വള്ളിയൂർക്കാവ് ക്ഷേത്രം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2025 മാർച്ച്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |

കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വള്ളിയൂർക്കാവ് ശ്രീ ഭഗവതി ക്ഷേത്രം അഥവാ വള്ളിയൂർ ശ്രീ ഭഗവതി ക്ഷേത്രം (Valliyoorkkavu Sree Bhagavathy Temple). ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വനദുർഗ്ഗ, ജല ദുർഗ്ഗ തുടങ്ങിയ ഭാവങ്ങളിലും സങ്കൽപ്പിച്ചു വരുന്നു. വള്ളിയൂരമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു.
വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ഭഗവതി ക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു. കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ഭഗവതി ക്ഷേത്രം. എല്ലാ വർഷവും മാർച്ച്/ഏപ്രിൽ മാസത്തിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം വയനാട്ടിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ്.
ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, നവമി, അഷ്ടമി, ഭരണി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവ പ്രധാന ദിവസങ്ങൾ.
ഉത്സവം
[തിരുത്തുക]മീനം ഒന്നിന് കൊടിയേറി എല്ലാ വർഷവും (മാർച്ച് /ഏപ്രിൽ മാസങ്ങളിൽ) നടക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവിലെ ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും ഗംഭീരവും പൊലിമയേറിയതാണ്. വയനാടിന്റെ ദേശീയോത്സവം എന്നാണ് ഇതറിയപ്പെടുന്നത്. ഭഗവതിയുടെ ഒപ്പന ദർശനം ഇതിന്റെ പ്രധാന ചടങ്ങാണ്. പണ്ടുകാലത്ത് ഉത്സവത്തിനോടനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു.[1]
വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊടിയേറ്റത്തിനുമുണ്ട് പ്രത്യേകത. ഉത്സവം തുടങ്ങി ഏഴാംദിവസമേ കൊടികയറുകയുള്ളൂ. അതുപോലെ ഉത്സവം കഴിഞ്ഞ് ഏഴാം ദിവസമേ കൊടി ഇറക്കുകയുള്ളൂ.
ശ്രീ ഭദ്രകാളി ദാരികനുമേൽ നേടിയ വിജയമാണ് ഈ ഉത്സവത്തിന്റെ അടിസ്ഥാനം. മീനം ഒന്നിനു തലേദിവസം മാനന്തവാടിക്കടുത്തുള്ള പാണ്ടിക്കടവ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പരാശക്തിയുടെ തിരുവായുധമായ വാൾ ഒരാനപ്പുറത്ത് എഴുന്നള്ളിച്ചുകൊണ്ടുവരുന്നു. ഇത് താഴേക്കാവിൽ വെക്കുന്നതോടെ ഉത്സവത്തിനു നാന്ദി കുറിക്കുകയായി. പിറ്റേദിവസം മുതൽ കാലത്ത് വിശേഷാൽ ചടങ്ങുകളും പൂജകളും ഉണ്ടാകും. പതിമൂന്ന് ദിവസവും മേലേകാവിൽ ക്ഷേത്രത്തിനകത്ത് തായമ്പക ഉണ്ടാകും. പതിനാലാം ദിവസം തായമ്പക ഉണ്ടാവില്ല.
ഉച്ചപൂജ സമയത്ത് മേലേക്കാവിലെ പാട്ടുപുരയിൽ തോറ്റവും ഉണ്ടാകും. കാളി-ദാരിക യുദ്ധം തന്നെയാണ് തോറ്റം പാടുന്നത്. ക്ഷേത്രാവകാശിയായ കുറുപ്പിനാണ് ഇതിനവകാശം. മീനം ഏഴിന് വൈകുന്നേരമാണ് കൊടിയേറ്റം നടക്കുക. ഇതോടെ ഉത്സവം തിരക്കിലമരുന്നു. കച്ചവടക്കാരും വഴിവാണിഭക്കാരും താഴെക്കാവിലെ പാടത്ത് സ്ഥാനം പിടിക്കുന്നു. ധാരാളം ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു.
