വേനൽതുമ്പികൾ കലാജാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേനൽതുമ്പികൾ[തിരുത്തുക]

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് (1957-59) കുട്ടികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വിദ്യാലയങ്ങളിൽ ആദ്യമായി മാന്യമായ സ്ഥാനം നല്കിയത്. എന്നാൽ അന്ന് ആവിഷ്കരിക്കപ്പെട്ടു നടന്നുവന്ന കുട്ടികളുടേതായ സാംസ്കാരിക പ്രവർത്തനങ്ങളിൽ അവരുടേതായ തനിമ ഒട്ടുംതന്നെ ഇല്ലായിരുന്നു. മുതിർന്നവർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്കനുസരിച്ച് രൂപം കൊടുത്തവയായിരുന്നു അവ. ഈ കുറവു നികത്തുന്നതിനുവേണ്ടിയുള്ള ബദൽ സാംസ്കാരിക പ്രവർത്തനങ്ങൾക്കായുള്ള അന്വേഷണം 1982 മുതല്ക്കേ ബാലസംഘത്തിൻറെ അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിക്കൂട്ടം, പാലക്കാട് ജില്ലയിലെ കളിവണ്ടി, കണ്ണൂർ ജില്ലയിലെ കളിവഞ്ചി തുടങ്ങിയ കുട്ടികളുടെ സാംസ്കാരിക പ്രവർത്തനങ്ങളുടേതായ കൂട്ടായ്മകൾ ബാലസംഘം മുൻകൈയെടുത്ത് ആരംഭിച്ച കുട്ടികളുടെ രംഗകലാപരിപാടികളായിരുന്നു.

ഇവയുടെ തുർച്ചയായാണ് 1990 ൽ വേനൽത്തുമ്പികൾ എന്ന പേരിലുള്ള കുട്ടികളുടെ കലാജാഥാപരിപാടിക്ക് ബാലസംഘം സംസ്ഥാനാടിസ്ഥാനത്തിൽ രൂപം കൊടുത്തത്. കുട്ടികളുടെ മേഖലയിൽ രംഗകലാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും അതിലേക്ക് കൊണ്ടുവരാൻ കഴിയുന്നവരെയും സംസ്ഥാനാടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി അവരുടെ നേതൃത്വത്തിൽ ഒരു ജില്ലയിലെ കുട്ടികളുടെ ഒന്നോ രണ്ടോ ട്രൂപ്പുകൾക്ക് കുട്ടികളുടേതായ തനിമയുള്ള ഏതാനും ദൃശ്യശില്പങ്ങൾ അവതരിപ്പിക്കുന്നതിൽ പരിശീലനം നല്കുകയും അവിടെ നിന്നുകിട്ടുന്ന അനുഭവങ്ങൾ വച്ച് അവർ സ്വന്തം ജില്ലകളിൽച്ചെന്ന് അവിടെയുള്ള ഗ്രൂപ്പുകൾക്ക് പരിശീലനം നല്കി അതതു ജില്ലകളിൽ കലാജാഥകൾ പര്യടനം നടത്തുകയും - ഈ രീതിയിൽ വേനൽത്തുമ്പി കലാജാഥകൾ രൂപകല്പന ചെയ്ത് 1990 ൽ ആയിരുന്നു.

എത്രനാളത്തെ തലപുകഞ്ഞുള്ള ആലാചനയ്ക്ക് ശേഷമാണ് വേനൽത്തുമ്പികൾ എന്ന പേരിൽ ഈ പരിപാടിയുടെ സംഘാടകരിൽ മുന്നിട്ടുനിന്നവർ എത്തിയതെന്നോ? അങ്ങനെ തലപുകഞ്ഞാലോചിച്ചവരിൽ ഗംഗാധരൻ മാഷും (പ്രൊഫ. പി ഗംഗാധരൻ) ടി കെ നാരായണ ദാസും എം ശിവശങ്കരനും ജി രാധാകൃഷ്ണനും ഈ ലേഖകനും ഉൾപ്പെടുന്നു.

