മേഴത്തോൾ അഗ്നിഹോത്രി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| പറയിപെറ്റ പന്തിരുകുലം |
|---|
|
മാതാവ്
പിതാവ്
മക്കൾ
|

പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ് മേഴത്തൂർ അഗ്നിഹോത്രി. [1]ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ് അഗ്നിഹോത്രി ജനിച്ചത് എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത് വളർത്തി.[2] വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ് കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക് പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച് പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട് അത് തിരുത്താല അപ്പനും പിന്നീട് തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട് തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായി.
ബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം, യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്. അഗ്നിഹോത്രി, യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങൾനടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന് പ്രാപ്തനാണ് എന്നാണ് വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ നേരിട്ട് യാഗശാലയിൽ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ, താൻ യാഗം നടത്തുന്നത് ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും, യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ് തന്റെ ലക്ഷ്യം എന്നും അതു കൊണ്ട് യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും അഗ്നിഹോത്രി ഇന്ദ്രനോട് പറഞ്ഞു.
32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട് യാഗങ്ങളിൽ സഹകരിച്ചിരുന്നത്. ദേവേന്ദ്രൻ, ആ ഏഴ് ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം, തനിയ്ക്ക് തുല്യമായ പദവി നൽകുകയും നൂറാമത്തെ യാഗത്തിന് ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.
അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലം പിന്നീട് യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന് അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക് തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും സോമയാഗങ്ങൾക്ക് അരണിയായി ഈ മരത്തിന്റെ കൊമ്പാണ് കൊണ്ടു പോകുന്നത്. യാഗം നടക്കുന്ന സമയത്ത് ഋത്വിക്കുകൾക്കും, യജമാനനും, പത്തനാടിയ്ക്കും (യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങൽ ഉണ്ടായാൽ അവരെ ചികിൽസിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ് നിയോഗിച്ചിരുന്നത്. ഇവരെ ശാലാവൈദ്യർ എന്ന പേരു കൊടുത്ത് ആദരിയ്ക്കുകയും പിന്നീട് ഈ കുടുംബത്തിൽ പിറന്ന പുരുഷന്മാരെല്ലാം അഷ്ടവൈദ്യന്മാരായി തീരുകയും ചെയ്തു.
അഗ്നിഹോത്രി, മന്ദനമിശ്ര എന്ന പേരിൽ ഭാവനാവിവേകം, സ്ഫോടസിദ്ധി, ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.
അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത് കലിവർഷം 3479ആമാണ്ട്(AD378),കുംഭമാസം 28 ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും, അന്ന് അദ്ദേഹത്തിന് 34 വർഷം, പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.
പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.namboothiri.com/articles/agnihothri.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-06. Retrieved 2009-09-13.