കുന്ന അന്തരീക്ഷവും വ്യക്തികളും അത്യന്തം യോജിപ്പുള്ളവരാകുന്നു എന്ന സത്യം അനുഭവപ്പെടുത്താനും അവർ നമ്മുക്കു മുമ്പേ ജീവിച്ചവരും നമ്മെ സംബന്ധിച്ചിടത്തോളം സ്മരണാർഹമായ പ്രസക്തിയുള്ളവരും ആണെന്നു ബോധ്യപ്പെടുത്താനും സി.വി. യ്ക്ക് ഒട്ടും ക്ലേശിക്കേണ്ടി വരുന്നില്ല, മാർത്താണ്ഡവർമ്മയിലായാലും ...; പി. കെ. പരമേശ്വരൻ നായർ (2010), പുറം. 126, നോവൽ. കല്പിതപുരുഷന്മാരേയും യഥാർത്ഥമായി ജീവിച്ചിരുന്നവരേയും തമ്മിൽ വേർതിരിക്കുവാൻ നിവൃത്തിയില്ലാത്തവിധം അത്ര തന്മയത്വത്തോടെയാണു് സി. വി. തന്റെ പാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.; എൻ. കൃഷ്ണപിള്ള (2011), പുറം. 18, അസ്തിവാരം. എന്നാൽ മാർത്താണ്ഡവർമ്മ, രാമയ്യൻ, പപ്പുത്തമ്പി, എട്ടുവീടർ, ... എന്നീ ചരിത്രപുരുഷന്മാർ കഥാപാത്രങ്ങളായി മാറുമ്പോൾ അവർക്കു സിദ്ധിച്ചിട്ടുള്ള വ്യക്തിത്വങ്ങൾ മുക്കാലേ അരയ്ക്കാലും സി.വി. യുടെ പ്രതിഭ സമ്മാനിച്ചിട്ടുള്ളതാണ്.
  120. ഡി. ബെഞ്ചമിൻ (2010), പുറങ്ങൾ. 21–22, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന. ...സങ്കീർണ്ണമായ ഇതിവൃത്ത ശില്പങ്ങൾ മെനഞ്ഞെടുക്കുന്നതിലല്ല; അപൂർവ്വമായ കഥാപാത്രസങ്കല്പനത്തിലാണ്.
  121. സി. ശ്രീകണ്ഠക്കുറുപ്പ്. (2007), പുറം. 69, ആഖ്യാനകലയും പാരമ്പര്യഘടകങ്ങളും. വർണ്ണനകളിൽ മറ്റൊരു ഗദ്യകാരനും അദ്ദേഹത്തെപ്പോലെ അലങ്കാരങ്ങൾ പ്രയോഗിച്ചിട്ടുണ്ടാവില്ല. മാർത്താണ്ഡവർമ്മയിലെ പത്താമധ്യായത്തിൽ ...; സൂചിതസാഹിത്യകൃതികൾ (2009), പുറങ്ങൾ. 123, 114, ... വർണ്ണനകളിലും സംഭാഷണങ്ങളിലും വരുന്ന സാന്ദർഭിക ഉദ്ധരണികളാണ്. ... എന്നിങ്ങനെയുള്ള സംഭാഷണത്തിൽ വരുന്ന പുരാവൃത്തങ്ങളും, ... ഈ പുരാവൃത്തമിശ്രണം മാർത്താണ്ഡവർമ്മയിൽ താരതേമന്യ കുറവാണ്.; ഹരിദേവൻ (1983), പുറം. 12. കഥകളിയിലെ വേഷങ്ങൾ പോലെയാണ് സി.വി. യുടെ കഥാപാത്രങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നത്.
  122. സൂചിതസാഹിത്യകൃതികൾ (2009), പുറം. 112, ഉദ്ധരണികളിൽ പ്രധാനം, അദ്ധ്യായങ്ങളുടെ ആരംഭത്തിൽ കൊടുത്തിരിക്കുന്ന കഥാസൂചകങ്ങളോ പാത്രസ്വഭാവസൂചകങ്ങളോ ആയ പദ്യശകലങ്ങളാകയാൽ, അവയ്ക്ക് അതതു അദ്ധ്യായങ്ങളിലെ കഥാസന്ദർഭവുമായുള്ള ബന്ധവും ഔചിത്യവും... സർ വാൾട്ടർ സ്കോട്ടിന്റെ ചരിത്രനോവലുകൾ സി.വി.ൽ ചെലുത്തിയ സ്വാധീനശക്തിയുടെ... പുരാണകഥകളിലും പ്രചീന-മദ്ധ്യകാല മലയാള കവിതകളിലും വേണാടിന്റെ പഴയവീരഗാഥകളിലും നമ്മുടെ ദേശചരിത്രം, ആചാരങ്ങൾ, ഐതിഹ്യങ്ങൾ മുതലായവയിലും ചെറുപ്പത്തിലേ സി.വി. നേടിയ പരിജ്ഞാനമാണിത്..
  123. ഗുപ്തൻ നായർ (2001), പുറം. 88, മാർത്താണ്ഡവർമ്മയും സി.വി. യും. സി.വി. യുടെ കൃതികളിൽ കാവ്യോചിതമായ അലങ്കാരങ്ങൾ സുലഭമാണ്. ... അലംകൃതഗദ്യമെഴുമ്പോഴാണ് സി.വി. ഗദ്യകവിയായിമാറുന്നത്. മാർത്താണ്ഡവർമ്മയിൽ നിന്ന് അല്പം കൂടി... സി.വി. യുടെ ശൈലീവക്രത ...
  124. വി. ആർ. പ്രബോധചന്ദ്രൻ (2003), പുറങ്ങൾ. 141–142, സീ വീ ശൈലി. ... അടുത്തുവരുന്ന വാക്യങ്ങൾക്കും വാക്യാംഗങ്ങൾക്കും തമ്മിൽ അവശ്യം വേണ്ടുന്ന സംസക്തി (coherence) അഥവാ കൂട്ടിക്കൊളുത്തൽ സാധിക്കുന്നതിന് ... സന്ധായകങ്ങൾ ഒട്ടേറെ ... സീ വീ ശൈലിയുടെ പ്രധാനപ്പെട്ട ഒരു മുദ്രയാണ്. കഥകളി, നാടകം, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ദൃശ്യകലാരൂപങ്ങളുടെ രംഗങ്ങളിൽ നിന്നുപോന്നുവന്ന ചിത്രങ്ങൾ ....
  125. വി. ആർ. പ്രബോധചന്ദ്രൻ (2003), പുറങ്ങൾ. 143, 145, സീ വീ ശൈലി. കർമ്മിണിപ്രയോഗങ്ങളുടെയും പ്രതിഗ്രാഹികാ വിഭക്തിപ്രത്യയം ചേർന്ന നപുസകനാമങ്ങളുടെയും പ്രാചുര്യം ... ...ഉദ്ദേശ്യവാചി പ്രത്യയം സീ വീ ഏറെക്കുറെ മനസ്സിരുത്തിത്തന്നെ ഗ്രന്ഥശരീരത്തിൽ വാരിവിതറിയിട്ടുള്ള പഴമയുടെ ചിഹ്നങ്ങളിൽ ഒന്നുമാത്രമാണ്.
  126. എം. പി. പോൾ (1991), പുറം. 141, ഭാഷാനോവൽ–സി. വി. രാമൻപിള്ള. .., അതിനെ ഗ്രന്ഥകാരൻ പ്രതിപാദനരീതിയുടെ നൂതനത്വം വഴിയായി സ്വകീയമാക്കി ചെയ്തിട്ടുണ്ടെന്നുള്ളതിനു നോവലിൽ സർവത്ര തെളിഞ്ഞുകാണപ്പെടുന്ന ഹൃദയമർമ്മജ്ഞത ഉത്തമ ലക്ഷണമാണ്.; കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 66, സി. വി. രാമൻ പിള്ള. ...ടെക്നിക്കുകൾ മാർത്താണ്ഡവർമ്മ തൊട്ടേ പ്രസക്തമാകുന്നു. സവിശേഷഭാഷയോടുള്ള പ്രതിപത്തി...; എൻ. കൃഷ്ണപിള്ള (2011), പുറം. 24, അസ്തിവാരം. ആകെ സംഭാഷണഭാഗങ്ങളുടെ വിശകലനത്തിൽ മാർത്താണ്ഡവർമ്മയിലെ മൊത്തം പുറങ്ങളുടെ 64 ശതമാനവും ... സംഭാഷണരചനയ്ക്കുപയോഗിച്ചിരിക്കുന്നു.