ആദ്യത്തെ വേനൽത്തുമ്പി കലാജാഥകൾക്കുവേണ്ടിയുള്ള സംസ്ഥാനതല ശില്പശാല നടന്നത് 1990 ലെ മദ്ധ്യ വേനലവധിക്കാലത്തിനു തൊട്ടുമുമ്പ്, മുമ്പ് സൂചിപ്പിച്ചതുപോലെ കുട്ടികളുടെ രംഗത്തു പ്രവർത്തിക്കുന്നവർ പങ്കെടുത്ത് തൃശൂർ വച്ചു ചേർന്ന യോഗത്തിനു പിന്നാലെ പാലക്കാട് ജില്ലയിലെ ബാലസംഘം പ്രവർത്തകർ മുൻകൈയെടുത്ത് നിളാനദിയുടെ തീരത്തെ തൃത്താലയിൽ വച്ചായിരുന്നു. പ്രൊഫ. പി ഗംഗാധരൻ, ഡി പാണി, എം ശിവങ്കരൻ, ഡോ. എൻ കെ ഗീത തുടങ്ങിയവർ നേതൃത്വം നല്കിയ ആ ശില്പശാലയിൽനിന്ന് ഉരുത്തിരിഞ്ഞ അതിമനോഹരമായ ഒരു ദൃശ്യശില്പമായിരുന്നു അപ്പമരം. തെക്കെ മലബാറിലെ പല തലമുറകളിൽപ്പെട്ട കുട്ടികൾ അവരുടെ മുത്തശ്ശിമാരിൽ നിന്ന് കേട്ട് ഒരേ സമയം പേടിക്കുകയും ആഹ്ലാദിക്കുകയും ചെയ്ത ഒരു നാടൻ കഥയിൽനിന്ന് പാണിമാഷ് മെനഞ്ഞെടുത്ത ദൃശ്യശില്പമായിരുന്നു അത്. തുടർന്ന് സ്കൂൾ യുവജനോത്സവങ്ങളുടെ കണക്കില്ലാത്ത വേദികൾ മുതൽ സംസ്ഥാന സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തിൻറെ വേദിയിൽവരെ കുട്ടികളും മുതിർന്നവരും ഒരേ താല്പര്യത്തോടെയും കുതൂഹലത്തോടെയും അപ്പമരം കണ്ട് ആസ്വദിക്കുകയുണ്ടായി. ഒന്നാമത്തെ വേനൽത്തുമ്പി കലാജാഥാ പരിപാടിയിൽ അപ്പമരത്തിന് പുറമേ ഭാസുരേന്ദ്ര ബാബു രചിച്ച നെൽസൺ മണ്ടേലയെക്കുറിച്ചുള്ള കറുത്തപൂവ് തുടങ്ങിയ ചെറു നാടകങ്ങളും ഉൾപ്പെട്ടിരുന്നു. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ഒന്നാമത്തെ വേനൽത്തുമ്പി കലാജാഥാ പരിപാടി ആവേശപൂർവ്വം സ്വീകരിക്കപ്പെടുകയുണ്ടായി.

വേനൽത്തുമ്പികൾക്കുവേണ്ടി പാട്ടുകളും നാടകങ്ങളും എഴുതിയവരിലും പാട്ടുകൾക്ക് ഈണം നല്കിയവരിലും തുമ്പികളുടെ ചുവടുകൾ വിന്യസിച്ചവരിലും കേരളത്തിലെ പ്രശസ്തരായ നിരവധി കവികളും നാടകകൃത്തുക്കളും ദൃശ്യ - ഗാന സംവിധായകരും ഉൾപ്പെടുന്നു.

പാട്ടുകൾ എഴുതിക്കൊടുത്ത് തുമ്പികളെ അനുഗ്രഹിച്ചവരിൽ ചിരസ്മരണീയനായ ഒ എൻ വി കുറുപ്പ്, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, പിരപ്പൻകോട് മുരളി, പരേതരായ ശ്രീരേഖ, മുല്ലനേഴി എന്നിവർ ഉൾപ്പെടുന്നു. ഒ എൻ വി എഴുതി നല്കിയ പാട്ടുകളിൽ പുലർവെട്ടം, എത്രസുന്ദരമെൻറെ മലയാളം, നറുമൊഴി, വേനൽത്തുമ്പികൾ വരവായ്, തുഞ്ചൻറെ നാട്ടിൽ എന്നിവ പെടുന്നു. ഏഴാച്ചേരിയുടെ നാളത്തെ ലോകം, റാമും മുഹമ്മദും എബ്രഹാമും, ഒരേ ശക്തിയാകാം; പ്രഭാവർമ്മയുടെ കടങ്കഥപ്പാട്ട്, കേരളഗാനം, വൃന്ദഗാനം; പിരപ്പൻകോട് മുരളിയുടെ നമ്മൾ പറയിപെറ്റ മക്കൾ, അ ആ ഇ ഈ, ശ്രീരേഖയുടെ മലയാളം, മലയാളം; മുല്ലനേഴിയുടെ നന്മ, അക്ഷരഗീതം എന്നീ പാട്ടുകളും എടുത്തുപറയേണ്ടതുണ്ട്. ഇവരെക്കൂടാതെ, സി ആർ ദാസ്, ലളിതാ ലെനിൻ, എം എസ് കുമാർ, എം വി മോഹനൻ, ആര്യൻ കണ്ണനൂർ, ആലിന്തറ ജി കൃഷ്ണപിള്ള, എ ആർ ചിദംബരം, ഇ രാമചന്ദ്രൻ, കെ കെ കൃഷ്ണകുമാർ, ടി പി സ്നേഹചന്ദ്രൻ, ഹരിശങ്കർ മുന്നൂർക്കോട്, കെ കെ കൊച്ച്, ആനന്ദ് വി മോഹൻ തുടങ്ങി പ്രശസ്തരും അത്രയൊന്നും അറിയപ്പെടാത്തവരും ആയ എഴുത്തുകാർ വേനൽത്തുമ്പികൾക്ക് ആടിപ്പാടാനും ദൃശ്യശില്പങ്ങളായി അവതരിപ്പിക്കാനും വേണ്ടി നിരവധി പാട്ടുകൾ എഴുതിക്കൊടുത്തവരിൽ പെടുന്നവരാണ്.

