അന്ത്യദിനഘടികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Doomsday Clock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഏർപ്പാടാണ്‌ അന്ത്യദിനഘടികാരം (Doomsday Clock). 1947-ൽ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. അമേരിക്ക ആദ്യമായി അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്‌ത്രജ്ഞർ 1945-ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ്‌ 1947-ൽ അന്ത്യദിനഘടികാരത്തിന്‌ രൂപം നൽകിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താൻ ചുമതലയുള്ള സംഘത്തിൽ ഇപ്പോൾ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞർ ഉൾപ്പെടുന്നു. 2007 ജനുവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അർധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനിൽ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങാണ്‌.

ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകൾ മൂലം സർവനാശത്തിലേക്ക്‌ ലോകനാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ അന്ത്യദിനഘടികാരം മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ 60 വർഷമായി ഇത്തരമൊരു ഘടികാരം ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികൾക്കനുസരിച്ച്‌ അതിന്റെ സൂചിയിൽ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സർവനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി 'അന്ത്യദിനഘടികാര'ത്തിൽ ക്രമീകരിക്കപ്പെടുക.

ഘടികാരത്തിന്റെ ക്രമീകരണം[തിരുത്തുക]

ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങൾക്കും ചലനങ്ങൾക്കുമനുസരിച്ചാണ്‌ അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ൽ ഘടികാരം നിലവിൽ വന്നപ്പോൾ അതിന്റെ സൂചി അർധരാത്രിയിൽ നിന്ന്‌ ഏഴുമിനുറ്റ്‌ അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങൾക്കനുസരിച്ച്‌ 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. 1949-ൽ സോവിയറ്റ്‌ യൂണിയൻ ആദ്യ ആറ്റംബോംബ്‌ പരീക്ഷിച്ച വേളയിൽ ഘടികാരസൂചി മൂന്ന്‌ മിനുറ്റ്‌ മുന്നോട്ട്‌ നീക്കപ്പെട്ടു; അർധരാത്രിയിൽ നിന്നുള്ള അകലം വെറും നാലു മിനുറ്റായി. ഒൻപത്‌ മാസത്തെ ഇടവേളയ്‌ക്കിടയിൽ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തെർമോന്യൂക്ലിയർ പരീക്ഷണങ്ങൾ നടത്തിയ 1953-ലാണ്‌ അന്ത്യദിനഘടികാരസൂചി അർധരാത്രിയിലേക്ക്‌ ഏറ്റവും കൂടുതൽ അടുത്തത്‌. അർധരാത്രിയിലേക്കുള്ള അകലം അന്ന്‌ വെറും ഒരു മിനുറ്റു മാത്രമായി. 1991-ൽ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങൾ കുറയ്‌ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ്‌ ഘടികാരസൂചി അർധരാത്രിയിൽ നിന്ന്‌ ഏറ്റവും കൂടുതൽ അകന്നത്‌. അന്ന്‌ 17 മിനുറ്റ്‌ പുനക്രമീകരിക്കപ്പെട്ടു. 1974-ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന കോഡുനാമത്തിൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒൻപതു മിനുറ്റ്‌ മാറ്റി; അർധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി. 2001 സെപ്റ്റംബർ 11-ന്‌ അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2002-ലാണ്‌ ഇതിനു മുമ്പ്‌ ഘടികാരസൂചി ക്രമീകരിക്കപ്പെട്ടത്‌. അന്ന്‌ രണ്ടുമിനിറ്റുകൂടി അർധരാത്രിയിലേക്ക്‌ സൂചി അടുപ്പിച്ചു. അർധരാത്രിയിലേക്കുള്ള ദൂരം അന്ന് ഏഴു മിനുറ്റായി. അന്ത്യദിനഘടികാരസൂചി മുമ്പ്‌ 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന്‌ വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സർവനാശകാരികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.

Doomsday Clock graph
Doomsday Clock graph

ഭീഷണികൾ[തിരുത്തുക]

ആണവായുധങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: ആണവായുധം

1945 ആഗസ്‌ത്‌ ആറിന്‌ ജപ്പാനിലെ ഹിരോഷിമയിൽ 'ലിറ്റിൽബോയി'യെന്ന ആറ്റംബോംബിട്ടുകൊണ്ട്‌ അമേരിക്ക ആണവയുഗം ഉത്‌ഘാടനം ചെയ്‌തു. മൂന്നുദിവസത്തിന്‌ ശേഷം നാഗസാക്കിയിൽ 'ഫാറ്റ്‌മാൻ' എന്ന ബോംബുകൂടി അമേരിക്കയിട്ടു. പത്തുമുതൽ 20 കിലോടൺ സ്‌ഫോടനശേഷിയുള്ള ബോംബുകളായിരുന്നു അവ. രണ്ടിടത്തും കൂടി രണ്ടുലക്ഷത്തോളം പേരാണ്‌ ഒറ്റയടിക്ക്‌ മരിച്ചത്‌. ലോകത്താകമാനം ഏകദേശം 26,000 ആണവായുധങ്ങളുണ്ടെന്നാണ്‌ ഏകദേശകണക്ക്. അമേരിക്കയുടെ കൈവശം പതിനായിരത്തിലേറെ ആണവായുധങ്ങളുണ്ട്. അമേരിക്ക ഇപ്പോഴും വർഷംതോറും 3500 കോടി ഡോളറോളം(1.6 ലക്ഷം കോടി രൂപ) ആണവായുധ ഗവേഷണത്തിന്‌ ചെലവിടുന്നു. ശീതയുദ്ധകാലത്ത് നിർമ്മിച്ച 5830 ആണവായുധങ്ങളാണ്‌ റഷ്യയുടെ കൈയിലുള്ളത്. ബ്രിട്ടൻ(ആണവായുധങ്ങളുടെ എണ്ണം 200), ഫ്രാൻസ്‌(350), ചൈന(130) എന്നിങ്ങനെയാണ്‌ മറ്റു രാജ്യങ്ങളുടെ കണക്ക്. ഇസ്രായേലിന്റെ കൈവശം ഇരുന്നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നാണ് കണക്ക്. കൂടുതൽ കൂടുതൽ രാജ്യങ്ങൾ ആണവശക്തിയാകാൻ വെമ്പുന്നു. ഇന്ത്യയ്‌ക്കും പാകിസ്‌താനും പിന്നാലെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിക്കഴിഞ്ഞു. ഇറാൻ അതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്‌.