  127. ജോർജ്ജ് ഇരുമ്പയം (2010), പുറം. 79, മാർത്താണ്ഡവർമ്മ–ഒരു പഠനം. ... ലളിതവും ഹൃദയംഗവുമാണ് മാർത്താണ്ഡവർമ്മയിലെ ഭാഷ. കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസൃതമായി ഭാഷയും ശൈലിയും മാറുന്നുണ്ടെങ്കിലും വർണ്ണന, ആഖ്യാനം എന്നിവയ്ക്ക് ഒരേ ഭാഷ തന്നെ... സംഭാഷണത്തിൽ മാത്രമല്ല, വിവരണങ്ങളിലും സി.വി. യുടെ ഓജസ്സും ഭംഗിയുമുള്ള ശൈലി കണ്ടെത്താൻ പ്രയാസമില്ല.
  128. പത്രാധിപലേഖനം ദ ഹിന്ദു (1891), പുറം. 72, There are interspersed throughout the book fine pieces of humour, lively flashes of wit and imagination and shrewd observations on the ways of the world and the inner workings of the human mind. [സുഭഗമായ ഫലിതങ്ങളും, ബുദ്ധിയുടെയും ഭാവനയുടെയും സ്ഫുരണങ്ങളും, ലോകത്തിന്റെ വഴികളെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളും, മനുഷ്യ മനസ്സിന്റെ ആന്തരിക പ്രവർത്തനങ്ങളും പുസ്തകത്തിലുടനീളം ഇടകലർന്നിരിക്കുന്നു;]; പി. കെ. പരമേശ്വരൻ നായർ (2014), പുറങ്ങൾ. 116–117, മാർത്താണ്ഡവർമ്മയിലൂടെ. ഹൃദയാവർജ്ജകത്വമാണ് ശൈലിയുടെ ലക്ഷണമെങ്കിൽ മാർത്താണ്ഡവർമ്മ അതിൽ തികച്ചും വിജയം പ്രാപിച്ചിട്ടുണ്ട്..., അത് വായനക്കാരനെ യന്ത്രവേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നു. കഥയുടെ ആകർഷണം മാത്രമല്ല, ഭാഷയുടെ സാരള്യവും മാധുര്യവും കൂടിയാണ് അവരെ അതിൽ ലയിപ്പിക്കുന്നത്.
  129. വി. ആർ. പ്രബോധചന്ദ്രൻ (2003), പുറങ്ങൾ. 145–146, സീ വീ ശൈലി. ഗ്രന്ഥകാരന്റെ തന്മൊഴിയുടെയും ഭാഷാഭേദത്തിന്റെയും പ്രത്യകതകളിൽപ്പെടുന്ന ശൈലീപരമായ മുദ്രകളിൽ ചിലവ ... ക്ലാസിക് സമ്പ്രദായത്തിലുള്ള ആഖ്യാനത്തിനിണങ്ങിയ ശൈലീചിഹ്നങ്ങൾതന്നെ.
  130. സി. ശ്രീകണ്ഠക്കുറുപ്പ്. (2007), പുറം. 35, നിഗൂഢസ്രഷ്ടാവ്: വർത്തമാനകാലപരിപ്രേക്ഷ്യത്തിന്റെ ആഖ്യാനസമാന്തരം. ... പ്രധാനകഥാപാത്രങ്ങളെല്ലാം ഒന്നിച്ചുകൂടിയിരുന്നുള്ള സംഭാഷണത്തിലൂടെ അപസർപ്പകഥകളെ അനുസ്മരിപ്പിക്കും വിധം അനാവൃതമാക്കുകയാണിവിടെ. ആഖ്യാനപരമായ ഒരുതരം സാങ്കേതികഭദ്രതയുണ്ടെന്നു വാദിക്കാമെങ്കിലും...
  131. തുമ്പമൺ തോമസ് (1992), പുറം. 43, മാർത്താണ്ഡവർമ്മയിലൂടെ. ... കെട്ടിക്കയറുന്ന സംഭവങ്ങളിലൂടെ കഥയെ വികസിപ്പിച്ച് ...ആഖ്യാനത്തെ പിൻപന്തിയിലേക്കു തള്ളിനീക്കുകയും കഥാപാത്രത്തിന്റെ സംഘർഷത്തിലൂടെ പാത്രസ്വഭാവം വരച്ചെടുക്കുന്നതിൽ ഊന്നൽ നല്കുകയും ചെയ്യുന്ന നോവലിന്റെ രചനാകൗശലമല്ല, ... കാണുക.
  132. പത്രാധിപലേഖനം ദ ഹിന്ദു (1891), പുറങ്ങൾ. 71–72, The author is careful to keep the reader in suspense, making incidents to rise out of incidents, leading to unexpected intricacies and complications with a veil of mystery thrown over the whole, until at last all the incidents and attendant circumstances are explained and the reader finds himself relieved from all embarrassments and impediments. [പാരായണിതാവിനെ അത്യാകാംക്ഷയിൽ നിർത്താൻ രചയിതാവ് ശ്രദ്ധാലുവാണ്, സംഭവങ്ങളിൽ നിന്ന് സംഭവങ്ങൾ ആവിർഭവിപ്പിച്ച്, ആക മൊത്തം നിഗൂഢതയുടെ മൂടുപടം വലിച്ചിട്ട് അപ്രതീക്ഷിതമായ കുഴപ്പങ്ങളിലേക്കും സങ്കീർണതകളിലേക്കും നയിച്ച്, ഒടുവിൽ എല്ലാ ആകസ്മിക സംഭവങ്ങളും അകമ്പടിയായസാഹചര്യങ്ങളും വിശദീകരിക്കുന്നതോടെ അദ്ധ്യേതാവ് എല്ലാ അമ്പരപ്പുകളിൽ നിന്നും പ്രതിരോധങ്ങളിൽ നിന്നും സ്വയം മോചനം നേടുന്നു.].
  133. എം. പി. പോൾ (1991), പുറങ്ങൾ. 144–145, ഭാഷാനോവൽ–സി. വി. രാമൻപിള്ള. ... ഒരു പുസ്തകത്തിന്റെ പരിധിക്കുള്ളിൽ സംഗ്രഹിത്തക്ക ഒരു കഥാവസ്തുവല്ല മാർത്താണ്ഡവർമ്മയിൽ ഉള്ളത്. ... ഇപ്പോഴുള്ളതിന്റെ ഇരട്ടി വിസ്താരമുള്ള ഒരു പുസ്തകത്തിൽ പ്രതിപാദിക്കപ്പെടേണ്ട കഥാവസ്തുവാണ് മാർത്താണ്ഡവർമ്മയിൽ ഒരുക്കിയിരിക്കുന്നത്.
  134. ഹരിദേവൻ (1983), പുറം. 15. ഒരു സ്വപ്നം പോലെയെന്നു വിവക്ഷിക്കാവുന്ന വിധത്തിൽ അനുവാചകനിൽ ഈ അദ്ഭുതസിദ്ധി അനിവാര്യമെന്നു തോന്നത്തക്കവിധത്തിലാണ് സി.വി. രംഗമാഷ്ക്കരിക്കുന്നത്.
