2017-ലെ വേങ്ങര ഉപതിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേങ്ങര ഉപതിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടതു സർക്കാർ വന്നശേഷമുള്ള ആദ്യ അസംബ്ലി ഉപതിരഞ്ഞെടുപ്പാണ് വേങ്ങരയിൽ നടന്നത്. മണ്ഡലത്തിനു കഷ്ടിച്ച് ആറര വയസ്സാണ് പ്രായം. രണ്ടുതവണ ജയിച്ചതു പി.കെ.കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം (38,057) എൽഡിഎഫ് സ്ഥാനാർഥി നേടിയ വോട്ടുകളേക്കാൾ (34,124) കൂടുതൽ. അഞ്ചുമാസം മുൻപു നടന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവുമധികം ഭൂരിപക്ഷം (40,529) വേങ്ങര മണ്ഡലത്തിലായിരുന്നു.[1]

പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ[തിരുത്തുക]

യുഡിഎഫ് - കെ.എൻ.എ.ഖാദർ (67)[തിരുത്തുക]

പാർട്ടി– മുസ്‍ലിം ലീഗ്. 1982ൽ തിരൂരങ്ങാടിയിൽ സിപിഐ സ്ഥാനാ‍ർഥിയായി ആദ്യ പോരാട്ടം. ലീഗ് നേതാവ് കെ.അവുക്കാദർകുട്ടി നഹയോടു തോറ്റു. സിപിഐ ജില്ലാ സെക്രട്ടറിയായിരിക്കെ 1987ൽ പാർട്ടി വിട്ടു ലീഗിലെത്തി. സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2001ൽ കൊണ്ടോട്ടിയെയും 2011ൽ വള്ളിക്കുന്നിനെയും നിയമസഭയിൽ പ്രതിനിധീകരിച്ചു.

സിപിഐയിലായിരിക്കുന്ന കാലത്തു കമ്യൂണിസം പഠിക്കാൻ റഷ്യയിൽ പോയിട്ടുണ്ട്. പിന്നീടു മുസ്‍‌ലിം ലീഗിലെത്തിയപ്പോൾ കോളമെഴുത്തിനും പുസ്തകരചനയ്ക്കും സമയം കണ്ടെത്തി. അഭിഭാഷകനെന്ന നിലയിൽ വൈദ്യസംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ ചികിത്സാരീതികളെപ്പറ്റിയും പഠിക്കാറുണ്ട്.

എൽഡിഎഫ് - പി.പി.ബഷീർ (50)[തിരുത്തുക]

പാർട്ടി– സിപിഎം. അഭിഭാഷകൻ. കഴിഞ്ഞ തവണ വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു. ഇപ്പോൾ സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗം. എആർ നഗർ പഞ്ചായത്ത് മുൻ അംഗം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്.

നിയമത്തിൽ ഡോക്ടറേറ്റ് എന്ന മോഹവുമായി എൽഎൽബിക്കുശേഷം എൽഎൽഎമ്മിനു ചേർന്നു. പക്ഷേ, പഠനം പാതിവഴിയിൽ മുടങ്ങി. പിന്നീടു പോണ്ടിച്ചേരി സർവകലാശാലയിൽ ചേർന്നു മനുഷ്യാവകാശ നിയമത്തിൽ മാസ്റ്റർ ബിരുദമെടുത്തു.

എൻഡിഎ- കെ.ജനചന്ദ്രൻ (66)[തിരുത്തുക]

പാർ‌ട്ടി– ബിജെപി. അധ്യാപകനായിരുന്നു. 1977ൽ ജനതാ പാർട്ടി താനൂർ പഞ്ചായത്ത് പ്രസിഡന്റായി. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി പദവികൾ വഹിച്ചു. ഇപ്പോൾ ദേശീയ സമിതിയംഗം. നാലു തവണ വീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചു.

അവലംബം[തിരുത്തുക]