വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/ചില്ലക്ഷരങ്ങൾക്കു ശേഷമുള്ള ഇരട്ടിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ സംവാദങ്ങൾ ഊർജം വേണോ ഊർജ്ജം മതിയോ, വിദ്യാർഥി/വിദ്യാർത്ഥി


സർ‌വ്വ വേണോ സർ‌വ മതിയോ?

ഒരു പഴയ പ്രശ്നം വീണ്ടും ഉന്നയിക്കുന്നു. ഈ താളിൽ തന്നെ മുകളിൽ ഉള്ള ഊർജ്ജം വേണോ ഊർജം മതിയോ എന്ന ചർച്ച ഒന്നുകൂടി കാണുക. ലോഗോ മാറ്റുമ്പോൾ സർ‌വവിജ്ഞാനകോശം എന്നു വേണോ, അതോ സർ‌വ്വവിജ്ഞാനകോശം എന്നു വേണോ എന്നുകൂടി തീരുമാനിക്കണം. ഇപ്പോൾ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമെല്ലാം സർ‌വ എന്നേ എഴുതാറുള്ളൂ.. സംശയം തീരുന്നില്ല എങ്കിൽ വിശ്വവിജ്ഞാനകോശം എന്ന് ആക്കുന്നതിനെപ്പറ്റിയും ചിന്തിക്കാം. അതിൽ ചില്ലുകഴിഞ്ഞുള്ള ഇരട്ടിപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ. എന്തായാലും മാടപ്രാവ് എന്ന ഒരു ബോട്ട് കറങ്ങിത്തിരിഞ്ഞ് വിക്കിപീഡിയയിലെ ലേഖനങ്ങളിലെല്ലാം വാക്കുകൾ പഴയരീതിയിൽ മാറ്റിവയ്ക്കുന്നുണ്ട്. ശരിയായിരിക്കും അല്ലേ..? സ്വതന്ത്രസർ‌വവിജ്ഞാനകോശം എന്ന സമസ്തപദം വരുമോ എന്നും ഒരിക്കൽക്കൂടി ചിന്തിക്കണം. സമാസിക്കേണ്ട എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. സ്വതന്ത്ര സർ‌വവിജ്ഞാനകോശം എന്ന് പോരേ? വിക്കിപീഡിയ എന്നെഴുതുന്നതിൽ ആദ്യ-അവസാന അക്ഷരങ്ങൾ വലുതാക്കണ്ട എന്നാണ് അഭിപ്രായം--Naveen Sankar 03:45, 17 മേയ് 2010 (UTC)[മറുപടി]