  135. കെ. രാഘവൻപിള്ള (1983), p. 25., അതുപോലെ അതിലെ ഭാഷയും പിൽക്കാലത്തെ രണ്ടു നോലുകളിലെപ്പോലെ സംസ്കൃതജടിലമല്ല.; സി. ശ്രീകണ്ഠക്കുറുപ്പ്. (2007), പുറം. 63, ആഖ്യാനകലയും പാരമ്പര്യഘടകങ്ങളും. ഇവയിലെ ഭാഷ (മാർത്താണ്ഡവർമ്മയിലേതൊഴികെ) വായനക്കാരനെ പ്രതിരോധിക്കുന്ന ഒരു ഘടകമാണെന്ന് ...
  136. രാമരാജാബഹദൂർ (2009), പുറങ്ങൾ. 9–10, മുഖവുര. ഒരു ’കിർമ്മീരവധ’രീതിയെ... ...’മാർത്താണ്ഡവർമ്മാ’രീതി അതിന്റെ നിർമ്മാണകാലത്തു ഗ്രന്ഥകാരനുണ്ടായിരുന്ന പ്രായത്തോടെ സമഗമനം ചെയ്തു പോയിരിക്കുന്നതായി കണ്ടു.; ഗുപ്തൻ നായർ (2001), പുറം. 87, മാർത്താണ്ഡവർമ്മയും സി.വി. യും. ’കിർമ്മീരവധശൈലി’ എന്നു സി.വി. തന്നെ പേരിട്ടത് ധർമ്മരാജായിലെ ശൈലിക്കാണ്.; വി. ആർ. പ്രബോധചന്ദ്രൻ (2003), പുറം. 138, സീ വീ ശൈലി. ’സീ വീ ശൈലി’ എന്നാണ് ഈ ... മാർത്താണ്ഡവർമ്മയെ മാത്രം ...; എം. പി. പോൾ (2005), പുറം. 25, ഭാഷാഗദ്യശൈലി. ’Style’ എന്ന ഇംഗ്ളീഷ് പദത്തിനുള്ള അർത്ഥം ... ’രീതി’ എന്നു പറഞ്ഞാൽ ... ’ശൈലി’ എന്ന പദം പ്രകൃതത്തിന്നു ...
  137. കെ. രാഘവൻപിള്ള (1983), പുറം. 24, ദ്രുതഗതിയിൽ നീങ്ങുന്ന സംഭവങ്ങൾ കോർത്തിണക്കിയ സംഭവപ്രധാനമായ ഒരു നോവലാണ് മാർത്താണ്ഡവർമ്മ. അതിന്റെ ഘടന സങ്കീർണ്ണമല്ല.; കൽപറ്റ ബാലകൃഷ്ണൻ (2005), പുറം. 62, സി. വി. രാമൻ പിള്ള. മാർത്താണ്ഡവർമ്മ ധാരാളം സംഭവങ്ങളും അതിപരിചിതനായ ഒരു കഥാനായകനും ഉൾക്കൊള്ളുന്ന കാലഘട്ടത്തിന്റെ ചിത്രീകരണമാണ്. ചരിത്രനോവലിന് ഏറ്റവും ആവശ്യമായ സാഹചര്യമാണിവ രണ്ടും.
  138. നാഗമയ്യ (1906), പുറങ്ങൾ. 328–330, അദ്ധ്യായം VI; ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 24, 169–170, മാർത്താണ്ഡവർമ്മയുടെ ആദ്യകാല ജീവിതം, എട്ടരയോഗവും എട്ടുവീട്ടിൽ പിള്ളമാരും; മതിലകം രേഖകൾ (1996), പുറങ്ങൾ. 115–117; ജെ. പദ്മകുമാരി & കെ. ബി. എം. ഹുസൈൻ (2003), പുറങ്ങൾ. 4–22; മാർത്താണ്ഡവർമ്മ: ചരിത്രവും കല്പനയും (2009), പുറം. 109; ബി. ശോഭനൻ (2011), പുറം. 105; പി. സർവേശ്വരൻ (1982), പുറങ്ങൾ. 12–16, 22–24, 31; കെ. പി. വരദരാജൻ (2000), പുറം. 26, അദ്ധ്യായം 3; സൂചിതസാഹിത്യകൃതികൾ (2009), പുറം. 114; സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 84–85; ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 114–115, 122–123, 127, 173.
  139. സൃഷ്ടിയും സ്വരൂപവും (2009), പുറം. 99; എൻ. അജിത്കുമാർ (2013), പുറം. 215.
  140. ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 232, 241, 260–261; ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 106, 108, 110, അദ്ധ്യായം I; നാഗമയ്യ (1906), പുറം. 324, അദ്ധ്യായം VI.
  141. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 114–117; നാഗമയ്യ (1906), പുറം. 335, അദ്ധ്യായം VI; ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 268–269, Modern History [ആധുനിക ചരിത്രം].
  142. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 402; നടുവട്ടം ഗോപാലകൃഷ്ണൻ (2008), പുറങ്ങൾ. 61–62; ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 106, 108–110, 114–117, 120–121; ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 232, 260–261, 268–269, 271–273; നാഗമയ്യ (1906), പുറങ്ങൾ. 314–315, 327, 333–335; എൻ. നാണുപിള്ള (1886), പുറങ്ങൾ. 126–129; ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 26–29, 31–32; മതിലകം രേഖകൾ (1996), പുറങ്ങൾ. 115–117; കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറങ്ങൾ. 126–127.
  143. നാഗമയ്യ (1906), പുറങ്ങൾ. 310–313, 336–339; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 417; ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 97–100, 102–103, 125–126; തിക്കുറിശ്ശി ഗംഗാധരൻ (2011), പുറങ്ങൾ. 203–207.
  144. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 407; സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറങ്ങൾ. 489, 705.
  145. എം. ജി. ശശിഭൂഷൺ (2013), പുറം. 142.
  146. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 400–401.
  147. കെ. പി. വരദരാജൻ (2000), പുറം. 26; പി. കെ. പരമേശ്വരൻ നായർ (1959), പുറങ്ങൾ. 3–4, 6–8.
  148. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 141.
  149. കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറം. 128.
  150. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 403; ശൂരനാട് കുഞ്ഞൻപിള്ള (1992), പുറങ്ങൾ. 170–171; വി. വി. കെ. വാലത്ത് (1998), പുറങ്ങൾ. 48–50.
  151. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 987.
  152. പി. കെ. പരമേശ്വരൻ നായർ (1959), പുറം. 133; പാർഥൻ. (2011), പുറം. 150.
  153. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 431; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 103.
  154. കെ. എസ്. കൃഷ്ണൻ (1993), പുറം. 43, സുഭദ്ര.
  155. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 252.
  156. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറങ്ങൾ. 371, 925.
  157. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 425; ബി. കെ. മേനോൻ (1936), പുറം. 66, Chapter XV [അദ്ധ്യായം 15].
  158. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 821. ബോധംക്ഷയിപ്പിച്ചു; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 655. സംസാരിപ്പിക്കുന്നതിന്
  159. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 606; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 759, 383.
  160. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 59.
  161. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 300.
  162. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 36; കെ. എസ്. നാരായണൻ (2010).
  163. അകവൂർ നാരായണൻ (2005).
  164. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 412.
  165. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 424; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറങ്ങൾ. 885–856.
  166. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 736; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 812.
  167. എ. എം. വാസുദേവൻപിള്ള (1991), പുറങ്ങൾ. 48–51.
  168. എം. ജനാർദ്ദനൻ. (2008), പുറങ്ങൾ. 23, 26–27, Origin of Nayar society [നായർ സമുദായത്തിന്റെ ഉത്ഭവം].
  169. പി. വി. വേലായുധൻപിള്ള (2000), പുറം. 18, ചരിത്രനോവലുകളല്ല.
  170. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറങ്ങൾ. 387–388, ബോ. സ്ത്രീവിഷയത്തിലുള്ള ആർത്തി..
