അരക്കില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arakillam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരക്കില്ലദഹനത്തിനുശേഷം കുന്തിയേയും, സഹോദരങ്ങളേയും എടുത്തുകൊണ്ടുള്ള ഭീമന്റെ യാത്ര-വാഴപ്പള്ളിക്ഷേത്രം ദാരുശില്പം

പാണ്ഡുവിന്റെ മരണശേഷം യുവരാജാവായ യുധിഷ്ഠിരനും സഹോദരന്മാർക്കും മാതാവായ കുന്തിയ്ക്കും വേണ്ടി ധൃതരാഷ്ട്രർ പഴയനഗരമായ വാരണാവതം എന്ന സ്ഥലത്ത് നിർമ്മിച്ച കൊട്ടാരമാണ് അരക്കില്ലം. പാണ്ഡവന്മാരെ ചതിച്ചു കൊല്ലാൻ ദുര്യോധനന്റെ നിർബന്ധത്താൽ ഉണ്ടാക്കിച്ചതാണ് ഈ കൊട്ടാരം. ഉത്തരാഞ്ചലിലെ ഋഷികേഷിനടുത്താണ് വാരണാവതം സ്ഥിതിചെയ്യുന്നത്. കുരുരാജാക്കന്മാരുടെ പുരാതനനഗരമായിരുന്നു വാരണാവതവും. തന്മൂലം പൂർവ്വികരുടെ രാജധാനിയാണന്നുള്ള കാരണത്താൽ ഭീഷ്മർക്കും, പാണ്ഡവരെ ഹസ്തിനപുരിയിൽ നിന്നും മാറ്റി താമസിപ്പിക്കുന്ന ധൃതരാഷ്ടരുടെ ഇംഗിതത്തെ എതിർക്കാൻ സാധിച്ചില്ല.

പേരിനുപിന്നിൽ[തിരുത്തുക]

അരക്കില്ലം = അരക്ക് + ഇല്ലം
അരക്കുചേർത്ത (പെട്ടെന്ന് കത്താനും കത്തിതീരാനും സഹായകമാവുന്ന) പദാർഥങ്ങൾ കൊണ്ടു നിർമിച്ച വീട്‌.
വാരണാവതം = വാരണം (ആന) + വതം (പ്രദേശം)
ആനകൾ കൂടുതൽ വിഹരിക്കുന്ന പ്രദേശം.

നിർമ്മിതി[തിരുത്തുക]

വാരണാവതത്തിലെ കൊട്ടാരം നിർമ്മിച്ചത് പുരോചനൻ എന്ന നിർമ്മാണ വിദഗ്ദ്ധനായിരുന്നു. പുരോചനൻ ദുര്യോധനന്റെ വിശ്വസ്ത സേവകനായതിനാൽ ദുര്യോധനന്റെ നിർദ്ദേശപ്രകാരമാണ് അവിടെ പാണ്ഡവർക്കായി കൊട്ടാരം നിർമ്മിച്ചത്. ദുര്യോധനനും, സഹോദരന്മാരും കൂടി പുരോചനനെ വശീകരിച്ച് തീയിട്ടാൽ പെട്ടെന്ന് നശിക്കുന്ന പ്രകാരം കൊട്ടാരം നിർമ്മിക്കാനുപദേശിക്കുന്നു. പുരോചനൻ കൊട്ടാര നിർമ്മാണത്തിൽ അരക്ക്, നെയ്യ് തുടങ്ങി വേഗത്തിൽ കത്തിപ്പിടിക്കുന്ന വസ്തുക്കളെ കൊണ്ടാണ് അരക്കില്ലം നിർമ്മിച്ചത്. ഈ നിർമ്മാണചതി മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകരീതിയിൽ മറക്കുകയും ചെയ്തു. സ്വഗൃഹത്തിൽ കിടന്നു പാണ്ഡവന്മാർ വെന്തുമരിച്ചാൽ അതിന്റെ പേരിൽ ആരും കൗരവന്മാരെ പഴിക്കയുമില്ല. ഇതായിരുന്നു ദുര്യോധനന്റെ പദ്ധതിയുടെ ഉള്ളടക്കം

ഇത് മനസ്സിലാക്കിയ വിദുരർ അദ്ദേഹത്തിന്റെ വിശ്വസ്ത ശില്പിയായ ഖനകന്റെ സഹായത്താൽ കൊട്ടാരത്തിനുള്ളിൽ നിന്നും പുറത്തു കടക്കാനായി ഒരു ചെറിയ ഗുഹ പണിതിർക്കുകയും ചെയ്തു. വിദുരുടെ ഈ നിർമ്മിതി പുരോചനനോ, ദുര്യോധനാദികളോ മനസ്സിലാക്കിയതുമില്ല.[1]

പാണ്ഡുവിന്റെ മരണശേഷം[തിരുത്തുക]

പാണ്ഡുവിന്റെ മരണശേഷം കുന്തിയും അഞ്ചുപുത്രന്മാരുംകൂടി ഹസ്തിനപുരിയിൽ കൗരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായിരുന്നു. ഭീഷ്മരുടെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനെ യുവരാജാവായി വാഴിക്കുന്നു. അതിൽ അപ്രീതനായ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങുകയും, ധൃതരാഷ്ട്രർ പാണ്ഡവർക്കായി പുതിയ കൊട്ടാരം വാരണാവതത്തിൽ നിർമ്മിക്കുകയും ചെയ്തു.