മാതൃഭൂമി സർവ്വ, മനോരമ സർവ്വ. തെറ്റാണെന്ന് വ്യക്തമായ തെളിവുള്ള, പ്രധാനമായും പന്മനയുടെ തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം എന്ന പുസ്തകങ്ങളെ ആധാരമാക്കി എടുത്ത പദങ്ങൾ മാത്രമേ മാടപ്രാവ് മാറ്റുന്നുള്ളു. ദേശാഭിമാനി (ഇ.എം.എസിന്റെ വാക്കുകളെ പിന്തുടർന്ന് എന്നു ഞാൻ കരുതുന്നു, ഒരിക്കൽ വായിച്ചതായി തോന്നുന്നു) മാത്രമേ സ്വർണം, ഊർജം, പാർടി എന്നിങ്ങനെ ബലമായി ഉപയോഗിക്കുന്നുള്ളു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സംവാദത്തിന് ഞാൻ മാടപ്രാവിന്റെ സംവാദതാളിൽ തന്നെ കുറിപ്പിട്ടായിരുന്നു. മാടപ്രാവിന്റെ പ്രവർത്തനങ്ങളിൽ പിശക് തോന്നുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട സംവാദം താളിൽ തരിക. ഇവിടെ സർവ്വവിജ്ഞാനകോശം എന്നെഴുതുന്നതാണ് ഉചിതമെന്നെന്റെ അഭിപ്രായം. ആശംസകൾ--പ്രവീൺ:സംവാദം 04:15, 17 മേയ് 2010 (UTC)[മറുപടി]
വിക്കിപീഡിയ പഴയ ചില്ലുകളെ പുതിയ ചില്ലുകളാക്കുന്നതിനാൽ മുകളിലെ ലിങ്കുകൾ പ്രവർത്തിക്കില്ല, ഒന്നുകിൽ പഴയ ചില്ലുകൾ ഉപയോഗിച്ച് സേർച്ച് ചെയ്യുക അല്ലെങ്കിൽ മാതൃഭൂമി സര്വ്വ, മനോരമ സര്വ്വ എന്നീ ലിങ്കുകൾ കാണുക. നന്ദി--പ്രവീൺ:സംവാദം 04:20, 17 മേയ് 2010 (UTC)[മറുപടി]
സർവ്വ ഒരു പ്രശ്നംആയി തോന്നതു് നവീനിനു് മാത്രമേ ഉള്ളൂ. നവീൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലാണോ പണിയെടുക്കുന്നതു്. ഇക്കണക്കിനു് പോയാൽ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാകും. --ഷിജു അലക്സ് 07:03, 17 മേയ് 2010 (UTC)[മറുപടി]
ഏയ് അല്ല. എനിക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി ഒരു ബന്ധവുമില്ല. ഉണ്ടായിരുന്നെങ്കിൽ ആദ്യം "ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്" എന്നതിലെ "ഇൻസ്റ്റിറ്റ്യൂട്ട് "മലയാളത്തിലാക്കാൻ പറഞ്ഞേനെ. സർവ്വ ഇപ്പോൾ മറ്റാർക്കും ഒരു പ്രശ്നമല്ലെങ്കിലും പിന്നെ പ്രശ്നമാകില്ലേ?. പുതിയ കേരള പാഠാവലികൾ ഒന്നു കണ്ടുനോക്കൂ. എന്താണ് എഴുതിയിരിക്കുന്നതെന്ന്. അവയിലെല്ലാം അധ്യാപകൻ, വിദ്യാർഥി, എന്നിങ്ങനെ പോകുന്നു. എന്തായാലും "സർ‌വ" എന്നത് എന്റെ മാത്രം പ്രശ്നമാണെങ്കിൽ എന്റെ അഭിപ്രായം അവഗണിച്ചേക്കൂ. ഈ കുട്ടിയെ കുളിപ്പിക്കാൻ ഞാനില്ല. ഷിജുവിന് നന്ദി. --Naveen Sankar 07:23, 17 മേയ് 2010 (UTC)[മറുപടി]

എൻസൈക്ലോപീഡിയ എന്നതിന് സർവ്വവിജ്ഞാനകോശം എന്നല്ലേ പണ്ട് മുതൽക്കേ ഉപയോഗിക്കുന്നത്. അത് നമ്മളായിട്ട് മാറ്റേണ്ട എന്നെന്റെ അഭിപ്രായം. പുതിയ വിദ്യാർത്ഥികളെ എന്തുകൊണ്ടോ തെറ്റാണ് പഠിപ്പിക്കുന്നതെങ്കിൽ സർക്കാരിന്റെ സർവ്വവിജ്ഞാനകോശവും (http://mal.sarva.gov.in/) സർവ്വവിജ്ഞാനകോശം എന്നല്ലേ ഉപയോഗിക്കുന്നത്. ഉപയോഗിച്ചുപയോഗിച്ച് ശരിയായി എന്നു വാദമുണ്ടെങ്കിൽ വ്യാകരണ നിയമങ്ങളനുസരിച്ച് ശരിയായ രൂപം തന്നെ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ലെന്നതും കണക്കിലെടുക്കണം.--പ്രവീൺ:സംവാദം 11:50, 17 മേയ് 2010 (UTC)[മറുപടി]