വേനൽത്തുമ്പി പാട്ടുകളിലധികവും ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ടവയാണ്. നൃത്തം, ചൊൽക്കാഴ്ച എന്നിങ്ങനെ പാട്ടുകൾ വെറും പാട്ടുകളല്ലാതെ പാട്ടരങ്ങുകളായി മാറുകയാണ്. ഒരു തമാശപ്പാട്ടിനുപോലും രംഗാവിഷ്കാരം നടത്തും. പരിപാടിയുടെ സമാപനം അതതു പ്രദേശത്തുള്ള ഏതെങ്കിലും നാടൻ കലയുടെ അവതരണത്തോടുകൂടി ആയിരിക്കും. കാളകളിയോ തിത്തേരക്കുടയോ വട്ടപ്പാട്ടോ പടയണിപ്പാട്ടോ കുമ്മാട്ടിക്കളിയോ പോലെ. പാട്ടുകൾക്ക് ഈണം നല്കുകയും അവയിൽ പലതും ദൃശ്യശില്പങ്ങളായി ചിട്ടപ്പെടുത്തുകയും ചെയ്തവരിൽ പ്രൊഫ. കലാമണ്ഡലം വാസുദേവപ്പണിക്കർ, ഗോപി കണയം, കെ എം ഉദയൻ, കലാമണ്ഡലം ഗോപകുമാർ, ഡോ. എൻ കെ ഗീത എന്നിവർ പേരെടുത്തു പറയേണ്ടവരാണ്.

ഇരുപതിലേറെ പേർ എഴുതിയ നൂറിലേറെ നാടകങ്ങൾ കഴിഞ്ഞ ഇരുപത്തഞ്ചുവർഷക്കാലയളവിൽ വേനൽത്തുമ്പി കലാജാഥകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ലിയോ ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ആൻറൺ ചെഖോവ്, ഓസ്കാർ വൈൽഡ്, രബീന്ദ്രനാഥടാഗോർ, സഫ്ദർ ഹഷ്മി, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ് തുടങ്ങിയ എഴുത്തുകാരുടെ നാടകങ്ങളും അവരെഴുതിയ കഥകളുടെ നാടകരൂപങ്ങളും അവയിൽപ്പെടുന്നു. സാർവ്വദേശീയരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവരും സ്വാതന്ത്ര്യസമരം നയിക്കുകയും അതിൽ പങ്കാളികളായി വീരചരമമടയുകയും ചെയ്തവരുമായവരുടെ ജീവിതകഥകൾ, ജാതിക്കും വർഗ്ഗീയതയ്ക്കും സമൂഹത്തിലെ അനീതികൾക്കും എതിരെ നടന്ന പോരാട്ടങ്ങളുടെ കഥകൾ, സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കിയ ശാസ്ത്ര കണ്ടുപിടിത്തങ്ങൾ, പരിസ്ഥിതിപ്രശ്നങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളും അവയ്ക്കു പരിഹാരമായുള്ള പുതുവിദ്യാഭ്യാസ സങ്കല്പങ്ങളും, കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾക്കെതിരായ പീഡനങ്ങൾ, കുട്ടികളുടെ കളിമ്പങ്ങളും അഭിലാഷങ്ങളും ആകുലതകളും, കുട്ടികൾക്ക് പഥ്യമായ നാടോടിക്കഥകളും മുത്തശ്ശിക്കഥകളും തുടങ്ങി ബാലസംഘത്തിൻറെ അജണ്ടയിൽ ഉൾപ്പെട്ട നാനാവിഷയങ്ങൾ കുട്ടികളുടെ കണ്ണിൽക്കൂടി കണ്ടുകൊണ്ടുള്ളവയാണ് ഈ രംഗശില്പങ്ങൾ.