മീനം പത്താം ദിവസം ക്ഷേത്രത്തിലെ മേൽശാന്തി ഒപ്പനക്കോപ്പ് എടുക്കാനായി ചേരംകോട് ഇല്ലത്തേക്ക് യാത്രയാകുന്നു. ഒപ്പന എന്നാൽ ഇവിടെ ഭഗവതിയുടെ രൂപമാണ്. നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തോടെ മേൽശാന്തി ചേരാങ്കോട്ട് ഇല്ലത്ത് എത്തുന്നു. പിറ്റേദിവസം വൈകുന്നേരം വരെ അവിടെ ധ്യാനനിമഗ്നനായിരിക്കുന്ന മേൽശാന്തിയോട് അവിടത്തെ സ്ത്രീ (അന്തർജനം) ഒപ്പന കൊണ്ടുപൊയ്ക്കോളൂ എന്ന് പറയുന്നതോടെ പൂജാരി ഒപ്പനയെടുത്ത് ഭാണ്ഡത്തിലാക്കി വള്ളിയൂർക്കാവ് ലക്ഷ്യമാക്കി വരുന്നു. മേലാസകലം വെള്ളമുണ്ട് പുതച്ച് ഏകാകിയായാണ് ഒപ്പനക്ക് പോകുന്നതും വരുന്നതും. ഒപ്പന വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പായി മേലേക്കാവിലെത്തുന്നു. തുടർന്ന് താഴേക്കാവിലെ പാട്ടുപുരയ്ക്കുള്ളിൽ ഒപ്പനയറയിൽ വെക്കുന്നു. തുടർന്നുള്ള നാലുദിവസവും അർദ്ധധരാത്രി കളംപാട്ടിനുശേഷം ഒപ്പന കെട്ടി കാണിക്കും.
സർവ്വ ദുരിതശാന്തിക്കും രോഗശാന്തിക്കും ഭഗവതിയുടെ ഒപ്പന ദർശിച്ചു പ്രാർഥിക്കുന്നത് ഉത്തമമെന്ന് വിശ്വസിക്കുന്നു. തുടർന്ന് ധാരാളം വിശ്വാസികൾ ദർശനത്തിനായി എത്തിച്ചേരുന്നു. ഒപ്പന വരുന്നതുമുതൽ ഉത്സവം അതിന്റെ പാരമ്യത്തിലേക്കു കടക്കുന്നു. തുടർന്നുള്ള നാലുദിവസവും മേലേക്കാവിൽ നിന്ന് താഴേക്കാവിലേക്ക് വള്ളിയൂരമ്മ എഴുന്നള്ളുന്നു. തുടർന്ന് താഴേക്കാവിലെ പാട്ടുപുരയിൽ കളംപാട്ടിനുശേഷം മേലേകാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു.
മീനം പതിനാലാം ദിവസമാണ് ഏറ്റവും പ്രധാനദിവസം. അന്ന് വയനാടൻ ജനതയുടെ വഴികളെല്ലാം വള്ളിയൂർക്കാവിലേക്കാണ്. ആദിവാസി സമൂഹങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഉത്സവമാണിത്. അവരും കുടുംബസമേതം ഉത്സവം കാണാൻ എത്തുന്നു. ഉച്ചകഴിയുന്നതോടെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഗജവീരൻമാരുടെയും ഇളനീർക്കാവുകളുടെയും അകമ്പടിയോടെ അടിയറ വറവുകൾ വള്ളിയൂർക്കാവിലേക്ക് പുറപ്പെടുന്നു. അത്താഴപൂജക്കു മുൻപായി എല്ലാ അടിയറകളും വന്നു പോകുന്നു. ഇളനീർക്കാവുകൾ വള്ളിയൂരമ്മയ്ക്ക് അഭിഷേകം കഴിപ്പിക്കുന്നു.
അത്താഴപൂജ കഴിഞ്ഞാൽ വള്ളിയൂരമ്മ പാണ്ടിമേളത്തോടെ മൂന്നാനപ്പുറത്ത് താഴേക്കാവിലേക്ക് എഴുന്നള്ളുന്നു. അന്നേദിവസം കളംപാട്ട് ഉണ്ടാകുന്നതല്ല. അവിടെ ഭഗവതിയെ ഇറക്കിയശേഷം പാട്ടുപുരയിൽ ചെറിയൊരു പാട്ട് നടക്കുന്നു. ശേഷം ഭഗവതി ഒന്നര കിലോമീറ്റർ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുതറയിലേക്ക് എഴുന്നള്ളുന്നു. ഇവിടെ കോമര നൃത്തവും ഇറക്കിപ്പൂജയും ഉണ്ട്. ശേഷം കബനീനദിയിൽ വള്ളിയൂരമ്മ ആറാട്ടിനുശേഷം മേലേക്കാവിലെത്തുന്നു. ഇവിടെ ദേശക്കാരുടെ അരിചാർത്തലിനു ശേഷം താഴെക്കാവിലേക്ക് വീണ്ടും എഴുന്നള്ളിക്കുന്നു. ശേഷം ഇവിടെയും കോമരനൃത്തമുണ്ട്. ശേഷം ഒപ്പനദർശനം. അതു കഴിയുന്നതോടെ രുധിരക്കോലം എന്ന ചടങ്ങാണ്. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇത്. പാണിയുടെ അകമ്പടിയോടെയാണ് ഇരുവരുടെയും യുദ്ധം. അവസാനം കാളി ദാരികന്റെ കിരീടമെടുക്കുന്നതോടെ ഈ ചടങ്ങ് കഴിയുന്നു. ഇതോടെ ഭഗവതിയെ മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. ശേഷം പള്ളിയറ ക്ഷേത്രത്തിൽ നിന്നെഴുന്നള്ളിച്ച വാളും ഒപ്പനക്കോപ്പും തിരിച്ചെഴുന്നള്ളിക്കുന്നു. അതോടെ പതിനാലുദിവസത്തെ വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർ ഒരുത്സവത്തിനു സമാപനമാകുന്നു.[2]