പ്രവീണിനോട്: വ്യാകരണ നിയമങ്ങളനുസരിച്ച് ശരിയായ രൂപം "സർ‌വ്വ" ആകുന്നത് എങ്ങനെയാണെന്ന് ഒന്ന് വ്യക്തമാക്കിത്തരൂ. "സർ‌വ" എന്നതിന് "ഉപയോഗിച്ചുപയോഗിച്ച് ശരിയായി" എന്ന വാദം ഇല്ല, സർ‌വ എന്ന് വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കൂടുതലും ഉപയോഗിച്ചിട്ടുള്ളത് "സർ‌വ്വ" എന്നുതന്നെയാണ്. പക്ഷേ നാം പറയുമ്പോൾ വ്വ എന്ന് ശക്തിനൽകി പറയാറില്ലല്ലോ. മുൻപിലുള്ള ചില്ലുകൊണ്ടുതന്നെ വ എന്ന അക്ഷരത്തിന് അത്യാവശ്യം ശക്തി ലഭിക്കുന്നുണ്ട്. "കൂടുതൽ ഉപയോഗിക്കപ്പെട്ടത്" എന്ന നിയമമാണ് സ്വീകരിക്കുന്നതെങ്കിൽ സർ‌വ്വ എന്നതുതന്നെയാണ് ശരി. അതുതന്നെ സ്വീകരിക്കുക. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് (dated 2010 May 23) ശ്രദ്ധ ക്ഷണിക്കട്ടെ. page 23ൽ നിന്നും - നല്ല നർമബോധമുണ്ട് വൈശാഖന്, സാഹിത്യ ഘോഷയാത്ര ഓർ‌മയില്ലേ, മധ്യവർ‌ഗജീവിതത്തിന്റെ ചാഞ്ചാട്ടങ്ങൾ, page 47ൽ നിന്നും - സർഗാത്മകം, page 69ൽ നിന്നും -വെറും ഒരു അധ്യാപകൻ മാത്രം ആയിരുന്നില്ല, വിദ്യാർഥികളെ മക്കളെപ്പോലെ സ്നേഹിച്ച് . ശ്രദ്ധിക്കുക, ഇവിടെയൊന്നും നർമ്മം എന്നോ, ഓർമ്മ എന്നോ സർഗ്ഗം എന്നോ അദ്ധ്യാപകൻ എന്നോ വിദ്യാർ‌ത്ഥി എന്നോ അല്ല ഉപയോഗിച്ചിരിക്കുന്നത്. നിയമം ലളിതം - ചില്ലിന് ശേഷം ഖരാക്ഷര മാണങ്കിൽ (ക ച ട ത പ) ഇരട്ടിക്കണം. അതിഖരം (ഖ, ഛ, ഠ ,ഥ, ഫ), മൃദു (ഗ, ജ, ഡ, ദ, ബ), ഘോഷം (ഘ, ഝ, ഢ,ധ, ഭ), അനുനാസികം (ങ, ഞ, ണ, ന, മ) എന്നിവ വന്നാൽ ഇരട്ടിക്കേണ്ട. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തന്നെ page 75ൽ സുകുമാർ അഴീക്കോടിന്റെ ആത്മകഥ വരുന്നുണ്ട്. അതിൽ കോഴിക്കോട് സർ‌വകലാശാല എന്നാണ് എഴുതിയിരിക്കുന്നത്. ഒരു photoയും കൊടുത്തിട്ടുണ്ട്. അതിൽ കാലിക്കറ്റ് സർ‌വകലാശാല എന്നാണ്. രണ്ടിടത്തും സർ‌വ്വ എന്നല്ല. "മാതൃഭൂമി ആഴ്ചപ്പതിപ്പ്", "ഭാഷാപോഷിണി", "മലയാളം" തുടങ്ങിയവയെല്ലാം മലയാളത്തിലെ നിലവാരമുള്ള വാരികകളായി വിലയിരുത്തപ്പെടുന്നവയാണ് എന്നുകൂടി കുറിക്കട്ടെ. പണ്ട് മാതൃഭൂമിയും അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നൊക്കെ ഉപയോഗിച്ചിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ശാസ്ത്രീയമനോഭാവം (Scientific attitude) ഉള്ളതുകൊണ്ടാണ് ഇപ്രകാരം മാറാൻ കഴിയുന്നതെന്ന് ഞാൻ പറയും, അല്ലാതെ ഫോണ്ട് ലാഭിക്കാനാണെന്നല്ല. മനോരമയിലെ സർ‌വ പ്രയോഗത്തിന് ഒരു ഉദാഹരണം ഇവിടെ--Naveen Sankar 07:22, 18 മേയ് 2010 (UTC)[മറുപടി]

കണ്ണുകാണാത്തവരെല്ലാവരും കൂടി ആനയെ വിശദീകരിക്കുന്ന ദുര്യോഗം സ്വാതന്ത്ര്യാനന്തരമലയാളത്തിന്റെ ഗതികേടാണു്. മലയാളം വാദ്ധ്യാന്മാരിൽ അത്തരം കുരുടന്മാർ ഭൂരിപക്ഷമാവുകകൂടിയായപ്പോൾ ഭാഷയ്ക്ക് അതിൽ‌പ്പരമൊരു കൊലക്കയർ ഇനി ഒരുങ്ങാനില്ല.

