വഖഫ്
മുസ്ലിം നിയമത്തിൽ ആരാധനാലയങ്ങളെയും അതിനോടനുബന്ധിച്ച് കിടക്കുന്ന സ്വത്തിനെയുമാണ് വഖഫ് എന്ന് പൊതുവേ വിളിക്കുന്നത്. മതനിയമപ്രകാരം വഖഫ് പൊതുസ്വത്തായി കണക്കാക്കപ്പെടുന്നു.
വഖ്ഫ്: അറിയേണ്ട ചില കാര്യങ്ങൾ[തിരുത്തുക]
===== വഖ്ഫ് ചെയ്യപ്പെട്ട വസ്തുവകകൾ, അതിൽ നിന്നുള്ള ആദായം, മെച്ചം, പ്രയോജനം ഇതെല്ലാം പരിശുദ്ധനായ അല്ലാഹുവിന്റെ =====
- വഖ്ഫ് നിയമം ഒരു എത്തിനോട്ടം
- വഖ്ഫ്: അറിയേണ്ട ചില കാര്യങ്ങൾ
- വഖ്ഫ് ബോർഡ് സമുദായത്തിന്റെ പൊതുവേദിയായി പ്രവർത്തിക്കും
വഖ്ഫ് ചെയ്യപ്പെട്ട വസ്തുവകകൾ, അതിൽ നിന്നുള്ള ആദായം, മെച്ചം, പ്രയോജനം ഇതെല്ലാം പരിശുദ്ധനായ അല്ലാഹുവിന്റെ നാമത്തിൽ അർപ്പിക്കപ്പെട്ടതാണ്. ഏത് തരത്തിലുള്ള വസ്തുവകകളായാലും അവ എന്നന്നേക്കുമായി അല്ലാഹുവിന്റെ പേരിൽ നിക്ഷിപ്തമായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ വസ്തു വഖ്ഫിലേക്ക് കൈമാറിയ വ്യക്തിക്ക് തിരിച്ചെടുക്കാനോ, വിൽക്കാനോ, അനന്തരവകാശികൾക്കിടയിൽ വീതിച്ച് കൊടുക്കാനോ സാധ്യമല്ല.
ഒരു വഖ്ഫ് സാധൂകരിക്കപ്പെടണമെങ്കിൽ അത്യാവശ്യമായും താഴെപ്പറയുന്ന മൂന്ന് ഘടകങ്ങൾ അതിൽ അടങ്ങിയിരിക്കണം:
1. വസ്തു സ്ഥിരമായി വിട്ട് കൊടുക്കണം.
ഇവിടെയും മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
എ) വഖ്ഫ് ചെയ്യാനുദ്ദേശിക്കുന്ന വസ്തു നിലവിൽ ഉടമസ്ഥാവകാശത്തിൽ ഉണ്ടായിരിക്കണം.
ബി) ആ വസ്തു അല്ലാഹുവിലേക്ക് സ്ഥിരമായി വിട്ടുകൊടുക്കണം. നിശ്ചിത സമയത്തേക്ക്, കാലയളവിലേക്ക് വഖ്ഫ് ചെയ്യൽ സാധുവായിരിക്കില്ല.
സി) വസ്തുവിന്റെ ഉടമസ്ഥൻ തന്നെയായിരിക്കണം വഖ്ഫ് ദാതാവ്.
2. വസ്തു വഖ്ഫ് ചെയ്യുന്ന വ്യക്തി, 18 വയസ്സ് തികഞ്ഞ, മാനസികാരോഗ്യമുള്ള മുസ്‌ലിമായിരിക്കണം.
3. ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ച ഏത് സദ്കാര്യത്തിനും വഖ്ഫ് ചെയ്യാവുന്നതാണ്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തി, അദ്ദേഹം മരണശയ്യയിലായിരുന്നാലും ശരി, അദ്ദേഹത്തിന് വഖ്ഫ് ചെയ്യാവുന്നതാണ്.
രണ്ടു തരം വഖ്ഫുകളാണുള്ളത്. ഒന്നാമത്തേത് മതപരമായ കാര്യങ്ങൾക്കുള്ളതും രണ്ടാമത്തേത് വ്യക്തികൾക്കോ സമൂഹത്തിനോ വേണ്ടിയുള്ളതും. ഉദാഹരണത്തിന്, കുടുംബാംഗങ്ങൾക്കും അവരുടെ സന്താനങ്ങൾക്കും വേണ്ടി മാത്രം ചെയ്യുന്ന വഖ്ഫ്. ഇത്തരം വഖ്ഫ് 'വഖ്ഫുൽ ഔലാദ്' എന്ന പേരിൽ അറിയപ്പെടുന്നു.