ചരിത്രം
[തിരുത്തുക]ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് വള്ളിയൂർക്കാവ് ശ്രീ ഭഗവതി ക്ഷേത്രം. വള്ളിയൂരമ്മ വയനാട്ടിലെ ആദിവാസികളുടെ കുല ദൈവമായിരുന്നു. വള്ളിയൂരമ്മ എന്ന പേരിൽ ആരാധിക്കപ്പെടുന്നത് പുരാതന മാതൃ ദൈവമായ ഭദ്രകാളിയാണ്. പ്രപഞ്ചനാഥയായ ആദിപരാശക്തിയുടെ ഉഗ്ര രൂപമായി ഭഗവതി ആരാധിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും പൗരാണികമായ മതങ്ങളിൽ ഒന്നായിരുന്നു ശാക്തേയം എന്ന് പറയാം. ഊർവരത, മാതൃ ദൈവാരാധന, നാരീ പൂജ, ശക്തി പൂജ എന്നിവ അതിന്റെ ഭാഗമാണ്.
ചരിത്രപരമായി പറഞ്ഞാൽ ദ്രാവിഡരാണ് കൂടുതലും മാതൃ ദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതൽ അതിനു തെളിവുകൾ ഉണ്ട്. ആദികാലങ്ങളിൽ ഗോത്ര ജനത കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതക്കായി ആരാധിച്ചിരുന്നു. കാർഷിക സമൃദ്ധി, യുദ്ധ വിജയം, രോഗമുക്തി, കുടുംബത്തിന്റെ ഐശ്വര്യം, സന്താനങ്ങളുടെ അഭിവൃദ്ധി, കുലത്തിന്റെ നിലനിൽപ്പ് എന്നിവയ്ക്കായി ഭഗവതിയെ ആരാധിക്കുന്ന രീതി വ്യാപകമായിരുന്നു. കാലക്രമേണ ഈ പുരാതന മാതൃദൈവം പല പരിണാമങ്ങളിലൂടെ ഇന്നത്തെ ഭഗവതിയായിത്തീരുകയും ചെയ്തു.
പൊതുവേ ഭഗവതിയെ ആരാധിക്കുന്നതിനു പ്രത്യേക നിഷ്ഠയോ നിവേദ്യമോ ഇല്ലെന്നാണ് സങ്കല്പം. ജാതിഭേദമില്ലാതെ വിശ്വാസികളായ ആർക്കും ആരാധിക്കാം. ഭക്തർക്ക് ഇഷ്ടമുള്ള ഭക്ഷണം നിവേദ്യമായി സമർപ്പിക്കാം എന്നാണ് ആചാരം.
പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം മഹാശക്തിയായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ജഗദീശ്വരിയും ആദിപരാശക്തിയുമായ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭഗവതിയെ ആരാധിക്കുന്നവർ സ്ത്രീകളെ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് വിശ്വാസം. യാതൊരു കാരണവശാലും അവർ സ്ത്രീകളോട് മോശമായി പെരുമാറാൻ പാടില്ല എന്നാണ് ആചാരം.
പുരാതന കാലങ്ങളിൽ ആരാധിക്കപ്പെട്ടിരുന്ന ‘കൊറ്റവൈ‘ എന്ന മാതൃദൈവവും യുദ്ധമൂർത്തിയുമായ ഭഗവതിയാണ് പിൽക്കാലത്ത് ഭദ്രകാളി, ദുർഗ്ഗാ സങ്കൽപ്പങ്ങളിൽ ആരാധിക്കപ്പെട്ടിരുന്നത് എന്ന് ചരിത്രം പറയുന്നു. ശൈവ വൈഷ്ണവ ബൗദ്ധ മതങ്ങളും അബ്രഹാമിക മതങ്ങളും ഉടലെടുക്കുന്നതിന് മുൻപ് തന്നെ മാതൃ ദൈവ ആരാധന ലോകത്തിൽ വ്യാപകമായിരുന്നു. ക്രിസ്തുവർഷത്തിനു മുമ്പ് മുതൽക്കേ തന്നെ ലോകത്തിൽ മാതൃദൈവ സങ്കൽപ്പം നിലനിന്നിരുന്നു. മാതൃദൈവ ആരാധന സിന്ധുനാഗരികതയ്ക്ക് മുൻപേ തന്നെ ഭാരതത്തിലും നിലനിന്നിരുന്നു. ഇത് ഉർവ്വരതാ സങ്കൽപവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ ഇത്തരം പ്രകൃതി ആരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാടിനെ കാക്കുന്ന കാവ് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായ ആരാധനാ സങ്കൽപവുമായി ചേർന്ന് നിൽക്കുന്നു.