സർവ്വവിജ്ഞാനകോശം എന്നതിൽ അക്ഷരത്തെറ്റില്ല. വ്വ എന്നതും (അതുപോലെ പല മലയാള അക്ഷരങ്ങളും) ഇരട്ടിപ്പിച്ചെഴുതുന്നതു് ഭാഷാശാസ്ത്രപരമായിത്തന്നെ സാധുവാണു്. എന്നാൽ അതിനെക്കുറിച്ച് പിന്നെയും പിന്നെയും വിശദീകരിച്ചെഴുതുക എന്നതു് ഇതിനകം മടുപ്പുണ്ടാക്കിക്കഴിഞ്ഞ ഒരു വൃഥാ വ്യായാമമാണു്. ഏറ്റവും എളുപ്പമുള്ളത് സ്വയം ഈ വാക്കുകൾ ഉറക്കെ ഉച്ചരിച്ച് ഏതാണു് കൂടുതൽ പരിചയവും പ്രയത്നലളിതവും എന്നു കണ്ടുപിടിക്കുകയാണു്.

എന്തായാലും ഇവിടെ ഇപ്പോൾ വോട്ടിടലാണല്ലോ പ്രധാനം, അല്ലേ?

@വിശ്വം. വ്വ ഇരട്ടിപ്പിച്ചെഴുതുന്നതൊക്കെ സാധുതന്നെ. പക്ഷേ വിശ്വപ്രഭയിലെ ശ-യും പ-യും അതേ നിയമം കൊണ്ട് ഇരട്ടിക്കുന്നുണ്ട്. അത് എഴുത്തിൽ കാണിക്കുന്നില്ല എന്നതിന്‌ എന്താ ഞായം? തെറ്റൊന്നുമില്ല. പക്ഷേ, ഇന്നിടത്ത് ഇരട്ടിപ്പ് കാണിക്കണം എന്നും ഇന്നിടത്ത് വേണ്ടെന്നും ഒരു പ്രവചനീയത നൽകേണ്ടത് മലയാളം കമ്പ്യൂട്ടിങ്ങിനെ സംബന്ധിച്ചെങ്കിലും അവശ്യമായ ഒരു കാര്യമാണ്‌. ഇത് വൃഥാ വ്യായാമമൊന്നുമല്ല.

(ഇതിന്‌ സന്ദർഭം ഇതല്ലെന്നറിയാം. മുമ്പ് പലരും ഇക്കാര്യം സൂചിപ്പിച്ചതെല്ലാം പത്തായത്തിൽത്തള്ളിയതുകൊണ്ടാണ്‌. ഈ ഖണ്ഡം ഇവിടുന്ന് എവിടേക്കും മാറ്റുന്നതിൽ വിരോധമില്ല.)--തച്ചന്റെ മകൻ 12:05, 30 മേയ് 2010 (UTC)[മറുപടി]

(ഭാഷയിൽ സന്നിഗ്ദതയുണ്ടാക്കുന്ന, അതും ഭാഷയുടെ ദൃഢമായ നിലനിൽ‌പ്പിനെത്തെന്നെ ചോദ്യം ചെയ്യത്തക്ക ഭീഷണിയുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്തു് എന്നെന്നേക്കുമായി പരിഹരിക്കാൻ സാധിക്കുക എന്നതു് ഒട്ടും വൃഥാ വ്യായാമമല്ല.

മലയാളത്തിൽ ഇരട്ടിപ്പിന്റെ ഉൽ‌പ്പത്തിയും പരിണാമവും സാവധാനം പഠിച്ചുകൊണ്ടിരിക്കുകയാണു്. പക്ഷേ രണ്ടുവരിയിൽ പറഞ്ഞൊതുക്കാനാവില്ല. മാത്രമല്ല, ഭാഷയുടെ അടിസ്ഥാനനിയമങ്ങൾക്കു മണികെട്ടാൻ ആരാണു മുൻ‌കയ്യെടുക്കേണ്ടതു് എന്നതിൽ ഇപ്പോഴും വലിയ ആശയക്കുഴപ്പമുണ്ടു്. സ്വയം അതുചെയ്യേണ്ട പെരുങ്കാടൻപൂച്ചകൾക്കൊന്നും ഇപ്പോൾ എലിയെപ്പിടിക്കാൻപോലും അറിഞ്ഞുകൂടാ. നമ്മെപ്പോലെയുള്ള എലികൾ എന്തെങ്കിലും മുരണ്ടാൽ അതു കേൾക്കേണ്ടിടത്ത് എത്തുന്നുമില്ല.