വഖ്ഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തു നിലവിൽ ഉണ്ടായിരിക്കണമെന്നത് ഉപാധിയാണ്. അതേ തത്ത്വം തന്നെയാണ് വഖ്ഫുൽ ഔലാദിലും വ്യവസ്ഥ ചെയ്യുന്നത്. 1995-ലെ വഖ്ഫ് നിയമത്തിലെ 3(iii) വകുപ്പ് വഖ്ഫുൽ ഔലാദിനെ പ്രതിപാദിച്ചുകൊണ്ടുള്ളതാണ്. കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ് Vs കമ്പം മൂസാ സേഠ് കേസിൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. വസ്തുതന്നെ വഖ്ഫ് ചെയ്യണോ അതോ വസ്തുവിൽ നിന്ന് ലഭിക്കുന്ന വരുമാനം, ആദായം ഇത്യാതി നേട്ടങ്ങൾ മാത്രം വഖ്ഫ് ചെയ്താൽ മതിയോ എന്നുള്ളതായിരുന്നു ഈ കേസിലെ തർക്കം. കേരള ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ, വസ്തു മാത്രമല്ല വസ്തുവിൽ നിന്ന് കിട്ടുന്ന മുഴുവൻ ആദായവും വഖ്ഫുൽ ഔലാദിൽ ഉൾപ്പെട്ടിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1930-ലെ മറ്റൊരു കേസിൽ, വഖ്ഫ് ചെയ്യുന്ന വസ്തു ഭൂമിയോ കെട്ടിടമോ മാത്രമാകണമെന്നില്ല, കമ്പനിയിലെ ഷെയറോ പണമോ ആകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വഖ്ഫ് ചെയ്യുന്ന വസ്തുവിന്റെ ഉടമസ്ഥൻ മുതവല്ലി എന്ന് അറിയപ്പെടുന്നു. സാമ്പത്തികമായിട്ടോ മറ്റേതെങ്കിലും തരത്തിലോ വഖ്ഫ് ചെയ്തിട്ടുള്ള വസ്തുവിൽ നിന്ന് പ്രയോജനം ലഭിക്കുന്ന ഏതൊരാളും വഖ്ഫിൽ താൽപര്യമുള്ള അംഗമാണ് (Person interested in Wakf). ആരാധനാ കർമ്മങ്ങളനുഷ്ഠിക്കാനും, മതപരമായ മറ്റ് ആചാര സരണിയിൽ ഇടംപിടിയ്ക്കാനും, അത് പള്ളിയായാലും, ഈദ് ഗാഹ്, ദർഗാ, മഖ്ബറ, ഖബ്ർസ്ഥാൻ അല്ലെങ്കിൽ വഖ്ഫുമായി ബന്ധപ്പെട്ട ഏത് ധർമസ്ഥാപനമായാലും ഏതെല്ലാം വ്യക്തികൾക്ക് അവകാശമുണ്ടോ അവരും വഖ്ഫുമായി താൽപര്യമുള്ളവർ എന്ന ഗണത്തിൽ വരുന്നു.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വഖ്ഫിനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.
1. ശീഈ നിയമപ്രകാരമുള്ള ശീഈ വഖ്ഫ്
2. സുന്നീ നിയമപ്രകാരമുള്ള സുന്നീ വഖ്ഫ്
വഖ്ഫ് വസ്തുവകകളിലോ വഖ്ഫുമായി ബന്ധപ്പെട്ട മറ്റിതര സംഗതികളിലോ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്ത് ഒന്നോ അതിലധികമോ വഖ്ഫ് ട്രൈബ്യൂണലുകൾ സ്ഥാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്കുണ്ട്. ജുഡീഷ്യൽ സർവീസിലുള്ള ഡിസ്ട്രിക്റ്റ്/ സെഷൻസ്/സിവിൽ ജഡ്ജ് ക്ലാസ്-1 പദവിയിൽ കുറയാത്ത വ്യക്തിയാണ് ട്രൈബ്യൂണലിന്റെ കേസുകളുടെ വിധിന്യായങ്ങൾ നടപ്പാക്കുന്നത്. അതു സിവിൽ കോടതിയുടെ പരിധിയിൽ നിന്നുകൊണ്ട് 1908 ലെ സിവിൽ നിയമ നടപടിക്രമങ്ങളനുസരിച്ചായിരിക്കും. ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കും; അതിനെതിരെ മറ്റൊരു കോടതിയിലും അപ്പീൽ നിലനിൽക്കുന്നതല്ല. എന്നാൽ ആ ഉത്തരവിന്റെ നിയമസാധുത, ആധികാരികത മുതലായവയിലെ തെറ്റായ വശങ്ങൾ ചുണ്ടിക്കാട്ടി പുനഃ പരിശോധനക്കോ തെറ്റായ തീരുമാനം തിരുത്തി മറ്റൊരു ഓർഡർ പാസ്സാക്കാനോ ഹൈക്കോടതിയോട് അഭ്യർഥിക്കാവുന്നതാണ്.
