മധുസൂദനൻ നായർ
വി. മധുസൂദനൻ നായർ | |
---|---|
![]() പ്രൊഫ. വി. മധുസൂദനൻ നായർ | |
Occupation | കവി,അദ്ധ്യാപകൻ |
Nationality | ഇന്ത്യൻ |
Notable works | നാറാണത്തു ഭ്രാന്തൻ |
Website | |
http://www.vmadhusoodanannair.net/ |
കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനൻ നായർ (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.
ജീവിതരേഖ[തിരുത്തുക]
ജനനം, ബാല്യം[തിരുത്തുക]
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.
അദ്ധ്യാപകവൃത്തിയിലേക്ക്[തിരുത്തുക]
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ മധുസൂദനൻ നായർ കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. അതിനു ശേഷമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി ചേർന്നത്. 27 വർഷം ഇവിടെ അദ്ധ്യാപകനായി ജോലിചെയ്ത അദ്ദേഹം പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്.
രചനകൾ[തിരുത്തുക]
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.
പ്രധാന കൃതികൾ[തിരുത്തുക]
- നാറാണത്തു ഭ്രാന്തൻ
- ഭാരതീയം
- അഗസ്ത്യഹൃദയം
- ഗാന്ധി
- അമ്മയുടെ എഴുത്തുകൾ
- നടരാജ സ്മൃതി
- പുണ്യപുരാണം രാമകഥ
- സീതായനം
- വാക്ക്
- അകത്താര് പുറത്താര്
- ഗംഗ
- സാക്ഷി
- സന്താനഗോപാലം
- പുരുഷമേധം
- അച്ഛൻ പിറന്ന വീട്
- എന്റെ രക്ഷകൻ
ആലാപനം[തിരുത്തുക]
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി മധുസൂദനൻ നായർ 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.
‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.
പുരസ്കാരങ്ങൾ[തിരുത്തുക]
- 1986-ലെ കുഞ്ഞുപിള്ള കവിതാ പുരസ്കാരം, 'നാറാണത്തുഭ്രാന്തൻ' എന്ന കൃതിക്ക്.
- 1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'നാറാണത്തുഭ്രാന്തൻ' എന്ന കവിതാ സമാഹാരത്തിന്.
- 1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരം 'ഭാരതീയം' എന്ന കവിതയ്ക്ക്
- 2016-ലെ പത്മപ്രഭാ പുരസ്കാരം
- 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 'അച്ഛൻ പിറന്ന വീട്' എന്ന കവിതയ്ക്ക്.
മൊഴിമുത്തുകൾ[തിരുത്തുക]
“ഒരിക്കൽ ഒരു അമ്പലത്തിൽ സദസ്സിനു മുൻപിൽ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചു വേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നു വന്നു. എന്നിട്ട് തലയിൽ കൈവെച്ച് അനുഗ്രഹിച്ച് കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസു പൊതി കൈയിൽ തന്നു. ഒരു 50 പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളിൽ. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ”. - മധുസൂദനൻ നായർ, പുരസ്കാരങ്ങളെ കുറിച്ച്.
ഇതും കാണുക[തിരുത്തുക]