എന്തായാലും അക്കരെ ബോട്ടുകൾ ഉണ്ടെന്നുറപ്പുള്ള കാലത്തോളം ഇങ്ങനെ നമുക്കു നീന്തിക്കൊണ്ടിരിക്കാം :(

(ഈ ഒരു കഷ്ണം ഇരട്ടിമധുരം ചർച്ച മൊത്തമായി വേറൊരു പേജിലാക്കി അവിടെ ദേഹണ്ഡം ചെയ്യാനുള്ള വകുപ്പുണ്ടോ?) --ViswaPrabha (വിശ്വപ്രഭ) 16:02, 30 മേയ് 2010 (UTC)[മറുപടി]

ഈ വിഷയത്തിൽ ഞാനും അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അതൊന്നും ഇവിടെ വിളമ്പേണ്ടതല്ല. ഒരു ഏകീകൃതശൈലി സ്വീകരിക്കുക എന്നതാണ്‌ ആവശ്യം. ഇതിനായി മുമ്പ് ആദർശ് ഊർജ/ജ്ജസ്വലനായി അടുപ്പുപറ്റിച്ചപ്പഴേ ഇവിടത്തെ ഫാഷാഫിമാനികൾ ഊതിക്കെടുത്തുകയാണുണ്ടായത്. ഇനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും. തൽക്കാലം ഇവിടെ നിർത്താം. ആവശ്യമുള്ളവർ തുടങ്ങിവെക്കട്ടെ --തച്ചന്റെ മകൻ 20:00, 30 മേയ് 2010 (UTC)[മറുപടി]

ക്ഷമിക്കുക, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ ശരിയെന്ന് കൊടുത്തിട്ടുള്ളവ അല്ലെങ്കിൽ ഉപയോഗിച്ചിരിക്കുന്നവ മാത്രമേ മാടപ്രാവ് തിരുത്തുന്നൊള്ളു. തച്ചന്റെ മകൻ തന്നെയും ഇതിത്ര നിന്ദിക്കേണ്ട കാര്യമാണെന്ന് മാടപ്രാവിന്റെ സംവാദം താളിൽ മുമ്പിട്ട കമന്റുകളിലൊന്നും കൊടുത്തിരുന്നില്ല.--പ്രവീൺ:സംവാദം 04:37, 31 മേയ് 2010 (UTC)[മറുപടി]
പ്രവീൺ മലയാളം നേരിടുന്ന, നേരിടാവുന്ന രണ്ടു പ്രശ്നമാണ് ഇരട്ടിപ്പും വിടവും എവിടെ വേണം-വേണ്ട എന്നതെന്നും ഇതിനൊരു തീരുമാനമുണ്ടാകണമെന്നും ഞാൻ പലേടത്തും സൂചിപ്പിച്ചിരുന്നു. ഇവിടെ നടക്കുന്ന കുപ്പിച്ചില്ലുകളിയിൽ ഇടപെടാതിരുന്നത് പ്രശ്നത്തെ മനസ്സിലാക്കാനല്ല, കണ്ണടച്ച് എതിർക്കാനാണ് ഇവിടത്തുകാർ ശ്രമിക്കുന്നതെന്ൻ മനസ്സിലാക്കിയതുകൊണ്ടും പക്ഷം ചേരാൻ ഉദ്ദേശിക്കാത്തതുകൊണ്ടുമാണ്. എങ്ങനെ എഴുതണം എന്ന കാര്യത്തിൽ സ്വീകാര്യമായ ഒരു ശൈലി വിക്കിപ്പീഡിയയ്ക്കുവേണ്ടി തയ്യാറാക്കണമെന്ന ആഗ്രഹമുണ്ട്. ചില്ലേറ് പേടിച്ചിട്ടാണ് തുനിയാത്തത്. എഡിറ്റുകൂട്ടി മുഴുലോകപ്പഴിയുംകൊണ്ട് പറക്കാൻ മാടപ്രാവുണ്ടല്ലോ എന്തിനും എന്ന വിശ്വപ്രഭയുടെ ആശ്വാസംതന്നേ ഉള്ളൂ.

ഇരട്ടിപ്പിന്റെ കാര്യത്തിൽ ഇന്നത് ശരി ഇന്നത് തെറ്റ് എന്ന് ഒരു ഗ്രന്ഥത്തിലും പറയുന്നതായി എനിക്കറിയില്ല; 50 വർഷം മുമ്പുള്ള അപശബ്ദബോധിനിയിലും പറഞ്ഞിട്ടില്ല. രണ്ടും ശരിതന്നെ എന്ന് പന്മനസാറുതന്നെ പറഞ്ഞിട്ടുമുണ്ട്.

(ആമുഖം കഴിഞ്ഞു. പ്രശ്നത്തെക്കുറിച്ചുള്ള വിശകലനം പിന്നാലെ.)--തച്ചന്റെ മകൻ 07:35, 31 മേയ് 2010 (UTC)[മറുപടി]