  171. കെ. എസ്. കൃഷ്ണൻ (1991), പുറങ്ങൾ. 119–120, പ്രകൃതിശക്തികൾ—സി.വി. സാഹിത്യത്തിൽ; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 158, കാ. കാടുമറഞ്ഞുപോകുക; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 436.
  172. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറങ്ങൾ. 748–749; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 458; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 263, 389; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 406.
  173. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 84–85.
  174. പി. സർവേശ്വരൻ (1982), പുറങ്ങൾ. 12–16, 22–24, 31.
  175. ലീലാദേവി (1978), പുറങ്ങൾ. 84–85, Historical Novels [ചരിത്രാത്മക നോവലുകൾ].
  176. കെ. എം. ജോർജ്ജ് (1998), പുറം. 97, The Novel [നോവൽ].
  177. എം. പി. പോൾ (1991), പുറങ്ങൾ. 136–143, ഭാഷാനോവൽ–സി. വി. രാമൻപിള്ള.
  178. ഗുപ്തൻ നായർ (1992), പുറം. 30.
  179. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 404.
  180. തിക്കുറിശ്ശി ഗംഗാധരൻ (2012), പുറം. 15.
  181. ഉണ്ണായിവാര്യർ (ഒന്നാം) (2003), പുറം. 29, രംഗം ഒന്ന്; ഉണ്ണായിവാര്യർ (രണ്ടാം) (2001), പുറം. 30, രംഗം ഒന്ന്; ഉണ്ണായിവാര്യർ (മൂന്നാം) (2007), പുറം. 47, രംഗം ഒന്ന്; ഉണ്ണായിവാര്യർ (നാലാം) (2003), പുറം. 28, ഒന്നാം രംഗം; തുഞ്ചത്തെഴുത്തച്ഛൻ. (1999), പുറങ്ങൾ. 44–45; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 420, 432; പി. വേണുഗോപാലൻ (2004), പുറങ്ങൾ. 919, 920.
  182. പി. വേണുഗോപാലൻ (2004), പുറങ്ങൾ. 918, 920–921; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 410, 413, 426–427.
  183. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 84–85; ജെ. പദ്മകുമാരി (2009), പുറം. 320; പി. ഗോവിന്ദപ്പിള്ള. (1917), പുറങ്ങൾ. 187, 192, 196–197, 202; സൂചിതസാഹിത്യകൃതികൾ (2009), പുറം. 124; തിക്കുറിശ്ശി ഗംഗാധരൻ (കഥാഗാനങ്ങൾ) (2011), പുറങ്ങൾ. 381, 384, 397–466.
  184. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 409; സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 75–76.
  185. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 333; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 522, 745, 996; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 497.
  186. സൃഷ്ടിയും സ്വരൂപവും (2009), പുറം. 75.
  187. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 717; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 753; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 787.
  188. ജി. ജെ. സുമതി (2004), പുറം. 55, Some Traditional Textiles of India [ഇന്ത്യയിലെ ചില പരമ്പരാഗത തുണിത്തരങ്ങൾ].
  189. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 715.
  190. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 544.
  191. റോസ്കോട്ട് കൃഷ്ണപിള്ള (2013), പുറം. 22.
  192. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 228, നാ; എ. സി. വാസു (2009), പുറങ്ങൾ. 155, 159, സംഖ്യാനാമം പ്രാചീന അളവുപട്ടിക.
  193. കണ്ണൻ ജനാർദ്ദനൻ. (1964).
  194. എം. എം. ബഷീർ (1984).
  195. സുഭാഷ് ചന്ദ്രൻ (2003).
  196. പി. രാമചന്ദ്രൻനായർ (2011).
  197. വി. രാമചന്ദ്രൻ (2012).
  198. രാധാനായർ (1985), മുൻചട്ടയുടെ ഉൾപുറം.
  199. രാധാനായർ (2007), പുറം. 50.
  200. രാധാനായർ (2010), മുൻചട്ടയുടെ ഉൾപുറം.
  201. സുരേഷ് ചാർബിയ. (2013), പുറങ്ങൾ. 58–59, The Indian Silent Cinema Retrospective [ഇന്ത്യൻ നിശബ്ദസിനിമ ഗതകാലവീക്ഷണം]; ബി. വിജയകുമാർ. (2013).
  202. ബിന്ദുമേനോൻ. എം (2009); പിആർഡി കേരള (2014).
  203. വിനിൽ മലയിൽക്കട. (1998), പുറങ്ങൾ. 7–9; ജി. ജയകുമാർ. (2006); ടി. എച്ച്. കോടമ്പുഴ (1996), പുറങ്ങൾ. 27–28.
  204. കെ. ബാലകൃഷ്ണൻ. (2002), പുറം. 34. മാർത്താണ്ഡവർമ
  205. എൻ. ഗോപിനാഥൻതമ്പി & പി. എം. മണി വെള്ളറട എപി. 1 (2003); എൻ. ഗോപിനാഥൻതമ്പി & പി. എം. മണി വെള്ളറട എപി. 4 (2003).
  206. സി. എൻ. ശ്യാമള (2014), പുറം. 1.
  207. ലിസ ജോർജ്ജ്. (2010).
  208. ഗൗതം ശർമ്മ എപി. 1 (2010); ഗൗതം ശർമ്മ എപി. 9 (2010).
  209. ഗൗതം ശർമ്മ എപി. 84 (2010); ഗൗതം ശർമ്മ എപി. 128 (2010).
  210. പി. വേണുഗോപാലൻ (2014); പി. വേണുഗോപാലൻ എപി. 1 (2014); പി. വേണുഗോപാലൻ എപി. 6 (2014).
  211. എൻ. രാജൻ നായർ (2013), പുറങ്ങൾ. 238, 243–244, 252, 254.
  212. ദ ഹിന്ദു ലേഖനകർത്താ. (2008); മനു രമാകാന്ത്. (2008).
  213. എക്സ്പ്രസ്സ് വാർത്ത (2013); ദ ഹിന്ദു ലേഖനകർത്താ. (2013); ഷമീർ. (2013).
  214. ജി. ഗോപാലകൃഷ്ണൻ (1991); ജി. ഗോപാലകൃഷ്ണൻ (1992); ജി. ഗോപാലകൃഷ്ണൻ [പു.പ്ര-1] (2014); ജി. ഗോപാലകൃഷ്ണൻ [പു.പ്ര-10] (2014).
  215. കെ. വി. നീലകണ്ഠൻ നായർ [പ്ര-1] (2012); കെ. വി. നീലകണ്ഠൻ നായർ [പ്ര-3] (2012); എൻ. രാജൻ നായർ (2013), പുറങ്ങൾ. 249–250.
  216. ധർമ്മരാജാ (1994), പുറങ്ങൾ. 7–8; ബി. ബാലാനന്ദൻ തെക്കുംമൂട് (2010), പുറങ്ങൾ. 57–58.
  217. കെ. രാഘവൻപിള്ള (1983), പുറം. 15; ബി. ബാലാനന്ദൻ തെക്കുംമൂട് (2010), പുറങ്ങൾ. 57–58.
  218. ധർമ്മരാജാ (1994), പുറങ്ങൾ. 41–294.
  219. രാമരാജാബഹദൂർ (2009), പുറങ്ങൾ. 93–253.
  220. രാമരാജാബഹദൂർ (2009), പുറങ്ങൾ. 257–438.
  221. പി. കെ. പരമേശ്വരൻ നായർ (2014), പുറങ്ങൾ. 305–308, അവസാന സാഹിത്യയത്നങ്ങൾ.
  222. എൻ. ബാലകൃഷ്ണൻനായർ (1951), പുറം. 196, ആത്മനിരൂപണം.
  223. അയ്യപ്പപ്പണിക്കർ (1993), പുറങ്ങൾ. 82–84, ഇതരകൃതികൾ.
  224. കൽപറ്റ ബാലകൃഷ്ണൻ (2005), പുറങ്ങൾ. 107, 113–115, 117–119, സി.വി.ക്കു പിന്നാലെ.
  225. സിപ്പി പള്ളിപ്പുറം. (2010).
