ശൈഖ് സയ്യിദ് ജിഫ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശൈഖ് ജിഫ്‌രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്ലിം ആധ്യാത്മികാചാര്യനും , മത പണ്ഡിതനും പ്രബോധകനുമായിരുന്നു ശൈഖ് സയ്യിദ് ജിഫ്രി[1]. യമനിലെ ഹളറൽ മൗത്തിൽ ജനിച്ച ശൈഖ് ജിഫ്രി മത പ്രബോധാനാർത്ഥം കേരളത്തിൽ എത്തി ചേരുകയായിരുന്നു[2]. കേരളത്തിലെത്തിയ ഹള്റമി സയ്യിദുമാരിൽ പ്രശസ്തനാണ് ശൈഖ് ജിഫ്രി[3]

ജനനം, ജീവിതം[തിരുത്തുക]

എ ഡി 1726 ൽ യമനിലെ തരീംമിലെ അൽ ഹാവി എന്ന പ്രദേശത്തു് നബി കുടുംബത്തിലായിരുന്നു സയ്യിദ് ജിഫ്രിയുടെ ജനനം. ശൈഖ്: സയ്യിദ് മുഹമ്മദ് ജിഫ്രിയാണ് പിതാവ്. ഖുർആൻ, പ്രവാചക വചനങ്ങൾ (ഹദീസ്) ,കർമ്മ ശാസ്ത്രം (ഫിഖ്ഹ്), ആധ്യാത്മിക ശാസ്ത്രം(തസ്വവ്വുഫ്) , അറബി ഭാഷാ സാഹിത്യം എന്നിവയിൽ കുട്ടി കാലത്തു തന്നെ നൈപുണ്യം നേടി. ചെറുപ്പത്തിൽ പിതാവ് നഷ്ട്ടപ്പെട്ട ജിഫ്രിയെ സംരക്ഷിച്ചത് ജ്യേഷ്ഠനായിരുന്നു, പ്രധാന ഗുരുനാഥനും ഇദ്ദേഹം തന്നെ. ആത്മീയതയോടുള്ള അഭിനിവേശം ജിഫ്രിയെ സൂഫിസത്തിലേക്കു ശ്രദ്ധ പതിപ്പിക്കുകയും ഖാദിരിയ്യ സൂഫി സരണി സ്വീകരിക്കുകയും ചെയ്തു.

യമൻ, ബസ്വറ, സിറിയ, ഈജിപ്ത്, മസ്കത്ത്, ഹളറൽ മൗത്ത് തുടങ്ങിയ അറേബ്യൻ നാടുകൾ മലബാറുമായി വിപുലമായ കച്ചവടബന്ധങ്ങൾ പുലർത്തിയിരുന്ന കാലമായിരുന്നു 18ആം നൂറ്റാണ്ട്. മലബാർ സമാധാന ഭൂമികയാണെന്ന വിശ്രുതി അറേബ്യൻ നാടുകളിൽ ഉണ്ടായിരുന്നു. പ്രബോധന യോഗ്യമായ മലബാറിനെ കുറിച്ച് കേട്ടറിഞ്ഞ ശൈഖ് ജിഫ്രി അലി ബറാമിയുടെ {ഇദ്ദേഹമാണ് കോഴിക്കോട്ടെ ബറാമി കുടുംബത്തിന്റെ സ്ഥാപകൻ} കച്ചവട സംഘത്തോടൊപ്പം ഇരുപതാം വയസ്സിൽ മലബാറിലേക്ക് യാത്ര തിരിച്ചു. എഡി 1741 ൽ കൊയിലാണ്ടിയിലെ പന്തലായനിയിൽ ശൈഖ് ജിഫ്രി കപ്പലിറങ്ങി[4].

കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ അന്നത്തെ ഖാളി മുഹ്യിദീൻ ബിൻ അബ്ദുസലാംമും മറ്റു മുസ്ലിം പ്രമാണികളും ഇരു കൈയും നീട്ടി സ്വീകരിക്കുകയും രാജാവായ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു . ശൈഖിനെ സാമൂതിരി ഊഷ്മളമായി സ്വീകരിക്കുകയും കോഴിക്കോട് താമസമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സാമൂതിരിയുടെ അഭ്യർത്ഥന മാനിച്ചു കോഴിക്കോട്ട് തങ്ങാൻ ജിഫ്രി തീരുമാനിചത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിച്ചിറയുടെ തെക്കുഭാഗത്തുള്ള മാളിയേക്കൽ വീടും അതിനോട് ചേർന്ന സ്ഥലവും സാമൂതിരി ജിഫ്രിക്ക് നൽകി . ഈ വീടാണ് പിക്കാലത്തു ജിഫ്രി ഹൗസ് എന്നറിയപ്പെട്ടത്. അക്കാലത്ത് രാജാവിന്റെ കോവിലകത്ത്നിന്ന് നോക്കിയാൽ ശൈഖ് താമസിച്ചിരുന്ന മാളിയേക്കൽ വീട് കാണാമായിരുന്നു എന്ന് പറയപ്പെടുന്നു. ആവിശ്യ നടത്തിപ്പുകൾക്കായി കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശം കൂടി സാമൂതിരി ശൈഖിന്‌ നൽകുകയും ഖാളിയെ പോലെ എല്ലാവിധ നികുതികളിൽ നിന്നും ശൈഖ് ജിഫ്രിയെ മുക്തമാക്കുകയും ചെയ്തു [5].

സാമൂഹിക ജീവിതം[തിരുത്തുക]

കേരളത്തിൽ പ്രബോധന പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന യമനി സൂഫി സാധു സയ്യിദ് മുഹമ്മദ് ഹാമിദ്]]ൻറെ ശിഷ്യത്വം സ്വീകരിച്ച ജിഫ്രി ഹാമിദുമൊത്തു നാടുനീളെ സഞ്ചരിക്കുകയും ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ഹാമിദിന് പുറമെ സയ്യിദ് ജലാലുദ്ധീൻ മുഹമ്മദ് അൽ വഹ്ത്, യമനിലെ സൂഫി സാധു ഹബീബുൽ ഹസൻ ഇബ്നു ഹദ്ദാദ് എന്നിവരും ജിഫ്രിയുടെ ആത്മീയ ഗുരുക്കന്മാരിൽ സ്ഥാനം പിടിക്കുന്നവരാണ്[6].

ശിഷ്യന്മാരിൽ ഖാളി മുഹ്യിദ്ദീൻ ബിൻ അബ്ദിസ്സലാം, ശൈഖ് അലി ബറാമി, ശരീഫ് ഉമർ ബിൻ അബ്ദുല്ല(മദീന), അബ്ദുൽ ഖാദിർ ബിൻ ഉമർ ലബ്ബ, മമ്പുറം സയ്യിദ് അലവി, ഉമർ ഖാളിയുടെ പിതാവ് ഖാദിയാരകത്ത് ആലി മുസ്ലിയാർ തുടങ്ങിയവർ പ്രസിദ്ധരാണ്. മൈസൂർ രാജാക്കന്മാരായ ടിപ്പുവും പിതാവ് ഹൈദരലിയും ജിഫ്രിയുടെ ആത്മീയ ശിഷ്വത്വം നേടിയവരിൽ ഉൾപ്പെടുന്നു.ടിപ്പു ജിഫ്‌രിയിൽ നിന്നും ഖാദിരിയ്യ ഥരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. പ്രദേശ വാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ജിഫ്രിയുടെ ആഗ്രഹ പ്രകാരം സാമൂതിരി നൽകിയ സ്ഥലത്തു ടിപ്പു ചിറ പണികഴിപ്പിച്ചു നൽകി എന്ന് പറയപ്പെടുന്നു.

