ശാശ്വതീകാനന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാശ്വതീകാനന്ദ
ജനനം
ശശിധരൻ

1952
മരണം2002 ജൂലൈ 1
ദേശീയതഇന്ത്യൻ
തൊഴിൽസന്യാസി
അറിയപ്പെടുന്നത്ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്

ശാശ്വതീകാനന്ദ ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിൽ പെട്ട സന്യാസിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്നു.

ജനനം,പൂർ‌വ്വാശ്രമം,പ്രാഥമിക വിദ്യാഭ്യാസം[തിരുത്തുക]

1952-ൽ തിരുവനന്തപുരം മണക്കാട് പഴഞ്ചിറ കായിക്കര കുടുംബത്തിൽ ചെല്ലപ്പന്റെയും വർക്കല സ്വദേശിനി കൗസല്യയുടെയും മൂത്ത മകനായി ജനിച്ച സ്വാമിയുടെ പൂർ‌വ്വാശ്രമത്തിലെ പേര്‌ ശശിധരൻ എന്നായിരുന്നു. ശശിധരന്‌ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ശശിധരൻ ശിവഗിരിയിൽ എത്തി. അദ്ദേഹത്തിന്റെ വലിയ മുത്തച്ഛൻ സ്വാമി കുമാരാനന്ദ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. ശശിധരൻ ശിവഗിരി സ്കൂളിൽ ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ശശിധരൻ പഠനത്തോടൊപ്പം ശിവഗിരി ശാരദാ മഠത്തിലെ പൂജാരിയായും സേവനം ചെയ്തു.

പൂർവ്വാശ്രമ വിവാദങ്ങൾ[തിരുത്തുക]

1989-ൽ സ്വാമി വിശുദ്ധാനന്ദയെ പരാജയപ്പെടുത്തി ശാശ്വതികാനന്ദ പ്രസിഡന്റായി. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാരോപിച്ച് എതിർവിഭാഗം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കുകയും 1994-ൽ ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ സ്വാമി പ്രകാശാനന്ദ മഠാധിപതിയായി തിർഞ്ഞെടുക്കപ്പെട്ടു. വീണ്ടും തുടർച്ചയായ നിയമയുദ്ധം തുടർന്നു. 1995-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോൾ ശാശ്വതികാനന്ദയെ ഒഴിവാക്കി പ്രകാശാനന്ദയെ അവരോധിച്ചു. ഈ സംഭവം അക്കാലത്ത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീടുവന്ന ഇടതുപക്ഷ സർക്കാർ പ്രകാശാനന്ദയെ പുറത്താക്കുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുടുത്തുകയും ചെയ്തു. തുടർന്ന് ആറു വർഷങ്ങൾക്കു ശേഷം 1996 ഒക്ടോബർ 11-ന് പൊലീസ് നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ പ്രകാശാനന്ദയെ പരാജയപ്പെടുത്തി ശിവഗിരി ഭരണം നേടിയെടുത്തു. 2001 ഒക്ടോബർ 11-ന് നടന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം സമിതിയുടെ തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദ മത്സരിച്ചിരുന്നില്ല. എങ്കിലും സ്വാമിയുടെ പക്ഷത്തുള്ളവരാണ് മുഴുവൻ സീറ്റുകളും സ്വന്തമാക്കിയത്.

മരണം[തിരുത്തുക]

2002 ജൂലൈ 1-ന് തിരുവനന്തപുരത്ത് നിന്ന് ആലുവ അദ്വൈതാശ്രമത്തിൽ ശിവഗിരിയുടെ ഡയറക്ടർബോർഡ് യോഗത്തിൽ പങ്കെടുക്കാൻ വന്ന സ്വാമി ശാശ്വതീകാനന്ദ പെരിയാറിൽ കുളിക്കാൻ ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹത്തെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിലെ ദുരൂഹതകൾ[തിരുത്തുക]

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും വെള്ളാപ്പള്ളി നടേശൻ നിർദ്ദേശിച്ചത് പ്രകാരം പ്രിയൻ എന്ന് പേരായ ആളാണ്‌ കൊല നടത്തിയതെന്നും ഡോ.ബിജു രമേശ്‌ പ്രസ്താവിച്ചത് വീണ്ടും മരണത്തെ കുറിച്ചുള്ള ദുരൂഹത വീണ്ടും ചർച്ചയായി.[1] ഈ സംഭവത്തോടെ കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു. ശാശ്വതീകാനന്ദയുടെ സഹോദരിയും ഇതേ ആവശ്യവുമായി രംഗത്തെത്തി.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശാശ്വതീകാനന്ദ&oldid=3603116" എന്ന താളിൽനിന്ന് ശേഖരിച്ചത്