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. ഇത് ശ്രീ പാർവതിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു. കാളിയുടെ സൗമ്യവും രൗദ്രവുമായ പത്ത് രൂപങ്ങളെ ദശ മഹാവിദ്യ എന്നറിയപ്പെടുന്നു. ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ഭുവനേശ്വരിയുടെ കറുത്ത ഉഗ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. സപ്തമാതാക്കളിൽ പ്രധാനപ്പെട്ട ചാമുണ്ഡി കാളിയാണ്. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി, കാലത്തെ (സമയത്തെ) നിയന്ത്രിക്കുന്നവൾ, കാരുണ്യത്തിന്റെ ഭഗവതി" എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിച്ചു കാണാറുണ്ട്. "ഭദ്രമായ (മംഗളമായ) കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. കറുത്ത നിറത്തോടുകൂടിയ ഭഗവതി കരിങ്കാളി എന്നറിയപ്പെടുന്നു.
വള്ളിയൂർ ഉത്സവവും അടിമ വ്യാപാരവും...
വള്ളിയൂർ ഉത്സവ സമയത്ത് ആദിവാസികൾ ധാരാളമായി ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു. ഇന്നും ആദിവാസി സമൂഹങ്ങളുടെ നേതൃത്വത്തിൽ തന്നെയാണ് ഇവിടുത്തെ ഉത്സവം നടന്നു പോരുന്നതും. എന്നാൽ കോട്ടയം രാജാക്കന്മാരുടെ ഭരണ കാലത്ത് ഇവിടത്തെ ഉൽസവത്തിന്റെ സമയത്ത് ആദിവാസികളെ ജോലി ചെയ്യാൻ അടിമകളായി വിൽക്കുന്ന അടിമ വ്യാപാരം ഇവിടെ സ്ഥാപിക്കപ്പെട്ടു. ഇങ്ങനെയുള്ളവർക്ക് നേരത്തെ പറഞ്ഞ് ഉറപ്പിക്കുന്ന ഒരു തുക നൽകും. ഈ തുകയാണ് നിൽപ്പുപണം. വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഉൽസവത്തിന് ക്ഷേത്രസന്നിധിയിൽ വച്ചാണ് കരാർ ഉറപ്പിക്കുന്നത്. നിൽപ്പുപണം വാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു. ദൈവത്തിന്റെ മുന്നിൽ വച്ച് പണം വാങ്ങി എടുക്കുന്ന പ്രതിജ്ഞ പാലിക്കാൻ ആദിവാസികൾ നിർബന്ധിതരായിരുന്നു. മീനം പതിനഞ്ചിനു പുലർച്ചെ ആദിവാസികളെ തിരഞ്ഞെടുത്ത് അടുത്ത വള്ളിയൂർക്കാവ് ഉത്സവം വരെ തന്റെ കീഴിൽ പണി ചെയ്ത് കൊള്ളാം എന്ന് സത്യം ചെയ്യിക്കുന്നതാണ് അടിമ വ്യാപാരത്തിന്റെ ചടങ്ങ്. ഇങ്ങനെ കാര്യമായ കൂലിയൊന്നും കൊടുക്കാതെ നിൽപ്പ് പണം മാത്രം കൊടുത്തു ജോലി ചെയ്യാൻ ആവശ്യമായ അടിമകളെ ലഭ്യമാക്കുന്ന ഒരിടമായി രാജാക്കന്മാർ ഈ പ്രദേശത്തെ മാറ്റുകയാണുണ്ടായത്. എന്നാൽ രാജാവിന് അധികാരം നഷ്ടപ്പെട്ടത്തോടെ ഈ സമ്പ്രദായം അന്യം നിന്ന് പോരുകയാണുണ്ടായത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 https://www.thehindu.com/todays-paper/tp-national/tp-kerala/Valliyoorkavu-temple-festival-draws-to-a-close/article16009346.ece
- ↑ വയനാട്ടിലെ ആരാധന സ്ഥലങ്ങൾ
കുറിപ്പുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]