ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Epistle to the Galatians എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഒൻപതാമത്തെ ഗ്രന്ഥമാണ് ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം. 'ഗലാത്തിയർ' എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. അദ്യകാല ക്രിസ്തീയസഭയുടെ പ്രമുഖനേതാവായിരുന്ന തർസൂസിലെ പൗലോസിന്റെ രചനയായി ഇത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.[1][൧] ഇന്നത്തെ തുർക്കി രാജ്യത്തിന്റെ ഭാഗമായ പുരാതന അനാത്തോലിയയുടെ മദ്ധ്യഭാഗത്തെ റോമൻ പ്രവിശ്യയായിരുന്ന ഗലാത്തിയയിലെ ക്രിസ്തീയസമൂഹങ്ങൾക്കു വേണ്ടി എഴുതിയതാണിത്. യഹൂദേതരമതങ്ങളിൽ നിന്നു പരിവർത്തിതരായി വന്ന ക്രിസ്ത്യാനികളുടെമേൽ പരിഛേദനം ഉൾപ്പെടെ മോശെയുടെ നിയമത്തിലെ അനുശാസനങ്ങൾ അടിച്ചേല്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യകാലസഭയിൽ നടന്ന തർക്കമാണ് ഇതിന്റെ പ്രധാനവിഷയം. യഹൂദേതരരായ ക്രിസ്ത്യാനികൾക്ക് മോശെയുടെ നിയമം ബാധകമല്ലെന്നു ശക്തമായി വാദിക്കുന്ന ഈ രചന "ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ പ്രമാണരേഖ"(Magna Carta of Christian Liberty) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [2]


കർതൃത്വം, കാലം[തിരുത്തുക]

പൗലോസ് അപ്പസ്തോലൻ - ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിന്റെ കർത്താവ് ഇദ്ദേഹമാണെന്നതിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ യോജിപ്പുണ്ട്.

ഈ രചന പൗലോസിന്റേതു തന്നെയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ യോജിപ്പുണ്ട്. പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിത്വമുദ്ര ഇത്ര നിസ്സംശയമായുള്ള മറ്റൊന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പൗലോസിന്റേതായി പറയപ്പെടുന്ന മറ്റു ലേഖനങ്ങളുടെ വിശ്വസനീയത തീരുമാനിക്കാനുള്ള മാനദണ്ഡമായിപ്പോലും ഇത് പരിഗണിക്കപ്പെടാറുണ്ട്.[1] [3]ഇത് പൗലോസിന്റേതു തന്നെ രചനയാണെന്ന ഉറപ്പിന് മുഖ്യമായുള്ളത് ശൈലിയുടേയും പ്രമേയങ്ങളുടേയും പരിഗണനകളാണ്. പൗലോസിന്റെ ശൈലിയും അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ മുഖ്യവ്യഗ്രതയായി നിൽക്കുന്ന പ്രമേയങ്ങളും ഇതിൽ തെളിഞ്ഞുകാണാം. യെരുശലേമിൽ നടന്ന സഭാനേതാക്കളുടെ സമ്മേളനത്തെക്കുറിച്ച് ഇതിൽ ലേഖകൻ നൽകുന്ന വിവരണം, [4] പുതിയനിയമത്തിലെ നടപടിപ്പുസ്തകത്തിൽ വിവരിക്കപ്പെടുന്ന [5] ആ സംഭവത്തിന്റെ മറ്റൊരു നിലപാടിൽ നിന്നുള്ള കാഴ്ചയുടെ അനുഭവം പകരുന്നു.

ഈ കൃതിയിലെ മുഖ്യപ്രതിപാദ്യവിഷയം യഹൂദേതരർക്ക് എങ്ങനെ ക്രിസ്തീയസമൂഹത്തിൽ പങ്കുപറ്റാൻ കഴിയും എന്നതാണ്. ക്രിസ്തുമതം ഒരു യഹൂദഭൂരിപക്ഷ പ്രസ്ഥാനം ആയിരുന്ന ആദിമഘട്ടത്തിൽ എഴുതപ്പെട്ടതാണിതെന്ന് ഇതിൽ നിന്ന് അനുമാനിക്കാം. ക്രിസ്തീയസഭയിൽ പിൽക്കാലത്ത് വികസിച്ചുവന്ന അധികാരശ്രേണികളെക്കുറിച്ച് ഇതിൽ യാതൊരു സൂചനയും ഇല്ലെന്നതും, ഇത് അപ്പസ്തോലിക കാലത്തെ തന്നെ രചനയാണെന്നു സൂചിപ്പിക്കുന്നു.

