ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് നിന്നും 12 കിലോമീറ്റർ മാറിയുള്ള ചാലിയാറിന്റെ തീരത്ത് അറബിക്കടലിന് അഭിമുഖമായി നിൽക്കുന്ന വളരെ തന്ത്രപ്രധാനമായ ഒരു കുന്നിൻ പ്രദേശമാണ് ടിപ്പു സുൽത്താൻ കോട്ടക്കായി കണ്ടെത്തിയിരുന്നത്. 1770 കളുടെ അവസാനമാണ് ടിപ്പു ഫറോക്കിൽ കോട്ട പണിയാൻ തുടങ്ങുന്നത്. മലബാറിൽ താൻ കീഴടക്കിയ പ്രദേശങ്ങൾ ഫറോക്ക് കേന്ദ്രീകരിച്ചു ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം. തൊള്ളായിരത്തോളം വരുന്ന പടയാളികളാണ് കോട്ട നിർമ്മാണത്തിൽ പങ്കാളികളായത്.

പാറ തുരന്നുണ്ടാക്കിയ 'മരുന്നറ' ,പടവുകളോടുകൂടിയ ' ഇരട്ടക്കിണർ' തുടങ്ങി ചരിത്രപ്രാധാന്യമുള്ള പലതും അടങ്ങിയിരിക്കുന്നു ഫറോക്കിലെ ടിപ്പു കോട്ട, പക്ഷേ, മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തോടുകൂടി ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും യാതൊരുതരത്തിലുള്ള ചരിത്രപ്രാധാന്യവും നൽകാതിരിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ കോട്ടക്കകത്ത് പണിത കെട്ടിടം സാമൂതിരിമാർ വിശ്രമകേന്ദ്രമായി ഉപയോഗിച്ചു. പിന്നീട് ബ്രിട്ടീഷുകാർാർ കോട്ടപ്രദേശം 'കോമൺവെൽത്ത്' അധികാരികൾക്ക് കൈമാറി.

1971 ൽ കോമൺവെൽത്ത് അധികൃതർ കോട്ടപ്രദേശം സ്വകാര്യവ്യക്തികൾക്ക് കൈമാറിയതോടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് കോട്ടക്കുണ്ടായത്. കോട്ടപ്രദേശം കാടുപിടിച്ചു കയറുകയും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിത്തീരുകയും ചെയ്തതോടെ വികൃതമായത് ചരിത്രം കൂടിയായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ചു ദശകങ്ങൾ പലത് പിന്നിട്ടപ്പോഴും കോട്ടയെ സംരക്ഷിക്കാനുള്ള ഒരു തരത്തിലുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ പ്രദേശവാസികൾ 'കോട്ട സംരക്ഷണ സമിതി' രൂപീകരിക്കുകയും സർക്കാറിലേക്ക് പരാതികളും നിവേദനങ്ങളും സമർപ്പിക്കുകയുണ്ടായി. തൽഫലമായി 1991ലാണ് കോട്ട പുരാവസ്തു സ്മാരകമായി സർക്കാർ പ്രഖ്യാപിക്കുന്നത്. പക്ഷേ സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമോ അതേറ്റെടുക്കാൻ സർക്കാർ കാണിക്കുന്ന താൽപര്യക്കുറവ് മൂലമോ വീണ്ടും വർഷങ്ങളും ആ പ്രദേശം ചരിത്രത്തിന്റെ വെളിച്ചം കാണാതെ കാട് മൂടിക്കിടന്നു.

സ്വകാര്യ ഭൂമിയിൽ ഉൾപ്പെട്ട ടിപ്പു കോട്ട സുരക്ഷിത സ്മാരകമായി ആയി സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും കോടതിയിൽ കേസ് നിലനിന്നിരുന്നത് നടപടികൾക്ക് തടസ്സമായിരുന്നു. കോട്ടപ്രദേശത്ത് പരിശോധനകൾ നടത്തി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കോടതി ഉത്തരവ് ഉണ്ടായതോടുകൂടിയാണ് ഫറോക്കിലെ ടിപ്പു കോട്ടക്കു പുതുജീവൻ വെച്ച് പര്യവേക്ഷണവും സർവ്വേയും പ്രദേശത്ത് ആരംഭിച്ചിരിക്കുന്നത്.

പൂർണമായും കാടുമൂടിക്കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ചും മറ്റും ഭൂഗർഭ അറകൾ,കൂറ്റൻ കിണർ,കൽക്കെട്ടുകൾ, നാണയങ്ങൾ തുടങ്ങി അനേകം ചരിത്രശേഷിപ്പുകൾ വെളിച്ചം കാണാൻ തുടങ്ങിയിരിക്കുന്നു. കോട്ടസംരക്ഷണത്തിന് ബജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തുകകൂടി ചെയ്തിട്ടുണ്ട് സർക്കാർ.[1]

  1. "ഫറോക്കിലെ ടിപ്പു കോട്ടക്ക് പുതുജീവൻ നൽകുമ്പോൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-11-22. Retrieved 2020-11-25.