  226. ഷെൽവിൻ സെബാസ്റ്റ്യൻ. (2009).
  227. കൽപറ്റ ബാലകൃഷ്ണൻ (2005), പുറങ്ങൾ. 108–112, സി.വി.ക്കു പിന്നാലെ.
  228. മോഹൻലാൽ (2001), പുറങ്ങൾ. 3901–3902.
  229. ഉപപാഠപുസ്തകം IX (1985).
  230. പാഠാവലി X (1997), പുറങ്ങൾ. 7–13, സി. വി. യുടെ മാനസപുത്രി.
  231. എം. സനൽകുമാരൻ (2015), പുറം. 1; ശിവപ്പു. പി. (2015), പുറം. 1; മദ്രാസ് സർവ്വകലാശാല (2015), പുറം. 1; കേരള സർവകലാശാല (2015), പുറം. 1; മഹാത്മാഗാന്ധി സർവ്വകലാശാല (2015), പുറം. 1; പോണ്ടിച്ചേരി സർവകലാശാല (2010), പുറം. 14.
  232. അയ്യപ്പപ്പണിക്കർ (1993), പുറം. 42, മാർത്താണ്ഡവർമ്മ.
  233. അയ്യപ്പപ്പണിക്കർ (1992), പുറം. 9.
  234. ജോർജ്ജ് ഇരുമ്പയം (1997), പുറം. 104, ചരിത്രനോവൽ–മാർത്താണ്ഡവർമ്മയും അക്ബറും; ജോർജ്ജ് ഇരുമ്പയം (2010), പുറം. 76, മാർത്താണ്ഡവർമ്മ–ഒരു പഠനം; കെ. രാഘവൻപിള്ള (1983), പുറം. 26; കെ. എം. തരകൻ (2005), പുറങ്ങൾ. 49, 51, ഭാഗം രണ്ട്.
  235. കെ. എം. ജോർജ്ജ് (1998), പുറം. 96, The Novel [നോവൽ].
  236. ഡി. സി. ബുക്സ് ലേഖനകർത്താ. (2013). സി.വി.രാമൻപിള്ള എഴുതിയ മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായിക വായിക്കാത്ത മലയാളികൾ കാണില്ല. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ അത്തരമൊന്ന് ഉണ്ടായിട്ടില്ല.

സ്രോതസ്സുകൾ[തിരുത്തുക]

  • വി. നാഗമയ്യ (1999) [1906]. ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ (The Travancore State Manual) [തിരുവിതാംകൂർ സംസ്ഥാന സഹായകം] (in ഇംഗ്ലീഷ്). Vol. I. തിരുവനന്തപുരം: ഗസറ്റിയേർസ് വകുപ്പ്, കേരള സർക്കാർ.
  • ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ് (2005) [1990]. മാർത്താണ്ഡവർമ്മ: ആധുനിക തിരുവിതാംകൂറിന്റെ ഉദയം. തിരുവനന്തപുരം: സാംസ്കാരികപ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ.
  • പി. ശങ്കുണ്ണിമേനോൻ (1998) [1879]. ഹിസ്റ്റൊറി ഓഫ് ട്രാവൻകൂർ ഫ്രം ദ ഏർള്യസ്റ്റ് ടൈംസ് (History of Travancore from the Earliest Times) [ആദിമകാലം തൊട്ടുള്ള തിരുവിതാംകൂറിന്റെ ചരിത്രം] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: ഏഷ്യൻ എഡ്യുക്കേഷണൽ സർവീസസ്.
  • ടി.കെ വേലുപിള്ള (1996) [1940]. ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ (The Travancore State Manual) [തിരുവിതാംകൂർ സംസ്ഥാന സഹായകം] (in ഇംഗ്ലീഷ്). Vol. II. തിരുവനന്തപുരം: ഗസറ്റിയേർസ് വകുപ്പ്, കേരള സർക്കാർ.
  • അജ്ഞാത കർത്താക്കൾ (1996) [1325–1872]. ടി.കെ വേലുപിള്ള (ed.). ഹിസ്റ്റൊറിക്കൽ ഡോക്കുമെന്റ്സ് (Historical Documents) [ചരിത്രാത്മക രേഖകൾ].
  • സി.വി. രാമൻപിള്ള (2009) [1891]. മാർത്താണ്ഡവർമ്മ (ഡെഫിനിറ്റീവ് വേരിയോറം പുനഃപരിശോധിത ed.).
  • ഡോ. എം.ജി. ശശിഭൂഷൺ (2013). പെരുന്തച്ചന്റെ ബലിഷ്ഠശില്പങ്ങൾ.
  • ഡോ. എൻ. രാജൻ നായർ (2013). സി. വി. നോവലുകൾ അരങ്ങത്ത്.
  • ഡോ. എൻ. അജിത്കുമാർ (2013). ജനകീയസംസ്കാരം.
  • ഡോ. പൂജപ്പുര കൃഷ്ണൻ നായർ (2013). രസാവിഷ്കരണം സി.വി.നോവലുകളിൽ.
  • ഡോ. ഡി. ബെഞ്ചമിൻ (2013). ദേശചരിത്രം സി.വി.യുടെ നോവലുകളിൽ.
  • ആർ. രാമചന്ദ്രൻ നായർ ഐ ഏ എസ് (2013). രാജനീതിയും പ്രജാധർമ്മവും.
  • ഹരിദേവൻ (2009) [1983]. ഭൂമിക.
  • സി.വി. രാമൻപിള്ള (1999) [1891]. മാർത്താണ്ഡവർമ്മ. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 8176900001.
  • സി.വി. രാമൻപിള്ള (1983) [1891]. മാർത്താണ്ഡവർമ്മ. കോട്ടയം: ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ്.
  • സി.വി. രാമൻപിള്ള (2009) [1891]. മാർത്താണ്ഡവർമ്മ. മലയാളം ക്ലാസിക്സ്. കൊല്ലം: രചന ബുക്സ്.
  • സി.വി. രാമൻപിള്ള (2013) [1891]. മാർത്താണ്ഡവർമ്മ. നോവൽ പഴമ. തിരുവനന്തപുരം: ചിന്ത പബ്ലിഷേർസ്.
  • സി.വി. രാമൻപിള്ള (2016) [1891]. മാർത്താണ്ഡവർമ്മ. തൃശൂർ: ലാൽ ബുക്സ്.
  • ഒ. കൃഷ്ണപിള്ള (1954). മാര്ത്താണ്ട വര്മാ (மார்த்தாண்ட வர்மா) [മാർത്താണ്ഡവർമ്മ] (in തമിഴ്). തിരുവനന്തപുരം: കമലാലയ ബുക്ക് ഡിപ്പോ.
  • ബി.കെ. മേനോൻ (1936). മാർതാണ്ഡ വർമാ (Marthanda varma) [മാർത്താണ്ഡവർമ്മ] (in ഇംഗ്ലീഷ്). തിരുവനന്തപുരം: കമലാലയ ബുക്ക് ഡിപ്പോ.
  • പ്രേമാ ജയകുമാർ (1998). ഫോർവർഡ് (Foreword) [മുഖവുര] (in ഇംഗ്ലീഷ്).
  • അജ്ഞാത കർത്താവ് (1992) [1891]. എസ്. ഗുപ്തൻ നായർ (ed.). അപ്പന്റിക്സ് I: എഡിറ്റോറിയൽ ഫ്രം ദ ഹിന്ദു, ഡേറ്റട് ഡിസംബർ 21, 1891 (Appendix I: Editorial from THE HINDU, dated December 21, 1891) [അനുബന്ധം 1: 1891 ഡിസംബർ 21-ന് ദ ഹിന്ദു-വിലെ പത്രാധിപലേഖനം].
  • എൻ. ബാലകൃഷ്ണൻ നായർ (1951). സാക്ഷാൽ സി. വി. തിരുവനന്തപുരം: കമലാലയ ബുക്ക് ഡിപ്പോ.