ഗലാത്തിയ[തിരുത്തുക]

ഈ ലേഖനത്തിൽ രചയിതാവ് അഭിസംബോധന ചെയ്യുന്നത്(1:2) "ഗലാത്തിയയിലെ (ഗലേഷ) സഭകളെ" ആണ്. എന്നാൽ ഇങ്ങനെ സംബോധന ചെയ്യപ്പെടുന്നവർ ആരെന്നതിൽ അഭിപ്രായസമന്വയമില്ല. ക്രി.മു.270-ൽ യൂറോപ്പിൽ നിന്ന് വടക്കൻ ഏഷ്യാമൈനറിൽ കുടിയേറിയ കെൽട്ടുവംശത്തിൽപെട്ട ഗാളുകളുടെ ഒരു സമൂഹത്തെയാണ് ലേഖനം ലക്ഷ്യമാക്കിയതെന്നു കരുതുന്ന ന്യൂനപക്ഷമുണ്ട്. എന്നാൽ ഗോളുകളുടെ കുടിയേറ്റത്തെ തുടർന്ന് പൗലോസിന്റെ കാലത്തും ഗാളിക ഭാഷയുടേയും സംസ്കാരത്തിന്റേയും ചിഹ്നങ്ങൾ നിലനിർത്തിയ ഒരു ഭൂപ്രദേശത്തെ എല്ലാ സഭകൾക്കു വേണ്ടി എഴുതപ്പെട്ടതാണ് ഈ ലേഖനമെന്നു കരുതുന്നവരാണ് ഇന്നധികവും. പൗലോസ് അപ്പസ്തോലൻ ഗലാത്തിയയും അതിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഫ്രിജിയായും സന്ദർശിക്കുന്നതായി അപ്പസ്തോലനടപടികളിൽ പറയുന്നുണ്ട്. തന്റെ പ്രബോധനങ്ങളുടെ പരിശുദ്ധി ഗലാത്തിയർ നഷ്ടപ്പെടുത്തിയെന്ന അപ്പസ്തോലന്റെ വിലയിരുത്തലാണ് ലേഖനത്തിന്റെ രചനയുടെ പശ്ചാത്തലം.

ഉള്ളടക്കം[തിരുത്തുക]

വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചും യഹൂദനിയമവുമായുള്ള താരതമ്യത്തിൽ സുവിശേഷത്തിനുള്ള മേന്മയെക്കുറിച്ചും പറയുന്ന ആറദ്ധ്യായങ്ങളുള്ള ഈ ലേഖനത്തെ മൂന്നു ഖണ്ഡങ്ങളായി തിരിക്കാം. ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ പൗലോസ്, തന്റെ അപ്പസ്തോലികനിയുക്തിയെക്കുറിച്ചും തനിക്കു ലഭിച്ച ദൈവവെളിപാടിന്റെ അനന്യതയെക്കുറിച്ചും പറയുന്നു. 3-ആം അദ്ധ്യായത്തിന്റെ തുടക്കം മുതൽ 5-ആം അദ്ധ്യായം ആദ്യപകുതി വരെയുള്ള രണ്ടാം ഭാഗത്ത് ലേഖകൻ വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള തന്റെ പ്രബോധനത്തെ സംവാദശൈലിയിൽ അതിശക്തമായി ന്യായീകരിക്കുന്നു. ലേഖനത്തിന്റെ അവശേഷിക്കുന്ന ഭാഗം സ്നേഹപൂർവമായ ആഹ്വാനങ്ങളും നിർദ്ദേശങ്ങളുമാണ്.[6]

നിയുക്തിവിവരണം[തിരുത്തുക]