ഒരു വസ്തു വഖ്ഫിൽ നിക്ഷിപ്തമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖ്ഫ് ബോർഡിനുണ്ട്. അതുപോലെ ഒരു വസ്തു സുന്നീ വഖ്ഫാണോ ശീഈ വഖ്ഫാണോ എന്ന് തീരുമാനിക്കേണ്ടതും ബോർഡാണ്. ഈ തീരുമാനങ്ങൾക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് തീരുമാനത്തെ റദ്ദ് ചെയ്യിക്കുകയോ, വേണ്ട മാറ്റങ്ങൾ വരുത്തുകയോ ചെയ്യാത്തപക്ഷം ബോർഡിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നതാണ്.
നിയമം അനുശാസിക്കും വിധം നിലവിൽ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ധാരാളം വസ്തുവകകൾ മുത്തവല്ലിമാർ തന്നിഷ്ടത്തോടെ കയ്യാളിക്കൊണ്ടിരിക്കുന്നുണ്ട്. നിയമത്തിന് അതീതമായുള്ള മുതവല്ലിമാരുടെ ഈ പ്രവർത്തനം തീർത്തും ശിക്ഷാർഹമാണ്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണ്. വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയും ഇതിന് കാരണമായിട്ടുണ്ട്.
വഖഫ് ചെയ്യപ്പെട്ട വസ്തുവെ സംബന്ധിച്ചുള്ള പ്രമാണത്തിൽ രേഖപ്പെടുത്തിയതു പ്രകാരമല്ലാതെ, ആ വസ്തു വഖ്ഫ് ബോർഡിൽ നിന്ന് മുൻകൂട്ടി അനുവാദം മേടിക്കാതെ ഇഷ്ടദാനം ചെയ്യുകയോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്താൽ അത്തരം പ്രക്രിയകൾ അസാധുവാണ്. നിലവിലുള്ള ഏതെങ്കിലം നിയമത്തിനധീനമായി സ്ഥിതി ചെയ്യുന്ന പള്ളിയോ ദർഗയോ മേലുദ്ധരിച്ച പോലെ ബോർഡിന്റെ മുൻകൂർ അനുമതിയോടെ ഇഷ്ടദാനം ചെയ്യാനോ, വിൽക്കാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ലാത്തതാണ്.
വഖ്ഫ് വസ്തുവകകൾ ബോർഡിന്റെ മുൻകൂർ അനുവാദം കൂടാതെ ഏതെങ്കിലും തരത്തിൽ കൈമാറിയെന്ന വിവരം കിട്ടിയാൽ വസ്തുവകകളുടെ അവകാശം മടക്കിക്കിട്ടാൻ ജില്ലാ കളക്ടർക്ക് കുറിപ്പ് നൽകേണ്ടതാണ്. അങ്ങനെയൊരാവശ്യമുന്നയിച്ചുകൊണ്ട് കിട്ടുന്ന കുറിപ്പിന്മേൽ കളക്ടർ ഉത്തരവിടുകയും ഉത്തരവിന്റെ കോപ്പി ഉത്തരവാദത്തപ്പെട്ട വ്യക്തികൾക്ക് കൊടുക്കുകയും ചെയ്യും. കളക്ടറുടെ ഉത്തരവിൽ തൃപ്തരല്ലാത്തവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. മുപ്പത് ദിവസത്തെ കാലാവധിയാണ് ട്രൈബ്യൂണലിനെ സമീപിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. മുപ്പത് ദിവസ കാലാവധി കഴിയുകയോ, അപ്പീൽ നൽകിയതിൽ അനുകൂല വിധി കിട്ടാതെ വരികയോ ചെയ്യുന്ന പക്ഷം ചട്ടങ്ങൾക്കനുസൃതമായി വസ്തുവകകളുടെ അവകാശം തിരിച്ചെടുത്ത് ബോർഡിന് കൈമാറുന്നതാണ്. വഖ്ഫും വഖ്ഫ് വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കോടതി കേസുകളിലും മറ്റേതെങ്കിലും തരത്തിലുള്ള വ്യവഹാരങ്ങളുണ്ടോ, അതിലെല്ലാം ബോർഡും കക്ഷി ചേരേണ്ടതാണ്.