  • പി.കെ. പരമേശ്വരൻ നായർ (1959) [1948]. സി. വി. രാമൻ പിള്ള. തിരുവനന്തപുരം: കേരള സാഹിത്യ സഹകരണ സംഘം.
  • പി.കെ. പരമേശ്വരൻ നായർ (2014) [1948]. സി. വി. രാമൻ പിള്ള. തൃശൂർ: കേരള സാഹിത്യ അക്കാദമി.
  • മലയൻകീഴ് ഗോപാലകൃഷ്ണൻ (2007). ജി. പി. പിള്ള മഹാത്മാഗാന്ധിക്ക് മാർഗദർശിയായ മലയാളി. തിരുവനന്തപുരം: വിവര പൊതുജനസമ്പർക്ക വകുപ്പ്, കേരളം.
  • കെ.ആർ. പരമേശ്വരൻപിള്ള (1921). "സി. വി. രാമൻപിള്ള അവർകളുടെ നോവലെഴുത്ത്". ആത്മപോഷിണി. കുന്ദംകുളം: അക്ഷരരത്നപ്രകാശിക. XI (9).
  • ഒ. ചന്തുമേനോൻ (1995) [1890]. ഇന്ദുലേഖ. കോട്ടയം: ഡി.സി. ബുക്സ്.
  • കെ.ആർ. എളങ്കത്ത് (1974). ദിവാൻ നാണു പിള്ളൈ ബയോഗ്രഫി വിത് ഹിസ് സെലക്ട് റൈറ്റിംഗ്സ് ആന്റ് ലെറ്റേർസ് (Dewan Nanoo Pillay Biography with his select writings and letters) [ദിവാൻ നാണുപിള്ള ജീവചരിത്രം അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകളും കത്തുകളും സഹിതം] (in ഇംഗ്ലീഷ്). നെയ്യൂർ-വെസ്റ്റ്: ദിവാൻ നാണുപിള്ള മെമ്മോറിയൽ റീഡിംഗ് റൂം.
  • എൻ. നാണുപിള്ള (1974) [1886]. കെ.ആർ. എളങ്കത്ത് (ed.). ദ സ്കെച്ച് ഓഫ് പ്രോഗ്രസ്സ് ഓഫ് ട്രാവൻകൂർ (The Sketch of Progress of Travancore) [തിരുവിതാംകൂർ പുരോഗതിയുടെ രൂപരേഖ] (in ഇംഗ്ലീഷ്).
  • കെ. നരസിംഹ മൂർത്തി (1992). മോഡേൺ കന്നഡ ലിറ്റ്റേച്ചർ (Modern Kannada Literature) [ആധുനിക കന്നഡ സാഹിത്യം] (in ഇംഗ്ലീഷ്).
  • നീല പത്മനാഭൻ (1992). മോഡേൺ തമിഴ് ലിറ്റ്റേച്ചർ (Modern Tamil Literature) [ആധുനിക തമിഴ് സാഹിത്യം] (in ഇംഗ്ലീഷ്).
  • ആർ. രാധാകൃഷ്ണൻ (2011). തിരുവടി പരമ്പരൈയില് ഉതിത്ത മാവീരഩ് (திருவடி பரம்பரையில் உதித்த மாவீரன்) [തിരുവടി പരമ്പരയിൽ ഉതിർത്ത മഹാവീരൻ] (in തമിഴ്).
  • ഡോ. ബി. ശോഭനൻ (2011). എ നോട്ട് ഓൺ അനന്തപത്മനാഭൻ [A Note on Ananthapadmanabhan] [അനന്തപത്മനാഭനെക്കുറിച്ച് ഒരു കുറിപ്പ്] (in ഇംഗ്ലീഷ്).
  • പാർഥൻ (2011). അനന്തപത്മനാഭൻ നാടാരും തിരുവിതാംകൂർ നിർമ്മിതിയും.
  • കെ.എസ്. കൃഷ്ണൻ (1993). സി വി യുടെ മൂന്നു കഥാപാത്രങ്ങൾ. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (2008). നാടോടി ചരിത്രക്കഥകൾ. തിരുവനന്തപുരം: മാളുബെൻ പബ്ലിക്കേഷൻസ്.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; കെ. ബി. കർത്താ; പ്രൊഫ. അലിയം ഭാസ്കരൻനായർ; കുമാരി. പി. വി. ഓമന, eds. (1994). സി. വി. വ്യാഖ്യാനകോശം. Vol. I. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; ശ്രീമതി. പി. വി. ഓമന സതീഷ്, eds. (1997). സി. വി. വ്യാഖ്യാനകോശം. Vol. II. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; ശ്രീമതി. പി. വി. ഓമന സതീഷ്, eds. (2002). സി. വി. വ്യാഖ്യാനകോശം. Vol. III. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; ശ്രീമതി. പി. വി. ഓമന സതീഷ്, eds. (2004). സി. വി. വ്യാഖ്യാനകോശം. Vol. IV. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. പി. വേണുഗോപാലൻ (2004). അനുബന്ധം 3 : ഉദ്ധരണങ്ങൾ, ഉപാദാനങ്ങൾ.
  • കെ.എസ്. നാരായണൻ (2010). "മഷിനോട്ടം, എ യുണീക്ക് ഡിവിനേറ്ററി പാത്ത് (Mashinottam, A unique Divinatory Path)" [മഷിനോട്ടം, ഒരു അദ്വിതീയ ദിവ്യപാത]. ആർടിക്കിൾസ് ഓൺ ആസ്റ്റ്രോളജി (in ഇംഗ്ലീഷ്). ചെന്നൈ: എക്സ്പ്രസ്സ് സ്റ്റാർടെല്ലർ. Retrieved 10 September 2015.
  • ഡോ. അകവൂർ നാരായണൻ (2005). പി. വിനോദ് ഭട്ടതിരിപ്പാട് (ed.). "Akavoor Mana" [അകവൂർ മന]. Some Namboothiri Illams [ചില നമ്പൂതിരി ഇല്ലങ്ങൾ]. കോഴിക്കോട്: നമ്പൂതിരി വെബ്സൈറ്റ്സ് ട്രസ്റ്റ്. Retrieved 2013-06-10.
  • എം. ജനാർദ്ദനൻ (2008). എ ഹിസ്റ്ററി ഓഫ് നായർസ് ഓഫ് ട്രാവൻകൂർ (A History of Nayars of South Travancore) [തെക്കൻ തിരുവിതാംകൂറിലെ നായർമാരുടെ ഒരു ചരിത്രം] (Ph.D.) (in ഇംഗ്ലീഷ്). തിരുനെൽവേലി: മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി.
  • ഡോ. പി.വി. വേലായുധൻപിള്ള (2000). ആണുങ്ങളില്ലാത്ത കൊറ വല്യകൊറ (സി.വി. നോവലുകൾ ഒരു പുനർവായന). തിരുവനന്തപുരം: പ്രഭാതം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി.
  • ആർ. ലീലാദേവി (1978). ഇൻഫ്ലുവൻസ് ഓഫ് ഇംഗ്ലീഷ് ഓൺ മലയാളം നോവൽസ് (Influence of English on Malayalam Novels) [മലയാളനോവലുകളിൽ ഇംഗ്ലീഷിന്റെ സ്വാധീനം] (in ഇംഗ്ലീഷ്). തിരുവനന്തപുരം: കോളേജ് ബുക് ഹൗസ്.
  • കെ.എം. ജോർജ്ജ് (1998) [1972]. വെസ്റ്റേൺ ഇൻഫ്ലുവൻസ് ഓൺ മലയാളം ലാംഗ്വേജ് ആന്റ് ലിറ്റ്റേച്ചർ (Western Influence on Malayalam Language and Literature) [മലയാളനോവലുകളിൽ ഇംഗ്ലീഷിന്റെ സ്വാധീനം] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി.
