വീരാൻകുട്ടി
ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവികളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാപുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്[1]. വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. എസ് സി ആർ ടി മൂന്ന്,എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയെട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ പ്രക്ഷേപണം ചെയ്തു. [2][3].
ജീവിതരേഖ[തിരുത്തുക]
1962 ജൂലൈ 9ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച്‌പഹാട് നവോദയ വിദ്യാലയ (രാജസ്ഥാൻ), കല്ലിക്കണ്ടി എൻ.എ.എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ.കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ[4] മലയാള വിഭാഗം മേധാവി. ഭാര്യ :റുഖിയ, മക്കൾ:റുബ്‌ന പർവീൺ,തംജീദ്.
കവിതാ സമാഹാരങ്ങൾ[തിരുത്തുക]
- ജലഭൂപടം (പാപ്പിലോൺ ബുക്സ് - 1999)
- മാന്ത്രികൻ (ഡി സി ബുക്സ് - 2004)
- ആട്ടോഗ്രാഫ് (ഡി സി ബുക്സ് - 2007)
- തൊട്ടു തൊട്ടു നടക്കുമ്പോൾ (എസ് എം എസ് കവിതകൾ) (2010)
- മൺവീറ് (ഡി സി ബുക്സ്- 2011)
- വീരാൻകുട്ടിയുടെ കവിതകൾ-സമ്പൂർണ്ണം(2013)
- മിണ്ടാപ്രാണി(2015)
- നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക്(2018)
- സ്മാരകം
- ഇടതുകൈ
സഹൃദയ ഹൃദയത്തെ ആസ്വദിക്കുന്നതാണ് കവിത. കാലഘട്ടത്തിനനുസരിച്ച് പുതിയ കവിതകൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. പുതിയ കാലത്തെ കവിതയായ് വീരാന്കുട്ടിയുടെ 'സ്മാരകം' എന്ന കവിതയിൽ ഒരു ചെറിയ അപ്പൂപ്പൻതാടി ഒട്ടും നിസ്സാരമല്ല എന്നതാണ് കവി സമർഥിക്കുന്നത്.ചിറകുകൾ ഇല്ലാത്ത ദേശാന്തര കിളിയെ പോലെ പറക്കാനാവില്ലാത്ത ഒരു ചെറു അപ്പൂപ്പൻ താടിയാണ് കവിതയിൽ പരാമർശിക്കുന്നത്.സ്വന്തമായി ആകാശം ഇല്ല ദേശാന്തരം വിധിച്ചിട്ടില്ല ചിറകില്ലാതെ പോലും അത് പറന്നുയരുന്നു.കുഞ്ഞിനെ എന്ന പോലെ ചേർത്തുവെച്ച് വിത്തിനെയും കൂട്ടി ആഴങ്ങളിൽ പറന്ന് തിരിച്ചു മണ്ണിൽ നിലയുറക്കുമ്പോൾ..ഒരു സ്മാരക മരം ആയി മാറുമ്പോൾ അതിൽ വിശ്രമിക്കാൻ വരുന്ന ഒരാളും ചിന്തിച്ചു കാണില്ല ഒരു ഭാരമില്ലാത്ത തൊപ്പയാണല്ലോ അത്രയും വലിയ ഒരു സ്മാരകത്തിന് ജന്മം നൽകിയത് എന്ന് സത്യം.ഒരിക്കലും അപ്പൂപ്പൻതാടി അഹങ്കരിക്കുന്നില്ല..!ആകാശം മുഴുവൻ കൈക്കലാക്കി പറന്നുയരുമ്പോൾ പക്ഷി എന്ന പേര് നൽകാത്തതിൽ കൃതജ്ഞത കാണിക്കുന്നു കാരണം പക്ഷി എന്നു പറയുമ്പോൾ ഒരു പരിമിതി പോലെയാണ് അപ്പൂപ്പൻ താടി കണക്കാക്കുന്നത്.പക്ഷിയേക്കാൾ ഉയരത്തിൽ പറക്കാനും ചെറുതായതുകൊണ്ട് അതിൻറെ സ്വാതന്ത്ര്യം ഒരിക്കലും നിഷേധിക്കുന്നില്ല.മനുഷ്യർ പലപ്പോഴും വലിയ ചിന്ത കൊടുക്കാത്ത അപ്പൂപ്പൻ താടിയെ വീരാൻകുട്ടി അതിൻറെ ആഴങ്ങളിലൂടെ കവിതയായി ചിത്രീകരിച്ചപ്പോൾ ആസ്വാദകർ ആഴങ്ങളിലേക്കുള്ള അർത്ഥ തലങ്ങളിലേക്ക് കടന്നു ചെല്ലുന്നു.
ബാലസാഹിത്യം[തിരുത്തുക]
നരയംകുളം കുട്ടി എന്ന പേരിൽ ബാലമാസികകളിൽ കഥകളും,കവിതകളും എഴുതി. മണ്ടൂസുണ്ണി, ഉണ്ടനും നീലനും, നാലുമണിപ്പൂവ് എന്നീ നോവലുകൾ ലേബർ ഇൻഡ്യ ബാലമാസികയിൽ പ്രസിദ്ധീകരിച്ചു.പറന്നുപറന്ന് ചേക്കുട്ടിപ്പാവ ബാലനോവൽ 2018ൽ പുറത്തുവന്നു.
ബഹുമതികൾ[തിരുത്തുക]
കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്( 2017)
- കെ. എസ്. കെ. തളികുളം പുരസ്കാരം
- ചെറുശ്ശേരി പുരസ്കാരം
- അബുദാബി ഹരിതാക്ഷര പുരസ്കാരം
- വിടി കുമാരൻ കാവ്യ പുരസ്കാരം
- മഹാകവി പി കുഞ്ഞിരാമൻ നായർ കവിതാ പുരസ്കാരം
- തമിഴ് നാട് സി ടി എം എ സാഹിത്യ പുരസ്കാരം
- അയനം എ അയ്യപ്പൻ കവിതാപുരസ്കാരം
- ദുബൈ ഗലേറിയ ഗാല്ലന്റ് അവാർഡ്,
- എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡ്
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-17.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-18.
- ↑ http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് 59
- ↑ "Veerankutty- Speaker in Kerala literature Festival KLF –2021| Keralaliteraturefestival.com". ശേഖരിച്ചത് 2021-08-02.
കൂടുതൽ[തിരുത്തുക]
- പോയട്രി ഇന്റർനാഷണൽ വെബിൽ Archived 2014-09-19 at the Wayback Machine.
- വീരാൻകുട്ടിയുടെ 'പെൺമരങ്ങൾ' എന്ന കവിത Archived 2020-11-24 at the Wayback Machine.
- http://www.dcbookshop.net/author/veerankutti