ലേഖനത്തിന്റെ തുടക്കത്തിലെ അഭിവാദനത്തിൽ തന്നെ തന്റെ അപ്പസ്തോലനിയുക്തി മനുഷ്യരിൽ നിന്നോ മനുഷ്യൻ മുഖേനയോ അല്ലാതെ ദൈവത്തിൽ നിന്നാണെന്നു പൗലോസ് പറയുന്നു. താൻ വെളിപ്പെടുത്തിയ സുവിശേഷമല്ലാതെ മറ്റൊന്നില്ലെന്നും മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നത് ഒരു സ്വർഗ്ഗദൂതൻ തന്നെയായാലും ശപിക്കപ്പെട്ടവനായിരിക്കും എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തുടർന്ന്, തന്റെ പ്രഘോഷണത്തിനടിസ്ഥാനം യെരുശലേമിലെ സഭാനേതൃത്വം വഴിയല്ലാതെ നേരിട്ടു ലഭിച്ച ദൈവവെളിപാടാണെന്നു സ്ഥാപിക്കാൻ ലേഖകൻ ആദിമസഭാചരിത്രത്തിലെ സംഭവങ്ങൾ വിശദീകരിക്കുന്നു. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം നടന്നു 3 വർഷത്തിനു ശേഷമാണ് താൻ യെരുശലേമിൽ പോയി 15 ദിവസം താമസിച്ചതെന്നും അടുത്ത സന്ദർശനം വീണ്ടും 14 വർഷം കഴിഞ്ഞ് സഭാനേതാക്കളുടെ യെരുശലേം സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നെന്നും ഇവിടെ പറയുന്നു. യഹൂദേതരർക്കിടയിലെ സുവിശേഷകൻ എന്ന തന്റെ സ്ഥാനം ആ സമ്മേളനം അംഗീകരിച്ചു എന്നും പൗലോസ് അവകാശപ്പെടുന്നു.

പിന്നീട് അന്ത്യോഖ്യാ സന്ദർശിച്ച പത്രോസ്, യെരുശലേമിൽ നിന്നു വന്ന എബ്രായക്രിസ്ത്യാനികളെ ഭയന്ന്, അപരിഛേദിതരായ ക്രിസ്ത്യാനികൾക്കൊപ്പം സഹഭോജനം നടത്താൽ വിസമ്മതിച്ച കാര്യവും അതിനു പത്രോസിനെ താൻ "മുഖത്തു നോക്കി എതിർത്ത" കാര്യവും ലേഖകൻ വിവരിക്കുന്നു.

നീതീകരണം[തിരുത്തുക]

പരിഛേദനവാദികളുടെ പ്രചരണത്തിനു വശംവദരായതിനു ഗലാത്തിയരെ ശകാരിച്ചുകൊണ്ടാണ് ലേഖനത്തിന്റെ മൂന്നാം അദ്ധ്യയം തുടങ്ങുന്നത്. "ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്മുൻപിൽ ക്രൂശിതനായി ചിത്രീക്കരിക്കപ്പെട്ടിരിക്കെ, നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്" എന്ന് ലേഖകൻ ചോദിക്കുന്നു. ദൈവതിരുമുൻപിലുള്ള നീതീകരണത്തിന്റെ അടിസ്ഥാനം യഹൂദനിയമമല്ല, വിശ്വാസമാണെന്നു സ്ഥാപിക്കാൻ ലേഖകൻ പഴയനിയമത്തിലെ അബ്രാഹമിന്റെ ഉദാഹരണം അവതരിപ്പിക്കുന്നു. വിശ്വാസത്തിലൂടെയാണ് അബ്രാഹം നീതീകരിക്കപ്പെട്ടതെന്നതിനാൽ പരിഛേദിതരല്ല, വിശ്വാസമുള്ളവരൊക്കെയാണ് അബ്രാഹമിന്റെ സന്തതികൾ. അബ്രാഹമിനു 430 വർഷങ്ങൾക്കു(3:17) ശേഷം സീനായ് മലയിൽ നൽകപ്പെട്ട യഹൂദനിയമം വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള പഴയ ദൈവികവാഗ്ദാനത്തെ ഇല്ലാതാക്കിയില്ല. ആ വാഗ്ദാനത്തിന്റെ തുടർച്ച അബ്രാഹമിന്റെ സന്തതിയിലൂടെയാണ്. അബ്രാഹമിന്റെ സന്തതിയായ യേശുക്രിസ്തുവിന്റെ വരവോടെ മനുഷ്യർക്ക് യഹൂദനിയമത്തിന്റെ സംരക്ഷണം ആവശ്യമില്ലാതായി. നിയമത്തിന്റേ ആശ്രയത്തിൽ കഴിയുന്നവരെ ലേഖനം, പൂർവപിതാവായ അബ്രാഹമിന് അടിമപ്പെണ്ണായ ഹാഗാറിൽ പിറന്ന സന്തതിയുമായി താരതമ്യം ചെയ്യുന്നു. ആ സന്തതിക്ക് അവകാശം ഒന്നും കിട്ടിയില്ല. "എന്നാൽ സ്വർഗ്ഗീയ യെരുശലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ"(4:26).[൨]

ഉപദേശങ്ങൾ[തിരുത്തുക]