  • ഡോ. തിക്കുറിശ്ശി ഗംഗാധരൻ (2012-08-22). എം. എസ്. മധുസൂദനൻ; മഞ്ജു വെള്ളയണി (eds.). "വേണാട്ടിലെ യക്ഷികൾ". കേരള കൗമുദി ആഴ്ചപ്പതിപ്പ്. തിരുവനന്തപുരം: കേരളകൗമുദി. 16 (34).
  • ഉണ്ണായിവാര്യർ (2003) [1700–1750]. നളചരിതം (ഒന്നാം ദിവസം). കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • ഉണ്ണായിവാര്യർ (2001) [1700–1750]. നളചരിതം (രണ്ടാം ദിവസം). കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • ഉണ്ണായിവാര്യർ (2007) [1700–1750]. നളചരിതം (മൂന്നാം ദിവസം). കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • ഉണ്ണായിവാര്യർ (2003) [1700–1750]. നളചരിതം (നാലാം ദിവസം). കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • തുഞ്ചത്തെഴുത്തച്ഛൻ (1999) [1500–1699]. ശ്രീമഹാഭാരതം സ്ത്രീപർവ്വം. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • ഡോ. തിക്കുറിശ്ശി ഗംഗാധരൻ (2011). വേണാടിന്റെ കഥാഗാനങ്ങൾ. തിരുവനന്തപുരം: സാഹിത്യകൈരളി പബ്ലിക്കേഷൻസ്.
  • പ്രൊഫ. ജെ. പദ്മകുമാരി, ed. (2009). തെക്കൻ പാട്ടുകൾ : പാഠവും പഠനവും. തൃശൂർ: കേരള സാഹിത്യ അക്കാദമി.
  • പി. ഗോവിന്ദപ്പിള്ള, ed. (1917). മലയാളത്തിലെ പഴയ പാട്ടുകൾ. തിരുവനന്തപുരം: വിദ്യാവിലാസ പ്രസിദ്ധീകരണശാല.
  • ഡോ. എ. സി. വാസു (2009). എന്റെ മലയാളം. തൃശൂർ: കേരള സാഹിത്യ അക്കാദമി.
  • ജി.ജെ. സുമതി (2004) [2002]. എലെമെന്റ്സ് ഓഫ് ഫാഷൻ ആന്റ് അപ്പാരൽ ഡിസൈൻ (Elements of Fashion and Apparel Design) [ബാഹ്യമോടിയുടെയും വസ്ത്രരൂപകല്പനയുടെയും ഘടകങ്ങൾ] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: ന്യൂ ഏജ് ഇന്റർനാഷ്ണൽ പബ്ലിഷേർസ്.
  • റോസ്കോട്ട് കൃഷ്ണ പിള്ള (2013). ആർ. ഗോപാലകൃഷ്ണൻ (ed.). "മൈ ഡിയർ അയ്യപ്പജി (My Dear Ayyappaji)" [എന്റെ പ്രിയപ്പെട്ട അയ്യപ്പഅവർകൾ]. മലയാളം ലിറ്റററി സർവ്വേ (in ഇംഗ്ലീഷ്). തൃശൂർ: കേരള സാഹിത്യ അക്കാദമി (12).
  • ഡോ. എം. എം. ബഷീർ (1984). കുട്ടികളുടെ മാർത്താണ്ഡവർമ്മ. ബാലസാഹിത്യം. തിരുവനന്തപുരം: സി. വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ.
  • സുഭാഷ് ചന്ദ്രൻ (2003). പണ്ടുപണ്ടൊരു മാർത്താണ്ഡവർമ്മ. കേരളദേശം പുസ്‌തകദേശം. കോഴിക്കോട്: ഹരിതം ബുക്‌സ്. ISBN 9788192827087.
  • പ്രൊ. പി. രാമചന്ദ്രൻനായർ (2011). മാർത്താണ്ഡവർമ്മ. പുനഃരാഖ്യാനപരമ്പര (ബാലസാഹിത്യം ed.). കോട്ടയം: ഡി.സി. ബുക്സ്. ISBN 9788126429806.
  • ഡോ. വി. രാമചന്ദ്രൻ (2012). മാർത്താണ്ഡവർമ്മ. കോട്ടയം: ഡോ. വി. രാമചന്ദ്രൻ.
  • രാധാനായർ (രചയിതാവ്), എം. മോഹൻദാസ് (ചിത്രരചന), അനന്ത് പൈ (സംശോധാവ്). "A Historical Romance from Kerala [ഒരു ചരിത്രാത്മക കാല്പനിക കഥ കേരളത്തിൽ നിന്ന്]" The Legend of Maarthaanda Varma [മാർത്താണ്ഡവർമ്മയുടെ ഐതിഹ്യം] 346 (ഡിസംബർ 1985), ബോംബെ: ഐബിഎച്ച് പബ്ലിഷേർസ് പ്രൈ. ലി.
  • രാധാനായർ (രചയിതാവ്), എം. മോഹൻദാസ് (ചിത്രരചന), അനന്ത് പൈ (സംശോധാവ്). "A Romantic Legend from Kerala [ഒരു കാല്പനിക ഐതിഹ്യം കേരളത്തിൽ നിന്ന്]" Maarthaanda Varma [മാർത്താണ്ഡവർമ്മ] വാ.813, (ഡിസംബർ 2010), മുംബൈ: അമർചിത്രകഥ പ്രൈ. ലി.
  • രാധാനായർ (രചയിതാവ്), എം. മോഹൻദാസ് (ചിത്രരചന), എൻ. എം. മോഹനൻ (സംശോധാവ്). മാർത്താണ്ഡവർമ്മ വാ.XVII, 6 (സെപ്റ്റംബർ 2007), കോട്ടയം: ബാലരമ അമർചിത്രകഥ
  • സുരേഷ് ചാർബിയ, ed. (2013) [1994]. ലൈറ്റ് ഓഫ് ഏഷ്യ: ഇന്ഡ്യ സൈലെന്റ് സിനെമ 1912-1934 (Light of Asia : INDIA SILENT CINEMA 1912-1934) [ഏഷ്യയുടെ വെളിച്ചം : ഇന്ത്യ നിശബ്ദ ചലച്ചിത്ര അരങ്ങ് 1912-1934] (in ഇംഗ്ലീഷ്) (വിപുലീകൃത. ed.). ന്യൂ ഡെൽഹി: നിയോഗി ബുക്സ്. ISBN 9789383098026.
  • ബി. വിജയകുമാർ (2013-03-07). "മാർതാണ്ഡ വർമ 1931 (Marthanda Varma 1931)" [മാർത്താണ്ഡ വർമ്മ 1931]. മെട്രോ പ്ലസ് (in ഇംഗ്ലീഷ്). തിരുവനന്തപുരം: ദ ഹിന്ദു. Retrieved 2014-04-12.
  • ബിന്ദു മേനോൻ. എം (2009). "റൊമാൻസിംഗ് ഹിസ്റ്ററി ആന്റ് ഹിസ്റ്റൊറൈസൈസിംഗ് റൊമാൻസ് (Romancing history and historicizing romance)" [ചരിത്രകാല്പനീകരണവും കാല്പനികതയുടെ ചരിത്രവല്ക്കരണവും]. സെമിനാർ (ശൃംഖലാ പതിപ്പ്) (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: സെമിനാർ പബ്ലിക്കേഷൻസ്. Retrieved 2014-04-12.
  • "ഇന്റ്രൊടക്ഷൻ (Introduction)" [അവതാരിക]. മലയാളം സിനിമ (in ഇംഗ്ലീഷ്). തിരുവനന്തപുരം: പൊതുജനസമ്പർക്കവികസന വകുപ്പ്, കേരള സർക്കാർ. Archived from the original on 2014-04-12. Retrieved 2014-04-12.
  • വിനിൽ മലയിൽക്കട (1998). "ശുഷ്കമായ ഭാവിയും സെലക്ടീവായ കാണികളും". ചിത്രഭൂമി. കോഴിക്കോട്: മാതൃഭൂമി പബ്ലിഷിംഗ് ആന്റ് പ്രിന്റിംഗ് കമ്പനി ലി. XLII (16): 7–9.