ആഗോളതാപനം[തിരുത്തുക]

പ്രധാന ലേഖനം: ആഗോളതാപനം

കാർബൺഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. ഇത്തരം വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതിന്‌ മുഖ്യകാരണം കൽക്കരി, പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ്‌. 2005-ൽ മാത്രം CO2-ന്റെ അളവ് അന്തരീക്ഷത്തിൽ അര ശതമാനം ഏറിയെന്ന്‌ ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന'(WMO) നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. CO2-ന്റെ അളവ്‌ അന്തരീക്ഷത്തിൽ ഏറുന്നതിനനുസരിച്ച്‌ താപനില വർദ്ധിക്കും.

ഭൗമാന്തരീക്ഷത്തിൽ പതിനായിരം തന്മാത്രയിൽ ഒന്നു മാത്രമാണ്‌ CO2. എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെൽസിയസാണ്‌. അന്തരീക്ഷത്തിൽ CO2 ന്റെ അളവ് ഒരു ശതമാനമായാൽ ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെൽസിയസാകും എന്ന്‌ കണക്കാക്കപ്പെടുന്നു. ജീവന്റെ നിലനിൽപ്പ്‌ അസാധ്യമാകും. വ്യവസായികവിപ്ലവം തുടങ്ങിയ 1800-ന്‌ മുമ്പ്‌ അന്തരീക്ഷ CO2 -ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു, അതായത് ആകെ‌ 586 ഗിഗാടൺ (billion tonnes). ഇന്ന്‌ ഇത് 379.1 പി.പി.എം. ആയി; അതായത് 790 ഗിഗാടൺ. 2100 ആകുമ്പോഴേയ്‌ക്കും CO2 അളവ് 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌ ഇത് 1100 ഗിഗാടൺ ആയിരിക്കും. CO2-ന്റെ അളവ്‌ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത്‌ വളരെ ഗൗരവത്തിൽ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 2007 ജനുവരി 17-ന്‌ ആദ്യമായാണ്‌ ആഗോളതാപനം അന്ത്യദിനഘടികാരസൂചിയുടെ പുനക്രമീകരത്തിന്‌ മാനദണ്ഡമാകുന്നത്‌. ആണവഭീഷണി കഴിഞ്ഞാൽ, ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതു വരുത്തുന്ന കാലാവസ്ഥാ വ്യതിയാനവുമാണെന്ന കാഴ്‌ചപ്പാടാണ്‌ ഇതിന്‌ നിദാനമായത്‌.

ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ താപനില 3 ഡിഗ്രിസെൽസിയസ്‌ വരെ ഉയരാമെന്നാണ്‌ യു.എന്നിന്‌ കീഴിലുള്ള 'ഇന്റർഗവൺമെന്റർ പാനൽ ഓൺ ക്ലൈമറ്റ്‌ചെയിഞ്ച്‌'(IPCC) നടത്തിയിട്ടുള്ള കണക്കുകൂട്ടൽ. വൻപ്രത്യാഘാതമാണ്‌ ഭൂമിയിൽ ഇതു വരുത്തുക. ആവാസവ്യവസ്ഥകൾ നശിക്കും, കാലാവസ്ഥ തകിടം മറിയും, ധ്രുവങ്ങളിലെയും മഞ്ഞുമലകളിലെയും ഹിമപാളികൾ ഉരുകി കടലിൽ ചേരുന്നതിനാൽ സമുദ്രനിരപ്പ്‌ ഉയരും, ലോകത്തെ പ്രമുഖനഗരങ്ങളെല്ലാം കടൽത്തീരത്തായതിനാൽ ലക്ഷക്കണക്കിനാളുകൾക്ക്‌ കിടപ്പാടം നഷ്ടപ്പെടും. ഇതൊക്കെ ആഗോളതാപനം മുന്നോട്ടുവെക്കുന്ന ഭീഷണികൾ ചിലതുമാത്രം. ആഗോളതാപനം തടയാൻ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തടഞ്ഞേ മതിയാകൂ.

"https://ml.wikipedia.org/w/index.php?title=അന്ത്യദിനഘടികാരം&oldid=2280063" എന്ന താളിൽനിന്ന് ശേഖരിച്ചത്