കൊണ്ടോട്ടിയിൽ എത്തിയ ബോംബെ കല്യാണിനടുത്തുള്ള കർദാൻ സ്വദേശിയും ഫഖീറുമായ മുഹമ്മദ് ശാഹ് തങ്ങളുടെ കടുത്ത വിമർശകനായിരുന്നു ശൈഖ് ജിഫ്രി.[7] കൊണ്ടോട്ടി തങ്ങളുടെ മുന്നിൽ ശിഷ്യന്മാർ സുജൂദ് ചെയ്യുന്നതും, ലഹരി ഉപയോഗിക്കുന്നതും, സ്ത്രീ പുരുഷന്മാർ ഇട കലർന്ന് പെരുമാറുന്നതും ഹജ്ജും സകാത്തും നിർബന്ധമല്ലെന്ന് കൊണ്ടോട്ടി ശാഹ് തങ്ങൾ  ശിഷ്യരെ ഉപദേശിച്ചതും ശൈഖ് ജിഫ്രിക്ക് ഇഷ്ട്ടപ്പെട്ടില്ല. ഇതിനെ തുടർന്ന് കൊണ്ടോട്ടി ഫഖീർ  ഒരു കപട സൂഫിയാണെന്നും, മത വിരുദ്ധനാണെന്നും ശൈഖ് ജിഫ്രി പ്രചരിപ്പിക്കുകയും മുഹമ്മദ് ഷാക്കെതിരായി പുസ്തകമിറക്കുകയും ചെയ്തു.[8]

ആറു പതിറ്റാണ്ട് കാലം മലബാറിനെ രൂപമാറ്റം ചെയ്യുവാനായി മത-സാമൂഹിക- സാംസ്കാരിക രംഗത്ത് നിർണ്ണായകമായി ഇടപെട്ട അതുല്യ പ്രതിഭയായിരുന്ന സയ്യിദ് ശൈഖ് ജിഫ്രി. 1808 ജനുവരി 7 നാണ്‌(ദുൽ ഖഹദ് 8 -1222) ഇദ്ദേഹത്തിന്റെ മരണം. മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്ത വരിൽ സയ്യിദ് ഫഖ്‌റ് അൽ വുജൂദ് അഹമ്മദ് ബിൻ ഹസ്സൻ എന്ന വരും, സമാധി മണ്ഡപം പണിയുവാനും സയ്യിദ് അലവി, ഉമർ ഖാളി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി. [9]

രചനകൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

മലബാറിനെ ജ്വലിപ്പിച്ച യമനീ വെളിച്ചം

അവലംബം[തിരുത്തുക]

  1. A. P. Ibrahim Kunju, Mappila Muslims of Kerala, Trivandrum, 1989, p.217
  2. Muhammed Abdul Kareem, Hazrat Mamburam Sayyid alawi Tangal 8th Edition, Venniyur Malappuram Dist, 1989; p.15.
  3. ibid
  4. ഒറിജിൻ ആന്റ് സ്പ്രഡ് ഓഫ് ഇസ്ലാം ഇൻ കേരള. അസ്ഗർ അലി എഞ്ചിനീയിർ കേരള മുസ്ലിം: എ ഹിസ്റ്റോറിക്കൽ പേസ്പക്റ്റീവ്)
  5. റഹ്മത്തുല്ല സഖാഫി (2006), കേരളത്തിലെ സയ്യിദ് കുടുംബങ്ങൾ
  6. ഹുസ്സൈൻ രണ്ടത്താണി -സൂഫി മാർഗ്ഗം
  7. K.K.Muhammad Abdul Karim, Hasrath Muhammad Shah Tangal,Kondotti, .p.13
  8. Shaikh Sayyid Jifri, Kanz al Barahin al Kasbiyya (written in 1784), Published by Sayyid Fazl, Istanbul, 1864-65, p.42
  9. The legacy of Anti-colonial struggle deptt of Arabic farook college ,2008,P 16
"https://ml.wikipedia.org/w/index.php?title=ശൈഖ്_സയ്യിദ്_ജിഫ്രി&oldid=3843009" എന്ന താളിൽനിന്ന് ശേഖരിച്ചത്