  • ജി. ജയകുമാർ (2006). "ദ പൊളിറ്റിക്സ് ഓഫ് റിലേഷൻഷിപ്പ് (The politics of a relationship)" [ബന്ധുത്വത്തിന്റെ കർമ്മകുശലത]. ഫ്രൈഡെ റിവ്യൂ (in ഇംഗ്ലീഷ്). തിരുവനന്തപുരം: ദ ഹിന്ദു.
  • ടി.എച്ച്. കോടമ്പുഴ (1996). "സുഭദ്രയുടെ കുമാരൻ". ചിത്രഭൂമി. കോഴിക്കോട്: മാതൃഭൂമി പബ്ലിഷിംഗ് ആന്റ് പ്രിന്റിംഗ് കമ്പനി ലി. XV (1).
  • കെ. ബാലകൃഷ്ണൻ, ed. (2002). "ചാനൽ പേജ്". രാഷ്ട്രദീപിക സിനിമ. കോട്ടയം: രാഷ്ട്രദീപിക ലി. 8 (26).
  • എൻ. ഗോപിനാഥൻ തമ്പി; പി. എം. മണി വെള്ളറട (2003). മാർത്താണ്ഡവർമ്മ. തിരുവനന്തപുരം. ദൂർദർശൻ. ഡി.ഡി മലയാളം. 
  • എപ്പിസോഡ്-1. മാർത്താണ്ഡവർമ്മ. ജനുവരി 15, 2003. 30 മിനിട്ടളവിൽ. ദൂർദർശൻ. ഡി.ഡി മലയാളം. 
  • എപ്പിസോഡ്-4. മാർത്താണ്ഡവർമ്മ. മാർച്ച് 3, 2003. 30 മിനിട്ടളവിൽ. ദൂർദർശൻ. ഡി.ഡി മലയാളം. 
  • സി.എൻ. ശ്യാമള (2014-07-01). No.67(5)/RIACT/AI/DKT/3449 (Report). തിരുവനന്തപുരം: ഡി.ഡി മലയാളം.
  • ലിസ ജോർജ്ജ് (2010-10-22). "റിയൽ ടു റീൽ(Real to reel)" [ജീവിതത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക്]. മെട്രോ പ്ലസ്. ടെലിവിഷൻ (in ഇംഗ്ലീഷ്). തിരുവനന്തപുരം: ദ ഹിന്ദു. Retrieved 2015-12-15.
  • ഗൗതം ശർമ്മ (2010). വീര മാർത്താണ്ഡവർമ്മ. തിരുവനന്തപുരം. സൺനെറ്റ്‌വർക്ക്. സൂര്യ ടി.വി. 
  • എപ്പിസോഡ്-1. വീര മാർത്താണ്ഡവർമ്മ. ജൂലൈ 19, 2010. 30 മിനിട്ടളവിൽ. സൺനെറ്റ്‌വർക്ക്. സൂര്യ ടി.വി. 
  • എപ്പിസോഡ്-9. വീര മാർത്താണ്ഡവർമ്മ. ജൂലൈ 29, 2010. 30 മിനിട്ടളവിൽ. സൺനെറ്റ്‌വർക്ക്. സൂര്യ ടി.വി. 
  • എപ്പിസോഡ്-84. വീര മാർത്താണ്ഡവർമ്മ. നവംബർ 27, 2010. 30 മിനിട്ടളവിൽ. സൺനെറ്റ്‌വർക്ക്. സൂര്യ ടി.വി. 
  • എപ്പിസോഡ്-128. വീര മാർത്താണ്ഡവർമ്മ. മേയ് 21, 2011. 30 മിനിട്ടളവിൽ. സൺനെറ്റ്‌വർക്ക്. സൂര്യ ടി.വി. 
  • ഡോ. പി. വേണുഗോപാലൻ (മാർച്ച് 27, 2014). മാർത്താണ്ഡവർമ്മ. തിരുവനന്തപുരം. ആരംഭിക്കുന്നത് 15:30. ദൂർദർശൻ. ഡി.ഡി മലയാളം. 
  • എപ്പിസോഡ്-1. മാർത്താണ്ഡവർമ്മ. മാർച്ച് 30, 2014. ദൂർദർശൻ. ഡി.ഡി മലയാളം. 
  • എപ്പിസോഡ്-6. മാർത്താണ്ഡവർമ്മ. മേയ് 4, 2014. ദൂർദർശൻ. ഡി.ഡി മലയാളം. 

കൂടുതൽ വായന[തിരുത്തുക]

  • അനേകം അംശദാതാക്കൾ (1992). സാഹിത്യ അകാഡെമി നാഷ്ണൽ സെമിനാർ ഓൺ മാർതാന്ഡ വർമ (Sahitya Akademi National Seminar on Martanda Varma) [കേന്ദ്ര സാഹിത്യ അക്കാദമി ദേശിയ ചർച്ചായോഗം മാർത്താണ്ഡവർമ്മയെക്കുറിച്ച്]. നാഷ്ണൽ സെമിനാർ ഓൺ മലയാളം ക്ലാസിക്ക് മാർത്താണ്ഡവർമ്മ. നാഷ്ണൽ സെമിനാർ. ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി.
  • മീനാക്ഷി മുഖർജി (1992). പി. കെ. രാജൻ (ed.). "മാർതാന്ഡ വർമ ആന്റ് ദ ഹിസ്റ്റൊറിക്കൽ നോവെൽ ഇൻ ഇന്ഡ്യ (Marthanda Varma and the Historical Novel in India)" [മാർത്താണ്ഡവർമ്മയും ഇന്ത്യയിലെ ചരിത്ര നോവലും]. ലിറ്റ്ക്രിട്ട് (in ഇംഗ്ലീഷ്). തിരുവനന്തപുരം: ലിറ്റ്ക്രിട്ട്. XVIII (1 & 2).
  • മീനാ ടി. പിള്ളൈ (2012). "മോഡേർണിറ്റി ആന്റ് ദ ഫെറ്റിഷൈസിംഗ് ഓഫ് ഫീമെയ്ൽ ചാസ്റ്റിറ്റി: സി.വി. രാമൻ പിള്ളൈ ആന്റ് ദ ആംക്സൈറ്റീസ് ഓഫ് ദ ഏർളി മോഡേൻ മലയാളം നോവെൽ (Modernity and the Fetishising of Female Chastity: C.V. Raman Pillai and the Anxieties of the Early Modern Malayalam Novel)" [ആധുനികതയും പെൺചാരിത്ര്യത്തിന്റെ മൂർത്തീവൽക്കരണവും: സി.വി. രാമൻപിള്ളയും ആദ്യാധുനിക മലയാളനോവലിന്റെ ആകുലതകളും]. സൗത്ത് ഏഷ്യൻ റിവ്യൂ (in ഇംഗ്ലീഷ്). ഫ്ലോറിഡ: സൗത്ത് ഏഷ്യൻ ലിറ്റററി അസോസിയേഷൻ. XXXIII (1).

സംക്ഷേപസംജ്ഞ[തിരുത്തുക]

  • ക്രി.വ. — ക്രിസ്തു വർഷം
  • കി.മീ — കിലോമീറ്റേഴ്സ് (ഇംഗ്ലീഷ്: kilometers)
  • വാ. — വാല്യം അഥവാ ഇംഗ്ലീഷ്: volume, വാള്യം
  • നം. — നമ്പർ (ഇംഗ്ലീഷ്: Number)
  • എപി. — എപ്പിസോഡ് (ഇംഗ്ലീഷ്: episode)
  • പ്ര- — പ്രക്ഷേപണം
  • പു.പ്ര- — പുനഃപ്രക്ഷേപണം

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർത്താണ്ഡവർമ്മ_(നോവൽ)&oldid=4073013" എന്ന താളിൽനിന്ന് ശേഖരിച്ചത്