അപ്പമരമെന്ന നാടൻമിത്ത് ആധാരമാക്കിയ നാടകം (ഡി പാണി) കൂടാതെ കറുത്ത പൂവ് (നെൽസൺ മണ്ടേലയുടെ ജീവിത കഥ, (എം ഭാസുരേന്ദ്ര ബാബു), രാജാവ് നഗ്നനാണ് (പി ഗംഗാധരൻ), ജാലിയൻ വാലാബാഗ് - ചന്ദ്രശേഖർ ആസാദ് ഒരു ചരിത്രപാഠം റാം മുഹമ്മദ് സിങ്, നാടിൻറെ ഉശിരുകൾ, മംഗൾ പാണ്ഡെയുടെയും അയ്യങ്കാളിയുടെയും ജീവിതകഥകൾ, ഞങ്ങൾ പാവകളല്ല, അമ്മുവിൻറെ പുള്ളിയുടുപ്പ്, മനുഷ്യൻറെ കഥ, സ്വാതന്ത്ര്യ സ്വപ്നങ്ങൾ മരിക്കുന്നില്ല (ടി കെ നാരായണ ദാസ്), കാറ്റുപറഞ്ഞ കഥ, തീണ്ടൽപ്പലക, ഒറ്റമൂലി, ശ്യാമിൻറെ സ്വപ്നം, മൂക്കല്ലേ പോട്ടെ, നുണ, ശങ്കരച്ചാരുടെ വടി, പുഴയും കുട്ടിയും, മാവലി അറസ്റ്റിൽ, ചരിത്രത്തിലെ കള്ളൻ (എ ആർ ചിദംബരം), കുടുകുടു കുട്ടിച്ചാത്തൻ. നൂറ്റൊന്നു സ്വർണ്ണക്കുടങ്ങൾ, ദേശാടനപ്പക്ഷികൾ മാജിക് സ്ലേറ്റ് (എം ശിവപ്രസാദ്), ശിശിരത്തിലെ ഓക്കുമരം, നൂലിൽ തീർത്ത സ്വപ്നങ്ങൾ. പളുങ്കുമണികൾ (ബി എസ് ശ്രീകണ്ഠൻ), ഗോപിയും ബാഘയും, ഭൂമിവർണ്ണങ്ങൾ, ചുവന്നപൂവ് (സഫ്ദർഹഷ്മി), ആനച്ചിലന്തികൾ. പൂവൻകോഴി മുട്ടയിട്ടു. തുരു തുരപ്പപ്പെരുച്ചാഴി ശൂരമഹാരാജാവ് (ആലിന്തറ ജി കൃഷ്ണപിള്ള), പൂതപ്പാട്ടിനുശേഷം, പോസ്റ്റ്മാൻ (രബീന്ദ്രനാഥ ടാഗോർ - നാടകാവിഷ്കാരം: ഗോപി കുറ്റിക്കോൽ), വെളുത്ത കുട്ടി (ഉറൂബ് - നാടകാവിഷ്കാരം: ഡി പാണി.) കുറുക്കൻ രാജാവ് (കേലു), പഴുതുകൾ പഴുതുകൾ സർവ്വത്ര, മിനിക്കുട്ടി പഠിക്കുന്നു (എം വി മോഹനൻ), കറുത്തവറ്റ് (ആര്യൻ കണ്ണനൂർ), ഒഞ്ചിയം - ഒരു വീരഗാഥ (ശ്രീജിത് പൊയിൽക്കാവ്), വൃന്ദാവനം (കെ വി ഗണേഷ്), ഈ ഭൂമി നമുക്ക് സ്വന്തം (പി പി ലക്ഷ്മണൻ), ചക്കരമാവും കുട്ടികളും (കെ പി പ്രിയദർശനൻ) എന്നിവ അവയിൽ ചിലതുമാത്രം. ഇവകൂടാതെ കുട്ടികളുടെ രചനകൾ കോർത്തുള്ള നാടകശില്പങ്ങളും വേനൽത്തുമ്പികളിൽ ദുർല്ലഭമായെങ്കിലും അവതരിപ്പിക്കപ്പെടുകയുണ്ടായിട്ടുണ്ട്.

കുട്ടികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കുട്ടികളുടേതായ തനിമ നല്കാനുള്ള നിരന്തരമായ അന്വേഷണങ്ങളിലൂടെ കുട്ടികളുടെ തിയേറ്റർ എന്തെന്ന് കേരള സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് വേനൽത്തുമ്പി കലാജാഥകൾ യഥാർത്ഥത്തിൽ ചെയ്തത്.[1]

"https://ml.wikipedia.org/w/index.php?title=വേനൽതുമ്പികൾ_കലാജാഥ&oldid=3091551" എന്ന താളിൽനിന്ന് ശേഖരിച്ചത്