ലേഖനത്തിന്റെ ആദ്യഭാഗങ്ങളിൽ വിവരിച്ച വിശ്വാസത്തെ പ്രായോഗികജീവിതത്തിൽ പ്രതിഭലിപ്പിക്കുന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് അവസാനഖണ്ഡത്തിലുള്ളത്. ക്രിസ്തീയ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നവർ ജഡത്തിന്റെ അഭിലാഷങ്ങൾക്കു വേണ്ടി സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെ സ്നേഹത്തിലൂടെ അന്യോന്യം ദാസരായി വർത്തിക്കുക. "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന ഒറ്റവചനത്തിൽ ദൈവനിയമം മുഴുവൻ അടങ്ങിയിരിക്കുന്നു. ജഡത്തിന്റേയും ആത്മാവിന്റേയും അഭിലാഷങ്ങൾ പരസ്പരവിരുദ്ധങ്ങളായതു കൊണ്ടാണ് മനുഷ്യർക്ക് അവർ ആഗ്രഹിക്കുന്നതു ചെയ്യാൻ കഴിയാതെ വരുന്നത്. ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി കുരിശിൽ തറച്ചവരാണ് ക്രിസ്തുവിനുള്ളവരാകുന്നത്. അതിക്രമം കാട്ടുന്നവരെ ആധ്യാത്മികരായവർ സൗമ്യമായി നേർവഴിയിലാക്കണം. അന്യോന്യം ഭാരം വചിച്ച് ക്രിസ്തുവിന്റെ നിയമം നിറവേറ്റണം. ദൈവവചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവനുമായി നല്ലവയെല്ലാം പങ്കുവയ്ക്കണം. എല്ലാവർക്കും നന്മ ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഈ ഭാഗത്ത്.

കുറിപ്പുകൾ[തിരുത്തുക]

^ ലേഖനത്തിന്റെ അവസാനത്തോടടുത്ത് "നോക്കൂ, ഇപ്പോൾ എന്റെ കൈപ്പടയിൽ എത്ര വലിയ അക്ഷരങ്ങളിലാണു ഞാൻ എഴുതുന്നത്"(6:11) എന്നു പറയുന്നതിന് ലേഖനത്തിന്റെ അതുവരേയുള്ള ഭാഗങ്ങൾ ഒരു കേട്ടെഴുത്തുകാരനെക്കൊണ്ട് എഴുതിച്ചതാണെന്നും, മറ്റു ലേഖനങ്ങളിൽ നിന്നു ഭിന്നമായി ഈ ലേഖനം മുഴുവൻ പൗലോസ് സ്വന്തം കൈപ്പടയിൽ കേട്ടെഴുത്തുകാരനെ ആശ്രയിക്കാതെ എഴുതിയതാണെന്നും വ്യാഖ്യാനമുണ്ട്.

^ പരിഛേദനവാദികളെ പരിഹസിക്കാൻ പൗലോസ് പറയുന്ന ഒതുക്കമില്ലാത്ത ഒരു ഫലിതവും ഈ ഭാഗത്തിന്റെ അവസാനം കാണം: "അഗ്രചർമ്മഛേദനത്തിന്റെ പേരിൽ നിങ്ങളെ ശല്യപ്പെടുത്തുന്നവർ, സ്വയം വരി ഉടച്ചിരുന്നെങ്കിൽ നന്നായിരുന്നു"[7] എന്നാണ് ആ ഫലിതം. പൗലോസിനെക്കുറിച്ചുള്ള ലേഖനത്തിൽ, "he had an uninhibited sense of humour" എന്നു പറയുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, ഈ വാക്യം ഉദ്ധരിക്കുന്നുണ്ട്.[8]

ലേഖനം[തിരുത്തുക]

ഗലാത്യർക്കു എഴുതിയ ലേഖനം

അവലംബം[തിരുത്തുക]

  1. 1.0 1.1 ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 238-40)
  2. Galatians: The Magna Carta of Christian Liberty, Billy E. Simmons Published 1972 by Crescendo Book Publications in Dallas
  3. ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം, കത്തോലിക്കാവിജ്ഞാനകോശം "...It is admitted on all hands that St. Paul wrote the Epistle, and...its authenticity has never been seriously called in question"
  4. ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം 2:1-10
  5. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 15:2-29
  6. Galatians, A commentary on the Holy Bible by various writers, Edited by J.R. Dummelow (പുറം 946)
  7. ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം 5:12, ഓശാന മലയാളം ബൈബിൾ
  8. പൗലോസ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറം 578)