ഹസ്തിനപുരിയിൽനിന്നും വാരണാവതത്തിലേക്ക്[തിരുത്തുക]

വിദുരോപദേശം[തിരുത്തുക]

അരക്കില്ലദഹനം[തിരുത്തുക]

ഏകദേശം ഒരു വർഷക്കാലം പാണ്ഡവരും കുന്തിയും അരക്കില്ലത്തിൽ സുഖമായി താമസിച്ചു. ഒരു കൃഷ്ണ ചതുർദ്ദശി ദിവസമാണ് ദുര്യോധനൻ പുരോചനനെ അരക്കില്ലം കത്തിക്കാൻ ഏർപ്പാടാക്കിയത്. അതു മുൻകൂട്ടി മനസ്സിലാക്കിയ പാണ്ഡവർ, അന്നേദിവസം വരണാവതത്തിലെ ബ്രാഹ്മണരെ ഏവരേയും ക്ഷണിച്ചു വരുത്തി അവർക്ക് ഇഷ്ട ഭോജനവും ധനവും വസ്ത്രങ്ങളും നൽകി അവരുടെ അനുഗ്രഹം വാങ്ങി. കുന്തിദേവിയായിരുന്നു ഇതിനു നേതൃത്വം നൽകിയത്. അന്ന് അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി എത്തിച്ചേരുകയും ആഹാരത്തിനും ദക്ഷിണക്കും ശേഷം അവർ അവിടെത്തന്നെ അന്നു അന്തിയുറങ്ങി.

കൃഷ്ണചതുർദ്ദശിയായതിനാൽ അന്നു രാത്രി ഇരുട്ടിൽ പുരോചനൻ കൊട്ടാരത്തിനു തീവെക്കുന്നതിനു പദ്ധതിയിട്ടെങ്കിലും, ദുരോധനൻറെയും പുരോചനൻറെയും ചതി മനസ്സിലാക്കിയ ഭീമൻ, പുരോചനൻ കത്തിക്കുന്നത് കാത്തു നിൽക്കാതെ അരക്കില്ലത്തിനെ അഗ്നിക്കിരയാക്കി. പാണ്ഡവരും കുന്തീദേവിയും അവിടെ നിന്നും ഖനികന്റെ സഹായത്താൽ വീടിനടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു. പുരോചനനും, രാക്ഷസിയും, അവരുടെ അഞ്ചു മക്കളും അഗ്നിയിൽ വെന്തുമരിച്ചു. പാണ്ഡവർ രക്ഷപ്പെട്ടു എന്ന് വിദുരൻ, ഖനികൻ മുഖേന അറിഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല. പാണ്ഡവന്മാർ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്താൽ ദുര്യോധനപ്രഭൃതികൾ അവർക്ക് ശേഷക്രിയ നടത്തി. [2]

വനവാസം[തിരുത്തുക]

അരക്കില്ലം വെന്തുരുകിയപ്പോൾ ഖനികൻ നിർമ്മിച്ച ഗുഹയിലൂടെ രക്ഷപെട്ട പാണ്ഡവർ ഗംഗാതീരത്തെത്തി ചേർന്നു. തീയേറ്റുള്ള രാത്രിയിലെ യാത്രയിൽ തളർന്നുവീണ സഹോദരങ്ങളെയും, അമ്മയെയും ഭീമൻ തോളിലേറ്റിക്കൊണ്ടാണ് പിന്നീട് മുന്നോട്ടുനീങ്ങിയത്.

അവലംബം[തിരുത്തുക]

  1. സംഭവ പർവ്വം, മഹാഭാരതം; മലയാള വിവർത്തനം -- ഡോ.പിഎസ്.വാര്യർ -- വിദ്യാരംഭം പബ്ലിഷേസ്
  2. മഹാഭാരതം -- ഡോ.പി.എസ്.വാര്യർ -- വിദ്യാരംഭം പബ്ലീഷേസ്
"https://ml.wikipedia.org/w/index.php?title=അരക്കില്ലം&oldid=3089426" എന്ന താളിൽനിന്ന് ശേഖരിച്ചത്